Saturday, January 20, 2007

‘സാമാന്യവല്‍ക്കരണ‘വും ഫലിതോല്‍‌പത്തിയും

ഗുരുവായൂരമ്പലനടയില്‍ വച്ച്‌ അപമാനിതയാക്കപ്പെട്ട അമ്മിണിയമ്മ എന്ന ഒരു വൃദ്ധ ആത്മഹത്യ ചെയ്തതിനേപ്പറ്റി ഞാന്‍ മുന്‍പ്‌ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. അതിനു വന്ന കമന്റുകളില്‍ ഒന്ന്‌ ആശ്ചര്യം ജനിപ്പിക്കുന്നതായിരുന്നു.

"ഹിന്ദുവിന്റെ ശതൃക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണെന്ന പഴയ ഗോള്‍വള്‍ക്കര്‍ 'ഫലിത'ത്തെ എങ്ങനെയാണു നോക്കിക്കാണുന്നത്‌? " എന്ന്‌.

കുറേ നാളുകള്‍ക്കു ശേഷമാണ്‌ മറുപടി എഴുതാനൊത്തത്‌. അത്‌ മറുമൊഴിയിലേക്കു കൂടി പകര്‍ത്തിയിട്ടാല്‍, ഫലിതപ്രിയരായ ആരെങ്കിലും ഇനിയും വന്നാല്‍ കാണിച്ചുകൊടുക്കാന്‍ എളുപ്പമാകുമല്ലോ എന്നു വിചാരിച്ചു.

=============================================

സുഹൃത്തേ,
'ഹിന്ദുവിന്റെ ശത്രുക്കളേക്കുറിച്ചുള്ള ഗോള്‍വള്‍ക്കര്‍ ഫലിതം' സംബന്ധിച്ച്‌ താങ്കള്‍ ചോദിച്ചിരുന്ന ചോദ്യം കാണാതെയിരുന്നതല്ല. അമ്മിണിയമ്മയുടെ ചിത അടങ്ങുന്നതിനു മുന്‍പ്‌ അത്തരമൊരു ചര്‍ച്ച വേണ്ടെന്നു വച്ചു തന്നെയാണ്‌ കുറച്ചുനാള്‍ മൗനം പാലിച്ചത്‌. ക്ഷമിക്കുമല്ലോ.

ആദ്യമേ തന്നെ പറയട്ടെ. അതൊരു ഫലിതമാണോ എന്നത്‌ ആപേക്ഷികമായ കാര്യമാണെന്നു താങ്കളും സമ്മതിക്കുമെന്നു കരുതുന്നു. വലിയ ഗമയില്‍ സൈക്കിളില്‍ പോകുന്ന ഒരാള്‍ ഗട്ടറില്‍ ചാടി ഉരുണ്ടു വീഴാനിടയായാല്‍ കണ്ടുനില്‍ക്കുന്നവര്‍ ചിരിച്ചുപോയി എന്നു വരും. എന്നാല്‍ ആ വീഴ്ചയില്‍ അയാളുടെ നടുവൊടിഞ്ഞു എന്നു മനസ്സിലാകുമ്പോള്‍ അത്‌ അനുകമ്പയുണ്ടാക്കും. അയാളുടെ ഭാര്യയ്ക്കോ അമ്മയ്ക്കോ ഒക്കെ ആണെങ്കില്‍ ആദ്യത്തെ വീഴ്ച പോലും ചിരിയുണര്‍ത്തില്ല താനും.

വിചാരധാര തപ്പിപ്പിടിച്ച്‌ മുഴുവന്‍ പരതിയിട്ടും 'ഹിന്ദുവിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണെ'ന്ന ഒരു പരാമര്‍ശം കണ്ടെത്തിയില്ല. ആന്തരികഭീഷണികളേപ്പറ്റി പ്രതിപാദിക്കുന്ന സ്ഥലത്ത്‌ ഈ മൂന്നു കൂട്ടരിലും പെട്ടവര്‍ നമ്മുടെ ദേശീയതാല്‍പര്യങ്ങള്‍ക്കു ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനേപ്പറ്റി പറയുന്നുണ്ട്‌. അതൊക്കെ ശരിയാണോ, അന്നു സംഭവിച്ചിരുന്നതിനൊക്കെ ഇന്നും സാംഗത്യമുണ്ടോ, ഇപ്പോള്‍ നില മെച്ചപ്പെട്ടുവോ അതോ കൂടുതല്‍ മോശമായോ എന്നൊക്കെ അറിയാന്‍, നമുക്കുചുറ്റുമുള്ള സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളിലേക്കു വെറുതെയൊന്നു കണ്ണോടിച്ചാല്‍ മതി.

ജനങ്ങളില്‍ ഏതെങ്കിലുമൊരു വിഭാഗത്തെയെടുത്ത്‌ അവരില്‍ ഒന്നൊഴിയാതെ എല്ലാവരും തികച്ചും ഒരേമട്ടില്‍ത്തന്നെ പെരുമാറും എന്ന്‌ നക്ഷത്രഫലമെഴുതുന്നവര്‍ പോലും പറയില്ല. 'അവരില്‍ ചിലര്‍', അല്ലെങ്കില്‍ 'മിക്കവാറും പേര്‍', 'അവരുടെയൊരു പൊതുസ്വഭാവം' എന്ന മട്ടിലൊക്കെ എടുത്താല്‍ മതി.

യഥാര്‍ത്ഥപ്രശ്നം എന്നത്‌ ഇത്തരം കാര്യങ്ങളില്‍ സംഭവിക്കുന്ന - ഇപ്പറഞ്ഞമട്ടിലുള്ള - 'സാമാന്യവല്‍ക്കരണം' തന്നെയാണ്‌. (പ്രയോഗം ശരിയാണോ എന്നറിയില്ല. മറ്റുവാക്കുകളൊന്നും മനസ്സിലേക്കു വരുന്നില്ല. ഇതു കൊണ്ട്‌ എന്താണുദ്ദേശിച്ചത്‌ എന്ന്‌ തുടര്‍വായനയില്‍ വ്യക്തമാവുമെന്നു കരുതുന്നു)

സാമാന്യവല്‍ക്കരണം രണ്ടു ഭാഗത്തു നിന്നും വരാം. ആരോപിക്കുന്നയാളിന്റെ ഭാഗത്തു നിന്നും ആരോപിക്കപ്പെട്ടയാളുടെ ഭാഗത്തു നിന്നും. മുസ്ലീങ്ങളുടെ കാര്യത്തില്‍, കുറഞ്ഞ പക്ഷം ഇന്ത്യയിലെങ്കിലും, ആദ്യത്തേതിനേക്കാള്‍ രണ്ടാമത്തേത്‌ വളരെ തീക്ഷ്ണമാണെന്നൊരഭിപ്രായമെനിക്കുണ്ട്‌. ഉദാഹരണത്തിന്‌ - എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാണെന്നൊന്നും ഇവിടെ ഒരൊറ്റയാളും ഇതുവരെ പറഞ്ഞിട്ടുമില്ല ഇനി പറയുകയുമില്ല. പക്ഷേ മുസ്ലീങ്ങളായ ആരെങ്കിലും ചെയ്ത തെറ്റുകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ അത്‌ തനിക്കെതിരേ കൂടിയുള്ള ഒരു പറച്ചിലാണെന്നു സ്വയം ധരിച്ച്‌ വികാരം കൊള്ളാറുള്ള എത്രയോ മുസ്ലീങ്ങളുണ്ട്‌? അഫ്സല്‍ ഗുരുവിന്റെ, ഇസ്രത്തിന്റെ, മദനിയുടെ അങ്ങനെ പലരുടേയും കാര്യങ്ങള്‍ ഉദാഹരണങ്ങളായി നമ്മുടെ മുന്‍പിലുണ്ട്‌. ഈയൊരു 'സ്വയം സാമാന്യവല്‍ക്കരണ സ്വഭാവം' ഒഴിവാക്കാന്‍ പറ്റാത്തതാണ്‌ ഇന്നു മുസ്ലിം സമൂഹം നേരിടുന്ന സുപ്രധാന വെല്ലുവിളി. പുറമേ മതേതരമേനി നടിക്കുകയും ഉള്ളില്‍ അതിഭീകരമായ കൂസിസ്റ്റ്‌ അജണ്ടകള്‍ ഒളിപ്പിക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നതും സമുദായത്തിന്റെ ഈ ബലഹീനതയെയാണ്‌. വളരെ വിശദമായി പറയേണ്ടുന്ന വിഷയമാണ്‌. പിന്നീടെഴുതാന്‍ ശ്രമിക്കാം.

താങ്കള്‍ പറഞ്ഞ വാചകം അങ്ങനെ തന്നെ പ്രചരിപ്പിക്കപ്പെട്ടാലേ അത്‌ കൂടുതല്‍ ഭീതി ജനിപ്പിക്കുകയും രക്ഷക വേഷം കെട്ടാന്‍ അവസരമുണ്ടാക്കുകയും അങ്ങനെ കൂടുതല്‍ വോട്ടു നേടിത്തരാനിടയാക്കുകയും ചെയ്യുകയുള്ള്ലൂ. അതുകൊണ്ട്‌ ആ ഫലിതം ഇനിയും അങ്ങനെ തന്നെ അറിയപ്പെടാനാണു സാദ്ധ്യത.

താങ്കള്‍ കേട്ടിരിക്കാന്‍ സാദ്ധ്യതയില്ലാത്ത മറ്റൊരു ഗോള്‍വള്‍ക്കര്‍ വചനം - ഈയിടെ ശ്രദ്ധയില്‍പ്പെട്ടത്‌ - പറഞ്ഞു നിര്‍ത്താം. ഓര്‍മ്മയില്‍ നിന്നെടുത്തെഴുതുന്നതാണ്‌. വാക്കുകള്‍ കൃത്യമായിരിക്കില്ല.

"ഒരാള്‍ എന്നോടു ചോദിച്ചു - 'മുസ്ലീങ്ങളുടെ അതിക്രമങ്ങള്‍ക്കെതിരെ ആളെ സംഘടിപ്പിക്കുകയാണോ നിങ്ങളുടെ ഉദ്ദേശം' എന്ന്‌.

എന്റെ മറുപടി ഇങ്ങനെയായിരുന്നു.

മുഹമ്മദ്‌ നബി ജനിച്ചിരുന്നില്ലെങ്കില്‍ത്തന്നെ, ഇസ്ലാം മതം സ്ഥാപിക്കപ്പെട്ടിരുന്നില്ലെങ്കില്‍ തന്നെ, ഹൈന്ദവജനതയെ ഈയൊരു ദയനീയ പരിതസ്ഥിതിയില്‍ കണ്ടിരുന്നു എങ്കില്‍ ഡോക്ടര്‍ജി സംഘം ആരംഭിക്കുമായിരുന്നു - നാം അതു വളര്‍ത്തുകയും ചെയ്യുമായിരുന്നു."


സംഘത്തേക്കുറിച്ചുള്ള ഒരുപാടു ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമെല്ലാം ഇത്‌ ഉത്തരം നല്‍കുന്നുണ്ട്‌. സംഘവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാവര്‍ക്കും ഇതും ഇതുപോലെയുള്ള മറ്റനേകം യാഥാര്‍ത്ഥ്യങ്ങളും അറിയാമായിരിക്കണം. അതു പൊക്കിപ്പിടിച്ച്‌ വോട്ടു വാങ്ങാന്‍ ആര്‍ക്കും താല്‍പര്യമില്ലാത്തതുകൊണ്ടാവണം പലപ്പോഴും ഇത്തരം കാര്യങ്ങള്‍ താങ്കളേപ്പോലെ പലരുടെയും 'കാണാപ്പുറ'ത്തു മാത്രം കിടക്കുന്നത്‌.

Thursday, January 04, 2007

മാഷിന്റെ കണക്കു തീര്‍ത്തു!

വാര്‍ത്തകളുടെയും ലേഖനങ്ങളുടെയും തലക്കെട്ടുകള്‍ ആകര്‍ഷകമാക്കുന്നതു സംബന്ധിച്ച്‌ പത്രപ്രവര്‍ത്തകനായ ഷാജുദ്ദീന്റെ ഒരു പോസ്റ്റ്‌ ഉണ്ട്‌. തലക്കെട്ടും തലവിധിയും എന്നപേരില്‍.

അതുവായിക്കുകയും ചില സമകാലിക കോടതിവിധികള്‍ മനസ്സിലേക്കു വരികയും ചെയ്തപ്പോള്‍ തോന്നിയ ഒരു തലവാചകമാണ്.
മാഷിന്റെ കണക്കു തീര്‍ത്തു!
(ജയകൃഷ്ണന്‍ മാഷ്‌ കൊല്ലപ്പെടുമ്പോള്‍ കുട്ടികളെ‌ കണക്കു പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. )
വേണമെങ്കില്‍, കുട്ടികളുടെ മനസ്സിന്റെ താളുകളില്‍ ചുവന്ന മഷിക്ക്‌ വെട്ടും കുത്തും!“ എന്നൊരു അനുബന്ധം കൂടി ആവാം

അതിനൊപ്പം, സുജയയുടെ ഒരു പോസ്റ്റില്‍ ഞാനിട്ട ഒരു കമന്റു കൂടി മറുമൊഴിയിലേക്കു പകര്‍ത്തിയിടാമെന്നു വച്ചു.

----------------------------------------------------------
ജയകൃഷ്ണന്‍ മാഷിനെ കൊന്നവരെ വെറുതേ വിട്ടത്‌ - കൊലയാളികള്‍ക്കു കിട്ടിയ വീരപരിവേഷവും രാജകീയസ്വീകരണവും - ഇവയെ സംബന്ധിച്ച് ഒരക്ഷരം മിണ്ടില്ല എന്നു കരുതിയതാണ്. എന്നാലും ഇവിടെ ചില പ്രതികരണങ്ങള്‍ക്ക്‌ കണ്ടപ്പോള്‍ അവയ്ക്ക്‌ ഒരു ചെറിയ അനുബന്ധമാവാം എന്നു തോന്നി.

----------------------------------------------------------
ആദ്യമായി, ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും‘ എന്ന ഒരു കമന്റിനേപ്പറ്റി.

ഈ കൊടുപ്പ്‌ മൂന്നു തലത്തിലാവാം

1 - LOW കൊടുപ്പ്‌
--------------------
കമ്മ്യൂണിസ്റ്റുകളാണ് ഭരിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ ഉദാരമാണ് - യാതൊന്നും കൊടുക്കണമെന്നു നിര്‍ബന്ധമില്ല. ഫ്രീ ആയിട്ട്‌ കിട്ടും. ഫ്രീ എനിക്കു വേണ്ട എന്നു പറയാന്‍ അവകാശമില്ല. വാങ്ങിയേ പറ്റൂ. അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റാവണം. കുറഞ്ഞ പക്ഷം അങ്ങനെ നടിക്കുകയെങ്കിലും വേണം. ഉദാഹരണങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഗൂഗിള്‍ പോലും നമിച്ചുപോകുന്നമാതിരി സ്ഥലം തികയാതെ വരും. നമ്മളൊക്കെ ഇത്ര കാലം കണ്ണടച്ചല്ലല്ലോ ഇവിടെ ജീവിച്ചത്‌.

2 - MEDIUM കൊടുപ്പ്‌
--------------------------
പിന്നെ, കൊടുത്തിട്ടു തന്നെയാണു കിട്ടുന്നതെങ്കില്‍ തന്നെ, ഈ കൊടുപ്പ്‌ പലരീതിയിലാവാം.

  • കമ്യൂണിസമല്ലാത്ത പ്രത്യയശാസ്ത്രങ്ങള്‍ ശ്രദ്ധനേടാനിടയാക്കുക
  • ആളുകള്‍ അതില്‍ ആകൃഷ്ടരാകാനിടയാക്കുക
  • മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വളരാനിടയാക്കുക

ഇത്തരം ചെയ്തികളിലൂടെയുള്ള കൊടുപ്പുണ്ടല്ലോ - ജീവന്‍ പോകുന്ന രീതിയില്‍ അതു തിരിച്ചു കിട്ടാന്‍ ഈ കൊടുപ്പ്‌ ധാരാളം.

(ജയകൃഷ്ണന്‍ മാഷ് ‘ക്രിമിനല്‍’ ആയിരുന്നു (കൊല്ലപ്പെടുന്നതില്‍ തെറ്റില്ല?) എന്നും മറ്റും പറഞ്ഞു കടന്നുപോകുന്ന എത്രപേര്‍ക്ക്‌ അങ്ങേരുടെ രാഷ്ട്രീയപശ്ചാത്തലം എന്തായിരുന്നു എന്ന്‌ അറിയുമോ എന്തോ? ആ കൊലപാതകം നടന്ന സമയത്തെ രാഷ്ട്രീയാന്തരീക്ഷം അറിയുമോ എന്തോ?)

3 - HIGH കൊടുപ്പ്‌
---------------------
ഇനിയിപ്പോള്‍ ആളെക്കൊല്ലുന്ന ‘കൊടുപ്പ്‌‘ തന്നെയാണു കൊടുത്തതെങ്കില്‍ - ‘ഇവന്‍ മറ്റവനെ കൊന്നതാണ്. അതു കൊണ്ട്‌ ഇവന്‍ വധശിക്ഷയ്ക്കര്‍ഹനാണ് - ഇവനെ ഞങ്ങള്‍ കൊല്ലും‘ എന്നും പറഞ്ഞ്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ ആരെയും കൊല്ലാം എന്നാണോ? നമ്മളാര്? ലോകപോലീസ്‌? സോറി - കേരളാപോലീസ്‌?

ഇതൊരു മാതിരി അമേരിക്ക സദ്ദാം ഹുസൈനോടു പറഞ്ഞതു പോലെയുണ്ട്‌. ‘നീ കൊന്നവനാണ് - അതുകൊണ്ട്‌ നിന്നെ എനിക്കു കൊല്ലാം. ഞാനൊരു ഭൂലോകകൊലയാളിയാണെന്നതു വിഷയമല്ല’. രണ്ട്‌ അവസരങ്ങളിലും ഒരുപോലെ യോജിക്കുന്ന വാചകങ്ങള്‍. ഇതേ അമേരിക്കക്കെതിരെയല്ലേ ഇവര്‍ ഇതേ കാരണം പറഞ്ഞ്‌ ഭീഷണി മുഴക്കുന്നത്‌? തങ്ങള്‍ക്കാവാം - മറ്റുള്ളവര്‍ പാടില്ല എന്ന ആ സ്വഭാവം തന്നെ. കലിയുഗത്തില്‍ കൂസിസം അഴിഞ്ഞാടുക തന്നെയാണ്!

----------------------------------------------------------
രണ്ടാമതായി - ഒരു കമന്റിനിടെ കോയമ്പത്തൂരും കാശ്മീരും ഗുജറാത്തും അയോദ്ധ്യയും ബോംബെയുമൊക്കെ കടന്നു വന്നപ്പോള്‍, “ഇവിടെയൊക്കെ ചത്തവനാരാ, ഒറ്റ കൂട്ടര്‍!“ എന്ന്‌ മറ്റൊരാ‍ള്‍ കമന്റിട്ടതിനേപ്പറ്റി.

ഈയൊരു പ്രചാരണം ശക്തിപ്രാപിക്കുന്നതും ഇങ്ങനെയൊരു വിശ്വാസം ഊട്ടിയുറപ്പിക്കപ്പെടുന്നതും സത്യത്തില്‍ ഇന്ന്‌ ഇന്ത്യന്‍ മുസ്ലിം സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. കാര്യങ്ങള്‍ ഒറ്റക്കണ്ണിലൂടെ മാത്രം കണ്ട്‌ ആവേശം കൊണ്ട്‌ മുസ്ലിം അനുകൂലപ്രസ്താവനകളിലൂടെ വാചാലരാകുന്നവരുടെ ഉദ്ദേശങ്ങള്‍ പലതാണെങ്കിലും (ചില പാവങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ് - ബാക്കിയുള്ളവര്‍ സത്യമറിയാമെങ്കിലും മറച്ചുവച്ച്‌ കാര്യം കാണുന്ന കൂസിസ്റ്റ്‌ സ്വഭാവമുള്ളവരും) അതിന്റ്റെയും ദോഷഫലമനുഭവിക്കുന്നത്‌ മുസ്ലീങ്ങള്‍ തന്നെയാണ്.

(ഈ ‘സമുദായപ്രേമി‘കളുടെ കാപട്യം തിരിച്ചറിയാനും അവരുടെ പ്രവൃത്തികളുടെ ദോഷം തിരിച്ചറിഞ്ഞ്‌ അവരെ അകറ്റി നിര്‍ത്താനും ഉത്തരേന്ത്യന്‍ മുസ്ലീങ്ങള്‍ ഈയിടെയായി തയ്യാറായിത്തുടങ്ങിയിട്ടുണ്ട്‌. കഴിഞ്ഞ ഒന്നൊന്നര വര്‍ഷത്തിനിടയില്‍ നടന്ന ചില തെരഞ്ഞെടുപ്പുകളില്‍ - ഗുജറാത്ത്‌ മുനിസിപ്പല്‍ , ബീഹാര്‍ അസംബ്ലി, ഉത്തര്‍പ്രദേശ് മുന്‍സിപ്പല്‍ എന്നിവയില്‍ - മുസ്ലീങ്ങള്‍ക്കു നിര്‍ണ്ണായകസ്വാധീനമുള്ള സ്ഥലങ്ങളില്‍ നിന്നുമുള്ള ഫലങ്ങള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. മതേതരമേനി നടിച്ച്‌ ‘ഇരകള്‍ സിദ്ധാന്തം’ പ്രചരിപ്പിച്ചു നടന്നവര്‍ അവിടങ്ങളില്‍ അമ്പേ പരാജയപ്പെട്ടതും ആരെക്കുറിച്ചു വെറുപ്പു പ്രചരിപ്പിച്ചുവോ അവര്‍ ധാരാളമായി മുസ്ലിം വോട്ടു നേടി വന്‍പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചതും ‘പ്രചാരക’രുടെ ഉറക്കം കെടുത്തിയിട്ടുണ്ട്‌. ഇനിയിപ്പോള്‍ പ്രചാരണത്തിന്റെ ശൈലി ഒന്നു മാറ്റിയേക്കാനിടയുണ്ട്‌. ‘അവിടങ്ങളിലെല്ലാം മുസ്ലീങ്ങളെ ഭയപ്പെടുത്തി വോട്ടു ചെയ്യിപ്പിച്ചു‘ എന്നു പറയാം. അത്തരമൊരു പ്രചാരണം അവിടങ്ങളിലെ മുസ്ലീങ്ങള്‍ പ്രകടിപ്പിച്ച രാഷ്ട്രീയ-ജനാധിപത്യബോധത്തെ കളിയാക്കുന്നതിനു തുല്യമാണ് - അത്‌ ഇനിയും തിരിച്ചടികളുണ്ടാക്കുകയേയുള്ളൂ എന്നു തിരിച്ചറിയും വരെ.)

----------------------------------------------------------
മൂന്നാമതായി...കുട്ടികളുടെ മുന്‍പിലിട്ടു കൊന്നു..അയ്യോ സ്കൂളല്ലേ അതൊരു സരസ്വതീക്ഷേത്രമല്ലേ എന്ന മട്ടിലൊക്കെയുള്ള ചില പറച്ചിലുകളെക്കുറിച്ച്‌.

ഗണ്‍‌മാനെ ഒഴിവാക്കാനും, കുട്ടികളെ പഠിപ്പിക്കുന്നതിനിടയിലുള്ള അപ്രതീക്ഷിത ആക്രമണമായതുകൊണ്ട്‌ ഒരു സ്വയം പ്രതിരോധത്തിനു പോലും അവസരമില്ല എന്നു ഉറപ്പു വരുത്താനും വേണ്ടി തന്ത്രപൂര്‍വം തീരുമാനിച്ച സ്ഥലമാണ് ക്ലാസ്‌മുറി എന്നത്‌. അത്‌ എത്രയും പെട്ടെന്നു നടപ്പാക്കാന്‍ നോക്കുന്നതിനിടയില്‍ എന്തോന്നു കുട്ടികള്‍? എന്തോന്നു സരസ്വതീക്ഷേത്രം? ആ പേരു തന്നെ മതി - എന്നാല്‍ അവിടെയിട്ടു തന്നെ കൊല്ലാം എന്നു തീരുമാനിക്കാന്‍.

കമ്മ്യൂണിസ്റ്റുനേതാക്കള്‍ ആരെയെങ്കിലും കൊല്ലാന്‍ തീരുമാനിച്ചാല്‍, അണികളെവിട്ട്‌ എങ്ങനെയെങ്കിലും അവര്‍ കൊന്നിരിക്കും. അതിനൊക്കെ സമയാസമയത്തു പ്രതിഫലവും കിട്ടും. കണ്ടില്ലേ ഹാരാര്‍പ്പണവും ജയ്‌വിളിയും ആശ്ലേഷങ്ങളുമെല്ലാം.

എന്നാല്‍ പണിയില്ലാത്ത കുറേ പട്ടിണിപ്പാവങ്ങള്‍ക്കു പണിയുണ്ടാക്കികൊടുക്കാം എന്നു വിചാരിച്ച്‌ ഒരുത്തന്‍ നടന്ന്‌ എന്തെങ്കിലും ചെയ്താല്‍ അവനിതു വല്ലതും കിട്ടുമോ?

----------------------------------------------------------
നാലാമതായി.. ‘ആ‍ശുപത്രിയില്‍ കയറിപ്പോലും ആളെക്കൊല്ലുന്ന സംസ്കാരമാണ് ആര്‍. എസ്‌. എസി‘നെന്ന പിണറായിയുടെ ആരോപണത്തെപ്പറ്റി.

ഇത്തരമൊരു സാഹചര്യത്തില്‍ ചിരിക്കുന്നതു മാന്യതയല്ലല്ലോ എന്നോര്‍ത്തു കടിച്ചുപിടിക്കാം. അല്ല. ഇതാര് പറയുന്നത്‌? ‘അന്തഹന്തയ്ക്കിന്ത പട്ട്‌‘ എന്ന മാതിരി ആ ‘പോലും’ എന്ന പ്രയോഗത്തിനു എന്തെങ്കിലുമൊരു പാരിതോഷികമാവാം. ‘ആശുപത്രിയില്‍ പോലും‘ പോലും!

  • സംഘപ്രവര്‍ത്തകരെ പരമാവധി ബുദ്ധിമുട്ടിക്കുക -
  • മാനസിക-ശാരീരിക പീഢനങ്ങളേല്പിക്കുക
  • മികച്ച സംഘാടകരായി ഉയര്‍ന്നു വരുന്നവരെങ്കില്‍ കൂടുതല്‍ വളരാനനുവദിക്കാതെ കൊന്നുകളഞ്ഞേക്കുക
  • നില്‍ക്കക്കള്ളിയില്ലാതെ അവര്‍ തിരിച്ചടിച്ചാല്‍ അതിന് വമ്പിച്ച പ്രചാരം കൊടുക്കുക

ഇതൊക്കെ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ വിളറി പുണ്ട അവസരങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റുകള്‍ പരീക്ഷിച്ചിട്ടുള്ള തന്ത്രമാണ്. ഇതൊക്കെ എന്നും വിപരീത ഫലങ്ങളേ ഉളവാക്കിയിട്ടുള്ളൂ എന്നു തിരിച്ചറിയാന്‍ ഇതു വരെ അവര്‍ക്കു കഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു.

ആയുധം കൊണ്ടല്ല ആശയം കൊണ്ടുള്ള സംഘട്ടനത്തിനേ സ്ഥായിയായ വിജയം തരാനാവൂ എന്ന്‌ കമ്മ്യൂണിസ്റ്റുകള്‍ (പ്രത്യേകിച്ച്‌ സി.പി.എം.കാര്‍) തിരിച്ചറിയേണ്ടതുണ്ട്‌. പക്ഷേ അതറിഞ്ഞതുകൊണ്ടും പ്രയോജനമില്ല. മറ്റുള്ള ആശയങ്ങള്‍ എന്തെന്നു മനസ്സിലാക്കാനുള്ള സന്നദ്ധതയും സഹിഷ്ണുതയും ഉണ്ടെങ്കിലേ ആശയസംഘട്ടനം സാദ്ധ്യമാകുകയുള്ളൂ. അവ ആദ്യം ആര്‍ജ്ജിക്കേണ്ടതുണ്ട്‌.

കണ്ണൂര്‍ ഭാഗങ്ങളില്‍, കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചെറുപ്പക്കാര്‍ ആര്‍.എസ്‌.എസിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌ അവര്‍ കായികപരിശീ‍ലനം നടത്തുന്നതുകൊണ്ടാണ്(!!) എന്നും അതുകൊണ്ട് യുവാക്കളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടി കരാട്ടേ പരിശീലനം ഏര്‍പ്പെടുത്തണം എന്നുമുള്ള വിചിത്ര തീരുമാനം എടുത്തത്‌ ഓര്‍ത്തുപോകുന്നു. അമ്മാതിരിയുള്ള അബദ്ധധാരണകളുമായിട്ടാണു ചെല്ലുന്നതെങ്കില്‍, ആശയസംഘട്ടനവും ഒഴിവാക്കുന്നതു തന്നെയാണു നല്ലത്‌. പരന്ന വായന, ഉറച്ച ചിന്ത തുടങ്ങിയ നല്ലശീലങ്ങള്‍ ഉപേക്ഷിച്ചാല്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെന്നല്ല, ഏതൊരു പ്രസ്ഥാനത്തിനും സംഭവിക്കാവുന്ന അപചയമാണിത്‌.