Sunday, March 25, 2007

മോഡിയുടെ പ്രസംഗം - ഒരു മാദ്ധ്യമ വിചാരം

തിരുവനന്തപുരത്തു നടത്തപ്പെട്ട ഹിന്ദുമഹാമേളയും അതിനോടനുബന്ധിച്ച്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗവും റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ക്ക്‌ അറിഞ്ഞോ അറിയാതെയോ സംഭവിച്ച ചില്ലറ പിഴവുകളിലേക്കുള്ള ഒരു എത്തിനോട്ടമാണിത്‌. ചില പരാമര്‍ശങ്ങള്‍ വായിച്ചപ്പോള്‍, പ്രസംഗം ആദ്യവസാനം നേരിട്ടു ശ്രവിച്ച ഒരാളെന്ന നിലയില്‍ എന്നിലുളവായ ചില ശിഥില ചിന്തകളും ഇവിടെ സമാഹരിച്ചിട്ടുണ്ട്‌.

'ഓണ്‍ലൈന്‍' ആയി ലഭ്യമായിരുന്ന ചില പത്രങ്ങളിലെ വാര്‍ത്തകള്‍ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ദീപിക, മംഗളം, മനോരമ, മാധ്യമം, കൗമുദി, ഇന്ത്യന്‍ എക്സ്‌പ്രസ്‌, ഹിന്ദു, മാതൃഭൂമി എന്നിവയാണ്‌ ഇക്കൂട്ടത്തിലുള്ളത്‌. പലതിന്റേയും 'പ്രിന്റ്‌ വേര്‍ഷ'നില്‍ കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും ലഭ്യമായിരുന്നു.

(എന്തുകൊണ്ടോ ദേശാഭിമാനിയില്‍ തെറ്റുകള്‍ വളരെക്കൂടുതലായി കണ്ടതു കൊണ്ട്‌ അതിനു വേണ്ടി ഒരു പ്രത്യേക പോസ്റ്റു തന്നെ മാറ്റിവയ്ക്കേണ്ടിവന്നു. അത്‌ ഇവിടെ വായിക്കാവുന്നതാണ്.)

ദീപിക
--------
മറ്റുള്ളവര്‍ എഴുതാന്‍ മടിച്ചതു പലതും തുറന്നെഴുതാനുള്ള ആര്‍ജ്ജവം ദീപിക കാട്ടിയിട്ടുണ്ട്‌. എന്നാല്‍, സമ്പൂര്‍ണ്ണമായ അര്‍ത്ഥവ്യതിയാനമുണ്ടാക്കുന്ന ചില പിഴവുകളും അവര്‍ക്കു പറ്റി.
(1) പ്രകൃതിയെ ചൂഷണം ചെയ്യാതെ നമുക്കാവശ്യമുള്ളതുമാത്രം 'കറന്നെടുക്കുന്ന'താണു നമ്മുടെ സംസ്കാരം എന്നാണു മോഡി പറഞ്ഞത്‌. എന്നാല്‍, ദീപിക എഴുതിയത്‌ 'കവര്‍ന്നെടുക്കുന്ന' എന്നാണ്‌. അര്‍ത്ഥം നേരെ തിരിഞ്ഞുപോയി.

(2) "'കപടമതവിശ്വാസികള്‍' എന്തെല്ലാം പറഞ്ഞാലും ശരി" എന്നമട്ടില്‍ എഴുതിയിരിക്കുന്നതും തെറ്റാണ്‌. കപടമതവിശ്വാസം എന്നു പറഞ്ഞാല്‍ വിശ്വാസം കപടമാണെന്നോ അല്ലെങ്കില്‍ മതം കപടമാണെന്നോ ഒക്കെ അര്‍ത്ഥം വരുന്നു. മതേതരത്വത്തേക്കുറിച്ചു പറയുകയും എന്നാല്‍ ഉള്ളില്‍ കൊടിയ വര്‍ഗീയത സൂക്ഷിച്ചുകൊണ്ടു പെരുമാറുകയും ചെയ്യുന്ന രാഷ്ട്രീയക്കാരേയും കൂസിസ്റ്റുകളേയുമൊക്കെ സൂചിപ്പിക്കാനുപയോഗിക്കുന്ന 'കപടമതേതരവാദികള്‍' എന്നതാണ്‌ ശരിയായ, വേദിയില്‍ ഉപയോഗിക്കപ്പെട്ട, പദം.

മംഗളം
--------
ആരെയും കണ്ണടച്ച്‌ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ യാഥാര്‍ത്ഥ്യബോധത്തോടെയും ധൈര്യത്തോടെയും ചിലതൊക്കെ എഴുതാന്‍ പതിവുപോലെ ഇത്തവണയും 'മംഗളം' പത്രം മാത്രമേ തയ്യാറായിരുന്നുള്ളൂ.

മംഗളത്തില്‍, താഴെപ്പറയുന്നവ പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
  • നരേന്ദ്രമോഡിയെ എന്തിനെതിര്‍ക്കണം? (മുഖപ്രസംഗം - ജനു.29 - 2007)
  • മോഡിയുടെ വികസന നയം മാതൃകയാക്കണം (ജനു.29 - 2007)
  • മോഡിയുടെ പ്രസംഗം കേട്ട്‌ ലജ്ജിച്ച കേരളീയര്‍ (കെ. എം. റോയ്‌ - ഫെബ്രുവരി 5 - 2007)
എന്നാല്‍, പ്രസംഗം റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ അവര്‍ക്കും പിഴവു പറ്റി.
(1) ‘പോലീസിനെ നോക്കുകുത്തിയാക്കി ‘ എന്ന പ്രയോഗം തികച്ചും തെറ്റാണ്‌. സമ്മേളനസ്ഥലത്തെ സുരക്ഷിതത്വത്തിന്റെ ചുമതല സംഘപ്രവര്‍ത്തകര്‍ തന്നെ കൈകാര്യം ചെയ്തു എന്നതു സത്യമാണ്‌. പക്ഷേ പോലീസിനെ ഒന്നും ചെയ്യാനാവാതെ വെറുതെ നിര്‍ത്തി എന്നര്‍ത്ഥം വരുന്ന പ്രയോഗങ്ങള്‍ ശരിയല്ല. പോലിസ്‌ അവിടെ സ്ത്യുത്യര്‍ഹമായ സേവനമാണ്‌ കാഴ്ചവച്ചത്‌. അവര്‍ക്ക്‌ മേളയുടെ സംഘാടകരില്‍ നിന്നും തിരിച്ചങ്ങോട്ടും നല്ല സഹകരണവുമുണ്ടായിരുന്നു.

(2) ‘പോലീസ്‌ കടത്തി വിട്ട ചിലരെ"പ്പോലും" പ്രവര്‍ത്തകര്‍ തടഞ്ഞു‘ എന്നതില്‍ ആശ്ചര്യമെന്താണുള്ളത്‌?പോലീസ്‌ കടത്തിവിട്ടു എന്നതു കൊണ്ട്‌, സമ്മേളനത്തിന്റെ നടത്തിപ്പുകാര്‍ക്ക്‌ - അതും സുരക്ഷയുടെ ചുമതലയുള്ളവര്‍ക്ക്‌ - ഒരാള്‍ തികച്ചും സ്വീകാര്യനായിക്കൊള്ളണമെന്നുണ്ടോ? സമ്മേളന സ്ഥലത്തേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയോ ആരെയെങ്കിലും പ്രവേശിക്കാനനുവദിക്കാതിരിക്കുകയോ ആരെയെങ്കിലും പുറത്താക്കുകയോ ചെയ്തിട്ടില്ല. തിരക്ക്‌ വളരെ വര്‍ദ്ധിക്കുമ്പോള്‍, ഗതാഗതസൗകര്യം പ്രമാണിച്ചും മറ്റും പലരേയും വഴിമാറ്റിയൊക്കെ വിടേണ്ടി വരും. അതില്‍ പ്രമുഖര്‍ കൂടി ഉള്‍പ്പെട്ടു എന്നതില്‍ നിന്നു തന്നെയറിയാം, തക്കതായ കാരണമുള്ളതുകൊണ്ടു തന്നെയാണ്‌ അതു ചെയ്തത്‌ എന്ന്‌.

(3) ‘കാക്കി നിക്കറും വെള്ള ഷര്‍ട്ടുമെന്ന "പതിവുയൂണിഫോമിനു" പകരം കറുത്ത പാന്റും വെള്ള ഷര്‍ട്ടുമാണ്‌ രക്ഷക്‌ പ്രവര്‍ത്തകര്‍ ധരിച്ചിരുന്നത്‌‘.
ആര്‍. എസ്‌. എസ്‌. പ്രവര്‍ത്തകരുടെ ഔദ്യോഗികവേഷമായ 'ഗണവേഷ'ത്തിന്റെ ഭാഗമാണ്‌ കാക്കി. 'രക്ഷകര്‍'ക്ക്‌ പ്രത്യേക വേഷമുണ്ടോ എന്നറിയില്ല. എന്തായാലും ഹിന്ദു മഹാമേള പോലൊരു പരിപാടിക്ക്‌ ഏതെങ്കിലുമൊരു സംഘപ്രവര്‍ത്തകന്‍ ഗണവേഷം ധരിച്ചുകൊണ്ട്‌ എത്തും എന്നു പ്രതീക്ഷിക്കുന്നത്‌ സംഘപ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയാണു കാണിക്കുന്നത്‌.

മനോരമ
-----------
(1) പ്രസംഗത്തിലൂടെ മോഡി പ്രകോപനമുണ്ടാക്കാതിരുന്നതും പോലീസിനും സര്‍ക്കാരിനും ആശ്വാസമായി.

പ്രസംഗത്തിലൂടെ മോഡി എന്തെങ്കിലും 'പ്രകോപന'മുണ്ടാക്കും എന്നു പ്രതീക്ഷിച്ചിരുന്നവര്‍ക്ക്‌ മോഡിയേക്കുറിച്ചോ സംഘത്തേക്കുറിച്ചോ ഒക്കെ പരിമിതമായ- അതും മുന്‍ധാരണകളാല്‍ വികലമായ - അറിവുകളേ ഉള്ളൂവെന്നു വ്യക്തം. സമ്മേളനത്തിനു മുമ്പുള്ള ഒന്നൊന്നര മാസക്കാലം തെരുവില്‍ മോഡിയുടെ കോലം കത്തിക്കലും ഭര്‍ത്സനവും പ്രചാരണബോര്‍ഡുകള്‍ നശിപ്പിക്കലുമൊക്കെ അനുസ്യൂതം നടക്കുന്നതു കണ്ടിട്ടും പ്രകോപിതരാവാതിരുന്നവര്‍ പെട്ടെന്നൊരു ദിവസം ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ടു പ്രകോപിതരാവുമെന്നു കരുതുക വയ്യ. അല്ലെങ്കില്‍ത്തന്നെ എന്തു പറഞ്ഞാണ്‌ മോഡി പ്രകോപനമുണ്ടാക്കുക? ആരെയാണ്‌ പ്രകോപിപ്പിക്കുക? സമ്മേളനത്തിനെത്തിയവരെയോ അതോ പുറത്തുള്ളവരെയോ? ആവോ? അറിയാവുന്നത്‌ മനോരമയ്ക്കു മാത്രം.

(2) വര്‍ഗ്ഗീയച്ചുവയുള്ള പ്രസംഗമാണു മൈതാനം തിങ്ങി നിറഞ്ഞ ജനസഞ്ചയം പ്രതീക്ഷിച്ചതെങ്കിലും...

സ്വന്തം ചിന്തകള്‍ "ജനങ്ങളുടേ"താണെന്ന മട്ടില്‍ അവതരിപ്പിക്കാറുള്ളത്‌ സാധാരണ ദേശാഭിമാനി ലേഖകന്മാരാണ്‌. മനോരമയും അത്‌ അനുകരിച്ചു തുടങ്ങിയിരിക്കുന്നു. ഞാനടക്കം അവിടെക്കൂടിയ എല്ലാവരുടേയും മനസ്സ്‌ വായിക്കുവാനായി ലേഖകന്‍ ഉപയോഗിച്ച ആധുനിക സാങ്കേതിക വിദ്യയെന്താണാവോ? അവിടെ കൈക്കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരും വടിയും കുത്തിപ്പിടിച്ചു വന്ന മുത്തശ്ശിമാരും (ഞാന്‍ നേരിട്ടു കണ്ടവര്‍) എല്ലാം 'വര്‍ഗ്ഗീയച്ചുവയുള്ള പ്രസംഗം കേള്‍ക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശയിലാവണം മടങ്ങിയത്‌!

അവിടെക്കൂടിയവരൊക്കെ എന്തെല്ലാം കാരണങ്ങളാല്‍ അവിടെ എത്തി എന്നു മനസ്സിലാക്കാന്‍ ആ ലേഖകനേപ്പോലെയുള്ളവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല ഉടനെയെങ്ങും കഴിയുമെന്നും തോന്നുന്നില്ല എന്നു വ്യക്തമാക്കുന്നു ഈ വാചകം.

കൗമുദി
---------
(1) "തീവ്രഹിന്ദുത്വ നിലപാടിലൂന്നിയ പ്രസംഗം പ്രതീക്ഷിച്ചവരെ ആശ്ചര്യപ്പെടുത്തി"..

പത്രക്കാരുടെ നിരാശ വളരെ നന്നായി പ്രതിഫലിപ്പിക്കുന്നു ഈ വാചകം.

'തീവ്രഹിന്ദുത്വം' എന്നും മറ്റുമുള്ള വാക്കുകള്‍ സൃഷ്ടിച്ചെടുത്തവര്‍ തന്നെ പറയേണ്ടി വരും - അതു കൊണ്ട്‌ എന്താണുദ്ദേശിക്കുന്നതെന്ന്‌. ശക്തമായ ഹിന്ദുത്വ നിലപാടില്‍ ഊന്നിയ പ്രസംഗം തന്നെയാണ്‌ മോഡി നടത്തിയത്‌. അത്‌ പ്രസംഗം കേട്ടവരുടെ കൂട്ടത്തില്‍ ഹിന്ദുത്വം എന്നാല്‍ എന്തെന്ന്‌ അറിയുന്നവര്‍ ആരും സമ്മതിക്കും. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആവേശവും അഭിമാനവും വാനോളമുയര്‍ത്തിയിട്ടാണ്‌ മോഡി മടങ്ങിയതും.

ഏതെങ്കിലും മതവിഭാഗങ്ങള്‍ക്കെതിരായ പ്രസംഗം പ്രതീക്ഷിച്ച്‌ ഇവിടുത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ കാത്തിരുന്നുവെങ്കില്‍, അവര്‍ അങ്ങേയറ്റം നാണം കെട്ടു എന്നതു വാസ്തവം. നിരാശയോടൊപ്പം, "ആശ്ചര്യ'വും കൂടി ഉണ്ടായെങ്കില്‍, അത്‌ യാഥാര്‍ത്ഥ്യങ്ങളേക്കുറിച്ചുള്ള അവരുടെ അജ്ഞതയില്‍ നിന്ന്‌ ഉണ്ടായതാണെന്നാണ്‌ എനിക്കു തോന്നുന്നത്‌.

(2) പക്ഷേ ഞങ്ങള്‍ പാകിസ്ഥാനിലാണ്‌ പ്രശ്നമുണ്ടാക്കുന്നത്‌ - മോഡി പറഞ്ഞു.

നൂറുശതമാനം തെറ്റാണിത്‌. ഇതു കേട്ടാല്‍ തോന്നും മോഡിയുടെ ആള്‍ക്കാര്‍ ആരോ പാക്കിസ്ഥാനില്‍ നുഴഞ്ഞുകയറി അവിടെയെന്തോ പ്രശ്നമുണ്ടാക്കുന്നു എന്ന്‌.

ബംഗ്ലാദേശിന്റെ വശത്തു നിന്ന്‌ ആസ്സാമിലും മറ്റും നിര്‍ബാധം നടക്കുന്നതുപോലെയുള്ള നുഴഞ്ഞുകയറ്റവും ഭീകരപ്രവര്‍ത്തനങ്ങളും അനുവദിച്ചുകൊടുക്കാത്തതിന്റെ പേരില്‍, പാക്കിസ്ഥാനു വിഷമമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌ ഞങ്ങള്‍ (ഗുജറാത്ത്‌ തീരസംരക്ഷണ സേനയും മറ്റും) എന്നാണ്‌ മോഡി പറഞ്ഞത്‌.

"ഹമാരേ കാരണ്‍ പാക്കിസ്ഥാന്‍ പരേശാന്‍ ഹെ" എന്ന്‌ ഹിന്ദിയിലെ മൂലവാചകം.

(3) ആര്‍. എസ്‌. എസ്‌. സഹസംഘപ്രചാരക്‌ നന്ദകുമാര്‍ പരിഭാഷപ്പെടുത്തി.

'സഹസംഘപ്രചാരക്‌' എന്നൊരു പദവിയേക്കുറിച്ച്‌ ഇതു വരെ കേട്ടിട്ടുമില്ല - സംഘത്തേക്കുറിച്ച്‌ വായിച്ച പുസ്തകങ്ങളിലൊന്നും കണ്ടിട്ടുമില്ല. കൗമുദി, എവിടെ നിന്നോ പകുതി കേട്ട ഒരു പേര്‌ തങ്ങള്‍ക്കു തോന്നിയ മട്ടില്‍ പൂരിപ്പിച്ചെടുത്തതാവാനേ തരമുള്ളൂ.

New Indian Express
----------------------------
(1) Moditva modified for development..

ഗുജറാത്തിലെ വികസനപ്രവര്‍ത്തനങ്ങളേപ്പറ്റിയോ, അതുമായി ബന്ധപ്പെട്ട്‌ മോഡിയുടെ ഇമേജിനേപ്പറ്റിയോ ഒന്നും വായിച്ചോ കേട്ടോ അറിഞ്ഞിട്ടില്ലാത്തതു കോണ്ടാണ്‌ 'modified‘ എന്നു പറയേണ്ടി വരുന്നത്‌. അല്ലെങ്കില്‍, അറിയാമെങ്കിലും മറച്ചുപിടിക്കുന്നതുമാവാം.

(2) No fumes to ignite communal passion

പ്രതീക്ഷയോടെ കാത്തിരുന്നു കിട്ടാതെ പോയ മറ്റൊരു കാര്യം എന്നേ പറയാനുള്ളൂ..

(3) No more justifications for politics of hatred..

Hatred against Modi's politics ആണ്‌ ഇങ്ങനെയൊക്കെ എഴുതിക്കുന്നത്‌ എന്നു തോന്നുന്നു.

(4) devoting his entire speach to list the development..

‘Entire speach‘ എന്നത്‌ തെറ്റാണ്‌. ഗുജറാത്തിലെ വികസനനേട്ടങ്ങളേക്കുറിച്ചല്ലാതെ മറ്റു പല കാര്യങ്ങളും പറഞ്ഞിരുന്നു.

(5) ‘I urge the centre to emulate gujarath model development‘ എന്നു പറഞ്ഞെന്നു തോന്നുന്നില്ല. ഹിന്ദിയില്‍ പറഞ്ഞുവോ എന്നുറപ്പില്ല. പരിഭാഷയില്‍ കേട്ടില്ല.

മാധ്യമം
---------
(1) തലസ്ഥാനം നിസ്സംഗമായിരുന്നു എന്ന്‌ അന്ന്‌ അവിടം സന്ദര്‍ശിച്ച ആരും അഭിപ്രായപ്പെടുമെന്നു തോന്നുന്നില്ല. ലേഖകന്റെ ഒരു 'ആഗ്രഹപ്രകടനം' വാക്കുകളില്‍ മുഴച്ചു നില്‍ക്കുന്നതുപോലെ തോന്നുന്നു. മൊത്തത്തില്‍ എന്തോ ഒരു ഭീതിജനകമായ അന്തരീക്ഷമായിരുന്നു എന്നു സ്ഥാപിക്കാന്‍ വേണ്ടിയെന്നോണം താഴെ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ തന്നെ, നിസ്സംഗം എന്ന തലക്കെട്ടിനെ ചോദ്യം ചെയ്യുന്നുണ്ട്‌.

(2) മോഡിയുടെ 'തീപ്പൊരി' പ്രസംഗം പ്രതീക്ഷിച്ചാണ്‌ സ്വയം സേവകര്‍ എത്തിയത്‌ എന്ന്‌ ലേഖകന്‍ എങ്ങനെ അറിഞ്ഞുവോ എന്തോ? അതുപോലെ തന്നെ ഒരു പ്രസംഗം തീപ്പൊരിയാകുന്നത്‌ എന്തു ഘടകങ്ങള്‍ അനുസരിച്ചാണാവോ? പ്രസംഗത്തിലെ ഓരോ വാചകവും അവിടെക്കൂടിയിരുന്ന സംഘപ്രവര്‍ത്തകര്‍ അഭിമാനത്തോടെയും ആവേശത്തോടെയുമാണ്‌ ശ്രവിച്ചതെന്നാണ്‌ അവരുടെ പ്രതികരണങ്ങളില്‍ നിന്ന്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.

(3) എം.ജി. റോഡിലും സമീപത്തുമുള്ള വ്യാപാരസ്ഥാപനങ്ങള്‍ വൈകിട്ട്‌ ആറുമണിയോടെ തന്നെ പൂട്ടി.

സമ്മേളനം നടന്ന സ്ഥലത്തു നിന്നും ദൂരെയുള്ള ഏതെങ്കിലും സ്ഥലമാണോ ലേഖകന്‍ ഉദ്ദേശിച്ചതെന്നറിയില്ല. സമ്മേളനസ്ഥലത്തിനടുത്തുള്ള കടകളൊക്കെ രാത്രി എട്ടു മണിക്കു ശേഷവും തുറന്നു കിടക്കുന്നതു തന്നെയാണു കണ്ടത്‌.

(4) സംഘര്‍ഷം ഭയന്നാണ്‌ പലരും കടയടച്ചത്‌.

ഇതു സത്യമാണെങ്കില്‍, മാദ്ധ്യമങ്ങളും ചില പ്രസ്ഥാനങ്ങളുമൊക്കെച്ചേര്‍ന്ന്‌ ഭീതി സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചു എന്നു വേണം കരുതാന്‍.

(5) "മുഖ്യമന്ത്രിയായല്ല - ആര്‍. എസ്‌. എസ്‌. പ്രവര്‍ത്തകനായാണ്‌ കേരളത്തിലെത്തിയതെന്ന്‌ അര്‍ത്ഥശങ്കയ്ക്കിട നല്‍കാതെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു."

ഈ വാചകത്തില്‍ "അര്‍ത്ഥശങ്കയ്ക്കിട നല്‍കാതെ" എന്ന്‌ എഴുതുവാന്‍ ലേഖകനു തോന്നിയതിന്റെ പിന്നിലൊരു മനശ്ശാസ്ത്രമുണ്ട്‌. ആര്‍. എസ്‌. എസ്‌. പ്രവര്‍ത്തകനാണ്‌ എന്നത്‌ മറച്ചു പിടിച്ചു സംസാരിക്കാന്‍ ശ്രമിച്ചേക്കുമോ എന്ന സംശയത്തില്‍ നിന്നാണ്‌ ആ വാക്ക്‌ കടന്നു വന്നത്‌. സംഘപ്രവര്‍ത്തകന്‍ എന്ന ലേബല്‍ മോശമാണ്‌ എന്നു കരുതുന്നവര്‍ക്കാണ്‌ അത്തരമൊരു തോന്നലുണ്ടാകുന്നത്‌. എന്നാല്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം, മോഡിയടക്കം ഏതാണ്ട്‌ എല്ലാ സംഘപ്രവര്‍ത്തകരും അതൊരു അഭിമാനമായാണ്‌ കരുതുന്നത്‌.

(6) എന്നാല്‍ ഒരു മണിക്കൂറിലധികം നീണ്ട പ്രസംഗത്തില്‍ കൂടുതലും ഗുജറാത്തിന്റെ വികസനം വര്‍ണ്ണിക്കാനാണ്‌ ഉപയോഗിച്ചതും.

ഈ വാചകത്തിന്റെ തുടക്കത്തിലുള്ള 'എന്നാല്‍' എന്ന വാക്കിന്റെ പിന്നിലെ മനശ്ശാസ്ത്രവും അല്‍പം പരിശോധിക്കുന്നത്‌ കൗതുകമുണര്‍ത്തും. ആര്‍. എസ്‌. എസ്‌. പ്രവര്‍ത്തകനായിട്ടാണ്‌ എത്തിയത്‌. - "എന്നാല്‍" ഗുജറാത്തിന്റെ വികസന കാര്യം പറഞ്ഞു എന്ന്‌ ലേഖകന്‍ അത്ഭുതപ്പെടുന്നു! പിന്നെ, ആര്‍. എസ്‌. എസ്‌. പ്രവര്‍ത്തകന്‍ വേറേ എന്തു പറയുമെന്നാണ്‌ ലേഖകന്‍ വിചാരിച്ചത്‌? രാഷ്ട്രപൂജ ചെയ്യുന്നവര്‍ എന്നറിയപ്പെടുന്ന ആര്‍. എസ്‌. എസ്‌.കാര്‍ രാഷ്ട്രസേവനം നടത്തുന്നത്‌ എങ്ങനെയൊക്കെയാണ്‌ എന്നത്‌ ഉദാഹരണസഹിതം വ്യക്തമാക്കുകയാണ്‌ മോഡി ചെയ്തത്‌. പ്രസംഗം മുഴുവന്‍ കേട്ടിരുന്നുവെങ്കില്‍ അതു മനസ്സിലായേനെ.

(7) മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.

മോഡിയുടെ തീരുമാനങ്ങള്‍ നേരിട്ടറിഞ്ഞ ഒരാള്‍ എഴുതുന്നതുപോലെയുണ്ട്‌! ആരൊക്കെക്കൂടിയാണാവോ മുന്‍കൂട്ടി നിശ്ചയിച്ചത്‌? ആ ചര്‍ച്ചയില്‍, മാധ്യമലേഖകനും ഉള്‍പ്പെട്ടിരുന്നോ എന്തോ? ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തും പെടുത്തും എന്നു കരുതി പേനയില്‍ മഷിനിറച്ചു വച്ചവരുടെ നിരാശ അറിയാതെ പുറത്തു വന്നതുപോലെയുണ്ട്‌ ഈ വാചകം.

The Hindu
---------------
(1) 'The Hindu'വിന്റെ പ്രിന്റ്‌ എഡിഷനില്‍ വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും, ഓണ്‍ലൈന്‍ എഡിഷനില്‍, മോഡി കേരളത്തില്‍ വന്നു പോയതിന്റെ ചെറിയ സൂചനകള്‍ പോലും കണ്ടില്ല. നിയമസഭാമന്ദിരത്തില്‍ ബോംബുഭീഷണി ഉണ്ടായതിനേപ്പറ്റിയുള്ള വാര്‍ത്തയിലും, ആ ഭാഗം പ്രത്യേകം മറച്ചുപിടിച്ചിട്ടുണ്ട്‌.

മാതൃഭൂമി
-----------
(1) ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം എന്ന്‌ എഴുതേണ്ടിയിരുന്നതിനു പകരം അബദ്ധത്തില്‍ ആഘോഷ'സമിതിയുടെ' സമാപനം എന്നായിപ്പോയതാണ്‌ മാതൃഭൂമിക്കു പറ്റിയ തെറ്റ്‌.

Thursday, March 15, 2007

വരരുചിയോടു വീണ്ടും - ഗുജറാത്തും ബംഗാളും

ഗുജറാത്തിലെയും ബംഗാളിലെയും മുസ്ലിം ജീവിതാവസ്ഥകള്‍ - സച്ചാര്‍ റിപ്പോര്‍ട്ടിലെ ചില കാണാപ്പുറങ്ങള്‍ എന്ന പേരില്‍ ഞാന്‍ എഴുതിയ പോസ്റ്റില്‍ 'വരരുചി' എന്നൊരു അനോണി സുഹൃത്ത്‌ എഴുതിയ കമന്റിനുള്ള മറുപടിയാണിത്‌.

* * * * * * * * * * * * * * * *


>> [വരരുചി] നകുലന്‌ ഒരു പക്ഷേ മോഡി കണ്‍ കണ്ട ദൈവായിരിക്കും.
[നകുലന്‍] വീണ്ടും അതേ ഏകമുഖ ചിന്ത! ഒരാളെ സംബന്ധിച്ചിടത്തോളം രണ്ട്‌ ഓപ്ഷനേയുള്ളൂവെന്നാണോ? ഒന്നുകില്‍ മോഡി കണ്‍കണ്ട ദൈവം ആകണം. അല്ലെങ്കില്‍ ചെകുത്താനും. ഈ രണ്ട്‌ "extremes" മാത്രമേ അനുവദിച്ചു തരികയുള്ളൂ എന്നമട്ടിലുള്ള സങ്കുചിതചിന്ത വച്ചുപുലര്‍ത്തുന്നവരോട്‌ എന്തെങ്കിലും കാര്യം പറഞ്ഞു മനസ്സിലാക്കുക എന്നത്‌ ശ്രമകരം തന്നെയാണ്‌.

വരരുചീ, എന്റെ കാര്യമാണെങ്കില്‍, എനിക്ക്‌ മോഡിയോട്‌ പ്രത്യേകിച്ച്‌ വലിയ മമതയൊന്നുമുണ്ടായിരുന്നില്ല - അടുത്ത കാലം വരെ. അങ്ങേരെപ്പറ്റി വരുന്ന ചില വാര്‍ത്തകള്‍ മനപ്പൂര്‍വ്വം മറച്ചുപിടിക്കുന്ന മാദ്ധ്യമപ്രവൃത്തിയേപ്പറ്റിയുള്ള എന്റെ ചില നിഷ്പക്ഷാഭിപ്രായങ്ങള്‍ക്കു നേരേ പലരും പുച്ഛം മാത്രമല്ല ഭര്‍ത്സനവും നീട്ടിയപ്പോള്‍ സ്വാഭാവികമായും അതെന്റെ ജിജ്ഞാസ വളര്‍ത്തി. പിന്നീട്‌ ഒരുതരം വാശിയോടെ തേടിപ്പിടിച്ചു കണ്ടെത്തിയ പലകാര്യങ്ങളും അങ്ങേരോടുള്ള എതിര്‍പ്പു കുറയ്ക്കാന്‍ കാരണമായിട്ടുണ്ടെന്നു സമ്മതിക്കുന്നു. എന്നു വച്ച്‌ മോഡിയെന്നല്ല ഏതെങ്കിലുമൊരു വ്യക്തിയുടെ മുമ്പിലോ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ കൊടിക്കു മുമ്പിലോ അന്ധമായി തലച്ചോറ്‌ പണയം വച്ച്‌ താങ്കള്‍ കരുതുന്നതുപോലെ എന്തിനെയെങ്കിലും അന്ധമായി വെറുക്കാനോ അന്ധമായി അനുകൂലിക്കാനോ ഞാനൊരുക്കമല്ല. ഇതിനെ ഒരു തരം പ്രതിക്രിയാത്മകമായ മനപരിവര്‍ത്തനമായി കണ്ടാല്‍ മതി. മോഡി എന്നു പറഞ്ഞാലേ കാര്‍ക്കിച്ചു തുപ്പുന്നവര്‍, യാഥാര്‍ത്ഥ്യബോധത്തോടെയും അല്‍പമെങ്കിലും നിഷ്പക്ഷതയോടെയും കാര്യങ്ങള്‍ അപഗ്രഥിക്കാന്‍ തയ്യാറാകാത്തവര്‍ എന്നിവരൊക്കെച്ചേര്‍ന്നാണ്‌ മോഡിയെ താരമാക്കിയതും വീണ്ടും വീണ്ടും വളര്‍ത്തിക്കൊണ്ടേയിരിക്കുന്നതും എന്നാണ്‌ എനിക്കു തോന്നുന്നത്‌.

>> [വരരുചി] നാല്‌ ലക്ഷത്തോളം മനുഷ്യര്‍ക്ക് മോഡി ഇപ്പഴും ചെകുത്താനാണ്‌
[നകുലന്‍] അവര്‍ക്കങ്ങനെ കരുതാനുള്ള സ്വാതന്ത്ര്യമുണ്ട്‌. അതുകൊണ്ട്‌ സച്ചാര്‍ റിപ്പോര്‍ട്ടിലെ മാദ്ധ്യമങ്ങള്‍ മറച്ചു വച്ച ഭാഗം ആരും തുറന്നു കാണിക്കരുതെന്നാണോ?

മോഡിയുമായും ഗുജറാത്തുമായും ബന്ധപ്പെട്ട പല വാര്‍ത്തകളും നമ്മുടെ മാദ്ധ്യമങ്ങള്‍ എത്രമാത്രം തമസ്ക്കരിക്കുന്നു എന്നതിനേപ്പറ്റി താങ്കള്‍ക്കൊരു പക്ഷേ വലിയ പിടിപാടില്ലായിരിക്കാം. എനിക്കതുണ്ട്‌. ബംഗാളിലെ സി.പി.എം മുഖ്യമന്ത്രി, പാര്‍ട്ടി മുഖപത്രമായ ഗണശക്തിയില്‍ എഴുതിയതാണ്‌ - വികസനകാര്യത്തില്‍ നാം മോഡിയേക്കണ്ടു പഠിക്കേണ്ടതുണ്ട്‌ എന്ന്‌. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന കാര്യത്തില്‍ നാം ഗുജറാത്തില്‍ മോഡി നടപ്പാക്കിയ നയങ്ങള്‍ മാതൃകയാക്കണം എന്ന്‌. (You are a fool if you are not in Gujarath" എന്ന്‌ രത്തന്‍ റ്റാറ്റ വ്യവസായ നിക്ഷേപകരെ ഉദ്ദേശിച്ച്‌ പറഞ്ഞത്‌ ബംഗാളിലെ കാര്യം കൂടി കണക്കിലെടുത്താണ് എന്നതൊക്കെക്കൊണ്ടു കൂടിയാവണം ബുദ്ധദേവ്‌ അങ്ങനെ പറഞ്ഞത്‌. ഗണശക്തിയിലെ കുറിപ്പിനേക്കുറിച്ചുള്ള വാര്‍ത്ത വന്നിട്ട്‌ ആഴ്ച ഒന്നേ ആകുന്നുള്ളൂ. താങ്കള്‍ ആ വാര്‍ത്ത കേട്ടിരുന്നോ?

എനിക്ക്‌ തോന്നുന്നത്‌ നമുക്കു മോഡിയോടു വിരോധമുണ്ടെങ്കില്‍, പുതിയൊരു പ്രതിഷേധരീതി പരീക്ഷിക്കാവുന്നതാണ്‌ എന്നാണ്‌. ഗുജറാത്തില്‍പ്പോയി ജോലിചെയ്തു കുടുംബം പോറ്റുന്ന 12 ലക്ഷത്തോളം മലയാളികളുണ്ട്‌. മോഡിയോടുള്ള പ്രതിഷേധസൂചകമായി അവരോട്‌ ജോലി മതിയാക്കി തിരിച്ചു വരാന്‍ പറയുക. നമുക്ക്‌ അവര്‍ക്ക്‌ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലോ ബംഗാളിലോ ജോലി കൊടുക്കാം. എന്തു പറയുന്നു? ചുരുങ്ങിയ പക്ഷം അവിടേയ്ക്കു വണ്ടി കയറിക്കൊണ്ടിരിക്കുന്നവരിലെ ഇടതുപക്ഷ അനുഭാവികളോടെങ്കിലും ഇവിടെ നില്‍ക്കാന്‍ പറയാവുന്നതാണ്‌.

(പിന്നെ, ചെകുത്താനായ മോഡിയുടെ പാര്‍ട്ടിയ്ക്ക്‌ എന്തു കൊണ്ടു നിങ്ങളില്‍ ധാരാളം പേര്‍ വോട്ടു ചെയ്യുന്നു ഗുജറാത്തി മുസ്ലീങ്ങളേ എന്നുകൂടി ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. വെറുതെ അറിഞ്ഞു വയ്ക്കാനാണ്.)

>> [വരരുചി] നമ്മള്‍ പറയും ഗുജറാത്തിലെ മുസ്‌ലിം അവസ്ഥ മോഡി മുഖ്യമന്ത്രിയായതു കാരണം (അതാണല്ലോ ലേഖനം ഉയര്‍ത്തുന്ന ധ്വനി) ഏറെ ഉയര്‍ന്നതാണെന്ന്.

[നകുലന്‍] ഇത്രമാത്രം വികലമായൊരു വായനയാണ്‌ താങ്കള്‍ നടത്തിയത്‌ എന്നറിയുന്നതില്‍ ദു:ഖം തോന്നുന്നു വരരുചീ. പോസ്റ്റു മാത്രമേ വായിച്ചുള്ളോ? കമന്റുകള്‍ ഒഴിവാക്കിയോ? പോസ്റ്റു തന്നെ ശരിക്കു വായിച്ചില്ലേ? ഇത്തരം ആശയങ്ങള്‍ താങ്കള്‍ക്കെവിടെ നിന്നാണു കിട്ടുന്നത്‌? എന്റെ എഴുത്തിന്റെ പ്രശ്നമോ അതോ താങ്കളുടെ വായനയുടെ പ്രശ്നമോ? ഗുജറാത്ത്‌ ഗവണ്മെന്റ്‌ നടപ്പാക്കിയ പല പദ്ധതികളുടെയും ഗുണഭോക്താക്കളില്‍, അവിടുത്തെ മുസ്ലീങ്ങളും പെടും. അതുകൊണ്ടെന്ത്‌? ഒന്നുമില്ല. അതേക്കുറിച്ചുള്ള ഒരു ചര്‍ച്ച തന്നെ സത്യത്തില്‍ ഒരുതരം വര്‍ഗ്ഗീയചര്‍ച്ചയാണ്‌. ആ പദ്ധതികള്‍ മാത്രമാണ്‌ ഗുജറാത്തി മുസ്ലീങ്ങളുടെ ഉയര്‍ന്ന സാക്ഷരതയ്ക്കും തൊഴില്‍പ്രാതിനിധ്യത്തിനുമൊക്കെ കാരണം എന്നു കരുതുന്നത്‌ എന്തൊരു അബദ്ധമാണ്‌!

ഗുജറാത്തിനെ ഇടിച്ചു താഴ്ത്താനും അവിടുത്തെ മുസ്ലീങ്ങള്‍ക്ക്‌ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ മനപൂര്‍വ്വം നിഷേധിക്കപ്പെടുകയാണെന്നു വാദിക്കാനും ഉത്സാഹിക്കുന്ന മാദ്ധ്യമങ്ങള്‍ ബംഗാളിന്റെ കാര്യത്തില്‍ മൗനം ദീക്ഷിക്കുന്നു എന്നതാണ്‌ എന്റെ രചനയുടെ കാതല്‍. വളരെ വ്യക്തമായി പറഞ്ഞിരിക്കുന്ന അതൊക്കെ മനസ്സിലാവുന്നില്ല എന്നാണെങ്കില്‍, ദയവായി ഒന്നുകൂടി വായിച്ചു നോക്കൂ എന്ന്‌ അപേക്ഷിക്കാണേ നിവൃത്തിയുള്ളൂ..

>> [വരരുചി] ഖുതുബുദ്ദീന്‍ അന്‍സാരിക്ക് അഭയം നല്‍കിയത് മാര്‍ക്സിസ്റ്റെന്ന് അവകാശപ്പെടുന്ന ബംഗാളിലാണ്‌

[നകുലന്‍] ഞാന്‍ പറയുമ്പോഴാണല്ലോ കുഴപ്പം. ഓ. അബ്ദുല്ലയുടെ ഒരു ലേഖനമുണ്ട്‌. കഴിയുമെങ്കില്‍ തപ്പിപ്പിടിച്ച്‌ വായിക്കുക. ‘ഖുതുബുദ്ദീന്‍ അന്‍സാരിക്ക്‌ ഒരു കടയിട്ടുകൊടുത്തതാണോ കമ്മ്യൂണിസ്റ്റുകള്‍ ചെയ്ത വലിയ കാര്യം?’ എന്നൊക്കെ ചോദിച്ചുകൊണ്ടും ബംഗാളിലെ മുസ്ലീങ്ങളുടെ ദുരവസ്ഥ വിവരിച്ചു കൊണ്ടും അദ്ദേഹം എഴുതിയിട്ടുണ്ട്‌.

(പിന്നെ, അന്‍സാരിയുടെ ആ ചിത്രം ദു:ഖിപ്പിക്കുന്നതും കലാപത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതുമാണ്‌. അതു നിങ്ങള്‍ മറന്നിട്ടുണ്ടാവും എന്നൊക്കെ താങ്കള്‍ പറയുന്നത്‌ വികാരവിക്ഷോഭത്തില്‍ പറയുന്നതാണ്‌ എന്നു ഞാന്‍ മനസ്സിലാക്കുന്നു)

>> [വരരുചി] മനുഷ്യന്റെ ചോര പവിത്രമാണെന്ന് വിശ്വസിക്കുന്ന ആര്‍ക്കും അതങ്ങ് മറക്കാനാവില്ല

[നകുലന്‍] “മനുഷ്യന്റെ ചോര പവിത്രമാണെന്നു വിശ്വസിക്കുന്ന ആര്‍ക്കും“ എന്നു പറഞ്ഞിരിക്കുന്നവരുടെ കൂട്ടത്തില്‍ വിപ്ലവപ്രസ്ഥാനങ്ങള്‍ക്കു വേണ്ടി മറ്റുള്ളവരെ നിര്‍ദ്ദാക്ഷിണ്യം വെട്ടാനും കൊല്ലാനും തയ്യാറായി നടക്കുന്നവരേക്കൂടി പെടുത്തിയിട്ടുണ്ടെങ്കില്‍, പിന്നെ എനിക്കൊന്നും പറയാനില്ല. താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.

>> [വരരുചി] ഗര്‍ഭിണിയുടെ വയറു കീറാനോ ഭ്രൂണം എരിയുന്ന ചിതയിലേക്കെറിയുവാനോ ഒരു ബി.ജെ.പിക്കാരനും ഇനിയും ധൈര്യമുണ്ടാവില്ലെന്നും ഓര്‍ക്കുന്നത് നന്ന്, ബംഗാളിലെങ്കിലും!

[നകുലന്‍] ഗര്‍ഭിണിയുടെ വയറു കീറിയ ബി.ജെ.പി.ക്കാരനെ താങ്കള്‍ക്കു നേരിട്ടറിയാമെന്നും ഗുജറാത്തില്‍ മുസ്ലീങ്ങളൊഴിച്ച്‌ ബാക്കിയെല്ലാവരും ബി.ജെ.പി.ക്കാരാണെന്നുമുള്ള സ്ഥിതിക്ക്‌ ബംഗാളില്‍ പേടിക്കേണ്ട എന്നതു വാസ്തവം തന്നെ! പക്ഷേ എന്തു ചെയ്യാം, ബി.ജെ.പി.ക്കാരില്‍ നിന്നു മാത്രമല്ലല്ലോ ഗര്‍ഭിണികള്‍ക്കു ഭീഷണിയുള്ളത്‌.
ഗര്‍ഭിണിയ്ക്കു നേരെ വെടിയുണ്ട പായിച്ചു കൊന്ന പോലീസിനെതിരെ കേട്ട മുദ്രാവാക്യങ്ങളുടെ ചരിത്രം ഒരു ബി.ജെ.പി. ഗവണ്മെന്റിനേക്കുറിച്ചല്ല പറയുന്നത്‌. (അതേപ്പറ്റി കൂടുതല്‍ അറിയാത്തതുകൊണ്ട്‌ അധികം ദീര്‍ഘിപ്പിക്കുന്നില്ല.)
പ്രാര്‍ത്ഥനാനിരതരായിരുന്നവരുടെ ഇടയില്‍ ബോംബുപൊട്ടിച്ച്‌ ആളുകളെ കൊല്ലുകയും ഗര്‍ഭാവസ്ഥയില്‍ത്തന്നെ പരിക്കേറ്റ കുട്ടി ശരീരത്തില്‍ ബോംബുചീളുകളുമായി പിറന്നു വീഴാനിടയാക്കുകയും ചെയ്തത്‌ ബി.ജെ.പി.ക്കാരല്ല.
ഇതെഴുതുമ്പോള്‍ ബംഗാളില്‍ മാര്‍ക്സിസ്റ്റു ഗവണ്മെന്റിനെതിരെ സമരം നടത്തി വെടിയേറ്റു മരിച്ച പാവപ്പെട്ട കര്‍ഷകരുടെ എണ്ണം പതിനാലായി എന്ന വാര്‍ത്ത വന്നു. അവരില്‍ മുസ്ലീങ്ങള്‍ പെട്ടിട്ടുണ്ടോ എന്തോ? എന്തായാലും ഗര്‍ഭിണികള്‍ ആരെങ്കിലും സമരമുഖത്തു വന്നിരുന്നെങ്കില്‍, അവര്‍ ഒഴിവാക്കപ്പെടുമായിരുന്നില്ലെന്നു തീര്‍ച്ച. ഒരു കൂട്ടം ഗര്‍ഭിണികള്‍ ചേര്‍ന്ന്‌ - എല്ലാവരും മുസ്ലീങ്ങളായിക്കൊള്ളട്ടെ - തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന്‌ ബംഗാളില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കട്ടെ. അത്രയും വേണമെന്നില്ല - അവിടുത്തെ പാര്‍ട്ടി നേതൃത്വത്തിനു പിടിക്കാത്ത എന്തെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു നോക്കട്ടെ. അപ്പോളറിയാം, അവരും ഗര്‍ഭസ്ഥശിശുക്കളുമെല്ലാം എത്ര മാത്രം സുരക്ഷിതരാണെന്ന്‌!

വരരുചീ.... ഏതൊരു പ്രശ്നമായാലും ശരി - പരമാവധി യാഥാര്‍ത്ഥ്യബോധത്തോടേ നാം കാര്യങ്ങള്‍ അപഗ്രഥിക്കാന്‍ ശീലിക്കണം. നമ്മുടെ പക്ഷചിന്തകള്‍ കൈവെടിയാതെ ഏതറ്റം വരെ പോകാമോ അതു വരെയെങ്കിലും പോയിനോക്കണം. കണ്ണുമടച്ച്‌ പ്രശ്നങ്ങളെല്ലാം ഒരാളുടെ തലയില്‍ കെട്ടിവച്ച്‌ (അയാള്‍ മുമ്പേ തന്നെ നമ്മുടെ ശതൃവാണെങ്കില്‍ പ്രത്യേകിച്ചും) പ്രശ്നങ്ങളില്‍ നിന്ന്‌ ഒളിച്ചോടാന്‍ ശ്രമിച്ചാല്‍, ആ പ്രശ്നങ്ങളിലൊക്കെപ്പെട്ട്‌ മരിക്കുന്നവരുടെ പ്രേതങ്ങള്‍ നമ്മുടെ പിന്നാലെ വന്നു ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. അതു ചിലപ്പോള്‍ ചില ബ്ലോഗ്‌ പോസ്റ്റുകളില്‍ വരുന്ന - നമ്മള്‍ അറിയാനിഷ്ടപ്പെടാത്ത - ചില യാഥാര്‍ത്ഥ്യങ്ങളുടെ രൂപത്തിലായിരിക്കും.