Saturday, May 31, 2008

മാര്‍ക്സിസ്റ്റുകാര്‍ ബ്ലോഗെഴുതിയാല്‍ ഇങ്ങനെയിരിക്കും! .. അതോ?

ബ്ലോഗിലൂടെ വ്യക്തിഹത്യ നടത്താന്‍ പാടില്ല. പക്ഷേ, ഒരാള്‍ സ്വയം ഹത്യ - അതായത്‌ ആത്മഹത്യ - നടത്തുകയാണെങ്കില്‍ അതു ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ല. അയാളോട്‌ അടുപ്പമുള്ള ആരെങ്കിലും ചേര്‍ന്ന്‌ ആ ഹീനകൃത്യം തടഞ്ഞേക്കും എന്ന ഗുണവുമുണ്ട്‌.

*_*_*_*_*_*_*_*_*_*

“സഹദേവന്‍ കെ.കെ.“ എന്നൊരു എഴുത്തുകാരനുണ്ട്. ഒരു ബ്ലോഗര്‍ എന്നതിനേക്കാളും, ‘റിഡിഫ്‌ വാര്‍ത്ത‘കളില്‍ മുടങ്ങാതെ കമന്റിടുന്നയാള്‍ എന്നനിലയിലാണദ്ദേഹത്തിനു കൂടുതല്‍ പ്രശസ്തി.

വാര്‍ത്തയില്‍ എവിടെയെങ്കിലും ബി.ജെ.പി. എന്ന വാക്കു കടന്നുവന്നിട്ടുണ്ടെങ്കില്‍, കൂടെ സഹദേവന്റെ കമന്റുമുണ്ടാകും. പച്ചക്കള്ളങ്ങളും അസഹിഷ്ണുതാപ്രകടനങ്ങളും നിറഞ്ഞ - വാര്‍ത്തയുമായി പലപ്പോഴും യാതൊരു ബന്ധവുമില്ലാത്ത - കമന്റുകള്‍ കണ്ടാല്‍ ഉറപ്പിക്കാം - അതു സഹദേവന്‍ തന്നെ!

അദ്ദേഹം മലയാളിയാണെന്നു സംശയിക്കപ്പെടുന്നുണ്ട്‌. എന്തായാലും, മലയാളികള്‍ക്കു തരക്കേടില്ലാത്ത ചീത്തപ്പേരുണ്ടാക്കുന്നുണ്ടെന്നതില്‍ സംശയമേതുമില്ല.

മാര്‍ക്സിസ്റ്റുകാരനാണ് എന്നും സംശയിക്കപ്പെടുന്നുണ്ട്‌. എന്നാല്‍, ബി.ജെ.പി.യ്ക്കെതിരെ അസംബന്ധമെഴുതുന്നുവെന്നുവച്ച്‌ അദ്ദേഹമൊരു മാര്‍ക്സിസ്റ്റുകാരനാണെന്ന്‌ ഉറപ്പിച്ചു പറയാന്‍ പറ്റുമോ എന്നു ചിന്തിക്കുന്നവരുമുണ്ട്‌. മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ അദ്ദേഹം ചീത്തപ്പേരു നല്ലതോതില്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടുതാനും.

ഈ രണ്ടാമത്തെ വാദം ശരിയാണെന്നു തോന്നിപ്പിക്കുന്ന ഒരു സംഭവമുണ്ടായി കഴിഞ്ഞദിവസം.

‘സഹദേവന്‍ കെ.കെ.‘ ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ ഒരു വഴിയുമില്ല.

*_*_*_*_*_*_*_*_*_*

കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെയൊരു ബ്ലോഗ്‌ പോസ്റ്റ്‌ ഇ-മെയില്‍ വഴി ലഭിച്ചത്‌. ഇംഗ്ലീഷില്‍ത്തന്നെയുള്ള പോസ്റ്റ്‌. ലിങ്കിന്റെ അവസാനം, പോസ്റ്റിന്റെ പേര് ഇങ്ങനെയായിരുന്നു.

“bjp-rss-terrorists-kill-cpi-m-activists.html“

എന്താണു സംഭവമെന്നറിയാന്‍ ആകാംക്ഷതോന്നിപ്പോയി. സംഘപ്രസ്ഥാനങ്ങള്‍ക്കു മൃഗീയഭൂരിപക്ഷവും സി.പി.എമ്മിനു നാമമാത്രമായ സാന്നിദ്ധ്യവുമുള്ള അനേകം പ്രദേശങ്ങളുണ്ട്‌. അവിടെയൊന്നും മാര്‍ക്സിസ്റ്റുകാരെ വധിച്ചതായോ വധശ്രമമുണ്ടായതായോ കേട്ടിട്ടില്ല. സംഘട്ടനവും മറ്റും ഉണ്ടായിക്കേട്ടിട്ടുള്ളത്‌ സി.പി.എമ്മിനു ഭൂരിപക്ഷമുള്ള കണ്ണൂര്‍ പോലെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ്. അവിടെയാണെങ്കില്‍ ഓരോതവണയും പ്രശ്നമുണ്ടാക്കുന്നതും വളര്‍ത്തുന്നതും താത്ക്കാലികമായി അവസാനിപ്പിക്കുന്നതുമെല്ലാം സി.പി.എമ്മാണു താനും. എവിടെ നടന്ന - എന്തുസംഭവമായിരിക്കും - സഹദേവന്‍ ഉദ്ദേശിക്കുന്നത്‌ ?

ജിജ്ഞാസ തോന്നി.

പോസ്റ്റിന്റെ തലക്കെട്ടു കണ്ടപ്പോള്‍ സംശയം മാറി.

“Kannur: What RSS acted; What National Leaders Said“

അപ്പോള്‍ കണ്ണൂര്‍തന്നെയാണു വിഷയം. കഴിഞ്ഞയിടെ കണ്ണൂരില്‍ നടന്ന സംഭവങ്ങളും അവയുടെ പരിണാമഗതികളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നൊരാള്‍ എന്ന നിലയില്‍, പോസ്റ്റുവായിക്കാന്‍ വളരെ ജിജ്ഞാസ തോന്നി.

ദേശീയനേതാക്കള്‍ പറഞ്ഞതും സംഘപ്രവര്‍ത്തകര്‍ ചെയ്തതും തമ്മില്‍ എന്തോ വൈരുദ്ധ്യമുണ്ടെന്നാണല്ലോ തലക്കെട്ടു സൂചിപ്പിക്കുന്നത്‌. എന്തായിരിക്കും അത്‌ ?

സഹദേവന്‍ ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ വഴിയില്ല. എന്തായാലും സംഗതിയെന്താണെന്നു നോക്കാമെന്നു കരുതി.

*_*_*_*_*_*_*_*_*_*

നോക്കിയപ്പോള്‍, ചില ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്‌.
മെയിലില്‍ ചിത്രങ്ങള്‍ ദൃശ്യമായിരുന്നില്ല - അവയിലേക്കുള്ള ലിങ്കുകള്‍ മാത്രം കണ്ടു. അതിനടിയില്‍, ആകെ രണ്ടു വാചകങ്ങളേയുള്ളൂ പോസ്റ്റില്‍. അവ ഇങ്ങനെ.

BJP & RSS terrorists kill CPI (M) Activists, because CPI (M) protects common people, working class people, Muslims, Christians, Dalits, Artists, Social Activists etc. Communists always try to make system for people between cast, creed or religion to live peacefully.

നല്ല കഥയായി! സഹദേവന്‍ തന്റെ റിഡിഫ്‌ കമന്റുകളില്‍ കാത്തുസൂക്ഷിക്കാറുള്ള നര്‍മ്മബോധം ബ്ലോഗിലും കൈവിട്ടിട്ടില്ലല്ലോ എന്നു കരുതി.

പലരേയും സംരക്ഷിക്കുന്നതിന്റെ പ്രതികാര(!)മെന്നനിലയിലാണ് സംഘപ്രവര്‍ത്തകര്‍ സി.പി.എമ്മിനെ ആക്രമിക്കുന്നതെന്ന പരിഹാസ്യമായ വാദം അതേപടി ആവര്‍ത്തിച്ചുകൊണ്ട്‌, അത്തരം അസംബന്ധവാദമുന്നയിക്കുന്നവര്‍ക്കെതിരെ പരോക്ഷമായ വിമര്‍ശനം നടത്തുന്നു സഹദേവന്‍! അദ്ദേഹം ഒരു മാര്‍ക്സിസ്റ്റുകാരനാണെന്നു കരുതുക വയ്യ.

‘ന്യൂനപക്ഷസംരക്ഷണത്തിനുവേണ്ടി “ജീവന്‍ കളഞ്ഞു” മെനക്കെടുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍‘ എന്നും - ‘ഞങ്ങളെ കൈവെടിയല്ലേ‘ എന്ന മട്ടിലും താണുകേണുപ്രസംഗിച്ച നേതാക്കന്മാരെ പരിഹാസം കൊണ്ടുമൂടുന്ന ശക്തമായ വാചകങ്ങള്‍!

ന്യൂനപക്ഷസംരക്ഷണം അതിരുകടന്നതിന്റെ അനന്തരഫലമാണ് നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പുപരാജയം എന്ന്‌ നേതാക്കന്മാര്‍ മനസ്സുതുറക്കുന്ന ഈ വേളയില്‍ത്തന്നെ ഇതുവായിക്കണം താനും.

സി.പി.എം. “സംരക്ഷിക്കുന്ന“വരുടെ കൂട്ടത്തില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ പേരും കണ്ടതാണ്‌ ഏറ്റവും ചിരിപടര്‍ത്തിയത്‌. പാവം മഹാശ്വേതാദേവി! അതുപോലെതന്നെ മേധാപട്‌ക്കര്‍! അവരുടെ സാരി വലിച്ചഴിച്ചത്‌ ‘നന്നായിപ്പോ‘യെന്നും ‘സി.പി.എമ്മിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കു‘മെന്നൊക്കെയുള്ള മട്ടില്‍ പ്രസംഗിച്ച നേതാക്കന്മാരെ വിമര്‍ശിക്കുവാന്‍ ഇതില്‍പ്പരം കുറിക്കുകൊള്ളുന്ന വാചകങ്ങളില്ല.

സഹദേവന്‍ ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ തരമില്ല. എന്തായാലും ആ പോസ്റ്റില്‍ ആദ്യം കൊടുത്തിരിക്കുന്ന നാലു ചിത്രങ്ങള്‍ എന്തൊക്കെയാവും? കാണാന്‍ ആകാംക്ഷയായി.

*_*_*_*_*_*_*_*_*_*

ആദ്യത്തെ ചിത്രത്തിന് “സുരേഷ്‌ “ എന്നാണു പേരു നല്‍കിയിരിക്കുന്നത്‌. ബാക്കിയുള്ളവയ്ക്ക്‌ നമ്പരുകള്‍ മാത്രം.

അദ്യചിത്രം തുറന്നു. നടുങ്ങിപ്പോയി!

എസ്.എസ്‌.എല്‍.സി. പരീക്ഷയ്ക്കു തയ്യാറെടുത്തിരുന്ന മകളുടെ മുന്നില്‍ വച്ച്‌ സി.പി.എം.കാരാല്‍ വധിക്കപ്പെട്ട - സംഘാനുഭാവിയായ - സുരേഷ്‌ ബാബുവിന്റെ ചിത്രം!

അടുത്തതു തുറന്നു. ബീഭത്സതയില്‍ നടുങ്ങിവിറച്ചുപോയി. സി.പി.എം.കാര്‍ ചേര്‍ന്ന്‌ കഴുത്തറുത്തുകൊന്ന - സംഘപ്രവര്‍ത്തകന്‍ - സത്യന്റെ ചിത്രം!

അടുത്തതു തുറന്നു. ഇത്തവണ ദൈന്യതയാണു തോന്നിയത്‌. സി.പി.എം.കാരായ തന്റെ സുഹൃത്തുക്കള്‍ ഫോണ്‍ ചെയ്തതനുസരിച്ച്‌ അവരുടെ അരികിലേയ്ക്ക്‌ ചിരിച്ചുകൊണ്ടു ചെന്നപ്പോള്‍ മറുപടിയായി വെട്ടുകിട്ടി പിടങ്ങുവീണു മരിച്ച - സംഘാനുഭാവിയായ - മഹേഷിന്റെ ചിത്രം!

നാലാമത്തെ ഒരു ചിത്രം മാത്രമായി ബാക്കിവയ്ക്കുന്നതെന്തിന്? അതുകൂടി തുറന്നു. ഇത്തവണ രോഷമാണുയര്‍ന്നത്‌. രണ്ടുവൃക്കകളും തകര്‍ന്ന്‌ - മരുന്നും മറ്റുമായി - വീട്ടില്‍ നിന്നിറങ്ങാതെ - കഴിഞ്ഞിരുന്ന - രോഗിയും വൃദ്ധനുമായിരുന്ന - സി.പി.എമ്മുകാര്‍ “ചങ്കൂറ്റം പ്രദര്‍ശിപ്പിച്ചു” വെട്ടിക്കൊന്ന - പഴയകാലസംഘപ്രവര്‍ത്തകന്‍ - സുരേന്ദ്രന്റെ ചിത്രം!

അടിയിലെ വാചകങ്ങള്‍ ഒരിക്കല്‍ക്കൂടി വായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

BJP & RSS terrorists kill CPI (M) Activists, because CPI (M) protects common people, working class people, Muslims, Christians, Dalits, Artists, Social Activists etc. Communists always try to make system for people between cast, creed or religion to live peacefully

ഗംഭീരമായിരിക്കുന്നു!

നന്നായി സഹദേവന്‍! നന്നായി! ഇതിനെ അഭിനന്ദിക്കുവാന്‍ വാക്കുകളില്ല. നഗ്നയാഥാര്‍ത്ഥ്യങ്ങളെ തലകീഴായി തൂക്കിയിട്ടവതരിപ്പിക്കുന്ന ആ അപാരകരങ്ങള്‍ക്കു മുന്നില്‍ ഒരു എളിയ വായനക്കാരന്റെ പ്രണാമം! താങ്കളൊരു മാര്‍ക്സിസ്റ്റുകാരനല്ല - തീര്‍ച്ച.

താങ്കള്‍ക്കിനിയും കണ്ണൂരിലെ വാര്‍ത്തകളേക്കുറിച്ച്‌ എഴുതേണ്ടിവന്നേക്കും. ധാരാളം ചിത്രങ്ങള്‍ ആവശ്യമായും വന്നേക്കും. മാര്‍ക്സിസ്റ്റുഭരണത്തിന് മൂന്നുവര്‍ഷംകൂടി തുടരാനുള്ള ജനവിധി ഇപ്പോളേയുണ്ട്. കാത്തിരിപ്പു വെറുതെയാകാനിടയില്ല.

ന്യൂനപക്ഷസംരക്ഷകരായതിന്റെ പേരില്‍ സി.പി.എമ്മുകാര്‍ ആക്രമിക്കപ്പെട്ടതിന്റെ പഴയചിത്രങ്ങള്‍ ഇനിയും ആവശ്യമുണ്ടെങ്കില്‍ ദാ താഴെക്കാണുന്ന വിഡിയോയില്‍ നിന്നെടുക്കാം. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്ത്‌ പത്തറുപതുവര്‍ഷമായി കാത്തിരുന്നു മുഷിയുന്ന കൂട്ടരുണ്ടല്ലോ. ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നതിനു പകരം അവരുടെ സംരക്ഷകരെ ഉപദ്രവിക്കുന്ന ബുദ്ധിമാന്മാര്‍. അവരെ അനുകൂലിക്കുന്നൊരു സൈറ്റില്‍ നിന്നു കിട്ടിയതാണ്.



വീഡിയോയുടെ ഒറിജിനല്‍ ലിങ്ക്‌ ഇവിടെ.

വേണമെങ്കില്‍ ദാ ഈ പോസ്റ്റു വായിക്കുകയുമാവാം
കണ്ണൂര്‍ കലാപം - യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണ്‌!

കൂടുതലൊന്നും പറയാനില്ല സഹദേവന്‍! താങ്കളൊരു മാര്‍ക്സിസ്റ്റുകാരനല്ല - തീര്‍ച്ച!

*_*_*_*_*_*_*_*_*_*

പിന്‍‌കുറിപ്പ്‌:-

ബ്ലോഗ്‌ ലോകത്തിനു തന്നെ അഭിമാനമായ ശ്രീമാന്‍ സഹദേവന്റെ ബ്ലോഗിലേയ്ക്ക്‌ ഒരു ലിങ്കുവഴിപോലും ബന്ധം സ്ഥാപിക്കാന്‍ - തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ - താത്പര്യപ്പെടുന്നില്ല. ഗൂഗിളിലും വേഡ്പ്രസിലും ബ്ലോഗുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ നിന്ന്‌ രണ്ട്‌ സ്ക്രീന്‍ഷോട്ടുകള്‍ മാത്രം ഇവിടെ ഇടുന്നു.


Sunday, May 25, 2008

കര്‍ണ്ണാടക തെരഞ്ഞെടുപ്പുഫലം - ശിഥിലചിന്തകള്‍

കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പിനേക്കുറിച്ചു പറയാനാണെങ്കില്‍ ഏറെയുണ്ട്‌. പെട്ടെന്നു തോന്നിയ ചില കാര്യങ്ങള്‍ - ചില ചിതറിയ ചിന്തകള്‍ - മാത്രം കുറിച്ചിടുന്നു.

*-*-*-*-*-*-*-*
(1) അപ്രതീക്ഷിതമല്ല - അത്ഭുതവുമില്ല
(2) സംവരണമണ്ഡലങ്ങള്‍
(3) കോണ്‍ഗ്രസ്‌ സംസ്ഥാനാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ
(4) സി.പി.എം. നേതാവ്‌ വൃന്ദാകാരാട്ട്‌
(5) മുസ്ലിംവോട്ടും മതേതരത്വവും
(6) ബഹുകക്ഷിനേതാവ്‌ ബംഗാരപ്പ
(7) തെരഞ്ഞെടുപ്പുകമ്മീഷന്‍
(8) കോണ്‍ഗ്രസുകാരോടു മൊത്തത്തില്‍

*-*-*-*-*-*-*-*

(1) അപ്രതീക്ഷിതമല്ല - അത്ഭുതവുമില്ല

ബി.ജെ.പി. നേടിയ വിജയം അവരെ സംബന്ധിച്ചിടത്തോളം അഭിമാനകരം തന്നെയാണ്‌. അതിന്‌ വളരെ പ്രാധാന്യവുമുണ്ട്‌. പക്ഷേ, അന്ധമായ ബി.ജെ.പി.വിരുദ്ധത പുലര്‍ത്തുന്ന ചില മാദ്ധ്യമങ്ങളിലൂടെ മാത്രമല്ലാതെ കാര്യങ്ങള്‍ വിലയിരുത്തിയ ഏതൊരാളെ സംബന്ധിച്ചിടത്തോളവും, ഒട്ടും അപ്രതീക്ഷിതമല്ല ഈ തെരഞ്ഞെടുപ്പുഫലം.

കഴിഞ്ഞ തവണ - പാര്‍ലമെന്റ്‌/അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടന്നപ്പോള്‍, അവിടെ പാര്‍ലമെന്റിലേക്കു ബി.ജെ.പി.യ്ക്കു വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നു. പകുതിയിലധികം അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളിലാണ്‌ അവര്‍ക്കു മുന്‍തൂക്കമുണ്ടായിരുന്നത്‌. പക്ഷേ പകുതിയിലധികം അസംബ്ലിസീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നുമില്ല. പാര്‍ലമെന്റിലേക്കും അസംബ്ലിയിലേക്കും രണ്ടുരീതിയിലുള്ള പരിഗണനയാണു ചില വോട്ടര്‍മാര്‍ നല്‍കിയതെന്നുറപ്പ്‌. ഇത്തവണ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്ന നിലയ്ക്ക്‌, കഴിഞ്ഞ തവണ പകുതി മാത്രം അംഗീകരിച്ചവര്‍ വിചാരിച്ചാല്‍ത്തന്നെ ഈ വിജയം ഉറപ്പിക്കാമായിരുന്നു. അപ്പോള്‍, വലിയൊരു കുതിച്ചുചാട്ടമൊന്നുമില്ലാതെ തന്നെ നേടാവുന്നൊരു നേട്ടം തന്നെയാണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌.

മുമ്പുണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാതിരുന്നതുമായ ചില അനുകൂലഘടകങ്ങള്‍ മാത്രമേയുള്ളൂ. ബംഗാരപ്പയുടെയും ജനതാദള്‍ (യു)-വിന്റേയും സാന്നിദ്ധ്യമാണത്‌. അവര്‍ കാര്യമായ നഷ്ടമുണ്ടാക്കിയില്ലെന്നും വേണം കരുതാന്‍.

അനുകൂലഘടകങ്ങള്‍ മുതലെടുത്തുകൊണ്ട്‌ ചിട്ടയായ പ്രവര്‍ത്തനം നടത്തുവാനും ബി.ജെ.പി.ക്കു സാധിച്ചിരുന്നു. ഭരണപ്രതിസന്ധിയുണ്ടാകുകയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്ത അന്നു മുതല്‍ - കഴിഞ്ഞ ആറുമാസക്കാലം - പരോക്ഷമായ തെരഞ്ഞെടുപ്പുപ്രവര്‍ത്തനം നടത്തുവാന്‍ അവര്‍ക്കു കഴിഞ്ഞു.

ഏറ്റവും ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും പ്രകടനപത്രിക പുറത്തിറക്കിയതും മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കിയതും എല്ലാം അവര്‍തന്നെയായിരുന്നു. പ്രചാരണത്തിന്റെ എല്ലാ മേഖലയിലും അവര്‍ മുന്നിലായിരുന്നു.

സംസ്ഥാനത്തെ പൊതുവേയുള്ള അന്തരീക്ഷം കണക്കിലെടുത്താല്‍, ബി.ജെ.പി. ജയിക്കുമെന്നോ ഇല്ലെങ്കില്‍ ജയത്തിന്‌ തൊട്ടടുത്തെങ്കിലും എത്തുമെന്നോ കരുതുന്നതു തന്നെയായിരുന്നു ബുദ്ധി. CNN-IBN നടത്തിയ പ്രീപോള്‍ - എക്സിറ്റ്‌പോള്‍ സര്‍വ്വേകളില്‍ മാത്രമാണ്‌ മറിച്ച്‌ എന്തെങ്കിലുമൊരു സൂചനകിട്ടിയത്‌. യോഗേന്ദ്രയാദവിനേയും രജ്‌‌ദീപ്‌ സര്‍ദേശായിയേയുമൊക്കെ മുമ്പേതന്നെ അറിയാവുന്നവരാരും അവരുടെ വാക്കുകള്‍ക്ക്‌ വിലകല്‍പിച്ചിട്ടുണ്ടാവില്ലെന്നു തീര്‍ച്ചയാണ്‌.

(2) സംവരണമണ്ഡലങ്ങള്‍

'ഇത്തവണ സംവരണമണ്ഡലങ്ങള്‍ വര്‍ദ്ധിച്ചു - അതു ബി.ജെ.പി.യ്ക്കു തിരിച്ചടിയാകും' എന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടുകേട്ടിരുന്നു. ബി.ജെ.പി.യേക്കുറിച്ചു മറ്റുള്ളവര്‍ പറയുന്നതുമാത്രം കേട്ടുകൊണ്ട്‌ ഒരു അഭിപ്രായം സ്വരൂപിക്കുന്നതിന്റെയും അവരേക്കുറിച്ചു പഠിക്കാന്‍ തയ്യാറാകാത്തതിന്റേയും ഫലമായുണ്ടാകുന്ന മറ്റൊരു പ്രശ്നമാണതെന്നു തോന്നിയിരുന്നു. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കു മുന്‍തൂക്കമുള്ള പല പ്രദേശങ്ങളും സംഘപരിവാര്‍ ശക്തികേന്ദ്രങ്ങളാണെന്നത്‌ കര്‍ണ്ണാടകയിലെ മാത്രമല്ല രാജ്യത്തിന്റെ പലഭാഗത്തുമുള്ളൊരു സ്ഥിതിവിശേഷമാണ്‌. കര്‍ണ്ണാടകയില്‍ കഴിഞ്ഞതവണ തന്നെ 35 സംവരണമണ്ഡലങ്ങളിലെ ഫലം ഇങ്ങനെയായിരുന്നു.

ബി.ജെ.പി. - 14
ജനതാദള്‍ - 9
കോണ്‍ഗ്രസ്‌ - 8
മറ്റുള്ളവര്‍ - 4

ഇത്തവണത്തെ ഫലം - സംവരണമണ്ഡലങ്ങള്‍ മാത്രം പരിഗണിച്ചുള്ളത്‌ - ഇതുവരെ ലഭ്യമായിട്ടില്ല. ഇടയ്ക്കൊരു ചാനലില്‍ മിന്നിമറഞ്ഞ വിവരമനുസരിച്ച്‌ ബി.ജെ.പി. വളരെ മുമ്പില്‍ത്തന്നെയാണ്‌.

ഇടയ്ക്ക്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അഭിഷേക്‌ സിംഘ്‌വി അതിനേക്കുറിച്ചു പരാമര്‍ശിക്കുകയും ചെയ്തു. സംവരണസീറ്റുകളില്‍ ബി.ജെ.പി. ജയിക്കാനിടയായതെന്തുകൊണ്ടാണെന്നു പരിശോധിക്കണമെന്നൊക്കെ - ബി.എസ്‌.പി.യെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ അദ്ദേഹം രോഷം കൊള്ളുന്നതായിത്തോന്നി. ബി.ജെ.പി.യേക്കുറിച്ച്‌ യാതൊന്നുമറിയാതെയാണല്ലോ ഇവരൊക്കെ പൊരുതാനിറങ്ങുന്നത്‌ എന്നു തോന്നിപ്പോയി.

(3) കോണ്‍ഗ്രസ്‌ സംസ്ഥാനാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ

ഇപ്പോള്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്‌ നേതാക്കന്മാരില്‍ ആരോടെങ്കിലും സംസാരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍, ഞാന്‍ ശ്രീ. ഖാര്‍ഗേയോടു തന്നെ സംസാരിക്കാന്‍ താത്പര്യപ്പെടും. അതിനു കാരണമുണ്ട്‌.

2006-ല്‍ കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിന്റെ സമയത്ത്‌ അദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. കേരളത്തില്‍ ബി.ജെ.പി.ക്ക്‌ ഏറ്റവുമധികം ജയസാദ്ധ്യതയുള്ള മണ്ഡലമാണു മഞ്ചേശ്വരം. അന്ന്‌ ഒരു പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞ ഒരു വാചകം ഇപ്പോളുമോര്‍ക്കുന്നു. "പവിത്രമായ നിയമസഭയില്‍ കാലുകുത്താന്‍ ബി.ജെ.പി.ക്കാരെ അനുവദിക്കരുത്‌ " എന്നതായിരുന്നു ആ വാചകം. 'പവിത്രത'യേക്കുറിച്ചുള്ള വാദങ്ങള്‍ ആപേക്ഷികമല്ലെന്നുണ്ടോ ഖാര്‍ഗേ എന്നും - ഇതിനുള്ള മറുപടി തരാന്‍ ജനാധിപത്യസംവിധാനത്തില്‍ മാര്‍ഗ്ഗങ്ങളുണ്ട്‌ എന്നും മനസ്സില്‍പ്പറഞ്ഞിരുന്നു.


അന്ന്‌ അദ്ദേഹം ആര്‍ക്കു വേണ്ടി പ്രചാരണം നടത്തിയോ ആ സ്ഥാനാര്‍ത്ഥി ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി.ക്കും പിറകില്‍ മൂന്നാമതു പോയതോടെ ആദ്യത്തെ മറുപടിയായി. ഇപ്പോള്‍ കര്‍ണ്ണാടകയില്‍ ബി.ജെ.പി.ഗവണ്മെന്റിനെതിരെ ഒരുപക്ഷേ പ്രതിപക്ഷനേതാവായി ഇരിക്കേണ്ടി വരിക എന്നത്‌ അദ്ദേഹത്തിന്‌ രണ്ടാമത്തെ മറുപടിയായിക്കൊള്ളും. ഒരു മുതിര്‍ന്ന രാഷ്ട്രീയനേതാവെന്ന നിലയില്‍ ആദരവിന്‌ അല്‍പം പോലും കോട്ടമില്ലാതെ തന്നെ - പ്രചാരണത്തിനിടെ "വെള്ളം കുടിക്കുന്ന" അദ്ദേഹത്തിന്റെ ഒരു ചിത്രം ഇവിടെ ഇട്ടുകൊള്ളട്ടെ.

(4) സി.പി.എം. നേതാവ്‌ വൃന്ദാകാരാട്ട്‌

മറ്റു സി.പി.എം.നേതാക്കള്‍ പ്രസംഗിച്ചുപോയ പലതും - ഇപ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ അത്യാവശ്യമായ പലതും ഉണ്ട്‌. അവയെല്ലാം മാറ്റിവച്ചാലും ഒന്നുമാത്രം പറയാതെ വയ്യ. ശ്രീമതി വൃന്ദാകാരാട്ട്‌ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആഹ്വാനം ചെയ്തത്‌ "ബി.ജെ.പി. എന്ന വൈറസിനെ തോല്‍പ്പിക്കണം" എന്നാണ്‌. രാഷ്ട്രീയ എതിരാളികളെ ശതൃക്കള്‍ എന്നു വിശേഷിപ്പിക്കുകയും ബി.ജെ.പി.യെ 'ഒന്നാം നമ്പര്‍ ശതൃ' എന്നു വിളിക്കുകയും ചെയ്തൊരു പാര്‍ട്ടിയുടെ നേതാവില്‍ നിന്ന്‌ കൂടുതലൊന്നും പ്രതീക്ഷിച്ചുകൂടെങ്കിലും, അത്‌ സകലരാഷ്ട്രീയമര്യാദകളേയും ലംഘിച്ചൊരു പരാമര്‍ശമായിരുന്നുവെന്നു പറയാതെ വയ്യ.

ഓരോ പാര്‍ട്ടിക്കും ഓരോ സംസ്കാരം - ഇഷ്ടം പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യട്ടെ - എന്നും കൂടി മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ.

ജനാധിപത്യം എന്ന വാക്ക്‌ ഇടയ്ക്കിടയ്ക്കു പ്രയോഗിച്ചുകാണാറുള്ളവര്‍ കര്‍ണ്ണാടകയിലെ ജനവിധി അംഗീകരിക്കുക മാത്രമല്ല - തങ്ങളുടെ "ആഹ്വാനങ്ങള്‍" ജനം തള്ളിക്കളഞ്ഞുവെന്നു തുറന്നു സമ്മതിക്കുക കൂടി ചെയ്യുമെന്നു കരുതാം.

ഭാരതത്തിലെ ഒരു അനിഷേദ്ധ്യരാഷ്ട്രീയശക്തിയാണു ബി.ജെ.പി. അതൊന്ന്‌ ഓര്‍മ്മപ്പെടുത്താനായി, ശ്രീമതി കാരാട്ടിന്‌ യാദൃച്ഛികമായി ബി.ജെ.പി.ക്കാരുമായി കൈകോര്‍ത്തുപിടിക്കേണ്ടിവന്നൊരു ചിത്രം ഇവിടെ കൊടുക്കട്ടെ. ഒരു ജനാധിപത്യസംവിധാനത്തില്‍ ഇങ്ങനെ പലരുമായും കൈകോര്‍ത്തുപ്രവര്‍ത്തിക്കേണ്ടിവരും. അസഹിഷ്ണുതപ്പെട്ടിട്ടു യാതൊരു കാര്യവുമില്ല.

(5) മുസ്ലിംവോട്ടും മതേതരത്വവും

കല്‍ക്കട്ടയില്‍ നിന്നുള്ള "The Telegraph" എന്ന പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു. "Muslims ask candidates to promise they will keep religion out of politics" എന്ന തലക്കെട്ട്‌ പ്രതീക്ഷ നല്‍കി. മതേതരരാഷ്ട്രീയം എന്നതിന്റെ നല്ലൊരു നിര്‍വചനം കാണുമ്പോള്‍ സന്തോഷിക്കാതെയും പ്രതീക്ഷിക്കാതെയും വയ്യ. കൂസിസ്റ്റുകളുടെ തന്ത്രങ്ങളില്‍ വീഴാതെ മുസ്ലീങ്ങള്‍ ഉജ്ജ്വലമായ രാഷ്ട്രീയനിലപാടെടുക്കുന്നുവല്ലോ എന്നോര്‍ത്തു കുടുതല്‍ സന്തോഷമായി.

പക്ഷേ, വാര്‍ത്തയില്‍ കണ്ട ചില ഭാഗങ്ങള്‍ ഇങ്ങനെ.

In keeping with the image of a state synonymous with India’s IT boom, the Karnataka Muslim Muttahida Mahaz (Karnataka Muslims’ United Front) is listening to science, rather than electoral promises, to issue support to candidates in the Assembly elections.

A team of local researchers, working across Karnataka’s 28 districts, has sent in its statistical sampling of voter sentiment and perceptions of the candidates.
The study has thrown up a list of names — cutting across party lines, including some Independents — “most likely to defeat the BJP” in their respective constituencies.
......
“We do not have any real expectations from any of the parties. Our only aim is to stave off a BJP victory. So we cannot afford to be sucked in by emotions or promises,” says Sayyed Tanvir Ahmed, a senior Mahaz official.

മതത്തിന്റെ മാത്രം പേരില്‍ കുറേയാളുകള്‍ ഒരുമിച്ചുകൂടുക - ഒരുപാര്‍ട്ടിയെ എങ്ങനെയെങ്കിലും തോല്‍പിക്കാന്‍ വേണ്ടി മറ്റു പരിഗണനകളൊന്നുമില്ലാതെ വേറെ ആര്‍ക്കുവേണമെങ്കിലും വോട്ടുചെയ്യാമെന്ന നിലപാടെടുക്കുക - എന്തു പറയാനാണ്‌ - പ്രത്യേകിച്ചൊന്നും പറയാനില്ല.

കണക്കുകൂട്ടലുകള്‍ക്കിടയ്ക്കിടയ്ക്ക്‌ എപ്പോഴെങ്കിലും അവര്‍ക്കു സമയം കിട്ടുമെന്നും ബി.ജെ.പി.യിലെ ഏതെങ്കിലും മുതിര്‍ന്ന മുസ്ലീം നേതാവിനേയോ മറ്റോ വിളിച്ച്‌ "എന്താ സത്യത്തില്‍ പരിപാടി" എന്നു ചോദിക്കാനെങ്കിലും തുനിയുമെന്നും പ്രത്യാശിക്കാം.

മതേതരത്വം വിജയിക്കട്ടെ.

(6) ബഹുകക്ഷിനേതാവ്‌ ബംഗാരപ്പ

ബംഗാരപ്പയുടെ പേരില്‍ രണ്ടു റിക്കോര്‍ഡുകളാണുള്ളത്‌. തെരഞ്ഞെടുപ്പില്‍ പരാജയമറിയാതിരുന്നതിന്റെ റെക്കോര്‍ഡാണ്‌ ഒന്ന്‌. അനവധി പാര്‍ട്ടികള്‍ മാറിമറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനിടയില്‍ മത്സരിച്ച ചിഹ്നങ്ങളുടെ എണ്ണമാണ്‌ മറ്റൊന്ന്‌.

അതില്‍ ഒരു റെക്കോര്‍ഡ്‌ ഇത്തവണ തകര്‍ന്നു. പരാജയം എന്തെന്നു മനസ്സിലായി.

യെദ്ദ്യൂരപ്പയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിനായി കോണ്‍ഗ്രസും ജനതാദളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുകയും "സെക്യുലര്‍" പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ തന്നെ ബംഗാരപ്പ പരാജയം ഉറപ്പിച്ചിരുന്നു. പക്ഷേ അതിലും ശ്രദ്ധേയമായ പരാജയം സംഭവിച്ചത്‌ മക്കളായ ബംഗാരപ്പമാര്‍ക്കാണ്‌. കോണ്‍ഗ്രസിലും എസ്‌.പി.യിലുമായി മക്കള്‍ ബംഗാരപ്പമാര്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ പോരാട്ടം കനത്തു. ആ മണ്ഡലത്തിലെ ബി.ജെ.പി.സ്ഥാനാര്‍ത്ഥിയേക്കുറിച്ചു സംസാരിക്കാന്‍ പോലും ആര്‍ക്കും സമയമുണ്ടായിരുന്നില്ല. പക്ഷേ ഫലം വന്നപ്പോള്‍ ജനം രണ്ടു ബംഗാരപ്പമാരേയും പറഞ്ഞയച്ച്‌ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തു. താന്‍ മാറിയതോടെ ബി.ജെ.പി. ഇല്ലാതായി എന്നൊക്കെ അഹങ്കരിച്ചിരുന്ന ബംഗാരപ്പയ്ക്ക്‌ ഇതിലും നല്ലൊരു ശിക്ഷ കൊടുക്കാനില്ലെന്ന്‌ ജനം കരുതിയിരിക്കണം.

(7) തെരഞ്ഞെടുപ്പു കമ്മീഷന്‍

ഇവിടെ യഥാര്‍ത്ഥവിജയി എന്ന വിശേഷണവും അഭിനന്ദനവും ഏറ്റവുമര്‍ഹിക്കുന്നതാരെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം. അതു തെരഞ്ഞെടുപ്പു കമ്മീഷനാണ്‌. മണ്ഡലപുനര്‍നിര്‍ണ്ണയം വിസ്മയകരമായ വേഗത്തില്‍ പൂര്‍ത്തിയാക്കിയതു മാത്രമല്ല - തെരഞ്ഞെടുപ്പു സമയത്തെ പണമൊഴുക്കു തടഞ്ഞതും -പരാതികള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ഇടയാക്കാതെ സമയബന്ധിതമായി എല്ലാം പൂര്‍ത്തിയാക്കിയതും - അങ്ങനെ പലതുമുണ്ട്‌ കാരണങ്ങള്‍. പ്രചാരണത്തിന്റെ പരിധി നിശ്ചയിച്ചത്‌ അല്‍പം കടന്നുപോയില്ലേ എന്ന സംശയവും അതിനേപ്പറ്റിയുള്ള ചര്‍ച്ചകളും അവശേഷിക്കുമ്പോള്‍ത്തന്നെ, കമ്മീഷന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

(8) അവസാനമായി, കോണ്‍ഗ്രസുകാരോടു മൊത്തത്തില്‍ ചിലതു പറയാനുണ്ട്‌.

ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ബി.ജെ.പി.ക്ക്‌ കര്‍ണാടകയില്‍ ആകെ ഒരു എം.എല്‍.എ. മാത്രമാണുണ്ടായിരുന്നത്‌ എന്നു നിങ്ങള്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. പണ്ട്‌ - അടിയന്തിരാവസ്ഥയ്ക്കുശേഷം - രാജ്യം മുഴുവന്‍ തനിക്കെതിരെ നിന്നിരുന്ന കാലങ്ങളില്‍ ഇന്ദിരാഗാന്ധി മത്സരിക്കാനായി തെരഞ്ഞെടുത്തത്‌ കര്‍ണ്ണാടകയായിരുന്നുവെന്നും ആലോചിക്കുക. അത്രയ്ക്ക്‌ സുരക്ഷിതമായ ഒരു കോണ്‍ഗ്രസ്‌ കോട്ടയായിരുന്നു കര്‍ണ്ണാടകം. അവിടെയിപ്പോളത്തെ സ്ഥിതിചൂണ്ടിക്കാണിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വം പറയുന്ന കാരണം കേള്‍ക്കേണ്ടതു തന്നെയാണ്‌.

സെക്യുലര്‍ വോട്ടുകള്‍ വിഭജിച്ചുപോയതാണത്രേ പ്രശ്നം.!

അപ്പോള്‍, ഇക്കണ്ടജനമൊക്കെ ഈ കാലയളവിനുള്ളില്‍ “കമ്മ്യൂണലിസ്റ്റു“കളായി മാറിയെന്നു ചുരുക്കം. അതോ ഇക്കാലയളവില്‍ വളര്‍ന്നു വന്ന പുത്തന്‍തലമുറ - പുതിയ വോട്ടര്‍മാര്‍ - മാത്രമാണോ വര്‍ഗ്ഗീയവാദികള്‍? എന്തായാലും അവര്‍ക്കാണു ഭൂരിപക്ഷം എന്നു വന്നിരിക്കുന്നു ഇപ്പോള്‍.

പ്രിയ കോണ്‍ഗ്രസ്‌ - ഈ "സെക്യുലര്‍" വാദഗതികളില്‍ കടിച്ചുതൂങ്ങുക എന്ന പരമാബദ്ധം നിങ്ങള്‍ എന്നവസാനിപ്പിക്കുന്നോ അന്നു വരെ തെരഞ്ഞെടുപ്പുകളുടെ മൊത്തം ഫലം ഏതാണ്‌ ഇങ്ങനെയൊക്കെത്തന്നെയായിരിക്കും എന്ന്‌ ഉറപ്പിച്ചു പറയാം.

അല്ല - കേള്‍ക്കണേ! - കോണ്‍ഗ്രസ്‌ മതേതരമാണെന്ന്‌!

തെരഞ്ഞെടുപ്പിന്റെ ചൂടും ഫലപ്രഖ്യാപനത്തിന്റെ ടെന്‍ഷനും ഒക്കെ കഴിഞ്ഞില്ലേ ഇനിയല്‍പം തമാശയൊക്കെയാവാം എന്നാണെങ്കില്‍ വിരോധമില്ല. അപ്പോള്‍ - മതേതരത്വത്തിന്റെ നിര്‍വചനമിതാണ്‌. ബി.ജെ.പി. വര്‍ഗ്ഗീയം. മറ്റുപാര്‍ട്ടികളെല്ലാം മതേതരം! കൊള്ളാം. മതേതരത്വം വിജയിക്കട്ടെ.

________________
അനുബന്ധപോസ്റ്റുകള്‍ :-
(1) ബി.ജെ.പി.യ്ക്ക്‌ "പുത്തന്‍ ഉണര്‍വ്വ്‌ "? സത്യമോ മിഥ്യയോ?
(2) കര്‍ണ്ണാടക - കടമ്പകള്‍ ഇനിയുമേറെ

Monday, May 05, 2008

സി.പി.എമ്മിന്റെ "പാര്‍ട്ടികുടുംബ" നിര്‍മ്മാണം - ചില അണിയറ രഹസ്യങ്ങള്‍

സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ 'സൗഹാര്‍ദ്ദസദസ്സ്‌ ' എന്നൊക്കെയുള്ള പേരില്‍ കുടുംബസംഗമങ്ങള്‍ നടക്കുകയാണ്‌. അതിനുപിന്നിൽ, പാർട്ടികുടുംബങ്ങളുടെ നിർമ്മാണം എന്നൊരു ലക്‌‌ഷ്യം കൂടിയുണ്ടെന്നു പറയപ്പെടുന്നു. ഇപ്പോള്‍ ഇത്തരമൊരു കുടുംബനിർമ്മിതിയേപ്പറ്റി ചിന്തിക്കാൻ പാര്‍ട്ടിയെ പ്രേരിപ്പിച്ചിരിക്കാവുന്ന ഘടകങ്ങളെന്തൊക്കെയാണെന്ന ചില ചിന്തകളാണ്‌ ഇക്കുറി. പലരും പെട്ടെന്നു ശ്രദ്ധിച്ചേക്കില്ലാത്ത - എന്നാല്‍ പകല്‍ പോലെ വ്യക്തമായ - ചില കാര്യങ്ങള്‍.

ഒരേ വീട്ടില്‍ത്തന്നെ പലപാര്‍ട്ടികളില്‍പ്പെട്ട അംഗങ്ങളുണ്ടാകുന്നതിന്റെ പരിണതഫലങ്ങള്‍ വിശദീകരിക്കപ്പെടുന്ന ചെറിയ ചെറിയ ഓഡിയോ ക്ലിപ്പിങ്ങുകള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്‌.

*-*-*-*-*-*-*-*-*-*-*
സംസ്ഥാനത്തു ഭരണവും കേന്ദ്രത്തില്‍ ഭരണനിയന്ത്രണവുമുണ്ടായിരിക്കെ ഇപ്പോള്‍ സര്‍ക്കാര്‍വിരുദ്ധസമരങ്ങള്‍ക്ക്‌ സാദ്ധ്യതയില്ലാതായിത്തീര്‍ന്നിട്ടുണ്ട്‌. അധികാരം കയ്യിലിരിക്കെ, വിലക്കയറ്റത്തിനെതിരെയും ഹൈക്കോടതിബഞ്ചിനുവേണ്ടിയുമൊക്കെയുള്ള പ്രഹസനസമരങ്ങളുടെ പേരില്‍ ജനം തങ്ങളെ പരിഹസിക്കുകയില്ലെന്ന്‌ അണികള്‍ക്കു തന്നെ ഉറപ്പുമില്ല. അപ്പോള്‍പ്പിന്നെ, അണികളെ കര്‍മ്മനിരതരാക്കി നിലനിര്‍ത്തുന്നതിനു മറ്റു വഴിയൊന്നുമില്ലാതായപ്പോള്‍ കണ്ടുപിടിച്ച ഒരു പോംവഴി മാത്രമാണോ 'സ്നേഹസദസ്സുകള്‍?'

അല്ല.

ഇത്‌ ഗൗരവമായിട്ടെടുത്തൊരു പരിപാടി തന്നെയാണ്‌.

ചില മാദ്ധ്യമങ്ങള്‍ പറയുന്നത്‌ 'മുറിവുകളുണക്കാനാണ്‌ ' ഈ സംഗമങ്ങള്‍ എന്നാണ്‌. വിഭാഗീയത ഏറ്റവും താഴേത്തട്ടുവരെ വ്യാപിച്ചിരിക്കുന്നു - പരസ്യമായ തെരുവുയുദ്ധങ്ങളിലേക്കും ആയുധപ്രയോഗങ്ങളിലേക്കും വരെ അതു നീണ്ടിരിക്കുന്നു - പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ മാനസികമായ അകല്‍ച്ച കുറയ്ക്കാന്‍ സംഗമങ്ങള്‍ സഹായിക്കുമെന്നാണത്രെ കണക്കുകൂട്ടല്‍.

മറ്റു ചിലര്‍ പറയുന്നത്‌ ഇത്‌ 'പാര്‍ട്ടികുടുംബങ്ങള്‍ നിര്‍മ്മിച്ചു'കൊണ്ട്‌ പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനുള്ള ശ്രമമാണെന്നാണ്‌. കുറച്ചുനാളുകളായി ജനം ഓരോ അഞ്ചുകൊല്ലം കൂടുന്തോറും ഇരുമുന്നണികളേയും മാറിമാറി വാശിയോടെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നു - അപ്പോള്‍ ഓരോതവണയും മറുവശത്തുള്ളവര്‍ക്കു സംഭവിക്കുന്ന സ്വാഭാവിക വിജയം മാത്രമാണ്‌ ഒന്നിടവിട്ട തവണ തങ്ങള്‍ക്കും ലഭിക്കുന്നതെന്നും - അല്ലാതെ തെരഞ്ഞെടുപ്പുവിജയങ്ങള്‍ പാര്‍ട്ടിയുടെ ജനസ്വാധീനത്തിന്റെ അളവുകോലായി കണക്കാക്കാനാവില്ല എന്നും തിരിച്ചറിഞ്ഞിരിക്കുന്നു.

കണ്ണൂരിലുള്ളതുപോലുള്ള 'പാര്‍ട്ടിഗ്രാമ'ങ്ങള്‍ മറ്റുജില്ലകളില്‍ സൃഷ്ടിച്ചെടുക്കുന്നത്‌ അസാദ്ധ്യമാണെന്നിരിക്കെ, കുറേ 'പാര്‍ട്ടികുടുംബ'ങ്ങളെങ്കിലും നിര്‍മ്മിച്ചെടുക്കുക എന്നതാണത്രേ ലക്ഷ്യം. കുടുംബനാഥന്‍ മാര്‍ക്സിസ്റ്റുകാരനായിരിക്കേ പുതുതലമുറ പാര്‍ട്ടിയിലേക്കു വരുന്നതിനു പകരം മറ്റുപ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാകുകയും ചിലപ്പോള്‍ സജീവപ്രവര്‍ത്തകര്‍ തന്നെയായി മാറുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്‌. സി.പി.എം. അല്ലാതെ മറ്റൊരു പാര്‍ട്ടി ഇല്ലാത്ത - ഉണ്ടാവാന്‍ അനുവദിക്കാത്ത - ഗ്രാമമാണ്‌ പാര്‍ട്ടിഗ്രാമമെങ്കില്‍, മാര്‍ക്സിസ്റ്റുകാരല്ലാതെ മറ്റാരുമില്ലാത്ത - ഉണ്ടാവാന്‍ അനുവദിക്കാത്ത - കുടുംബമാവണം‌ പാര്‍ട്ടികുടുംബം എന്നറിയപ്പെടാന്‍ പോകുന്നത്‌.

അപ്പോള്‍, പാർട്ടികുടുംബനിർമ്മാണത്തിന്റെ ആവശ്യകതയെന്ത്‌ എന്ന ചോദ്യത്തിന്റെ ഉത്തരം അവിടെയുണ്ട്‌.

പാര്‍ട്ടി അനുഭാവികളോ അംഗങ്ങളോ - എന്തിന്‌ - നേതാക്കള്‍ തന്നെയോ ആയവരുടെ അടുത്ത തലമുറ പാര്‍ട്ടിയിലേക്കു വരാതെ മറ്റുപ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാകുന്നു!

അതു തടയണം!

മാര്‍കിസ്റ്റുകുടുംബത്തിലെ അംഗങ്ങള്‍ മറ്റെവിടേയ്ക്കു പോകുന്നുവെന്നാണു നേതൃത്വം കരുതുന്നത്‌? ഇതരകമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളിലേയ്ക്കോ? അതോ യു.ഡി.എഫിലെ ഘടക കക്ഷികളിലേതിലേക്കെങ്കിലുമോ? അതോ എല്ലായിടങ്ങളിലേയ്ക്കുമോ?

സ്നേഹസദസ്സെന്ന പരിപാടിയേക്കുറിച്ചും പ്രസംഗങ്ങളേക്കുറിച്ചുമൊക്കെയുള്ള പത്രവാര്‍ത്തകള്‍ പരിശോധിച്ചതില്‍ നിന്ന്‌ നേരിട്ടുള്ള പരാമര്‍ശങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. അതു പ്രതീക്ഷിച്ചും കൂടല്ലോ. ആകെപ്പാടെ ഒരു സൂചന കിട്ടിയത്‌ ഒരു വാചകത്തില്‍ നിന്നു മാത്രമാണ്‌. 'കുടുംബാംഗങ്ങള്‍ക്കിടയിലെ റിബലുകളെ സ്വാധീനിക്കാന്‍ ഫാസിസ്റ്റുകള്‍ക്കും മറ്റും സാധിക്കുന്നു'വെന്നൊരു പ്രയോഗം!

അപ്പോള്‍ അതാണു പ്രശ്നം!

പാർട്ടി പാരമ്പര്യമുള്ള കുടുംബത്തിൽ റിബലുകളുണ്ടാകാതെ നോക്കണം. ഇല്ലെങ്കിൽ അവർ ചിലപ്പോൽ ‘ഫാസിസ്റ്റു‘കളുടെ സ്വാധീനത്തിൽ‌പ്പെട്ടേക്കും!

ആരാണ് ഈ ഫാസിസ്റ്റുകൾ? ആ വാക്കിനു തൃപ്തികരമായൊരു നിർവചനം കൊടുക്കാൻ ഇന്നുവരെ പാർട്ടിഗുരുക്കന്മാർക്കു കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ നിഘണ്ടുവനുസരിച്ചു നോക്കിയാല്‍ അവിടെ 'ബി.ജെ.പി.' എന്നാണ്‌ അര്‍ത്ഥമെടുക്കേണ്ടത്‌. തത്ക്കാലം ഒരു പേരായി മാത്രം അതുമനസ്സിലാക്കുക എന്നാണു മട്ട്‌.

അപ്പോൾ, പാർട്ടിയോടു ചായ്‌വുള്ള കുടുംബങ്ങളിൽനിന്നു ബി.ജെ.പി.ക്കാർ ഉണ്ടായി വരുന്നു. അതു തടയണം.

അച്ഛന്‍ മാര്‍ക്സിസ്റ്റുകാരനും മകന്‍ ബി.ജെ.പി.ക്കാരനുമായ കുടുംബങ്ങള്‍ കേരളത്തില്‍ ഉടലെടുത്തുതുടങ്ങിയത്‌ ഒരു പുതുമയൊന്നുമല്ല. ഇതു സംഭവിക്കാന്‍ തുടങ്ങിയിട്ടു കുറച്ചു വര്‍ഷങ്ങളായി. ശ്രദ്ധയില്‍പ്പെടാതിരുന്നിട്ടുമില്ല. എന്നിട്ടും - എന്തെങ്കിലും ചെയ്തേ പറ്റൂവെന്ന്‌ - ഇപ്പോള്‍ മാത്രമെന്താണു പെട്ടെന്നു തോന്നാന്‍ കാരണം?

അതിന്റെ ഉത്തരമറിയാന്‍, പാര്‍ട്ടിഗ്രാമങ്ങളുടെ നാടായ കണ്ണൂരിലേക്കുതന്നെ നോക്കണം. അവിടെ അടുത്തിടെ നടന്ന സംഭവങ്ങൾ, ‘കുടുംബനിർമ്മാണ’ത്തിനുള്ള തീരുമാനത്തിനു പ്രേരിപ്പിച്ചിട്ടുണ്ടാവണം എന്നതിന്റെ വ്യക്തമായ സൂചനകള്‍ കാണാന്‍ സാധിക്കും.

പരമാവധി സംഘപ്രവര്‍ത്തകരെ കൊന്നൊടുക്കുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക എന്ന ലക്ഷ്യവുമായി അടുത്തിടെ സി.പി.എം. കണ്ണൂരില്‍ നടപ്പാക്കിയ രണ്ടു കലാപങ്ങളില്‍ ആദ്യത്തേത്‌ ആരംഭിച്ചത്‌ 2007 നവംബറില്‍ ആയിരുന്നു. ഒമ്പതുസംഘപ്രവര്‍ത്തകരെ മൃതപ്രായരാക്കുകയും മുപ്പത്തിയഞ്ചോളം പേരുടെ വീടുകള്‍ തകര്‍ക്കുകയും പിന്നീട്‌ വിദ്യാഭാരതിയുടെ സ്കൂള്‍ ആക്രമിച്ച്‌ ഇരുപതുലക്ഷം രൂപയുടെ നഷ്ടം വരുത്തുന്ന മട്ടില്‍ വസ്തുവകകള്‍ നശിപ്പിക്കുകയുമൊക്കെച്ചെയ്തു.

അടുത്തടുത്ത ദിവസങ്ങളിലായി നാലു സംഘപ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുകൊണ്ട്‌ ആരംഭിച്ച ആ കലാപത്തില്‍ ആദ്യം വെട്ടേറ്റത്‌ മുകളില്‍പ്പറഞ്ഞമട്ടുള്ള ഒരു 'ബഹുകക്ഷികുടുംബ'ത്തിലെ അംഗത്തിനാണ്‌.

മാഹിയില്‍ - ഷെറിന്‍ എന്ന സംഘപ്രവര്‍ത്തകനായിരുന്നു ആദ്യത്തെ വെട്ടേല്‍ക്കുന്നത്‌.

ഷെറിന്റെ അമ്മ സി.പി.എം. അംഗം മാത്രമല്ല - നേതാവുകൂടിയാണ്‌. കഴിഞ്ഞടേമില്‍ സി.പി.എമ്മിന്റെ ബാനറില്‍ തെരഞ്ഞെടുപ്പു ജയിച്ച പഞ്ചായത്തുമെംബര്‍ കൂടിയായിരുന്നു അവര്‍. പക്ഷേ മകന്‌ താത്പര്യം തോന്നിയത്‌ സംഘത്തിന്റെ ആദര്‍ശങ്ങളിലാണ്‌.

വെട്ടി!

ഭാഗ്യവശാല്‍ ജീവന്‍ തിരിച്ചുകിട്ടി. ഇപ്പോള്‍ പരസഹായം കൂടാതെ കഴിയാനാവാത്ത മകനെ, സി.പി.എമ്മുകാരിയായ അമ്മ തന്നെ ശുശ്രൂഷിക്കുന്നു.

ഒരു പ്രസംഗത്തില്‍നിന്നെടുത്ത ചെറിയൊരു ഓഡിയോ ക്ലിപ്‌ താഴെ.

(Download this clip)

മാര്‍ക്സിസ്റ്റുഭീകരതയ്ക്കൊപ്പം ഭീരുത്വവും കൂടി കുറേക്കൂടി നഗ്നമായി വെളിപ്പെട്ട രണ്ടാം കലാപം നടന്നത്‌ 2008 മാര്‍ച്ചു മാസത്തില്‍. അതിനു തുടക്കമിട്ടത്‌ സുമേഷ്‌ എന്ന സംഘനേതാവിനെ വധിക്കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു. എന്നാല്‍, ആദ്യദിനം തന്നെ വധിയ്ക്കപ്പെട്ട രണ്ടു സംഘാനുഭാവികളിലൊരാളായ 'നിഖില്‍', മുകളില്‍പ്പറഞ്ഞമട്ടുള്ള ഒരു 'ബഹുകക്ഷികുടുംബാംഗ'മാണ്‌.

ദാരിദ്ര്യത്തിനിടയിലും ദേശാഭിമാനി മുടങ്ങാതെ വന്നുവീഴുന്നൊരു കുടുംബത്തിലെ അംഗമായിരുന്നു നിഖില്‍. സി.പി.എമ്മിന്റെ പാര്‍ട്ടിഗ്രാമങ്ങളിലൊന്നിലുള്ള ആ വീടിന്റെ ചിത്രം താഴെ.

നിഖിലിനോട്‌ പാര്‍ട്ടിമാറണമെന്ന്‌ പലരും ആവശ്യപ്പെട്ടതാണ്‌. പ്രശ്നങ്ങളുണ്ടാകുന്ന സമയത്ത്‌ കരുതിയിരിക്കണമെന്ന്‌ പലരും ഉപദേശിച്ചിരുന്നതുമാണ്‌. താന്‍ മനസ്സില്‍ ഒരു ആദര്‍ശം സൂക്ഷിക്കുന്നുവെന്നല്ലാതെ പ്രവര്‍ത്തിക്കുന്നുപോലുമില്ലല്ലോ? എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിനു മറുപടിയായുണ്ടായിരുന്നത്‌. ആ മറുപടിയുടെ വിലയായി - മനസ്സില്‍ സംഘാദര്‍ശം സൂക്ഷിച്ചതിന്റെ പേരില്‍ മാത്രം - അദ്ദേഹത്തിന്‌ തന്റെ ജീവന്‍ നല്‍കേണ്ടിവന്നു.

(Download this clip)

അപ്പോള്‍, കണ്ണൂരിലെ രണ്ടുകലാപങ്ങളുടെയും ചരിത്രത്തിന്റെ തുടക്കത്തില്‍ത്തന്നെ കേള്‍ക്കുന്നത്‌ ഒരേകാര്യം തന്നെയാണ്‌. കൊല്ലാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ പോയ ആദ്യകലാപത്തിലെ ആദ്യശ്രമവും - കൊല്ലാന്‍ സാധിച്ച രണ്ടാം കലാപത്തിലെ ആദ്യകൊലയും - രണ്ടിനും പൊതുവായുള്ള കാര്യവും അതു തന്നെയാണ്‌. രണ്ടിടത്തും - സംഘപ്രവര്‍ത്തകനോ അനുഭാവിയോ ആയ മകന്‌ വെട്ടേറ്റതില്‍ മനസ്സുപൊള്ളിക്കഴിയുന്ന മാതാപിതാക്കള്‍ മാര്‍ക്സിസ്റ്റുകാരാണ്‌ !

കലാപത്തിനിടെ സി.പി.എമ്മുകാര്‍ തങ്ങളുടെ തന്നെ പ്രവര്‍ത്തകനായ ബാലന്റെ വീട്‌ ആക്രമിക്കുകയും വളര്‍ത്തുനായയെ വെട്ടിക്കൊല്ലുകയുമൊക്കെ ചെയ്തിരുന്നു. ബാലന്റെ മക്കള്‍ ബി.ജെ.പി.ക്കാരാണ് എന്നതായിരുന്നു കാരണം.

കലാപത്തിനിടെ കൊല്ലപ്പെട്ട മഹേഷ്‌ എന്ന ചെറുപ്പക്കാരൻ മാർക്സിസ്റ്റ് ആഭിമുഖ്യം ഉപേക്ഷിച്ച്‌ സംഘപ്രസ്ഥാനങ്ങളിലേയ്ക്കു വന്നിട്ട്‌ അധികം കാലമായിരുന്നില്ല.

ഉദാഹരണങ്ങൾ നിരവധിയാണ്.

കലാപങ്ങള്‍ക്കു മുമ്പുണ്ടായ സംഭവങ്ങളും ഇതിനു സമാനമാണ്‌.

മുഴപ്പിലങ്ങാട്‌ സൂരജ്‌ എന്ന സംഘപ്രവര്‍ത്തകനെ മാര്‍ക്സിസ്റ്റുകള്‍ വധിച്ചിരുന്നു. പാര്‍ട്ടിഗ്രാമത്തില്‍ നിന്നു തന്നെയുള്ള - ഡി.വൈ.എഫ്‌.ഐയുടെ ഭാരവാഹിത്വം വരെയുണ്ടായിരുന്ന - വ്യക്തിയായിരുന്നു സൂരജ്‌. സംഘാദര്‍ശങ്ങളില്‍ ആകൃഷ്ടനായി ഏഴുമാസങ്ങള്‍ക്കുള്ളില്‍ വധിക്കപ്പെട്ടു.

(Download this clip)

പടുവിലായിയില്‍ ഷാജി എന്നയാള്‍ വധിക്കപ്പെട്ടതിന്റെ കാരണവും, സി.പി.എം. വിട്ടു സംഘത്തിലേക്കു വന്നു എന്നതായിരുന്നു.

(Download this clip)


കണ്ണൂരിലെ ആദ്യകാല പ്രാദേശിക കമ്മ്യൂണിസ്റ്റുനേതാക്കന്മാരില്‍ പ്രമുഖനായിരുന്നൊരാളിന്റെ കൊച്ചുമകനായിരുന്നു വിശ്വന്‍. മാര്‍ക്സിസ്റ്റുകോട്ടയില്‍ എ.ബി.വി.പി.യുടെ പ്രവര്‍ത്തനം സംഘടിപ്പിച്ചു എന്ന ഒരൊറ്റക്കാരണത്താല്‍ കൊല്ലപ്പെട്ടു.

(Download this clip)

സി.പി.എം. നേതാവായ പുഞ്ചയില്‍ നാണുവിന്റെ മരുമക്കളായിരുന്നു സുജേഷും സുനിലും. പാര്‍ട്ടിവിട്ട്‌ സംഘത്തിലേക്കു പോവുകയും ഒരുവര്‍ഷത്തിനുള്ളില്‍ വധിക്കപ്പെടുകയും ചെയ്തു.

(Download this clip)


പാര്‍ട്ടിയുടെ പ്രാദേശിക-ജില്ലാ തലത്തിലുള്ള നേതാക്കളുടെ മാത്രമല്ല - സംസ്ഥാന - ദേശീയ-നേതാക്കളുടെ ബന്ധുക്കള്‍ കൂടി സംഘത്തിലേക്കു വരികയും അതിന്റെ പേരില്‍ വെട്ടേല്‍ക്കുകയും ചെയ്തിട്ടുണ്ട്‌. 2007 മാര്‍ച്ചിലാണ്‌ പി.ബി.അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്റെ ഒരു ബന്ധുവിന്‌ വെട്ടേറ്റത്‌. സംഘപ്രസ്ഥാനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തനോത്സുകനായി മുന്നോട്ടു വന്നതായിരുന്നു കുറ്റം!

സംഘപ്രവര്‍ത്തകനായ മകന്‌ സിപിഎമ്മുകാര്‍ ഊരുവിലക്കു കല്‍പിച്ച്‌ വര്‍ഷങ്ങളോളം വീട്ടില്‍നിന്ന്‌ അകറ്റി നിര്‍ത്തിയപ്പോള്‍, തിരുവോണത്തിന്റെ അന്നെങ്കിലും അവനൊന്നു വീട്ടില്‍ വന്ന്‌ അച്ഛനമ്മമാര്‍ക്കൊപ്പം ഊണുകഴിച്ചോട്ടേ എന്നു യാചിക്കുവാനായി പാര്‍ട്ടി നേതാക്കളുടെ അടുത്തെത്തിയതും - പറ്റില്ലെന്നു കേട്ട്‌ കരഞ്ഞുകൊണ്ടു മടങ്ങേണ്ടി വന്നതും മാര്‍ക്സിസ്റ്റുകാരനായ ഒരു അച്ഛനു തന്നെ.

(Download this clip)

അപ്പോള്‍, കണ്ണൂരില്‍ സി.പി.എം. അടുത്തിടെ നടത്തിയ കലാപങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകളിലെല്ലാം ഇടയ്ക്കിടയ്ക്ക്‌ അറിയാതെ കടന്നുവന്നുകൊണ്ടിരുന്നത്‌ ആ ഒരു കാര്യം തന്നെയാണ്‌. മാര്‍ക്സിസ്റ്റുകാരായ മാതാപിതാക്കളുടെ - സംഘാനുഭാവിയായ മകനെ മാര്‍ക്സിസ്റ്റുകാര്‍ ചേര്‍ന്നു വെട്ടുന്നു - പലപ്പോഴും കൊല്ലുന്നു.

മാർക്സിസ്റ്റുകൊലക്കത്തിയ്ക്കിരയാകുന്നവരേക്കുറിച്ചു സംസാരിക്കേണ്ടിവരുമ്പോളെല്ലാം ഇടയ്ക്കിടെ അവരുടെ മാർക്സിസ്റ്റുകുടുംബപശ്ചാത്തലം കൂടി കടന്നുവരുന്നു. എന്നെങ്കിലും ഇതിനൊരവസാനം വേണ്ടേയെന്ന്‌ പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ആരെങ്കിലും ചോദിച്ചിട്ടുണ്ടാവണം.

പലവിധ പരിഹാരങ്ങളുണ്ടായിരുന്നു അതിന്‌. അസഹിഷ്ണുതയവസാനിപ്പിക്കാമെന്നും, പോകുന്നവര്‍ പോട്ടെ എന്നു വയ്ക്കാമെന്നും, ആയുധം താഴെ വയ്ക്കാമെന്നും, എന്തുകൊണ്ടുപോകുന്നു എന്നു ചിന്തിക്കാമെന്നും - അങ്ങനെ പലതും.

പക്ഷേ പാര്‍ട്ടി ചിന്തിച്ചതു മറ്റൊരു വഴിക്കായിരിക്കണം. പാര്‍ട്ടികുടുംബത്തില്‍ നിന്ന്‌ മറ്റിടങ്ങളിലേക്കു പോകുന്ന അവസ്ഥയുള്ളതുകൊണ്ടല്ലേ വെട്ടേണ്ടി വരുന്നത്‌? ആരും പോവില്ല - പോവാനുള്ള സാദ്ധ്യതകള്‍ മുളയിലേ നുള്ളിക്കളയും - എന്നാണെങ്കില്‍പ്പിന്നെ, ആയുധമെടുക്കലും അതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുന്നതും ഒഴിവാക്കാമല്ലോ. അതല്ലേ കൂറേക്കൂടി ബുദ്ധിപരം - എന്നു ചിന്തിച്ചിട്ടുണ്ടാവണം.

അത്തരമൊരു തോന്നലില്‍ നിന്നായിരിക്കണം 'പാര്‍ട്ടികുടുംബങ്ങള്‍ വളര്‍ത്തണ'മെന്ന തീരുമാനം ഉടലെടുത്തത്‌. സി.പി.എമ്മുകാരല്ലാതെ മറ്റാരുമില്ലാത്ത - സി.പി.എമ്മിന്റെ നയങ്ങളെ അന്ധമായി പിന്തുണയ്ക്കുക മാത്രം ചെയ്യുന്ന - ചിന്താസ്വാതന്ത്ര്യം വിലക്കപ്പെട്ട - കൊച്ചുകൊച്ചു ജനസമൂഹങ്ങള്‍!

*-*-*-*-*-*-*-*-*-*-*
ഇത്തരമൊരു കുടുംബനിര്‍മ്മിതി സാദ്ധ്യമാകുമോ എന്നതാണ്‌ അടുത്ത ചോദ്യം.

അങ്ങേയറ്റം ദുസ്സാദ്ധ്യമെന്നല്ല - അസാദ്ധ്യമാണത്‌ - എന്നു തന്നെയാണതിന്റെ മറുപടി.

ഇത്‌ സ്വതന്ത്രചിന്തയുടേയും സ്വതന്ത്രമാദ്ധ്യമങ്ങളുടെയുമൊക്കെ കാലമാണ്‌. ഒരുതരം "കുത്തകവിരുദ്ധവികാരം" എന്നത്‌ കക്ഷികളുടെ കാര്യത്തിലും ബാധകമാണ്‌. പ്രത്യയശാസ്ത്രപുസ്തകങ്ങള്‍ക്കു മുന്നില്‍ മാനസികാടിമത്തം പ്രഖ്യാപിച്ചു കീഴടങ്ങിക്കഴിയുവാന്‍ പഴയതുപോലെ ആളുകള്‍ തയ്യാറാവുന്നില്ല. മതമൗലികവാദത്തിന്റെ മറ്റൊരു മുഖം മാത്രമായ - അതിനേക്കാള്‍ അപകടകരം കൂടിയായ - 'പാര്‍ട്ടിമൗലികവാദ'ത്തോട്‌ ആളുകള്‍ക്ക്‌ ആഭിമുഖ്യം നശിക്കുകയുമാണ്‌. 'ഇവിടെ ഈ പാര്‍ട്ടി മതി' എന്ന ശാഠ്യത്തിനു നേരെ കീഴടങ്ങാന്‍ കൂട്ടാക്കാത്തവര്‍ ഉയര്‍ത്തുന്ന വിമതസ്വരം കര്‍ക്കശവും കുറേക്കൂടി ശക്തവുമായിരിക്കും താനും.

പാര്‍ട്ടിഗ്രാമങ്ങളും മറ്റും സൃഷ്ടിക്കപ്പെട്ട സാഹചര്യങ്ങളില്‍നിന്ന്‌ കാലമേറെ മുന്നോട്ടുപോയിരിക്കുന്നു എന്നതു തന്നെയാണിവിടുത്തെ അടിസ്ഥാനപരമായ തടസ്സം. പാര്‍ട്ടി വളര്‍ച്ച നേടിയ പഴയകാലത്തെ സാമൂഹികാന്തരീക്ഷമല്ല ഇന്നു നിലവിലുള്ളത്‌. ആളുകള്‍ സ്വയം പാര്‍ട്ടിയിലേക്കു വലിച്ചടുപ്പിക്കപ്പെടുന്ന ഘടകങ്ങളൊന്നും ഇന്നു നിലവിലില്ല. പുതിയ അനുഭാവികളെ സൃഷ്ടിക്കണമെങ്കില്‍ത്തന്നെ അദ്ധ്വാനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നു മാത്രമല്ല - നിലവിലുള്ളവരെ അടുപ്പിച്ചു നിര്‍ത്തുവാനും - അത്‌ ഏതുപാര്‍ട്ടിയുമായിക്കൊള്ളട്ടെ - തൃണമൂലതലത്തിലുള്ള നിരന്തരപ്രവര്‍ത്തനം അത്യാവശ്യവുമാണ്‌.

പാര്‍ട്ടിക്കനുകൂലമായ വികാരങ്ങളുണര്‍ത്തുന്ന വിവരങ്ങള്‍ മാത്രം ഒരുകുടുംബത്തിലെ എല്ലാവര്‍ക്കും നിരന്തരം എത്തിച്ചുകൊണ്ടിരിക്കുക എന്നത്‌ ഇന്നത്തെക്കാലത്ത്‌ അപ്രായോഗികം തന്നെയാണ്‌. ദേശാഭിമാനി മാത്രം വായിക്കുന്നവരുടെ എണ്ണം ഓരോ ദിനവും ചുരുങ്ങിവന്നേ പറ്റൂ. പാര്‍ട്ടിപത്രം തരുന്ന വിവരങ്ങളില്‍ നിന്നു കടകവിരുദ്ധമായ വിവരങ്ങളുമായി അനേകം മാദ്ധ്യമങ്ങള്‍ ചുറ്റും ചിതറിക്കിടക്കുമ്പോള്‍ പാര്‍ട്ടി പറയുന്നതില്‍ മാത്രം വിശ്വാസമുറപ്പിച്ചു നിര്‍ത്തുന്നതിന്‌ കഠിനമായ മാനസികപ്രയത്നം തന്നെ വേണ്ടിവരും. 'കൈരളി' ചാനലിന്റെ തൊട്ടപ്പുറത്തും ഇപ്പുറത്തുമെല്ലാമായി ഒരു ബട്ടണമര്‍ത്തുക മാത്രം ചെയ്യുമ്പോള്‍ മറ്റനവധി വിവരങ്ങള്‍ ലഭ്യമാണെന്നിരിക്കേ, 'വിശ്വാസസംരക്ഷണം' എന്നത്‌ വലിയൊരു വെല്ലുവിളി തന്നെയാണ്‌. എത്രയെത്ര സ്റ്റഡിക്ലാസുകളില്‍ പങ്കെടുത്താലും ശരി - മറിച്ചുള്ള വിവരങ്ങളുമായി നാലുചുറ്റും നിന്നുമുയരുന്ന ശബ്ദങ്ങള്‍ക്കു നേരെ നിരന്തരം ചെവികൊട്ടിയടച്ചുകൊണ്ടു ജീവിക്കുക എന്നത്‌ ഏതൊരാളെ സംബന്ധിച്ചും തീര്‍ത്തും ദുഷ്ക്കരം തന്നെയാണ്‌.

സ്വന്തം പ്രതിച്ഛായ നിലനിര്‍ത്തുന്നതില്‍ മാത്രമല്ല - മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിലുമതെ - പഴയതുപോലെ കാര്യങ്ങളിന്ന്‌ എളുപ്പമല്ല. ദുരാരോപണങ്ങള്‍ ആര്‍ക്കെതിരെ ഉന്നയിച്ചാലും ശരി - അത്‌ ഉടനടിപൊളിഞ്ഞുവീഴുന്നു എന്നൊരു സാഹചര്യമുണ്ടാവുമ്പോള്‍, ആരോപണമുന്നയിച്ചവരെത്തന്നെയാണതു പ്രതികൂലമായി ബാധിക്കുക.

സമകാലീന സംഭവങ്ങളെടുത്താല്‍ത്തന്നെ ഉദാഹരണങ്ങള്‍ നിരവധിയാണ്‌. സംഘപ്രസ്ഥാനങ്ങള്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത അനവധി സംഭവങ്ങളിലാണ്‌ കുറ്റം അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടത്‌. ഫസല്‍ - വത്സരാജക്കുറുപ്പ്‌ - അങ്ങനെ മാര്‍ക്സിസ്റ്റുകള്‍ തന്നെ നടത്തിയ പല കൊലപാതകങ്ങളുടെ പിന്നില്‍പ്പോലും സംഘമാണെന്നു പ്രചാരണം നടത്തി. അവയുടെയെല്ലാം യാഥാര്‍ത്ഥ്യം അധികം വൈകാതെ തന്നെ തിരിച്ചറിയപ്പെടുകയും ചെയ്തു. മാര്‍ക്സിസ്റ്റുപാര്‍ട്ടി തന്നെ മനപ്പൂര്‍വ്വം കലാപമുണ്ടാക്കിയതിനുശേഷം അതൊരു 'തിരിച്ചടി' മാത്രമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതും പരാജയപ്പെട്ടു. വാര്‍ത്താവിനിമയ-സാങ്കേതിക രംഗത്ത്‌ വന്‍പുരോഗതിയുണ്ടായിരിക്കുന്ന ഇക്കാലത്ത്‌ പഴയതുപോലെ വസ്തുതകള്‍ മറച്ചുപിടിച്ചുകൊണ്ട്‌ രക്ഷപെടുവാന്‍ സാധിക്കില്ല.

ഏറ്റവുമൊടുവില്‍, ചങ്ങനാശ്ശേരിയില്‍ എ.എസ്‌.ഐ. മരണപ്പെട്ടസംഭവത്തിലും ധൃതിപിടിച്ചുള്ള രാഷ്ട്രീയനീക്കങ്ങളുണ്ടായത്‌ മാര്‍ക്സിസ്റ്റുകാരായ പ്രതികളെ രക്ഷിക്കാനായിരുന്നുവെന്നു പരക്കെ വിശ്വസിക്കപ്പെടുന്ന സാഹചര്യമുണ്ടായി. കുറ്റാരോപിതരെ ക്രൂരമായി പീഢിപ്പിച്ചതും ആ പോലീസുകാര്‍ക്ക്‌ അംഗീകാരം നല്‍കിയതും പരക്കെ അപലപിക്കപ്പെട്ടു. ഒടുവില്‍, മൊഴിമാറ്റം എന്ന കൊടിയ നാണക്കേടിനിടയാകുകയും ചെയ്തു. നിരപരാധികളെ അറസ്റ്റുചെയ്തുപീഢിപ്പിക്കുന്ന വാര്‍ത്തകള്‍ എന്നിട്ടും തുടരുകയാണ്‌.

പാര്‍ട്ടി തങ്ങള്‍ക്കെത്തിച്ചുതന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ നുണകളാണെന്ന തിരിച്ചറിവുകള്‍ തുടരെത്തുടരെ വന്നുകൊണ്ടിരിക്കെ, എന്തിനാണിതെല്ലാം ഇനിയും വിശ്വസിക്കുന്നത്‌ എന്നൊരു തോന്നലുണ്ടായേക്കാവുന്ന പ്രവര്‍ത്തകനെ തിരുത്തുക എന്നത്‌ എളുപ്പമല്ല.

ഇടതുപക്ഷാഭിമുഖ്യമുണ്ടായിരുന്നവര്‍ സംഘത്തിലേക്കു പോകുന്നുണ്ടെങ്കില്‍, അത്‌ എന്തുകൊണ്ടാണെന്നു കണ്ടെത്തുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ആയുധം കാട്ടി ഭീഷണിപ്പെടുത്തി സംഘപ്രവര്‍ത്തനം തടയാമായിരുന്നുവെങ്കില്‍, സംഘത്തെ മാര്‍ക്സിസ്റ്റുകള്‍ ആക്രമിച്ചുതുടങ്ങിയ 1969-ല്‍തന്നെ അതു സാധിച്ചേനെ. തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന സാഹചര്യത്തില്‍പ്പോലും - അതും മാര്‍ക്സിസ്റ്റു കോട്ടകളില്‍ - ആളുകള്‍ സംഘത്തിലേക്കു പോകുന്നുണ്ടെങ്കില്‍, അവിടെ അടിയുറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍, എന്ത്‌ ആദര്‍ശമാണവരെ കൂട്ടിയിണക്കുന്നതെന്നു കണ്ടെത്തണം. കണ്ണൂരിലെന്നല്ല എവിടെയായാലും ശരി - അടിച്ചമര്‍ത്തല്‍ ശ്രമങ്ങളും അയിത്തപ്രഖ്യാപനങ്ങളും നുണപ്രചാരണങ്ങളും സംഘത്തെ തളര്‍ത്തുകയല്ല - വളര്‍ത്തുകതന്നെയാണു ചെയ്തിട്ടുള്ളതെന്ന തിരിച്ചറിവാണ്‌ ആദ്യമുണ്ടാകേണ്ടത്‌.

കുറഞ്ഞപക്ഷം, വിട്ടുവീഴ്ചയില്ലാത്ത ദേശീയവീക്ഷണങ്ങളും രാഷ്ട്രഭാവനയുമൊക്കെയാണ്‌ സംഘാനുഭാവത്തിന്റെയും ചിന്തകളുടെയും കാതലെന്ന അടിസ്ഥാനപരമായ തിരിച്ചറിവെങ്കിലും ഉണ്ടാക്കിയെടുക്കണം. അതുപോലുമില്ലാതെ നടത്തുന്ന ഏതൊരു സംഘപ്രതിരോധവും തരിമ്പും വിജയിക്കാന്‍ പോകുന്നില്ല.

പക്ഷേ, 'ചിന്ത' എന്നതും 'ദേശാഭിമാനം' എന്നതും പ്രസിദ്ധീകരണങ്ങളുടെ പേരുകള്‍ മാത്രമാക്കി ചുരുക്കിക്കൊണ്ട്‌ മറ്റു കാര്യങ്ങളുടെ തിരക്കിലാണു മാര്‍ക്സിസ്റ്റുകള്‍. ഒളിമ്പിക്സ്‌ നടക്കുന്നതു ചൈനയിലാണെന്ന ഒറ്റക്കാരണത്താല്‍ - ചൈനയുടെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നു എന്ന ഒറ്റക്കാരണത്താല്‍ - കേരളത്തില്‍ “ഐക്യദാര്‍ഢ്യപ്രതിജ്ഞ“യും പ്രകടനങ്ങളും നടത്താന്‍ തിരക്കുകൂട്ടിയവരാണു മാര്‍ക്സിസ്റ്റുകള്‍.

മറ്റുപലരാജ്യങ്ങളുടെയും ഉപഗ്രഹങ്ങള്‍ നാം വിക്ഷേപിക്കുന്ന കൂട്ടത്തില്‍ ഇസ്രായേലിന്റേതും പെട്ടു പോയാല്‍, അത്‌ ഇറാനുമേല്‍ ചാരനിരീക്ഷണത്തിനുള്ളതാവുമോ എന്നാണ്‌ ഇടതുപക്ഷം ആശങ്കപ്പെടുന്നത്‌. ചൈന പാക്കിസ്ഥാന്‌ ആയുധം നല്‍കുന്നതേപ്പറ്റി അവര്‍ക്ക്‌ ആശങ്കയൊന്നുമില്ല താനും.

ഇന്ത്യയുടെ അണുപരീക്ഷണങ്ങളെ എന്നും ഭര്‍ത്സിക്കുക മാത്രം ചെയ്തിട്ടുള്ള ഇടതുപക്ഷത്തിന്‌, ഇറാനെ അണുപരീക്ഷണം നടത്താന്‍ അനുവദിക്കുന്ന മട്ടില്‍ നാം വോട്ടുചെയ്തില്ലെങ്കില്‍ സര്‍ക്കാറിനെ മറിച്ചിടുമെന്നു വരെ ഭീഷണിപ്പെടുത്താന്‍ മടിതോന്നിയില്ല. ചൈന നമ്മെ ആക്രമിച്ചതിന്റെ നടുക്കം മാറുന്നതിനുമുമ്പു തന്നെ അവർ തങ്ങളുടെ ആണവപരീക്ഷണങ്ങൾ ആരംഭിച്ചപ്പോൾ അതു സ്വാഗതം ചെയ്യുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തവർ കൂടിയാണ് ഇടതുപക്ഷം.

ഇപ്പോളത്തെ ആണവക്കരാര്‍ നിര്‍ദ്ദേശം മുസ്ലീംവിരുദ്ധമാണ്‌ എന്നുപോലും ഇടതുപക്ഷം പറഞ്ഞുകളഞ്ഞുവെന്നാണ്‌ ഒരു ക്രൈസ്തവനേതാവിന്റെ പ്രസ്താവനയില്‍നിന്നു മനസിലാകുന്നത്‌. ക്രൈസ്തവവിരുദ്ധവികാരം ഇളക്കുന്നതിനുള്ള സുരക്ഷിതമാന്ത്രികവാക്കായി മാറിക്കഴിഞ്ഞു "സാമ്രാജ്യത്വവിരുദ്ധത" എന്നതുകൊണ്ടാണ്‌ അത്തരം കോണുകളില്‍ നിന്നു പ്രതികരണമുണ്ടാവുന്നതും. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി - മതവികാരങ്ങള്‍ ഇളക്കിവിട്ടുകൊണ്ടും ദേശീയവികാരങ്ങള്‍ക്കു പുല്ലുവിലകല്‍പിച്ചുകൊണ്ടും ഇടതുപക്ഷം നടത്തിയിട്ടുള്ള പ്രസ്താവനകളും പ്രവൃത്തികളും അനവധിയാണ്‌.

മുംബൈയിൽ തീവ്രവാദിയാക്രമണമുണ്ടായി അനവധി ഭാരതീയര്‍ മരിക്കുകയും രാഷ്ട്രമൊന്നടങ്കം ദു:ഖമാചരിക്കുകയും ചെയ്തദിവസങ്ങളില്‍, ലെബനനിലെ "പോരാളി"കള്‍ക്ക്‌ ഐക്യദാര്‍ഢ്യവുമായി പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്തുന്ന തിരക്കിലായിരുന്നു മാര്‍ക്സിസ്റ്റുകള്‍!

ഇവിടെയെല്ലാം, മറ്റുള്ളവര്‍ക്കായി നിലകൊള്ളുന്നുവെന്നതല്ല - മറിച്ച്‌ - ഭാരതീയജനതയുടെ ഐക്യം തകര്‍ക്കുകയും അതു മുതലെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൂടിയുള്ളതുകൊണ്ടാണ്‌ അത്‌ രാഷ്ട്രഹിതങ്ങള്‍ക്ക്‌ എതിരാകുന്നത്‌. ചൈന നമ്മെ ആക്രമിച്ചപ്പോള്‍ അവരെ പരസ്യമായി പിന്തുണച്ചവരില്‍ നിന്ന്‌ കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നതിലര്‍ത്ഥമില്ല. പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ക്കുമുമ്പില്‍ അവര്‍ രാഷ്ട്രഹിതങ്ങള്‍ എന്തും പണയം വയ്ക്കാന്‍ മടിച്ചേക്കില്ല.

നേരേമറിച്ച്‌ - ഓരോ തവണയും നെഞ്ചില്‍ കൈചേര്‍ത്തുവച്ച്‌ "നമസ്തേ സദാവത്സലേ മാതൃഭൂമേ" എന്നാരംഭിക്കുന്ന പ്രാര്‍ത്ഥനചൊല്ലിക്കൊണ്ടല്ലാതെ - മാതൃഭൂമിയോടുള്ള അചഞ്ചലമായ ഭക്ത്യാദരങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ടല്ലാതെ - മാതൃഭൂമിക്കായി സര്‍വ്വവും ത്യജിക്കാന്‍ തയ്യാറാണെന്ന പ്രതിജ്ഞയാവര്‍ത്തിച്ചുകൊണ്ടല്ലാതെ - സംഘത്തിന്റെ ഒരു കാര്യപരിപാടിയും നടക്കാറില്ല.

രാഷ്ട്രത്തോടുള്ള സമീപനത്തില്‍ അതിഭീമമായ അന്തരമുണ്ടിവിടെ. ആളുകള്‍ മാറിച്ചിന്തിക്കണമെങ്കില്‍ ആവോളം കാരണങ്ങളുണ്ടെന്നു മനസ്സിലാക്കുകയാണ്‌, ആയുധമെടുക്കുന്നതിനു മുമ്പ്‌ ആദ്യം ചെയ്യേണ്ടത്‌.

രാഷ്ട്രതാത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന പ്രതിജ്ഞ മറ്റുള്ളവരെ എതിര്‍ക്കുന്നതിനും ആക്രമിക്കുന്നതിനുമുള്ള പ്രേരണയുണ്ടാക്കുന്നുവെന്ന വാദവും യാതൊരു കഴമ്പുമില്ലാത്തതാണ്‌. ചരിത്രത്തിലിന്നോളം ഒരു അധിനിവേശം നടത്തിയ കഥ പറയാനില്ലാത്തൊരു രാഷ്ട്രമാണു ഭാരതം. പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളിലെ അന്തരത്തിന്റെ വിശദാംശങ്ങളും അക്കാര്യത്തിലെ ഇടതുപക്ഷവീക്ഷണങ്ങളിലെ പിശകുകളും, വിസ്താരഭയത്താല്‍ ഒഴിവാക്കുന്നു.

വര്‍ഗ്ഗീയത എന്ന പദത്തിലൂന്നിക്കൊണ്ടു മാത്രം എത്രനാള്‍ സംഘത്തിനെതിരെയുള്ള വിദ്വേഷപ്രചാരണം തുടരാനാകും എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്‌. 'ഹിന്ദുരാഷ്ട്ര'സങ്കല്‍പ്പത്തെ വികലമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചുകൊണ്ടും, മറ്റിടങ്ങളില്‍ നൂറുശതമാനവും പ്രാദേശികമായ കാരണങ്ങളാല്‍ മാത്രം ഉടലെടുക്കുന്ന പ്രശ്നങ്ങളെ ദേശീയതലത്തിലുള്ള ഗൂഢാലോചനയെന്നും മറ്റും ചിത്രീകരിച്ചുകൊണ്ടും ഇടതുപക്ഷം മറ്റിടങ്ങളില്‍ വര്‍ഗ്ഗീയമായ മുതലെടുപ്പു നടത്തുന്നതു മനസ്സിലാക്കാന്‍ സാമാന്യമായ യുക്തിബോധം മാത്രം മതി. ഇടതുപക്ഷമല്ലാതെ മറ്റാരുമല്ല - ഇവിടെ വര്‍ഗ്ഗീയചേരിതിരിവുകള്‍ പരമാവധി സൃഷ്ടിക്കാനും അതു മുതലെടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

സങ്കുചിതമായ വര്‍ഗ്ഗീയതാല്‍പര്യങ്ങളാല്‍ മാത്രം നയിക്കപ്പെടുന്ന പ്രസ്ഥാനങ്ങളായിരുന്നു സംഘത്തിനൊപ്പമുള്ളവയെങ്കില്‍, അവര്‍ക്കു ഭാരതം പോലൊരു പ്രദേശത്തു സര്‍വത്രവ്യാപിക്കാനും ശക്തമായ ജനസ്വാധീനമുറപ്പിക്കാനും കഴിഞ്ഞതെങ്ങനെയെന്നെങ്കിലും ചിന്തിക്കേണ്ടതായിരുന്നു. രാഷ്ട്രസേവനമെന്നത്‌ ഏതൊരു രാഷ്ട്രപുത്രന്റേയും കര്‍ത്തവ്യം മാത്രമാണെന്നും അതു കൊട്ടിഘോഷിക്കപ്പെടേണ്ടതല്ലെന്നുമുള്ള നയത്തിന്റെ ഭാഗമായി നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നുവെന്നല്ലാതെ രഹസ്യമായൊന്നുമല്ല സംഘപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ആര്‍ക്കുവേണമെങ്കിലും വിശദാംശങ്ങള്‍ അന്വേഷിച്ചുകണ്ടത്താവുന്നൊരു സാഹചര്യമുള്ളപ്പോള്‍, എത്രതന്നെ പ്രചരിപ്പിച്ചാലും അവരെ പ്രതിരോധിക്കാനാവുന്നതിനൊരു പരിധിയുണ്ട്‌. സത്യത്തില്‍, നിഷേധാത്മകമായ പ്രചാരണങ്ങള്‍ എക്കാലത്തും സംഘവ്യാപനത്തിനു സഹായകരമാവുകയാണുണ്ടായത്‌.

സംഘകുടുംബത്തിലെ രാഷ്ട്രീയസാന്നിദ്ധ്യമായ ഭാരതീയ ജനതാപാര്‍ട്ടി 'ഒരൊറ്റ രാഷ്ട്രം - ഒരൊറ്റ ജനത' എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നുണ്ട്‌. വ്യത്യസ്തമായ - മതാചാര-ഭാഷാ-വേഷ-സമ്പ്രദായങ്ങള്‍ പുലര്‍ത്തുമ്പോളും നാമെല്ലാവരും ചില പൊതുസാംസ്കാരികമൂല്യങ്ങളാല്‍ പരസ്പരം ബന്ധിതരാണെന്ന ബോധത്തോടെ - ഒരേ രാഷ്ട്രത്തിന്റെ സന്തതികളാണെന്ന തിരിച്ചറിവോടെ ഒരുമിച്ചുനില്‍ക്കണമെന്ന ആശയമാണതിന്റെ കാതല്‍. തങ്ങളുടെ വ്യത്യസ്തമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭാരതീയജനജീവിതത്തില്‍ ഇഴുകിച്ചേരാനാഗ്രഹിക്കുന്ന ഏതൊരു ജനസമൂഹത്തിനും അതിനു സാധിക്കുന്ന മട്ടിലുള്ള ബഹുമുഖമായ കാഴ്ചപ്പാടും ഇടസമ്പന്നതയുമുള്ളൊരു സംസ്ക്കാരമാണ്‌ നമ്മുടേത്‌.

ഭാരതീയരില്‍ത്തന്നെയുള്ള ഉപസമൂഹങ്ങള്‍ ചേരിതിരിഞ്ഞു പരസ്പരം കലഹിച്ചാല്‍ - പ്രത്യേക അവകാശങ്ങള്‍ക്കായി വാദിച്ചുകൊണ്ടു നിലകൊണ്ടാല്‍ - തങ്ങളുടെ ദേശീയാസ്തിത്വത്തെ തള്ളിപ്പറഞ്ഞുകൊണ്ട്‌ വൈദേശികകേന്ദ്രങ്ങളോടു കൂറുപുലര്‍ത്തിയാല്‍ - അതെല്ലാം ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ നിലനില്‍പ്പിനെയും പുരോഗതിയെയും ബാധിക്കുമെന്നാണു സംഘത്തിന്റെ കാഴ്ചപ്പാട്‌. നാം ഇത്ര ബൃഹത്തും ശക്തവുമായ ഒരു രാഷ്ട്രമായിരുന്നിട്ടുകൂടി നൂറ്റാണ്ടുകളോളം വിദേശികളുടെ അടിമകളായി കഴിഞ്ഞുകൂടേണ്ടി വന്നതെന്തുകൊണ്ട്‌ എന്നും - വിദൂരദേശത്തുള്ള ചെറുരാഷ്ട്രങ്ങള്‍ക്കുപോലും നമ്മെ അനായാസം നിയന്ത്രിക്കാന്‍ കഴിഞ്ഞതെങ്ങനെ എന്നുമുള്ള ചിന്തകളില്‍നിന്നാണ്‌ സംഘസ്ഥാപനമെന്ന ആശയം പൊട്ടിമുളയ്ക്കുന്നതു തന്നെ. ആരുമിവിടെ എല്ലാവരേയും ഹിന്ദു(മതവിശ്വാസി)കളാക്കാന്‍ ശ്രമിക്കുകയോ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കാന്‍ പരിശ്രമിക്കുകയോ ഒന്നും ചെയ്യുന്നില്ല. അത്തരം പച്ചക്കള്ളങ്ങള്‍ - തലയ്ക്കടിച്ച നുണകള്‍ - എത്രതവണ ആവര്‍ത്തിച്ചാലും യാതൊരു പ്രയോജനവുമുണ്ടാവാന്‍ പോകുന്നില്ല.

സംഘത്തിന്‌ ഒരു സവര്‍ണ്ണമുഖം സമ്മാനിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ഇടതുപക്ഷം നടത്തുന്ന ജാതീയമായ വിദ്വേഷപ്രചാരണവുമതെ - സത്യത്തിന്റെ ഉരുക്കുകോട്ടയില്‍ത്തട്ടി തകര്‍ന്നടിഞ്ഞിട്ടേയുള്ളൂ. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായ - പ്രായോഗികമായ - കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്‌ സംഘമാണ്‌. തിരിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നില്ലാത്തതിന്റെ പേരില്‍ അവരതൊന്നും പരസ്യത്തിനു വയ്ക്കുന്നില്ല എന്നേയുള്ളൂ. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടില്‍ക്കഴിയുന്നവരെന്നു പറയാവുന്ന ആദിവാസികളുടെയിടയില്‍വരെ കടന്നുചെന്നെത്തി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളതു സംഘം മാത്രമാണ്‌.

ജാതിവിദ്വേഷങ്ങളിലൂന്നുകയും സംഘര്‍ഷങ്ങള്‍ വളര്‍ത്തുകയും ചെയ്തുകൊണ്ട്‌ വളര്‍ച്ചനേടുവാനുള്ള മാര്‍ക്സിസ്റ്റ്‌ പരിശ്രമങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍ വിജയിക്കാത്തതിന്റെ മുഖ്യകാരണവും ഇതുതന്നെയാണ്‌. അവര്‍ക്ക്‌ സംഘത്തോടുള്ള പ്രഖ്യാപിതശതൃതയുടെ പിന്നിലുള്ള അപ്രഖ്യാപിതപ്രേരണകളില്‍ പ്രധാനവും ഇതുതന്നെ.

മാര്‍ക്സിസ്റ്റുപാര്‍ട്ടിയ്ക്ക്‌ മറ്റുസംസ്ഥാനങ്ങളില്‍ വേരുറപ്പിക്കുക എന്നത്‌ എത്രമാത്രം ശ്രമകരമാണോ അതിനേക്കാളധികമായിരിക്കും - രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ മാത്രം - അതും ചുരുക്കം ചില ജില്ലകളില്‍ മാത്രം - ഇപ്പോള്‍ നിലവിലുള്ള ശക്തികേന്ദ്രങ്ങള്‍ തന്നെ സംരക്ഷിച്ചു നിര്‍ത്തുവാനുള്ള ബുദ്ധിമുട്ട്‌.

'തെക്കോട്ടു പോകുക' എന്ന ശൈലീപ്രയോഗത്തിനര്‍ത്ഥം 'അവസാനിക്കുക' എന്നാണ്‌. കണ്ണൂരിനു തെക്ക്‌ പുതിയ പാര്‍ട്ടി കുടുംബങ്ങളോ ഗ്രാമങ്ങളോ ഒക്കെ ഉണ്ടാകുന്നതിനു പകരം, നിലവിലുള്ളവ കൂടി 'തെക്കോട്ടുപോകുക' എന്നതു മാത്രമേ സംഭവിക്കാന്‍ പോകുന്നുള്ളൂവെന്നുറപ്പാണ്‌. ഇത്‌ ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിന്റെയോ പ്രവര്‍ത്തനഫലമായിട്ടോ മറ്റേതെങ്കിലും പ്രസ്ഥാനത്തിന്റെ സ്വാധീനഫലമായിട്ടോ ഉണ്ടാകുന്നതല്ല. മറിച്ച്‌, മാറിയ സാമൂഹ്യക്രമങ്ങള്‍ മൂലം - കാലഘട്ടത്തിന്റെ ഒരു അനിവാര്യത എന്ന മട്ടില്‍ - സംഭവിക്കുന്ന ഒന്നു മാത്രമാണ്‌.

*-*-*-*-*-*-*-*-*-*-*
പാര്‍ട്ടിയോടു ചായ്‌വുണ്ടായിരുന്ന കുടുംബങ്ങളില്‍ നിന്ന്‌ ബി.ജെ.പി.ക്കാര്‍ ഉണ്ടായി വരുന്നതും അവരെ ചെന്നു വെട്ടേണ്ടിവരുന്നതും ഇനിയെങ്കിലും ഒഴിവാക്കാനുള്ള ശ്രമം പാർട്ടികുടുംബനിർമ്മാണത്തിന്റെ ഭാഗമാണെന്ന്‌ പാര്‍ട്ടി ഒരുപക്ഷേ തുറന്നംഗീകരിച്ചുവെന്നു വരില്ല. പാർട്ടികുടുംബനിർമ്മാണം എന്നത് സ്നേഹസദസ്സുകൾക്കു പിന്നിലെ ഒരു പ്രധാനലക്‌‌ഷ്യമാണെന്നതും അംഗീകരിക്കാനിടയില്ല. വിഭാഗീയതയുണ്ട്‌ എന്നത്‌ ഔദ്യോഗികമായി ഇതിനകം തന്നെ അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക്‌ ആ കാരണത്തില്‍ മുറുകിപ്പിടിക്കാനാണു സാദ്ധ്യത. വിഭാഗീയപ്രവണതകള്‍ ശമിപ്പിക്കാനും പാര്‍ട്ടിയംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണമനോഭാവം വളര്‍ത്താനുമാണു സംഗമങ്ങള്‍ എന്നവര്‍ വാദിച്ചേക്കും.

അതില്‍ അല്‍പമെങ്കിലും സത്യമുണ്ടെങ്കില്‍. ആ ശ്രമവും വിജയിക്കാന്‍ പോകുന്നില്ല എന്നതാണു സൂചനകള്‍. പരിപാടിയുടെ തുടക്കം തന്നെ വിഭാഗീയതയേച്ചൊല്ലി നിറം മങ്ങുകയാണുണ്ടായത്‌. വാര്‍ത്ത താഴെ.
മന്ത്രിമാരും പ്രവര്‍ത്തകരും തൊടുന്നതെല്ലാം പിഴയ്ക്കുകയും - സംസ്ഥാനസമ്മേളനം പോലും അശുഭകരമായി അവസാനിക്കുകയും - പാര്‍ട്ടിയ്ക്ക്‌ അപകീര്‍ത്തികരമായ ഒരു വാര്‍ത്തയെങ്കിലുമില്ലാതെ ഒരു ദിനം പോലും പുലരുന്നില്ലെന്ന അവസ്ഥയുണ്ടാകുകയും ചെയ്ത്‌ - മൊത്തത്തില്‍ പാര്‍ട്ടിയ്ക്കിപ്പോള്‍ വെല്ലുവിളികളുടെ സമയമാണ്‌. വെല്ലുവിളികളെ ഇതിനുമുമ്പും നേരിട്ടിട്ടുള്ള പ്രസ്ഥാനമാണു തങ്ങളുടേതെന്ന ഊറ്റം കൊള്ളലുകള്‍ അവരെ പിന്തുണയ്ക്കുമോയെന്നും, ഏതെങ്കിലും നയവ്യതിയാനങ്ങള്‍ക്കവര്‍ നിര്‍ബന്ധിതരായേക്കുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്‌.



*-*-*-*-*-*-*-*-*-*-*
പിന്നീടു കൂട്ടിച്ചേർത്തത്‌ :-

ഈ പോസ്റ്റിട്ടതിനുശേഷമാണ് കണ്ണൂരിലെ കുടുംബസംഗമങ്ങളും അവയുടെ അവലോകനങ്ങളും നടന്നത്‌. അതുമായി ബന്ധപ്പെട്ടുവന്ന ഒരു വാർത്ത ഇവിടെ കൂട്ടിച്ചേർക്കുന്നു. നുണപ്പത്രം എന്നു മാർക്സിസ്റ്റുകൾ വിശേഷിപ്പിക്കുന്ന മനോരമയിൽ വന്ന വാർത്ത ഇതുവരെ എന്തായാലും ആരും നിഷേധിച്ചുകണ്ടില്ല.