Tuesday, December 26, 2006

ചര്‍ച്ചുവിരുദ്ധര്‍, ചര്‍ച്ചാവിരുദ്ധര്‍ - അങ്ങനെയങ്ങനെ...

ദേശീയത ഒരു വികാരം എന്ന പേരില്‍ കല്ലേച്ചി എഴുതിയ ഒരു പോസ്റ്റില്‍ ഞാനെഴുതിയ രണ്ടു കമന്റുകളാണിത്‌.

ആദ്യത്തേത്‌ കല്ലേച്ചിയെ അഭിസംബോധന ചെയ്ത്‌ എഴുതിയതും രണ്ടാമത്തേത്‌ 'ഫ്ലാഗ്‌' എന്ന പേരില്‍ എഴുതുന്ന, തന്റെ പേര് CPIML-ന്റെ സൈറ്റിലേക്കു ഡയറക്റ്റു ചെയ്തിരിക്കുന്ന ഒരു അനോണി സുഹൃത്തിനെ അഭിസംബോധന ചെയ്ത്‌ എഴുതിയതും.

ഇവ രണ്ടും സംരക്ഷിക്കപ്പെടേണ്ടവയാണ് എന്ന്‌ മറ്റൊരു സുഹൃത്ത്‌ ചൂണ്ടിക്കാട്ടിയപ്പോള്‍, അവ ഇവിടെ മറുമൊഴിയിലേക്കു കൂടി പകര്‍ത്തിയിടാമെന്നു വിചാരിച്ചു.

-----------------------------------
എന്റെ ആദ്യത്തെ കമന്റ്‌ താഴെ
-----------------------------------

കല്ലേച്ചി,
(1) "നാമും നമ്മുടെ ദേശീയതയും" വായിച്ചിട്ടില്ല. താങ്കളോ? അതിന്റെ പ്രതി കയ്യിലുണ്ടോ?

(2) അത്‌ സവര്‍ക്കറുടെ പുസ്തകമോ അതോ ഗോള്‍വള്‍ക്കരുടെ പുസ്തകമോ? താങ്കള്‍ രണ്ടുപേരുകളും മാറി മാറി എഴുതിയിരിക്കുന്നതു കൊണ്ട്‌ ചോദിച്ചെന്നേയുള്ളൂ. (ദയവായി താങ്കളുടെ ലേഖനം ഒന്നു കൂടി വായിച്ചു നോക്കുക) അതു രണ്ടും രണ്ടുപേരാണെന്ന്‌ അറിയാമെന്നു കരുതട്ടെ.

കമന്റിട്ടവരും അതു ശ്രദ്ധിച്ചു കണ്ടില്ല. അല്ലെങ്കിലും അതിനൊക്കെ ആരു മെനക്കേടുന്നു? ഏതോ ഒരു "..ര്‍ക്കര്‍". നാം കേട്ടു പഠിച്ചതുപോലെയൊക്കെത്തന്നെയല്ലേ വന്നിരിക്കുന്നത്‌ എന്നു മാത്രമേ നോക്കേണ്ടൂ.

സാരമില്ല. സംഘത്തെക്കുറിച്ചു സംസാരിക്കുമ്പോളെല്ലാം ഏതാണ്ടെല്ലാവര്‍ക്കും പറ്റുന്നതാണ് ഇതെല്ലാം. പണ്ട്‌ എനിക്കും പറ്റിയിട്ടുണ്ട്‌. പലപ്പോഴും മറ്റു പലരും പറയുന്നതു കേട്ടു പറയാന്‍ മാത്രമേ ആവുകയുള്ളുവല്ലോ.

പിന്നെ, 'എപ്പോള്‍ വേണമെങ്കിലും മാറാവുന്ന അതിരുകള്‍' എന്ന പ്രയോഗം വേദനിപ്പിച്ചു. സത്യമായതു കൊണ്ടാണ് വേദനിച്ചത്‌.

ഇത്ര വൈജാത്യങ്ങള്‍ക്കിടയിലും ഭാരതം എങ്ങനെ ഒന്നിച്ചു നില്‍ക്കുന്നു എന്ന നിങ്ങളുടെ സംശയത്തിന് ഗോള്‍വള്‍ക്കര്‍ മാത്രമല്ല മറ്റു പലരും വളരെ വിശദമായി മറുപടി പറഞ്ഞിട്ടുണ്ട്‌. പുസ്തകങ്ങളൊന്നും ഇപ്പോള്‍ കൈവശമില്ലാത്തതുകൊണ്ടു ക്വോട്ടു ചെയ്യാന്‍ നിവൃത്തിയില്ല. അതൊന്നും ഗോള്‍വള്‍ക്കര്‍ക്കു മനസ്സിലാവില്ല എന്നു നിങ്ങള്‍ പറയുന്നതില്‍ ഒരു ചെറിയ വൈരുദ്ധ്യമുണ്ട്‌. ആ വ്യക്തിയെ അംഗീകരിക്കാന്‍‍ മനസ്സു തയ്യാറല്ലാത്തതു കൊണ്ടാണ് അങ്ങനെ തോന്നുന്നത്‌. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രീതിയില്‍ പലതും മനസ്സിലായിട്ടുണ്ട്‌. അതു ശരിയാണെന്നു സമ്മതിക്കണമോ എന്നത്‌ നമ്മുടെ ഇഷ്ടം.

താങ്കളുടെ ബ്ലോഗില്‍ വരാന്‍ വൈകി. തര‍ക്കേടില്ലാത്ത വായന നല്‍കുന്നുണ്ട്‌ പലതും. നന്ദി.

പിന്നെ...താങ്കള്‍ ബെംഗാളി..വെറുമൊരു ബെംഗാളി എന്നൊക്കെ പറഞ്ഞിരിക്കുന്നത്‌ ബംഗ്ലാദേശുകാരനാണോ? ബംഗാളി എന്നു മാത്രം പറഞ്ഞാല്‍ ഇപ്പോഴും ഇന്ത്യക്കാരനായ ബംഗാളി എന്ന അര്‍ത്ഥമല്ലേ വരിക? ചൈനയുമായുള്ള യുദ്ധകാലത്ത്‌ ചില്ലറ അബദ്ധങ്ങള്‍ അവര്‍ (ഇന്ത്യന്‍ ബെംഗാളികള്‍) കാണിച്ചത്‌ പൊറുക്കുക. അവരും നമ്മുടെ സഹോദരന്മാര്‍ തന്നെ.

എനിക്കാണെങ്കില്‍ ബംഗ്ലാദേശുകാരേയും പാക്കിസ്ഥാന്‍‌കാരേയും പോലും സഹോദരന്മാര്‍ എന്നതിനേക്കാള്‍ ഉപരി സ്വന്തം രാജ്യക്കാരായി കാണാനാണ് ചിലപ്പോള്‍ തോന്നാറ്‌‌. എന്റെ രാഷ്ട്രസങ്കല്പത്തിന് എന്തോ തകരാറുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷമേ ആയുള്ളൂ സംഘത്തേക്കുറിച്ച്‌ അറിയാന്‍ ശ്രമിച്ചു തുടങ്ങിയിട്ട്‌. ജോലിത്തിരക്കിനിടയില്‍ തീരെ സമയം കിട്ടാറില്ല താനും. എന്നാലും അതിന്റെ ഒരു "ദു"സ്വാധീനം പിടികൂടിയിട്ടുണ്ടെന്നു തോന്നുന്നു. അല്ല നോക്കണേ. പാകിസ്താന്‍‌കാരും നമ്മുടെ ആള്‍ക്കാരാണത്രേ!

(മനസ്സിലായിട്ടുണ്ടാവില്ല അല്ലേ? സമയമെടുക്കും. വളരെ സമയമെടുക്കും. അത്ഭുതങ്ങള്‍ അവസാനിക്കാന്‍ തന്നെ വര്‍ഷങ്ങളെടുക്കും. എനിക്ക്‌ ഇപ്പോഴും പല അത്ഭുതങ്ങളുമൊഴിഞ്ഞിട്ടില്ല)

"പ്രസിദ്ധീപരാങ്മുഖത" എന്നതില്‍ സംഘം മുറുകിപ്പിടിക്കുന്നിടത്തോളം കാലം ഇതിങ്ങനെയൊക്കെത്തന്നെയേ ഓടൂ. കൂടുതല്‍ പറയാന്‍ നേരവും താല്പര്യവും ഇല്ലാത്തതുകൊണ്ട്‌ നിര്‍ത്തുന്നു. ലാല്‍‌സലാം.

-----------------------------------------------------------
ഇതിനു മറുപടിയായി, ഫ്ലാഗ്‌ എന്ന പേരില്‍ എഴുതുന്ന, തന്റെ പേര് CPIML-ന്റെ സൈറ്റിലേക്കു ഡയറക്റ്റു ചെയ്തിരിക്കുന്ന ഒരു അനോണിമസ്‌ സുഹൃത്തിന്റെ കമന്റ്‌ താഴെ
-----------------------------------------------------------


ശരിയാണ്, തുടക്കം മുതലെ താങ്കളില്‍ ഒരു "സംഖ "മണം വാസനിച്ചിരുന്നു. അവസാനത്തെ വരിയോടെ ബോധ്യമായി ,താന്‍ എല്ലാ സംഖന്‍"മാരെപോലെയും \\ ചര്‍ച്ചക്കും സംവാദങ്ങള്ക്കും താല്‍പര്യമില്ലാത്തവനാണെന്ന്..

-------------------------------------
തുടര്‍ന്നുള്ള എന്റെ മറുപടി താഴെ
-------------------------------------

ഫ്ലാഗേ,
'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട' എന്നു കേട്ടിട്ടില്ലേ? താങ്കളില്‍ കണ്ട ഒരു കാര്യം, ഒരു ചങ്ങാതിയെന്ന നിലയ്ക്ക്‌ എനിക്കു ചൂണ്ടിക്കാട്ടിത്തരേണ്ടതുണ്ട്‌.

ആരോഗ്യകരമായ ഒരു ആശയസംവാദത്തിന് ഒരുങ്ങിപ്പുറപ്പെടുന്ന ഒരാള്‍ക്ക്‌ അവശ്യം വേണ്ട ഒരു സംഗതിയുണ്ട്‌ - പ്രതിപക്ഷ ബഹുമാനം.

താ‍ങ്കള്‍ എന്റെ ആദ്യ കമന്റ് ഒരിക്കല്‍ക്കൂടി വായിച്ചുനോക്കുക. ഞാനതില്‍ കല്ലേച്ചിയേയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ലേഖനത്തെയോ ഏതെങ്കിലും പ്രസ്ഥാനത്തെയോ മറ്റാരെയെങ്കിലുമോ അധിക്ഷേപിക്കാനോ പരിഹസിക്കാനോ ശ്രമിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുക. എന്റെ വാദമുഖങ്ങള്‍ പരമാവധി മാന്യമായി അവതരിപ്പിക്കാനല്ലേ ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌ എന്നും പരിശോധിക്കുക.

ഇനി താങ്കളുടെ കമന്റിലേക്കു വരിക. "സം'ഖ'ന്‍" എന്ന വിളിയും 'സം'ഖ'മണം 'വാസനി'ച്ചിരുന്നു' എന്ന പ്രയോഗവും എന്തിനെയാണു സൂചിപ്പിക്കുന്നത്‌ എന്ന്‌ ആത്മപരിശോധന നടത്തിനോക്കുക. എന്നെ 'താങ്കള്‍' എന്നു വിളിച്ചു തുടങ്ങിയതിനു ശേഷം പെട്ടെന്നു തന്നെ അറിയാതെ 'താന്‍' എന്നു മാറിപ്പോയതും ശ്രദ്ധിക്കുക.

ഇനി കാര്യത്തിലേക്കു കടക്കാം. ഞാന്‍ ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ താല്പര്യമില്ലാത്തവനാണെന്ന താങ്കളുടെ കണ്ടെത്തല്‍ അത്ഭുതകരമായിരിക്കുന്നു. ഞാന്‍ തൊട്ടു മുകളില്‍ അവതരിപ്പിച്ച വാദമുഖങ്ങളെങ്കിലും താങ്കള്‍ കണ്ടില്ലെന്നു നടിക്കരുതായിരുന്നു. ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയോ അവയേക്കുറിച്ച്‌ ഒന്നു സൂചിപ്പിക്കുക പോലുമോ ചെയ്യാതെ, അവസാനവരിയില്‍ മാത്രം പിടിച്ച്‌, എന്നെ 'ചര്‍ച്ചകള്‍ക്കു താല്പര്യമില്ലാത്തവന്‍' എന്നു വിളിച്ചു കടന്നു പോകുന്നത്‌ ഒരു തരം 'രക്ഷപെടല്‍' പോലെയാണ് എനിക്കനുഭവപ്പെട്ടത്‌. മൂന്നാമതൊരാള്‍ ഇതു രണ്ടും വായിച്ചു നോക്കിയാല്‍ അവര്‍ക്കു വളരെപ്പെട്ടെന്നു ബോധ്യമാവും - ഇവരിലാരാണ് ചര്‍ച്ചകള്‍ക്കു തയ്യാര്‍, ആരാണ് രക്ഷപെടുന്നത്‌ എന്ന്‌. ഇനി മുതല്‍ ശ്രദ്ധിക്കുമല്ലോ.

"കൂടുതല്‍ പറയാന്‍ നേരവും താല്പര്യവും ഇല്ലാത്തതു കൊണ്ട്‌ നിര്‍ത്തുന്നു" എന്നാണു ഞാന്‍ പറഞ്ഞത്‌. ആ വാചകത്തില്‍ 'കൂടുതല്‍' എന്ന വാക്ക് വെറുതേ വന്നതല്ല. ബോധപൂര്‍വ്വം ചേര്‍ത്തതാണ്. 'കൂടുതല്‍' എന്ന വാക്കിന് ഊന്നല്‍ കൊടുത്തുകൊണ്ട്‌ ഒന്നു കൂടി വായിച്ചു നോക്കുക.

പിന്നെ, താങ്കളുടെ കമന്റു വായിച്ചാല്‍ തോന്നുന്നത്‌ താങ്കള്‍ ഏതെങ്കിലുമൊക്കെ സംഘപ്രവര്‍ത്തകരുമായി ചര്‍ച്ചയ്ക്കു ശ്രമിച്ചിട്ടുണ്ടെന്നാണ്. അങ്ങനെയാണെങ്കില്‍ നല്ലത്‌. എങ്കില്‍, താങ്കള്‍ക്ക്‌ സംഘവും ചര്‍ച്ചാസന്നദ്ധതയുമൊക്കെ ബന്ധപ്പെട്ടു സംസാരിക്കാന്‍ എന്നേക്കാള്‍ വളരെ യോഗ്യതയുണ്ട്‌.

കൂട്ടത്തില്‍ ഒന്നു ചോദിക്കട്ടെ. രണ്ടു മൂന്നു മാസങ്ങള്‍ക്കു മുമ്പ്‌ നമ്മുടെ ദേശീയതയെ സംബന്ധിച്ച്‌ ഒരു ദേശീയതല സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. പല പ്രമുഖരും സംബന്ധിച്ച ആ സെമിനാര്‍ തരക്കേടില്ലാത്ത ആശയസംവാദത്തിനു വേദിയുമൊരുക്കിയിരുന്നു. അതു സംഘടിപ്പിച്ചത്‌ രാഷ്ട്രീയ സ്വയം സേവകസംഘമായിരുന്നു. അതു നടന്നത്‌ ദൂരെ വടക്കേ ഇന്ത്യയിലൊന്നുമല്ല - നമ്മുടെ സ്വന്തം തലസ്ഥാനമായ തിരുവനന്തപുരത്തായിരുന്നു. താങ്കള്‍ അങ്ങനെയൊരു കാര്യത്തേക്കുറിച്ച്‌ അറിയുകയെങ്കിലും ചെയ്തിരുന്നോ? അറിഞ്ഞിരുന്നെങ്കില്‍, അവിടെ പോയിരുന്നോ? ചുരുങ്ങിയ പക്ഷം അവിടെ വന്നവര്‍ - സംഘബന്ധമുള്ളവരും അല്ലാത്തവരുമായവര്‍ - അവിടെ അവതരിപ്പിച്ച ആശയങ്ങളെന്തൊക്കെയായിരുന്നെന്ന്‌ അറിയാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തിരുന്നോ?

'ഇല്ല' എന്നാണ് ഉത്തരമെങ്കില്‍, താങ്കള്‍ ഒരു 'ടിപ്പിക്കല്‍' സംഘ വിമര്‍ശകനെയാണു കാണിക്കുന്നത്‌. വെറുതെ ആരോപണങ്ങളുന്നയിക്കാന്‍ കാണിക്കുന്ന ആവേശം അവരേക്കുറിച്ച്‌ അറിയാന്‍ കാണിക്കാറില്ല.

'ഉവ്വ്‌ ' എന്നാണുത്തരമെങ്കില്‍, എന്താണവിടെ ചര്‍ച്ച ചെയ്യപ്പെട്ടത്‌ എന്ന അറിവ്‌ ഞങ്ങള്‍ക്കു കൂടി പകര്‍ന്നു തരിക. ഇനിമുതലെങ്കിലും 'സംഘം സംവാദങ്ങള്‍ക്കു തയ്യാറല്ല' എന്നും മറ്റും ധൃതിയില്‍ എഴുതുന്നതിനിടയില്‍, ഇതൊക്കെ ഒന്നു മനസ്സില്‍ കൊണ്ടുവരികയും ചെയ്യുക.

പലപ്പോഴും 'സംഘം എന്തുകൊണ്ടു മിണ്ടാതിരിക്കുന്നു' എന്നത്‌ എനിക്കത്ഭുതമായിരുന്നിട്ടുണ്ട്‌. ഞാനതേക്കുറിച്ച്‌ പഠിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്‌. പലകാര്യങ്ങളും മനസ്സിലായി. ഇനിയും പലതും ഉണ്ടു താനും. മനസ്സിലായതു മുഴുവന്‍ എഴുതാനാണെങ്കില്‍ വലിയ പുറങ്ങള്‍ വേണ്ടിവരും. സമയം കിട്ടിയാല്‍ എഴുതാം. ഒന്നു രണ്ടു കാര്യങ്ങള്‍ മാത്രം ഇവിടെ പറഞ്ഞുവയ്ക്കാം.

പരസ്പര ബഹുമാ‍നം പുലര്‍ത്തിക്കൊണ്ട്‌, തെറ്റിദ്ധാരണകള്‍ നീക്കാനുതകുകയും പുതിയ ആശയമുഖങ്ങള്‍ വികസിച്ചു വരികയും ചെയ്യുന്ന തരത്തില്‍ നടത്തപ്പെടുന്ന ഗുണപരവും മാന്യവുമായ 'സംവാദ'ങ്ങളില്‍ സംഘത്തിന് താല്പര്യക്കുറവൊന്നുമില്ല. അനാവശ്യമായ 'വിവാദ'ങ്ങളില്‍, അതും തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ മുതലെടുക്കാനുദ്ദേശിച്ചുള്ളതും ആരോപണ-പ്രത്യാരോപണങ്ങളിലൂന്നിയതും തരംതാണതുമായ 'തെരുവോരവിവാദ'ങ്ങളില്‍ നിന്നു മാത്രമേ സംഘം അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ. സംഘത്തിനെതിരെ ആരോപിക്കപ്പെടുന്ന ഓരോന്നിനും മറുപടി പറയാന്‍ നില്‍ക്കുക എന്നത്‌ ആ ആരോപണങ്ങളുടെ അത്രയും താണനിലവാരത്തിലേക്ക്‌ സംഘത്തിന്റെ വിലയിടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും അവര്‍ കരുതുന്നു.

പിന്നെ, സംഘത്തിന്റെ ശബ്ദത്തിനായി നാം എവിടെ കാതോര്‍ക്കുന്നു എന്നതും പരിഗണിക്കേണ്ടതുണ്ട്‌. നാം ഒരു പക്ഷേ ശ്രദ്ധിച്ചേക്കാവുന്ന പലയിടത്തുനിന്നും ഒന്നും കേട്ടു എന്നു വരില്ല. 'മുഖ്യധാരാമാദ്ധ്യമങ്ങള്‍' എന്ന വിളിപ്പേരു സമ്പാദിച്ച പലതിന്റേയ്യും ഉള്ളില്‍ വാ‍ര്‍ത്തകള്‍ തമസ്കരിക്കുന്നതിലും വളച്ചൊടിക്കുന്നതിലും സ്പെഷ്യലൈസ് ചെയ്തവരുണ്ട്‌ എന്നത്‌ ഇന്നൊരു രഹസ്യമല്ല.

സംഘത്തിന്റെ നിശ്ശബ്ദതയിലുള്ള എന്റെ അത്ഭുതം അതിരു കവിഞ്ഞൊരു നിമിഷമുണ്ട്‌. കൃത്യ സമയം ഓര്‍മ്മയില്ല. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാണെന്നു തോന്നുന്നു.

പി.കെ.വിയുടെ മരണശേഷം തിരുവനന്തപുരത്ത്‌ ഉപതെരഞ്ഞെടുപ്പു നടക്കുന്നു. നെയ്യാറ്റിന്‍‌കരയിലെ ബിഷപ്‌ ഹൌസ്‌ - അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസ്‌ നേതാവും മറ്റുചിലരും ചേര്‍ന്നാണെന്നു പറയുന്നു - ആക്രമിക്കുന്നു. കൂട്ടാളികളില്‍ ചിലര്‍ മാര്‍ക്സിസ്റ്റുകാരാണെന്ന്‌ മറ്റൊരു വാദം. എന്തായാലും തെരഞ്ഞെടുപ്പിന്റെ സമയമായതുകൊണ്ട്‌ സംഭവം കൂടുതല്‍ ചൂടുപിടിച്ചു. കോണ്‍ഗ്രസ്‌ നേതാവ്‌ ന്യൂനപക്ഷപീഢനം നടത്തി എന്നമട്ടില്‍ എല്‍.ഡി.എഫ്‌. വ്യാപകമായി നോട്ടീസ്‌ അടിച്ചിറക്കി. മറുവാ‍ദങ്ങള്‍ അങ്ങോട്ടും.

തനി വര്‍ഗ്ഗീയത നിറഞ്ഞ വാഗ്വാദങ്ങള്‍ കൊണ്ടുപിടിച്ച സമയത്ത്‌ ശരിക്കും ബുദ്ധിമുട്ടിയത്‌ പോലീസുകാരാണ്. ഇടതും വലതും മാറിമാറി വരുന്നിടത്ത്‌ സ്ഥിരമായ ശത്രുതയോ ആശ്രിതത്വമോ ആരോടും പാടില്ലെന്നതോര്‍ത്ത്‌ ചെകുത്താനും കടലിനുമിടയില്‍ നിന്നപ്പോള്‍ ഒരു ഉന്നത പോലീസുദ്യോഗസ്ഥന് ഒരു ബുദ്ധിയുദിച്ചു. അദ്ദേഹം അരമനയില്‍ ചെന്ന്‌ പുരോഹിതരുമായി ഒരു ചര്‍ച്ച നടത്തി. എന്നിട്ട്‌ രഹസ്യമായി ഇങ്ങനെയൊരു ആശയമെടുത്തിട്ടു.

"നമുക്കീ സംഭവത്തിന്റെ ഉത്തരവാദിത്തം ആര്‍. എസ്‌. എസിന്റെ തലയില്‍ കെട്ടി വച്ചാലോ?"

നെയ്യാറ്റിന്‍‌കരയും ചുറ്റുവട്ടവും ആര്‍. എസ്‌. എസിനു തരക്കേടില്ലാത്ത സ്വാധീനമുള്ള സ്ഥലമാണ്. അവര്‍‍ക്കെതിരെയുള്ള ഒരു ആരോപണമായാല്‍ ഇരുമുന്നണികളും പിന്നെ മിണ്ടില്ല താനും. 'അല്ലല്ല.. ഇതു ചെയ്തതു മറ്റേ മുന്നണിക്കാരല്ലേ' എന്നു ചോദിക്കാന്‍ പറ്റില്ല. അപ്പോള്‍ അത്‌ സംഘത്തിനെ പിന്തുണയ്ക്കലാവും. അത്‌ എതിരാളികള്‍ക്ക്‌ വര്‍ഗ്ഗീയത പ്രചരിപ്പിച്ച്‌ വോട്ടു നേടാനുള്ള ആയുധമാവും! അപ്പോള്‍ മുന്നണികള്‍ കുഴിച്ച കുഴികളില്‍ മുന്നണികളെത്തന്നെ കുടുക്കാനും തങ്ങളുടെ തടി രക്ഷിക്കാനുമുള്ള പോലീസിന്റെ ശ്രമം പക്ഷേ അമ്പേ പാളി.

അരമനയിലുള്ളവര്‍ ഇങ്ങനെ തുറന്നടിച്ചു.

"ആര്‍. എസ്‌. എസിനേക്കൊണ്ട് ഇവിടെ ഞങ്ങള്‍ക്കാര്‍ക്കും ഇന്നുവരെ യാതൊരു ഉപദ്രവവും ഉണ്ടായിട്ടില്ല. ആരെയെങ്കിലുമൊക്കെ പഴിചാരി ഇതിന്റെയൊന്നും ഉത്തരവാദിത്തതില്‍ നിന്നു രക്ഷപെടാമെന്ന്‌ ആരും കരുതുകയും വേണ്ട" എന്ന്‌.

പോലീസ്‌ അങ്ങോട്ടു പറഞ്ഞത്‌ രഹസ്യമായിട്ടാണെങ്കിലും മറുപടി പരസ്യമായിട്ടായിരുന്നു. മാദ്ധ്യമങ്ങള്‍ മുഴുവനും അറിഞ്ഞു. മിക്കവാറും പേര്‍ അതു പ്രസിദ്ധീകരിക്കാ‍ന്‍ ധൈര്യം കാട്ടിയതു വഴി ജനങ്ങളും അറിഞ്ഞു. അപ്പോഴും ആകെ നാണം കെട്ടതും പഴികേട്ടതും പാവം പോലീസ്‌. രാഷ്ട്രീയക്കാര്‍ അപ്പോഴും രക്ഷപെട്ടു.

ഇത്രയും നടന്നതില്‍ എനിക്കത്ഭുതമൊന്നുമില്ല. വര്‍ഗ്ഗീയത കൊടികുത്തിവാഴുന്ന കേരള രാഷ്ട്രീയത്തേക്കുറിച്ചറിയാവുന്ന ഏതൊരാള്‍ക്കും ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്നെ അത്ഭുതപ്പെടുത്തിയത്‌ സംഘത്തിന്റെ പ്രതികരണമാണ്.

അവര്‍ ഒരക്ഷരം മിണ്ടിയില്ല!

നമുക്കിന്നറിയാവുന്ന മറ്റേതെങ്കിലുമൊരു പ്രസ്ഥാനമായിരുന്നു ആ സ്ഥാനത്തെങ്കില്‍ എന്തുണ്ടാകുമായിരുന്നു എന്ന്‌ ആലോച്ചിച്ചു നോക്കുക. ഇവിടെ എന്തൊക്കെ പുകിലുകള്‍ ഉണ്ടാകുമായിരുന്നു! ദാ കണ്ടോ ഇങ്ങനെയൊക്കെയാണ് ഞങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നത്‌ - ദാ പച്ചയായ തെളിവല്ലേ ഇത്‌ - അതാണ് - ഇതാണ് - എന്നെല്ലാം പറഞ്ഞ്‌ പ്രസ്താവനകളുടെയും പ്രക്ഷോഭങ്ങളുടെയും ഒക്കെ ഒരു പരമ്പര തന്നെ നമുക്കു തുടര്‍ന്നു കാണാമായിരുന്നു. ചില വിപ്ലവ പ്രസ്ഥാനങ്ങളായിരുന്നെങ്കില്‍, 'ആ പോലീസുദ്യോഗസ്ഥന്റെ കാര്യം കട്ടപ്പുക' എന്നു തന്നെ പറയേണ്ടിവരുമായിരുന്നേനെ. ഇവിടെ സംഘം ഇതൊന്നും ശ്രദ്ധിച്ച മട്ടു തന്നെ കണ്ടില്ല. അവര്‍ അപ്പോഴും പ്രാര്‍ത്ഥനയും ചൊല്ലി നടന്നു. "നമസ്തേ മഹാമം‌ഗളേ മാതൃഭൂമീ..."

എനിക്ക്‌ സത്യം പറഞ്ഞാല്‍ ആകാംക്ഷ അതിരു കവിഞ്ഞു പോയിരുന്നു. എത്രയൊക്കെ അച്ചടക്കം പരിശീലിപ്പിക്കപ്പെട്ടാലും ശരി. ഇങ്ങനെയൊരു ഘട്ടത്തിലൊക്കെ മിണ്ടാതിരിക്കുവാനുള്ള അത്ഭുതകരമായ ആത്മസംയമനശേഷി എങ്ങിനെയാണിവര്‍ക്കു കിട്ടുന്നത്‌? ഞാനടങ്ങുന്നൊരു പ്രസ്ഥാനത്തെയെങ്ങാനും കുടുക്കാനുള്ള ശ്രമമായിരുന്നു ഈ വില കുറഞ്ഞ തന്ത്രമെങ്കില്‍ ഞാനൊക്കെ തീര്‍ച്ചയായും പ്രതികരിച്ചു പോയേനെ. ഇവിടെ സംഘപ്രവര്‍ത്തകര്‍ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്യുകയാണ്!

ഒടുവില്‍ ജിജ്ഞാസ അടക്കാനാകാതെ പരിചയത്തിലുള്ള ഒരു ചേട്ടനെത്തന്നെ സമീപിച്ചു. അദ്ദേഹം സംഘത്തിന്റെ വലിയ ചുമതലയിലുള്ള ആളൊന്നുമല്ല. തെക്കു നടന്നൊരു കാര്യത്തേക്കുറിച്ച്‌ വലിയ പിടിപാടൊന്നുമുണ്ടാവാന്‍ സാദ്ധ്യതയുള്ളയാളുമല്ല. പക്ഷേ 'മഹാമം‌ഗളേ' പാടാറുള്ള ഒരു സാധാരണ സംഘപ്രവര്‍ത്തകന്റെ കാഴ്ചപ്പാടും അറിയാമല്ലോ എന്നു കരുതിയാണ് ഈ സംഭവത്തേക്കുറിച്ചും അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തേക്കുറിച്ചും സംഘം മിണ്ടാതിരിക്കുന്നതിനേക്കുറിച്ചുമൊക്കെ ചോദിച്ചത്‌.

അദ്ദേഹം ചര്‍ച്ചയില്‍ നിന്ന്‌ ഒളിച്ചോടുന്നതിനു പകരം, ചുരുങ്ങിയ വാക്കുകളില്‍ ചിലതൊക്കെ പറഞ്ഞു തരികയാണു ചെയ്തത്‌. അധികം വിശദീകരിച്ചില്ലെങ്കിലും, ചോദിച്ചതിലും ഒത്തിരിയധികം ചോദ്യങ്ങള്‍ക്കു കൂടി മറുപടി കിട്ടി.

ഒരു സാധാരണ സംഘപ്രവര്‍ത്തകന്റെ വാക്കുകള്‍ക്കു മുന്നില്‍, അറിവിനേക്കുറിച്ച്‌ എനിക്കുണ്ടായിരുന്ന സ്വകാര്യ അഹങ്കാരങ്ങളില്‍ പലതും ഉരുകിയൊലിക്കുന്നത്‌ ഞാന്‍ അനുഭവിച്ചറിഞ്ഞു.

'വ്യക്തി നിര്‍മ്മാണ'ത്തിന് സംഘം പ്രാധാന്യം കൊടുക്കുന്നതെന്തിന്, അതു കൊണ്ടവര്‍ ഉദ്ദേശിക്കുന്നതെന്ത്‌ എന്നൊക്കെ എനിക്കു കുറച്ചെങ്കിലും ബോധ്യമായി.

'സത്യമേവ ജയതേ' എന്നു വച്ചാല്‍ എന്താണെന്നു പെട്ടെന്നു ചോദിച്ചാല്‍ 'സുരേഷ് ഗോപിയുടെ ഒരു പടം' എന്നോ അതുമല്ലെങ്കില്‍ 'നമ്മുടെ അശോകസ്തംഭത്തില്‍ കാ‍ണുന്ന എഴുത്ത്' എന്നോ മറ്റോ പരമാ‍വധി പറഞ്ഞേക്കുമായിരുന്ന എനിക്കു മുന്നില്‍ അദ്ദേഹം അതിന്റെ അര്‍ത്ഥം വിശദികരിച്ചപ്പോള്‍ ഞാന്‍ നാണം കെട്ടുപോയി.

അദ്ദേഹം പറഞ്ഞ ചില വാചകങ്ങള്‍ ഇവിടെ അതേപടി ഉദ്ധരിക്കുന്നതു നന്നാവുമെന്നു തോന്നുന്നു.

"ഇതിനേക്കാളും എത്രയോ വലിയ ആരോപണങ്ങള്‍ നേരിടേണ്ടി വരികയും അതിജീവിക്കുകയും ചെയ്ത ചരിത്രമാണ് സംഘത്തിന്റേത്‌. സംഘത്തിന് ഇതൊന്നും ഒരു പുതിയ കാര്യവുമല്ല - ഇതൊന്നും മുതലെടുക്കേണ്ട ആവശ്യവുമില്ല."

ഞാന്‍ വിചാരിച്ചു - ശരിയാണ്. ഇതൊക്കെ എനിക്കാണ് പുതിയ കാര്യങ്ങള്‍.

കഴിഞ്ഞയിടെ 'ഗുരുജീ സമഗ്ര' എന്ന പേരിലുള്ള ഗോള്‍വള്‍ക്കര്‍ സാഹിത്യ സംഗ്രഹം തേടിപ്പിടിച്ചു വാങ്ങിയപ്പോള്‍ ആദ്യം വായനക്കു തെരഞ്ഞെടുത്ത പുസ്തകം 'സംഘര്‍ഷപര്‍വം' ആയത്‌ യാദൃച്ഛികമാവില്ലെന്ന്‌ ഇപ്പോള്‍ തോന്നുന്നു. സംഘം ആദ്യകാലങ്ങളില്‍ നേരിട്ട പരീക്ഷണങ്ങളും അതിനെയൊക്കെ സംഘം എങ്ങനെ അതിജീവിച്ചു എന്നും വ്യക്തമാവുന്നു ആ പുസ്തകത്തിലൂടെ. അതറിയാന്‍ ആകാംക്ഷയുണ്ടായതില്‍ അത്ഭുതപ്പെടേണ്ടതില്ല.

* * * * * * * * *

പറഞ്ഞു പറഞ്ഞ്‌ കുറേയായിപ്പോയി. വീണ്ടും ഞാന്‍ എന്റെ പഴയ വാചകത്തിലേക്കു തന്നെ അറിയാതെ വന്നു പോകുകയാണ്. "കൂടുതല്‍ പറയാന്‍ നേരവും താല്പര്യവുമില്ല" എന്നത്‌.

നേരമില്ലാത്തത്‌ പലകാരണങ്ങള്‍ കൊണ്ടാണ്. എന്റെ പുറകില്‍ പ്രസ്ഥാനങ്ങളൊന്നുമില്ല, ഫ്ലാഗേ. ഞാനും ഭാര്യയും കുട്ടികളുമടങ്ങുന്ന എന്റെ കുടുംബത്തിന്റെ ഭക്ഷണം, എന്റെ ജോലിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നു മാത്രമാണ്. എനിക്ക്‌ ആ ജോലിക്കായി തീര്‍ച്ചയായും സമയം കണ്ടെത്തേണ്ടതുണ്ട്‌.

സത്യം ഉള്ളിലൊതുക്കി മിണ്ടാതെ ജീവിക്കാമെന്നു വച്ചാലും സമ്മതിക്കാത്ത തരത്തില്‍ നമ്മളെ വെറും മണ്ടന്മാരാ‍ക്കുന്ന പ്രവണതയില്‍ മനം മടുത്തിട്ടാണ് എഴുതാമെന്നു വച്ചത്‌. അത്‌ മറ്റൊരു വലിയൊരു വിഷയമാണ്. പിന്നീടെഴുതാം.

ഒരിക്കല്‍കൂടി പറയട്ടെ, നേരമില്ലാത്ത നേരം ഉണ്ടാക്കി എഴുതിക്കൊണ്ടേയിരിക്കാ‍ന്‍ എന്നെ പ്രാപ്തനാക്കും വിധം എന്നെ സാമ്പത്തികമായും അല്ലാതെയും പിന്തുണയ്ക്കാന്‍ എന്റെ പിന്നില്‍ പ്രസ്ഥാനങ്ങളില്ല. പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്താലും അതിന്റെ പ്രതിഫലമുണ്ടാവുമെന്നത്‌ എനിക്കറിയാഞ്ഞിട്ടല്ല. ജയകൃഷ്ണന്‍ മാഷിനെ കുട്ടികളുടെ മുന്‍പിലിട്ടു വെട്ടിക്കൊന്നശേഷം ജയിലില്‍ കഴിഞ്ഞവര്‍ക്ക്‌ കഷ്ടപ്പെട്ടു മോചനം നേടിക്കൊടുത്തതിനു ശേഷം അവര്‍ക്കു നല്‍കിയ 'രാജകീയസ്വീകരണവും' അധികാരത്തിലിരിക്കുന്നവര്‍ വരെ നേരിട്ടെത്തി നല്‍കിയ ആശ്ലേഷവുമൊന്നും കാണാതിരിക്കേണ്ട കാര്യം എനിക്കില്ല. എനിക്കറിയാം. പ്രതിഫലവുമുണ്ടാകും. പക്ഷേ എനിക്കതു വേണ്ട ഫ്ലാഗ്‌. എനിക്കതു വേണ്ട. അത്തരമൊരു പ്രതിഫലം സ്വീകരിക്കുന്ന കാര്യം ഓര്‍ക്കുന്നതു തന്നെ എനിക്ക്‌ തലയ്ക്കു പെരുപ്പും ഓക്കാനവുമുണ്ടാക്കുന്നു. ആരെങ്കിലും പറയുന്നതു കേട്ട്‌ എന്തെങ്കിലും ചെയ്യുന്നതിനു പകരം സ്വന്തം ബുദ്ധിക്കു നിരക്കുന്നതു മാത്രം വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാനാണ് എനിക്കിഷ്ടം. പ്രസ്ഥാനങ്ങളുടെ പിന്‍ബലമില്ലാതെ, ഒറ്റയ്ക്കെന്നോണം നില്‍ക്കുമ്പോള്‍ സമയത്തിനു പരിമിതിയുണ്ടാകും. അത്‌ എന്റെ കുറ്റമല്ലെന്നറിഞ്ഞ്‌ ദയവായി ക്ഷമിക്കുക.

"കൂടുതല്‍ പറയാന്‍ നേരവും താല്പര്യവും ഇല്ലാത്തതുകൊണ്ട്‌ " എന്നാണു ഞാന്‍ പറഞ്ഞിരുന്നത്‌. 'നേര'ത്തേക്കുറിച്ച്‌ വ്യക്തമാക്കി. ഇനി 'താല്പര്യ'ത്തേക്കുറിച്ചും പറയാം. 'കൂടുതല്‍' പറയാന്‍ താല്പര്യമില്ല തന്നെ. ദേശീയതയേക്കുറിച്ചാണെങ്കില്‍പ്പോലും. മുകളില്‍ 'മൈനാഗന്‍' എന്ന സുഹൃത്തു പറഞ്ഞതിനോട് ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു. 'ദേശീയത' എന്നത്‌ ഒരു ഒറ്റവാക്കല്ല. അതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ആശയങ്ങള്‍ ചുരുക്കി അവതരിപ്പിക്കുക എന്നത്‌ ആയാസകരവുമാണ്.

എന്തായാലും ഇത്രയെങ്കിലുമൊക്കെ പറയാന്‍ അവസരം ഒരുക്കിയതില്‍ താങ്കള്‍ക്കും കല്ലേച്ചിയ്ക്കും നന്ദി. മൈനാഗന്‍ പറഞ്ഞതു പോലെ, ആരെങ്കിലും അനുബന്ധവിഷയങ്ങളില്‍ ചര്‍ച്ച തുടരുകയാണെങ്കില്‍ ഞാനും സമയം കിട്ടുന്ന മുറയ്ക്ക്‌ എന്റെ നിലപാടുകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാം. നമ്മുടെ ദേശീയതയേക്കുറിച്ചുള്ള ചര്‍ച്ചകളാവുമ്പോള്‍ അതില്‍ സംഘത്തേപ്പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ കാര്യം കടന്നു വരുന്നതും ചിലര്‍ക്ക്‌ വാസന അനുഭവപ്പെടുന്നതുമൊക്കെ തികച്ചും സ്വാഭാവികമാണ്. അതു മനസ്സിലാക്കി, അതിനനുസരിച്ചു നില്‍ക്കാനുള്ള സഹിഷ്ണുത ഉള്‍ക്കൊണ്ടു കൊണ്ടാണ് എല്ലാവരും വരുന്നതെങ്കില്‍, ചര്‍ച്ച ആരോപണ പ്രത്യാരോപണങ്ങളില്‍‌പ്പെട്ട്‌ വിരസമായിപ്പോകാതിരുന്നേനെ.

പിന്നെ, ഫ്ലാഗ്‌, രണ്ടേ രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുനിര്‍ത്താം. ചര്‍ച്ചകള്‍ക്കു താല്പര്യമില്ലാത്തവരേക്കുറിച്ചുള്ള താങ്കളുടെ കമന്റ്‌ ഒരിക്കല്‍ക്കൂടി വായിച്ചപ്പോള്‍, 'ഭാരതീയവിചാരകേന്ദ്രം' ഡയറക്ടര്‍ പറഞ്ഞ ഒരു കാര്യം കൂടി ഓര്‍മ്മ വന്നു.

"ഇ. എം. എസിന്റെ കാലശേഷം, ആരോഗ്യകരമായ ആശയസംവാദങ്ങള്‍ക്കുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടു" എന്ന്‌.

അദ്ദേഹം എന്തു കൊണ്ടങ്ങനെ പറഞ്ഞു എന്നറിയണമെങ്കില്‍, അദ്ദേഹവും ഇ.എം.എസും തമ്മില്‍ പണ്ടു നടന്നിട്ടുള്ള സംവാദങ്ങളെക്കുറിച്ചും ഒക്കെ അറിയേണ്ടി വരും. നമ്മളൊക്കെ ഒരുപാടു വായിക്കേണ്ടിയിരിക്കുന്നു, ഫ്ലാഗേ. ദേശാഭിമാനിയുടെ പുതിയ പരസ്യ ബാനറില്‍ പറയുന്നതുപോലെ, 'അറിയുക - അറിവിനെ ആയുധമാക്കുക'. പക്ഷേ ആയുധം തിരിഞ്ഞു കുത്തരുത്‌ എന്നാണെങ്കില്‍, ആരെങ്കിലും ഒന്നോ രണ്ടോ പേര്‍ പറയുന്നതു മാത്രം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യാതെ എല്ലാവരുടെയും നിലപാടുകള്‍ അറിയാന്‍ ചെവികൊടുക്കുന്നതാവും ബുദ്ധി. അതിന് വേണ്ടി വരുന്ന വിശാല മനസ്കതയും സഹിഷ്ണുതയും നാം ആദ്യം ആര്‍ജ്ജിക്കേണ്ടതുണ്ടു താനും.

പിന്നെ, രണ്ടാമത്തേയും അവസാനത്തേയും കാര്യം. അതു താങ്കള്‍ക്കൊരു അറിവുകൂടിയാകുമെന്നു കരുതുന്നു. 'സംഘം' എന്നതാണു ശരിയായ പ്രയോഗം. 'സംഖം' എന്നല്ല. താങ്കള്‍ ഉപയോഗിക്കുന്ന എഡിറ്ററില്‍, 'samgham' എന്നെഴുതിയാല്‍ ശരിയാകും - samkham'എന്നതിനു പകരം.
gha = ഘ
kha = ഖ

തല്‍ക്കാലം നിര്‍ത്തിക്കൊള്ളട്ടെ. ഒളിച്ചോട്ടമെന്നു വിളിക്കാതിരിക്കുക. ദയവായി. നമുക്ക് ഇനിയും കാണാം - കാണണം.

Friday, December 01, 2006

‘വിരോധാഭാസ’മല്ല - വൈരുദ്ധ്യം

കല്ലേച്ചിയുടെ ബ്ലോഗ്ഗില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ കാഴ്ചക്കാരന്‍ എന്നൊരു സുഹൃത്ത്‌ 'ഹിന്ദുത്വ'ത്തേക്കുറിച്ചു നടത്തിയ പരാമര്‍ശത്തിനുള്ള മറുമൊഴിയാണിത്‌.

പ്രിയ കാഴ്ചക്കാരാ,

ഹിന്ദുത്വ പ്രത്യയശാസ്ത്രമെന്നതിന്‌ മുസ്ലിം വിരുദ്ധതയുടെ പ്രത്യയശാസ്ത്രം എന്ന്‌ താങ്കള്‍ അര്‍ത്ഥം കല്‍പിച്ചതിനോട്‌ എനിക്കു വിയോജിപ്പുണ്ട്‌. താങ്കളെ അങ്ങനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന്‌ മറ്റനേകരേയും പോലെ ഞാനും കരുതുന്നു. വിശ്വസിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലാത്ത കാര്യമാണതെന്നത്‌ തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. ഇന്ത്യ എന്നാല്‍ പാമ്പുകളും തേളുകളുമാണ്‌ എന്നു വിചാരിച്ചിരിക്കുന്ന ഒരു അമേരിക്കക്കാരനോട്‌ നമ്മുടെ രാജ്യത്തേക്കുറിച്ച്‌ പറഞ്ഞു മനസ്സിലാക്കാന്‍ സമയമെടുക്കുമെന്നതുപോലത്തെ ഒരു പ്രശ്നമാണിത്‌. മാതൃഭൂമിയും മനോരമയും ദേശാഭിമാനിയുമൊക്കെ പറയുന്ന ഹിന്ദുത്വമാണ്‌ താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ അല്‍പം കൂടി കടുത്ത അര്‍ത്ഥം കൊടുത്താലും തെറ്റു പറയാനാകില്ല. ആ മാദ്ധ്യമങ്ങളേയും ഞാന്‍ തെറ്റു പറയില്ല. ആരും പണമിറക്കി പത്രം നടത്തുന്നത്‌ 'ചാരിറ്റി'ക്കു വേണ്ടി അല്ല എന്ന്‌ പല മാദ്ധ്യമങ്ങളുമായും വര്‍ഷങ്ങളുടെ ബന്ധമുള്ള എനിക്ക്‌ വളരെ നന്നായി അറിയാം.

പരസ്പര വിശ്വാസമില്ലായ്മയും സംശയത്തോടെയുള്ള സമീപനവും ഹിന്ദു-മുസ്ലീം ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതില്‍ എക്കാലത്തും വിലങ്ങു തടിയായിരുന്നിട്ടുണ്ട്‌. ഞാനോ താങ്കളോ വിചാരിച്ചാല്‍ പെട്ടെന്നെടുത്തു മാറ്റാവുന്ന ഒരു പൊങ്ങുതടിയല്ല അത്‌. പലനൂറ്റാണ്ടുകളിലായി, ഒരുപാടു തലമുറകളുടെ കണ്ണീരും ചോരയും വീണ്‌ അതിന്‌ വല്ലാതെ കനം വച്ചിട്ടുണ്ട്‌. നമുക്കു ചെയ്യാന്‍ പറ്റുന്നത്‌ അതിന്റെ കനം കുറയട്ടേ എന്ന്‌ ആത്മാര്‍ഥമായി ആഗ്രഹിക്കുക എന്നതാണ്‌. ഒരുപാടു മനസ്സുകള്‍ ഒരേ കാര്യം ഒന്നിച്ചിരുന്നു വിചാരിച്ചാല്‍ അല്ലെങ്കില്‍ പ്രാര്‍ത്ഥിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന്‌ ഏതാണ്ടെല്ലാ മതവിശ്വാസങ്ങളും പറയുന്നു. ചുരുങ്ങിയ പക്ഷം അക്കാര്യത്തിലെങ്കിലും സംശയവും വിയോജിപ്പും ഒഴിവാക്കി ഒന്നിച്ചു കൂടേ കാഴ്ചക്കാരന്‍?

ഞാന്‍ ബഹുദൈവങ്ങളെ വിളിക്കുന്നു എന്നൊരു സംശയം തോന്നിയാല്‍ വെറുതേ അങ്ങു കണ്ണടച്ചേക്കുക. താങ്കള്‍ ആരെയാണ്‌ വിളിക്കുന്നത്‌ എന്നറിയാന്‍ എനിക്കും യാതൊരു താല്‍പര്യവുമില്ലെന്നറിയുക. ആ താല്‍പര്യമില്ലായ്മയ്ക്കു കാരണം എന്നിലെ ഹിന്ദുത്വമാണ്‌ എന്നു ഞാന്‍ ചിലപ്പോള്‍ പറഞ്ഞെന്നിരിക്കും. അത്‌ എന്റെ ഒരു വിശ്വാസം - ആയിക്കോട്ടെ - ഒരു പേരിലെന്തിരിക്കുന്നു എന്നു വിചാരിച്ചു വെറുതേ വിടാന്‍ ശ്രമിക്കുക.

അതുപോലെ സാദ്ധ്യമെങ്കില്‍ ആര്‍. എസ്‌. എസ്‌. കാരെ ചീത്തവിളിച്ചുകൊണ്ടേ എന്തും ആകാവൂ എന്നും നിര്‍ബന്ധിക്കാതിരിക്കാനും ശ്രമിക്കുക. കുറേക്കാലം ഞാനതു ചെയ്തതാണ്‌. ഇപ്പോളത്തെ സാഹചര്യത്തില്‍ അതു വയ്യ. ക്ഷമിക്കുക. തെറ്റാണെന്ന്‌ എന്നെങ്കിലും തോന്നിയാല്‍ അന്നു തിരുത്തിക്കോളാം. അതുറപ്പ്‌. ആര്‍. എസ്‌. എസിനേക്കുറിച്ച്‌ തുടര്‍ന്നും അറിയാന്‍ ശ്രമിച്ചുകൊണ്ടും അവരെ അന്ധമായി എതിര്‍ക്കാതെയും എനിക്ക്‌ താങ്കളുമായോ അല്ലെങ്കില്‍ മറ്റാരുമായോ നല്ല ബന്ധം പുലര്‍ത്തുന്നതില്‍ യാതൊരു തടസ്സവുമില്ല.


വൈത്തോ:- നല്ലബന്ധം എന്നെഴുതി നിര്‍ത്തിയപ്പോള്‍ "വിദ്വേഷം" എന്ന വാക്കിനേക്കുറിച്ചും ഓര്‍മ്മ വന്നു. "മാ വിദ്വിഷാ വഹൈ" എന്ന ഒരു പ്രയോഗമാണ്‌ തുടര്‍ന്നോര്‍മ്മ വന്നത്‌. ഗീതാവാക്യമാണ്‌. പക്ഷേ ഞാന്‍ ഗീത മുഴുവന്‍ വായിച്ചിട്ടില്ല. ആ പ്രയോഗം ആദ്യമായും അവസാനമായും വായിച്ചത്‌ ഗോള്‍വള്‍ക്കറുടെ പ്രസംഗമടങ്ങിയ ഒരു പുസ്തകത്തിലാണ്‌. "വിദ്വേഷമരുത്‌" എന്നര്‍ത്ഥം.

('വിരോധാഭാസം' അല്ല, 'വൈരുദ്ധ്യം' ആണ്‌ കുറച്ചുകൂടി ശരിയായ വാക്ക്‌. അങ്ങനെയെന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നു എങ്കില്‍...)

ലോകം ഇന്നവസാനിക്കുന്നില്ല. ഒരുപാടു പുലരികള്‍ ഇനിയും വരാനിരിക്കുന്നു. നാമറിയാത്ത, അറിയാന്‍ ഇഷ്ടപ്പെടാത്ത, അറിയാന്‍ മറ്റുള്ളവര്‍ സമ്മതിക്കാത്ത എന്തെല്ലാം...

മാ വിദ്വിഷാ വഹൈ.

Thursday, November 30, 2006

സൂത്രധാരന്‍ ഉവാച

മറ്റുള്ള ബ്ലോഗുകളിലെ ചില പോസ്റ്റുകള്‍ക്ക്‌ അല്‍പം വിശദമായ ഒരു കമന്റ്‌ എഴുതിയാല്‍ കൊള്ളാമെന്നു വരുമ്പോള്‍ അതിനായി ഒരിടം എന്ന നിലയ്ക്ക്‌ ഇവിടം ഉപകരിക്കുമെന്നു വിചാരിക്കുന്നു. പ്രധാനമായും മൂന്നു കാരണങ്ങള്‍ കൊണ്ടാണ്‌ ഇങ്ങനെയൊരു ബ്ലോഗ്‌ തുടങ്ങാമെന്നു വച്ചത്‌.

(1) ചില ബ്ലോഗുകളില്‍ കമന്റ്‌ എഴുതിക്കഴിയുമ്പോളേക്കും, വേണമെങ്കില്‍ ഇതൊരു പോസ്റ്റ്‌ തന്നെ ആക്കാമായിരുന്നു എന്നു തോന്നിപ്പോയിട്ടുണ്ട്‌. വിഷയത്തിന്റെ പ്രത്യേകത കൊണ്ടോ അല്ലെങ്കില്‍ ആ കമന്റില്‍ വിശദീകരിക്കേണ്ടി വന്ന കാര്യങ്ങളുടെ ആധികാരികത കൊണ്ടോ എന്തെങ്കിലും. അത്തരമൊരു കമന്റ്‌, ആ ബ്ലോഗിന്റെ ഉടമസ്ഥന്‍ അയാളുടെ സ്വന്തം പോസ്റ്റ്‌ എന്നെങ്കിലും ഡിലീറ്റു ചെയ്യാന്‍ ഇടയായാല്‍ നഷ്ടപ്പെടും എന്നൊരു പ്രശ്നം കൂടിയുണ്ട്‌.

(2) എന്തെങ്കിലുമൊന്ന്‌ കാര്യ കാരണസഹിതം വിശദീകരിക്കേണ്ടി വരുമ്പോള്‍ ചിത്രങ്ങളുടെ സഹായമുണ്ടെങ്കില്‍ നന്നായിരുന്നു എന്നു തോന്നാറുണ്ട്‌. സ്വന്തം ബ്ലോഗിലാവുമ്പോള്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കൂടുതല്‍ സൗകര്യമുണ്ട്‌.

(3) ഏതാണ്ട്‌ ഒരേ കാര്യത്തേപ്പറ്റി സംസാരിക്കുന്ന പലര്‍ക്കുമുള്ള മറുപടി ഏതാണ്ട്‌ ഒന്നു തന്നെയാകുമ്പോള്‍, അത്‌ ഓരോ തവണയും ആവര്‍ത്തിക്കേണ്ടി വരുന്നു. ഒരു 'മറുമൊഴി'യുടെ രൂപത്തില്‍ അത്‌ സ്വന്തം ബ്ലോഗില്‍ത്തന്നെയുണ്ടെങ്കില്‍, മറുപടി ആവര്‍ത്തിക്കുന്നതിനു പകരം ലിങ്ക്‌ കൊടുക്കാമല്ലോ.

ഇതൊക്കെ ബൂലോഗത്ത്‌ പൊതുവേ പാലിക്കപ്പെടുന്ന നിയമങ്ങള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമാണോ എന്നു പോലും ചെറിയൊരു ആശങ്കയില്ലാതില്ല. അതോ ഇതൊക്കെ പണ്ടേയ്ക്കു പണ്ടേ ബൂലോക ഗുരുക്കന്മാര്‍ പരീക്ഷിച്ചറിഞ്ഞു കഴിഞ്ഞതാണോ എന്തോ? ഒരാളുടെ രചനകള്‍ക്ക്‌ മറ്റൊരിടത്ത്‌ അഭിപ്രായമെഴുതുക. അവയ്ക്കു മേല്‍ മൂലരചയിതാവിന്‌ ഒരു നിയന്ത്രണവും ഇല്ലാതിരിക്കുക. ആവോ? എനിക്കറിയില്ല. ആവിഷ്കാര സ്വാതന്ത്ര്യം, വിമര്‍ശനസ്വാതന്ത്ര്യം ഇതൊക്കെ എത്രത്തോളം വേണം എന്നൊക്കെപ്പറഞ്ഞ്‌ വേണമെങ്കില്‍ ഒരു വലിയ ചര്‍ച്ചയ്ക്കുമുള്ള വകുപ്പില്ലാതില്ല. പക്ഷേ ഇത്തരം വിഷയങ്ങള്‍ക്കൊന്നും ഇപ്പോള്‍ ആളു കൂടാതായിരിക്കുന്നു.

എന്തായാലും ഇത്‌ ആരെയും വേദനിപ്പിക്കാതിരിക്കട്ടെ എന്നാണ്‌ എന്റെ പ്രാര്‍ത്ഥന.ചില മറുമൊഴികളെങ്കിലും ആര്‍ക്കെങ്കിലും തര്‍ക്കുത്തരങ്ങളായി തോന്നിയെങ്കിലോ? അതിന്‌ മുന്‍കൂര്‍ ക്ഷമാപണവും.