Sunday, February 10, 2008

സംവരണം വേണോ? ആര്‍ക്ക്‌? എന്തിന്‌?

സംവരണവുമായി ബന്ധപ്പെട്ട ചില ശിഥിലചിന്തകളാണിവിടെ.

വളരെ വലിയൊരു വിഷയമാണിത്‌. ആഴത്തില്‍ പഠിക്കണമെന്നാഗ്രഹിച്ച്‌ ഇനിയും നടക്കാതെ അവശേഷിക്കുന്നവയിലൊന്ന്‌. ഇതേക്കുറിച്ച്‌ ആധികാരികമായി സംസാരിക്കുവാന്‍ വേണ്ടതിന്റെ ഏഴയലത്തു വരില്ല - ഇതില്‍ എനിക്കുള്ള അറിവ്‌. അതുകൊണ്ടു തന്നെ, ഒരു പക്ഷേ, വെറും തോന്നലുകളായി തള്ളിക്കളയേണ്ടുന്നവയാവാം ഇതെല്ലാം.

ഇതെഴുതുന്നതിനുമുമ്പ്‌ പുതിയതായി ഒന്നും പഠിക്കാനും പോയില്ല. മനപ്പൂര്‍വ്വമാണ്‌. ഇപ്പോള്‍ എന്തെങ്കിലും വായിച്ചാല്‍, അതില്‍ നിന്നു കിട്ടുന്ന വിവരങ്ങളാല്‍ സ്വാധീനിക്കപ്പെട്ടാലോ എന്നു കരുതി.

ഏതെങ്കിലുമൊരു സമൂഹത്തിന്റെ പൊതുചിന്തയെ പ്രതിനിധീകരിക്കാന്‍ യാതൊരു തരവുമില്ലാത്ത - തികച്ചും വ്യക്തിപരമായ - അഭിപ്രായങ്ങള്‍ മാത്രം!

* * * * * * * * *
സംവരണം വേണോ?

വേണം.

വിദ്യാഭ്യാസ - തൊഴില്‍ - മേഖലകളില്‍ സംവരണം ഇപ്പോളും ഒരു അനിവാര്യതയായി തുടരുക തന്നെയാണ്‌. അത്‌ അവസാനിപ്പിക്കാവുന്ന ഒരു സാമൂഹ്യപശ്ചാത്തലം ഇനിയും സംജാതമായിട്ടില്ല.

അത്‌ ഏതൊക്കെ മേഖലകളില്‍ - എത്ര തോതില്‍ - ആര്‍ക്കൊക്കെ നല്‍കണം - എന്നതേപ്പറ്റി പുനരവലോകനങ്ങളും വേണമെങ്കില്‍ പുത്തന്‍ തീരുമാനങ്ങളുമാവാം.

സംവരണം ആര്‍ക്ക്‌?

സംശയമില്ല. പിന്നോക്കക്കാര്‍ക്ക്‌.

പിന്നോക്കാവസ്ഥ എന്നത്‌ എങ്ങനെ നിര്‍ണ്ണയിക്കും എന്നതുമായി ബന്ധപ്പെട്ട്‌ പുനരവലോകനങ്ങളും വേണമെങ്കില്‍ പുത്തന്‍ തീരുമാനങ്ങളുമാവാം.

സംവരണം എന്തിന്‌?

ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഒരു വിവേചനവും അനുഭവിക്കേണ്ടിവരാത്ത മട്ടില്‍ എല്ലാ മേഖലകളിലും തുല്ല്യാവസരങ്ങള്‍ ഉറപ്പു വരുത്തുക എന്നത്‌ ശ്രമകരമായൊരു കാര്യം തന്നെയാണ്‌. ഇത്തരത്തില്‍, 'സമഗ്രമായ സാമൂഹ്യനീതി' എന്നതൊക്കെ സത്യത്തില്‍ സ്വപ്നതുല്യമായൊരു ലക്ഷ്യം മാത്രമാണ്‌. എന്നാല്‍, പരമാവധി അതിനടുത്തെത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാവണം ഒരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണം.

വിവിധകാരണങ്ങളാല്‍ പിന്നോക്കാവസ്ഥയില്‍ കഴിയുന്നവര്‍ക്ക്‌, അവരുടെ ജീവിതസാഹചര്യങ്ങള്‍ മൂലം തന്നെ, ഒരിക്കലും ആ പിന്നോക്കാവസ്ഥ മറികടക്കാന്‍ കഴിയാത്ത ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്‌. പരിമിതമായ വിഭവങ്ങളുള്ള അവസരങ്ങളില്‍, ഒരു മത്സരത്തിന്റെ സാഹചര്യമുണ്ടാവുമ്പോള്‍, അവര്‍ക്ക്‌ പിടിച്ചു നില്‍ക്കാനാവാതെ പിന്തള്ളപ്പെട്ടു പോവേണ്ടി വരുന്നതു സ്വാഭാവികം. അത്തരക്കാരെ, പുറത്തുനിന്നുള്ള ഒരു കൈത്താങ്ങോടു കൂടിത്തന്നെ ഉയര്‍ത്തിവിടേണ്ടി വരും. അതിനുള്ള പലമാര്‍ഗ്ഗങ്ങളിലൊന്നാണ്‌ - നിര്‍ബന്ധമായും കുറച്ചു വിഭവങ്ങള്‍ അവര്‍ക്കു മാത്രമായി നീക്കിവയ്ക്കുക എന്ന - സംവരണം.

* * * * * * * * *

ഈ വിഷയത്തില്‍ നടക്കുന്ന ഏതൊരു ചര്‍ച്ചയും ഒടുവില്‍ തര്‍ക്കങ്ങള്‍ മാത്രമായി പരിണമിച്ചുകാണാറുണ്ട്‌. സംവരണത്തിനു ജാതി മാത്രം പരിഗണിച്ചാല്‍ മതിയെന്നും, അതല്ല സാമ്പത്തിക മാനദണ്ഡങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നുമൊക്കെ വാദിക്കുന്നവരുണ്ട്‌. മതാടിസ്ഥാനത്തിലുള്ള സംവരണം, മതപരിവര്‍ത്തനത്തേത്തുടര്‍ന്ന്‌ ജാതി സംവരണം നഷ്ടപ്പെടുന്നത്‌ ഇതൊക്കെയും തര്‍ക്കവിഷയങ്ങളാണ്‌. സാമുദായികപശ്ചാത്തലങ്ങള്‍ സൃഷ്ടിച്ച കുറവുകള്‍ക്കു പരിഹാരം കാണാനുദ്ദേശിച്ചു നടപ്പാക്കുന്നതു പലതും, സമുദായങ്ങള്‍ തമ്മിലുള്ള വിടവുകള്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണു ചെയ്യുന്നതെന്നും ആരോപണമുണ്ട്‌. ഇതൊക്കെ തര്‍ക്കങ്ങളില്‍ പ്രതിഫലിച്ചുകാണാറുള്ളതും നിര്‍ഭാഗ്യകരമാണ്‌.

ഈ കാര്യങ്ങളില്‍, നടന്നു കിട്ടിയാല്‍ കൊള്ളാമെന്ന്‌ എനിക്ക്‌ (ഇപ്പോള്‍) തോന്നുന്ന ചില സ്വപ്നങ്ങളാണ്‌ ഇനി പറയുന്നത്‌. ഇതേക്കുറിച്ചൊക്കെ കൂടുതല്‍ ചിന്തിക്കാനോ അറിവു നേടാനോ ഒക്കെ സമയം കിട്ടിക്കഴിഞ്ഞാല്‍ ഒരു പക്ഷേ ഈ ചിന്താഗതികളൊക്കെ പാടേ മാറി മറിഞ്ഞേക്കാം.

* * * * * * * * *

ഒന്ന്‌
സാമൂഹ്യപിന്നോക്കാവസ്ഥയ്ക്കു പരിഹാരംകാണുക - സംവരണസംബന്ധിയായ തീരുമാനങ്ങള്‍ കൈക്കൊള്ളുക - ഇതിനൊക്കെ ചുമതലപ്പെട്ട ഒരു ഉന്നതാധികാര സമിതി ഉണ്ടാവണം. (നിലവില്‍ അങ്ങനെയൊന്നുണ്ടാവാനിടയില്ല. അറിയില്ല. ന്യൂനപക്ഷകമ്മീഷനും പട്ടികജാതി ക്ഷേമവകുപ്പിലെ സമിതികളുമൊന്നുമല്ല ഉദ്ദേശിച്ചത്‌. തീര്‍ച്ചയായും മണ്ഡല്‍ കമ്മീഷന്‍ പോലൊന്നുമല്ല!)

ഇതിന്റെ അധികാരങ്ങള്‍ പരമാവധി - പറ്റുമെങ്കില്‍ സമ്പൂര്‍ണ്ണമായി - രാഷ്ട്രീയവിമുക്തമാക്കുക എന്നതാണു പ്രധാനം. സര്‍ക്കാരുകള്‍ വരികയോ പോകുകയോ കക്ഷികള്‍ മാറുകയോ ചെയ്യുന്നതൊന്നും ഇതിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കരുത്‌.

തെരഞ്ഞെടുപ്പു കമ്മീഷനും മറ്റും പോലെ - ഒരുപക്ഷേ അതിലും ഉയരത്തില്‍ - ഒരു constitutional body(?) - എന്നൊക്കെ വിളിക്കാവുന്ന മട്ടില്‍ ഒന്നു സാദ്ധ്യമാവുമോ എന്തോ? ഒരു ഇംപീച്ചുമെന്റോ നിയന്ത്രണങ്ങളോ ഒക്കെ വേണമെങ്കില്‍, ഇരു സഭകളിലും മൂന്നില്‍ രണ്ടോ അതില്‍ക്കൂടുതലോ ഭൂരിപക്ഷം വേണം - മുതലായ നിയന്ത്രണങ്ങളിലൂടെ, രാഷ്ട്രീയക്കാര്‍ക്ക്‌ പരമാവധി അപ്രാപ്യമാവണം ആ സമിതി. എന്നുവച്ച്‌ തന്നിഷ്ടത്തോടെ പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമുണ്ടാവാന്‍ പാടില്ല താനും.

ആര്‍ക്കെങ്കിലും സംവരണം ലഭിക്കാനിടയാകുന്നെങ്കില്‍ അതിന്റെ ക്രെഡിറ്റ്‌ അവകാശപ്പെടാന്‍ ഒരു രാഷ്ട്രീയകക്ഷിക്കും കഴിയരുത്‌. ആര്‍ക്കെങ്കിലും നഷ്ടപ്പെടുന്നെങ്കില്‍, അതൊരു കക്ഷിയുടെയും കുറ്റമായി കണക്കാക്കപ്പെടുകയുമരുത്‌.

തങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നവര്‍ക്കു മാത്രമേ തങ്ങള്‍ വോട്ടു ചെയ്യൂ എന്ന്‌ പരസ്യമായി പ്രഖ്യാപിക്കാന്‍ ആളുകള്‍ മടിക്കാത്ത നിര്‍ഭാഗ്യകരമായ സാഹചര്യം ഇന്നു നിലവിലുണ്ട്‌.

ഇതൊക്കെ, രാഷ്ട്രീയ കരുനീക്കങ്ങളില്‍ പ്രതിഫലിക്കപ്പെടും എന്നത്‌ - സംവരണാനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയകക്ഷികളുടെ കണക്കുകൂട്ടലുകളില്‍ തങ്ങള്‍ക്കു ലഭിക്കാനിടയുള്ള വോട്ടുകളുടെ എണ്ണവും പെടും എന്നത്‌ - ഇന്നൊരു രഹസ്യമൊന്നുമല്ല. അധികസംവരണത്തിന്റെ തോത്‌ ധൃതിയില്‍ 27% എന്നു തീരുമാനിച്ചത്‌ എന്തടിസ്ഥാനത്തിലാണെന്ന കോടതിയുടെ ചോദ്യത്തിന്‌ ഉത്തരം പറയാന്‍ കോണ്‍ഗ്രസിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.

മതത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സംവരണനീക്കങ്ങള്‍ അപകടകരമാണെന്നും അവയെ തുടര്‍ന്നും ചെറുക്കുമെന്നുമുള്ള ബി.ജെ.പി.യുടെ പ്രഖ്യാപനത്തിന്‌ ചിലര്‍ വര്‍ഗ്ഗീയമായ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നുമുണ്ട്‌.

ഇത്തരം അവസ്ഥകളെല്ലാം ഒഴിവാകണം. സംവരണവും രാഷ്ടീയവും തമ്മിലുള്ള അകലം എത്ര വര്‍ദ്ധിക്കുന്നോ - കാര്യങ്ങള്‍ നേരെയാവാനുള്ള സാദ്ധ്യത അത്രയും കൂടുന്നു.

രണ്ട്‌
പിന്നോക്കാവസ്ഥ എന്നത്‌ വ്യക്തമായി നിര്‍വചിക്കപ്പെടണം. ഏതൊക്കെ ഘടകങ്ങളാണ്‌ പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നത്‌ എന്നതില്‍ വ്യക്തമായ ധാരണയിലെത്തുകയും അത്‌ എഴുതിവയ്ക്കുകയും വേണം.

എന്തിനാണു നാം സംവരണം കൊടുക്കുന്നത്‌ എന്ന ചോദ്യത്തിന്‌ വ്യക്തമായൊരു ഉത്തരം കരുതിവയ്ക്കപ്പെടാത്തിടത്തോളം കാലം, സംവരണാര്‍ഹരെ കണ്ടെത്തുന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരും.

പിന്നോക്കജാതികളായി കണക്കാക്കപ്പെട്ടിരുന്നവരെ ഉദ്ധരിക്കുക എന്നത്‌ തീര്‍ച്ചയായും ഒരു ലക്ഷ്യം തന്നെയാണ്‌. അതു മാത്രമാണോ നാം ലക്ഷ്യം വയ്ക്കുന്നത്‌? ഇപ്പോളത്തെ അവസ്ഥ എന്തു തന്നെയായിരുന്നാലും ശരി, അവരുടെ മുന്‍ഗാമികളുടെ അവസ്ഥ പരിഗണിച്ച്‌ 'ഭൂതകാലത്തില്‍ ജാതിയുടെ പേരിലേല്‍ക്കേണ്ടിവന്ന സഹനങ്ങള്‍ക്ക്‌ ആശ്വാസമെത്തിക്കുക'യാണു വേണ്ടതെന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടു കാണാറുണ്ട്‌. ഇതുതന്നെയാണോ യഥാര്‍ത്ഥത്തില്‍ 'ഔദ്യോഗികമായ' നിലപാടും? ആണെങ്കില്‍, അതു വ്യക്തമായി പ്രഖ്യാപിച്ച്‌, എഴുതി വയ്ക്കണം.

സാമ്പത്തികമായി ഏറ്റവും താഴേക്കിടയിലുള്ളവരോടുള്ള നമ്മുടെ നിലപാടെന്താവണം? മറ്റു ഘടകങ്ങള്‍ക്കതീതമായി അവരെ നാം പിന്നോക്കമായി പരിഗണിക്കുന്നുണ്ടോ? അവരെ നാം പുറത്തുനിന്നുള്ള കൈത്താങ്ങോടു കൂടി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കേണ്ടതുണ്ടോ? ഇല്ല എന്നുണ്ടെങ്കില്‍, ജാതിമാത്രമേ പരിഗണിക്കേണ്ടതുള്ളൂ എങ്കില്‍, അതു വ്യക്തമായി പ്രഖ്യാപിച്ച്‌, എഴുതി വയ്ക്കണം. മറിച്ചാണെങ്കില്‍ അതും.

പ്രാദേശികഘടകങ്ങള്‍ - വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ - ഇതൊക്കെ നം പരിഗണിക്കേണ്ടതുണ്ടോ? ചില പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ - ചരിത്രപരമായ കാരണങ്ങളാല്‍ - സാമ്പത്തിക/ജാതീയ ഘടകങ്ങള്‍ക്കതീതമായി - വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരല്ലേ? അവര്‍ മത്സരങ്ങളില്‍ പിന്തള്ളപ്പെട്ടുപോകുകയും ആ പ്രദേശങ്ങള്‍ എന്നും പിന്നോക്കമായിത്തന്നെ അവശേഷിക്കുകയും ചെയ്യുന്നൊരു സ്ഥിതിവിശേഷമില്ലേ? അത്തരം ഘടകങ്ങള്‍കൂടി പരിഗണിച്ച്‌, അവരേക്കൂടി പിന്തുണയ്ക്കുവാനുള്ള ബാദ്ധ്യത നമുക്കുണ്ടോ? ഇല്ലെങ്കിലും ഉണ്ടെങ്കിലും, അതു വ്യക്തമായി പ്രഖ്യാപിച്ച്‌, എഴുതി വയ്ക്കണം.

ചുരുക്കിപ്പറഞ്ഞാല്‍, ആരാണ്‌ പിന്നോക്കക്കാരന്‍? എന്തൊക്കെ ഘടകങ്ങളാണ്‌ അയാളെ പിന്നോക്കക്കാരനാക്കുന്നത്‌?

ഒരു പിന്നോക്കക്കാരന്‌ ഇല്ലാത്തത്‌ എന്തെല്ലാമാണ്‌? സംവരണത്തിലൂടെ നാം അവനുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നത്‌ എന്തൊക്കെയാണ്‌?

ഈ ചോദ്യങ്ങള്‍ക്കെല്ലാം സുവ്യക്തമായ ഉത്തരങ്ങളിലെത്തുക എന്നതാവണം സമിതിയുടെ ആദ്യ ചുമതലകളിലൊന്ന്‌. അത്‌ സംശയങ്ങള്‍ക്കിടയില്ലാത്തവിധം ഒരു ലിഖിതരൂപത്തിലാക്കുകയും വേണം.

മൂന്ന്‌
പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കപ്പെടുന്നത്‌ ആപേക്ഷികമായാവരുത്‌. അതിന്‌ വ്യക്തമായ ഒരു സൂചകം വേണം. ഒരു - Index of backwardness - അഥവാ പിന്നോക്കാവസ്ഥാസൂചകം എല്ലാവരിലും നിര്‍ണ്ണയിക്കാന്‍ കഴിയണം. ഒരു "quantitative approach" ആണ്‌ ഇവിടെ വേണ്ടത്‌.

"അയാള്‍ ഒരു പിന്നോക്കക്കാരനാവാന്‍ തരമുണ്ട്‌ - മറ്റേയാളാണെന്നു തോന്നുന്നു അതിലും പിന്നോക്കം" എന്നൊക്കെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാവരുത്‌ തീരുമാനം എന്നു ചുരുക്കം. ഉദാഹരണത്തിന്‌, സുധാകരന്റെ 'Index Of Backwardness (IOB?)' 44 ആണ്‌. പക്ഷേ ശശിയുടേത്‌ 51 ആണ്‌. അതുകൊണ്ട്‌ ശശിയാണു കൂടുതല്‍ പിന്നോക്കം എന്നു പറയാന്‍ കഴിയണം.

നാല്‌
പിന്നോക്കാവസ്ഥാസൂചകം നിര്‍ണ്ണയിക്കാന്‍, ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. അതിന്റെയൊരു വിശദമായ മാര്‍ഗ്ഗരേഖ തയ്യാറാക്കി വയ്ക്കണം.

ജാതിയുടെയോ അല്ലെങ്കില്‍ ദാരിദ്ര്യത്തിന്റെയോ മാത്രം അടിസ്ഥാനത്തിലാവണം സംവരണം എന്നു വാദിക്കുന്നവരുടെ ശ്രദ്ധയിലേക്കായി ചില ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. പിന്നോക്കാവസ്ഥാസൂചകം കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌ എന്നു വ്യക്തമാക്കാനും അവ സഹായിച്ചേക്കും.

ആളുകള്‍ പല തരത്തിലാണ്‌. പലജാതിയില്‍പ്പെട്ടവരുണ്ട്‌. സാമ്പത്തികമായും, വിദ്യാഭ്യാസപരമായുമൊക്കെ ഉയര്‍ന്നവരും താഴ്‌ന്നവരുമുണ്ട്‌. എട്ടു വ്യക്തികള്‍ - മൂന്നു വ്യത്യസ്തമേഖലകളില്‍ പരമാവധി എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കാം എന്ന്‌ താഴെക്കൊടുത്തിരിക്കുന്നു.

'Y' എന്ന്‌ അടയാളപ്പെടുത്തിയിരിക്കുന്നത്‌ 'പിന്നോക്കമാണ്‌' എന്നു സൂചിപ്പിക്കുന്നു. '---' എന്നത്‌ 'പിന്നോക്കമല്ല' എന്നതിനേയും.
'One' എന്നയാള്‍ ഒരു കാര്യത്തിലും പിന്നോക്കമല്ല എന്നുകാണാം.
'Two' എന്നയാള്‍ 'പിന്നോക്കജാതി'യില്‍പ്പെട്ടയാളാണ്‌. പക്ഷേ അദ്ദേഹത്തിന്‌ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. 'Seven' എല്ലാക്കാര്യത്തിലും പിന്നോക്കമാണ്‌.

ഇപ്പോള്‍ നിലവിലുള്ള പിന്നോക്കജാതിലിസ്റ്റു മാത്രം പരിഗണിച്ച്‌ സംവരണം ഏര്‍പ്പെടുത്തിയാല്‍, 'Two', 'Three', 'Seven', 'Eight' എന്നിവര്‍ക്കു സംവരണം ലഭിക്കും.
സാമ്പത്തികമാനദണ്ഡങ്ങള്‍ മാത്രം പരിഗണിച്ചാല്‍ 'Four', 'Five', 'Seven', 'Eight' എന്നിവര്‍ക്കു ലഭിക്കും.
മൂന്നാമത്തെ മാനദണ്ഡമെടുത്താല്‍, 'Three', 'Five', 'Six', 'Seven' എന്നിവര്‍ക്കായിരിക്കും ലഭിക്കുക.
ഇനി, കുറഞ്ഞത്‌ ഏതെങ്കിലും രണ്ടു മേഖലകളിലെങ്കിലും പിന്നോക്കമായവര്‍ക്കേ സംവരണാര്‍ഹതയുള്ളൂ എന്നാണെങ്കില്‍, 'Three', 'Five', 'Seven', 'Eight' എന്നിവര്‍ക്കായിരിക്കും അവസരം.
ഇതില്‍ ഏതു രീതി ഉപയോഗിച്ചാലും, ഏറ്റവും പിന്നോക്കമായ 'Seven' സംവരണാര്‍ഹനാണ്‌ എന്നു കാണാം. ഏറ്റവും മുന്നോക്കമായ 'One' ഒരിക്കലും അര്‍ഹനാകുന്നില്ല താനും. പക്ഷേ, അവര്‍ക്കു രണ്ടു പേര്‍ക്കുമിടയ്ക്കുള്ളവരുടെ കാര്യത്തില്‍ വ്യത്യാസങ്ങളുണ്ടാവുന്നുണ്ട്‌. ഇതില്‍ ഒരു രീതിയും പൂര്‍ണ്ണമായും കുറ്റമറ്റതാണെന്നു പറയാനാവില്ല.

ആദ്യം ചെയ്യേണ്ടത്‌ ഈയൊരു ടേബിള്‍ വിപുലീകരിക്കുക എന്നതാണ്‌. പിന്നോക്കാവസ്ഥയ്ക്കു കാരണമാകുന്ന മൂന്നു ഘടകങ്ങള്‍ മാത്രമേ ഇവിടെ പരിഗണിച്ചിട്ടുള്ളൂ. സമിതി കണ്ടെത്തുന്ന എല്ലാ ഘടകങ്ങളിലെയും പിന്നോക്കാവസ്ഥകള്‍ പ്രത്യേകം കണക്കിലെടുക്കണം.
അടുത്തതായി ചെയ്യേണ്ടത്‌ ഒരു ഗ്രേഡിംഗ്‌ കൊണ്ടുവരുക എന്നതാണ്‌. ഇതു വരെ നാം രണ്ടു തരത്തിലേ വിഭജിച്ചിരുന്നുള്ളൂ. ഒന്നെങ്കില്‍ പിന്നോക്കമാണ്‌ (Y) അല്ലെങ്കില്‍, പിന്നോക്കമല്ല (---) എന്നിങ്ങനെ. അതിനു പകരം പല ഗ്രേഡുകളായി തിരിക്കാം. എത്രഗ്രേഡുകള്‍ വേണം, ഓരോ ഗ്രേഡിലും പെടുത്താനുള്ള മാനദണ്ഡങ്ങളെന്ത്‌ ഇവയൊക്കെ വ്യക്തമായി നിര്‍വചിക്കപ്പെടണം.

ഉദാഹരണത്തിന്‌ അഞ്ചു ഗ്രേഡുകളായി തിരിക്കുന്നുവെന്നിരിക്കട്ടെ. അപ്പോള്‍, 5 എന്നു വച്ചാല്‍, ഒരു മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുന്നു. 1 എന്ന ഗ്രേഡുള്ളവര്‍ താരതമ്യേന ഭേദപ്പെട്ട നിലയിലുള്ളവരായിരിക്കും. പരമദരിദ്രരായുള്ളവര്‍, ആ മാനദണ്ഡത്തില്‍ ഗ്രേഡ്‌ 5 ആയിരിക്കും. ആദിവാസികളും പട്ടികവര്‍ഗ്ഗക്കാരുമൊക്കെ ജാതിവിഭാഗത്തിലെ ഗ്രേഡ്‌ 5 ആയിരിക്കും.
ഓരോരുത്തര്‍ക്കും പല വിഭാഗങ്ങളിലായി കിട്ടിയ ഗ്രേഡുകള്‍ കൂട്ടി നോക്കിയാല്‍, മൊത്തത്തിലുള്ള പിന്നോക്കാവസ്ഥയുടെ ഒരു സൂചകം ലഭിക്കും. മുകളിലെ ചിത്രമനുസരിച്ച്‌ Three (16) -> One (15) -> Two (14) എന്നാണ്‌ പിന്നോക്കാവസ്ഥയുടെ ക്രമം എന്നു കാണാം.

ഇവിടെ പക്ഷേ ഒരു പ്രശ്നമുണ്ട്‌. എല്ലാ മാനദണ്ഡങ്ങള്‍ക്കും ഒരേ പ്രാധാന്യമാണ്‌ നല്‍കിയിരിക്കുന്നത്‌. അതു ശരിയല്ല.

മുകളിലത്തെ ചിത്രത്തില്‍, ആദ്യത്തെ രണ്ടു മാനദണ്ഡങ്ങള്‍ ജാതീയവും സാമ്പത്തികവുമായ ഘടകങ്ങളായിരുന്നു എന്നു വിചാരിക്കുക. അവയ്ക്കാണു നാം മറ്റു ഘടകങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കാനുദ്ദേശിക്കുന്നത്‌ എന്നും കരുതുക. ഈ രണ്ടു കാര്യത്തിലും, Two എന്നയാള്‍ ഏറ്റവും പിന്നോക്കമാണ്‌. അദ്ദേഹത്തിന്‌ അതു രണ്ടിലും 5 പോയിന്റു വീതമാണുള്ളത്‌. മറ്റു രണ്ടുപേരും ആ രണ്ടു ഘടകങ്ങളില്‍ മുന്നോക്കമായതുകൊണ്ട്‌ ഓരോ പോയിന്റു വീതമേയുള്ളൂ. എന്നാല്‍പ്പോലും, മൊത്തം കണക്കെടുക്കുമ്പോള്‍ 'Two' ഏറ്റവും മുന്നോക്കമായി കണക്കാക്കപ്പെട്ടുപോകുന്നു. എല്ലാ മാനദണ്ഡങ്ങള്‍ക്കും തുല്യമായ മൂല്യം - ഒരു weightage" - കൊടുക്കുന്നതിന്റെ പ്രശ്നമാണിത്‌.

ഓരോ ഘടകങ്ങള്‍ക്കും അതിന്റെ പ്രാധാന്യമനുസരിച്ചുള്ള ഒരു 'weightage factor' കൂടി നല്‍കിക്കൊണ്ടുള്ള ഒരു കണക്കുകൂട്ടല്‍ താഴെ കൊടുത്തിരിക്കുന്നു. ആദ്യ രണ്ടു ഘടകങ്ങള്‍ക്ക്‌ ഏറ്റവും കൂടിയ weightage - 5 - നല്‍കിയിട്ടുണ്ട്‌. ഓരോ പോയിന്റും അതാതിന്റെ മൂല്യം കൊണ്ടു ഗുണിക്കപ്പെട്ടതിനു ശേഷമാണ്‌ ആകെത്തുക കണക്കുകൂട്ടുന്നത്‌.
ഈ രീതി ഉപയോഗിക്കുമ്പോള്‍, Two (58) ഏറ്റവും പിന്നോക്കമാണെന്നതു വെളിപ്പെടുന്നു. ആദ്യ രണ്ടു ഘടകങ്ങള്‍ക്ക്‌ ഉയര്‍ന്ന മൂല്യം നല്‍കിയതുകൊണ്ടാണ്‌ ഇതു സാധിച്ചത്‌.

One, Three എന്നിവ തുല്യനില(37)യിലാണ്‌. അവരുടെ കൃത്യമായ നില അറിയാനൊരു മാനദണ്ഡം വേണമെന്നാണെങ്കില്‍, മുല്യം ഏറ്റവും കൂടിയ ഘടകങ്ങളോരോന്നായി പരിശോധിച്ചു വരുകയോ മറ്റോ ആകാവുന്നതാണ്‌. മൂല്യം 5 ആയ ഘടകങ്ങളില്‍ രണ്ടുപേരും തുല്യനിലയിലാണ്‌. 10 പോയിന്റു വീതം. അടുത്തതായി ഏറ്റവും ഉയര്‍ന്ന മൂല്യമായ 3 എടുത്തു നോക്കിയാല്‍, One (12) ആണ്‌ Three (9) - യേക്കാള്‍ പിന്നോക്കം.

അപ്പോള്‍, പിന്നോക്കാവസ്ഥയുടെ പുതിയ ക്രമം - Two (58) -> One (37(12)) -> Three (37(9)) എന്നാകുന്നു. മുമ്പത്തെ ക്രമത്തിന്റെ നേര്‍വിപരീതമാണിത്‌.

അഞ്ച്‌
ഇങ്ങനെ കണക്കു കൂട്ടിക്കിട്ടുന്നതില്‍, ഒരു നിശ്ചിതസംഖ്യയ്ക്കു മുകളിലുള്ളവരെ പിന്നോക്കമായി പ്രഖ്യാപിക്കണം. ആനുകൂല്യങ്ങള്‍ അവര്‍ക്കിടയിലായിരിക്കണം വീതിക്കപ്പെടേണ്ടത്‌. ഈ സംഖ്യ - Threshold figure - എത്രയാണെന്നത്‌ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ വ്യത്യസ്തപ്പെടുത്താം.

ആറ്‌
പിന്നോക്കക്കാര്‍ക്കിടയില്‍ത്തന്നെ സംവര്‍ണാനുകൂല്യങ്ങളും മറ്റും വീതം വയ്ക്കുന്നതിലും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ (Index Of Backwardness ഏറ്റവും കൂടുതലുള്ളവര്‍ക്ക്‌) ഏറ്റവും ആദ്യം എന്നു കരുതിക്കൂടാ. അവര്‍ക്കു തന്നെ മുന്‍ഗണന. പക്ഷേ അവര്‍ക്കു മാത്രമായിപ്പോകുന്നെങ്കില്‍, അതിലൊരു പ്രശ്നമുണ്ട്‌.

ആദിവാസികള്‍ - മറ്റു പട്ടികവര്‍ഗ്ഗങ്ങള്‍ - മുതലായവര്‍ എല്ലാ മേഖലയിലും പിന്നോക്കമായിരിക്കും. അവരുടെ Total Index Of Backwardness വളരെക്കൂടുതലായിരിക്കും. സംവരാണാനുകൂല്യങ്ങളും മറ്റും അവര്‍ക്കു മാത്രമായി ചുരുങ്ങിപ്പോയിക്കൂടാ. അവരുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനായിരിക്കും താരതമ്യേന കൂടുതല്‍ സമയം ആവശ്യമായി വരിക എന്നതും ഓര്‍ക്കേണ്ടതുണ്ട്‌. മറ്റുള്ളവര്‍ അത്ര ദീര്‍ഘകാലം കാത്തുനില്‍ക്കേണ്ടതായി വരരുത്‌.

അതുകൊണ്ട്‌, Threshold figure-നു മുകളിലുള്ളവരെ മൂന്നോ മറ്റോ തട്ടുകളായി തിരിക്കാം. ഓരോ തട്ടിലുമുള്ളവര്‍ക്ക്‌ നിശ്ചിതശതമാനം സംവരണം എന്നു തീരുമാനിക്കാം.
കൃത്യം ഇടയില്‍പ്പെട്ടുപോകുന്നവരുടെ കാര്യത്തില്‍ അനീതിയില്ലേ എന്നു സംശയം തോന്നാം.
ഇല്ല. യാതൊരു മാനദണ്ഡങ്ങളുമില്ലാത്തതിന്റെ പേരില്‍ അനര്‍ഹരായ പലരും ഇപ്പോള്‍ അവസരങ്ങള്‍ തട്ടിയെടുക്കുന്നതു വച്ചു നോക്കിയാല്‍ അതൊരു പ്രശ്നമേയല്ല. ഇടയില്‍പ്പെട്ടുപോകുന്നവര്‍ക്ക്‌ അധികം താമസിയാതെ അവസരങ്ങളുണ്ടാവാനുള്ള സാദ്ധ്യതയുണ്ടു താനും.

മൊത്തം ഇന്‍ഡക്സുകള്‍ ഒരു പട്ടികരൂപത്തില്‍ എഴുതിയാല്‍ ഓരോരുത്തരുടെയും നില എവിടെയൊക്കെയാണ്‌ - ഓരോ കാര്യത്തിലും ഏതൊക്കെ പോയിന്റുകളില്‍ വച്ചാണ്‌ മുറിക്കപ്പെടുന്നത്‌ - ഇത്തരം കാര്യങ്ങളൊന്നും വളരെ സുതാര്യമാക്കേണ്ടതില്ലെന്നു തീരുമാനിച്ചാല്‍, പരാതികളൊഴിവാക്കാം. ആവശ്യമായ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍, ബാക്കി കണക്കുകൂട്ടലുകളെല്ലാം കമ്പ്യൂട്ടറാണു ചെയ്യുന്നത്‌ എന്നും, സ്വന്തം ഇഷ്ടപ്രകാരം ആളുകളെ തിരുകിക്കയറ്റാന്‍ അവസരമില്ല എന്നും വന്നാല്‍, ഈ അതാര്യതയും എതിര്‍ക്കപ്പെടാനിടയില്ല.

ഏഴ്‌
അളക്കാവുന്ന ഒന്നായി - ഒരു 'masurable quantity' യായി - പിന്നോക്കാവസ്ഥയെ ഇതിനകം മാറ്റിക്കഴിഞ്ഞ സ്ഥിതിക്ക്‌, ആ measurement കൂടി ഇടയ്ക്കിടയ്ക്കു നടക്കാനുള്ള സംവിധാനമുണ്ടാവണം. നിശ്ചിത കാലയളവുകളില്‍, ഈ കണക്കുകള്‍ പുതുക്കിക്കൊണ്ടിരിക്കണം. ഇതിനകം സംവരണം നേടിക്കഴിഞ്ഞവരുടെ കാര്യത്തില്‍, അവരുടെ പിന്നോക്കാവസ്ഥാസൂചകം താഴ്‌ന്നു താഴ്‌ന്നു വന്ന്‌ ഒടുവിലവര്‍ തുടര്‍ന്ന്‌ ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹരല്ലാതായിത്തീരുന്നത്‌ വ്യക്തമായി കാണുവാന്‍ സാധിക്കണം. ഏതെങ്കിലും സമുദായങ്ങള്‍ മൊത്തത്തില്‍ മുന്നോക്കാവസ്ഥ കൈവരിച്ചു തുടങ്ങുന്നുവെങ്കില്‍, അവരുടെ കാര്യത്തില്‍ സമുദായസൂചകത്തിന്റെ മൂല്യത്തില്‍ കുറവു വരുത്തണം.

* * * * * * * * *
ഇത്രയും എഴുതിയത്‌ ഓടിച്ചൊന്നു വായിച്ചു നോക്കിയപ്പോളാണു തോന്നിയത്‌ - അല്ലാ - ഇതൊക്കെയല്ലേ പണ്ടു മണ്ഡല്‍ കമ്മീഷനും ചെയ്യാന്‍ നോക്കിയത്‌? അബദ്ധമായോ? ഇതിനകം പരീക്ഷിക്കപ്പെട്ടവയുടെ ആവര്‍ത്തനം മാത്രമായോ? മണ്ഡലിനേപ്പറ്റിയാണെങ്കില്‍ തീരെ പിടിപാടില്ല താനും.

ഓടിച്ചൊന്നു 'ഗൂഗിള്‍' ചെയ്തു നോക്കി. ആശ്വാസം. അതു സംഗതി വേറെയാണെന്നു തോന്നുന്നു.

വിവിധഘടകങ്ങള്‍ പരിഗണിച്ച്‌ പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നതേപ്പറ്റിയൊക്കെ ചിന്തിച്ചതുകൊണ്ടാണ്‌ സാദൃശ്യം അനുഭവപ്പെട്ടത്‌. എന്നാല്‍, അവിടെ സമുദായങ്ങളുടെ പിന്നോക്കാവസ്ഥയാണു പരിഗണിക്കപ്പെട്ടത്‌. ഇവിടെ, മനുഷ്യരുടെ പിന്നോക്കാവസ്ഥയേപ്പറ്റിയാണു ചിന്തിച്ചത്‌.

ഇതുതന്നെ - ഈ വ്യത്യാസം തന്നെ - യഥാര്‍ത്ഥത്തില്‍ എല്ലാ 'സംവരണവിരുദ്ധ'(?)വാദങ്ങളുടെയും കാതല്‍.

മനുഷ്യനെ മനുഷ്യനായിക്കാണുക എന്നത്‌ പറഞ്ഞുനടക്കുന്നതിനു പകരം പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍, ആളുകള്‍ക്കതിനെ എതിര്‍ക്കാന്‍ തോന്നുമോ എന്തോ?

ഇപ്പോള്‍ സാമുദായികപരിഗണനകളാല്‍ സംവരണാര്‍ഹരായിരിക്കുന്നവര്‍ക്ക്‌ അതു നഷ്ടപ്പെടാത്തൊരു സാഹചര്യത്തില്‍ത്തന്നെ, ജാതിമാത്രമല്ല പിന്നോക്കാവസ്ഥയുടെ അടിസ്ഥാനം എന്നൊരു സങ്കല്‍പം കൂടി കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ മാറാതിരിക്കുമോ എന്തോ?

ജാതിവിടവുകള്‍ കൂട്ടുന്നതിനു പകരം അലിയിച്ച്‌ ഇല്ലാതാക്കാന്‍ അതു സഹായിക്കാതിരിക്കുമോ എന്തോ?

ചോദ്യങ്ങള്‍ക്ക്‌ 'convincing' ആയ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍ തെരുവിനുപകരം ക്ലാസ്‌മുറികള്‍ തന്നെ തെരഞ്ഞെടുക്കാതിരിക്കുമോ? അതോ അവര്‍ 'സംവരണം എന്ന സങ്കല്‍പമേ തെറ്റാണ്‌ ' എന്നൊരു വാദമുയര്‍ത്തി പെട്രോള്‍ക്യാന്‍ തലയ്ക്കു മുകളിലുയര്‍ത്തുമോ?

അറിയില്ല. ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്‌. സകലഭാരതീയരും കൂടുതല്‍ ഉന്നതിയെ പ്രാപിക്കും. ഇന്നല്ലെങ്കില്‍ നാളെ ഭാരതം ലോകത്തിന്റെ നെറുകയിലെത്തും. ഇല്ലെങ്കില്‍ ആരെങ്കിലുമൊക്കെച്ചേര്‍ന്ന്‌ എത്തിക്കും. തീര്‍ച്ച!

* * * * * * * * *
വാല്‍ക്കഷണം:-

സ്വപ്നങ്ങള്‍ക്ക്‌ പൊതുവായ ഒരു സ്വഭാവമുണ്ട്‌. അപ്രായോഗികതകള്‍ കൊണ്ട്‌ സമ്പന്നമായിരിക്കും അവ.

ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള - വിപുലമായ അധികാരങ്ങളുള്ള - വിപുലമായ പ്രാതിനിധ്യസ്വഭാവമുള്ള - നല്ല അംഗബലമുള്ള - ഒരു സമിതി - അതൊരു സ്ഥിരം സമിതിയായിരിക്കണം - ജോലിഭാരം കണക്കിലെടുക്കുമ്പോള്‍ 'support staff'-ന്റെ അംഗബലവും ഭീമമായിരിക്കും - താഴേത്തട്ടില്‍വരെയെത്തുന്ന പ്രവര്‍ത്തനങ്ങള്‍ - ഇതൊക്കെ നടക്കുന്ന കാര്യമാണോ?

സമുദായങ്ങള്‍ എണ്ണത്തില്‍ കുറവല്ലെങ്കിലും, ഒരു പരിധിയൊക്കെയുണ്ട്‌. ജനങ്ങളുടെ കാര്യത്തില്‍ അതാണോ സ്ഥിതി? വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും കാര്യം മാത്രമെടുക്കാമെന്നു കരുതിയാല്‍ത്തന്നെയും, എന്തൊരു ഭീമമായ 'ഡേറ്റാബേസ്‌' ആയിരിക്കും അത്‌? കൃത്യമായ കണക്കുകളൊക്കെ ആര്‌ - എങ്ങനെ - ശേഖരിക്കും? - ആര്‌ അവയൊക്കെ കൃത്യമായി പുതുക്കിക്കൊണ്ടിരിക്കും?

അങ്ങേയറ്റം ദുസ്സാദ്ധ്യമാണ്‌. സംശയമില്ല അതില്‍. പക്ഷേ എന്നു വച്ച്‌ സ്വപ്നം പോലും കാണാന്‍ പറ്റാത്ത മട്ടില്‍ അസാദ്ധ്യമാണെന്നില്ലല്ലോ.

ഇത്രയും പേര്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൊടുക്കാന്‍ സാധിക്കുമെന്ന്‌ ആരെങ്കിലും പ്രതീക്ഷിച്ചതാണോ? ഇത്രയും തെരഞ്ഞെടുപ്പുകള്‍ സമ്പൂര്‍ണ്ണമായി വോട്ടിംഗ്‌ യന്ത്രങ്ങളുപയോഗിച്ചു നടത്താന്‍ സാധിക്കുമെന്ന്‌ ആരെങ്കിലും കരുതിയിരുന്നോ?

Data collection, entry, refreshment എല്ലാം ഭഗീരഥന്മാര്‍ക്കു മാത്രം പറ്റുന്ന പണികള്‍ തന്നെ. കുറെയൊക്കെ തെറ്റുകള്‍ കടന്നുകൂടുമായിരിക്കും താനും. പക്ഷേ, ആ വിവരങ്ങളുപയോഗിച്ച്‌ പിന്നോക്കാവസ്ഥാസൂചകങ്ങള്‍ നിര്‍ണ്ണയിക്കാനും മറ്റും വെറുമൊരു 'മൗസ്‌ ക്ലിക്കില്‍' സാധിക്കുന്ന മട്ടിലൊരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കാന്‍ നമ്മുടെ എഞ്ചിനീയര്‍മാര്‍ക്കു കഴിയില്ല എന്നു വരുമോ?

എല്ലാം ശരിയാവുമെന്ന്‌ ഉറപ്പുവരുത്തിയിട്ട്‌ ഒരു കാര്യം തുടങ്ങാമെന്നു വച്ചാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തുടങ്ങാനാവുമോ?

അല്ലെങ്കില്‍ത്തന്നെ, ഇതൊക്കെ ഒരു സ്വപ്നം മാത്രമാണല്ലോ.
സ്വപ്നം കാണുന്നതിന് നാമാരെയും ഭയക്കേണ്ടതില്ല.

'If there is a will, there is a way' എന്നാണു പറയാറുള്ളത്‌. ഏതോ ഒരു വിരുതന്‍ അതിനെ 'If there is a well, there is a way' എന്നു തിരുത്തിക്കളഞ്ഞു. ഒരു കിണറുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങോട്ടൊരു വഴിയുമുണ്ടാവുമത്രേ! ചിരിയും കൊള്ളാം ചിന്തയും കൊള്ളാം. ആരെങ്കിലുമൊക്കെ ചിന്തിച്ച്‌ ഇവിടുത്തെ പാവപ്പെട്ടവരുടെ മുഖത്തു ചിരി വരുത്തിയാല്‍ നന്നായിരുന്നു.

ഭാരതമാതാവു വിജയിക്കട്ടെ!

86 comments:

Unknown said...

സംവരണസംബന്ധിയായ ചില ശിഥിലചിന്തകള്‍.

എഴുതിയതു മുഴുവനൊന്നു വായിച്ചുനോക്കിയപ്പോള്‍, അറിയാതെ മനസ്സു പുറകോട്ടുപോയി.

നില്‍ക്കുന്നതൊരു പ്ലാറ്റ്‌ഫോമില്‍.
കയ്യിലാകെ, ചോക്കില്‍നിന്നു പറ്റിയ വെളുത്ത പൊടി.

പറയുന്നതെന്താണ്‌?
Sociology?
Political science?
Mathematics?

ഒരു ചുവരിനപ്പുറത്ത്‌ മലയാളം കുട്ടികളാണ്‌. അവിടെ കവിതാക്ലാസ്‌ പൊടിപൊടിക്കുന്നു.

"ഒക്കെയൊരു വെറും ഭ്രാന്തന്റെ സ്വപ്നം"!

ക്ലാസ്സ്‌ മതിയാക്കി ഡിപ്പാര്‍ട്ടുമെന്റിലേക്കു നടന്നു.
ഇനിയും ബെല്ലടിച്ചിട്ടില്ല എന്നതോര്‍മ്മിപ്പിച്ചുകൊണ്ട്‌ അകന്നകന്നു പോകുന്ന ഈരടികള്‍.

"നേരു നേരുന്ന താന്തന്റെ ..."

ആ ഭാഗം ഇഷ്ടപ്പെട്ടതു കൊണ്ടാവണം, പെട്ടെന്നു ചുണ്ടിലൊരു പുഞ്ചിരി വിടര്‍ന്നത്‌.

Suraj said...

Dear കാണാപ്പുറമേ,
ആത്മാര്‍ത്ഥത മുറ്റിയ ഈ സമീപനം സന്തോഷം തരുന്നു. പോസ്റ്റിന്റെ മൊത്തം സ്പിരിറ്റിനെ അനുകൂലിച്ചു കൊണ്ടു തന്നെ ചില സംഗതികള്‍ പറയട്ടെ:

1. ജാതിയമായ പിന്നോക്കാവസ്ഥ കേവലം ഒന്നോ രണ്ടോ നൂറ്റാണ്ടത്തെ പ്രശ്നമായിരുന്നില്ല. 3000-ത്തിനു മേല്‍ വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് അതിന്. അതിനിപ്പോള്‍ എന്താന്നുവെച്ചാല്‍, ഇത്രകാലം നല്ല ഭക്ഷണത്തില്‍ നിന്നും, വിദ്യാഭ്യാസത്തില്‍ നിന്നും, നല്ല വസ്ത്രങ്ങളില്‍ നിന്നും, നല്ല ചികിത്സയില്‍ നിന്നും, നല്ല പാര്‍പ്പിടത്തില്‍ നിന്നും, സര്‍വ്വോപരി പുരോഗതിയില്‍ നിന്നും തന്നെ അകറ്റിനിര്‍ത്തപ്പെട്ട ജാതികളില്‍ പെട്ട ജനങ്ങളില്‍ അവരുടേതായ ഒരു ജനിതക സംഘാതം (gene pool) പരിണമിച്ചുണ്ടായിട്ടുണ്ട്. പിന്നോക്കാവസ്ഥ ക്രമേണ ജീനുകളിലേയ്ക്ക് വ്യാപിക്കുന്ന ഒരവസ്ഥ. ബൌദ്ധികമായ വ്യാപാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കള്‍ ഉള്ള ഒരു കുടുംബത്തില്‍ - അതെത്ര ദരിദ്രമായാലും - കുട്ടികള്‍ക്ക് വലിയൊരു advantage ഉണ്ട്. അവര്‍ക്ക് ജനിതകമായി കിട്ടുന്ന കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ അത്തരമൊരു കുടുംബാന്തരീക്ഷം അവസരമൊരുക്കുന്നു. എന്നാല്‍ മറുവശത്തോ ?
അച്ഛനുമമ്മയ്ക്കും പഠിപ്പില്ലാത്ത ഒരു കുടുംബത്തില്‍ എത്ര ധനമുണ്ടായിട്ടും കാര്യമില്ല. ജനിതകമായ/ബൌദ്ധികമായ പിന്നോക്കാവസ്ഥ മാറ്റാന്‍ സാമ്പത്തിക/സാമൂഹിക അവസ്ഥ മെച്ചപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ. അങ്ങനെ ജാതീയമായി പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബത്തിലെ അത്ര തലമുറയ്ക്ക് സംവരണം കൊടുത്താലാണ് മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരാനാവുക ?
അതു കൃത്യമായി പറയാ‍നാവില്ല. അതുകൊണ്ടുതന്നെ 'അച്ഛനുമമ്മയ്ക്കും സംവരണാടിസ്ഥാനത്തില്‍ ജോലികിട്ടിയില്ലേ അതുകൊണ്ടിനി അവരുടെ മക്കള്‍ക്ക് സംവരണം കൊടുക്കേണ്ടകാര്യമില്ല' എന്നൊക്കെയുള്ള പലപ്പോഴും കേള്‍ക്കുന്ന വാദങ്ങള്‍ ശാസ്ത്രീയമായി നോക്കിയാല്‍ തെറ്റെന്നു കാണാം.
പിന്നോക്ക ജാതികള്‍ ബൌദ്ധികമായി പിന്നോക്കമാണെന്ന സാമാന്യവല്‍ക്കരണമല്ല ഇവിടെ ഉദ്ദേശിച്ചത് ; അവരെ വിദ്യാഭ്യാസ-കലാസംസ്കാരിക-ഭരണ മേഖലകളില്‍ തലമുറതലമുറയായി മുന്‍പില്‍ നില്‍ക്കുന്ന മുന്നോക്കജാതികളുമായി താരതമ്യം ചെയ്യുനതില്‍ അര്‍ത്ഥമില്ല എന്ന് ചൂണ്ടിക്കാണിച്ചുവെന്നേയുള്ളൂ.

ഈ പോയിന്റ് വിശദീകരിക്കാന്‍ കാരണം ഇത്തരം സങ്കീര്‍ണ്ണതകള്‍ ഒരു index വച്ച് measure ചെയ്യാന്‍ പറ്റാറില്ല എന്നതുകൊണ്ടാണ്.

2. സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്, ദേശത്തിന്റെ വിഭവങ്ങള്‍ ജനാധിപത്യപരമായി വീതിക്കുക എന്നതാണ്. ഇത് ഒരു വിഭാഗം മറ്റൊര് വിഭാഗത്തിനു എറിഞ്ഞുകൊടുക്കുന്ന ഔദാര്യമായി കാണുന്ന പ്രവണത ആദ്യം അവസാനിക്കണം. ശരിക്കും ജനസംഖ്യയ്ക്ക് അനുപാതമായിട്ടാണ് നാടിന്റെ ധനവും വിഭവശേഷിയുമെല്ലാം വീതം വയ്ക്കുന്നതെങ്കില്‍ 60 %ത്തിനു മേല്‍ വരുന്ന പിന്നോക്ക ജാതികളാണ് അതിന്റെ സിംഹഭാഗത്തിനും അര്‍ഹര്‍. എന്നാല്‍ യാഥാര്‍ത്ഥ്യമോ ? 20 % വരുന്ന influential മുന്നോക്ക ജാതികളാണ് ഭൂമിയടക്കമുള്ള സകല സ്വത്തിന്റേയും മുതല്‍പ്പങ്ക് കൈയ്യാളുന്നത്. ഗവണ്‍മെന്റിലും ബ്യൂറോക്രസിയിലും, പത്രമാധ്യമങ്ങളടക്കം സമൂഹത്തിലെ വിവിധ തുറകളിലാകെയും ആ influence ഉപയോഗിച്ച് വീണ്ടും വീണ്ടും തങ്ങളുടെ സ്ഥിതി ഭദ്രമാക്കാനേ ഈ മുന്നോക്ക ജാതികള്‍ ശ്രമിക്കുന്നുള്ളൂ. ശരിക്കും ഒരു ജനസംഖ്യാനുപാതത്തിലുള്ള വീതംവയ്പ്പുവന്നാല്‍ കഴിഞ്ഞില്ലേ ഇതിന്റെ കാര്യം ?!

താങ്കളുടെ ഈ പോസ്റ്റ് അര്‍ത്ഥവത്തായ ഒരു രാഷ്ട്രീയത്തിനു തുടക്കമിടട്ടെ എന്ന് ആശംസിക്കുന്നു.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വീണ്ടും വരാം.

Mr. K# said...

സൂരജേ താങ്കള്‍ പറഞ്ഞ ഒന്നാമത്തെ പോ‍യിന്റില്‍ കുറച്ചു സംശയങ്ങള്‍
1.ലാമാര്‍ക്കിസമാണോ ജാതികള്‍ ഉണ്ടാവാനുള്ള കാരണമായി താങ്കള്‍ കരുതുന്നത്? അതായത് തുടര്‍ച്ചയായുള്ള ഉപയോഗമില്ലായ്മകൊണ്ട് അവയവം ഇല്ലാതെയാവും/ശോഷിച്ചു പോകുക എന്നത്? എലിവാല് പരീക്ഷണം?
2. 3000 കൊല്ലം കൊണ്ട് സവര്‍ണ്ണ വിഭാഗങ്ങള്‍ ആര്‍ജ്ജിച്ച ജനിതക ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ മറ്റു വിഭാഗങ്ങള്‍ക്ക് മിനിമം എത്ര കാലം വേണ്ടി വരും? 3. അത്രയും കാലം സംവരണം തുടരണമോ?
4. ജീനുകള്‍ക്ക് സംഭവിക്കേണ്ട മാറ്റങ്ങള്‍ വേഗത്തിലാക്കാന്‍ വൈദ്യശാസ്ത്രത്തിന് എന്തെന്കിലും ചെയ്യാന്‍ കഴിയുമോ? സംവരണത്തോടൊപ്പം ആ വഴിക്കും ചിന്തിക്കേണ്ടതല്ലേ?
5. ജനിതക പരമായി സവര്‍ണ്ണവിഭാഗം മറ്റുള്ളവരേക്കാള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നു എന്ന് താങ്കള്‍ വിശ്വസിക്കുണ്ടോ?
6. കൃത്രിമമായി ജീനുകള്‍ തമ്മിലുള്ള വ്യത്യാസം വളരെക്കുറഞ്ഞ ഒരു മനുഷ്യസമൂഹത്തെ സൃഷ്ടിക്കുന്നത് മനുഷ്യരാശിക്കു നല്ലതാണോ? ഒരേ രോഗം ഒറ്റയടിക്ക് എല്ലാവരേയും നശിപ്പിക്കുക എന്നൊരു സാധ്യതയെക്കുറിച്ച് എന്താണ് താങ്കളുടെ അഭീപ്രായം?

രണ്ടാമത്തെ പോയിന്റിലും കുറച്ചു വിയോജീപ്പുകള്‍ ഉണ്ടെങ്കിലും ശാസ്ത്രം ആദ്യം. ഈ ചോദ്യങ്ങള്‍ കുറെക്കാലമായി മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും പറഞ്ഞുതരാ‍ന്‍ ഇപ്പോഴാണ് ഒരാളെക്കിട്ടിയത്.

Suraj said...

കുതിരവട്ടന്‍ ജീ,

ആദ്യത്തെ കമന്റിട്ടിട്ട് വായിച്ചുനോക്കിയപ്പോള്‍തന്നെ കരുതി, ഇതു തെറ്റിദ്ധരിക്കപ്പെടാം എന്ന്. താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിലൂടെ അതിനു ഭാഗികമായെങ്കിലും വിശദീകരണമാകുമെന്നു പ്രതീക്ഷിക്കുന്നു.

1.ലാമാര്‍ക്കിസമാണോ ജാതികള്‍ ഉണ്ടാവാനുള്ള കാരണമായി താങ്കള്‍ കരുതുന്നത്? അതായത് തുടര്‍ച്ചയായുള്ള ഉപയോഗമില്ലായ്മകൊണ്ട് അവയവം ഇല്ലാതെയാവും/ശോഷിച്ചു പോകുക എന്നത്? എലിവാല് പരീക്ഷണം?

അല്ലേയല്ല. ലാമാര്‍ക്കിസം ഒരു അബദ്ധ തത്വമാണ്. അത് അപൂര്‍വ്വം ചില ബാക്ടീരിയങ്ങളിലൊഴിച്ച് മറ്റിടങ്ങളില്‍ applicable അല്ല. ഞാന്‍ പറഞ്ഞുവന്നതിന്റെ പ്രധാന പോയിന്റ് എന്നത്, പിന്നോക്കജാതികളില്‍ ഉയര്‍ന്നുവന്നിരുന്ന/ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ഗുണപരമായ ജീനുകള്‍ ആ ജാതികളിലെ ostracization-ന്റെയൊക്കെ ഫലമാ‍യി പിന്തലമുറകളിലേയ്ക്ക് പകരാന്‍ കഴിയാതെ നശിക്കുന്നുവെന്നാണ്. സാമൂഹികമായ പ്രോത്സാഹനമില്ലാതെ ആ ഗുണപര-ജീനുകള്‍ മുരടിക്കുകയോ നശിക്കുകയോ suppress ചെയ്യപ്പെടുകയോ ചെയ്യാം. ഒരു ‘man-made’ negative selection ഇഫക്റ്റാണ് ജാതീയമായ അയിത്തങ്ങളും വിലക്കുകളും തളച്ചിടലുകളും കൊണ്ട് സംഭവിക്കുന്നത് എന്നാണ് എന്റെ വാദത്തിന്റെ കാതല്‍.
കൂടുതല്‍ വിശദീകരിക്കാന്‍ സ്ഥലപരിമിതി ഉള്ളതിനാല്‍ എന്റെ പഴയ ഒരു ആംഗല ലേഖനം ഇവിടെയുണ്ട്: ഇതില്‍ Analysis എന്ന തലക്കെട്ടിനു കീഴില്‍ ഉള്ള ഖണ്ഡിക നോക്കുക.

2. 3000 കൊല്ലം കൊണ്ട് സവര്‍ണ്ണ വിഭാഗങ്ങള്‍ ആര്‍ജ്ജിച്ച ജനിതക ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ മറ്റു വിഭാഗങ്ങള്‍ക്ക് മിനിമം എത്ര കാലം വേണ്ടി വരും?

അതു പറയാന്‍ എനിക്കെന്നല്ല, ഒരു എവല്യൂഷണറി ബയോളജിസ്റ്റിനും, ഒരു സ്റ്റാറ്റിസ്റ്റിഷ്യനും സാധിക്കുമെന്നു തോന്നുന്നില്ല. ഈ പ്രശ്നം ചൂണ്ടിക്കാണിക്കാനും ഇതും പരിഗണിക്കണം എന്നും പറയാന്‍ മാ‍ത്രമേ ഞാനുദ്യമിക്കൂ. പരിഹാരം വളരെ complex ആണ്.

3. അത്രയും കാലം സംവരണം തുടരണമോ?

മിശ്രവിവാഹങ്ങളും മറ്റും പോലെ ജീനുകളുടെ ഫലപ്രദമായ intermingling ഉണ്ടായാല്‍ ഏതൊരു ജനസമൂഹത്തിനും അതുകൊണ്ട് ഗുണമുണ്ടാകും. അതു മാത്രമല്ല, ജീനുകളില്‍ ഉള്ളടങ്ങിയ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സമൂഹത്തിലും കുടുംബത്തിലും സര്‍വ്വോപരി വ്യക്തിയിലും സൃഷ്ടിക്കാന്‍ കഴിയണം. (മികച്ച ഉദാഹരണങ്ങള്‍ പാശ്ചാത്യ ലിബറല്‍ സമൂഹങ്ങളില്‍ ഉണ്ടല്ലോ)

4. ജീനുകള്‍ക്ക് സംഭവിക്കേണ്ട മാറ്റങ്ങള്‍ വേഗത്തിലാക്കാന്‍ വൈദ്യശാസ്ത്രത്തിന് എന്തെന്കിലും ചെയ്യാന്‍ കഴിയുമോ? സംവരണത്തോടൊപ്പം ആ വഴിക്കും ചിന്തിക്കേണ്ടതല്ലേ?

സ്വാഭവികമായ മാറ്റങ്ങളേ പ്രകൃതിയില്‍ നിലനില്‍കൂ. കൃത്രിമമായി വരുത്തുന്ന മാറ്റങ്ങള്‍ അടുത്ത തലമുറകളിലേയ്ക്ക് inherit ചെയ്യപ്പെടണമെന്നില്ലല്ലോ. അപ്പോള്‍ അവ നഷ്ടപ്പെടാം.അല്ലെങ്കില്‍ dilute ചെയ്യപ്പെടാം. അതേ സമയം ക്രമമായി ഉണ്ടാകുന്ന സ്വാഭവിക സങ്കലനം തലമുറകളിലൂടെ നിലനിര്‍ത്താന്‍ കഴിയും. പെട്ടെന്ന് ഒരു റിസള്‍ട്ട് ഉണ്ടായില്ലെങ്കിലും കാലക്രമത്തില്‍ ഉണ്ടാകാം.

5. ജനിതക പരമായി സവര്‍ണ്ണവിഭാഗം മറ്റുള്ളവരേക്കാള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നു എന്ന് താങ്കള്‍ വിശ്വസിക്കുണ്ടോ?

ഇവിടെ 'ഉയര്‍ന്നു' നില്‍ക്കുന്നു എന്നതുകൊണ്ട് എന്താണു നാം ഉദ്ദേശിക്കുന്നത് എന്ന് ആദ്യം നിര്‍വചിക്കണം. ഉദാ‍ഹരണത്തിന് മനുഷ്യന് ഇന്‍ഫ്രാറെഡ് കാഴ്ചയില്ല. പാമ്പിന് ഇന്‍ഫ്രാറെഡ് കാഴ്ചയുണ്ട്. അപ്പോള്‍ ആ ഒരു ഗുണവിശേഷത്തിന്റെ കാര്യത്തില്‍ പാ‍മ്പ് മനുഷ്യനേക്കാള്‍ മികച്ചത് എന്നു പറയാം.
മനുഷ്യ സമുദായങ്ങളിലും ഈ വ്യത്യാസങ്ങള്‍ ഉണ്ട്. കാലങ്ങള്‍ക്കനുസരിച്ച് ഏതാണ് ഗുണപരമായ കഴിവ് ഏതാണ് ഗുണപരമല്ലാത്ത കഴിവ് എന്നതു മാറുന്നുവെന്നേയുള്ളൂ. ഉദാഹരണത്തിന് കായിക ബലം ഒരു quality ആയി കാണുന്ന സമൂഹത്തില്‍ ഏറ്റവും കായിക ശേഷിയുള്ളവര്‍ക്കാണല്ലോ മുന്‍ ഗണന. intellectual qualities-നു മുന്‍ ഗണന നല്‍കുന്ന സമൂഹത്തില്‍ ബൌദ്ധിക വ്യാപാരത്തില്‍ മുന്‍പില്‍ നില്‍ക്കുന്നവനാണ് അവസരം. നമ്മുടെ ഇന്നത്തേ സമൂഹത്തില്‍ intellectual qualities-നാണ് പ്രാധാന്യം. ബുദ്ധിശക്തിയാകട്ടെ മനുഷ്യന്റെ ഏതൊരു കഴിവിനേക്കാളും environmentally determined ആണ് താനും. അതിന്റെയര്‍ത്ഥം ശരിയായ ട്രെയിനിംഗും പ്രോത്സാഹനവുമുണ്ടെങ്കില്‍ മനുഷ്യ സമുദായങ്ങള്‍ക്ക് ഏറെക്കുറേ ഒരുപോലെ മുന്നേറാവുന്ന ഒരു മേഖലയാണത് എന്നാണ്. അപ്പോഴാണ് അവസരസമത്വത്തിനു വേണ്ടി സംവരണം പോലുള്ള സംവിധാനങ്ങളെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത.

6.കൃത്രിമമായി ജീനുകള്‍ തമ്മിലുള്ള വ്യത്യാസം വളരെക്കുറഞ്ഞ ഒരു മനുഷ്യസമൂഹത്തെ സൃഷ്ടിക്കുന്നത് മനുഷ്യരാശിക്കു നല്ലതാണോ? ഒരേ രോഗം ഒറ്റയടിക്ക് എല്ലാവരേയും നശിപ്പിക്കുക എന്നൊരു സാധ്യതയെക്കുറിച്ച് എന്താണ് താങ്കളുടെ അഭീപ്രായം?

ജീനുകളുടെ വൈവിധ്യം തന്നെയാണ് മനുഷ്യജാതികളിലെ മിശ്രവിവാഹങ്ങളിലൂടെയും മറ്റും ഉണ്ടാവുക. ഉദാഹരണത്തിന് ആഷ്കെനാത്സി ജൂതന്മാരുടെ കാര്യമെടുക്കാം. ബുദ്ധിശക്തിയില്‍ ഈ വിഭാഗത്തിലെ ജനങ്ങള്‍ മുന്‍പിലാണ് എന്നതു സുവിദിതം. എന്നാല്‍ അവര്‍ക്കിടയില്‍ inbreeding മൂലമുള്ള ജനിതകരോഗങ്ങള്‍ ഒട്ടനവധിയും. ആഫ്രിക്കയിലെ നീഗ്രോവംശജര്‍ക്ക് സിക്കിള്‍ സെല്‍ അനീമിയ എന്ന രോഗം മലേറിയയില്‍ നിന്നുമുള്ള ജനിതക തലത്തിലെ ഒരു സംരക്ഷണം നല്‍കുന്നു. എന്നാ‍ല്‍ മലേറിയ തീരെയില്ലാത്ത അമേരിക്കയില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് ഈ ജീനുകള്‍ ഒരു മാരകമായ രോഗമാണ് സമ്മാനിക്കുന്നത്. ഒരിടത്ത് അനുഗ്രഹമായത് മറ്റൊരിടത്ത് ശാപമാകുന്നു.

Population-കള്‍ തങ്ങളിലുള്ള ജനിതക മിശ്രണവും dilution-ഉം വഴി ഇത്തരം അസുഖങ്ങളെ പില്‍ തലമുറകളിലേയ്ക്ക് കൈമാറുന്നതു തടയാമെന്നു മാത്രമ്മല്ല, പല പുതിയ ഗുണങ്ങളും ഉണ്ടാകുകയും ചെയ്യും എന്ന advantage-ഉം ഉണ്ട്. Cultural mixing-ന്റെ സാധ്യതകള്‍ വേറേയും.

കാണാപ്പുറമേ, ഈ ചര്‍ച്ച തുടക്കത്തിലേ ഓഫ് ടോപ്പിക് അടിച്ചു കുളമാക്കിയതിനു മാപ്പ്.

Mr. K# said...

"അതിനിപ്പോള്‍ എന്താന്നുവെച്ചാല്‍, ഇത്രകാലം നല്ല ഭക്ഷണത്തില്‍ നിന്നും, വിദ്യാഭ്യാസത്തില്‍ നിന്നും, നല്ല വസ്ത്രങ്ങളില്‍ നിന്നും, നല്ല ചികിത്സയില്‍ നിന്നും, നല്ല പാര്‍പ്പിടത്തില്‍ നിന്നും, സര്‍വ്വോപരി പുരോഗതിയില്‍ നിന്നും തന്നെ അകറ്റിനിര്‍ത്തപ്പെട്ട ജാതികളില്‍ പെട്ട ജനങ്ങളില്‍ അവരുടേതായ ഒരു ജനിതക സംഘാതം (gene pool) പരിണമിച്ചുണ്ടായിട്ടുണ്ട്. പിന്നോക്കാവസ്ഥ ക്രമേണ ജീനുകളിലേയ്ക്ക് വ്യാപിക്കുന്ന ഒരവസ്ഥ."

കരുത്തുള്ളവ/പരിസ്ഥിതിക്ക് അനുയോജ്യമായവ കൂടുതല്‍ കാലം ജീവിക്കുമെന്നും കൂടുതല്‍ സന്താനങ്ങളെ ഉല്പാദിപ്പിക്കുമെന്നും ഞാന്‍ പഠിച്ചിട്ടുണ്ട്. ജൈവികമായി ഒരുമകളുള്ളവര്‍ തമ്മില്‍ സംഘടിക്കാനും ഇന്‍ബ്രീഡിങ്ങ് നടക്കാനും സാധ്യത കൂടുതലുണ്ടെന്നും. ഇതല്ലേ ജാതികളുടെ ഉല്പത്തിക്കു കാരണം. ജൈവികമായുള്ള ഒരുമയുള്ള ഒരു വിഭാഗം മാത്രം മറ്റു വിഭാഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനും മറ്റു വിഭാഗങ്ങള്‍ ഈ വ്യത്യാസം ഇല്ലാതാക്കാനും കാലാകാലത്തോളം തല്പരരായിരുന്നു എന്നൊരു തോന്നലാണ്‍ താങ്കളുടെ മുകളില്‍ ക്വോട്ട് ചെയ്ത വാചകം എന്നിലുണ്ടാക്കിയത് (അകറ്റിനിര്‍ത്തപ്പെട്ട). ആരൊക്കെയോ ആരെയോ മനപ്പൂര്‍വം ജനിതകപരമായി വികലാംഗരാക്കി എന്ന്. അതാണ് ലാമാര്‍ക്കിസത്തില്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചത്.


“പിന്നോക്കാവസ്ഥ ജീനുകളിലേക്ക് വ്യാപിക്കുന്ന അവസ്ഥ.“

പിന്നോക്കാവസ്ഥ ജീനുകളിലേക്ക് വ്യാപിക്കുന്ന അവസ്ഥ!!! ഇത് തീര്‍ച്ചയായും തെറ്റിദ്ധാരണാജനകമാണ്. അതിജീവനത്തിനുള്ള കഴിവുകളാണ് ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. പിന്നോക്കാവസ്ഥയല്ല. ഒരു കാലത്ത് കായികമായുള്ള കഴിവുകളായിരുന്നു അതിജീവനത്തിന്റെ ആധാരമെങ്കില്‍ ഇന്നത് ബൌദ്ധികമായുള്ള കഴിവുകളാണ് എന്ന വ്യത്യാസം മാത്രം.


“3000 കൊല്ലം കൊണ്ട് സവര്‍ണ്ണ വിഭാഗങ്ങള്‍ ആര്‍ജ്ജിച്ച ജനിതക ഗുണങ്ങള്‍“

ഉത്തരം തീര്‍ച്ചയായും വളരെ കോമ്പ്ലക്സ് ആണ്. ഉത്തരം പറയുമ്പോള്‍ രാഷ്ട്രീയവും സാമൂഹികവുമായ ഫാക്ടേര്‍സ് കൂടി കണക്കിലെടുക്കണം.

“മിശ്രവിവാഹങ്ങളും മറ്റും പോലെ ജീനുകളുടെ ഫലപ്രദമായ intermingling ഉണ്ടായാല്‍ ഏതൊരു ജനസമൂഹത്തിനും അതുകൊണ്ട് ഗുണമുണ്ടാകും“

സ്വാഭാവികമായി സംഭവിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഗുണമുണ്ടാവും. മനുഷ്യന്‍ കൃത്രിമമായി അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ ഗുണത്തെക്കാളേറേ ദോഷവും. സംവരണം കൊണ്ട് നടക്കാന്‍ പോകുന്നത് കൃത്രിമമാണ്. അല്ലേ?

“ജീനുകള്‍ക്ക് സംഭവിക്കേണ്ട മാറ്റങ്ങള്‍ വേഗത്തിലാക്കാന്‍“
ഓരോ വിഭാഗത്തിനും അവരുടേതായ അതിജീവന കഴിവുകളുണ്ട്. മറ്റു ചില കഴിവുകള്‍ നഷ്ടപ്പെടാതെ പുതിയവ വളര്‍ത്തിയെടുക്കാനും പറ്റില്ല. മാറ്റങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമം ജെനിറ്റിക് എഞ്ജിനീയറിങ്ങ് വഴിയായാലും ആസൂത്രിത സെലക്ടീവ് ബ്രീഡിങ്ങ് വഴിയായാലും ജീനുകളുടെ വൈവിദ്ധ്യം നഷ്ടപ്പെടുത്തും.

“ജീനുകളുടെ വൈവിധ്യം തന്നെയാണ് മനുഷ്യജാതികളിലെ മിശ്രവിവാഹങ്ങളിലൂടെയും മറ്റും ഉണ്ടാവുക“
ആസൂത്രിതമാണെങ്കില്‍ പല ജനിതക ഗുണങ്ങളും നഷ്ടപ്പെടാനും മിശ്രവിവാഹം ഇടയാക്കും. മാത്രവുമല്ല ഒരൊറ്റ വംശം എന്ന സങ്കല്പത്തിന് ജീവശാസ്ത്രപരമായ അതിജീവന സാദ്ധ്യത വളരെ വളരെ കുറവായിരിക്കും എന്നാണ് എന്റെ വിശ്വാസം. അങ്ങനെയല്ലേ?

Suraj said...

വീണ്ടും ഓഫിനു മാപ്പ്, കാണാപ്പുറമേ...

പ്രിയ കുതിരവട്ടന്‍ ജീ,

"ജൈവികമായുള്ള ഒരുമയുള്ള ഒരു വിഭാഗം മാത്രം മറ്റു വിഭാഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനും മറ്റു വിഭാഗങ്ങള്‍ ഈ വ്യത്യാസം ഇല്ലാതാക്കാനും കാലാകാലത്തോളം തല്പരരായിരുന്നു എന്നൊരു തോന്നലാണ്‍ താങ്കളുടെ മുകളില്‍ ക്വോട്ട് ചെയ്ത വാചകം എന്നിലുണ്ടാക്കിയത് (അകറ്റിനിര്‍ത്തപ്പെട്ട)."

"പിന്നോക്കാവസ്ഥ ജീനുകളിലേക്ക് വ്യാപിക്കുന്ന അവസ്ഥ!!! ഇത് തീര്‍ച്ചയായും തെറ്റിദ്ധാരണാജനകമാണ്."

തെറ്റിദ്ധാരണ രണ്ടാമത്തെ കമന്റിലെ വിശദീകരണത്തോടെ മാറിക്കാണുമെന്നു വിശ്വസിക്കുന്നു. കാലാകാലമായി ഉണ്ടാകുന്ന negative selection എങ്ങനെ പിന്നോക്കാവസ്ഥയിലേക്കു നയിക്കുന്നുവെന്നത് ഞാന്‍ നേരത്തേ നല്‍കിയ ലിങ്കിലെ എന്റെ ലേഖനത്തില്‍ ഉദാഹരണ സഹിതം വിശദമാക്കിയിട്ടുണ്ട്. ആ ലേഖനത്തിനുമേല്‍ ഒരു ചര്‍ച്ച ഇവിടെ വേണ്ട എന്നു കരുതിയാണ് അതില്‍ നിന്നും ഡീറ്റെയില്‍ഡായ ക്വോട്ടുകള്‍ നല്‍കാതിരുന്നത്. (അത്തരമൊരു ചര്‍ച്ച വേണമെങ്കില്‍ മറ്റൊരു പോസ്റ്റില്‍ ആ ആംഗല ലേഖനം മലയാളത്തിലാക്കി ഇട്ടതിനു ശേഷം ആവാമെന്നു തോന്നുന്നു.അതല്ലെങ്കില്‍ നേരിട്ട് ഈ-മെയില്‍ വഴിയായി. ഇവിടെയായാല്‍, കാണാപ്പുറം മുന്നോട്ടു വച്ചിട്ടുള്ള ആശയങ്ങള്‍ ചര്‍ചചെയ്യപ്പെടാതെ പോയേക്കും. ഓഫ് ടോപ്പിക് ചര്‍ച്ച സുഖമുള്ള ഏര്‍പ്പാടല്ല :)

"മനുഷ്യന്‍ കൃത്രിമമായി അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ ഗുണത്തെക്കാളേറേ ദോഷവും. സംവരണം കൊണ്ട് നടക്കാന്‍ പോകുന്നത് കൃത്രിമമാണ്. അല്ലേ?"

സംവരണത്തിലൂടെയും affirmative actions-ലൂടെയും cultural/genetic മിശ്രണത്തിലൂടെയും സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ജെനറ്റിക് എഞ്ചിനിയറിംഗിനോളം കൃത്രിമമല്ല. അതുകൊണ്ടുതന്നെ അവ sustainable ആണ്. അതിനാലാണ് ഞാന്‍ സംവരണത്തെ അനുകൂലിക്കുന്നതും. (ഇതിന്റെയും വിശദീകരണം ആ ലിങ്കിലെ ലേഖനത്തില്‍ നല്‍കിയിട്ടുണ്ട്)

"ആസൂത്രിതമാണെങ്കില്‍ പല ജനിതക ഗുണങ്ങളും നഷ്ടപ്പെടാനും മിശ്രവിവാഹം ഇടയാക്കും. മാത്രവുമല്ല ഒരൊറ്റ വംശം എന്ന സങ്കല്പത്തിന് ജീവശാസ്ത്രപരമായ അതിജീവന സാദ്ധ്യത വളരെ വളരെ കുറവായിരിക്കും എന്നാണ് എന്റെ വിശ്വാസം. അങ്ങനെയല്ലേ?"

ആസൂത്രിതം എന്നതുകൊണ്ട് social engineering-ഓ, അല്ലെങ്കില്‍ eugenics മാതൃകയിലുള്ള സെലക്ടീവ് ബ്രീഡിംഗോ സെലക്ടീവെ എക്സ്റ്റെര്‍മിനേഷനോ അല്ല ഞാനുദ്ദേശിക്കുന്നത്. സംവരണം യഥാര്‍ത്ഥത്തില്‍ ജീനുകളെ പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന environmental factors-നെ നല്‍കുക എന്ന ധര്‍മ്മമാണ് നിറവേറ്റുക. ചെടിക്കു പുഷ്പിക്കാന്‍ ആവശ്യമായ വെള്ളവും വളവും നല്‍കുന്നതു പോലെ.

ഈ ആശയവും ഞാന്‍ നേരത്തേ പറഞ്ഞ ലിങ്കിലെ രണ്ടു ലേഖനങ്ങളിലായി ഉദാഹരണ സഹിതം ചര്‍ചചെയ്യുന്നുണ്ട്. നോക്കുമല്ലോ.

പിന്നെ,ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ കൃത്രിമമായി support ലഭിക്കുന്നതുകൊണ്ടുതന്നെയാ‍ണ് മനുഷ്യന്‍ ജീവിച്ചു പോകുന്നത്. മുന്‍ കാലങ്ങളില്‍ സാധാരണ ന്യുമോണിയ വന്നാല്‍ ചത്തു പോകുമായിരുന്നു മനുഷ്യന്‍. ഒരു തരത്തിലുള്ള ഗുണപരമായ മ്യൂട്ടേഷനുകളും ഇന്നത്തെ മനുഷ്യന് രോഗപ്രതിരോധശേഷി കൂട്ടിക്കൊടുത്തിട്ടല്ല മറിച്ച് ആന്റീബയോട്ടികിന്റെ (കൃത്രിമം) സപ്പോര്‍ട്ടിനാല്‍ ഇന്ന് കൂടുതല്‍ ആയുസ്സുള്ളവനായിരിക്കുന്നു. നമ്മുടെ ആശുപത്രികള്‍, കെട്ടിടങ്ങള്‍,എന്തിന്, ശാസ്ത്രസാങ്കേതികവിദ്യകള്‍ കൊണ്ട് നാം പണിതുയര്‍ത്തിയ സര്‍വ്വസംഗതികളും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ മനുഷ്യനെ കൂടുതല്‍ കാലത്തേയ്ക്ക്, കൂടുതല്‍ productive ആയി ജീവിക്കാനും, സര്‍വ്വോപരി ഇഫക്റ്റീവ് ആയി പ്രജനനം നടത്താനും അതുവഴി ജീനുകളെ പ്രോപ്പഗേറ്റ് ചെയ്യാനുമാണ് ആത്യന്തികമായി സഹായിക്കുക. ആ കൃത്രിമ സപ്പോര്‍ട്ട് നമ്മുടെ ജീനുകളിലെ മാറ്റം കൊണ്ട് ഉണ്ടായതല്ല, നാം നമ്മുടെ environment-നെ മാറ്റി മറിക്കുകയും നമുക്ക് പരമാവധി അനുകൂലമാക്കുകയും ചെയ്തുകൊണ്ട് നേടിയതാണ്. അതേ സപ്പോര്‍ട്ട് എല്ലാ ജാതിയിലുള്ള മനുഷ്യര്‍ക്കും നല്‍കുക എന്ന ഉദ്ദേശ്യമാണ് സംവരണത്തിലൂടെയും അഫര്‍മേറ്റിവ് ആക്ഷനുകളിലൂടെയും നടക്കുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് ഞാന്‍ സംവരണത്തെ ബയോളജിക്കല്‍ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ അനുകൂലിക്കുന്നതും.

Unknown said...

സൂരജ്‌,
(1) ഓഫിനേപ്പറ്റിയോര്‍ത്തു വിഷമിക്കേണ്ടതില്ല. ചര്‍ച്ച തുടരട്ടെ. അല്ലെങ്കിലും, നിങ്ങള്‍ പറയുന്നത്‌ അത്രയ്ക്കങ്ങോട്ട് ഓഫ് അല്ലല്ലോ.

(2) പോസ്റ്റില്‍ മുന്നോട്ടുവയ്ക്കപ്പെട്ട ആശയങ്ങളുടെ മറ്റുവശങ്ങളേപ്പറ്റിയും ഇതുപോലെയാരെങ്കിലും സ്വന്തം അറിവുകളും നിരീക്ഷണങ്ങളുമൊക്കെ പങ്കുവച്ചിരുന്നെങ്കില്‍ നന്നായിരുന്നു. ഈ വിഷയത്തില്‍ അറിവുനേടുക എന്നത്‌ പോസ്റ്റിട്ടതിന്റെ ലക്‌‌ഷ്യങ്ങളിലൊന്നായിരുന്നു. അതിന് അവസരമുണ്ടാവാതെ പോകുന്നതില്‍ അല്പം ദു:ഖമുണ്ടെന്നതു മറച്ചുവയ്ക്കുന്നില്ല.

(3) ആംഗലേയപോസ്റ്റ്‌ പരിഭാഷപ്പെടുത്തി ഇടണമെന്നൊരു അഭ്യര്‍ത്ഥനകൂടി (അതൊരല്പം ശ്രമകരമായിരിക്കില്ലേ എന്നൊരു സംശയവുമില്ലാതില്ല).

കുതിരവട്ടന്‍ | kuthiravattan said...

നകുലേട്ടാ,
സംവരണത്തെപ്പറ്റി പറയുമ്പോള്‍ കണക്കിലെടുക്കേണ്ട, എന്നാല്‍ നകുലേട്ടന്‍ വിട്ടുപോയ ഒരു ഘടകത്തെക്കുറിച്ചാണ് സൂരജ് സംസാരിച്ചത്.
സംവരണത്തിന്റെ അവസാനഫലം എന്തായിരിക്കുമെന്നും എത്ര കാലം സംവരണം വേണം എന്നും തീരുമാനിക്കുന്ന പ്രധാനമായ ഒരു ഘടകം. രാഷ്ട്രീയക്കാര്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് തോന്നുന്നില്ല.

സൂരജേ, തീര്‍ച്ചയായും ഓണ്‌ടോപ്പിക്കായ ഒരു ചോദ്യം.സംവരണം തുടങ്ങിയിട്ട് 50 കൊല്ലം ആയി. ഒരു സംവരണാനുകൂലി എന്ന നിലക്ക് എത്ര കാ‍ലം കൊണ്ട് സംവരണം പൂര്‍ണ്ണമാ‍യി അവസാനിപ്പിക്കാനാകുന്ന വിധത്തില്‍ എല്ലാവരേയും ഉയര്‍ന്നവരാക്കാമെന്നാണ് താങ്കളുടെ ശുഭാപ്തി വിശ്വാസം?
സംവരണാനുകൂലിയായ നകുലേട്ടനും ഉത്തരം പറയാം :-)

ഓഫ്:
സൂരജ്, വിശദീകരണങ്ങള്‍ക്ക് ഒരു സ്പെഷല്‍ താങ്ക്സ്. ആ പോസ്റ്റ് മലയാളത്തിലേക്കാക്കുമല്ലോ അല്ലേ.

sajan jcb said...

അതുകൊണ്ടുതന്നെ 'അച്ഛനുമമ്മയ്ക്കും സംവരണാടിസ്ഥാനത്തില്‍ ജോലികിട്ടിയില്ലേ അതുകൊണ്ടിനി അവരുടെ മക്കള്‍ക്ക് സംവരണം കൊടുക്കേണ്ടകാര്യമില്ല' എന്നൊക്കെയുള്ള പലപ്പോഴും കേള്‍ക്കുന്ന വാദങ്ങള്‍ ശാസ്ത്രീയമായി നോക്കിയാല്‍ തെറ്റെന്നു കാണാം...

അതായത് സംവരണം എന്നു പറയുന്നതു ഒരു സെറ്റു് ആളുകള്‍ക്കു എക്കാലത്തേക്കും അനുവദിക്കപ്പെടേണ്ട ഒന്നാണെന്ന്!!!

ജബ്ബാര്‍ മാഷു ചൂണ്ടിക്കാട്ടിയത് വളരെ വലിയ മാതൃക തന്നെയാണ്.... സ്വന്തം മക്കളുടെ അവസരം മറ്റോരു കുട്ടിക്കു നല്‍കിയതിലൂടെ ആ കുടുംബത്തെ ഒന്നു താങ്ങികൊടുക്കുകയാണ് ചെയ്തതു്. അതായതു് സംവരണത്തിന്റെ reach ഒന്നും കൂടി വിപുലമായി. ഇനി ആ കുടുംബം മറ്റൊരു കുട്ടിക്കു വഴിതുറന്നാല്‍ പിന്നേയും കൂടുതല്‍ ആളുകള്‍ സംവരണത്തിന്റെ ഗുണഫലം അനുഭവിക്കും! ആ ചെയിന്‍ മുന്നോട്ടു പോയാല്‍ ഒരു പക്ഷെ കുറച്ചു നാളുകള്‍ക്കുള്ളില്‍ ആ സമൂഹത്തിലെ എല്ലാവരും കര കയറി എന്നു വരാം

ഇപ്പോഴത്തെ സ്ഥിയില്‍ തന്നെ പോകാന്‍ തീരുമാനിച്ചാല്‍ ഒരു പക്ഷേ ജബ്ബാര്‍ മാഷിന്റെ കുടുംബ തലമുറ മാത്രമേ രക്ഷപ്പെടുകയുള്ളൂ. (ജബ്ബാര്‍ മാഷ് എന്നതു ഒരു ഉദ്ദാഹരണാം മാത്രമായി എടുക്കാന്‍ അപേക്ഷ.)

sajan jcb said...

നകുലന്‍ ചേട്ടന്‍ പറഞ്ഞ index method വച്ച് ഒരു പരീക്ഷണം.

ഇതില്‍ ഇപ്പോഴത്തെ വ്യവസ്ഥ അനുസരിച്ച് ജാതി/മത റിസെര്‍വേഷനു യോഗ്യത ഉള്ളവര്‍ക്കു തുടക്കം തന്നെ കുറച്ചു പോയ്ന്റ് കിട്ടുന്നു.... say 100. പിന്നെ അവരുടെ ഇന്നത്തെ ചുറ്റുപാടനുസരിച്ച് അതിലെ പോയ്ന്റുകള്‍ കുറയുകയോ കൂടുകയോ ചെയ്യാം.ഒരു ജാതി/മത റിസര്‍വേഷനുകള്‍ക്കും യോഗ്യതയില്ലാത്തവരും പരമ ദരിദ്രരായവരും ആയവര്‍ക്കു മറ്റു indexസ്സുകള്‍ വച്ച് മുമ്പില്‍ എത്താം.

ഓരോ കുടുംബവും രക്ഷപ്പെടുന്നതിനനുസരിച്ച് അവരുടെ ജീവിതരീതികള്‍ മെച്ചപെടും.. അതനുസരിച്ച് അവര്‍ക്കു ലഭിക്കുന്ന പോയ്ന്റികള്‍ കുറഞ്ഞു വരും... അപ്പോള്‍ അതു മറ്റുള്ളവര്‍ക്കുള്ള അവസരമായി പരിണമിക്കും.

Criteria ....

1. if eligible for current caste/religion reservation = 100 points

2. living House.(for 5 member family)

living in tent or in forest (less than 600 sq.feet) = +100
less than 600sq.ft rented flat/house= +50 (poor)
less than 900sq.ft owned flat/house = -10
more than 900 sq.ft = -30

3. land

No land owned = +50
less than 3 cents (in town/city) = +10
less than 10 cents (in village) = +10
more than 40 cents (in village) = -30
between 10 and 40 cents (in village) = -20
more than 40 cents (in Town/City) = -50
between 10 and 40 cents (in Town/City) = -30

4. Car (luxury item)
NO car = +20
Car with less than 5 lakhs = -5
car with more than 5 lakhs = -20

5. Electricity

NO electricity connection = +10
consumption less than 300 units = +2
consumption more than 300 units = -10


6. firdge, TV, Gas stove, Mixy,
(assume for 10 or less member family)
None = +30
All = -30
any two = -10
any three = -20

8. A/c, inverter, Computer

None = +10
any two = -10
All = -30

9. NO people have Govt Job = +50

if one have Govt Job through reservation = -10
if three or more = -50

(this index should be considered when applying for Job)

10. No people get a higher education seat through reservation = +50
if one have got seat = -10
if three have got seat = -50
(this index should be considered when applying for Educational purpose)


വളരെപ്പെട്ടന്നു ഉണ്ടാക്കിയ പട്ടിക ആയതിനാല്‍ കൃത്യത ഉണ്ടാകാന്‍ സാധ്യതയില്ല. ക്ഷമിക്കണം

Unknown said...

അതുകൊണ്ടുതന്നെ 'അച്ഛനുമമ്മയ്ക്കും സംവരണാടിസ്ഥാനത്തില്‍ ജോലികിട്ടിയില്ലേ അതുകൊണ്ടിനി അവരുടെ മക്കള്‍ക്ക് സംവരണം കൊടുക്കേണ്ടകാര്യമില്ല' എന്നൊക്കെയുള്ള പലപ്പോഴും കേള്‍ക്കുന്ന വാദങ്ങള്‍ ശാസ്ത്രീയമായി നോക്കിയാല്‍ തെറ്റെന്നു കാണാം...
അഛനുമമ്മയ്ക്കും ജോലി കൊടുത്തത് കൊണ്ട് മക്കള്‍ക്ക് വേണ്ട എന്ന് പറയുന്നത് ഒറ്റ നോട്ടത്തില്‍ ക്രൂഡ് എന്നും യുക്തി ഇല്ല എന്നും തോന്നും എങ്കിലും അതിന് ഒരു മറുവശമില്ലേ? ഒരു തലമുറയ്ക്ക് അതായത് അഛനും അമ്മയ്ക്കും സംവരണം കൊണ്ട് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കിയാല്‍ അതിന്റെ ഗുണഫലം അവരുടെ കുട്ടികള്‍ക്ക് അവര്‍ പകര്‍ന്ന് കൊടുക്കും എന്നുള്ളത് തീര്‍ച്ചയല്ലേ. അതല്ല കുട്ടികള്‍ക്ക് വീണ്ടും മാതാപിതാക്കളെ പോലെ സംവരണത്തിനെ തന്നെ ആശ്രയിക്കേണ്ടി വരുന്നു എങ്കില്‍ മാതാപിതാക്കള്‍ക്ക് നല്‍കിയ സംവരണം ഫലം ചെയ്തില്ല എന്ന് വരില്ലേ? അങ്ങനെ വന്നാല്‍ കുറച്ച് തലമുറകള്‍ക്ക് സംവരണം നല്‍കുന്നതിലൂടെ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാം എന്ന ലക്ഷ്യം പാളുന്നു എന്നല്ലേ അര്‍ത്ഥം? സംവരണം ലഭിച്ച മാതാപിതാക്കള്‍ അവരുടെ മക്കള്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ പകര്‍ന്ന് നല്‍കുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

തലമുറകളായി നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥ തലമുറകലിലേക്ക് വ്യാപിയ്ക്കും ജീനുകളിലൂടെ എന്ന് പറയുകയും അതിന് സംവരണത്തിലൂടെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന താങ്കളുടെ വാദം സെല്‍ഫ് കൊണ്ട്രഡിക്ടറിയായി തോന്നി.

താരാപഥം said...

നകുലേട്ടാ, കാലികപ്രസക്തിയുള്ള ചര്‍ച്ചതന്നെ. സംവരണം ജാതി വ്യവസ്ഥയില്‍ മാത്രം ഒതുങ്ങുന്നതാവരുതെന്നാണ്‌ എന്റെയും അഭിപ്രായം.

ഇവിടെ വിട്ടുപോയ പ്രസക്തമായ ഒരുകാര്യത്തിലേക്ക്‌ ഞാന്‍ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു. ഇക്കാര്യത്തില്‍ അറിവുള്ളവര്‍ കൂടുതല്‍ വിശദീകരിക്കും എന്നു കരുതുന്നു.
നമ്മുടെ രാജ്യം പ്രധാനമായി നിയന്ത്രിക്കേണ്ട ഒരു കാര്യം ജനപ്പെരുപ്പമാണ്‌. അത്‌ നിയന്ത്രിച്ചില്ലെങ്കില്‍ ഒരു സംവരണംകൊണ്ടും ഗുണമുണ്ടാവില്ല. ചില മതങ്ങളുടെ ദൈവങ്ങള്‍പോലും പറയുന്നുണ്ട്‌, നിങ്ങള്‍ പെറ്റുപെരുകി വംശവര്‍ദ്ധയുണ്ടാക്കണം എന്ന്. നിര്‍ബ്ബന്ധ നിയന്ത്രണം കൊണ്ടുവരുമ്പോള്‍ ജാതിക്കോമരങ്ങള്‍ തുള്ളും. അതുകൊണ്ട്‌ വംശവര്‍ദ്ധനവില്‍ തൊട്ടുകളിക്കാതെ സംവരണത്തില്‍ നിയന്ത്രണം കൊണ്ടുവരിക മാത്രമെ പ്രായോഗികമായുള്ളൂ.

പിന്നോക്കക്കാരുടെ കുട്ടികള്‍ക്ക്‌ പ്രാഥമിക വിദ്യഭ്യാസത്തിന്‌ കഴിയാവുന്നത്ര സംവരണവും സഹായവും നല്‍കുകയും, ജോലിയുടെ കാര്യത്തില്‍ ഒരു വീട്ടിലെ (ഒരു തലമുറയിലെ) രണ്ടു പേര്‍ക്കു മാത്രം സംവരണം നല്‍കുകയും ചെയ്യുക.
മറ്റു വിഭാഗങ്ങളിലും ഗവണ്മെന്റു ജോലി കൊടുക്കുന്നതില്‍ ഒരു തലമുറയില്‍ രണ്ടാള്‍ക്കുമാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തുക.
ചൈനയില്‍ ഒന്നില്‍കൂടുതല്‍ കുട്ടികളുള്ള ദമ്പതികള്‍ സര്‍ക്കാരിന്‌ കൂടുതല്‍ നികുതി കൊടുക്കേണ്ടിവരുന്നുണ്ട്‌ എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

സൂരജ്‌ സൂചിപ്പിച്ചപോലെ ജനിതകമായ മാറ്റംകൊണ്ട്‌ സംവരണം ഇല്ലാതാക്കാന്‍ എത്രനാള്‍ വേണ്ടിവരും എന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. അത്‌ ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമോ കഴിവില്ലായ്മയോ എന്നറിയില്ല. ഒരു കുടുംബത്തിലെ അംഗങ്ങള്‍ കുറയുമ്പോള്‍ അവര്‍ക്ക്‌ അനുഭവിക്കാവുന്ന സുഖസൗകര്യങ്ങള്‍ക്കും ക്വാളിറ്റി കൂടുതലുണ്ടാകും.
ഒരു തെങ്ങിനിടാനുള്ള രാസവളം പത്തു തെങ്ങിന്‌ നിര്‍ബ്ബന്ധമായി കൊടുക്കേണ്ടിവരുമ്പോള്‍ അതില്‍നിന്നും കിട്ടുന്ന ഗുണം എത്രത്തോളമുണ്ടാവുമെന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഇനി പത്തു തെങ്ങിനും ഒരുപോലെ ശരിയായ അളവില്‍ വെള്ളവും വളവും കൊടുക്കേണ്ടിവരുമ്പോള്‍ അതിന്റെ സാമ്പത്തികഭാരം എത്രയുണ്ടാവുമെന്നും ഊഹിക്കാവുന്നതേയുള്ളൂ.
പിന്നെയൊന്നുള്ളത്‌, ജാതിയില്‍ മുന്നോക്കമുള്ളവര്‍ അനവധികൊല്ലമായി ശീലിച്ചും അനുഭവിച്ചും പോരുന്ന ജീവിത രിതിയില്‍നിന്ന് അവരുടെ ജനിതകമായ ഗുണനിലവാരം കൂടിയിട്ടുണ്ടെങ്കില്‍, അവര്‍ ഇതുവരെ ജീവിച്ചിരുന്ന രീതിയില്‍ (നിത്യകര്‍മ്മങ്ങള്‍, ഭക്ഷണം, വ്യായാമം, സാമൂഹിക ബന്ധങ്ങള്‍, ആത്മീയ വിശ്വാസങ്ങള്‍, തുടങ്ങിയവ) പിന്നോക്കക്കാര്‍ക്കും ജീവിക്കാന്‍ സാഹചര്യം ഒരുക്കുകയും അതിന്‌ തയ്യാറാവുകയും ചെയ്താല്‍, ജനിതക വൈവിദ്ധ്യം ഇല്ലാതാകേണ്ടതല്ലെ. അങ്ങിനെയെങ്കില്‍ ഉച്ചനീചത്വങ്ങള്‍ ഇല്ലെന്നു പറയുന്ന മതങ്ങളില്‍ സംവരണത്തിന്റെ പ്രശ്നമുദിക്കുന്നുമില്ല.

Mr. K# said...

അതുകൊണ്ടുതന്നെ 'അച്ഛനുമമ്മയ്ക്കും സംവരണാടിസ്ഥാനത്തില്‍ ജോലികിട്ടിയില്ലേ അതുകൊണ്ടിനി അവരുടെ മക്കള്‍ക്ക് സംവരണം കൊടുക്കേണ്ടകാര്യമില്ല' എന്നൊക്കെയുള്ള പലപ്പോഴും കേള്‍ക്കുന്ന വാദങ്ങള്‍ ശാസ്ത്രീയമായി നോക്കിയാല്‍ തെറ്റെന്നു കാണാം...

ദില്‍ബാസുരാ
സൂരജ് ഈ പറഞ്ഞത് ശാസ്ത്രീയമായി പറഞ്ഞതാണ്. യുക്തിയെ തോന്നലുകള്‍ കൊണ്ട് ഖണ്ഡിക്കാന്‍ ശ്രമിക്കരുത്. വിശദീകരിക്കാം.
സൂരജിന്റെ അഭിപ്രായത്തില്‍ പിന്നോക്കാവസ്ഥ ജീന്‍ ലെവലില്‍ ആണ്. സംവരണം ലഭിച്ച മാതാപിതാക്കളുടെ മകന് ആ ജീനുകള്‍ തന്നെയല്ലേ ഉണ്ടാവൂ. (മ്യൂട്ടേഷനും മറ്റും അവിടെ നില്‍ക്കട്ടെ. അതു വളരെ പതിയെ സംഭവിക്കുന്നു). ഇനി ആ മകന്‍ മറ്റൊരു സംവരണം കിട്ടിയ മാതാപിതാക്കളുടെ മകളെ കല്യാണം കഴിച്ചാല്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കും ആ ജീനുകള്‍ തന്നെയേ ഉണ്ടാവൂ. രണ്ടു ഓട്ടക്കാരെ സങ്കല്‍പ്പിക്കു. ഒരാള്‍ മറ്റേയാളുടെ 3000 മീറ്റര്‍ പുറകിലാണ്. രണ്ടു പേരുടെ സ്പീഡും തുല്യമാണ്. രണ്ടു പേരും എന്നെങ്കിലും ഒപ്പമെത്തുമോ? വിഷമം പിടിച്ച ചോദ്യമാണല്ലേ? അതു കൊണ്ടു തന്നെയാണ് എത്രകാലം സംവരണം വേണമെന്ന കാര്യത്തില്‍ സൂരജിന് ഉത്തരം പറയാനാവാത്തത്. തിയറി അനുസരിച്ച് മിനിമം 5000 കൊല്ലം വേണ്ടിവരും എന്ന് തോന്നുന്നു.

എത്രകാലം സംവരണം തുടരണം എന്ന ചോദ്യത്തിന് സൂരജ് പറഞ്ഞ ഉത്തരം ശ്രദ്ധിച്ചോ?
മിശ്രവിവാഹങ്ങളും മറ്റും പോലെ ജീനുകളുടെ ഫലപ്രദമായ intermingling ഉണ്ടായാല്‍ ഏതൊരു ജനസമൂഹത്തിനും അതുകൊണ്ട് ഗുണമുണ്ടാകും.
ഇതാണ് ഷോര്‍ട്ട്കട്ട്. ഈ തലമുറയിലെ എല്ലാവരും മിശ്രവിവാഹമേ കഴിക്കൂ (മതം മാറി കല്യാണം കഴിച്ചാല്‍ പോര, മുന്നോക്കനും പിന്നോക്കനും തമ്മില്‍ കല്യാണം കഴിക്കണം) എന്ന് തീരുമാനിച്ചാല്‍ വെറും 25/50 കൊല്ലം കൊണ്ട് എല്ലാവരേയും ഒരേ നിലവാരത്തില്‍ കൊണ്ടുവരാം പറ്റും. ദില്‍ബാസുരന്‍ ബാച്ചി ക്ലബ്ബിന്റെ പ്രസിഡന്റല്ലേ? എന്താ അഭിപ്രായം ;-)

Dinkan-ഡിങ്കന്‍ said...

ഇനം തിരിച്ചും പട്ടികതിരിച്ചും ഉള്ള സ്റ്റാറ്റിറ്റിക്കല്‍ അനാലിസിസൊന്നും നോക്കിയില്ല പോസ്റ്റിലെയും കമെന്റിലേയും... നെടുനീളനുകളെ ഒന്ന് ഓടിച്ച് നൊക്കിയതേ ഉള്ളൂ‍.
എങ്കിലും ഒന്ന് മാത്രം അഭിപ്രായപ്പെടുന്നു.
സംവരണം സാമ്പത്തികാടിസ്ഥാനത്തിലാകേ/ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

അങ്കിള്‍ said...

:)

Unknown said...

സൂരജ്‌, കുതിരവട്ടന്‍,

പരമാവധി ജീന്‍മിശ്രണത്തിലൂടെ ഏതാണ്ടൊക്കെ സമാനഗുണവിശേഷങ്ങളുള്ളവര്‍ ചേര്‍ന്ന ഒരു 'പൊതുവംശ'ത്തിന്റെ സൃഷ്ടിയേക്കുറിച്ചാണോ നിങ്ങളിരുവരും ചേര്‍ന്നു പറഞ്ഞുവരുന്നത്‌ എന്നു സംശയിച്ചിരുന്നു ആദ്യം. അത്തരം ശ്രമങ്ങള്‍ ജീനുകളുടെ വൈവിദ്ധ്യം തന്നെയാണു സൃഷ്ടിക്കുക എന്ന വിശദീകരണം ആ ധാരണ മാറ്റി.

ഇവിടെയൊക്കെ, “സവര്‍ണ്ണവിഭാഗങ്ങളുടെ ജനിതകഗുണങ്ങള്‍ മറ്റുള്ളവര്‍ ആര്‍ജ്ജിക്കുക“ എന്നൊക്കെപ്പറയുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ഒരു സംഗതികൂടിയുണ്ട്‌. ഒരു സാമാന്യവത്‌കരണം സാദ്ധ്യമല്ലെങ്കില്‍പ്പോലും, 'സവര്‍ണ്ണ'രെന്നറിയപ്പെടുന്നവര്‍ പൊതുവെ ബൗദ്ധികതലത്തിലും മറ്റുള്ളവര്‍ കായികതലത്തിലും മുന്നിട്ടു നില്‍ക്കുന്നുവെന്നു പൊതുവെ കരുതപ്പെടുന്നുണ്ട്‌. ഇവയില്‍, ബൗദ്ധികതലത്തിലുള്ളതിനുമാത്രം അമിതപ്രാധാന്യംകൊടുത്ത്‌, അവയാര്‍ജ്ജിക്കുന്നത്‌ ഒരു അന്തിമലക്‌ഷ്യമായി കരുതേണ്ടതുണ്ടോ എന്നു കൂടി ചിന്തിക്കണം. അതു മറ്റുള്ളതിനേക്കാള്‍ മുമ്പില്‍ എന്ന ചിന്തയില്‍ കഴമ്പില്ലെന്നാണെനിക്കു തോന്നുന്നത്‌. സാഹചര്യമനുസരിച്ച്‌ - ഏതിനാണു പ്രാധാന്യം എന്നതനുസരിച്ച്‌ - മുന്‍/പിന്‍ സ്ഥാനങ്ങള്‍ മാറും.

സൂരജും ഇതു തന്നെയാണു പറയുന്നതെങ്കിലും, ഈ സ്ഥാനങ്ങള്‍ കാലത്തിനനുസരിച്ചു മാറുമെന്നാണദ്ദേഹം പറയുന്നത്‌. അതു കുറെയൊക്കെ ശരിയുമാണ്‌. എന്നാല്‍, ഒരേ കാലഘട്ടത്തില്‍ത്തന്നെ, മറ്റു സാഹചര്യങ്ങള്‍ക്കനുസരിച്ചും ആ സ്ഥാനങ്ങള്‍ മാറുമെന്നാണ്‌ എനിക്കു തോന്നുന്നത്‌.

അതുപോലെ തന്നെ, ഏതെങ്കിലുമൊരു സാഹചര്യത്തില്‍ ഒന്നു മറ്റൊന്നിനേക്കാള്‍ "മുമ്പില്‍" ആകുന്നുവെന്നു കരുതി മറ്റേതിന്റെ പ്രാധാന്യം തരിമ്പും ഇല്ലാതാകുന്നില്ല എന്നു കൂടി നാം ഓര്‍ക്കണം. ചിന്തകര്‍, നയവിദഗ്ദ്ധര്‍, അദ്ധ്യാപകര്‍ എന്നിങ്ങനെയൊക്കെയുള്ളവര്‍ മാത്രം ചേര്‍ന്ന്‌ സുശക്തവും പുരോഗമിച്ചതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനാവുമെന്നു കരുതാമോ? നല്ല ഒന്നാന്തരം മുക്കുവന്മാര്‍ തുടങ്ങി - വിവിധ തൊഴില്‍രംഗങ്ങളില്‍ മികവുള്ളവര്‍, കരുത്തരായ പട്ടാളക്കാര്‍ അങ്ങനെ പോയി - മിടുക്കരായ തെങ്ങുകയറ്റക്കാര്‍ വരെ നീളുന്ന പട്ടികയില്‍പ്പെട്ടവര്‍(ആ പട്ടികയാണ്‌ കുറേക്കൂടി നീണ്ടത്‌) നമുക്കില്ലെങ്കില്‍, അതു രാഷ്ട്രത്തിന്റെ മൊത്തം പിന്നോക്കാവസ്ഥയിലേക്കാണു നയിക്കുക.

മറ്റേത്‌ എന്തോ കൂടിയ കാര്യമാണെന്ന തോന്നല്‍ ഒരു വിഭാഗത്തിനും തോന്നേണ്ടകാര്യമില്ല. ഓരോന്നിന്റെയും പ്രാധാന്യത്തേക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ കഴിഞ്ഞാല്‍, ഒരു അപകര്‍ഷതാ(മറിച്ചും)ബോധത്തിന്റെയോ ശതൃതയുടെയോ യാതൊരു കാര്യവുമില്ല. വളരെമുമ്പ്‌, വ്യത്യസ്തതൊഴില്‍ വിഭാഗങ്ങളായി കാണപ്പെട്ടവരെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി ഉപമിച്ചതിനും മറ്റും - ഇതെല്ലാം കൂടിച്ചേര്‍ന്ന്‌ ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ശരീരമാവുന്നുള്ളൂ - അതിലേ ജീവനുണ്ടാവുന്നുള്ളൂ - എന്ന അര്‍ത്ഥത്തില്‍, ഓരോന്നിന്റെയും പരസ്പരപൂരകങ്ങളായ പ്രാധാന്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതായി വ്യാഖ്യാനിക്കപ്പെടാമായിരുന്നു. അതിനുപകരം, ഒരു അവയവം മറ്റൊന്നിനേക്കാള്‍ പ്രാധാന്യമുള്ളതാണ്‌ എന്ന മട്ടിലൊക്കെ ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ച്‌ അകല്‍ച്ചകള്‍ സൃഷ്ടിച്ചവരാണ്‌ യഥാര്‍ത്ഥകുറ്റക്കാര്‍. കയ്യും കാലുമില്ലാതെ ജീവച്ഛവമായിക്കിടക്കുന്ന ഒരാള്‍ - അയാളൊരു പണ്ഡിതനായിക്കൊള്ളട്ടെ - അയാളെക്കൊണ്ട് എന്തു ചെയ്യാന്‍ സാധിക്കാനാണ്?

ഇവിടെ, ഇപ്പൊളത്തെ സാഹചര്യത്തില്‍, ബൗദ്ധികഗുണവിശേഷങ്ങള്‍ക്ക്‌ പ്രാധാന്യം കിട്ടുന്നതിന്റെ മുഖ്യകാരണം - അത്തരം ഗുണവിശേഷമുള്ളവരിലേക്കാണ്‌ അധികാരമെത്തുന്നത്‌ എന്നതാണ്‌. മുമ്പാണെങ്കില്‍, അത്‌ കായികബലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനിക്കപ്പെട്ടിരുന്നത്‌.

എപ്പോഴായാലും, അധികാരം കയ്യിലുള്ളവര്‍ക്ക്‌, വേണമെന്നുണ്ടെങ്കില്‍, മറ്റുള്ളവരെ ചൂഷണം ചെയ്യാനും തങ്ങളുടെ അധികാരം നിലനിര്‍ത്താനുമുള്ള അവസരങ്ങളുണ്ട്‌. അത്തരമൊരു ചൂഷണത്തിന്‌ - അല്ലെങ്കില്‍ അകറ്റിനിര്‍ത്തലിന്‌ - അവസരമില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥിതിസൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍പ്പിന്നെ പ്രശ്നമില്ല. ചിലതരം ഗുണപരമായ സവിശേഷതകള്‍ എല്ലാവരിലും എത്തേണ്ടതുണ്ട്‌ എന്നൊന്നും വരില്ല.

ഇക്കാര്യത്തിലും, മുന്‍വിധികള്‍ പാടില്ല എന്നാണെന്റെ അഭിപ്രായം. 'അയിത്തങ്ങള്‍, വിലക്കുകള്‍, തളച്ചിടലുകള്‍' എന്ന പദങ്ങളൊക്കെ പഴയപടി ആവര്‍ത്തിക്കാതെ, മാറുന്ന സാഹചര്യങ്ങളേക്കുറിച്ചു നാം ബോധവാന്മാരാകുകയും അതിനനുസരിച്ച്‌ പരിവര്‍ത്തനങ്ങള്‍ക്കു സ്വയം വിധേയരാകുകയും വേണം. ഒരു കൂട്ടര്‍ മനപ്പൂര്‍വ്വം മറ്റുള്ളവരെ സമ്പൂര്‍ണ്ണമായി 'അകറ്റി നിര്‍ത്തുന്നു' എന്നൊക്കെ പറയുന്നതില്‍, പലകാര്യങ്ങളിലും എനിക്കു വിയോജിപ്പുണ്ട്‌. അതുപോലെ, 'ദലിത്‌ രാഷ്ട്രീയ'മെന്നും മറ്റു വിശേഷിപ്പിക്കപ്പെടുന്നവയുടെ വക്താക്കള്‍ ചേര്‍ന്ന്‌ ഇപ്പോഴും എന്തിനെയും ഏതിനേയും സവര്‍ണ്ണസംജ്ഞ കൊടുത്ത്‌ "അധിക്ഷേപി"ക്കുന്നതിനോടും, ബലപ്രയോഗത്തിലൂടെ അധികാരം നേടുകയും നിലനിര്‍ത്തുകയും ചെയ്യണമെന്ന മട്ടിലുള്ള ചിന്താഗതികള്‍ പേറുന്നതിനോടും എനിക്കു വിയോജിപ്പുണ്ട്‌. അതൊക്കെ നമ്മുടെ രാഷ്ട്രത്തെ ശിഥിലമാക്കുകയേയുള്ളൂവെന്നാണു ഞാന്‍ കരുതുന്നത്‌. ഈ ചര്‍ച്ചയില്‍ നിന്ന്‌ രാഷ്ട്രീയം എന്ന പദം തന്നെ ഒഴിവാക്കാമെങ്കില്‍ അത്രയും നല്ലത്‌ എന്നു കരുതുന്നതുകൊണ്ട്‌ അതു വിശദീകരിക്കുന്നതൊഴിവാക്കുന്നു.

ജീന്‍പരമായി വ്യത്യസ്തമായ ഗുണവിശേഷങ്ങളുള്ള സമൂഹങ്ങള്‍ വ്യത്യസ്തമായിത്തന്നെ തുടരട്ടെ എന്നും - അവര്‍ക്കിടയിലുള്ള മിശ്രണം പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നൊന്നുമല്ല ഇതുവരെ പറഞ്ഞുവന്നത്‌. ഏതെങ്കിലുമൊരു പ്രത്യേകതരത്തിലുള്ള ഗുണവിശേഷങ്ങള്‍ മാത്രം പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കാന്‍ പാടില്ല എന്നാണുദ്ദേശിച്ചത്‌.

Unknown said...

>>[സൂരജ്‌]സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്, ദേശത്തിന്റെ വിഭവങ്ങള്‍ ജനാധിപത്യപരമായി വീതിക്കുക എന്നതാണ്....... .......ശരിക്കും ജനസംഖ്യയ്ക്ക് അനുപാതമായിട്ടാണ് നാടിന്റെ ധനവും വിഭവശേഷിയുമെല്ലാം വീതം വയ്ക്കുന്നതെങ്കില്‍ ......<<

ഒറ്റനോട്ടത്തില്‍ ശരിയെന്നു തോന്നും. ഇതു പക്ഷേ വളരെ അപകടം പിടിച്ചൊരു ശ്രമമാണെന്നതു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌. അതിര്‍വരമ്പുകള്‍ പരമാവധി അലിയിച്ചു കളയുക എന്നതാണല്ലോ ആത്യന്തിക ലക്ഷ്യം. പക്ഷേ, ജനസംഖ്യാനുപാതിക പ്രാതിനിധ്യം എന്നു പറയുമ്പോള്‍, നാം ആദ്യം തന്നെ ചെയ്യേണ്ടി വരുന്നത്‌, അതിര്‍ വരമ്പുകള്‍ കൃത്യമായി വരയ്ക്കുകയും ഓരോ സമുഹത്തിന്റെയും എണ്ണമെടുത്ത്‌ ശക്തി(?) നിര്‍ണ്ണയിക്കുക എന്നതുമാണ്‌. ഒരു വ്യക്തി ഒരേ സമയം തന്നെ വ്യത്യസ്ത സമൂഹങ്ങളെ പ്രതിനിധീകരിക്കാമെന്നിരിക്കെ, സമുഹങ്ങളുടെ വിഭജനം നാം ഏതടിസ്ഥാനത്തില്‍ നടത്തും എന്ന ചോദ്യവുമുണ്ട്‌.

Unknown said...

>>[കുതിരവട്ടന്‍]സംവരണം തുടങ്ങിയിട്ട് 50 കൊല്ലം ആയി. ഒരു സംവരണാനുകൂലി എന്ന നിലക്ക് എത്ര കാ‍ലം കൊണ്ട് സംവരണം പൂര്‍ണ്ണമാ‍യി അവസാനിപ്പിക്കാനാകുന്ന വിധത്തില്‍ എല്ലാവരേയും ഉയര്‍ന്നവരാക്കാമെന്നാണ് (സൂരജേ)താങ്കളുടെ ശുഭാപ്തി വിശ്വാസം?
സംവരണാനുകൂലിയായ നകുലേട്ടനും ഉത്തരം പറയാം :-)
<<

ഉത്തരം പറയുന്നതിനു മുമ്പ്‌ ഒരുകാര്യം സൂചിപ്പിച്ചുകൊള്ളട്ടെ. സംവരണ വിരുദ്ധര്‍/അനുകൂലികള്‍ എന്നിങ്ങനെ മാത്രമായുള്ള ഒരു വര്‍ഗ്ഗീകരണത്തെ ഞാന്‍ പലപ്പോഴും ചെറുക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. സംവരണസംബന്ധിയായ പലഘടകങ്ങളിലും ആളുകളുടെ പിന്തുണയ്ക്ക്‌ ഏറ്റക്കുറച്ചിലുകളുണ്ടാവും. അര്‍ഹത കണക്കാക്കുവാന്‍ പല മാനദണ്ഡങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന അതേ അവസ്ഥ തന്നെ ഇവിടെയും.

ഇപ്പോളത്തെ സംവരണവ്യവസ്ഥിതിയിലെ പല കാര്യങ്ങളിലും എനിക്ക്‌ കടുത്ത അഭിപ്രായവ്യത്യാസങ്ങളുണ്ട്‌. അര്‍ജ്ജുന്‍ സിംഗിന്റെ അടുത്തകാലത്തെ പ്രഖ്യാപനത്തിലും യാതൊരു ആത്മാര്‍ത്ഥതയും അടങ്ങിയിട്ടില്ലെന്നാണെനിക്കു തോന്നിയത്‌. സംവരണപരിധി സംബന്ധിച്ച കോടതിയുടെ വിലക്ക്‌ 50% എന്നതിനു പകരം 70% ആയിരുന്നെങ്കില്‍ അദ്ദേഹം സംവരണത്തോത്‌ 27% എന്നതിനു പകരം കണ്ണുമടച്ച്‌ 47% എന്നു പ്രഖ്യാപിച്ചേനെ!

എങ്കിലും, പൊതുവില്‍ നോക്കിയാല്‍ ഞാനൊരു സംവരണാനുകൂലിയാണെന്ന്‌ എനിക്കു തന്നെ തോന്നിയിട്ടുണ്ട്‌. അതിനു കാരണം രണ്ടെണ്ണമാണ്‌. ഒന്ന്‌ - സമൂഹത്തിലെ എല്ലാ തുറയിലുമുള്ളവര്‍ ജീവിതപുരോഗതിപ്രാപിച്ചു കാണാന്‍ ആഗ്രഹിക്കുന്നു. രണ്ട്‌ - അതിനു പലമാര്‍ഗ്ഗങ്ങളുമുള്ളവയില്‍, ചില വിഭവങ്ങള്‍ 'നിര്‍ബന്ധിത'മാക്കി നീക്കി വയ്ക്കുക എന്നതും ഫലപ്രദം തന്നെയാണെന്നു കരുതുന്നു.

ഓരോ ആഴ്ചയിലും കുറച്ചു സമയം ബ്ലോഗെഴുത്തുമായി ബന്ധപ്പെട്ട കാര്യങ്ങളേ ചെയ്യൂ എന്നു നിര്‍ബന്ധബുദ്ധി പിടിക്കുന്നതുകൊണ്ടു മാത്രമാണ്‌ എനിക്ക്‌ ഒരു വരിയെങ്കിലും എഴുതാന്‍ സാധിക്കുന്നത്‌. അല്ലെങ്കില്‍, മറ്റു വിവിധ തിരക്കുകള്‍ക്കിടയില്‍പ്പെട്ട്‌ വായന പോലും നടക്കാത്തൊരു സാഹചര്യമാണിപ്പോളുള്ളത്‌. ഇത്‌ ഒരുതരം സംവരണമാണ്‌(സമയത്തിനാകുമ്പോള്‍, 24 മണിക്കൂര്‍ എന്നൊരു പരിധിയുണ്ട്‌. മറ്റുള്ളവയുടെ കാര്യത്തില്‍, ഉള്ളതിന്റെ ചെറിയപങ്കു കരുതിവയ്ക്കുന്നതിനൊപ്പം, അധികവിഭവസമാഹരണവും പരീക്ഷിച്ചുനോക്കാം - കൂടുതല്‍ സീറ്റുകള്‍ ... മുതലായവ)

ഇനി, സംവരണം അവസാനിപ്പിക്കാവുന്ന സാഹചര്യത്തേപ്പറ്റി പറയുകയാണെങ്കില്‍ - മെച്ചപ്പെട്ട അവസ്ഥ എല്ലാവരിലുമെത്തിക്കാന്‍ കഴിയുക എന്നതാണല്ലോ ആത്യന്തികമായ ലക്‌ഷ്യം. അത്തരമൊരു അവസ്ഥ അളന്നു നോക്കാവുന്ന അവസ്ഥയില്‍ നാം എത്തേണ്ടുന്നതിന്റെ ആവശ്യകത പോസ്റ്റില്‍ത്തന്നെ പറയുന്നുണ്ട്‌. 'മെച്ചപ്പെട്ട അവസ്ഥ'യുടെ ചില സൂചകങ്ങള്‍ സൂരജിന്റെ ആദ്യ കമന്റിലുണ്ട്‌. വിദ്യാഭ്യാസ/കലാ-സാംസ്കാരിക/ഭരണമേഖലകളിലെ പ്രാതിനിധ്യം, നല്ല ഭക്ഷണം, വസ്ത്രം, ചികിത്സ, പാര്‍പ്പിടം അങ്ങനെ പലതും. സാമ്പത്തിക വശങ്ങള്‍ മാത്രം പ്രധാനമായും കണക്കിലെടുക്കുന്ന ചില സൂചകങ്ങള്‍ സാജനും പറയുന്നുണ്ട്‌. പോസ്റ്റില്‍ പറഞ്ഞമട്ടൊരു സമിതി വരികയാണെങ്കില്‍, അവര്‍ ഇത്തരം സൂചകങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനു പ്രാപ്തരായിരിക്കണം.

ഒരു കുടുംബത്തെ എടുക്കുകയാണെങ്കില്‍, അവര്‍ 'പുരോഗമിച്ചു' എന്നു കണ്ടെത്തിയതുകൊണ്ടായില്ല. ആ പുരോഗമനത്തിന്റെ നൈരന്തര്യം(?) കൂടി ഉറപ്പുവരുത്താന്‍ കഴിയണം എന്നിടത്താണ്‌ ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ കാതല്‍. ഇനി മുതല്‍, പുറമേ നിന്നുള്ള പിന്തുണയില്ലാതെ, മെച്ചപ്പെട്ട ജീവിതാവസ്ഥകള്‍ അടുത്തതലമുറകളിലേക്കു പകര്‍ന്നുകൊടുക്കാനും അങ്ങനെ അതു നിലനിര്‍ത്താനുമുള്ള ഒരു സാഹചര്യം എത്തിക്കഴിഞ്ഞാല്‍, അവരുടെ Index of backwardness വളരെ താഴ്‌ന്ന്‌, Threshold figure-ന്‌ താഴെയെത്തുകയും, പിന്നീടവര്‍ക്ക്‌ സംവരണാനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയുമാവാം എന്നു തോന്നുന്നു. ഈയൊരവസ്ഥ എത്തിയോ എന്നു പരിശോധിക്കാനാവശ്യമായ ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ കണ്ടെത്തുകയും സൂചകങ്ങള്‍ നിര്‍ണ്ണയിക്കുകയും ചെയ്യുക എന്നത്‌ 'പിന്നോക്കാവസ്ഥാ നിര്‍മ്മാര്‍ജ്ജന സമിതി'യുടെ ഏറ്റവും ശ്രമകരമായ ജോലികളിലൊന്നായിരിക്കണം.

എല്ലാവരിലും ഇത്തരമൊരവസ്ഥയെത്തിക്കാന്‍ സാധിക്കുന്നത്‌ എന്നായിരിക്കുമെന്ന്‌ ഊഹിക്കാന്‍ പോലും സാദ്ധ്യമല്ല!

Unknown said...

കുതിരവട്ടാ,
മിശ്രവിവാഹത്തിലൂടെ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമാണ് പിന്നോക്കാവസ്ഥ എന്ന് എനിക്ക് തോന്നിയിട്ടില്ല. സാമ്പത്തികവും സമൂഹികവുമായ പിന്നോക്കാവസ്ഥയാണല്ലോ വിഷയം. നമ്മള്‍ ഇപ്പോള്‍ പിന്തുടര്‍ന്നു വരുന്ന രീതി പിന്നോക്കമായി നില്‍ക്കുന്നവര്‍ക്ക് ഇവ കൂടുതല്‍ ലഭ്യമാക്കാന്‍ സംവരണം ഏര്‍പ്പെടുത്തുക എന്ന് രീതിയും. കാണാപ്പുറം പറഞ്ഞ മാറ്റങ്ങളോട് ഞാന്‍ 100% യോജിക്കുന്നു. അവ കാര്യക്ഷമമായി നടപ്പില്‍ വരുത്തിയാല്‍ സൂരജ് പറഞ്ഞ അടുത്ത തലമുറയ്ക്ക് വീണ്ടും സംവരണത്തെ തന്നെ ആശ്രയിക്കേണ്ട സ്ഥിതി വരില്ല, വരരുത്.

പിന്നോക്കാവസ്ഥയുടെ ജീന്‍ തിയറിയോട് ഞാന്‍ യോജിക്കുന്നില്ല. നല്ല രീതിയില്‍ സംവരണം നടപ്പിലാക്കിയാല്‍ 3-4 തലമുറ കൊണ്ട് മാറ്റാവുന്നതാണ് ഇപ്പോഴുള്ള പിന്നോക്കാവസ്ഥ എന്ന് ഞാന്‍ കരുതുന്നു.

ഓടോ: കുതിരവട്ടാ ഞാന്‍ അങ്ങനെ കല്ല്യാണം കഴിക്കില്ല എന്നല്ല എനിക്ക് ഇഷ്ടമായാല്‍ ഏത് പെണ്ണിനേയും ഞാന്‍ കല്ല്യാണം കഴിയ്ക്കും. മനുഷ്യസ്ത്രീ ആയാല്‍ മാത്രം മതി. :-)

Mr. K# said...

"പരമാവധി ജീന്‍മിശ്രണത്തിലൂടെ ഏതാണ്ടൊക്കെ സമാനഗുണവിശേഷങ്ങളുള്ളവര്‍ ചേര്‍ന്ന ഒരു 'പൊതുവംശ'ത്തിന്റെ സൃഷ്ടിയേക്കുറിച്ചാണോ നിങ്ങളിരുവരും ചേര്‍ന്നു പറഞ്ഞുവരുന്നത്‌ എന്നു സംശയിച്ചിരുന്നു ആദ്യം. അത്തരം ശ്രമങ്ങള്‍ ജീനുകളുടെ വൈവിദ്ധ്യം തന്നെയാണു സൃഷ്ടിക്കുക എന്ന വിശദീകരണം ആ ധാരണ മാറ്റി"

തീര്‍ച്ചയായും സമാനഗുണവിശേഷങ്ങളുള്ളവര്‍ ചേര്‍ന്ന ഒരു 'പൊതുവംശ'ത്തിന്റെ സൃഷ്ടിയേക്കുറിച്ച് തന്നെയായിരുന്നു പറഞ്ഞു വന്നത്. വൈവിദ്ധ്യത്തെക്കുറിച്ച് എനിക്ക് ഇപ്പോഴും സംശയം ബാക്കി :-)

“അതുപോലെ തന്നെ, ഏതെങ്കിലുമൊരു സാഹചര്യത്തില്‍ ഒന്നു മറ്റൊന്നിനേക്കാള്‍ "മുമ്പില്‍" ആകുന്നുവെന്നു കരുതി മറ്റേതിന്റെ പ്രാധാന്യം തരിമ്പും ഇല്ലാതാകുന്നില്ല “
ഇതിനോട് 100 ശതമാനം യോജിക്കുന്നു.


“അവര്‍ക്കിടയിലുള്ള മിശ്രണം പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നൊന്നുമല്ല ഇതുവരെ പറഞ്ഞുവന്നത്‌“
ഇതിനോട് ശക്തിയായി വിയോജിക്കുന്നു. അത് സ്വാഭാവികമായി സംഭവിക്കും. പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല. പ്രോത്സാഹിപ്പിക്കുന്നതിന്റെ കൂടുതല്‍ ഡീറ്റയിത്സ് കാണൂ നകുലേട്ടാ. ധാരണ മാറും എന്ന് വിശ്വസിച്ചോട്ടെ?

“ഏതെങ്കിലുമൊരു പ്രത്യേകതരത്തിലുള്ള ഗുണവിശേഷങ്ങള്‍ മാത്രം പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കാന്‍ പാടില്ല എന്നാണുദ്ദേശിച്ചത്‌“

യോജിക്കുന്നു.

നകുലേട്ടന്‍ ഈ കമന്റ്റുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഏതാണ്ട് അതു പോലെ തന്നെ ഞാന്‍ സൂരജിന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്.

“എല്ലാവരിലും ഇത്തരമൊരവസ്ഥയെത്തിക്കാന്‍ സാധിക്കുന്നത്‌ എന്നായിരിക്കുമെന്ന്‌ ഊഹിക്കാന്‍ പോലും സാദ്ധ്യമല്ല! “
ഇതാണ് രാഷ്ട്രീയക്കാരുടെ സ്ഥിതി.എന്തെങ്കിലും ഒരു പ്രോജക്ട് പ്ലാന്‍ ചെയ്യുന്നതിനു മുമ്പ് എന്നെങ്കിലും എന്നെങ്കിലും അത് ചെയ്ത് തീര്‍ക്കാന്‍ കഴിയുമെന്ന് ശുഭാപ്തി വിശ്വാസം വേണം. തുടങ്ങുന്നതിനു മുമ്പുണ്ടായില്ല. അതു പോട്ടെ. തുടങ്ങി 50 കൊല്ലത്തിനു ശേഷവും അതില്ലെങ്കില്‍....

സംവരണം എപ്പോള്‍ അവസാനിപ്പിക്കാം എന്നതിനു കൃത്യമായ പ്ലാനിംഗ് ഉണ്ടായേ തീരു. ഇല്ലെങ്കില്‍ ആനയുടെ കാലിലെ ചട്ടവൃണം പോലെ ആന ജീവനോടെ ഉള്ളിത്തോളം കാലം പാപ്പാന്മാര്‍ വോട്ട് വാങ്ങിക്കാന്‍ ഉപയോഗിക്കും. ആനയോടുള്ള സ്നേഹം കൊണ്ടല്ല സംവരണം എന്ന ആശയം തുടര്‍ന്നു പോരുന്നത്. അത് കൊണ്ട് എത്ര കാലം കൊണ്ട് സംവരണം അവസാനിപ്പിക്കാം എന്ന് തീരുമാനിച്ച് അതിനനുസരിച്ച് സംവരണതോത് തീരുമാനിക്കുകയാണ് വേണ്ടത്.

Unknown said...

കുതിരവട്ടന്‍,

>>"അവര്‍ക്കിടയിലുള്ള മിശ്രണം പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നൊന്നുമല്ല ഇതുവരെ പറഞ്ഞുവന്നത്‌“
ഇതിനോട് ശക്തിയായി വിയോജിക്കുന്നു. അത് സ്വാഭാവികമായി സംഭവിക്കും. പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല. പ്രോത്സാഹിപ്പിക്കുന്നതിന്റെ കൂടുതല്‍ ഡീറ്റയിത്സ് കാണൂ നകുലേട്ടാ. ധാരണ മാറും എന്ന് വിശ്വസിച്ചോട്ടെ?
<<

"പ്രോത്സാഹനം" എന്നതു കൊണ്ടു ഞാന്‍ ഉദ്ദേശിച്ചത്‌, ബോധപൂര്‍വ്വവും നിര്‍ബന്ധിതവും ആസൂത്രിതവുമായ മിശ്രണമായിരുന്നില്ല. "പ്രോത്സാഹിപ്പിക്കാതിരിക്കുക" എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌, സ്വാഭാവികമായി സംഭവിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുക - അതിനുള്ള സാദ്ധ്യതകള്‍ക്കു തുരങ്കം വയ്ക്കുക എന്നതൊക്കെയാണ്‌. അതുകൊണ്ട്‌, ഇക്കാര്യത്തിലും നാം തമ്മില്‍ ഒട്ടും വിയോജിപ്പില്ല എന്നു കരുതട്ടെ?

>>"എല്ലാവരിലും ഇത്തരമൊരവസ്ഥയെത്തിക്കാന്‍ സാധിക്കുന്നത്‌ എന്നായിരിക്കുമെന്ന്‌ ഊഹിക്കാന്‍ പോലും സാദ്ധ്യമല്ല!“ ....
ഇതാണ് രാഷ്ട്രീയക്കാരുടെ സ്ഥിതി.
<<

ഇതാണ് രാഷ്ട്രീയക്കാരുടെ"യും" സ്ഥിതി എന്നൊരു "യും" കൂടി അവിടെ ചേര്‍ത്തു ഞാന്‍ മാറി നിന്നോട്ടേ? ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ പലപ്രസ്ഥാനങ്ങളോടും അനുഭാവം തോന്നിയിട്ടുണ്ട്‌. അവയെ അനുകൂലിച്ചു സംസാരിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്‌. എന്നാല്‍ ഇന്നുവരെ ഏതെങ്കിലുമൊന്നിന്റെ സജീവപ്രവര്‍ത്തകനായിരിക്കുകയോ നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ പങ്കുവഹിക്കാവുന്ന തലത്തിലെത്തുകയോ ചെയ്തിട്ടില്ല. ഞാനൊരു പാവമാണേയ്‌...ഇന്നാട്ടുകാരനോ രാഷ്ട്രീയക്കാരനോ അല്ല. ലേലു അല്ലൂ. ലേലു അല്ലൂ.. :-)


>>എന്തെങ്കിലും ഒരു പ്രോജക്ട് പ്ലാന്‍ ചെയ്യുന്നതിനു മുമ്പ് എന്നെങ്കിലും എന്നെങ്കിലും അത് ചെയ്ത് തീര്‍ക്കാന്‍ കഴിയുമെന്ന് ശുഭാപ്തി വിശ്വാസം വേണം. തുടങ്ങുന്നതിനു മുമ്പുണ്ടായില്ല. അതു പോട്ടെ. തുടങ്ങി 50 കൊല്ലത്തിനു ശേഷവും അതില്ലെങ്കില്‍.... സംവരണം എപ്പോള്‍ അവസാനിപ്പിക്കാം എന്നതിനു കൃത്യമായ പ്ലാനിംഗ് ഉണ്ടായേ തീരു.<<

ഈയൊരു സംഗതി വളരെ പ്രാധാന്യമര്‍ഹിക്കുന്നതു തന്നെയാണ്‌. പക്ഷേ, അതിനെ ഇത്തരമൊരു പ്രോജക്ടിന്റെ ഭാഗമായിത്തന്നെ (ആദ്യപടികളിലൊന്നായി) കാണണമെന്നാണെനിക്കു തോന്നുന്നത്‌. പിന്നോക്കാവസ്ഥ എന്നത്‌ നിര്‍വചിക്കപ്പെടുന്നതിനു മുമ്പുതന്നെ 'എന്നാണതു തീര്‍ക്കുക' എന്നെങ്ങനെ പറയാനാവും? എങ്ങനെയാണതു തീര്‍ക്കാന്‍ ശ്രമിക്കുന്നത്‌ എന്നു തീരുമാനിക്കാതെ, എത്ര വേഗം അതു ഫലപ്രാപ്തിയിലെത്തുമെന്നെങ്ങനെ പറയാനാവും?

ഇപ്പോള്‍ നിലവിലുള്ള സംവരണത്തിണ്റ്റെ കാര്യത്തിലാണെങ്കില്‍, അവസാനിപ്പിക്കുന്നതേപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ "applicable" ആണ്‌. മറിച്ച്‌, ഈ പോസ്റ്റില്‍ പറഞ്ഞമട്ടുള്ള ഒരു സംവരണസങ്കല്‍പവും പ്രയോഗരീതികളുമാണെങ്കില്‍, പ്രോജക്ടിന്റെ ആദ്യഘട്ടങ്ങളിലൊന്നായി ഈയൊരു പ്ളാനിങ്ങും പെടുത്തേണ്ടതാണ്‌. കാര്യങ്ങള്‍ തീരുമാനിച്ച ശേഷം, ഒരു "prospective schedule" അല്ലെങ്കില്‍ "Roadmap" കൂടി അവതരിപ്പിക്കാന്‍ ആവശ്യപ്പെടാം.

പിന്നോക്കാവസ്ഥാസൂചകങ്ങളില്‍ മാറ്റമുണ്ടാവുന്നു എന്ന്‌ ഉറപ്പുവരുത്തിക്കൊണ്ടിരിക്കണമെന്നു നാം പറഞ്ഞുകഴിഞ്ഞു. അതിനൊപ്പം, കാര്യങ്ങള്‍ വിചാരിച്ചപോലെയാണോ പൊയ്ക്കൊണ്ടിരിക്കുന്നത്‌ എന്നു നിരന്തരം അവലോകനം ചെയ്യുകയുമാവാമല്ലോ. വഴിതെറ്റുന്നു എന്നു തോന്നിയാല്‍ തിരുത്തലുകള്‍ വരുത്താം - അപ്രായോഗികം എന്നു തോന്നുന്നതൊക്കെ (വേണമെങ്കില്‍ പദ്ധതി അപ്പാടെ തന്നെ) ചുരുട്ടിക്കെട്ടുകയുമാവാം.

പ്രോജക്റ്റിണ്റ്റെ ആദ്യഘട്ടത്തില്‍, ഇപ്പോള്‍ നിലവിലുള്ള സംവരണവുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങള്‍ input ആയി സ്വീകരിക്കേണ്ടിവരുമല്ലോ. അതിനൊപ്പം, ഇതുവരെയുള്ള സംവരണം എത്രത്തോളം ഫലപ്രദമായിരുന്നു എന്നതിന്റെ വിശദമായ അവലോകനം കൂടി നടത്തേണ്ടതുണ്ട്‌. അതുകൂടി പരിഗണിച്ചിട്ടുവേണം - Roadmap സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ എത്തിച്ചേരാന്‍.

>>...ഇല്ലെങ്കില്‍ ആനയുടെ കാലിലെ ചട്ടവൃണം പോലെ ആന ജീവനോടെ ഉള്ളിത്തോളം കാലം പാപ്പാന്മാര്‍ വോട്ട് വാങ്ങിക്കാന്‍ ഉപയോഗിക്കും. ആനയോടുള്ള സ്നേഹം കൊണ്ടല്ല സംവരണം എന്ന ആശയം തുടര്‍ന്നു പോരുന്നത്.<<

ആനയുടെ വ്രണം വച്ചു വിലപേശാന്‍ പാപ്പാനു സാധിക്കാത്ത അവസ്ഥയുണ്ടാവണം എന്നതാണ്‌ ഈ പോസ്റ്റിലെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനം എന്നതോര്‍ക്കുക. 'രാഷ്ട്രീയവിമുക്തമാക്കുക' എന്നൊക്കെ പറയുന്നതിലെ അപ്രായോഗികതകളേക്കുറിച്ചും ആലോചിക്കണം.

ഇവിടെ, നമ്മള്‍ ആനയുടമസ്ഥന്റെയോ പാപ്പാന്റെയോ ആനപ്രേമികളുടെയുമോ സ്ഥാനത്തല്ല നില്‍ക്കുന്നത്‌ എന്നും മറിച്ച്‌ "നമ്മള്‍ തന്നെയാണ് ആന" എന്നും തിരിച്ചറിവുള്ളിടത്തോളം കാലം ഇത്തരം ചര്‍ച്ചകള്‍ നാം തുടരണമെന്നാണെനിക്കു തോന്നുന്നത്‌.

sajan jcb said...

ഒരു ചെറിയ വിജോയിപ്പു്...
താരാപഥം: ഒരു കുടുംബത്തിലെ അംഗങ്ങള്‍ കുറയുമ്പോള്‍ അവര്‍ക്ക്‌ അനുഭവിക്കാവുന്ന സുഖസൗകര്യങ്ങള്‍ക്കും ക്വാളിറ്റി കൂടുതലുണ്ടാകും.ഒരു തെങ്ങിനിടാനുള്ള രാസവളം പത്തു തെങ്ങിന്‌ നിര്‍ബ്ബന്ധമായി കൊടുക്കേണ്ടിവരുമ്പോള്‍ അതില്‍നിന്നും കിട്ടുന്ന ഗുണം എത്രത്തോളമുണ്ടാവുമെന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ.


എല്ലാത്തിലും ദോഷം മാത്രം കാണരുതു്...പത്തു തെങ്ങില്‍ നിന്നുള്ള വരുമാനം എവിടെ പോകും? എന്തുകൊണ്ട് ചൈനയൊക്കെ ഇപ്പൊ പുരോഗതിയിലെക്കെത്തുന്നു? man power നെ തള്ളി പറയരുതു് :-(

Suraj said...

ചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു (വിശേഷിച്ച് വ്യക്തിപര/ചീത്തവിളി മോഡല്‍ കമന്റുകളില്ലാതെ) എന്നതില്‍ വളരെ സന്തോഷം.

എന്റെ ചില അഭിപ്രായങ്ങള്‍ക്കുമേല്‍ വന്ന കമന്റുകള്‍ക്ക് ചില വിശദീകരണങ്ങള്‍ ഇവിടെ നല്‍കട്ടെ:

1. >>“പരമാവധി ജീന്‍മിശ്രണത്തിലൂടെ ഏതാണ്ടൊക്കെ സമാനഗുണവിശേഷങ്ങളുള്ളവര്‍ ചേര്‍ന്ന ഒരു 'പൊതുവംശ'ത്തിന്റെ സൃഷ്ടിയേക്കുറിച്ചാണോ നിങ്ങളിരുവരും ചേര്‍ന്നു പറഞ്ഞുവരുന്നത്‌ എന്നു സംശയിച്ചിരുന്നു ആദ്യം. അത്തരം ശ്രമങ്ങള്‍ ജീനുകളുടെ വൈവിദ്ധ്യം തന്നെയാണു സൃഷ്ടിക്കുക എന്ന വിശദീകരണം ആ ധാരണ മാറ്റി.”

ജീന്‍ മിശ്രണത്തില്‍ കൂടി ഒരു പൊതുവംശം എന്നൊന്നും ഞാനും ഉദ്ദേശിച്ചിട്ടില്ല.
ഒന്നാമത്, സംഗീതവൈദഗ്ധ്യത്തിന് ഒരു ജീന്‍, ഗണിതത്തിനു ഒരു ജീന്‍, ശരീര പേശികള്‍ക്ക് ഒരു ജീന്‍ എന്നനിലയ്ക്ക് ഓരോ കഴിവിനും ഓരോ ജീന്‍ എന്ന രീതിയിലൊന്നുമല്ല പ്രകൃതിയില്‍ സംഗതികള്‍. ബുദ്ധിയുടെ പല ഘടകങ്ങളെ നിയന്ത്രിക്കുന്നത് എന്നു സംശയിക്കുന്ന 20-30 ജീനുകളെങ്കിലും നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. ചിന്തയുടെ വേഗത, അമൂര്‍ത്ത സങ്കല്പങ്ങള്‍ ഉണ്ടാക്കാ‍ാനുള്ള കഴിവ് എന്നിങ്ങനെ ആയിരക്കണക്കിനു ഘ്ടകങ്ങളെ ആശ്രയിച്ചാണ് ബുദ്ധി എന്ന കഴിവ് നിലനില്‍ക്കുന്നത്. എന്റെ ഉദാഹരണങ്ങളില്‍ ‘ബുദ്ധി‘ ഒരു survival advantage ആയി പരിഗണിച്ചതു തന്നെ, ഇന്നത്തേ കാലത്ത് അറിവിനും ബുദ്ധിശക്തിക്കും കിട്ടുന്ന പ്രഥമ പരിഗണന മാത്രം വച്ചാണ്. വികസിത രാജ്യങ്ങളില്‍ intelligence-നെ തന്നെ sportsintelligence, musical intelligence, mathematical intelligence തുടങ്ങി കാക്കത്തോള്ളായിരം അവാന്തരവിഭാഗങ്ങളായി കൈകാര്യം ചെയ്യുന്നു. ഓരോ വിഭാഗത്തിലും മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് പ്രോത്സാഹിപ്പികാനും കഴിവ് fine-tune ചെയ്തെടുക്കാനും പാകത്തിന് സ്കൂളുകളും യൂണിവേഴ്സിറ്റികളും വരെ. ജീനുകള്‍ക്ക് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ശാരീരിക/മാനസിക ഇഫക്ട് ഉണ്ടാക്കാന്‍ (phenotypical expression) പ്രോത്സാഹനം ആവശ്യമാണ്. പ്രോത്സാഹനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നല്ല ഭക്ഷണം, പാര്‍പ്പിടം, വളരാനും കഴിവുകള്‍ വികസിക്കാനും പറ്റിയ സാമൂഹിക/സാമ്പത്തിക സൌകര്യങ്ങള്‍, പ്രത്യേക ട്രെയിനിംഗ് എന്നിവയെ പൊതുവായിട്ടാണ്.
അത്തരത്തില്‍ ജീനുകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒരു ഏകമുഖ സമൂഹമല്ല ഉരുത്തിരിയുക, മറിച്ച് ജനിതകതലത്തിലെത്രകണ്ട് വൈവിധ്യമുണ്ടോ അത്രതന്നെ വൈവിധ്യമാര്‍ന്ന ഒരു population-നാണ് പരിണമിച്ചു വരുക.


2. " >>[സൂരജ്‌]ശരിക്കും ജനസംഖ്യയ്ക്ക് അനുപാതമായിട്ടാണ് നാടിന്റെ ധനവും വിഭവശേഷിയുമെല്ലാം വീതം വയ്ക്കുന്നതെങ്കില്‍ ......<<
ഒറ്റനോട്ടത്തില്‍ ശരിയെന്നു തോന്നും. ഇതു പക്ഷേ വളരെ അപകടം പിടിച്ചൊരു ശ്രമമാണെന്നതു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌."


ജനസംഖ്യാനുപാതികമായ ഒരു വീതം വയ്പ്പ് ഇവിടുത്തെ പിന്നോക്ക ജനത ആവശ്യപ്പെട്ടാല്‍ മുന്നോക്ക ജാതികളുടെ അവകാശവാദങ്ങള്‍ തകരും എന്നു ചൂണ്ടിക്കാണിക്കാന്‍ ഒരു ഉദാഹരണമായി അങ്ങനെ പറഞ്ഞെന്നേയുള്ളൂ. അല്ലാതെ ഓരോ ജനവിഭാഗവും അത്തരത്തില്‍ ഒരു വിഭാഗീയ ചിന്തയുയര്‍ത്തിക്കൊണ്ടുവരുന്നതിനെ ന്യായീകരിക്കുകയല്ല ചെയ്തത്. പൊതുവില്‍ മുന്നോക്ക ജാതികള്‍ ധരിച്ചുവച്ചിരിക്കുന്നത് റിസര്‍വേഷന്‍ എന്നത് ദുരിതാശ്വസനിധിയിലെ പണം പോലെ പിന്നോക്കക്കാര്‍ക്കുള്ള എന്തോ ഔദാര്യമാണ് എന്നാണ്. അതങ്ങനെയല്ല എന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ആ ഉദാഹരണം കൊണ്ടുള്ള ലക്ഷ്യം.

മാത്രവുമല്ല, ഇന്ന് മിക്ക രാജ്യങ്ങളും തങ്ങളുടെ ജനതയ്ക്ക് ജോലി/വിദ്യാഭ്യാസം എന്നിങ്ങനെയുള്ള പല രംഗത്തും ജന‍സംഖ്യാനുപാതികമായ മുന്‍ ഗണന നല്‍കുന്നതിനായി നിയമങ്ങള്‍ നിര്‍മ്മിച്ചു വരുന്നുണ്ട്. യൂറോപ്യന്‍, അറബ് രാജ്യങ്ങള്‍ തന്നെ പറ്റിയ ഉദാഹരണങ്ങള്‍. അപ്പോള്‍ ഇതൊരു dangerous ഐഡിയ ആണെങ്കിലും plausible idea-യാണ് എന്നതു മറക്കരുത് - ജനസംഖ്യയിലെ ഭൂരിപക്ഷത്തിനു ഭരണം കിട്ടുമ്പോഴൊക്കെ ഏതു രാജ്യത്തിനും നടക്കാവുന്ന കാര്യങ്ങള്‍.

3. >>"അതുകൊണ്ടുതന്നെ 'അച്ഛനുമമ്മയ്ക്കും സംവരണാടിസ്ഥാനത്തില്‍ ജോലികിട്ടിയില്ലേ അതുകൊണ്ടിനി അവരുടെ മക്കള്‍ക്ക് സംവരണം കൊടുക്കേണ്ടകാര്യമില്ല' എന്നൊക്കെയുള്ള പലപ്പോഴും കേള്‍ക്കുന്ന വാദങ്ങള്‍ ശാസ്ത്രീയമായി നോക്കിയാല്‍ തെറ്റെന്നു കാണാം...<<

അതായത് സംവരണം എന്നു പറയുന്നതു ഒരു സെറ്റു് ആളുകള്‍ക്കു എക്കാലത്തേക്കും അനുവദിക്കപ്പെടേണ്ട ഒന്നാണെന്ന്!!! "


ഇതിനെ അത്തരമൊരു extreme-ലേയ്ക്ക് കൊണ്ടുപോകേണ്ട ആവശ്യമൊന്നുമില്ല. ഏതെങ്കിലുമൊരു ജനവിഭാഗത്തിനു കാലാകാലം റിസര്‍വേഷന്‍ അനുവദിക്കപ്പെടണം എന്നൊന്നും അതിനര്‍ത്ഥവുമില്ല.
കേരളത്തീല്‍ ഇന്നു കാണുന്ന രീതിയിലുള്ള റിസര്‍വേഷന്‍ തുടങ്ങിയിട്ട് 50 കൊല്ലം കഷ്ടിച്ചായിട്ടുണ്ടാകും. 50 കൊല്ലത്തിനുള്ളില്‍ എത്ര തലമുറയ്ക്ക് മുന്നേറാനുള്ള അവസരം കിട്ടും.? ഏതാണ്ട് മൂന്ന് തലമുറ . 3000 കൊല്ലത്തോളം പിന്നോക്കം കിടന്ന ഒരു ജനതയെക്കുറിച്ചാണ് പറയുന്നത് എന്നോര്‍ക്കണം.
എല്ലാ പിന്നോക്ക ജനവിഭാഗങ്ങളേയും ഒരു പോലെ, എല്ലാക്കാലത്തും മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്തിയിട്ടുണ്ട്, അല്ലെങ്കില്‍ അവര്‍ അകന്നു പോയിട്ടുണ്ട് എന്ന് സാമാന്യവല്‍ക്കരിക്കുകയല്ല. 1891-ലെ മലയാളിമെമ്മോറിയലിന്റെ കാലം വരെയും അതിനു ശേഷം കുറച്ചുകാലത്തേയ്ക്കും, ഇന്നത്തെ പ്രബല മുന്നോക്ക വിഭാഗമായ നായര്‍ സമുദായം ഒരുതരത്തില്‍ പറഞ്ഞാല്‍ റിസര്‍വേഷന്‍ ജാതിയായിരുന്നു എന്നോര്‍ക്കണം. അന്ന് ഭരണത്തിലെ തമീഴ് ബ്രാഹ്മണാധിപത്യത്തിനെതിരെ, കൂടുതല്‍ സാമൂഹിക അവസരങ്ങള്‍ക്കായിട്ടാണ് നായന്മാര്‍ സംഘടിച്ചതും അവകാശങ്ങള്‍ നേടിയെടുത്തതും. പിന്നെ 1896-ല്‍ ഈഴവമെമ്മോറിയലിലൂടെ ഈഴവരും ഇതേ പാത പിന്തുടര്‍ന്നു. ഓരോ സമുദായത്തിനും അതിന്റെ ആന്തരിക ഘടനയുടെയും അതുവരെയുള്ള സാമൂഹിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത കാ‍ലദൈര്‍ഘ്യം വേണ്ടിവന്നിട്ടുണ്ട് ഇന്നുകാണുന്ന prosperity-യിലേക്ക് വളരാന്‍. കേരളീയ ക്രിസ്ത്യന്‍ സമൂഹം ഇതിന്റെ മറ്റൊരു മികച്ച ഉദാഹരണമാണ്. എന്നാല്‍ ഈ പറഞ്ഞ വിഭാഗങ്ങളേക്കാളൊക്കെ അവ്ശതയനുഭവിച്ചിരുന്നവരായിരുന്നു ദളിതര്‍ എന്നു മനസിലാക്കാന്‍ ലോകചരിത്രമൊന്നും ചികയണ്ട്; കേരള ചരിത്രം മാത്രമൊന്നു കണ്ണോടിച്ചാല്‍ മതി.
19-ആം ശതകത്തിന്റെ ആദ്യം വരെയും ഇവരെ അടിമകളായി ക്രയവിക്രയം നടത്തിയിരുന്നു; ഇവരുടെയിടയില്‍ ഒരു വിവാഹം നടക്കാ‍ന്‍ നാടുവാഴിക്ക് കരം കെട്ടണമായിരുന്നു;കുടിലുകള്‍ക്ക്, പണിയായുധങ്ങള്‍ക്ക്, ചക്ക്,തറി,വള്ളം,വല എന്നിങ്ങനെ സര്‍വ്വസാധാരണമായ വസ്തുക്കള്‍ സൂക്ഷിക്കാന്‍ പോലും ഇവര്‍ നികുതി കൊടുക്കണം.തൊഴില്‍ നികുതിവരെ ! ഇതിനൊക്കെപുറമേ, പൊതുനിരത്തില്‍ നടക്കരുത്,ചെരിപ്പ് ഉപയോഗിക്കരുത്, ആണും പെണ്ണും അരയ്ക്കു മേലോട്ട് മറയ്ക്ക്കരുത്, മഴയത്ത് പോലും കുടചൂടരുത്,സര്‍വ്വോപരി സവര്‍ണ്ണനെതീരേ വന്നുപോയാല്‍ തലവെട്ടിയിടുന്ന അവസ്ഥ !

നൂറ്റാണ്ടുകള്‍ തുടര്‍ന്നുപോന്ന ഈവക രീതികള്‍ ഒന്നും ഒരു negative selection ഇഫക്റ്റും ഉണ്ടാക്കില്ല എന്നും ഇങ്ങനെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ വാസനകള്‍ (അതു ജീനില്‍ ഉള്‍ച്ചേര്‍ന്നതായാലും അല്ലെങ്കിലും) മുരടിക്കില്ല എന്നുമാണ് പറയുന്നതെങ്കില്‍ പിന്നെ, എനിക്കൊന്നും പറയാനില്ല...!

Mr. K# said...

"3000 കൊല്ലത്തോളം പിന്നോക്കം കിടന്ന ഒരു ജനതയെക്കുറിച്ചാണ് പറയുന്നത് എന്നോര്‍ക്കണം.......1891-ലെ മലയാളിമെമ്മോറിയലിന്റെ കാലം വരെയും അതിനു ശേഷം കുറച്ചുകാലത്തേയ്ക്കും, ഇന്നത്തെ പ്രബല മുന്നോക്ക വിഭാഗമായ നായര്‍ സമുദായം ഒരുതരത്തില്‍ പറഞ്ഞാല്‍ റിസര്‍വേഷന്‍ ജാതിയായിരുന്നു എന്നോര്‍ക്കണം..............പിന്നെ 1896-ല്‍ ഈഴവമെമ്മോറിയലിലൂടെ ഈഴവരും ഇതേ പാത പിന്തുടര്‍ന്നു..........................കേരളീയ ക്രിസ്ത്യന്‍ സമൂഹം ഇതിന്റെ മറ്റൊരു മികച്ച ഉദാഹരണമാണ്............ "

സൂരജേ, ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ ഒന്ന് എഴുതിയെടുക്കുന്നു. തെറ്റുണ്ടെങ്കില്‍ പറയണം.

1. അപ്പോള്‍ കേരളത്തില്‍ ഒരു മുന്നോക്ക ജാതിയുണ്ട്. അവര്‍ താങ്കള്‍ പറയുന്ന സംവരണാര്‍ഹരേക്കാള്‍ ഏതാണ്ട് 3000 കൊല്ലം മുമ്പിലാണ്. 100 കൊല്ലം മുമ്പ് അവര്‍ നായന്മാരേക്കാളും ഈഴവരേക്കാളും ക്രിസ്ത്യന്‍ സമൂഹത്തേക്കാളും ഏതാണ്ട് 2880 കൊല്ലം മുമ്പിലായിരുന്നു. പക്ഷേ, ഇപ്പോള്‍ അല്ല.

2. നായര്‍ ഈഴവ ക്രിസ്റ്റ്യന്‍ സമൂഹങ്ങള്‍ ഇന്ന് റിസര്‍വേഷന്‍ ജാതിയല്ല.

3. 2880 കൊല്ലത്തെ പിന്നോക്കാവസ്ഥ നികത്താന്‍ നായര്‍ സമുദായവും ഈഴവ സമുദായവും വെറും 100 വര്‍ഷത്തോളമേ എടുത്തുള്ളു.


മനസ്സിലാക്കിയത് / സംശയങ്ങള്‍
1. 2880 വര്‍ഷത്തിന്റെ പിന്നോക്കാവസ്ഥ വെറും 100 കൊല്ലം കൊണ്ട് നികത്താന്‍ നായര്‍/ഈഴവ സമുദായങ്ങള്‍ക്ക് റിസര്‍വേഷനില്ലാതെ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് അതേ സംവിധാനം ബാക്കിയുള്ളവര്‍ക്ക് കൂടി ഉപയോഗപ്പെടുത്തിക്കൂടാ?
2. നായര്‍, ഈഴവ, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ പുരോഗതി പ്രാപിച്ചതില്‍ മറ്റു സമുദായങ്ങള്‍ എന്തെങ്കിലും പങ്കു വഹിച്ചിട്ടുണ്ടോ?
2. 2880 ഉം 3000 ഉം തമ്മില്‍ വെറും 120 കൊല്ലത്തെ വ്യത്യാസമേയുള്ളു. ഒരു കൊല്ലം കൊണ്ട് 28 വര്‍ഷത്തിന്റെ ഉന്നതി(നായര്‍ ഈഴവ സമുദായങ്ങളുടെ വളര്‍ച്ചാ റേറ്റ്) കൊണ്ടുവരാന്‍ കഴിയും എന്ന് കണക്കാക്കിയാല്‍ വെറും 4 കൊല്ലത്തെ ഒരു പ്രോഗ്രാം കൊണ്ട് (മലയാളി മെമ്മോറിയല്‍ പോലത്തെയൊ ഈഴവ മെമ്മോറിയല്‍ പോലത്തെയോ ഒന്ന്) ഈ വ്യത്യാസം നികത്താവുന്നതേയുള്ളു.
3. നിലവിലുള്ള സ്ഥിതിയില്‍ തന്നെ സംവരണാര്‍ഹര്‍ 3000 കൊല്ലം പിന്നിലാണെങ്കില്‍ തന്നെ ഏതാണ്ട് 100 കൊല്ലം കൊണ്ട് അവരെ മുന്നോക്കരാക്കാന്‍ കഴിയും, സംവരണം കൊണ്ടു തന്നെ വേണമെന്നില്ല, മറിച്ച് മലയാളി മെമ്മോറിയലോ ഈഴവമെമ്മോറിയലോ പോലുള്ള ഒരു സംവിധാനം വഴി.


“......19-ആം ശതകത്തിന്റെ ആദ്യം വരെയും ഇവരെ അടിമകളായി ക്രയവിക്രയം നടത്തിയിരുന്നു; ഇവരുടെയിടയില്‍ ഒരു വിവാഹം നടക്കാ‍ന്‍ നാടുവാഴിക്ക് കരം കെട്ടണമായിരുന്നു;കുടിലുകള്‍ക്ക്, പണിയായുധങ്ങള്‍ക്ക്, ചക്ക്,തറി,വള്ളം,വല എന്നിങ്ങനെ സര്‍വ്വസാധാരണമായ വസ്തുക്കള്‍ സൂക്ഷിക്കാന്‍ പോലും ഇവര്‍ നികുതി കൊടുക്കണം.തൊഴില്‍ നികുതിവരെ ! ഇതിനൊക്കെപുറമേ, പൊതുനിരത്തില്‍ നടക്കരുത്,ചെരിപ്പ് ഉപയോഗിക്കരുത്, ആണും പെണ്ണും അരയ്ക്കു മേലോട്ട് മറയ്ക്ക്കരുത്, മഴയത്ത് പോലും കുടചൂടരുത്,സര്‍വ്വോപരി സവര്‍ണ്ണനെതീരേ വന്നുപോയാല്‍ തലവെട്ടിയിടുന്ന അവസ്ഥ !

സൂരജിന്റെ ‘മാന്‍ മേഡ് നെഗറ്റീവ് സെലക്ഷന്‍‘ ഉദാഹരണം വളരെ വിശ്വസനീയമായിരുന്നു. ഈ പറയുന്നത് അതിന് കടക വിരുദ്ധവും. ഇവിടെ ഇപ്പോള്‍ പറഞ്ഞതിനെ തന്നെയാണ് ഞാന്‍ എന്റെ ആദ്യത്തെ കമന്റില്‍ ചോദ്യം ചെയ്തത്. സൂരജ് സയന്റിഫിക്കായി സൊല്യൂഷന്‍ ഓറിയന്റഡ് ആയി സംസാരിക്കുമെന്ന് വിശ്വസിച്ചോട്ടെ. (ഇത്തരം കാരണങ്ങള്‍ രാഷ്ട്രീയക്കാര്‍ പറയട്ടെ) കാരണം വേറൊന്നുമല്ല. 3000 കൊല്ലത്തെ ചരിത്രമല്ലേ നമ്മള്‍ പറയുന്നത്. പലതും പറയാനുണ്ടാവും. പലര്‍ക്കും. (ചിലപ്പോ 2800 വര്‍ഷം പുറകില്‍ കിടന്നതിന്റെ പേരില്‍ നായരും ഈഴവനും പങ്കു ചോദിക്കും, മണ്ണിന്റെ മക്കള്‍ വാദവും വരാം, പിന്നെയും പലതും) വെറുതേ കാടും പടലും തല്ലിയാല്‍ ചര്‍ച്ച എവിടെയും എത്തില്ല.

സൂരജ് ഉദ്ദേശിച്ചത് ഇത്രമാത്രം, ബുദ്ധിപരമായ കഴിവുകള്‍ ഉപയോഗിക്കാനനുവദിക്കാതെ കായികമായ കഴിവുകളില്‍ ഒരു സമൂഹം തളച്ചിടപ്പെടുകയായിരുന്നു. അതുകൊണ്ട് അവരുടെ ബൌദ്ധികമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കേണ്ടത് മറ്റുള്ളവരുടെ കടമയാണ്. അല്ലേ?
ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവും എന്ന് തോന്നുന്നില്ല ഇക്കാര്യത്തില്‍. ആരെയാണ് സഹായിക്കേണ്ടത്, എത്ര കാലം സഹായിക്കണം? എങ്ങനെ സഹായിക്കണം എന്നൊക്കെയുള്ള കാര്യങ്ങളിലേ ഒരു അഭിപ്രായവ്യത്യാസ സാധ്യത ഉള്ളൂ.

Suraj said...

1. "...അപ്പോള്‍ കേരളത്തില്‍ ഒരു മുന്നോക്ക ജാതിയുണ്ട്. അവര്‍ താങ്കള്‍ പറയുന്ന സംവരണാര്‍ഹരേക്കാള്‍ ഏതാണ്ട് 3000 കൊല്ലം മുമ്പിലാണ്. 100 കൊല്ലം മുമ്പ് അവര്‍ നായന്മാരേക്കാളും ഈഴവരേക്കാളും ക്രിസ്ത്യന്‍ സമൂഹത്തേക്കാളും ഏതാണ്ട് 2880 കൊല്ലം മുമ്പിലായിരുന്നു. പക്ഷേ, ഇപ്പോള്‍ അല്ല...."

"...2880 കൊല്ലത്തെ പിന്നോക്കാവസ്ഥ നികത്താന്‍ നായര്‍ സമുദായവും ഈഴവ സമുദായവും വെറും 100 വര്‍ഷത്തോളമേ എടുത്തുള്ളു..."

എന്റെ കുതിരവട്ടന്‍ അണ്ണാ...ഇതിപ്പം വക്കാരി ചോദിക്കുമ്പോലെ ആയല്ലോ...ഹ ഹ ഹ!

മലയാളി മെമ്മോറിയലിനു മുന്‍പ് പൊതുഭരണ വകുപ്പുകളില്‍ അധികവും തമിഴ് ബ്രാഹ്മണരെ ആയിരുന്നു ജോലികള്‍ക്കായി നിയോഗിച്ചിരുന്നത്. അതുകൊണ്ട് അതിനു മുന്‍പ് നാ‍യന്മാര്‍ പിന്നോക്ക ജാതിയായിരുന്നുവെന്നൊന്നും ഞാന്‍ അര്‍ത്ഥമാക്കിയിട്ടില്ലേ...!
നായന്മാരിലെ വിവിധവിഭാഗങ്ങളില്‍ ചക്കാല/വിളക്കിത്തല വിഭാഗങ്ങളൊഴിച്ചുള്ളവ സാമാന്യം നല്ല സാ‍മൂഹിക നിലയില്‍ തന്നെയായിരുന്നു അന്നും. വിദ്യാഭ്യാസപരമായുള്ള വ്യാപാരങ്ങളില്‍ പൊതുവേ പ്രൊഫഷണല്‍ എന്ന നിലയ്ക്ക് involved ആയിരുന്നില്ല എന്നേയുള്ളൂ. രാജാക്കന്മാരുടെ മിലിട്ടറി ഏതാണ്ട് മുഴുവനും തന്നെ നായര്‍ കുത്തകയായിരുന്നു. സാവര്‍ണ്യത്തിന്റെ ശ്രേണിയില്‍ ഉന്നതമായ നിലകളില്‍ ചേകവന്മാരും പടക്കുറുപ്പന്മാരും നാട്ടുപ്രമാണിമാരും ചെറുനാടുവാഴികളുമായിത്തന്നെയാണ് അവരില്‍ നല്ലൊരു വിഭാഗം ജീവിച്ചിരുന്നത്. അതുകൊണ്ട്തന്നെ അന്നത്തെ അവരുടെ സ്ഥിതിയെ ഇന്നത്തെ പിന്നോക്ക/ദളിത് ജാതികളുടെ അവസ്ഥയുമായിട്ടൊന്നും ഒരു തരത്തിനും താരതമ്യപ്പെടുത്താന്‍ കഴിയില്ല.
അതുകൊണ്ട് തന്നെ ഈ 2880 വര്‍ഷത്തെ കണക്കുകളൊന്നും പ്രസക്തവുമല്ല.


പിന്നെ ജനിതകമായി 3000 കൊല്ലം മുന്നിലാണ് എന്നൊരു സാമാന്യവല്‍ക്കരണം ബയോളജിയുടെ ഒരു തട്ടിലും ന്യായീകരിക്കാനാവില്ല. വര്‍ഷക്കണക്കിനല്ല advancement പറയുക. അങ്ങനെയാണെങ്കില്‍ മനുഷ്യവര്‍ഗ്ഗത്തിനും എത്രയോ മുന്‍പ് പരിണമിച്ചുണ്ടായവരാണ് പാററ്റയും പഴുതാരയുമൊക്കെ അടങ്ങുന്ന ഷഡ്പദങ്ങള്‍. അവരെ നാം ഇത്ര കോടി വര്‍ഷം advanced എന്ന് പറയാറില്ലല്ലോ :)


2. "2880 വര്‍ഷത്തിന്റെ പിന്നോക്കാവസ്ഥ വെറും 100 കൊല്ലം കൊണ്ട് നികത്താന്‍ നായര്‍/ഈഴവ സമുദായങ്ങള്‍ക്ക് റിസര്‍വേഷനില്ലാതെ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് അതേ സംവിധാനം ബാക്കിയുള്ളവര്‍ക്ക് കൂടി ഉപയോഗപ്പെടുത്തിക്കൂടാ?"

മുകളില്‍ പറഞ്ഞതില്‍ നിന്നും ഈ 2880-ഉം 120-ഉം വര്‍ഷങ്ങളുടെ കണക്കൊക്കെ ഒരു ജീവശാസ്ത്ര-അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ അപ്രസക്തമാണെന്ന് ബോധ്യമായിട്ടുണ്ടാകും എന്നു കരുതുന്നു.

പിന്നെ കുതിരവട്ടന്‍ ജീ പറഞ്ഞതിലെ ഒരു കാര്യം പ്രസക്തമാണ് - ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ മുന്നേറ്റം ഒരു മാതൃകയാക്കാം.
ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍തന്നെ ലത്തീന്‍ കത്തോലിക്ക/പെന്റാ കോസ്റ്റ് (പെന്തക്കോസ്ത്) വിഭാഗങ്ങളില്‍ പെട്ട ദളിതരെ മാറ്റിനിര്‍ത്തിയാല്‍ നല്ലൊരു ശതമാനം ആളുകള്‍ മുന്‍പേ തന്നെ ഹിന്ദു സവര്‍ണ്ണ വിഭാഗങ്ങളില്‍ പെട്ടവരായിരുന്നു എന്നൊരൂ പ്രശ്നം ഈ model-ല്‍ ഉണ്ടെങ്കിലും റോമന്‍ കത്തോലിക്കരില്‍ നല്ലൊരു വിഭാഗം പിന്നോക്കാവസ്ഥയില്‍ നിന്നും പള്ളിയുടെയും, പള്ളിക്കൂടത്തിന്റെയും സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ മുന്നോക്കമെത്തിയവരാണ് എന്നു കാണാം. അതിന് ബ്രിട്ടീഷുകാര്‍ നല്‍കിയ നിര്‍ലോഭമായ സഹായങ്ങളുമുണ്ടായിരുന്നുവെന്ന് വിസ്മരിച്ചുകൂടാ. ഒപ്പം രാജഭരണത്തിന്റെ ആനുകൂല്യങ്ങളും മിഷണറിമാര്‍ നേടിയെടുത്തിരുന്നു. മലയോരങ്ങളിലും വനാന്തരങ്ങളിലും തോട്ടം മേഖലയിലുമൊക്കെ അവരുടെ പ്രവര്‍ത്തനം വഴി ഈ വിഭാഗങ്ങള്‍ പുരോഗതികൈവരിച്ചു. അതോടൊപ്പം സംഘടിത രാഷ്ട്രീയ ശക്തിയാകാനും അവര്‍ക്കു കഴിഞ്ഞുവെന്നതും പില്‍ക്കാല പുരോഗതിയുടെ പ്രധാന കാരണമാണ്. അത്തരം മുന്നേറ്റങ്ങള്‍ ഒരു സുവര്‍ണ്ണ മാതൃകയാണ്. (പള്ളി, ബ്രിട്ടീഷുകാര്‍, രാ‍ജാക്കന്മാര്‍ എന്നിവരുടെ അന്നത്തെ സഹായങ്ങള്‍ക്ക് പകരം ഇന്ന് ദളിത് വിഭാഗങ്ങള്‍ക്ക് എന്തൊക്കെ കൊടുക്കാന്‍ നമുക്കു പറ്റും എന്നിടത്തു തുടങ്ങാം നമ്മുടെ ആസൂത്രണം എന്നു തോന്നുന്നു. )

അത്തരത്തില്‍ വളരെ ഇഫക്ടീവ് ആയി നടപ്പിലാക്കാനായാല്‍ കഷ്ടിച്ചു 50 കൊല്ലം കൂടിയേ ഇന്നത്തെ നിലയ്ക്ക് സംവരണവും അഫര്‍മേറ്റിവ് ആക്ഷന്‍ പദ്ധതികളും വേണ്ടിവരൂ എന്നാണ് എന്റെയൊരു തോന്നല്‍. കാരണം ആഗോളവല്‍ക്കരണത്തിന്റെ നല്ല വശങ്ങളിലൊന്ന് മനുഷ്യവംശങ്ങള്‍ തമ്മിലുള്ള അതിരുകള്‍ വളരെ വേഗം തന്നെ മാഞ്ഞുമാഞ്ഞ് ഇല്ലാതെയാകുന്നു എന്നുള്ളതാണ്. (പക്ഷേ ആന്തരികമായ ഒരു ചോദനയില്ലെങ്കില്‍ സമൂഹങ്ങള്‍ പുരോഗമിക്കുകയല്ല മറിച്ച് മറ്റുവര്‍ഗ്ഗങ്ങളാല്‍ ‘വിഴുങ്ങപ്പെടുകയാണ്’ ചെയ്യുക എന്നും നാം ഓര്‍മ്മിക്കണം.ആസ്ത്രലോപിത്തകസ്, നിയാന്‍ഡ്രതാലുകള്‍ തുടങ്ങി പല ആദിവാസിസമൂഹങ്ങളുടെയും പില്‍ക്കാല ചരിത്രം ഓര്‍മ്മിപ്പിക്കുന്നതും അതുതന്നെ.)

3. "..സൂരജിന്റെ ‘മാന്‍ മേഡ് നെഗറ്റീവ് സെലക്ഷന്‍‘ ഉദാഹരണം വളരെ വിശ്വസനീയമായിരുന്നു. ഈ പറയുന്നത് അതിന് കടക വിരുദ്ധവും..."

ഏതുരീതിയിലാണ് ഇതു man-made negative selection എന്ന ആശയത്തിനു കടക വിരുദ്ധമാകുക എന്ന് പറയാമോ..എനിക്ക് അങ്ങനെതോന്നിയില്ലെന്നുമാത്രമല്ല, ഈ സംഗതികളൊക്കെ കണക്കിലെടുത്തുകൊണ്ട് തന്നെയാണ് നെഗറ്റീവ് സെലക്ഷന്‍ എന്നു പറഞ്ഞതും. (ഞാന്‍ മുന്‍പ് ചൂണ്ടിക്കാണിച്ച ആംഗലലേഖനത്തില്‍ Mr.Z എന്ന ദളിതന്റെ ഉദാഹരണത്തിലും ഇതേ നെഗറ്റീവ് സെലക്ഷന്‍ pressures തന്നെയാണ് പ്രവര്‍ത്തിക്കുന്നത്/പ്രവര്‍ത്തിച്ചിരുന്നത്.


4. “ഇത്തരം കാരണങ്ങള്‍ രാഷ്ട്രീയക്കാര്‍ പറയട്ടെ. കാരണം വേറൊന്നുമല്ല. 3000 കൊല്ലത്തെ ചരിത്രമല്ലേ നമ്മള്‍ പറയുന്നത്. പലതും പറയാനുണ്ടാവും. പലര്‍ക്കും.”

ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് മാ‍ാത്രമായി പറയാന്‍ വിട്ടുകൊടുക്കുകയും സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇത്തരം കാര്യങ്ങളെ വളരെ ലാഘവത്തോടെ മാത്രം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്തില്ല നമ്മുടെ പൂര്‍വികര്‍. അതുകോണ്ടാണ് ഇവിടെ മലയാളി മെമ്മോറിയലും ഈഴവമെമ്മോറിയലും, മതം മാറ്റങ്ങളും, സ്വാതന്ത്ര്യപ്രഖ്യാപനങ്ങളും ഒക്കെയുണ്ടായത്...അതുകൊണ്ടാണ് കേരളം ഇന്നുകാണുന്ന പുരോഗതിയിലേക്കെങ്കിലും എത്തിച്ചേര്‍ന്നത്. അതുകൊണ്ട് നമുക്ക് ഒന്നും രാഷ്ട്രീയക്കാര്‍ക്ക് മാത്രമായി വിട്ടുകൊടുക്കേണ്ടതില്ല.
( ഇതു കാടും പടലും തല്ലലല്ല - സംഗതികള്‍ നമ്മില്‍ ചിലര്‍ കരുതുന്നതിനേക്കാളൊക്കെ എത്രയോ സീരിയസാണ് എന്ന് ഓര്‍മ്മപ്പെടുത്തലാണ്. വിശേഷിച്ച് ഓള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഐ.ഐടികളിലെയും ചില കോമാളികള്‍ കാട്ടിക്കൂട്ടുന്ന സ്നോബ് സമരങ്ങളുടെയും അതിനു ലഭിക്കുന്ന മാധ്യമ പിന്തുണയുടെയും സാഹചര്യത്തില്‍ ! )

5. "..സൂരജ് ഉദ്ദേശിച്ചത് ഇത്രമാത്രം, ബുദ്ധിപരമായ കഴിവുകള്‍ ഉപയോഗിക്കാനനുവദിക്കാതെ കായികമായ കഴിവുകളില്‍ ഒരു സമൂഹം തളച്ചിടപ്പെടുകയായിരുന്നു. അതുകൊണ്ട് അവരുടെ ബൌദ്ധികമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കേണ്ടത് മറ്റുള്ളവരുടെ കടമയാണ്. അല്ലേ?
ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവും എന്ന് തോന്നുന്നില്ല ഇക്കാര്യത്തില്‍. ആരെയാണ് സഹായിക്കേണ്ടത്, എത്ര കാലം സഹായിക്കണം? എങ്ങനെ സഹായിക്കണം എന്നൊക്കെയുള്ള കാര്യങ്ങളിലേ ഒരു അഭിപ്രായവ്യത്യാസ സാധ്യത ഉള്ളൂ...
"

തീര്‍ച്ചയായും യോജിക്കുന്നു.
ഈ വിഷയത്തില്‍ ഞാന്‍ ജൈവികമാ‍യ/ജനിതകമായ പ്രശ്നങ്ങള്‍ കൂടി കണക്കിലെടുക്കണം എന്നാണ് ആദ്യത്തെ കമന്റില്‍ തന്നെ പറഞ്ഞത്. പോസ്റ്റിന്റെ ഉദ്ദേശ്യം തന്നെ ‘ആരെ, എങ്ങനെ, എത്രനാള്‍’ സഹായിക്കണം എന്ന ചോദ്യങ്ങള്‍ക്ക് പ്രാക്ടിക്കലായ ഉത്തരം തേടലായിരുന്നല്ലോ. ഇതിന്റെ വിവിധ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ഒരു പ്രധാന ഘടകമായി - ഒരുപക്ഷേ അടിസ്ഥാനമായ ഒരു ഘടകമായിത്തന്നെ- പരിഗണിക്കേണ്ട വിഷയമാണ് ഇതിന്റെ sociobiology എന്നതാണ് എന്റെ വാദത്തിന്റെ കാതല്‍ എന്നു വീണ്ടും ഉറപ്പിച്ചു പറയട്ടെ..:)

Unknown said...

ഈ പോസ്റ്റില്‍ പറഞ്ഞമട്ടൊരു സ്വപ്നസമിതി ഉണ്ടാകുകയാണെങ്കില്‍, sociobiology ഘടകങ്ങള്‍ കൂടി പരിഗണിക്കണമെന്നും, അതിനായി സൂരജിനേപ്പോലെയുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്നും ഞാന്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നു.

K.P.Sukumaran said...

പോസ്റ്റും കമന്റുകളും വിസ്തരിച്ചങ്ങ് വായിച്ചില്ല . എന്നാല്‍ എന്റെ അഭിപ്രായത്തില്‍ സംവരണം എന്ന ഒരു സംഗതിയേ ആവശ്യമില്ല . അര്‍ഹതയുള്ളത് അതിജീവിച്ചാല്‍ മതി . ഇവിടെ സംവരണം വേണം എന്ന് പറയുന്ന പാര്‍ട്ടികള്‍ക്ക് വോട്ടാണ് ലക്ഷ്യം . ഈ പോസ്റ്റില്‍ പറയുന്നത്ര പഠനം ഇക്കാ‍ര്യത്തില്‍ ഏതെങ്കിലും ഒരു നേതാവ് നടത്തിയിരിക്കാന്‍ വഴിയില്ല്ല . അത്തരക്കാരാണ് സംവരണം എന്ന് മുറവിളി കൂട്ടുന്നത് . ഇന്നത്തെ രീതിയില്‍ സംവരണം പതിനായിരം വര്‍ഷം തുടര്‍ന്നാലും ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല . സംവരണാനുകൂല്യം കിട്ടിയ സമുദായത്തിലെ ഒരു അംഗം താന്‍ ഉയര്‍ന്നു കഴിഞ്ഞാല്‍ അതേ സമുദായത്തിലെ മറ്റ് അംഗങ്ങളെ അധ:കൃതരായിട്ടാണ് കണക്കിലെടുക്കുന്നത് . പിന്നെ ഇത് കൊണ്ട് എന്ത് ഫലം ?

Mr. K# said...

സൂരജേ വിശദീകരണങ്ങള്‍ക്കു ഒരിക്കല്‍ കൂടി നന്ദി.

A."അത്തരത്തില്‍ വളരെ ഇഫക്ടീവ് ആയി നടപ്പിലാക്കാനായാല്‍ കഷ്ടിച്ചു 50 കൊല്ലം കൂടിയേ ഇന്നത്തെ നിലയ്ക്ക് സംവരണവും അഫര്‍മേറ്റിവ് ആക്ഷന്‍ പദ്ധതികളും വേണ്ടിവരൂ എന്നാണ് എന്റെയൊരു തോന്നല്‍"

B. "അച്ഛനുമമ്മയ്ക്കും പഠിപ്പില്ലാത്ത ഒരു കുടുംബത്തില്‍ എത്ര ധനമുണ്ടായിട്ടും കാര്യമില്ല. ജനിതകമായ/ബൌദ്ധികമായ പിന്നോക്കാവസ്ഥ മാറ്റാന്‍ സാമ്പത്തിക/സാമൂഹിക അവസ്ഥ മെച്ചപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ. അങ്ങനെ ജാതീയമായി പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബത്തിലെ അത്ര തലമുറയ്ക്ക് സംവരണം കൊടുത്താലാണ് മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരാനാവുക "


1. സാമ്പത്തിക/സാമൂഹിക അവസ്ഥ മെച്ചപ്പെട്ടു എന്നത് കൊണ്ട് സംവരണം നിര്‍ത്താറായി എന്ന് അര്‍ത്ഥമില്ല എന്നത് മനസ്സിലായി. പക്ഷെ 50 കൊല്ലം കൊണ്ട് ‘ജനിതകമായ/ബൌദ്ധികമായ പിന്നോക്കാവസ്ഥ മാറ്റാന്‍‘ കഴിയുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത് എങ്ങനെയാണ്? രണ്ടു തലമുറ മതിയാവുമോ ഈ പിന്നോക്കാവസ്ഥ മാറ്റാന്‍?

2. താങ്കളുടെ അഭിപ്രായത്തില്‍ കേരളത്തില്‍ ഏതൊക്കെ ജാതികളാണ് സംവരണാര്‍ഹര്‍ (ജനിതകമായ/ബൌദ്ധികമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍)?

Suraj said...

പ്രിയ കുതിരവട്ടന്‍,

1. എന്റെ exact വാചകം ഇതാണ് : "അത്തരത്തില്‍ വളരെ ഇഫക്ടീവ് ആയി നടപ്പിലാക്കാനായാല്‍ കഷ്ടിച്ചു 50 കൊല്ലം കൂടിയേ ഇന്നത്തെ നിലയ്ക്ക് സംവരണവും അഫര്‍മേറ്റിവ് ആക്ഷന്‍ പദ്ധതികളും വേണ്ടിവരൂ എന്നാണ് എന്റെയൊരു തോന്നല്‍. കാരണം ആഗോളവല്‍ക്കരണത്തിന്റെ നല്ല വശങ്ങളിലൊന്ന് മനുഷ്യവംശങ്ങള്‍ തമ്മിലുള്ള അതിരുകള്‍ വളരെ വേഗം തന്നെ മാഞ്ഞുമാഞ്ഞ് ഇല്ലാതെയാകുന്നു എന്നുള്ളതാണ്. "

കേരളീയ സാഹചര്യങ്ങളിലെ ക്രിസ്തീയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ആ മുന്നേറ്റത്തെ പൂര്‍ണ്ണമായും മാതൃകയാക്കി “ഇഫക്ടീവ്” ആയി പദ്ധതികള്‍ നടപ്പിലാക്കിയാല്‍ എന്നാണ് ഞാനുദ്ദേശിച്ചത്. (ആദ്യവാചകത്തില്‍ അവ്യക്തതയുണ്ടെങ്കില്‍ മാപ്പ്)

ഈ 50 കൊല്ലം കൊണ്ട് ജനിതകമായ മാറ്റങ്ങളോ സ്ഥായിയായ ജൈവിക മാറ്റങ്ങളോ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ആകെയുള്ള പ്രതിക്ഷയെന്നത് മുകളില്‍ ബോള്‍ഡ് ഫോണ്ടില്‍ പറഞ്ഞ പോലെ ‘മനുഷ്യവംശങ്ങള്‍ തമ്മിലുള്ള അതിരുകള്‍ വളരെ വേഗം തന്നെ മാഞ്ഞുമാഞ്ഞ് ഇല്ലാതെയാകുന്നു എന്നുള്ളതാണ്’.

പദ്ധതികള്‍ ഇഫക്റ്റീവായി നടപ്പാക്കുക എന്ന് പറഞ്ഞാല്‍ താഴെപറയുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തുക :
1) സംവരണ സീറ്റുകള്‍ മുഴുവനും സംവരണക്കാര്‍ക്കായിത്തന്നെ നീക്കിവയ്ക്കുക. ഇപ്പോള്‍ ഒരു തര്‍ം ക്യാരി ഓവര്‍ സംവിധാനം വ്യാപകമായി ഉപയോഗിക്കുന്നതുവഴി സംവരണ സീറ്റുകള്‍ വലിയൊരളവില്‍ ജെനറല്‍ മെറിറ്റിലേക്കു പോകുന്നുണ്ട്.
2) സംവരണത്തോടൊപ്പം ഫോളോ അപ്പ്, സ്പെഷ്യല്‍ ട്രെയിനിംഗ്, കുടുംബസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, ലൈബ്രറി/ഹോസ്റ്റല്‍ പഠനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയും വേണം.
3) സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമായി സംവരണ ജാതികളെ ഒതുക്കി നിര്‍ത്തുക എന്ന പരിപാടി മാറ്റി, പരമാവധി സാമൂ‍ഹിക രംഗങ്ങളില്‍ സംവരണം കൊണ്ടുവരിക എന്നതാവണം നയം.
4) സംവരണത്തിന്റെ ഗുണപരമായ മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ നിര്‍ണയിക്കാനും അതുവഴി സംവരണ സീറ്റുകള്‍/സംവരണാര്‍ഹര്‍ തുടങ്ങിയ കണക്കുകള്‍ പുനര്‍നിര്‍ണ്ണയിക്കാനും ശക്തമായ സംവിധാനം (ഇത് ഈ പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്ന പ്രധാന പോയിന്റ്)
5) കോളനികളിലും മറ്റുമായി സംവരണ ജാതിക്കാരെ ഒതുക്കി ഒരു തരം സാമൂഹിക അന്യവല്‍ക്കരണം അടിച്ചേല്‍പ്പ്പിക്കുന്ന പരിപാടി ഇന്നും തുടരുന്നു (കേരളത്തില്‍). ഇത് മാറ്റുന്നതിന് നടപടികള്‍ വേണം (ഇതിനു സമൂഹത്തിന്റെ കാഴ്ചപ്പാടിനെത്തന്നെ മാറ്റേണ്ടതുണ്ട് എന്നു വിസ്മരിക്കുന്നില്ല)

സംവരണാര്‍ഹരായ ആളുകളെ പൊതുസമൂഹത്തില്‍ ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാന്‍ ഈ കാര്യങ്ങള്‍ ഇഫക്റ്റീവ് ആയി നടപ്പിലാക്കിയാല്‍ സാധിക്കും. ജൈവികമായ മാറ്റങ്ങള്‍ വന്നില്ലെങ്കിലും environmental conditions-ന്റെ കാര്യത്തില്‍ ഒരു thrust നല്‍കാന്‍ ഈ നടപടികള്‍ കൊണ്ട് കഴിയുമെന്നാണ് എന്റെ വിശ്വാസം. സാമൂഹികമായ മാറ്റങ്ങള്‍ കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം conservatism മാറി വരുകയും മനുഷ്യവംശങ്ങള്‍ തമ്മിലുള്ള അതിരുകള്‍ വളരെ വേഗം തന്നെ മാഞ്ഞുമാഞ്ഞ് ഇല്ലാതെയാകുന്ന അവസ്ഥ വരികയും ചെയ്യുക എന്നുള്ളതാണ്.അത് ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റ് കൂടിയാണ്. ശരിയാ‍യ equality-യിലേക്കുള്ള സ്റ്റാര്‍ട്ടിംഗ് പോയിന്റ്.

ആഗോളീകരണ കാലത്ത് അങ്ങനൊരു അവസ്ഥ സംജാതമാകാന്‍ ഏതാണ്ട് ഒരു 50 വര്‍ഷം മതിയാകുമെന്നാണ് എന്റെ തോന്നല്‍ (എന്റെ തോന്നല്‍ മാത്രം - calculation അല്ല)

2. "താങ്കളുടെ അഭിപ്രായത്തില്‍ കേരളത്തില്‍ ഏതൊക്കെ ജാതികളാണ് സംവരണാര്‍ഹര്‍ "

വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നും പറഞ്ഞാല്‍ ഈഴവര്‍, മുസ്ലീങ്ങള്‍,പട്ടികജാതി/വര്‍ഗ്ഗങ്ങള്‍, ഗിരിജനങ്ങള്‍, ലത്തീന്‍ കത്തോലിക്കര്‍, പിന്നെ കൂലിപ്പണിക്കാരും മുക്കുവരും അടങ്ങുന്ന എല്ലാ വിഭാഗങ്ങളും സംവരണത്തിനോ സാമൂഹിക ക്ഷേമപദ്ധതികള്‍ക്കോ അര്‍ഹരാണ് എന്നാണ് എന്റെ തോന്നല്‍. ഇത് പരിമിതമാ‍യ വായന/വ്യക്തിപര അറിവ് മാത്രമാണ്. യാത്ഥാര്‍ത്ഥ്യം അറിയണമെങ്കില്‍ സര്‍ക്കാരിന്റെ സെന്‍സസ് നോക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ഈ വെബ് സൈറ്റ് മാര്‍ഗരേഖയാക്കാമെന്നു തോന്നുന്ന്നു. ഇതില്‍ പല index of backwardness-ഉം ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കാ‍ര്യകാരണങ്ങളും ഉണ്ട്. പ്രത്യേകിച് Social and Cultural Tables -ഉം Economic Tables-ഉം. നകുലേട്ടനും ഇത് പ്രയോജനപ്പെടും എന്നു വിശ്വസിക്കുന്നു.

Mr. K# said...

"ഈ 50 കൊല്ലം കൊണ്ട് ജനിതകമായ മാറ്റങ്ങളോ സ്ഥായിയായ ജൈവിക മാറ്റങ്ങളോ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ആകെയുള്ള പ്രതിക്ഷയെന്നത് മുകളില്‍ ബോള്‍ഡ് ഫോണ്ടില്‍ പറഞ്ഞ പോലെ ‘മനുഷ്യവംശങ്ങള്‍ തമ്മിലുള്ള അതിരുകള്‍ വളരെ വേഗം തന്നെ മാഞ്ഞുമാഞ്ഞ് ഇല്ലാതെയാകുന്നു എന്നുള്ളതാണ്’."

അതിനര്‍ത്ഥം ജനിതകമായ/ബൌദ്ധികമായ മുന്നിട്ടു നില്‍ക്കുന്നവരും പിന്നിട്ടു നില്‍ക്കുന്നവരും തമ്മിലുള്ള mixing കൊണ്ട് മാത്രമേ എല്ലാവരേയും ഒരേ നിലവാരത്തില്‍ കൊണ്ടു വരാന്‍ പറ്റൂ എന്ന്. സംവരണം അതിനുള്ള ഒരു ഉപകരണം മാത്രം.

ഇത്രവും വിപ്ലവകരമായ ചിന്താഗതി പുലര്‍ത്തുന്നുണ്ടെങ്കില്‍ എന്തു കൊണ്ട് അല്പം കൂടി വിപ്ലവകരമായി ചിന്തിച്ചു കൂട?

ജനിതകമായി/ബൌദ്ധികമായി പിന്നിട്ട് നില്‍ക്കുന്നവരില്‍ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ നിയമം മൂലം നിര്‍ബന്ധിതമാക്കണം. മുന്നിട്ട് നില്‍ക്കുന്നവരില്‍ ഫാമിലി പ്ലാനിംഗ് നിരുത്സാഹപ്പെടുത്തുകയും വേണം.

നിലവില്‍ ഇതിന്റെ നേര്‍ വിപരീതമാണല്ലോ സംഭവിക്കുന്നത്. കഴിഞ്ഞ 50 കൊല്ലം കൊണ്ട് സംവരണാര്‍ഹരുടെ എണ്ണം 20% എങ്കിലും വര്‍ദ്ധിച്ചിട്ടേയുള്ളു. ഈ നിരക്കില്‍ പോയാല്‍ അടുത്ത 50 വര്‍ഷത്തില്‍ സംവരണാര്‍ഹരുടെ എണ്ണം വീണ്ടും 20% എങ്കിലും വര്‍ദ്ധിക്കും. ഫലത്തില്‍ സംവരണത്തിന്റെ പേര്‍സെന്റേജ് 20% വീണ്ടും കൂട്ടേണ്ട അവസ്ഥയായിരിക്കും വരിക. ഈ കുഴപ്പം കൊണ്ട് തന്നെയാണ് 50 കൊല്ലത്തിനു ശേഷം ഇപ്പോഴും സംവരണത്തോത് കൂട്ടണം എന്ന ആവശ്യം കേള്‍ക്കേണ്ടി വരുന്നതും

അതുകൊണ്ട് സംവരണനിയമത്തില്‍ നമുക്ക് താഴെപ്പറയുന്ന നിയമങ്ങള്‍ കൂടി എഴുതിച്ചേര്‍ക്കാം.

1. ജനിതകമായ/ബൌദ്ധികമായ പിന്നിട്ട് നില്‍ക്കുന്നവരില്‍ രണ്ടോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടെങ്കില്‍ സംവരണം ലഭിക്കുന്നതല്ല.
2. ജനിതകമായ/ബൌദ്ധികമായി മുന്നിട്ട് നില്‍ക്കുന്നവരില്‍ മൂന്നോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടെങ്കില്‍ സംവരണം ലഭിക്കുന്നതാണ്.

സൂരജ് പറഞ്ഞ mixing ഐഡിയ കൊള്ളാം പക്ഷേ സമൂഹത്തിന്റെ ‘ആവറേജ് ജനിതകമായ/ബൌദ്ധികമായ നിലവാരം‘ കോണ്‍സ്റ്റന്റ് ആയിരിക്കും. പക്ഷെ ഈ നിയമങ്ങള്‍ കൊണ്ട് സംവരണം കുറക്കാം എന്നതിലുപരി സമൂഹത്തിന്റെ ‘ആവറേജ് ജനിതകമായ/ബൌദ്ധികമായ നിലവാരം‘ വളരെ ഉയരുമെന്ന ഒരു മെച്ചം കൂടിയുണ്ട്. ശരിയല്ലേ?

Suraj said...

സംവരണാര്‍ഹരായ വിഭാഗങ്ങളുടെ ജനസംഖ്യ വര്‍ദ്ധിക്കുന്നതുകോണ്ട് സംവരണത്തോത് കൂട്ടണം എന്ന് ആര് എവിടെ പറഞ്ഞു ??
അങ്ങനെയൊരു ആരോപണം ആദ്യമായി കേള്‍ക്കുകയാണ്. :P

പൊതുവില്‍ ഏതൊരു പിന്നോക്ക സമൂഹത്തിലും കാണാവുന്ന ട്രെന്റാണ് താഴ്ന്ന വിദ്യാഭ്യാസനിലവാരം = താഴ്ന്ന കുടുംബാസൂത്രണം = ഉയര്‍ന്ന ജനനനിരക്കും അതുപോലെത്തന്നെ ഉയര്‍ന്ന ശിശു/മാതൃ മരണ നിരക്കും എന്നത്.

ജനനനിരക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ ആദ്യം വിദ്യാഭ്യാസ/സാക്ഷരതാ നിലവാരം കൂട്ടുക. അതോടൊപ്പം ജീവിതസാഹചര്യങ്ങള് മെച്ചപ്പെടുത്തുക. ഇത് ഏതൊരു പോപ്പുലേഷന്‍ സയന്റിസ്റ്റും പറയുന്ന പ്രാഥമിക പാഠമാണ്. ജനസംഖ്യാവര്‍ധനവിന്റെ പേരില്‍ ഏതെങ്കിലും വിഭാഗത്തിനു കൂടുതല്‍ പ്രാതിനിധ്യമൊന്നും ഒരുകാലത്തും ഇവിടെ കൊടുത്തിട്ടില്ല.

പിന്നെ പല സമുദായങ്ങളും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എന്ന ഒരാവശ്യം മുന്നോട്ട് വയ്ക്കുനതിന്റെ കാരണം ജനസംഖ്യാവര്‍ധനവൊന്നുമല്ല, ഇന്ന് അനുവര്‍ത്തിച്ചുപോരുന്ന ‘ക്യാരി ഓവര്‍’ സംവിധാനം കാരണം ഉണ്ടായിട്ടുള്ള നിയമന നഷ്ടം നികത്താനാണ് അത്.
ഉദാഹരണത്തിന്‍ മെഡിക്കല്‍ അഡ്മിഷന് ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് 200-ആം റാങ്കു കിട്ടി എന്നിരിക്കട്ടെ. യഥാര്‍ത്ഥത്തില്‍ നിയമം വിഭാവനം ചെയ്യുന്ന രീതിയ്ക്കാണെങ്കില്‍ ഉയര്‍ന്ന റാങ്കു വാങ്ങിയ അവന് മെറിറ്റ് ക്വൊട്ടയില്‍ത്തന്നെ അഡ്മിഷന് കൊടുക്കാം. എന്നാല്‍ ഇപ്പോള്‍ നടപ്പിലുള്ള രീതിയനുസരിച്ച് അവനെ സംവരണക്വോട്ടയിലേക്ക് മാറ്റുന്നു.അങ്ങനെ മെറിറ്റ് ക്വോട്ടയിലെ സംവരണ വിദ്യാര്‍ത്ഥികളെക്കൊണ്ട് സംവരണസീറ്റുകളും നിറയ്ക്കുന്നു. അതോടെ യഥാര്‍ത്ഥത്തില്‍ സംവരണ സീറ്റ് ലഭിക്കേണ്ട ഒരു വിദ്യാര്‍ത്ഥിയുടെ സീറ്റാണ് നഷ്ടമാകുക. പബ്ലിക് സര്‍വീസ് കമ്മീഷനൊക്കെ വ്യാപകമായി പ്രയോഗിക്കുന്ന ക്യാരി ഓവര്‍ സിസ്റ്റത്തിലാണെങ്കില്‍, ഓരോ വര്‍ഷവും സംവരണ സീറ്റുകളിലേയ്ക്ക് നടത്തേണ്ട അഡ്മിഷനുകള്‍ അര്‍ഹരായ ആളില്ല എന്ന കാരണം പറഞ്ഞ് ജനറല്‍ മെറിറ്റ് ക്വോട്ടായിലേക്ക് മാറ്റുന്നു. ഈ പരിപാടി വര്‍ഷങ്ങളോളം തുടര്‍ന്നു കഴിയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംവരണത്തിലൂടെ അഡ്മിഷന്‍ ലഭിച്ചവരുടെ എണ്ണം മൊത്തം അഡ്മിഷന്‍ ലഭിച്ചവരുടെ എണ്ണത്തെ അപേക്ഷിച്ച് വളരെ വളരെ ചെറിയ ഒരു % ആയി മാറുന്നു. ഉദാഹരണത്തിന് മുസ്ലീം റിസര്‍വ്വേഷന്‍ 8 % ആണെങ്കില്‍, ഏതു കാ‍ലത്തു നോക്കിയാലും പി.എസ്.സി മൊത്തം അപ്പോയിന്റ് ചെയ്ത ഉദ്യോഗസ്ഥരുടെ 8% മുസ്ലീങ്ങള്‍ ആയിരിക്കേണ്ടതാണ്. പക്ഷേ ക്യാരി ഓവര്‍ സിസ്റ്റമൊക്കെ ദീര്‍ഘകാലങ്ങളായി വച്ചുനടത്തുന്നതുമൂലം മൊത്തം ഉദ്യോഗസ്ഥരുടെ 5%-ത്തില്‍ താഴെ മാത്രമേ ഇപ്പോഴും മുസ്ലീങ്ങള്‍ ഉള്ളൂ. ഇങ്ങനെ നിയമനനഷ്ടം വരുന്നതിനെയാണ് സ്പെഷ്യല്‍ റിക്രൂട്മെന്റുകൊണ്ട് നികത്താന്‍ ആവശ്യപ്പെടുന്നത്. (ഈഴവര്‍ക്കും, പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഇതേ പ്രശ്നം ഉണ്ട്.)

"ജനിതകമായി/ബൌദ്ധികമായി പിന്നിട്ട് നില്‍ക്കുന്നവരില്‍ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ നിയമം മൂലം നിര്‍ബന്ധിതമാക്കണം. മുന്നിട്ട് നില്‍ക്കുന്നവരില്‍ ഫാമിലി പ്ലാനിംഗ് നിരുത്സാഹപ്പെടുത്തുകയും വേണം"
നല്ല ഐഡിയ!
ഇതിനെയാണ് വേറൊരു ഭാഷയില്‍ social engineering അല്ലെങ്കില്‍ eugenics എന്നൊക്കെ വിളിക്കുന്നത്. ആര്യന്‍ രക്തത്തിന്റെ ശുദ്ധിയില്ല എന്ന കാരണം പറഞ്ഞ് ഹിറ്റ്ലര്‍ പണ്ട് ജൂതന്മാരെ കൂട്ടക്കൊലയ്ക്കിരയാക്കിയതും ഇതേ കാരണങ്ങള്‍ പറഞ്ഞുതന്നെയായിരുന്നു.

മന്ദബുദ്ധികള്‍, അപസ്മാരബാധിതര്‍, കറുത്തവര്‍ഗ്ഗക്കാര്‍, രോഗികള്‍, ജയില്‍ശിക്ഷയനുഭവിക്കുന്നവര്‍ എന്നിങ്ങനെ ഒട്ടനവധി ജനവിഭാഗങ്ങളെ ജനസംഖ്യകുറയ്കാനെന്ന പേരില്‍ ആദ്യമാദ്യം പിടിച്ച് വന്ധ്യംകരിക്കുകയും പിന്നെ പിന്നെ വേട്ടയാടിപിടിച്ച് കൊന്ന് എല്ലുപൊടിയാക്കി വളമിടുകയും ചെയ്തകഥകള്‍ ഒത്തിരിയുണ്ട് യൂജെനിക്സിന്റെ ചരിത്രത്തില്‍ !

എനിക്ക് കിട്ടിയ കഴിവും കഴിവുകേടും ഒന്നും ഞാന്‍ തെരഞ്ഞെടുത്തതല്ല, എനിക്കു ജന്മനാ കിട്ടിയതാണ്. അങ്ങനെ എന്റേതല്ലാത്ത കാരണങ്ങള്‍കൊണ്ട് എനിക്ക് ബുദ്ധിമാന്ദ്യമുണ്ടായെങ്കില്‍ അതിനു എന്നെ പ്രജനനം നടത്താന്‍ സമ്മതിക്കാതിരിക്കുന്നത് മനുഷ്യ സമൂഹത്തെ തുല്യമായി കാണുന്നതിന് എതിരാ‍ണ്. ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. (ഇന്ത്യയില്‍ രാജീവ് ഗാ‍ാന്ധിയുടെ മൂത്ത ചേട്ടന്‍ സഞ്ജയ് ഗാന്ധിയെന്നൊരുത്തനുണ്ടായിരുന്നതായി കേട്ടിട്ടുണ്ടാകും. അങ്ങേര്‍ പണ്ട് ഡെല്‍ഹിയുടെ പരിസരത്ത് ആ‍ദിവാസികളെ നിര്‍ബന്ധിതമായി വന്ധ്യം കരിച്ച് കുടുംബാസൂത്രണം നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു)

ജനസംഖ്യനിയന്ത്രിക്കാന്‍ ലോകത്ത് പരീക്ഷിച്ചു വിജയം കണ്ട ഒട്ടനവധി മാതൃകകളുണ്ട് - മനുഷ്യത്വപരമായി ഉപയോഗിക്കാവുന്നത്: സ്ത്രീ സാക്ഷരത ഉയര്‍ത്തല്‍, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തല്‍ എന്നിങ്ങനെ. അതൊക്കെ ശരിക്ക് പ്രയോഗിച്ചാല്‍ മതി ഒരു യൂജെനിക്സും വേണ്ട.
ഇതിനു മികച്ച ഉദാഹരണം കേരളം തന്നെ - ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യാ വളര്‍ച്ച കുറഞ്ഞ സ്റ്റേറ്റ് കേരളമാണ്.
പക്ഷേ വിദ്യാഭ്യാസ/സാമൂഹിക ക്ഷേമ കാര്യങ്ങള്‍ക്കായി ബഡ്ജറ്റിന്റെ 5% എങ്കിലും നീക്കിവച്ചിരുന്നെങ്കില്‍ എന്നേ ഈ നാടുനന്നായി പോയേനെ. (നമ്മുടെ മൊത്തം ബജറ്റിന്റെ 15-20% വരെ ചെലവിടുന്നത് മിലിട്ടറി സൌകര്യങ്ങള്‍ക്കും ആയുധം വാങ്ങുന്നതിനുമാണ് എന്നോര്‍ക്കണം!)

പിന്നെ മേല്‍പ്പറഞ്ഞ ജനസംഖ്യാനിയന്ത്രണ സോഷ്യല്‍ എഞ്ചിനിയറിംഗ് കൊണ്ട് സമൂഹത്തിന്റെ ആവറേജ് ഐക്യൂ നിലവാരം കൂടുക/താഴുക എന്നൊരു പരിപാടിയൊന്നും സംഭവിക്കില്ല.ഗുണപരമായ ജീനുകളുടെ അഭാവമല്ല പ്രശ്നം expression ആണ് പ്രശ്നം എന്ന് ഞാന്‍ ആദ്യം മുതല്‍ക്കേ പറയുന്നതാണ്. പിന്നോക്ക ജാതികള്‍ ബുദ്ധിപരമായ ഗുണങ്ങളുടെ ജീനുകള്‍ ഇല്ലാത്തവരാനെന്നോ അല്ലെങ്കില്‍ അത്തരം ഗുണങ്ങള്‍ കുറഞ്ഞവരാണെന്നോ അല്ലല്ലോ ഞാന്‍ പറഞ്ഞത്; അത്തരം ഗുണങ്ങള്‍ നൂറ്റാണ്ടുകളുടെ പിന്നോക്കാവസ്ഥയാല്‍ suppressed ആയവരാണെന്നല്ലേ ? അവരിലെ ജനിതക ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷ/പരിതോവസ്ഥാ സൃഷ്ടിയാ‍ണ് സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ അവര്‍ ബുദ്ധികുറഞ്ഞവരായതിനാല്‍ സന്താനങ്ങളെ ഉല്‍പ്പാദിപ്പിക്കരുതെന്നൊക്കെ പറഞ്ഞാല്‍ അതു പരമഭോഷ്കാണ്.
ഓര്‍ക്കുക, ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിപക്ഷം പിന്നോക്ക ജനവിഭാഗങ്ങളാണ്. അവര്‍ ആ ഭൂരിപക്ഷത്തിന്റെ ബലമുപയോഗിച്ച് തിരിച്ച് സവര്‍ണ്ണ വിഭാഗങ്ങളില്‍ ഒരു വന്ധ്യംകരണം - അല്ലെങ്കില്‍ ജനസംഖ്യാനിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ??


@ നകുലേട്ടന്‍,
ഈ പോസ്റ്റിന്റെ യഥാര്‍ത്ഥവിഷയത്തിന് അനുപൂരകമായ കമന്റും നിര്‍ദ്ദേശങ്ങളും വന്നത് സാജന്‍ ജേക്കബ് മാഷില്‍ നിന്നായിരുന്നുവെന്ന് തോന്നുന്നു. ആ പോയിന്റ് നകുലേട്ടന് ഒന്നു വിപുലീകരീച്ചുകൂടെ ? ഇതൊരു വെറും വാചകമേളയായി മാറുന്നുണ്ടോ എന്ന് വീണ്ടും ഒരു സംശയം :)

Mr. K# said...

"അതിനര്‍ത്ഥം ജനിതകമായ/ബൌദ്ധികമായ മുന്നിട്ടു നില്‍ക്കുന്നവരും പിന്നിട്ടു നില്‍ക്കുന്നവരും തമ്മിലുള്ള mixing കൊണ്ട് മാത്രമേ എല്ലാവരേയും ഒരേ നിലവാരത്തില്‍ കൊണ്ടു വരാന്‍ പറ്റൂ എന്ന്. സംവരണം അതിനുള്ള ഒരു ഉപകരണം മാത്രം."

സൂരജേ മുകളില്‍ ഞാന്‍ പറഞ്ഞ സ്റ്റേറ്റ്മെന്റ് മനഃപൂരവ്വം അങ്ങോട്ട് മറന്നു കളഞ്ഞു അല്ലേ? സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത് യൂജനിക്സ് ആണെന്ന് പലര്‍ക്കും അറിയാം. അറിയാവുന്നവര്‍ അത് പച്ചയായി പറയാറില്ലെന്ന് മാത്രം. ഇപ്പോള്‍ മുന്നോക്കം നില്‍ക്കുന്നു എന്നു കരുതപ്പെടുന്ന വംശങ്ങള്‍ ഇല്ലാതെയാവുന്ന കാലം വരെ തുടരേണ്ട discrimination (മറുവശത്ത് സംവരണം). അതിന് അധികം കാലമൊന്നും വേണ്ട. അവരെയൊക്കെ കൊന്നു തള്ളുകയും വേണ്ട. എളുപ്പവഴി :-) ഈ പോസ്റ്റിലെ സൂരജിന്റെ കമന്റുകളിലൂടെ ഒന്ന് ഓടിച്ചു വായിച്ചു നോക്കിയാല്‍ മനസ്സിലാവും.

സൂരജ് ‘ജനിതകമായ/ബൌദ്ധികമായ‘ കാര്യത്തില്‍ പിന്നിട്ട് നില്‍ക്കുന്നു എന്ന് വിശേഷിപ്പിച്ചവരുടെ എണ്ണം മറ്റുള്ളവരേക്കാല്‍ വേഗത്തില്‍ കൂടുന്നതില്‍ അദ്ദേഹത്തിന് യാതൊരു ആശങ്കയുമില്ല. സമൂഹത്തിന്റെ മൊത്തത്തിലുള്ള സാമൂഹികസ്ഥിതിയോ ബൌദ്ധിക നിലവാരമോ ഉയര്‍ത്തുന്നതിലുള്ള ‘അമിത‘ ആത്മാര്‍ത്ഥത കൊണ്ടാണോ ഈ യൂജനിക്സിനു(ജാതിയെ അടിസ്ഥാനമാക്കിയുള്ള സംവരണം) വേണ്ടി വാദിക്കുന്നതെന്ന ഒരു സംശയമുണ്ടായിരുന്നു. അതു മാറിക്കിട്ടി. ജാതിയെ അടിസ്ഥാനമാക്കിയുള്ള സംവരണം വേണം. എന്നു പറഞ്ഞാല്‍ മുകളില്‍ ആരോ പറഞ്ഞതു പോലെ ഒരു സെറ്റു് ആളുകള്‍ക്കു എക്കാലത്തേക്കും അനുഭവിക്കാന്‍ ഒരു സെറ്റപ്പ് വേണം :-)

നകുലേട്ടാ,
സാജന്റെ പോയന്റിനെ വിപുലീകരിക്കുന്നത് ഒരു നല്ല ഐഡിയ ആണ്. അതിന്റെ കൂടെ ജാതി സംവരണത്തിന്റെ യൂജനിക്സും സംവരണാര്‍ഹരുടെ(ജാതിയെ അടിസ്ഥാനമാക്കിയുള്ള) ശതമാനം കൂടിക്കൊണ്ടിരിക്കുന്നതിന്റെ കാരണവും കൂടി ഉള്‍പ്പെടുത്തിയാല്‍ വളരെ നന്നായിരിക്കും. ജാതിയെ അടിസ്ഥാനമാക്കിയുള്ള സംവരണത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായമാണ് ഈ കമന്റില്‍ പറഞ്ഞിരിക്കുന്നത്. അതിനെ സാധൂകരിക്കാന്‍ മുകളിലുള്ള എന്റെയും സൂരജിന്റെയും കമന്റുകള്‍ ധാരാളം മതി. അതുകൊണ്ട് ജാതി സംവരണത്തെക്കുറിച്ച് ഇനി ചര്‍ച്ച തുടര്‍ന്നാല്‍ അത് വാചകമേളയാവാനേ തരമുള്ളൂ എന്ന് എനിക്കും തോന്നുന്നു. :-)

Suraj said...

പ്രിയ കുതിരവട്ടന്‍ ജീ,

ഓരോ പ്രാവശ്യവും ഒരേ സംഗതി എടുത്ത് ചര്‍വിതചര്‍വ്വണം നടത്തുന്നത് ബോറാണെങ്കിലും ദാ അവസാനമായി നിലപടുകളുടെ ഒരു സമാഹരണം .

ഞാന്‍ ഈ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചതും വിശദീകരിച്ചതുമായ ആശയങ്ങള്‍ താഴെ ഉദ്ധരിച്ചിരിക്കുന്ന 8 വാചകങ്ങളിലായി കിടപ്പുണ്ട്. അതില്‍ ഇതേക്കുറിച്ചുള്ള എന്റെ നിലപാടും ഉണ്ട്. :

1. "...പിന്നോക്കജാതികളില്‍ ഉയര്‍ന്നുവന്നിരുന്ന/ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ഗുണപരമായ ജീനുകള്‍ ആ ജാതികളിലെ ostracization-ന്റെയൊക്കെ ഫലമാ‍യി പിന്തലമുറകളിലേയ്ക്ക് പകരാന്‍ കഴിയാതെ നശിക്കുന്നുവെന്നാണ്. സാമൂഹികമായ പ്രോത്സാഹനമില്ലാതെ ആ ഗുണപര-ജീനുകള്‍ മുരടിക്കുകയോ നശിക്കുകയോ suppress ചെയ്യപ്പെടുകയോ ചെയ്യാം. ഒരു ‘man-made’ negative selection ഇഫക്റ്റാണ് ജാതീയമായ അയിത്തങ്ങളും വിലക്കുകളും തളച്ചിടലുകളും കൊണ്ട് സംഭവിക്കുന്നത് എന്നാണ് എന്റെ വാദത്തിന്റെ കാതല്‍..."

2. "..മിശ്രവിവാഹങ്ങളും മറ്റും പോലെ ജീനുകളുടെ ഫലപ്രദമായ intermingling ഉണ്ടായാല്‍ ഏതൊരു ജനസമൂഹത്തിനും അതുകൊണ്ട് ഗുണമുണ്ടാകും. അതു മാത്രമല്ല, ജീനുകളില്‍ ഉള്ളടങ്ങിയ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സമൂഹത്തിലും കുടുംബത്തിലും സര്‍വ്വോപരി വ്യക്തിയിലും സൃഷ്ടിക്കാന്‍ കഴിയണം..."

3." ...എന്റെ ഉദാഹരണങ്ങളില്‍ ‘ബുദ്ധി‘ ഒരു survival advantage ആയി പരിഗണിച്ചതു തന്നെ, ഇന്നത്തേ കാലത്ത് അറിവിനും ബുദ്ധിശക്തിക്കും കിട്ടുന്ന പ്രഥമ പരിഗണന മാത്രം വച്ചാണ്..."

4. "...ആസൂത്രിതം എന്നതുകൊണ്ട് social engineering-ഓ, അല്ലെങ്കില്‍ eugenics മാതൃകയിലുള്ള സെലക്ടീവ് ബ്രീഡിംഗോ സെലക്ടീവെ എക്സ്റ്റെര്‍മിനേഷനോ അല്ല ഞാനുദ്ദേശിക്കുന്നത്. സംവരണം യഥാര്‍ത്ഥത്തില്‍ ജീനുകളെ പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന environmental factors-നെ നല്‍കുക എന്ന ധര്‍മ്മമാണ് നിറവേറ്റുക. ചെടിക്കു പുഷ്പിക്കാന്‍ ആവശ്യമായ വെള്ളവും വളവും നല്‍കുന്നതു പോലെ. ..."

5. "....പ്രോത്സാഹനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നല്ല ഭക്ഷണം, പാര്‍പ്പിടം, വളരാനും കഴിവുകള്‍ വികസിക്കാനും പറ്റിയ സാമൂഹിക/സാമ്പത്തിക സൌകര്യങ്ങള്‍, പ്രത്യേക ട്രെയിനിംഗ് എന്നിവയെ പൊതുവായിട്ടാണ്.
അത്തരത്തില്‍ ജീനുകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒരു ഏകമുഖ സമൂഹമല്ല ഉരുത്തിരിയുക, മറിച്ച് ജനിതകതലത്തിലെത്രകണ്ട് വൈവിധ്യമുണ്ടോ അത്രതന്നെ വൈവിധ്യമാര്‍ന്ന ഒരു population-നാണ് പരിണമിച്ചു വരുക. "

6. ".. അതിനര്‍ത്ഥം ജനിതകമായ/ബൌദ്ധികമായ മുന്നിട്ടു നില്‍ക്കുന്നവരും പിന്നിട്ടു നില്‍ക്കുന്നവരും തമ്മിലുള്ള mixing കൊണ്ട് മാത്രമേ എല്ലാവരേയും ഒരേ നിലവാരത്തില്‍ കൊണ്ടു വരാന്‍ പറ്റൂ എന്ന്. സംവരണം അതിനുള്ള ഒരു ഉപകരണം മാത്രം..."

7. "..പിന്നോക്ക ജാതികള്‍ ബുദ്ധിപരമായ ഗുണങ്ങളുടെ ജീനുകള്‍ ഇല്ലാത്തവരാനെന്നോ അല്ലെങ്കില്‍ അത്തരം ഗുണങ്ങള്‍ കുറഞ്ഞവരാണെന്നോ അല്ലല്ലോ ഞാന്‍ പറഞ്ഞത്; അത്തരം ഗുണങ്ങള്‍ നൂറ്റാണ്ടുകളുടെ പിന്നോക്കാവസ്ഥയാല്‍ suppressed ആയവരാണെന്നല്ലേ ? "

8. "....ജനനനിരക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ ആദ്യം വിദ്യാഭ്യാസ/സാക്ഷരതാ നിലവാരം കൂട്ടുക. അതോടൊപ്പം ജീവിതസാഹചര്യങ്ങള് മെച്ചപ്പെടുത്തുക. ഇത് ഏതൊരു പോപ്പുലേഷന്‍ സയന്റിസ്റ്റും പറയുന്ന പ്രാഥമിക പാഠമാണ്.


ഇതില്‍ എന്തെങ്കിലും വൈരുദ്ധ്യം ഉണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. ഇനി കുതിരവട്ടനോ മറ്റൊരാള്‍ക്കോ അങ്ങനെ വൈരുദ്ധ്യമുണ്ടെന്നു തോന്നുന്നുണ്ടെങ്കില്‍ അത് എന്റെ ഭാഷയുടെ പിഴ തന്നെ എന്നു ഞാ‍ന്‍ മനസ്സിലാക്കുന്നു. ഇതില്‍ക്കൂടുതല്‍ വ്യക്തതൊയോടെ ഇതു പറയാന്‍ എന്റെ കൈയ്യില്‍ മാര്‍ഗ്ഗങ്ങളില്ല.
ഇനിയതല്ല, സ്വന്തം അറിവുകളുടെയും ധാരണകളുടെയും വെളിച്ചത്തില്‍ മാത്രമേ ഈ ആശയങ്ങളെ കാണൂ എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ആര്‍ക്കും അതാവാം, പരാതിയില്ല.. പക്ഷേ എന്റെ ആശയങ്ങളെ ഞാനുദ്ദേശിക്കാത്തതലത്തിലേക്ക് വളച്ചൊടിച്ചിട്ട് ഞാന്‍ അങ്ങനെയാണ് ഉദ്ദേശിച്ചത് ഇങ്ങനെയാണ് ഉദ്ദേശിച്ചത് എന്നു പറഞ്ഞാല്‍ അതു ശരിയാവില്ല. അതിനു പിന്നെ വീണ്ടും വീണ്ടും വിശദീകരണവുമായി പുറകേ നടക്കാന്‍ എനിക്ക് സമയവുമില്ല. അതുകൊണ്ടാണ് മേല്‍ കൊടുത്തിട്ടുള്ള വാചകങ്ങളിലായി എന്റെ ആശയങ്ങളെ ഞാന്‍ സംഗ്രഹിച്ചിട്ടുള്ളത്. ഇനിയൊരു വിശദീകരണം ഇതേസംബന്ധിച്ച് എന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയുമില്ല.


പിന്നെ സംവരണത്തെ യൂജെനിക്സിനോട് തുല്യപ്പെടുത്തുന്നത് യഥാര്‍ത്ഥത്തില്‍ സംവരണത്തിന്റെ സ്റ്റാറ്റിസ്റ്റിക്സോ, ചരിത്രയാഥാര്‍ത്ഥ്യങ്ങളോ ബയോളജിയോ എന്തിന് യൂജെനിക്സ് എന്താണെന്നോ പോലും അറിയാതെയാണ് എന്നേ ഞാന്‍ പറയൂ.

ഒരു കാര്യം കൂടി അവസാനമായി :

“..സൂരജ് ‘ജനിതകമായ/ബൌദ്ധികമായ‘ കാര്യത്തില്‍ പിന്നിട്ട് നില്‍ക്കുന്നു എന്ന് വിശേഷിപ്പിച്ചവരുടെ എണ്ണം മറ്റുള്ളവരേക്കാല്‍ വേഗത്തില്‍ കൂടുന്നതില്‍ അദ്ദേഹത്തിന് യാതൊരു ആശങ്കയുമില്ല.....എന്നു പറഞ്ഞാല്‍ മുകളില്‍ ആരോ പറഞ്ഞതു പോലെ ഒരു സെറ്റു് ആളുകള്‍ക്കു എക്കാലത്തേക്കും അനുഭവിക്കാന്‍ ഒരു സെറ്റപ്പ് വേണം..”

ഈ ക്വോട്ട് ചെയ്ത വാചകത്തില്‍ എന്റെ എന്തോ വ്യക്തിപരമായ അജണ്ഡയാണ് സംവരണത്തിനു വേണ്ടി വാദിക്കുക എന്നത്, എന്ന ഒരു ധ്വനിയുണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് മാത്രം പറയട്ടെ, സംവരണം കൊണ്ട് തരിമ്പുപോലും പ്രയോജനം ലഭിക്കാത്ത ഒരു ‘മുരത്ത’ സവര്‍ണ ജാതിയിലാണ് ഈയുള്ളവന്റെ ജനനം. സംവരണത്തിന്റെയും അതിന്റെ ചരിത്ര/സാമൂഹിക/ജൈവ അവസ്ഥാന്തരങ്ങള്‍ നേരിട്ടും വായിച്ചും അറിയാവുന്നതുകൊണ്ട് സംവരണത്തെക്കുറിച്ച് ചില നിലപാടുകള്‍ എനിക്കുണ്ട്. അതുകൊണ്ട് ആത്യന്തികമായി ജാതിസംവരണത്തെ അനുകൂലിക്കുകയും ചെയ്യുന്നു.
നിര്‍ത്തട്ടെ.നന്ദി.

സസ്നേഹം,
സൂരജ് രാജന്‍.

Unknown said...

സൂരജ്‌, കുതിരവട്ടന്‍,
ചര്‍ച്ചയുടെ (ഉപ)വിഷയം ഒന്നു മാറ്റിപ്പിടിയ്ക്കേണ്ട സമയമായിരിക്കുന്നുവെന്ന്‌ നിങ്ങള്‍ തന്നെ അഭിപ്രായപ്പെടുന്നതായിത്തോന്നുന്നു. ഇനി, ദാ ഈ രണ്ടു കാര്യങ്ങളില്‍ നിങ്ങളുടെ അഭിപ്രായമറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്‌.

(1) പിന്നോക്കാവസ്ഥാനിര്‍ണ്ണയം എന്നത്‌ ഒരു 'സമുദായതല'ത്തില്‍ നടത്തുന്നതിനു പകരം, അല്‍പം കൂടി micro level-ല്‍, കുടുംബതലത്തിലോ വ്യക്തിതലത്തിലോ നടത്തണമെന്ന നിര്‍ദ്ദേശം പ്രായോഗികമാണോ? അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്തെല്ലാമാണ്‌?

(2) പിന്നോക്കാവസ്ഥാ നിര്‍ണ്ണയത്തിന്‌ ജാതിക്കതീതമായ മറ്റുഘടകങ്ങള്‍ കൂടി പരിഗണിക്കാമോ? ആവാമെങ്കില്‍ ഏതൊക്കെയാണ്‌ ആ ഘടകങ്ങള്‍? അവയുടെ പ്രാധാന്യം എത്രയൊക്കെയാണ്‌?

ഈ പോസ്റ്റിലെ പ്രധാനപോയിന്റുകളില്‍പ്പെട്ടവയാണ് ഇതു രണ്ടും. പക്ഷേ, ഇവയ്ക്കുമേല്‍ ചര്‍ച്ചനടന്നിട്ടില്ലെന്നു തോന്നുന്നു.

Mr. K# said...

സൂരജ്,
എന്തായാലും നിലപാടുകള്‍ സമാഹരിച്ചിരിക്കുന്ന സ്ഥിതിക്ക് എവിടെയൊക്കെയാണ് വൈരുദ്ധ്യങ്ങള്‍ ഉള്ളത് എന്നു പറഞ്ഞേക്കാം.
1. അനുകൂലിക്കുന്നു.
2. പ്രതികൂലിക്കുന്നു. പ്രോത്സാഹിപ്പിക്കുകയല്ല. സ്വാഭാവികമായി സംഭവിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഇതിനു വേണ്ടി സാമ്പത്തിക സംവരണം കൊണ്ടു വന്നാലും മതി.
3. അനുകൂലിക്കുന്നു.
4. പ്രതികൂലിക്കുന്നു. കാരണം ഒരു വശത്ത് ചെടിക്കു പുഷ്പിക്കാന്‍ ആവശ്യമായ വെള്ളവും വളവും നല്‍കുന്നത് മറ്റൊരു ചെടിയുടെ ചുവട്ടില്‍ നിന്നും മണ്ണുമാന്തിയാണ്. അതു കൊണ്ടു തന്നെയാണ് ഞാന്‍ ഇതിനെ eugenics ആയി റിലേറ്റ് ചെയ്തതും. വെള്ളവും വളവും അധികമുള്ള ചെടികളുടെ ചുവട്ടില്‍ നിന്നെടുക്കാം. പക്ഷേ ഒരു പ്രത്യേക ഇനം ചെടിയുടെ ചുവട്ടില്‍ നിന്നും മാത്രം എടുക്കുന്നത് ആ ചെടിയുടെ വംശനാശം വരുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്.
5. ഒരിക്കല്‍ കൂടി - ഒരിടത്തു കൊടുക്കുന്ന സൌകര്യങ്ങള്‍ മറ്റൊരിടത്തും നിന്നും എടുക്കുന്നതാണ്. ഇല്ലാത്തിടത്തു നിന്നും എടുക്കാതെ ശ്രദ്ധിക്കണം. ഉള്ളയിടത്ത് നിന്നും എടുക്കാം.
6. അത് സ്വാഭാവികമായി സംഭവിക്കുകയാണെങ്കില്‍ സംഭവിക്കട്ടെ. നിര്‍ബന്ധിതമാക്കുകയാണെങ്കില്‍ നാളെ ചിലപ്പോള്‍ തെറ്റാണെന്ന് തോന്നിയാല്‍ തിരുത്താന്‍ പറ്റില്ല.
7. ------------------------
8. സൂരജ് പറഞ്ഞതില്‍ എന്തെങ്കിലും വൈരുദ്ധ്യം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. സൂരജ് ആദ്യം മുതല്‍ അവസാനം വരെ ഒരൊറ്റ ധാരണയുടെയും വാദത്തിന്റെയും പുറത്ത് തന്നെ.

“സ്വന്തം അറിവുകളുടെയും ധാരണകളുടെയും വെളിച്ചത്തില്‍ മാത്രമേ ഈ ആശയങ്ങളെ കാണൂ എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ആര്‍ക്കും അതാവാം, പരാതിയില്ല“
ഇതു തന്നെ ഞാന്‍ സൂരജിനോടും പറഞ്ഞോട്ടെ? :-)

സംവരണത്തിന്റെ ചരിത്ര അവസ്ഥാന്തരം എനിക്ക് അറിയില്ല.
എങ്കിലും ജാതിയെ അടിസ്ഥാനമാക്കിയുള്ള സംവരണം മൂലം വരാന്‍ പോകുന്ന ‘സാമൂഹിക/ജൈവ അവസ്ഥാന്തരങ്ങളെ‘ക്കുറിച്ച് ഒരു ധാരണയുണ്ട്. അതുകൊണ്ട് തന്നെ അതുകൊണ്ട് ആത്യന്തികമായി ജാതിസംവരണത്തെ പ്രതികൂലിക്കുകയും ചെയ്യുന്നു.

ഈ ചര്‍ച്ച കൊണ്ട് സൂരജിന്റെ ധാരണകള്‍ എനിക്ക് മാറ്റാന്‍ കഴിയുമെന്നോ എന്റെ ധാരണകള്‍ സൂരജിന് മാറ്റാന്‍ കഴിയുമെന്നോ കരുതിയല്ല ഇതിനു വേണ്ടി ഇത്രയും സമയം ഞാന്‍ ചിലവാക്കിയത്. ജാതി സംവരണത്തിന്റെ ജനിറ്റിക്സ് വശം ഇത് വായിക്കുന്ന ഒരാള്‍ക്ക് (ഇതിനെക്കുറിച്ച് മുമ്പേ ചിന്തിക്കാത്ത ഒരാള്‍ക്ക്) മനസ്സിലാവണം എന്നായിരുന്നു ഉദ്ദേശം. എവിടെയും ചര്‍ച്ച ചെയ്യപ്പെടാത്തതാണല്ലോ ഈ വിഷയം. ഈ കമന്റുകള്‍ വായിക്കുന്ന ഒരാള്‍ക്ക് അതിനെക്കുറിച്ച് സ്വന്തമായ ഒരു നിലപാട് രൂപീകരിക്കാന്‍ സഹായകമാകും എന്നൊരു വിശ്വാസം ഉള്ളതു കൊണ്ട് ഇത്രയും സമയം ചിലവാക്കിയതില്‍ എനിക്ക് നിരാശാബോധം തോന്നുന്നില്ല, എന്നു മാത്രമല്ല ചെറിയൊരു സന്തോഷവും തോന്നുന്നുണ്ട്.

നകുലേട്ടാ,
രണ്ടാമത്തെ ചോദ്യത്തിനുള്ള എന്റെ ഒറ്റവാക്കിലുള്ള അഭിപ്രായം ജാതിക്കതീതമായ ഘടകങ്ങള്‍ മാത്രമേ പരിഗണിക്കാവൂ എന്നതാണ്. സാമ്പത്തികമല്ലാതെ വേറെയേതെങ്കിലും ഘടകങ്ങളുണ്ടോ?

താരാപഥം said...

ജനസംഖ്യാ വര്‍ദ്ധനവ്‌ നിയന്ത്രിക്കാതെ സംവരണംകൊണ്ട്‌ ഉദ്ദേശിച്ച നേട്ടം കൈവരിക്കാന്‍ കഴിയില്ല എന്ന് എന്റെ 13/2 ലെ കമന്റില്‍ സൂചിപ്പിച്ചിരുന്നു. ആരെങ്കിലും ആ വഴി പിടിച്ചു പൊയ്ക്കൊള്ളും എന്നു കരുതി. സാജന്‍, Man Power‍ നെ തള്ളിപ്പറയരുത്‌ എന്ന് വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു. ലോകത്തിലെ 1/6 ജനസംഖ്യയുള്ള ഇന്ത്യയില്‍ എങ്ങിനെയാണ്‌ Man Power‍ പ്രോബ്ലം ഉണ്ടാകുന്നത്‌ ? സാജന്‍, ആലിപ്പഴം വീഴുന്ന മാതിരി തേങ്ങ (മനുഷ്യന്റെ കഴിവ്‌) കിട്ടില്ല. മനുഷ്യനില്‍നിന്നായാലും പ്രകൃതിയില്‍നിന്നായാലും, കൊടുത്താലേ തിരിച്ചും കിട്ടുകയുള്ളൂ. അതിന്‌ യൂറിയ ഇടണം യൂറിയ. അത്രേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.

ചര്‍ച്ച യൂജിനിക്സിന്റെയും ജീന്‍ മിശ്രണത്തിന്റെയും മിശ്രവിവാഹത്തിന്റെയും പ്രാധാന്യത്തില്‍ ഒതുങ്ങിപ്പോയെന്നു തോന്നുന്നു. നിര്‍ബ്ബന്ധ ജനന നിയന്ത്രണം ശരിയായ ഏര്‍പ്പാടല്ല. അതുകൊണ്ടാണല്ലോ സഞ്ജയ്‌ ഗാന്ധിയെ അംഗീകരിക്കാതിരുന്നത്‌. ജൂതന്മാരുടെ വംശനിര്‍മ്മാര്‍ജനം ശരിയായ തീരുമാനമായിരുന്നെങ്കില്‍ ഹിറ്റ്‌ലര്‍ എന്നേ ആരാധ്യനാകുമായിരുന്നു. സൂരജ്‌ സൂചിപ്പിച്ച പോലെ സാക്ഷരതാ വളര്‍ച്ച (പേരെഴുതലിലും ഒപ്പിടലിലും ഒതുക്കി വന്ധ്യംകരിക്കാത്ത) ജനസംഖ്യാ വര്‍ദ്ധനവ്‌ നിയന്ത്രണം എളുപ്പമാക്കും. "വിദ്യകൊണ്ട്‌ പ്രബുദ്ധരാവണം" എന്ന ഗുരുവചനം ഓര്‍മ്മിക്കാം.
വികസിതരാജ്യങ്ങളില്‍ intelligence നെ വിവിധ ഭാഗങ്ങളിലായി കൈകാര്യം ചെയ്ത്‌ fine-tune‍ ചെയ്യുന്നുണ്ട്‌ എന്ന് സൂരജ്‌ പറയുന്നു. നമ്മുടെ നാട്ടിലും 64 കലകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പാട്ടും ഡാന്‍സും മാത്രമല്ല കലകള്‍. ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങള്‍ കലകളുടെ പേരിലും ഉണ്ടായിരുന്നു എന്നുമാത്രം. തെങ്ങുകയറ്റം ഒരു കലയാണെങ്കില്‍, തെങ്ങില്ലാത്തിടത്ത്‌ വേറെ എന്തെങ്കിലുമായിരിക്കും.
ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന സര്‍ക്കാരായതുകൊണ്ട്‌ ഇതെല്ലാം സംരക്ഷിക്കാന്‍ ജനങ്ങള്‍തന്നെ മുന്‍കൈയെടുത്താല്‍ മതി. ബഹുമുഖപ്രതിഭകള്‍ രാജത്തെല്ലായിടത്തും വളര്‍ന്നുവരികയും ചെയ്യും. സൂരജിന്റെ, കുതിരവട്ടന്‍ജിയ്ക്കുള്ള മറുപടിയുടെ ഈ ഭാഗം ഇവിടെ കൂട്ടിയായിക്കാം.
5. "....പ്രോത്സാഹനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നല്ല ഭക്ഷണം, പാര്‍പ്പിടം, വളരാനും കഴിവുകള്‍ വികസിക്കാനും പറ്റിയ സാമൂഹിക/സാമ്പത്തിക സൌകര്യങ്ങള്‍, പ്രത്യേക ട്രെയിനിംഗ് എന്നിവയെ പൊതുവായിട്ടാണ്.
അത്തരത്തില്‍ ജീനുകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒരു ഏകമുഖ സമൂഹമല്ല ഉരുത്തിരിയുക, മറിച്ച് ജനിതകതലത്തിലെത്രകണ്ട് വൈവിധ്യമുണ്ടോ അത്രതന്നെ വൈവിധ്യമാര്‍ന്ന ഒരു population-നാണ് പരിണമിച്ചു വരുക. "

sajan jcb said...

ശരിയാണ് ..ഒരു തെങ്ങിനെങ്കിലും യൂറിയ ഇടണം ... ബാക്കിയുള്ളവയ്ക്ക് ഇടാനുള്ള യൂറിയ ആദ്യത്തെ തെങ്ങില്‍ നിന്നും കിട്ടുമെന്നേ!!. പിന്നെ അധ്വാനിക്കതെ, മടിപിടിച്ചിരിക്കുന്ന, എന്തും വെറുതെ കിട്ടണം എന്നു വാശിപിടിച്ചിരിക്കുന്ന ജനതയാണെങ്കില്‍ ഒരു നിവര്‍ത്തിയുമില്ല.

പിന്നെ എല്ലാ തെങ്ങിനും യൂറിയ കൊടുക്കാന്‍ കഴിയുള്ളവര്‍ അവര്‍ക്കിഷ്ടമുള്ളയത്ര തെങ്ങു വച്ചു പിടിക്കുന്നതില്‍ വിരോധമില്ലല്ലോ?

Mr. K# said...

നകുലേട്ടാ, നല്ല രീതിയില്‍ നടന്ന ഈ ചര്‍ച്ചയെക്കുറിച്ച് സൂരജ് സ്വന്തം ബ്ലോഗില്‍ കൊണ്ടിട്ട അഭിപ്രാ‍യം കാ‍ണൂ. എന്റെ പേരും കമന്റുകളും തെറ്റിദ്ധാരണാജനകമായി ഉപയോഗിച്ചതിനും തികച്ചും അനാവശ്യമായി എന്നെ സംസ്കാരമില്ലാത്തവന്‍ എന്ന് വിശേഷിപ്പിച്ചതിലും ഉള്ള എന്റെ പ്രതിഷേധം ഇവിടെ ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Unknown said...

കുതിരവട്ടന്‍,
അതു ചൂണ്ടിക്കാണിച്ചതിനു നന്ദി. അത്ഭുതവും സഹതാപവും ഇപ്പോളും അടക്കാന്‍ കഴിയുന്നില്ല.

ആദ്യകമന്റുമുതല്‍ക്കേ സൂരജിനോട്‌ ആദരവുണ്ടായിരുന്നു. മുകളില്‍ ചോദിച്ച രണ്ടു കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായമറിയാന്‍ കാത്തുനില്‍ക്കുകയുമായിരുന്നു. ഇങ്ങനെയൊരു ട്വിസ്റ്റിലൂടെ സഹതാപമുണര്‍ത്തിക്കളഞ്ഞു അദ്ദേഹം. തിടുക്കപ്പെട്ട്‌ തീരുമാനങ്ങളിലെത്തുന്നവരും ശുദ്ധഹൃദയരും തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ വളരെയെളുപ്പമാണ്‌ എന്നേ പറയേണ്ടൂ.

അദ്ദേഹത്തിന്റെ പ്രൊഫൈലില്‍, 'രാഷ്ട്രീയമുണ്ട്‌' എന്നു കണ്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. ഇപ്പോള്‍, ആ വാക്കു മുഴച്ചു നില്‍ക്കുന്നതുപോലെ അനുഭവപ്പെടുന്നു. കൊടിയുടെ നിറം നോക്കി ആളുകളെ വെറുപ്പോടെയും വിദ്വേഷത്തോടെയും മാത്രം നോക്കിക്കാണാനും, മുന്‍വിധികളോടെ കാര്യങ്ങളെ സമീപിക്കാനും, സ്വന്തം വാക്കുകള്‍ വിഴുങ്ങിക്കളയാനും പ്രേരിപ്പിക്കുന്ന ഏതെങ്കിലും പ്രത്യയശാസ്ത്രമാണതെങ്കില്‍, സഹതപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല.

കൂടുതലൊന്നും പറയാനുമില്ല.

absolute_void(); said...

സാമൂഹ്യമായ പിന്നാക്കാവസ്ഥ പരിഹരിക്കാനാണു് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നതു്. സാമ്പത്തിക പിന്നാക്കാവസ്ഥ വേറെ വിഷയമാണു്. സമൂഹത്തിന്റെ മനോഭാവം മാറാതെ സംവരണം നിര്‍ത്തുന്നതിനോടു് യോജിപ്പില്ല. സാമൂഹ്യമായ പിന്നാക്കാവസ്ഥ നിലനില്‍ക്കുന്നേടത്തോളം കാലം സോഷ്യല്‍ സൈക്കിയിലെ നെഗറ്റീവ് ഡിസ്ക്രിമിനേഷനു് ബദലെന്നോണം പോസിറ്റീവ് ഡിസ്ക്രിമിനേഷന്‍ / അഫിര്‍മേറ്റീവ് ആക്‍ഷന്‍ ആവാം.

നമ്മുടെ മനസ്സില്‍ നെഗറ്റീവ് ഡിസ്ക്രിമിനേഷന്‍ നിലനില്‍ക്കുന്നില്ല എന്നു പറയാനാകുമോ? കേരളത്തില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങളില്‍ ഏറ്റവും പുരോഗതി പ്രാപിച്ച ഈഴവരെ വിശേഷിപ്പിക്കാന്‍ ഇപ്പോഴും 'കൊട്ടി' തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ടു്. ഒരു ജാതിയുടെ കുലത്തൊഴിലുമായി ബന്ധപ്പെട്ട അവഹേളനം ആ തൊഴില്‍ ചെയ്യാത്തവര്‍ കൂടി കേള്‍ക്കേണ്ടി വരുന്നു എന്നുമാത്രമല്ല, കള്ളുചെത്തു് മോശം തൊഴിലാണെന്നു് സ്വയം വിശ്വസിച്ചു് പറയുക കൂടി ചെയ്യുന്നു. എന്നാല്‍ ഇതേയാള്‍ക്കാര്‍ മദ്യം ഉപയോഗിക്കാതെ ഇരിക്കുന്നുമില്ല. അതായതു് മുന്തിരിത്തോട്ടവും സ്വന്തമായി ഡിസ്റ്റിലറിയുമുള്ളവന്‍ ചെയ്യുന്നതു് മാന്യമായ തൊഴിലും തെങ്ങുചെത്തുന്നതു് അമാന്യമായ തൊഴിലുമാകുന്നു. കാസയില്‍ പകരുന്ന വീഞ്ഞു് കര്‍ത്താവിന്റെ രക്തമായി, പരിശുദ്ധവും പാപവിമോചകവുമായി കാണുമ്പോള്‍ തന്നെ കള്ളുചെത്തുകാരന്‍ 'നാറി'യാകുന്നു. (കാസയിലെ വീഞ്ഞു് മദ്യമായി ആഹരിക്കപ്പെടുന്നു എന്നു് ഞാന്‍ പറഞ്ഞതിനു് അര്‍ത്ഥമില്ല. ലഹരിയുള്ള പാനീയങ്ങളില്‍ തന്നെ മുന്നാക്കവും പിന്നാക്കവും ഉണ്ടെന്നു് സൂചിപ്പിച്ചുവെന്നേയുള്ളൂ. :D ) സ്കോച്ച് പോലെ നാറ്റമില്ലാത്ത മുന്തിയ മദ്യം വാങ്ങാന്‍ കാശുള്ളവനു് വിലകുറഞ്ഞ റമ്മും ചാരായവും പോലെ നാറ്റമുള്ള മദ്യം കുടിക്കുന്നവനോടു് അലര്‍ജി ഉണ്ടാവുക സ്വാഭാവികം! ആര്‍ക്കിടെക്‍ചറില്‍ ബിരുദമെടുത്തവന്‍ മാന്യനും വിശ്വകര്‍മ്മജന്‍ മൂഢനുമാകുന്നു.

ഭാഷയിലെ ജാതിവിവേചനത്തെ കുറിച്ചു് മറ്റൊരിടത്തു് ഞാന്‍ പറഞ്ഞിരുന്നു. ശ്രീനാരായണ ഗുരുദേവനെ 'സിമന്റു നാണു'വും 'നാരായണച്ചോവനും' ആക്കുന്ന നാട്ടില്‍ ജാതിവിവേചനമില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടു്. പുലയരെ 'പൂച്ച' എന്നു പരിഹസിച്ചിടത്തുനിന്നു് നാം വളര്‍ന്നതു് അവരെ 'എവറെഡി' എന്നും 'ഒന്‍പതേല്‍ ചാടി' എന്നും ഗൂഡമായി പരിഹസിക്കുന്നിടം വരെയാണു് ! മുന്തിയ പദവിയിലെത്തിയ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സംവരണവിഭാഗക്കാരനായി പോയാല്‍, 'അവനോ? അവന്‍ മറ്റവനല്ലേ?' എന്ന മട്ടിലു​ള്ള സംസാരമായി. സ്വന്തം പേരിന്റെ തുമ്പില്‍ വാലുകെട്ടി നടക്കുന്നവര്‍ വാലില്ലാത്തവരെ പോലും വാലുചേര്‍ത്തേ വിളിക്കൂ. അതിപ്പോള്‍ അവന്‍ മതം മാറി ക്രിസ്ത്യാനിയായാലും വലിയ വ്യത്യാസമൊന്നുമില്ല. മാര്‍ട്ടിന്‍ ചോവന്‍, ഡെല്‍വിന്‍ പറയന്‍, നോബിള്‍ മരയ്ക്കാര്‍ എന്നിങ്ങനെ...

സ്വകാര്യ മേഖലയില്‍ തൊഴിലിനപേക്ഷിച്ചാലോ? എം.ബി.എ ബിരുദധാരി തൊലിവെളുത്തവനാണെങ്കില്‍ ജോലി കിട്ടിയേക്കും. കറുത്തവനാണെങ്കില്‍ ജാതി കൂടി നോക്കും. ജാതിയില്‍ താഴെയാണെങ്കില്‍ അവന്റെ കാര്യം കട്ടപ്പൊക. അവനെ ജോലിക്കെടുത്താല്‍ തങ്ങള്‍ക്കു് ആവശ്യമായ ബിസിനസ്സ് സമാഹരിക്കാനാവില്ല എന്നാണു് തൊടുന്യായം. കാരണം, അവനു് സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ കണക്‍ഷന്‍സ് ഇല്ലല്ലോ! (പ്രോസ്പെക്‍ടീവ് കസ്റ്റമേഴ്സിനെ നോക്കി ഇളിച്ചുകാട്ടാന്‍ പറ്റിയ സുന്ദരമുഖവും!)

അര്‍ഹതയുള്ളതേ അതിജീവിക്കാവൂ എന്ന നമ്പൂതിരിയുടെ വാദം കണ്ടു. നായ്ക്കും നരിച്ചീറിനും പായാവുന്ന നാട്ടിടവഴിയിലൂടെ മനുഷ്യനു് നടക്കാന്‍ നിരോധനം ഏര്‍പ്പെടുത്തിയതു് നമ്പൂതിരി പറഞ്ഞ 'അര്‍ഹത' ഇല്ലാത്തതുകൊണ്ടായിരുന്നോ? വൈക്കം സത്യഗ്രഹമൊക്കെ അത്ര പെട്ടെന്നു് മറക്കാറായോ? അര്‍ഹതാ വാദം ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍ അരി അര്‍ഹിക്കുന്നവനു് അരിയും അടി അര്‍ഹിക്കുന്നവനു് അടിയും അതു കൊടുക്കേണ്ട സമയത്തു് കൊടുക്കാതിരുന്നതിന്റെ അനന്തര ഫലമാണു് ഇപ്പോള്‍ അനുഭവിക്കുന്നതു് എന്നു പറയേണ്ടിവരും. (നമ്പൂതിരിയെ അടിക്കണമെന്നു് ഞാന്‍ പറഞ്ഞതിനു് അര്‍ത്ഥമില്ല കേട്ടോ... എന്റെ ശത്രുത പ്രതിലോമകരമായ ആശയത്തോടാണു്, ഒരിക്കലും അതുന്നയിക്കുന്ന വ്യക്തികളോടല്ല.)

ഡോ. സൂരജു് മുന്നോട്ടുവയ്ക്കുന്ന ജനിതക മിശ്രണം നടക്കണമെങ്കില്‍ - മിശ്രവിവാഹങ്ങള്‍ നടക്കണമെങ്കില്‍ - സമൂഹമനസ്സിനു് മാറ്റമുണ്ടായേ തീരു. അതു് ശരിയായ രാഷ്ട്രീയമാണു്. എന്നാല്‍ വിവാഹബന്ധുത്വം മാത്രമല്ല, കാലങ്ങളായി പതിച്ചു കിട്ടിയ പതിത ലേബല്‍ പറിച്ചുകളയാന്‍ ദളിത വിഭാഗങ്ങള്‍ക്കു് കഴിയുന്ന മട്ടില്‍ ആശയങ്ങളുടെ മിശ്രണവും ഉണ്ടാവണം. അതായതു് തങ്ങള്‍ വലിയവരും മറ്റവര്‍ ചെറിയവരുമാണെന്ന ബോധം ആദ്യം സവര്‍ണ്ണ വിഭാഗങ്ങളുടെ ഇടയില്‍ നിന്നു് മാറണം. അതു മാറാത്തിടത്തോളം കാലം ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം ബലംപ്രയോഗിച്ചു തന്നെ നടപ്പിലാക്കണം.

കേരളത്തിലെ കത്തോലിക്ക, യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ വിഭാഗങ്ങളില്‍ പെട്ട മലങ്കര സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ടായ പുരോഗതിക്കു് ഒട്ടേറെ കാരണങ്ങളുണ്ടു്. എന്നാല്‍ ഇതേ ആനുകൂല്യം വിവിധ പ്രൊട്ടസ്റ്റന്റ്, ഇവാഞ്ചലിസ്റ്റ് വിഭാഗങ്ങള്‍ക്കും (സി.എസ്.ഐ, വിവിധ പെന്തിക്കോസ്തു സഭകള്‍) ലത്തീന്‍ കത്തോലിക്കര്‍ക്കും ലഭിച്ചില്ലെന്നും കാണേണ്ടതുണ്ടു്.

൧. മറ്റു സമുദായങ്ങളെ അപേക്ഷിച്ചു് ക്രൈസ്തവര്‍ കൂടുതലായി തങ്ങളുടെ പെണ്‍കുട്ടികള്‍ക്കും മുന്തിയ വിദ്യാഭ്യാസം നല്‍കുകയും അവരെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇതു് ജീവിത നിലവാരം ഉയര്‍ത്താനും കുടുംബാസൂത്രണം അടക്കമുള്ള കാര്യങ്ങളില്‍ പരിഷ്കൃത മാനദണ്ഡം പാലിക്കാനും തുണയായി.

൨. വിറ്റുണ്ടു ജീവിക്കാതെ അദ്ധ്വാനിക്കുകയും അതിനുവേണ്ടി ലോകത്തിന്റെ ഏതുകോണിലേക്കും പോകാനും തയ്യാറാവുകയും ചെയ്തു.

൩. സഹായമഭ്യര്‍ത്ഥിച്ച സഹോദരങ്ങളെയും ബന്ധുക്കളെയും അയല്‍ക്കാരെയും സഹായിക്കാന്‍ വിമുഖത കാട്ടിയില്ല. ഇതിനു് മതവിദ്യാഭ്യാസം പ്രേരകമായി.

൪. നെഴ്സിങ് പോലെ മറ്റു സമുദായക്കാര്‍ തുടക്കത്തില്‍ മടിച്ചുനിന്ന തൊഴിലുകള്‍ ചെയ്യാന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ സജ്ജരായി. ഇതു് സാമ്പത്തികമായി അവരെ ഉന്നതിയിലെത്തിച്ചു.

൫. സംവരണസമുദായക്കാര്‍ക്കു് പൊതുവിലുള്ള തങ്ങള്‍ നാലാംതരക്കാരാണു് എന്ന അപകര്‍ഷതാബോധം പിടിപെടാതിരിക്കാന്‍ ക്രിസ്ത്യന്‍ സമുദായ നേതൃത്വം ആദ്യം തന്നെ തങ്ങള്‍ മതിലേല്‍ കിളുത്തവരാണു് എന്നു് - തങ്ങളുടേതു് നമ്പൂതിരി ബീജമാണു് എന്നും - വ്യാജം പറഞ്ഞു് വിശ്വസിപ്പിച്ചു. അതിനുവേണ്ടി കള്ളി, കാളിയാങ്കല്‍, പകലോമറ്റം, ശങ്കരമംഗലം തുടങ്ങിയ ബ്രാഹ്മണ കുടുംബങ്ങളെ തോമാ ശ്ലീഹാ ക്രിസ്ത്യാനികളാക്കിയ കഥ മെനഞ്ഞെടുത്തു. ഇതു് ഉണ്ടാക്കിയ അഹംഭാവം ഗുണകരമായാണു് വര്‍ത്തിച്ചതു്.

൬. ഭൂമി വാങ്ങി അതില്‍ പൊന്നുവിളയിക്കുക എന്നതു് വ്രതമായി തന്നെ ഏറ്റെടുത്തു. കേരളത്തില്‍ പട്ടിണി വിളയാടിയ കാലത്തു് നടത്തിയ എന്‍ക്രോച്ച്മെന്റുകളും കാടുവെട്ടിത്തെളിച്ചു നടത്തിയ കുടിയേറ്റങ്ങളും മാത്രമല്ല, അതിനു ശേഷവും ഭൂമി ചെറുതുണ്ടങ്ങളായി മുറിച്ചുവില്‍ക്കുന്നതിനു് പകരം വലിയ തുണ്ടങ്ങളായി കൃഷി ചെയ്യാന്‍ ഉപയോഗിച്ചു എന്നതു് ചെറിയ കാര്യമല്ല. എന്നാല്‍ ഭക്ഷ്യവിളയ്ക്കു പകരം നാണ്യവിളകള്‍ക്കു് നല്‍കിയ അമിത പ്രാധാന്യം കേരളത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കു് വലിയ ആഘാതമാണു് ഏല്‍പ്പിച്ചതു്.

ഇതേ പോലെ ഇനിയും ഒട്ടേറെ കാരണങ്ങള്‍ നിരത്താനുണ്ടാകും. അതുകൊണ്ടുതന്നെ ക്രിസ്ത്യന്‍ സമുദായം പുരോഗതി പ്രാപിച്ച അതേ രീതിയില്‍ സംവരണസമുദായങ്ങള്‍ക്കു് പുരോഗതി പ്രാപിക്കാനാവുമോ എന്നതില്‍ സംശയമുണ്ടു്. ഓരോ സമുദായത്തിനും അതാതിന്റേതായ പാത കണ്ടെത്തേണ്ടതുണ്ടു്.

absolute_void(); said...

കമന്റ് ട്രാക്കിങ്ങിനു്...

sajan jcb said...

വളരെ നല്ല വിശകലനം... ആദ്യകാല ക്രിസ്ത്യാനികളുടെ സഹകരണ മനോഭാവത്തിന്റെ ഏഴയലക്കത്തിന്റെ അടുത്തു പോകില്ല ഇപ്പോഴത്തെ ക്രിസ്ത്യാനി തലമുറ. നേഴ്സിങ്ങിനെ മാന്യമായ തൊഴില്‍ സ്വീകരിക്കുന്നതില്‍ ക്രിസ്ത്യാനികളുടെ സേവന മനോഭാവം വഴിവച്ചു എന്നാണ് എനിക്കു തോന്നുന്നതു്.

Unknown said...

ഇവിടെ, സംവരണാര്‍ഹതയുടെ കാര്യത്തില്‍ വ്യക്തമായ നിലപാടെടുത്തവര്‍, കൃത്യമായും രണ്ടു ചേരിയിലാണു നില്‍ക്കുന്നതെന്നു തോന്നുന്നു. ഒരു കൂട്ടര്‍ - ജാതി മാത്രമേ പരിഗണിക്കേണ്ടൂ എന്നും - മറ്റൊരു കൂട്ടര്‍ സാമ്പത്തികപരിഗണനകള്‍ മാത്രമേ വേണ്ടൂ എന്നും പറയുന്നു.

ഒരു ‘ട്രെഡ്‌മി‘ല്ലിനെയാണ് ഇതോര്‍മ്മിപ്പിക്കുന്നത്‌ അരമണിക്കൂര്‍ നിര്‍ത്താതെ ഓടിയാലും, തുടങ്ങിയിടത്തു തന്നെ നില്‍ക്കുന്ന അവസ്ഥ. സാരമില്ല. ഒരു നല്ല കാര്യത്തിനാണെങ്കില്‍, തളരുന്നതു വരെ ഓടാന്‍ ഞാന്‍ തയ്യാറാണ്.

ഇനിപ്പറയുന്ന രണ്ടു പോയിന്റുകളില്‍ ആളുകള്‍ എന്തുപറയുന്നുവെന്നറിയാന്‍ താല്പര്യമുണ്ട്‌. ചുരുക്കം ചിലര്‍ മാത്രമേ ഇക്കാര്യങ്ങളിലുള്ള നിലപാടു വ്യക്തമാവുന്ന തരത്തില്‍ കമന്റിട്ടിട്ടുള്ളൂ എന്നു തോന്നുന്നു.

(1) പിന്നോക്കാവസ്ഥാനിര്‍ണ്ണയം എന്നത്‌ ഒരു 'സമുദായതല'ത്തില്‍ നടത്തുന്നതിനു പകരം, അല്‍പം കൂടി micro level-ല്‍, കുടുംബതലത്തിലോ വ്യക്തിതലത്തിലോ നടത്തണമെന്ന നിര്‍ദ്ദേശം പ്രായോഗികമാണോ? അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്തെല്ലാമാണ്‌?

(ജാതി മാത്രം നോക്കി സംവരണം എന്ന അഭിപ്രായമുള്ളവ്രുടെ കാര്യത്തില്‍ - ഉത്തരം വ്യക്തമാണ്. സമുദായതലത്തിലേ നോക്കേണ്ടൂ.)

(2) പിന്നോക്കാവസ്ഥാ നിര്‍ണ്ണയത്തിന്‌ ജാതിക്കതീതമായ മറ്റുഘടകങ്ങള്‍ കൂടി പരിഗണിക്കാമോ? ആവാമെങ്കില്‍ ഏതൊക്കെയാണ്‌ ആ ഘടകങ്ങള്‍? അവയുടെ പ്രാധാന്യം എത്രയൊക്കെയാണ്‌?

(സാമ്പത്തിക സംവരണം മാത്രം എന്നു പറയുന്നവരുടെ കാര്യത്തില്‍ ഉത്തരം വ്യക്തം. അകെ ഒരു ഘടകം - അതു സാമ്പത്തികം.)

Inji Pennu said...

നല്ല ചിന്തകള്‍. ടേബിളുകളും ഗ്രൂപ്പിങ്ങും കണ്ടു. സാമ്പത്തിക സംവരണവും സാമൂദായിക സംവരണവും കൂട്ടുകുഴയ്ക്കുന്നത് രണ്ട് വിഭാഗത്തിന്റേയും പ്രശ്നങ്ങള്‍ അഡിക്വേറ്റായി അഡ്രസ്സ് ചെയ്യാന്‍ സാധിക്കില്ല എന്ന് ഞാന്‍ കരുതുന്നു. ഹൈപോതെറ്റിക്കലി ഞാന്‍ ബിസിനസ് ചെയ്തോ കള്ള് കുടിച്ചോ എന്റെ പൈസ മുഴുവന്‍ തീര്‍ത്തുവെന്നിരിക്കട്ടേ. അങ്ങിയെങ്കില്‍ മുഴുപ്പട്ടിണിയായ എന്റെ മക്കള്‍ക്ക് മെഡിക്കല്‍ കോളേജിലും മറ്റും സംവരണം വേണം എന്ന് പറയുന്നതുപോലെയല്ല സാമൂദായികമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അസമത്വം തുടച്ചു നീ‍ക്കാന്‍ നിര്‍ദ്ദേശിക്കുന്ന സംവരണം. രണ്ടും രണ്ടായി കാണണം. സാമൂദായികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൊടുക്കുന്ന സംവരണത്തില്‍ കൈയിട്ട് വാരി ഇനി ദേ സാമ്പത്തികസംവരണം എന്നും കൂടി പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല. ഈ സംവരണ ലൂപ് ഹോളില്‍ പെടുന്ന ചില ധനികരായ പിന്നോക്ക ജാതിക്കാരെ കണ്ടില്ലെന്ന് നടിച്ചേ മതിയാവൂ തല്‍ക്കാലം. അവര്‍ വിരലില്‍ എണ്ണാവുന്നവരാണ്. ചെയ്തു തീര്‍ക്കേണ്ടത് ഒരു രാജ്യം മുഴുവന്‍ കാര്‍ന്നു തിന്നുന്ന കടുത്ത ഉച്ഛനീചത്വമാണ്.

>സംവരണവും രാഷ്ടീയവും തമ്മിലുള്ള അകലം >എത്ര വര്‍ദ്ധിക്കുന്നോ - കാര്യങ്ങള്‍ >നേരെയാവാനുള്ള സാദ്ധ്യത അത്രയും കൂടുന്നു.

ഇതൊരു ശരിയായ ചിന്തയാണോ? രാഷ്ട്രീയത്തില്‍ കറപഷന്‍ ഉണ്ടെന്ന് കരുതി രാഷ്ട്രീയമേ വേണ്ടുന്ന വെക്കുന്ന തരം ബാലിശമാണിത്. സംവരണം കൊണ്ടു വരേണ്ടതും അതിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടതും ഇലക്റ്റഡ് റെപ്രസന്റേറ്റീവ്സ് തന്നെയാവണം. ഒരു ജനതയുടെ ഹൃദയം തൊട്ടറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനു ഡെമോക്രസി?

Unknown said...

'inji' (ഇതു മലയാളത്തിലെങ്ങനെയാണു വായിക്കുക? ഇഞി? ഇന്‍ജി? ഇഞ്ചി? :) ) പെണ്ണേ,

(1) സാമുദായിക/സാമ്പത്തിക മാനദണ്ഡങ്ങള്‍ കൂട്ടിക്കുഴയ്ക്കപ്പെടരുത്‌ എന്ന നിര്‍ദ്ദേശം ശ്രദ്ധേയമാണ്‌. രണ്ടിനും അതിന്റേതായ weightage factors കൊടുത്ത്‌ ശരിയാക്കാന്‍ പറ്റില്ല എന്നുണ്ടെങ്കില്‍, പൊതുവായ ഒരു ടേബിളിലേയ്ക്ക്‌ രണ്ടിനേയും എത്തിക്കുന്നതിനു പകരം, പ്രത്യേകം ക്വോട്ട നിശ്ചയിച്ച്‌ പ്രത്യേകമായ കണക്കുകൂട്ടലുകള്‍ നടത്തണം എന്നു വരുന്നു.

(2) കള്ളുകുടിച്ചോ ബിസിനസ്സ്‌ നടത്തിയോ മറ്റോ പൊളിഞ്ഞുപോയവര്‍ - പരമ്പരാഗതമായി പട്ടിണിയുടെ കഥമാത്രം പറയാനുള്ളവര്‍ - ഇവരെ തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നതും ക്രൂരമാണ്. ഇത്‌ പക്ഷേ എളുപ്പം പരിഹരിക്കാവുന്നൊരു പ്രശ്നമാണ്‌. ഒരാളുടെ പശ്ചാത്തലം മുഴുവന്‍ കണക്കിലെടുത്തായിരിക്കുമല്ലോ പോയിന്റുകള്‍ തീരുമാനിക്കപ്പെടുക. "പരമ്പരാഗത പട്ടിണിക്കാരന്‍" സ്വാഭാവികമായും മുന്നിലെത്തിക്കൊള്ളും. അതൊക്കെ ഉറപ്പു വരുത്തുന്ന മട്ടിലുള്ള അളവുകോലുകളും രീതികളും കണ്ടെത്തുക എന്നതിനാണല്ലോ സമിതിയെ വച്ചിരിക്കുന്നത്‌.

(3) ഉച്ചനീചത്വം അവസാനിപ്പിക്കാനാണ്‌ സാമുദായികസംവരണം എന്നു നാം പറയുമ്പോള്‍ തന്നെ, അത്‌ എങ്ങനെ അളക്കും എന്നു കൂടി ആലോചിക്കേണ്ടതല്ലേ? സാമുദായികപരിഗണനകള്‍ മാത്രം വച്ചുള്ള സംവരണം ഏറ്റവും കൂടുതല്‍ എതിര്‍ക്കപ്പെടുന്നത്‌ ഈയൊരു ചോദ്യത്തിനു നമുക്കു മറുപടിയില്ലാത്തതു കൊണ്ടല്ലേ? സാമുദായിക പിന്നോക്കാവസ്ഥ എന്നത്‌ സംവരണത്തിന്റെ ഫലമായി കുറഞ്ഞുകുറഞ്ഞു വരുന്നുണ്ടോ? അത്‌ ഏതാണ്ട്‌ എന്നവസാനിച്ചേക്കും? പിന്നോക്കാവസ്ഥ പരിഹരിക്കപ്പെട്ടു - ഇനി സംവരണം അവസാനിപ്പിക്കാം - എന്ന്‌ എന്നു പറയാന്‍ പറ്റും? ഇതിനൊക്കെ മറുപടി കൊടുക്കാന്‍ പറ്റാത്തിടത്തോളം കാലം, "ഒരു വിഭാഗം ആളുകള്‍ക്ക്‌ എല്ലാക്കാലവും കൊടുക്കാമെന്നാണോ" എന്ന ചോദ്യത്തെ എങ്ങനെ നേരിടും?

(4) സംവരണവും രാഷ്ട്രീയവും തമ്മിലുള്ള അകലത്തേപ്പറ്റിയുള്ള വിയോജിപ്പു ശ്രദ്ധിച്ചു. ഇത്‌ സത്യം പറഞ്ഞാല്‍ എനിക്കും അല്‍പം ആശയക്കുഴപ്പമുള്ള ഒരു മേഖലയാണ്‌. പക്ഷേ, അതിരുകള്‍ എത്ര അകലെയാവണം - എത്ര കടുത്തതാവണം എന്നൊക്കെയേ സംശയമുള്ളൂ. അതിരുകള്‍ വേണോ വേണ്ടയോ എന്നതില്‍ - വേണം എന്നു തന്നെയാണ്‌ ഇപ്പോഴും തോന്നുന്നത്‌.

ജനം ചേരി തിരിഞ്ഞു തര്‍ക്കിക്കുക - വോട്ടവകാശം ഒരു ഭീഷണിയായി ഉപയോഗിക്കുക - രാഷ്ട്രീയക്കാര്‍ അതിനനുസരിച്ചു ചാഞ്ചാടുക - ഇതൊക്കെ തുടരുന്നിടത്തോളം കാലം, സംവരണസംബന്ധിയായ നല്ല-ഉറച്ച-തീരുമാനങ്ങള്‍ അവരില്‍ നിന്നു പ്രതീക്ഷിച്ചുകൂടാ എന്ന തോന്നലില്‍ നിന്നാണ്‌ ആ വാചകമുണ്ടായത്‌. ഭൂരിപക്ഷാഭിപ്രായം എന്നതിന്‌ ഏറ്റവും കൂടുതല്‍ പേര്‍ക്കു സ്വീകാര്യമായ അഭിപ്രായം എന്നല്ലേ അര്‍ത്ഥമുള്ളൂ? അത്‌ ഏറ്റവും മികച്ച അഭിപ്രായമാവണമെന്നില്ലല്ലോ. പല കോടതി വിധികളുടെ കാര്യത്തിലും ഒരു ജനഹിതപരിശോധന നടന്നാല്‍ പരാജയപ്പെടുമെന്ന അവസ്ഥയില്ലേ? സംവരണ കാര്യത്തിലും, ചിലതൊക്കെ ബലം പ്രയോഗിച്ചെന്ന മട്ടില്‍ നടപ്പിലാക്കേണ്ടി വരും. ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുക്കാന്‍ ആവശ്യമായ ജ്ഞാനമുള്ളവര്‍ ചേര്‍ന്ന ഒരു "ഉന്നതാധികാര‍"സമിതിയുണ്ടാകുകയും അതു രാഷ്ട്രീയവിമുക്തമാകുകയും വേണമെന്നു തോന്നാന്‍ കാരണം ഇതാണ്‌.

Inji Pennu said...

The name is ഇഞ്ചി, ഇഞ്ചിപ്പെണ്ണ് ;)

തീര്‍ച്ചയായും മാറിക്കൊണ്ടിരിക്കുന്ന സാ‍ഹചര്യങ്ങളും രാഷ്ട്രീയവും ആകണം അളവുകോലുകള്‍. ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണെങ്കില്‍ ഇന്ന് 2% മാത്രമുള്ള ക്രിസ്ത്യന്‍ സമുദായമോ, പാഴ്സികളോ, അല്ലെങ്കില്‍ ബോറി മുസ്ലീംസോ ഇത്രയധികം പ്രോസപറസ് ആവില്ല എന്ന് എനിക്ക് തോന്നുന്നു. സംവരണം എത്ര കാലം വരെയെന്നൊന്നും ചിന്തിക്കാന്‍ കൂടി തുടങ്ങാനുള്ള നിവൃത്തി ഇന്ത്യയില്‍ ഇന്നുണ്ടോ? എനിക്ക് അതിനേക്കാളുമുപരിയായി സംവരണം എത്തേണ്ടടത്ത് എത്തണമെന്നും അത് ഉപയോഗിക്കാന്‍ പഠിപ്പിക്കണമെന്നുമാണ് എന്റെ മനസ്സില്‍. സംവരണം ഉപയോഗിക്കാന്‍ പോലും അറിയാത്തവരാണ് ഇന്ത്യയില്‍ കൂടുതല്‍. അത്രയും ദയനീയമായ സ്ഥിതിയാണ്. ഒരു ഫൈവ് യിര്‍ പ്ലാനില്‍ കൂടുതല്‍ ഒന്നും പ്ലാന്‍ ചെയ്യാന്‍ പറ്റില്ല ഇപ്പോഴത്ത സാഹചര്യത്തില്‍. സംവരണം നേരാം വണ്ണം ലഭിക്കുന്നതിനു മുന്‍പ് അത് നിറുത്തുന്നതിനേക്കുറിച്ചുള്ള ചിന്തകള്‍ എന്തിനു? അതൊരുതരം ഭയമാണ് കാണിക്കുന്നത്.

എനിക്ക് ഇന്ത്യയിലും ഭരണകൂടത്തിലും നല്ല വിശ്വാസമുണ്ട്. അല്ലെങ്കില്‍ ഇന്ന് ആര്‍.എസ്.എസ് പോലുള്ള തീവ്രവാദികള്‍ കേന്ദ്രം ഭരിച്ചേനെ. അതുകൊണ്ടാണ് രാഷ്ട്രീയത്തില്‍ നിന്നകന്ന് ഒരു പദ്ധതിയും എനിക്ക് മനസ്സിലാവാത്തത്. ഇത്രയും നാള്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചത് ജനാധിപത്യമാണ്. അതില്‍ വോട്ട് ബാങ്ക് പൊളിറ്റിക്സ് ഉണ്ടാവും. ഷുവര്‍. അത് ജനാധിപത്യത്തിന്റെ ഗുണമായാണ് ഞാന്‍ കാണുന്നത്. അല്ലാതെ സമിതികളെ നിശ്ചയിച്ച് റിട്ടയര്‍ഡ് ജഡ്ജിമാര്‍ക്ക് തീരുമാനിക്കാനുള്ളതാവരുത് ഇതുപോലെയുള്ള കാര്യങ്ങള്‍ എന്ന് വിശ്വസിക്കുന്നു.


കേരളത്തില്‍ മാത്രമാവും സംവരണം വേണ്ടാ എന്നൊരു നിലപാടെടുക്കാന്‍ നമുക്ക് പിന്നേയും കഴിയുന്നത്.

Unknown said...

അതെ. ജനാധിപത്യമാവാം. പക്ഷേ ജനാധിപത്യധാര്‍ഷ്ട്യമാവരുത്‌.

"ആര്‍.എസ്‌.എസിനേപ്പോലെയല്ലാത്ത" തീവ്രവാദികള്‍ ഒത്തുകൂടിയുണ്ടാക്കിയ ഇപ്പോഴത്തെ ഭരണസംവിധാനത്തില്‍പ്പെട്ടൊരാളാണല്ലോ ധൃതിയില്‍ അധികസംവരണത്തോത്‌ പ്രഖ്യാപിച്ചത്‌. യാതൊരു ഹോംവര്‍ക്കും നടത്താതെ ഒരു സുപ്രഭാതത്തിലെടുത്ത ആ തീരുമാനം സ്വാഭാവികമായും പരക്കെ എതിര്‍ക്കപ്പെടുകയും ചെയ്തു. ചാടിവീണു നടപ്പിലാക്കാതെ നന്നായി ആസൂത്രണം ചെയ്തു നടപ്പിലാക്കൂ എന്നും - അങ്ങനെയായാലേ അത്‌ ഫലപ്രദമാകൂ എന്നും ചൂണ്ടിക്കാട്ടി കോടതി അതിനു തടയിടുകയും ചെയ്തു. രാഷ്ട്രീയക്കാരുടെ "നടപ്പിലാക്കല്‍" എന്നത്‌ ഇതുപോലെ മുടന്തിയുള്ള ഒരു നടപ്പു മാത്രമേ ആവുകയുള്ളൂ എന്നു തന്നെയാണു ഞാനിപ്പോഴും കരുതുന്നത്‌. ഇക്കാര്യത്തില്‍ അവരുടെ ആത്മാര്‍ത്ഥതയേയും കാര്യക്ഷമതയേയും സംശയിക്കാതെ വയ്യ.

ജനാധിപത്യത്തേക്കുറിച്ചു പറയുമ്പോള്‍ത്തന്നെ, ജാതിസംവരണത്തിന്റെ ഫലപ്രാപ്തിയേക്കുറിച്ചു ചോദ്യങ്ങളുന്നയിക്കുന്ന ചില ജനങ്ങളുടെ ശബ്ദം കേട്ടില്ലെന്നു നടിക്കുകകൂടി ചെയ്യാനാവില്ലതാനും. സംവരണം നിര്‍ത്തുന്നതിനേക്കുറിച്ചാലോചിക്കുന്നത്‌ ഭയമൊന്നുമല്ല കാണിക്കുന്നത്. എതിര്‍പ്പുകള്‍ പരമാവധി കുറച്ചാല്‍ കൂടുതല്‍ ഫലപ്രദമാക്കാം എന്ന ചിന്ത തന്നെയാണതിനു പിന്നില്‍. 'ഇനി മുതല്‍ സംവരണം തുടങ്ങാം. ഒരു അഞ്ചു വര്‍ഷത്തേയ്ക്കു നോക്കാം' എന്നതൊന്നുമല്ല ഇപ്പോളത്തെ സ്ഥിതി. 'തുടങ്ങിയിട്ട്‌ അരനൂറ്റാണ്ടായല്ലോ. എന്തായി ഗതി എന്നൊന്നു നോക്കിയാലോ' എന്ന മട്ടിലാണ്‌ ചോദ്യങ്ങളുയരുന്നത്‌. ആ ചോദ്യങ്ങളൊക്കെക്കൂടി പരിഗണിച്ചു കൊണ്ടു തന്നെ സംവരണം ഫലപ്രദമായി നടപ്പിലാക്കാവുന്നതേയുള്ളൂ. എതിര്‍പ്പുകള്‍ കുറവായിരിക്കും താനും. അതു ചെയ്യുന്നത്‌ രാഷ്ട്രീയക്കാരായാലും വേണ്ടില്ല - അല്ലെങ്കിലും വേണ്ടില്ല.

ഭൂലോകം said...

1. ഇപ്പോളുള്ള ജാതി സംവരണം അതേപടി തുടരുക.
2. ചെറിയ തോതിലുള്ള (ഉദാ. 10%) സാമ്പത്തിക സംവരണം കൂടി ആരംഭിക്കുക. ഇത്‌ ജാതി, മത, വര്‍ഗ്ഗ, വര്‍ണ വ്യത്യാസ്സം ഇല്ലാതെ എല്ലാവര്‍ക്കും ഉള്ളതാവണം
3.സുപ്രീം കോടതി ഉത്തരവു പ്രകാരമുള്ള ക്രീമി ലയര്‍ ജാതി സംവരണത്തില്‍ നിന്നും നകുലെട്ടന്‍ പറഞ്ഞതുപൊലുള്ള സമിതി വഴി നിര്‍ണ്ണയിക്കുക
4. ക്രീമി ലയറിന്‌ ആനുപതികമായി(കൃത്യം ശതമാനം ആകണമെന്നില്ല, മാനദണ്ടങ്ങല്‍ ഉപയോഗിക്കാം) സാമ്പത്തിക സംവരണം കൂട്ടുക, ജാതി സംവരണം കുറച്ചു കൊണ്ടു വരിക.

ഇത്‌ സാധ്യമാകുമൊ?

Unknown said...

'പ്രതിവിവേചനം' ( മേല്‍ജാതിക്കാര്‍ ദുരിതത്തിലാണ് ) എന്ന ആശയം പ്രചരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ലേഖനങ്ങളെ ഇത്തിരി ഭീതിയോടെ മാത്രമേ നോക്കികാണാന്‍ സാധിക്കുകയൊള്ളൂ! ലേഖകന്റേയും കമന്റുന്ന ചിലരുടേയും അജണ്ട സാമ്പത്തികസം‌വരണം ആയതു കൊണ്ട് ആ ഭീതിയ്ക്ക് ഒരു അടിസ്ഥാനം ഉണ്ടാകുന്നു.സെബിന്റെ കമന്റും ചര്‍ച്ചകളില്‍ വരാത്തതും അതു കൊണ്ട് തന്നെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Unknown said...

ഈ ലേഖനത്തെപ്പോലും ആളുകള്‍ ഭീതിയോടെ കാണുകയാണെങ്കില്‍പ്പിന്നെ, അടുത്തെങ്ങും ഈ നാടു നന്നാവുമെന്നു പ്രതീക്ഷിക്കുക വയ്യെന്നു തോന്നിപ്പോകുന്നു. “ലേഖകന്റെ അജണ്ട സാമ്പത്തികസംവരണമാണ്“ എന്ന പ്രയോഗമാണൊരാശ്വാസം. കാരണം - കാര്യങ്ങളെല്ലാം വായിച്ചു മനസ്സിലാക്കിയിട്ടാവില്ല കമന്റിട്ടത്‌ എന്ന തോന്നലുണ്ടാക്കുന്നു അത്‌.

ഇവിടെ, സാമ്പത്തികസംവരണം മാത്രം എന്ന ആശയത്തെ വളരെ വ്യക്തമായി പ്രതിരോധിച്ചിട്ടുണ്ട്‌. ജാതി സംവരണം മാത്രം എന്നതിനേയും. വിശദീകരിക്കാനാണെങ്കില്‍ ഒരുപാടുണ്ട്‌. മുകളില്‍ പറഞ്ഞതു തന്നെ ധാരാളം വീണ്ടും പറയേണ്ടി വരും താനും. അതുകൊണ്ട്‌, മുകളിലത്തേതു തന്നെ എന്ന മട്ടില്‍ ഒരു ‘ഡിറ്റോ ചിഹ്നം’ (”) മാത്രമിടുന്നു.

ഭൂലോകം said...

ആറ്റിനക്കരെ വീട്ടുമുറ്റത്ത്‌ തുടലില്‍ കെട്ടിയിരിക്കുന്ന നായ കുരക്കുന്നുണ്ട്‌. നായ തുടലുപൊട്ടിച്ചാല്‍? ആറു വറ്റിപ്പോയാല്‍?....
ഇവിടെ ചര്‍ച്ച ചെയ്താല്‍... സാമ്പത്തിക സംവരണം എങ്ങാന്‍ വന്നാല്‍... നാടു നന്നായാല്‍...

ചര്‍ച്ചകളെപ്പൊലും ഭീതിയൊടെ കാണുന്നതിനെ ഫാസിസം എന്നു വിളിക്കാമോ?

Mr. K# said...

“ലേഖകന്റേയും കമന്റുന്ന ചിലരുടേയും അജണ്ട സാമ്പത്തികസം‌വരണം ആയതു കൊണ്ട് ആ ഭീതിയ്ക്ക് ഒരു അടിസ്ഥാനം ഉണ്ടാകുന്നു.“

സപ്തേട്ടാ, ഇവിടെ കമന്റിയ ഞാന്‍ ആദ്യം മുതല്‍ അവസാനം വരെ സാ‍മ്പത്തിക സംവരണം ആണ് വേണ്ടത് എന്ന അഭിപ്രായക്കാരനായിരുന്നു. അത് പോലെ മറ്റു പലരും മതസംവരണം വേണമെന്ന അഭിപ്രായക്കാരും. സാമ്പത്തിക സംവരണം വേണം എന്ന് പറയുന്നത് ചിലരുടെ അജണ്ട ആണ് എന്ന് താങ്കള്‍ പറയുകയാണെങ്കില്‍ മതസംവരണം വേണം എന്ന് പറയുന്നത് മറ്റു ചിലരുടെ അജണ്ടയല്ലേ?

മാത്രമല്ല ഈ ചര്‍ച്ച എല്ലാവര്‍ക്കും അവരവരുടെ അഭിപ്രാ‍യം പറയാനുള്ള ഒരിടമല്ലേ. ഇതിന്റെ പേരില്‍ മതസംവരണം നിന്നുപോകും എന്ന് താങ്കള്‍ കരുതുന്നുണ്ടോ? ഭീതിയുടെ അടിസ്ഥാനം എന്താണെന്ന് മനസ്സിലാവുന്നില്ല.

ലേഖകന്റെ അജണ്ട സാമ്പത്തിക സംവരണം ആണ് എന്ന് താങ്കള്‍ പറഞ്ഞു. ലേഖനത്തില്‍ എവിടെയാണ് അദ്ദേഹം സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് പറഞ്ഞിരിക്കുന്നത്?

absolute_void(); said...

കുതിരവട്ടന്‍,

മതസംവരണം വേണമെന്നു് ഇവിടെ കമന്റ് ചെയ്ത ആരും പറഞ്ഞതായി തോന്നുന്നില്ല. ജാതി അടിസ്ഥാനമാക്കിയുള്ള സാമുദായിക സംവരണം ജാതിവിവേചനം നിലനില്‍ക്കുന്നേടത്തോളം തുടരണമെന്നാണു് എന്റെ നിലപാടു്. സാമൂഹ്യതലത്തില്‍ ജാതിവിവേചനം അവസാനിക്കുമ്പോള്‍ സംവരണം പൂര്‍ണ്ണമായും നിര്‍ത്തലാക്കാം. അതിനു് പിന്നെ സങ്കീര്‍ണ്ണമായ ടേബിളിന്റെയും ഡേറ്റയുടെയും ഒന്നും ആവശ്യമേ ഇല്ല. നിലവിലുള്ള സംവരണ മാനദണ്ഡങ്ങളെ അനുകൂലിക്കുന്നവരുടെ നിലപാടു് ഇതായിരിക്കുമെന്നു് വിശ്വസിക്കുന്നു.

ഇതുസംബന്ധിച്ചു് വിശദമായ അഭിപ്രായം മുന്‍കമന്റില്‍ പറഞ്ഞിരുന്നു. നിലവിലുള്ള സംവരണം കൊണ്ടു് ഗുണമുണ്ടോ എന്ന മറുചോദ്യം ഉന്നയിച്ചാല്‍ തീര്‍ച്ചയായും എന്നു് പറയേണ്ടിവരും. കേരളം, തമിഴ്‌നാടു് എന്നീ സംസ്ഥാനങ്ങളുടെ അനുഭവം അതാണു് കാണിക്കുന്നതു്.

ഭൂലോകം,

സാമ്പത്തിക സംവരണം എങ്ങാന്‍ വന്നാല്‍... നാടു നന്നായാല്‍...

ഇതൊരുമിച്ചുവായിച്ചാല്‍ തോന്നുക സാമ്പത്തിക സംവരണംവന്നാല്‍ നാടുനന്നാവുമെന്നും സാമ്പത്തിക സംവരണം വന്നാലേ നാടുനന്നാവുകയുള്ളു എന്നുമാണു്. താങ്കള്‍ അങ്ങനെ ഉദ്ദേശിച്ചോ എന്നെനിക്കറിയില്ല. സീരിയസായി കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സീരിയസായി തന്നെ തമാശയും പറയാമെന്നു് വ്യക്തമായ ഒരു ചര്‍ച്ചയാണല്ലോ ഇതു്! അതുകൊണ്ടാണു് ഭൂലോകത്തിന്റെ കമന്റ് പിടികിട്ടാഞ്ഞതു്... -:P)

(ആദ്യ കമന്റിലെ അക്കമിട്ട നിര്‍ദ്ദേശങ്ങള്‍ വായിച്ചിരുന്നു. അപ്പോള്‍ ഉണ്ടാകാഞ്ഞ സംശയമാണേ...)

ഭൂലോകം said...

പിന്നൊക്കാവസ്ഥ മാറിയോ എന്നു കണ്ടെത്താനെങ്കിലും ഡാറ്റയും റ്റേബിളും വേണ്ടിവരും എന്നു തോന്നുന്നു.

ഇപ്പൊഴത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തില്‍ ജാതി സംവരണം വേണം എന്നതു തന്നെയാണു എന്റെ അഭിപ്രായവും. പക്ഷെ അതും സാമ്പത്തിക അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ പിന്നൊക്ക വിഭാഗത്തിലെ ഭൂരിപക്ഷത്തിനു ഗുണകരമാവില്ല എന്നും കരുതുന്നു.

മറ്റു ജാതി/മത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നൊക്കം നില്‍ക്കുന്നവരെക്കൂടി സഹായിച്ചില്ലെങ്കില്‍ ഈരാജ്യത്ത്‌ പുതിയൊരു പിന്നൊക്ക വിഭാഗം (മുന്നൊക്കപിന്നൊക്കക്കാര്‍) കൂടി ഉണ്ടാകും. അതിനു മുന്‍ കമന്റുകളില്‍ സൂചിപ്പിക്കപ്പെട്ട ജീന്‍ വ്യതിയാനങ്ങല്‍ ഉള്‍പ്പയുള്ളവ കാരണമാകണമല്ലോ.

ആ കമന്റിനു മുന്‍പത്തെ ഭീതി കമന്റ്‌ താങ്ങള്‍ എങ്ങനെ കരുതി? തമാശയൊ/ഗൗരവമൊ?
അതനുസ്സരിച്ച്‌ എന്റെ കമന്റ്‌ എങ്ങനെ വേണമെങ്കിലും വ്യഖ്യാനിക്കാം.

ഏതുതരം സംവരണമാണെങ്കിലും സാമ്പത്തിക അടിസ്ഥാനത്തിലാണെങ്കില്‍ നാടു കുറച്ചു നേരത്തെ രക്ഷപെടും എന്നു തന്നെയാണു എന്റെ അഭിപ്രായം.

sajan jcb said...

സാമ്പത്തിക സംവരണം മാത്രമാക്കിയാലതില്‍ വലിയൊരു കുറവുണ്ടു്... പാപ്പരാണെന്നു് fake ചെയ്യാന്‍ എളുപ്പമാണ്. അങ്ങിനെ വരുമ്പോ സംവരണം കൈപ്പറ്റാന്‍ വളരെ എളുപ്പമാണ്.

ജാതിയില്‍ കള്ളത്തരം കാണിക്കാന്‍ പറ്റില്ല എന്നൊരു ഗുണമുണ്ട്. (ഇനി അതും വല്ലവരും ചെയ്യുന്നുണ്ടാകുമോ?)


ഇപ്പൊഴത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തില്‍ ജാതി സംവരണം വേണം എന്നതു തന്നെയാണു എന്റെ അഭിപ്രായവും. പക്ഷെ അതും സാമ്പത്തിക അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ പിന്നൊക്ക വിഭാഗത്തിലെ ഭൂരിപക്ഷത്തിനു ഗുണകരമാവില്ല എന്നും കരുതുന്നു.


ഇവിടെയാണ് ഒരു പക്ഷേ ജബ്ബാര്‍ മാഷിനെ പോലുള്ളവരുടെ മാതൃക അനുകരണീയമാകുക

Unknown said...

അതിനിടയ്ക്ക്‌ “പ്രതിവിവേചനം“ എന്നൊരു വാക്കുകൂടി പൊങ്ങിവരുന്നതുകണ്ടു കൌതുകപ്പെട്ടുപോകുകയാണ്‌. എന്താണീ പ്രതിവിവേചനം? അതൊരു 'പ്രചാരണം' മാത്രമാണോ?


സവര്‍ണ്ണരെന്നു വിളിക്കപ്പെടുന്നവര്‍ നേരിടുന്ന വിവേചനമാണതെങ്കില്‍, ഒന്നു രണ്ടു കൊല്ലം മുമ്പ്‌ ഉത്തര്‍പ്രദേശില്‍ നിന്ന്‌ പ്രതിവിവേചനത്തിന്റെ ഉഗ്രന്‍ ഉദാഹരണമൊന്നു കേട്ടിരുന്നു. തൂപ്പുജോലിക്ക്‌ അപേക്ഷിക്കുന്നതില്‍ നിന്ന്‌ തങ്ങളെ തടയുന്നതു ക്രൂരമാണെന്നഭിപ്രായപ്പെട്ട്‌ സവര്‍ണ്ണരെന്നു പറയുന്ന ചിലര്‍ സമരം ചെയ്ത വാര്‍ത്തയായിരുന്നു അത്‌. തങ്ങളുടെ ജോലി തട്ടിയെടുക്കാന്‍ അവരെ അനുവദിക്കരുതെന്നു മറ്റൊരു കൂട്ടര്‍. തങ്ങളേക്കൊണ്ടു പറ്റുന്ന പണി ചെയ്തു ജീവിക്കാനനുവദിക്കണമെന്നും പട്ടിണിക്കിട്ടു കൊല്ലരുതെന്നും ആദ്യത്തെ കൂട്ടര്‍. അവസാനം എന്തായി എന്നറിയില്ല. യു.പി.യില്‍ ജാതിരാഷ്ട്രീയത്തിന്റെ വക്താക്കളായ രാഷ്ട്രീയ കക്ഷികള്‍ എന്തു നിലപാടെടുത്തുവെന്നും.

ജോലിയിലും ഉയര്‍ച്ചതാഴ്ചകളൊക്കെയുണ്ടെന്നു നാം അംഗീകരിക്കണമെന്നാവുമോ എന്തോ! ചില ജോലികളൊക്കെ ചിലരേ ചെയ്യാന്‍ പാടുള്ളൂ എന്നൊക്കെയുണ്ടോ?'അങ്ങനെയൊക്കെയുണ്ടെങ്കില്‍, ജാതിവ്യവസ്ഥയിലെ ചില പ്രശ്നവശങ്ങള്‍ അതേപടി നിലനിര്‍ത്തണമെന്നു വാദിക്കുന്നതു പോലെയുണ്ട്‌. എന്തായാലും, പട്ടിണി കിടക്കുന്ന 'സവര്‍ണ്ണനെ' നേരിടാന്‍ കഴിയാത്തവര്‍ക്ക്‌ സാമൂഹ്യനീതിയേപ്പറ്റി സംസാരിക്കുവാന്‍ അര്‍ഹതയുണ്ടെന്നു തോന്നുന്നില്ല. ജാതിസംവരണവും സാമ്പത്തികസംവരണവുമൊക്കെ അതാതിന്റെ ആവശ്യകതകള്‍ അപഗ്രഥിച്ച്‌ അതാതിന്റെ തോതില്‍ നടത്തുമെന്നു തീരുമാനിക്കുന്നതാണു നല്ലത്‌. ഏതെങ്കിലുമൊന്നിനായി കടും പിടുത്തം നടത്തുന്നതു കൊണ്ട്‌ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുമെന്നേയുള്ളൂ.. രാഷ്ട്രസേവനം ചെയ്യുന്നവര്‍ക്കുള്ള അംഗീകാരവും പ്രോത്സാഹനവുമെന്ന നിലയ്ക്കു കൊടുക്കുന്ന സംവരണങ്ങളും തുടരണം (വിമുക്തഭടന്‍മാര്‍ക്ക്‌ - ആശ്രിതര്‍ക്ക്‌ മുതലായവ). പ്രാദേശിക പരിഗണന വച്ചുള്ള - പിന്നോക്കാവസ്ഥാ നിര്‍മ്മാര്‍ജ്ജനവും ആലോചിക്കേണ്ടതാണ്‌.

ഓ.ടോ.:- ഇവിടെ ഞാന്‍ തന്നെ ഒരു ഓടോ കൊണ്ടു വരുന്നത് ആത്മഹത്യാപരമാണെന്നറിയാം. എന്നാലും പറഞ്ഞുപോകുകയാണ്. ചില സുപ്രധാനകേസുകളിലെ പ്രതികള്‍ക്ക്‌, അവരുടെ മതം നോക്കി വിവേചനം കല്‍പിക്കുന്ന ഒരു ഏര്‍പ്പാടു കണ്ടുവരുന്നുണ്ട്‌. ഇനിയിപ്പോള്‍ അതാവുമോ പ്രതിവിവേചനം?

Mr. K# said...

"കുതിരവട്ടന്‍, മതസംവരണം വേണമെന്നു് ഇവിടെ കമന്റ് ചെയ്ത ആരും പറഞ്ഞതായി തോന്നുന്നില്ല. "

മുകളിലെ ഒരു കമന്റില്‍ നിന്നും എടുത്തതാണ് “വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നും പറഞ്ഞാല്‍ ഈഴവര്‍, മുസ്ലീങ്ങള്‍,പട്ടികജാതി/വര്‍ഗ്ഗങ്ങള്‍, ഗിരിജനങ്ങള്‍, ലത്തീന്‍ കത്തോലിക്കര്‍, പിന്നെ കൂലിപ്പണിക്കാരും മുക്കുവരും അടങ്ങുന്ന എല്ലാ വിഭാഗങ്ങളും സംവരണത്തിനോ സാമൂഹിക ക്ഷേമപദ്ധതികള്‍ക്കോ അര്‍ഹരാണ് എന്നാണ് എന്റെ തോന്നല്‍“. ഇതില്‍ പറഞ്ഞിരിക്കുന്ന മുസ്ലീമുകളും ലത്തീന്‍ കത്തോലിക്കരും ജാതിയാണോ മതമാണോ?

“ജാതി അടിസ്ഥാനമാക്കിയുള്ള സാമുദായിക സംവരണം ജാതിവിവേചനം നിലനില്‍ക്കുന്നേടത്തോളം തുടരണമെന്നാണു് എന്റെ നിലപാടു്. “

( ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം ജാതി സംവരണം. അതിനെ സാമുദായിക സംവരണം എന്ന് വിളിക്കാം. പക്ഷെ പൊതുവേ സമുദായ നേതാക്കന്മാരെ ആരും ജാതി നേതാക്കന്മാര്‍ എന്ന് വിളിച്ചു കണ്ടിട്ടില്ല. അതോര്‍മ്മിപ്പിച്ചത് നന്നായി. )


ജാതിയെ അടിസ്ഥാനമാക്കി സംവരണം നല്‍കുമ്പോള്‍ ജാതി വിവേചനം എങ്ങനെ അവസാനിക്കും?

ഇന്നത്തെ കാലത്ത് ഏറ്റവും ആദ്യം ജാതി ചോദിക്കുന്നാത് സ്കൂളില്‍ ചേര്‍ക്കുമ്പോഴാണ് അല്ലേ? ആദ്യം അതല്ലേ അവസാനിപ്പിക്കേണ്ടത് ?

സെബിനോട് ഒരു ചോദ്യം കൂടി.
സാമ്പത്തികമായി നോക്കിയാല്‍ സംവരണാര്‍ഹരായിട്ടുള്ളവരെ സെറ്റ് A എന്ന് സങ്കല്‍പ്പിക്കുക. ജാതി പരമായി നോക്കിയാല്‍ സംവരണാര്‍ഹരെ സെറ്റ് B എന്നും. A യും B യും തമ്മില്‍ വലിയ വ്യത്യാസമില്ലെങ്കില്‍ അല്ലെങ്കില്‍ B എന്നത് A യുടെ സബ്‌സെറ്റ് ആണെങ്കില്‍ സാമ്പത്തികമായി സംവരണം അനുവദിച്ചാല്‍ എന്താണ് പ്രശ്നം? A യും B യും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?



സെബിന്റെ ആദ്യത്തെ കമന്റിന് ഒരു ഓഫ്. ഒരാള്‍ ജീവിച്ചു മരിച്ച ശേഷം ദൈവമാവാന്‍ ചുരുങ്ങിയത് ആയിരം വര്‍ഷമെങ്കിലും എടുക്കുക പതിവാണ്. വെറും 100 കൊല്ലം മുമ്പ് ജീവിച്ചു മരിച്ചു പോയ ഒരാളാണേ ‘ശ്രീ നാരായണ ഗുരു ദേവന്‍‘. പിന്നെ ജീവിച്ചിരിക്കുന്നവരെ വരെ ദൈവമായി ആരാധിക്കുന്നവരുണ്ട്. സെബിനും ആകാം. പക്ഷെ മറ്റുള്ളവരെ നിര്‍ബന്ധിക്കരുത്. എന്റെ അഭിപ്രായത്തില്‍ ഇതു വരെ കേരളം കണ്ട ഏറ്റവും വലിയ നാരായണന്‍, കോച്ചേരില്‍ രാമന്‍ നാരായണനാണ്. പേരിനു മുമ്പില്‍ ശ്രീയും പേരിനവസാനം ദേവനും അല്ലാത്ത നാരായണന്‍. സെബിന്‍ അംഗീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടെന്ന് സൂചിപ്പിച്ചേയുള്ളു. പിന്നെ കേരളത്തില്‍ ആളുകള്‍ പൊതുവേ ശിവന്‍, കൃഷ്ണന്‍, യേശു എന്നൊക്കെ ശ്രീയും ദേവനുമൊക്കെ ഇല്ലാതെ വിളിക്കുകയും പതിവാണ്. കൃഷ്ണനെ പലപ്പോഴും ജാതിപ്പേരു ചേര്‍ത്താ വിളിക്കാറ്. യാദവര്‍ സവര്‍ണ്ണരാണോ എന്തോ. പരാതിയൊന്നും കേട്ടിട്ടില്ല ഇതു വരെ.

Inji Pennu said...

>>A യും B യും തമ്മില്‍ വലിയ വ്യത്യാസമില്ലെങ്കില്‍

ആപ്പിളും ഓറഞ്ചും രണ്ടും പഴങ്ങളാണല്ലോ. പക്ഷെ കമ്പേര്‍ ചെയ്യാന്‍ പറ്റാത്ത തരം പഴങ്ങള്‍. ജാതീയ സംവരണത്തില്‍ സാമ്പത്തിക സംവരണം എങ്ങിനെ കടന്ന് വരുന്നു? എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. ജാതീയ സംവരണത്തിലുള്ള ലൂപ്പ് ഹോള്‍സ് അടക്കാനാണെങ്കില്‍, അത് സാമ്പത്തിക സംവരണം വഴിയാവില്ല. സവര്‍ണ്ണനായ ഒരാള്‍ക്ക് സാമ്പത്തികം മോശമാണെന്ന് കരുതി സംവരണം വേണ്ട. അയാള്‍ക്ക് വേണ്ടത് മറ്റുള്ള സാധാരണ പോവേര്‍ട്ടി ഇറാഡിക്കേഷന്‍ നിയങ്ങളിലുള്ളതാവും.
അല്ലാതെ ഇത്രയും പൈസയില്‍ കുറഞ്ഞവര്‍ക്ക്
‘സംവരണം’ വേണം എന്ന് പറയുന്നത് ഒരിക്കലും ന്യായീ‍കരിക്കാനാവില്ല.

ജാതീയ സംവരണം എന്നുദ്ദേശിക്കുന്നത് എന്തോ ഫേവര്‍ അല്ല. അവരുടെ റൈറ്റ് ആണ്. ഇത്രയും നാളും തഴയപ്പെട്ട ഒരു സമൂഹത്തിന്റെ ബേസിക്ക് റൈറ്റ്!

Mr. K# said...

ഇഞ്ചിയേ, സെറ്റ് എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ഇതാണ്. ആപ്പിളും ഓറഞ്ചും ഒന്നും അല്ല.

ജാതീയ സംവരണം എന്നുദ്ദേശിക്കുന്നത് എന്തോ ഫേവര്‍ അല്ല. അവരുടെ റൈറ്റ് ആണ്. ഇത്രയും നാളും തഴയപ്പെട്ട ഒരു സമൂഹത്തിന്റെ ബേസിക്ക് റൈറ്റ്!

ആര് ആരെ തഴഞ്ഞു? എങ്ങനെ ബേസിക് റൈറ്റ് ആകൂന്നു? ഇത്രയും നാളും എന്നു പറഞ്ഞാല്‍ എത്ര നാ‍ള്‍?

Inji Pennu said...

ആ കുതിരവട്ടാ ആ അവസാനത്തെ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ ഉത്തരം അറിയില്ല്യേ? അതീ ബ്ലോഗ് പോസ്റ്റിലൊന്നും ഒതുങ്ങില്ല. ഒന്ന് ചരിത്രം വായിക്കണം. ഇമ്മിണി ബല്ല്യ ചരിത്രാ. അല്ലെങ്കില്‍ വേണ്ട ഒന്ന് ഇന്റീരിയര്‍ തമിഴ്നാട്, രാജസ്ഥാന്‍, ബീഹാര്‍ ഇവിടെയൊക്കെ ഒന്ന് വിസിറ്റിയാ മതി.

അപ്പോള്‍ സെറ്റ് തിയറം വെച്ച് ബ്ലാക്ക് ആന്റ് വൈറ്റല്ല ഈ പ്രശ്നം എന്ന് മനസ്സിലാവും. കുതിരവട്ടന്റെ സോ കോള്‍ഡ് ലോജിക്കല്‍ ആന്റ് മാതമാറ്റിക്കല്‍ അപ്പ്രോച്ച് എല്ലാ പ്രശ്നങ്ങള്‍ക്കും പറ്റില്ല. അതൊരു നല്ല അടവാ.

ഒരു സമുദായത്തെ വിസര്‍ജ്ജ്യം കോരാനും ശവം അടക്കാനും മാത്രം നിയമിക്കുന്നത് ലോജിക്ക് അപ്പ്രോച്ചിലല്ലോ. അതെന്താ വിസര്‍ജ്ജ്യം കോരുന്നതും ഒരു ഗവണ്‍‌മെന്റ് ജോലിയല്ലേ എന്ന് ചോദിക്കമല്ലോ. ബെനെഫിറ്റ്സും ഗ്രാറ്റുവിറ്റിയും ബോണസും ഇല്ല്യേ എന്ന് ഈ സെറ്റ് തിയറി വെച്ച് ചോദിക്കാം എന്നിട്ട് അവരെ സംവരണത്തില്‍ നിന്ന് ഒഴിവാക്കാം.
നീറ്റ് ഐഡിയ! അതൊക്കെ പഴ്യ ഐഡിയകളല്ലേ കുതിരവട്ടാ.

അതിനെക്കുറിച്ച് വര്‍ഷാ ബോസലേ വളരെ വളരെ നാള്‍ക്ക് മുന്‍പ് പറഞ്ഞിട്ടുണ്ട്.

Mr. K# said...

“ഒരു സമുദായത്തെ വിസര്‍ജ്ജ്യം കോരാനും ശവം അടക്കാനും മാത്രം നിയമിക്കുന്നത് ലോജിക്ക് അപ്പ്രോച്ചിലല്ലോ.“

ഏതു സമുദായത്തെയാണ് ഇഞ്ചീ വിസര്‍ജ്ജ്യം കോരാനും ശവം അടക്കാനും മാത്രം നിയമിക്കുന്നത്?

മുകളില്‍ കാണാപുറം ഇട്ടിരുന്ന കമന്റിലെ താഴെ പറയുന്ന ഭാഗം കണ്ടിരുന്നില്ലേ?.

“തൂപ്പുജോലിക്ക്‌ അപേക്ഷിക്കുന്നതില്‍ നിന്ന്‌ തങ്ങളെ തടയുന്നതു ക്രൂരമാണെന്നഭിപ്രായപ്പെട്ട്‌ സവര്‍ണ്ണരെന്നു പറയുന്ന ചിലര്‍ സമരം ചെയ്ത വാര്‍ത്തയായിരുന്നു അത്‌.“

ഉണ്ടവന് അട കിട്ടാഞ്ഞിട്ട്...ഉണ്ണാത്തവന് ഇലയും...

Unknown said...

'പ്രതിവിവേചനം' എന്ന വാക്ക് കണ്‍ഫ്യൂഷ്യസ് ആക്കിയിലെങ്കില്‍ ക്ഷമിക്കുക, കൂടുതല്‍ അറിയാന്‍ ചിത്രകാരന്റെ അല്ലെങ്കില്‍ രാജീവിന്റെ ബ്ലോഗിലെ ലേഖനം സമയം കിട്ടുമ്പോള്‍ കാണുക ( രണ്ടും ഒരേ ലേഖനത്തിന്റെ പരിഭാഷയാണ്‌)


ജാതിയുടെ പേരില്‍ വിവേചനം അനുഭവിക്കുന്ന ജനതയ്ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ട് വരാനുള്ള ഒരു നടപടിയായിട്ടാണ്‌ ജാതി സം‌വരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത് അവര്‍ക്ക് കൊടുക്കുന്ന ഔദാര്യമല്ല, കാലാകാലങ്ങളായി സമൂഹത്തില്‍ നിന്ന് മാറ്റി നില്‍ക്കപ്പെട്ടവര്‍ക്ക് ഒപ്പമെത്തുവാനായി കൊടുക്കുന്ന അവസരമാണ്, അത് അവരുടെ അവകാശമാണ്‌. ആ വിവേചനം ഇപ്പോഴും അവര്‍ അനുഭവിക്കുണ്ട്. വിദ്യാഭ്യാസപരമായി ഒത്തിരി മുന്നോക്കം നില്‍ക്കുന്ന കേരളത്തില്‍ തന്നെ നോക്കാം. നല്ല വിദ്യാഭ്യാസവും സാമ്പത്തികവും എല്ലാം ഉള്ള ഒരു ദളിത്‌ ക്രൈസ്തവ ചെറുക്കന്‌ പെണ്ണ് കൊടുക്കാന്‍ ജാതി ഇല്ല എന്ന് അവകാശപ്പെടുന്ന കത്തോലിക്കരില്‍ തന്നെ ബഹുഭൂരിപക്ഷവും തയ്യാറല്ല, അവിടെ ജാതി കയറി വരും. ഹിന്ദു മതത്തില്‍ സ്വന്തം ജാതി അല്ലെങ്കില്‍ ഒപ്പം നില്‍ക്കുന്ന ജാതികള്‍ ഇവയില്‍ നിന്നല്ലേ കല്യാണം കഴിക്കൂ? അവിടെ സാമ്പത്തികവും വിദ്യാഭ്യാസവും മാറി നില്‍ക്കും. നല്ല രീതിയില്‍ പുരോഗമന ചിന്താഗതിയുള്ള കേരളത്തില്‍ ഇതാണ്‌ അവസ്ഥ എങ്കില്‍ ബാക്കിയുള്ള സംസ്ഥാനങ്ങളെകുറിച്ച് എന്തു പറയാന്‍? തമിഴ്‌നാട്ടിലെ ദളിതരെ കുറിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കൗമുദിയില്‍ ഉണ്ടായിരുന്നു.

അവര്‍ണ്ണരേയും സമൂഹത്തിന്റെ ഭാഗമായി കണ്ട് തുല്യ പരിഗണന കൊടുക്കേണ്ടത് സവര്‍ണ്ണരാണ്‌. എല്ലാവരും തുല്യരാണ്‌ എന്ന ബോധ്യത്തോടെ അവരോട് പെരുമാറേണ്ടതും സവര്‍ണ്ണരുടെ ഉത്തരവാദിത്വവുമാകുന്നു. അതിന്‌ മുതിരാതെ അവര്‍ണ്ണര്‍ ഞങ്ങളുടെ അവസരം തട്ടിയെടുക്കുന്നു, ഈ സം‌വരണം ഔദാര്യമാണ്‌ എന്ന രീതിയിലുള്ള സവര്‍ണ്ണ പ്രതികരണം ജാതി സം‌വരണത്തിന്റെ ലക്ഷ്യത്തെ തകിടം മറിക്കും.

സം‌വരണം ഏര്‍പ്പെടുത്തിയ ശേഷം ഒരു തലമുറയുടെ വളര്‍ച്ചാ ചക്രം പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല. ഇങ്ങനെ രണ്ടോ മൂന്നോ തലമുറകള്‍ കഴിഞ്ഞാലേ ഇപ്പോള്‍ സം‌വരണം അനുഭവിക്കുന്ന പിന്നോക്കക്കാരിലെ ഭൂരിപക്ഷവും സാമ്പത്തികമായും അഭിമാനിയായും മധ്യവര്‍ഗ്ഗ ഗണത്തില്‍ വരുകയൊള്ളൂ. അവിടെ മുതല്‍ ഒരു സാമ്പത്തിക പരിധി നിശ്ചയിച്ച് സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരുടെ സം‌വരണം പരിമിതപ്പെടുത്തണം.

ഇഞ്ചി പറഞ്ഞതു പോലെ സവര്‍ണ്ണരുടെ സാമ്പത്തികമായ പിന്നോക്കവസ്ഥ പരിഹരിക്കേണ്ടത് ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതികളിലൂടെയാണ്‌, അതിന്‌ സം‌വരണമല്ല മാര്‍ഗ്ഗം.

സംവരണത്തില്‍ സെബ്നിന്റെ അഭിപ്രായത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്റെയും അഭിപ്രായം.

അപ്പു ആദ്യാക്ഷരി said...

ഈ പോസ്റ്റും അതിലെ ചര്‍ച്ചകളും വിശദമായി വായിച്ചു. എനിക്ക് ഒരു ചെറിയ അഭിപ്രായം മാത്രം ഇവിടെ പറയാനുണ്ട്. സംവരണത്തിന്റെ അടിസ്ഥാനം ഏതുരീതിയില്‍ ആയാലും അദ്ധ്യാപകരെ (സ്കൂള്‍, കോളജ്) നിയമിക്കുന്ന രീതിയില്‍ ഒരു സംവരണവും പാടില്ല - കഴിവും, അറിവും, മെറിറ്റും മാത്രമാവണം അവിടെ മാനദണ്ഡം.

absolute_void(); said...

കുതിരവട്ടന്‍: ഇതില്‍ പറഞ്ഞിരിക്കുന്ന മുസ്ലീമുകളും ലത്തീന്‍ കത്തോലിക്കരും ജാതിയാണോ മതമാണോ?

കേരളത്തിലെ ലത്തീന്‍ കത്തോലിക്കരില്‍ ഭൂരിഭാഗവും മതപരിവര്‍ത്തനം നടത്തിയ അരയന്മാരോ മരയ്ക്കാന്മാരോ ആണു്. അവരെ തങ്ങളുടെ ഭാഗമായി കൂടെക്കൂട്ടാന്‍ ഇപ്പോഴും സീറോ മലബാര്‍, സീറോ മലങ്കര, ക്നാനായ റീത്തുകളില്‍ പെടുന്ന കേരളത്തിലെ മറ്റു് കത്തോലിക്കര്‍ തയ്യാറായിട്ടില്ല. ചങ്ങനാശ്ശേരി അതിരൂപതയും വിജയപുരം രൂപതയും തമ്മിലുള്ള വലിപ്പച്ചെറുപ്പപ്പോരു് കോട്ടയംകാര്‍ക്കറിയാം. അതേ പോലെ പെന്തിക്കോസ്തു വിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷവും മതംമാറിയ പുലയന്മാരോ മറ്റു് ദളിത ജാതികളോ ആണു്. പെന്തിക്കോസ്തില്‍ പിന്നീടു് ചേര്‍ന്ന തൊലിവെളുത്ത നസ്രാണികള്‍ പോലും ഇവരെ വിവാഹം കഴിക്കുകയോ തങ്ങളുടെ കൂട്ടത്തില്‍​കൂട്ടുകയോ ചെയ്യില്ല. വെളുത്ത പെന്തിക്കോസ്തുകള്‍ക്കു് പ്രത്യേക സഭകള്‍ തന്നെ നിലവിലുണ്ടു്. ബ്രിട്ടീഷുകാരാല്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ ഭൂരിപക്ഷവും സി.എസ്.ഐ എന്ന സഭയിലാണു് ഉള്‍പ്പെട്ടിട്ടുള്ളതു്. കേരളത്തിലെ ക്രൈസ്തവസഭയിലെ ആദ്യ പിളര്‍പ്പുകളിലൊന്നില്‍ സി.എസ്.ഐയില്‍ ഉറച്ചുനിന്ന ചില സവര്‍ണ്ണനസ്രാണികള്‍ അതേ സഭയില്‍ പെട്ട തൊലികറുത്തവരെ കൂടെ കൂട്ടുന്നില്ല. കേരളത്തിലെ മറ്റു് എപ്പിസ്കോപ്പല്‍ സഭകളില്‍​ മാര്‍ത്തോമ്മ ഒഴികെ ഒരു സഭയും സി.എസ്.ഐ അടക്കമുള്ള കടുത്ത പ്രൊട്ടസ്റ്റന്റ് സഭകളില്‍ നിന്നു് തങ്ങളുടെ മക്കള്‍ക്കു് വധൂവരന്മാരെ തിരഞ്ഞെടുക്കാറില്ല. തമ്മില്‍ത്തല്ലി തലകീറുന്ന പൌരസ്ത്യ സിറിയന്‍ ഓര്‍ത്തഡോക്സ് (യാക്കോബായ / ബാവാകക്ഷി / പാത്രിയാര്‍ക്കീസ് വിഭാഗം / eastern church) , ഓര്‍ത്തഡോക്സ് സിറിയന്‍ (മെത്രാന്‍ കക്ഷി / ഇന്ത്യന്‍ ഓര്‍ത്തഡോക്സ് / കാതോലിക്ക വിഭാഗം) വിഭാഗങ്ങള്‍ക്കിടയില്‍ ഒരു തടസ്സവും കൂടാതെ നടക്കുന്ന വിവാഹങ്ങള്‍ക്കു് കാരണം ഇവര്‍ തമ്മില്‍ ജാതീയമോ സാമ്പത്തികമോ സ്ഥാനീയമോ ആയ വ്യത്യാസങ്ങളില്ലെന്നതാവണം. എന്നാല്‍ യാക്കോബായക്കാരെ പോലെ അന്ത്യോഖ്യ പാത്രിയര്‍ക്കീസിനെ തലവനായി അംഗീകരിക്കുന്ന ക്നാനായ വിഭാഗത്തെ ഇവര്‍ കൂടെ കൂട്ടില്ല. തങ്ങളുടെ പാത്രിയര്‍ക്കീസിന്റെ നാടായ സിറിയയില്‍ നിന്നു് വന്നവരുടെ പിന്‍തലമുറയായിട്ടും ഇതാണു് സ്ഥിതി. അതിന്റെ കാരണം രസാവഹമാണു്. തുണിയലക്കു് കുലത്തൊഴിലായ വെളുത്തേടത്തു് നായര്‍ സമുദായത്തില്‍ നിന്നും അതേ പോലെ വാണിയന്‍ സമുദയായത്തില്‍ നിന്നും പണ്ടെങ്ങോ ക്നാനായക്കാര്‍ വധൂവരന്മാരെ സ്വീകരിച്ചത്രെ! സ്വയം തങ്ങള്‍ക്കിടയില്‍ നിന്നു് മാത്രം ഇരുവിഭാഗം ക്നാനായക്കാരും (യാക്കോബായ / കത്തോലിക്ക) വിവാഹം കഴിക്കുന്ന രീതി രൂപപ്പെട്ടതു് അതുമൂലമാണെന്നു് പറയപ്പെടുന്നു. ചാരംകെട്ടികള്‍ എന്നാണു് സവര്‍ണ്ണക്രിസ്ത്യാനികള്‍ ഇവരെ വിശേഷിപ്പിക്കുന്നതു്. വേറെ ചില പേരുകളുമുണ്ടു്. ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നില്ല.

ഞാനീപ്പറഞ്ഞതൊന്നും അപവാദങ്ങളില്ലാത്ത കാര്യങ്ങളല്ല. എന്നാല്‍ പൊതുവില്‍ ഇങ്ങനെയാണു് കാര്യങ്ങള്‍ എന്നേ ഉദ്ദേശിച്ചുള്ളൂ.

ടിപ്പുവിന്റെ പടയോട്ടക്കാലത്തു് ഇസ്ലാമില്‍ ചേര്‍ന്ന ചില അപ്‌ഫന്‍മാരും അസംതൃപ്തരായ നമ്പൂതിരി കുലജാതരുമൊഴിച്ചാല്‍ തങ്ങള്‍ക്കുടുംബം പോലെ പ്രവാചക പരമ്പരയില്‍ പെട്ട അഭിജാത കുടുംബത്തില്‍​പിറന്ന മുസ്ലീമുങ്ങളെ മാത്രമേ സമൂഹം തങ്ങള്‍ക്കൊപ്പമെങ്കിലും അംഗീകരിച്ചു് ആദരിച്ചിട്ടുള്ളൂ. മറ്റു് മുസ്ലിങ്ങള്‍ ഭൂരിഭാഗവും ദളിത വിഭാഗങ്ങളില്‍ നിന്നു് മതംമാറിയവരാണു് എന്നാണു് എനിക്കു മനസ്സിലായിട്ടുള്ളതു്. ഇസ്ലാമിക ചരിത്രത്തെ കുറിച്ചു് യാതൊന്നും അറിയാത്തതിനാല്‍ ഇതേക്കുറിച്ചു് തീര്‍ത്തൊരഭിപ്രായം പറയാന്‍ എനിക്കു കഴിയില്ല.

ഇതിത്രയും എഴുതിയതു് മതംമാറിയതുകൊണ്ടു് മാത്രം തൂത്തുകളയാനാവുന്ന ഒന്നല്ല, നൂറ്റാണ്ടുകളായി പേറുന്ന ജാതിലേബല്‍ എന്നു വ്യക്തമാക്കാനാണു്. എന്നാല്‍ ദലിത ജാതികളില്‍ പെട്ടവരെ അപേക്ഷിച്ചു് ഇങ്ങനെ മതംമാറിയവര്‍ സാമൂഹ്യമായി മുന്നോട്ടുവന്നിട്ടുണ്ടെന്നുള്ളതു് യാഥാര്‍ത്ഥ്യമാണു്. അതുകൊണ്ടുതന്നെ മതംമാറിയ ദലിതനു് സംവരണം നല്‍കണമോ എന്ന കാര്യത്തില്‍ എനിക്കു് സംശയമുണ്ടു്. ഇക്കാര്യത്തില്‍ ഞാന്‍ നിലപാടു് രൂപികരിച്ചിട്ടില്ല എന്നു സാരം.

പിന്നെ കുതിരവട്ടന്‍ പറഞ്ഞതുപോലെ ബി ഏയുടെ സബ്‌സെറ്റ് ആകുന്നില്ല. സാമ്പത്തിക ഭദ്രത ഇല്ലാത്തതുമൂലമാണു് ദലിതര്‍ക്കു് സംവരണം നല്‍കുന്നതു് എന്ന തെറ്റായ വിശ്വാസത്തില്‍ നിന്നാണു് അങ്ങനെയൊരു സാങ്കല്‍പ്പിക ചോദ്യം തന്നെ ഉദിക്കുന്നതു്. അതേക്കുറിച്ചു് ചര്‍വ്വിതചര്‍വ്വണം നടത്തിയാല്‍ എല്ലാവര്‍ക്കും മടുക്കും. അതുകൊണ്ടാണു് കഴിയുമെങ്കില്‍ സുജയ്യുടെ ഇംഗ്ലീഷ് ബ്ലോഗിലെ റിസര്‍വ്വേഷന്‍സ് എന്ന ലേബലില്‍ വരുന്ന പതിനെട്ടില്‍പരം ലേഖനങ്ങള്‍ കഴിയുമെങ്കില്‍ വായിക്കൂ എന്നു പറയുന്നതു്.

ഇനി ഓഫിനുള്ള മറുപടി.

ശ്രീനാരായണഗുരുദേവന്‍ എന്നു് ആദരസൂചകമായി പറയുന്നതാണു്. നാരായണഗുരു എന്നു മാത്രം പറഞ്ഞാല്‍ മതിയാകും. ഉദാഹരണത്തിനു് യാക്കോബായ സഭയിലെ ഇപ്പോഴത്തെ പരമാചാര്യനെ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ശ്ലൈഹീക സിംഹാസനത്തില്‍ വാണരുളുന്ന അന്തോഖ്യയുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ എന്നാവും സഭാപ്രസിദ്ധീകരണങ്ങള്‍ വിശേഷിപ്പിക്കുക. എന്നാല്‍ സഖാപ്രഥമന്‍ എന്നുമാത്രം പറഞ്ഞാലും ആളെ മനസ്സിലാവും. ഇഗ്നാത്തിയോസ് (അഗ്നിനാവുകാരന്‍) എന്നതു് പാത്രിയര്‍ക്കീസിന്റെയും ബസേലിയസ് എന്നതു് കാതോലിക്കയുടെയും സ്ഥായിയായ സര്‍നെയിമാണു്. ആ സ്ഥാനങ്ങളിലേക്കു് ആരുവന്നാലും ആ പേരുകള്‍ നിലനില്‍ക്കും. അതായതു് ശങ്കരാചാര്യപരമ്പര പോലെ. അങ്ങനെയുള്ള ഒരു സര്‍നെയിമോ പ്രയോഗ വൈപുല്യമോ പോലും ശ്രീനാരായണഗുരുദേവന്‍ എന്നു പറയുമ്പോള്‍ ഇല്ല. അങ്ങനെ പറയുന്നതുകൊണ്ടു് അദ്ദേഹം ദൈവമാകുന്നുമില്ല. നാരായണഗുരുവിനെ ഒരു ഋഷിവര്യനായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ. ദൈവമായി കാണുന്നില്ല. യേശു, ക്രിസ്തു, കൃഷ്ണന്‍, ശിവന്‍ എന്നൊക്കെപ്പോലെ നാരായണന്‍ എന്നു പറഞ്ഞാലും അദ്ദേഹത്തെ പറയുന്ന സാഹചര്യമനുസരിച്ചു് തിരിച്ചറിയുമായിരിക്കും. എന്നാല്‍ നാരായണനെന്നു് വെറുതെ പറഞ്ഞാല്‍ വിഷ്ണുവിനെയാണു് സൂചിപ്പിക്കുന്നതെന്നേ എന്റെ സാമാന്യബുദ്ധിയില്‍ മനസ്സിലാക്കൂ. അതുകൊണ്ടു് കുറഞ്ഞപക്ഷം നാരായണഗുരു എന്നു തന്നെ പ്രയോഗിക്കണമെന്നാണു് എന്റെ അഭിപ്രായം. കോച്ചേരില്‍ രാമന്‍ നാരായണനെ വെറുതെ നാരായണന്‍ എന്നു പറഞ്ഞാല്‍ ആരെങ്കിലും തിരിച്ചറിയുമോ? അതേ സമയം കെ.ആര്‍ നാരായണന്‍ എന്നു പറഞ്ഞാല്‍ ആളെ മനസ്സിലായി. ഒരേപേരില്‍ ഒന്നിലേറെ പ്രമുഖരുള്ളപ്പോള്‍ തിരിച്ചറിയാന്‍ ഇത്തരം സൂത്രങ്ങള്‍ ആവശ്യമാണു്. അതുകൊണ്ടാണു് മനോരമയിലെ 'മാത്തുക്കുട്ടിച്ചായന്‍' കെ.എം.മാത്യു എന്ന ഔദ്യോഗികനാമത്തിലും മനോരമ വാരികയുടെ പത്രാധിപരായ മറ്റൊരു കെ.എം മാത്യു, മണര്‍കാടു് മാത്യു എന്ന പേരിലും മനോരമത്താളുകളില്‍ പ്രത്യക്ഷപ്പെടുന്നതു്.

അതേ പോലെ അപ്പു പറഞ്ഞിരിക്കുന്നു: സംവരണത്തിന്റെ അടിസ്ഥാനം ഏതുരീതിയില്‍ ആയാലും അദ്ധ്യാപകരെ (സ്കൂള്‍, കോളജ്) നിയമിക്കുന്ന രീതിയില്‍ ഒരു സംവരണവും പാടില്ല - കഴിവും, അറിവും, മെറിറ്റും മാത്രമാവണം അവിടെ മാനദണ്ഡം.
സംവരണമെന്നാല്‍ കഴിവിനെയും അറിവിനെയും മെറിറ്റിനെയും തള്ളിക്കളയുന്നതു് എന്നാണോ അപ്പു ധരിച്ചുവച്ചിരിക്കുന്നതു് ? സംവരണവും ഇതൊക്കെ പാലിച്ചുകൊണ്ടുതന്നെയാണു്. ജോലിക്കു് കയറാനുള്ള പ്രായപരിധിയില്‍ ചില ഇളവുകളുണ്ടെന്നതു നേരു്. എന്നുവച്ചു് എസ്.എസ്.എല്‍.സി പാസാകാത്ത ഒരാളെ സംവരണസമുദായക്കാരനാണെന്നതിന്റെ പേരില്‍ എവിടെയെങ്കിലും അദ്ധ്യാപകനായി നിയമിച്ചതായി അപ്പു കേട്ടിട്ടുണ്ടോ? യുജിസി നെറ്റ് / ബി.എഡ് / റ്റി.റ്റി.സി പാസായാലെ ഒരാള്‍ അദ്ധ്യാപകനാകൂ. അതില്‍ സംശയമൊന്നും വേണ്ട. എന്നാല്‍ പ്രീഡിഗ്രി / പ്ലസ് റ്റൂ കഷ്ടിച്ചു് കടന്നുകൂടിയിട്ടും പണമുള്ളതുകൊണ്ടു് മാത്രം മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ കിട്ടുന്നവന്‍ ഡോക്ടറാവുന്നതിനെ കുറിച്ചു് അപ്പുവിന്റെ അഭിപ്രായമെന്താണു് ? അദ്ധ്യാപക നിയമനത്തിനു് പോലും കോഴ വാങ്ങുന്ന മാനേജ്‌മെന്റുകളോടുള്ള സമീപനമെന്താണു് ? അപ്പുവിനോടും കഴിയുമെങ്കില്‍ സുജയ്യുടെ പോസ്റ്റുകള്‍ വായിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.

കാണാപ്പുറം ചോദിക്കുന്നു:

ചില സുപ്രധാനകേസുകളിലെ പ്രതികള്‍ക്ക്‌, അവരുടെ മതം നോക്കി വിവേചനം കല്‍പിക്കുന്ന ഒരു ഏര്‍പ്പാടു കണ്ടുവരുന്നുണ്ട്‌. ഇനിയിപ്പോള്‍ അതാവുമോ പ്രതിവിവേചനം?

ഈ വാക്കുകളിലെ വിഷം കാണാതെയിരുന്നില്ല. റോബിയുടെയും ഡോ. സൂരജിന്റെയും രാഷ്ട്രീയ നിലപാടുകളെ ഇതു് സാധൂകരിക്കുന്നു. വെറുതെ പറഞ്ഞുവെന്നേയുള്ളൂ. ഞാനേതായാലും ചര്‍ച്ച ഇട്ടിട്ടു പോകുന്നില്ല. :-) :B)

absolute_void(); said...

ഒന്നുരണ്ടുകാര്യങ്ങള്‍ വിട്ടുപോയി.

പ്രതിവിവേചനം എന്ന politically wrong ആയ ആശയത്തെ പിന്തുണയ്ക്കുന്നില്ല എന്ന മട്ടില്‍ നില്‍ക്കുകയും എന്നാല്‍ അതിനെ യഥാര്‍ത്ഥത്തില്‍ പിന്തുണയ്ക്കുകയും ചെയ്യുന്ന കാണാപ്പുറത്തിന്റെ കമന്റ് വായിച്ചു. ഡല്‍ഹിയിലെ എയ്‌മ്സ് വിദ്യാര്‍ത്ഥികളുടെ സമരമോര്‍ക്കുക. ഒരു ദിവസം സുന്ദരക്കുട്ടപ്പന്മാരായ ഡോക്ടര്‍ കുഞ്ഞുങ്ങള്‍​ ചെയ്തതു് ചൂലുമെടുത്തു് തെരുവു് തൂത്തുവാരുകയായിരുന്നു. അവരുടെ സമരപ്പന്തലെങ്കിലും വൃത്തിയാക്കാനായിരുന്നില്ല ആ കലാപരിപാടി. പകരം തൂപ്പുകാരെ അവമതിക്കാനായിരുന്നു. തൂപ്പു ജോലി ചെയ്യേണ്ടവര്‍ അതു ചെയ്താല്‍ മതിയെന്നും അപ്പോത്തിക്കരിയാകാന്‍ വരേണ്ടെന്നുമുള്ള ധാര്‍ഷ്ട്യ പ്രഖ്യാപനമായിരുന്നു അതു്. ഞങ്ങള്‍ കുലീനര്‍ നിങ്ങള്‍ക്കുവേണ്ടി ഡോക്ടര്‍മാരാവാം എന്ന ഭാവമായിരുന്നു അതു്. ഇക്കാര്യം ഇതില്‍ക്കൂടുതല്‍ വിശദീകരിക്കുന്നതു് വായനക്കാരുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്നതാവുമെന്നതുകൊണ്ടു് നിര്‍ത്തുകയാണു്.

അതേ പോലെ കുതിരവട്ടനോടു് പ്രതികരിച്ചു് ശ്രീനാരായണഗുരു എന്ന പ്രയോഗത്തെ കുറിച്ചു് വിശദീകരിച്ചപ്പോള്‍ വിട്ടുപോയ ഒരു കാര്യമുണ്ടു്. യേശു എന്നും കൃഷ്ണന്‍ എന്നും ഒക്കെ പറയുന്നതുപോലെ നാരായണന്‍ എന്നു് വിളിച്ചാല്‍ സാക്ഷാല്‍ നാരായണനെയും (വിഷ്ണു) നാരായണഗുരുവിനെയും തിരിച്ചറിയാന്‍ പ്രയാസമാണെന്നു് ഞാന്‍ പറഞ്ഞു. എന്നാല്‍ കുതിരവട്ടാ, നാരായണന്‍ എന്നു പോലുമല്ലല്ലോ ചിലയാളുകള്‍ വിളിക്കുന്നതു്... സിമന്റ് നാണു എന്നും നാരായണച്ചോവന്‍ എന്നുമല്ലേ? ഇതു് അവമതിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണു് ? അതേ പോലെ കൃഷ്ണനെ ജാതിപ്പേരുവിളിച്ചു് ആക്ഷേപിക്കുന്നു എന്നു് പറയുന്നതു് കുറച്ചു കടുപ്പമല്ലേ? യദുകുലജാതനായ കൃഷ്ണനെ പറ്റി പാട്ടുകളുണ്ടായിരിക്കാം. സാഹിത്യമുണ്ടായിരിക്കാം. അതൊന്നും അവമതി എന്ന ലക്ഷ്യത്തോടെയല്ലല്ലോ. പീതാംബരനെന്നോ കള്ളക്കൃഷ്ണനെന്നോ ഒക്കെ പറയുമ്പോഴും അതില്‍ തുളുമ്പിനില്‍ക്കുന്നതു് വാത്സല്യവും സ്നേഹവുമല്ലേ? അവയും ഭക്തിയുടെ വേറെ വേറെ ഭാവങ്ങളല്ലേ? അതില്‍ ജാതിപ്പോരു് എവിടെയാണു് ? അതോ ഞാന്‍ മനസ്സിലാക്കിയതിലെ കുഴപ്പമാണോ?

ഭൂലോകം,
മറുപടി കണ്ടു. ഇരയുടെ മാനസികാവസ്ഥയും വേട്ടക്കാരന്റെ മാനസികാവസ്ഥയും രണ്ടാണു് എന്നു് പറയട്ടെ.

Unknown said...

സെബിനേ,
വിഷപരാമര്‍ശം ഞാനും ശ്രദ്ധിക്കാതെ വിടുന്നില്ല. :-) അനാവശ്യമായിരുന്ന ഓടോ കൊണ്ടു വന്ന എനിക്കതു വേണം. സെബിന്തന്നെ പറഞ്ഞതുപോലെ, 'സീരിയസ്സായി തമാശ പറയാനുള്ള' ശ്രമമായിരുന്നു എന്നു തിരിച്ചറിഞ്ഞ്‌ അതങ്ങു വിട്ടേക്കൂ.

എന്തായാലും, അമ്മാതിരി വിവേചനങ്ങള്‍ ഏതൊരു സമുദായത്തേയും പിന്നോട്ടടിക്കുകയേയുള്ളൂവെന്നും - അതു ചൂണ്ടിക്കാണിക്കുന്നതിനെ വിഷമെന്നു വിളിച്ച്‌ ഒഴിഞ്ഞുപോകുന്നത് നല്ല രാഷ്ട്രീയബോധമല്ലെന്നുമാണ് എന്റെ നിലപാട്‌. സത്യം പറഞ്ഞാല്‍, ഇവിടെയും ഒരു “പ്രതിവിവേചനഘടകമുണ്ട്‌“. മതം മൂലമാണ് ശിക്ഷ ആവശ്യപ്പെടുന്നത് എന്നു സ്ഥാപിക്കാന്‍ ഒരു കൂട്ടര്‍ ബദ്ധപ്പെടുന്നു. മതപരിഗണന കൊണ്ടു മാത്രമാണു ശീക്ഷ ഒഴിവാകുന്നതെങ്കില്‍ അതു തെറ്റല്ലേ എന്നു ചോദിച്ചാല്‍ അതെങ്ങനെ അപരാധമാകും എന്നു മറുപക്ഷവും. ഈയൊരു കണ്‍ഫ്യൂഷന്‍ ഒരിക്കലും തീരില്ല. അതു തീരാത്തിടത്തോളം കാലം റോബിയും സൂരജും സെബിനും ഒക്കെ മുന്‍‌വിധികളോടെ മാത്രം കാര്യങ്ങള്‍ നോക്കിക്കാണുകയും ചെയ്യും. ഓരോരുത്തരുടെയും തലച്ചോറ് ഓരോരുത്തര്‍ക്കു സ്വന്തം. അവരവര്‍ക്ക്‌ ഇഷ്ടമുള്ളതു വിശ്വസിക്കട്ടെ. ചിന്താസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും വിജയിക്കട്ടെ. ഇതില്‍പ്പിടിച്ച്‌ ചര്‍ച്ചയുടെ വഴിമാറിപ്പോകാതിരിക്കട്ടെ എന്നു ഞാനാശിക്കുന്നു. അതിന് ഞാന്‍ മിണ്ടാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെങ്കില്‍ - റെഡി. :-)

Unknown said...

സെബിന്‍,
തൂപ്പുസമരം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അതുതന്നെയായിരുന്നു അവരുടെ ഉദ്ദേശമെങ്കില്‍ അതു വളരെ മോശമായിപ്പോയി.

ഞാന്‍ പ്രതിവിവേചനത്തെ എതിര്‍ക്കുന്നുവെന്ന മട്ടില്‍ നില്‍ക്കുന്നുവെന്നോ എന്നിട്ട്‌ അനുകൂലിക്കുന്നുവെന്നോ ഒക്കെ പറഞ്ഞിരിക്കുന്നതു കണ്ടു. മൊത്തം ആശയക്കുഴപ്പമായിരിക്കുന്നു. വിശദീകരിക്കാനാണെങ്കില്‍ നീണ്ടുപോകും. ഞാനതു വിട്ടു.

‘ഇരയും വേട്ടക്കാരനും‘ എന്ന politically wrong-ഉം dangerous-ഉം ആയ പ്രയോഗം കൂടിയായപ്പോള്‍ പൂര്‍ത്തിയായി. ഞാന്‍ കം‌പ്ലീറ്റ്‌ വിട്ടു. നമ്മുടെ രാജ്യം രക്ഷപെടണമെങ്കില്‍ ദൈവമല്ല - ദൈവത്തിന്റെ അപ്പൂപ്പന്‍ വിചാരിച്ചാല്‍ നടക്കുമെന്നു തോന്നുന്നില്ല. വിശ്വാസികള്‍ എന്നോടു ക്ഷമിക്കട്ടെ.

absolute_void(); said...

കാണാപ്പുറം,

മുമ്പു് പലഘട്ടങ്ങളില്‍ ഒരാള്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ വച്ചു് അയാളെ കുറിച്ചു് ഒരു പൊതുധാരണ ഉരുത്തിരിയും. അതു് എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. എന്നാല്‍ ഏറിയകൂറും അങ്ങനെതന്നെയായിരിക്കും. അതിനെയാണു് മുന്‍ധാരണ എന്നു പറയുന്നതു്. അതു് അത്ര മോശമാണോ? കാണാപ്പുറത്തിനും അതുള്ളതുകൊണ്ടല്ലേ റോബിയേയും സൂരജിനെയും സെബിനേയും ഒരേ തട്ടില്‍ വച്ചതു് ?

ആ രണ്ടുപേരുടെയും പല നിലപാടുകളോടും എന്റെ നിലപാടുകള്‍ അടുത്തു നില്‍ക്കുന്നുണ്ടു് എന്നതു ശരിയാണു്. എന്നാല്‍ ഞാന്‍ പൂര്‍ണ്ണമായും അവരുടെ നിലപാടുകാരനോ അവര്‍ പൂര്‍ണ്ണമായും എന്റെ നിലപാടുകാരോ അല്ല. അങ്ങനെയാണു് എന്നു് വിചാരിക്കുന്നതാണു് മുന്‍ധാരണ. അപ്പോള്‍ മുന്‍ധാരണയ്ക്കു് തീര്‍ച്ചയായും ചില കുഴപ്പങ്ങളുണ്ടു്. എന്നാല്‍ പൊതുധാരണയെ അതു് വികലമാക്കുന്നില്ല താനും.

എന്നെ സംബന്ധിച്ചു് രാഷ്ട്രീയമായി എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്നവരുടെ തട്ടകത്തില്‍ പോലും അഭിപ്രായം പറയാന്‍ ഒരവസരം കിട്ടുന്ന പക്ഷം അതിനെ എതിരഭിപ്രായംകൊണ്ടു് തടയിടാന്‍ അവര്‍ക്കു് പൂര്‍ണ്ണ അധികാരവും അവസരവും ഉണ്ടെങ്കില്‍ പോലും ഞാന്‍ അഭിപ്രായം പറയും. അതു് അവരെ എന്റെ വാദത്തിലേക്കു് കൊണ്ടുവരാമെന്ന വ്യാമോഹം കൊണ്ടൊന്നുമല്ല. എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതെ പോകരുതെന്നും പ്രസ്തുത വിഷയം സംബന്ധിച്ചു് ഇതേവരെ നിലപാടെടുത്തിട്ടില്ലാത്തവര്‍ക്കു് ഇരുപക്ഷവും പരിഗണിക്കാന്‍ കഴിയണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണു്. എന്നാല്‍ ആവശ്യമില്ലാത്തിടത്തു് അഭിപ്രായം പറയുകയേ വേണ്ട എന്നതാണു് റോബിയുടെയും ഡോക്ടര്‍ സൂരജിന്റെയും നിലപാടെന്നു തോന്നുന്നു. ഉറപ്പില്ല. ഏതായാലും ചര്‍ച്ചയിട്ടേച്ചു പോകാന്‍ ഞാനില്ലെന്നു പറഞ്ഞ സ്ഥിതിക്കു് ലേഖനകര്‍ത്താവു തന്നെ അങ്ങനെ ചെയ്യുമെന്നു് വിചാരിച്ചില്ല. :)

പിന്നെ, മതത്തിന്റെ പേരില്‍ മാത്രം ശിക്ഷയില്‍ നിന്നു് ഒഴിവാക്കപ്പെടുന്നതു് ഇന്ത്യയില്‍ തന്നെയാണോ എന്നു് അറിഞ്ഞാല്‍ കൊള്ളാം. അതേതു് തെറ്റിനാണു് എന്നും. ബഹുഭാരാത്യമാണു് വിവക്ഷയെങ്കില്‍ അതു് എത്രയും പെട്ടെന്നു് നിര്‍ത്തണമെന്നു തന്നെയാണു് അഭിപ്രായം.

ഇരയും വേട്ടക്കാരനും എന്ന കല്‍പ്പന അപകടകരമാണെന്നു് കണ്ടു. ഞാന്‍ ഒരു ഫിലോസഫിയെ ഇരയെന്നും മറ്റൊന്നിനെ വേട്ടക്കാരനെന്നും വിശേഷിപ്പിച്ചില്ലല്ലോ. ഒന്നു് തെറ്റാണെന്നും മറ്റേതു് ശരിയാണെന്നും പറഞ്ഞില്ല. രണ്ടു മാനസികാവസ്ഥയും തമ്മില്‍ വ്യത്യാസമുണ്ടെന്നല്ലേ പറഞ്ഞുള്ളൂ?

Unknown said...

സെബിന്‍,
'ഓടോ' സംബന്ധിച്ച ഉപചര്‍ച്ചയെയാണ്‌ ഞാന്‍ പ്രധാനമായും 'വിട്ടു' എന്നുദ്ദേശിച്ചത്‌. മുഖ്യവിഷയത്തില്‍ എത്രവേണമെങ്കിലും ചര്‍ച്ചയാവാം.

'പ്രതിവിവേചനം' സംബന്ധിച്ച 'ഓടോ' വഴി ഞാനുദ്ദേശിച്ചതെന്താണ്‌ - ഇരവാദത്തെ പ്രതിരോധിക്കുന്നതെന്തുകൊണ്ടാണ്‌ - ഇതു രണ്ടും വിശദീകരിച്ചു കൊണ്ടുള്ള മറുപടി എഴുതിയിട്ടുണ്ട്‌. ചെറുതാണെങ്കിലും അത്‌ ഇവിടെയിടാന്‍ തോന്നുന്നില്ല. മറ്റെങ്ങനെയെങ്കിലും അത്‌ താങ്കളിലെത്തിക്കാം.

പെരിങ്ങോടരുടെ ഒരു പുതിയ പോസ്റ്റും വന്നിട്ടുണ്ട്‌. അതില്‍ നിന്നൊക്കെ ഇവിടെ വന്നേക്കാവുന്നവര്‍ വിഷയസംബന്ധിയല്ലാത്ത കമന്റുകള്‍ കണ്ട്‌ ആശ്ചര്യപ്പെടുന്നതു നന്നല്ല താനും. മൊത്തത്തില്‍ - നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍ - നമുക്കു "വിഷയം മാറ്റാതിരിക്കാം". :-)

qw_er_ty

ഭൂലോകം said...

ഭൂലോകം,
മറുപടി കണ്ടു. ഇരയുടെ മാനസികാവസ്ഥയും വേട്ടക്കാരന്റെ മാനസികാവസ്ഥയും രണ്ടാണു് എന്നു് പറയട്ടെ.

***************
ഇരയും വേട്ടക്കാരനും എന്ന കല്‍പ്പന അപകടകരമാണെന്നു് കണ്ടു. ഞാന്‍ ഒരു ഫിലോസഫിയെ ഇരയെന്നും മറ്റൊന്നിനെ വേട്ടക്കാരനെന്നും വിശേഷിപ്പിച്ചില്ലല്ലോ. ഒന്നു് തെറ്റാണെന്നും മറ്റേതു് ശരിയാണെന്നും പറഞ്ഞില്ല. രണ്ടു മാനസികാവസ്ഥയും തമ്മില്‍ വ്യത്യാസമുണ്ടെന്നല്ലേ പറഞ്ഞുള്ളൂ?

ഇരയ്ക്കും വേട്ടക്കാരനും ജീവിത പ്രശ്നം തന്നെ...(ഇതും മുകളില്‍ പറഞ്ഞതുപൊലെ വെറുതെ പറഞ്ഞന്നേ ഒള്ളൂ, ആരെയും ഉദ്ദേശ്ശിച്ചല്ല.)

ആരെന്തു ചര്‍ച്ച ചെയ്താലും ജാതി/മത/വൊട്ടുബാങ്ക്‌ പ്രീണനം കുറയും എന്ന ഭീതി അസ്ഥാനത്താണു.

Mr. K# said...

"പിന്നെ കുതിരവട്ടന്‍ പറഞ്ഞതുപോലെ ബി ഏയുടെ സബ്‌സെറ്റ് ആകുന്നില്ല. സാമ്പത്തിക ഭദ്രത ഇല്ലാത്തതുമൂലമാണു് ദലിതര്‍ക്കു് സംവരണം നല്‍കുന്നതു് എന്ന തെറ്റായ വിശ്വാസത്തില്‍ നിന്നാണു് അങ്ങനെയൊരു സാങ്കല്‍പ്പിക ചോദ്യം തന്നെ ഉദിക്കുന്നതു്. "

ഹോ! ചോദ്യം തന്നെ സങ്കല്‍പ്പമാക്കിയല്ലോ. സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന കുറച്ചു സംവരണക്കാരെ ഒഴിവാക്കി സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന കുറച്ചു സംവരണമില്ലാത്തവര്‍ക്ക് കൂടി അവസരം കൊടുക്കണമെന്ന സദുദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. സൂചി കുത്താനുള്ള ഇടം പോലും നല്‍കില്ലെന്ന് വാദിച്ച ഒരാളെ പെട്ടെന്നോര്‍മ്മ വന്നു. എല്ലാം മായ!

പിന്നെ മുകളില്‍ ഞാന്‍ കറുപ്പിച്ചു കൊടുത്തിട്ടും സെബിന്‍ വിട്ടുപോയ ഒരു ചോദ്യം ഇവിടെ വീണ്ടും പേസ്റ്റ് ചെയ്യുന്നു.
ഇന്നത്തെ കാലത്ത് ഏറ്റവും ആദ്യം ജാതി ചോദിക്കുന്നാത് സ്കൂളില്‍ ചേര്‍ക്കുമ്പോഴാണ് അല്ലേ? ആദ്യം അതല്ലേ അവസാനിപ്പിക്കേണ്ടത് ?

Unknown said...

സെബിന്‍,
ശിക്ഷയുടെ സമയത്ത്‌ മതപരിഗണനകള്‍ കടന്നു വരുന്നതേപ്പറ്റി പറഞ്ഞത്‌ തീര്‍ച്ചയായും ബഹുഭാര്യാത്വത്തേക്കുറിച്ചല്ല!!!

എന്താണുദ്ദേശിച്ചത്‌ എന്ന്‌ ഇവിടെയും, ‘ഇരവാദം’ എതിര്‍ക്കപ്പെടേണ്ടതിനേപ്പറ്റി ഇവിടെയും കൊടുത്തിട്ടുണ്ട്‌. അവയേപ്പറ്റി നമുക്കിവിടെ ചര്‍ച്ച വേണ്ട. എന്തെങ്കിലും വേണമെന്നാണെങ്കില്‍ത്തന്നെ അവിടെയാവാം
qw_er_ty

absolute_void(); said...

കുതിരവട്ടന്‍,

ഗവ. കണക്കെടുപ്പിന്റെ ആവശ്യത്തിലേക്കാവാം ഒരു പക്ഷെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി-മതം വെളിപ്പെടുത്തേണ്ടിവരുന്നതു്. (ആ കോളം ഒഴിച്ചിടാനും അനുവാദമുണ്ടു്.) വ്യക്തിപരമായി അതിനോടു് യോജിപ്പില്ല. സംവരണാര്‍ഹനാണെങ്കില്‍ അതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടാല്‍ അതായിരിക്കും കൂടുതല്‍ നല്ലതു് എന്നു് എനിക്കു തോന്നുന്നു. സി.പി.എമ്മിന്റെയും വര്‍ഗബഹുജനസംഘടനകളുടെയും മറ്റും സമ്മേളനത്തില്‍ ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പരിപാടിയുണ്ടു്. അവിടെയും ഇതേപോലെ ജാതിയും മതവും വര്‍ഗ്ഗവും ഒക്കെ ചോദിക്കാറുണ്ടു്. തങ്ങളുടെ ശക്തിയും ദൌര്‍ബല്യവും തിരിച്ചറിയാനാവും ഇങ്ങനെ ചെയ്യുന്നതു് എന്നു കരുതാം. എങ്കിലും ഇതും ഒരുതരം ഇരട്ടത്താപ്പാണെന്നു് എനിക്കു് തോന്നിയിട്ടുണ്ടു്.

Mr. K# said...

പ്രതിവിവേചനമല്ലാതെ വിവേചനമാണെങ്കില്‍ അതിവിടെയുണ്ട്.

absolute_void(); said...

കുതിരവട്ടാ,

താങ്കളുടെ ആ പഴയ പോസ്റ്റിലെ വാദങ്ങള്‍ക്കു് മാവേലി കേരളവും ചിത്രകാരനും മറുപടി എഴുതിയതാണല്ലോ. പിന്നെയുമെന്തിനാണു് അതെടുത്തു് ഇവിടെയിടുന്നതു് ?

ഈ വിഷയത്തിലുള്ള പഴയ ചര്‍ച്ചകളിലൂടെ കടന്നുപോയപ്പോള്‍ അപ്പു ഇവിടെ ചോദിച്ച ചോദ്യം മാവേലി കേരളത്തിന്റെ പോസ്​റ്റിലും ചോദിച്ചിരിക്കുന്നതും അതിനു് അവര്‍ മറുപടി എഴുതിയിരിക്കുന്നതും കാണാനിടയായി. ഞാന്‍ എഴുതാത്ത പോയിന്റാണു് അവര്‍ എഴുതിയിരിക്കുന്നതു്. രണ്ടുമറുപടികളും ചേര്‍ത്തുവച്ചു് വായിച്ചാലെങ്കിലും അപ്പുവിന്റെ ഇക്കാര്യത്തിലുള്ള തെറ്റിദ്ധാരണ മാറുമെന്നു് കരുതട്ടെ.

Mr. K# said...

“സി.പി.എമ്മിന്റെയും വര്‍ഗബഹുജനസംഘടനകളുടെയും മറ്റും സമ്മേളനത്തില്‍ ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പരിപാടിയുണ്ടു്. അവിടെയും ഇതേപോലെ ജാതിയും മതവും വര്‍ഗ്ഗവും ഒക്കെ ചോദിക്കാറുണ്ടു്. തങ്ങളുടെ ശക്തിയും ദൌര്‍ബല്യവും തിരിച്ചറിയാനാവും ഇങ്ങനെ ചെയ്യുന്നതു് എന്നു കരുതാം. എങ്കിലും ഇതും ഒരുതരം ഇരട്ടത്താപ്പാണെന്നു് എനിക്കു് തോന്നിയിട്ടുണ്ടു്.“

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് പ്രചരിപ്പിച്ച നാരായണഗുരുവിന്റെ പ്രതിമയെ എവിടെയോ ആരോ എന്തോ പറഞ്ഞതിന്റെ പേരില്‍ ഈ സംവരണത്തെക്കുറിച്ചുള്ള പോസ്റ്റില്‍ ആത്മരോഷം കൊണ്ട താങ്കള്‍ക്ക് തൊട്ടടുത്ത കമന്റില്‍ മതത്തിന്റെ പേരില്‍ സംവരണം വേണം എന്ന് ആവശ്യപ്പെടുവാന്‍ എങ്ങനെ കഴിയുന്നു? ഇവിടെ താങ്കള്‍ ഇരട്ടത്താപ്പൊന്നും കാണുന്നില്ലേ? അതോ താങ്കള്‍ ‘ശ്രീ നാരായണ ഗുരു ദേവനെ’ ഒരു മുനിശ്രേഷ്ഠനായി കരുതുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളോടൊന്നും തീരെ യോജിപ്പില്ല എന്നാണോ?

ഓടോ:
സംവരണത്തെക്കുറിച്ചുള്ള പോസ്റ്റിനിടക്ക് പ്രതിവിവേചനം എന്ന ടോപിക് കൂടി കടന്നു വന്നപ്പോള്‍ അതിനോട് ബന്ധപ്പെട്ട, അതായത് സംവരണത്തിന്റെ പേരില്‍ സവര്‍ണ്ണരെന്ന ലേബല്‍ നെറ്റിയിലൊട്ടിക്കപ്പെട്ട ചിലര്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് പണ്ട് ഞാന്‍ എഴുതിയ ഒരു പോസ്റ്റിന്റെ ലിങ്ക് കൂടി കൊടുത്തെന്നേയുള്ളു. കാണാപ്പുറം പ്രതിവിവേചനത്തെക്കുറിച്ചുള്ള പോസ്റ്റിനെക്കുറിച്ചുള്ള ലിങ്ക് തന്നപ്പോള്‍ അത് ഓഫ് ടോപ്പിക് ആണെന്ന് പറഞ്ഞിരുന്നില്ല.എങ്കിലും ഓഫ് ടോപ്പിക് എന്ന് പറഞ്ഞു കൊടുക്കാതിരുന്നത് എന്റെ തെറ്റ്.

absolute_void(); said...

കുതിരവട്ടാ,

ഇല്ലാത്തതുപറയല്ലേ. ഞാനെവിടെയാണു് മതത്തിന്റെ പേരില്‍ സംവരണം വേണമെന്നു് ആവശ്യപ്പെട്ടിട്ടുള്ളതു് ? കീഴ്‌ജാതിക്കാര്‍ മതംമാറിയാലും ജാതിവിവേചനം അനുഭവിക്കുന്നുണ്ടെന്നു് പറഞ്ഞു. എന്നാല്‍ ഇപ്പോഴും സ്വജാതിയില്‍ തന്നെ നില്‍ക്കുന്ന ദലിതരെ അപേക്ഷിച്ചു് മതംസ്വീകരിച്ചവര്‍ സാമൂഹ്യമായി മുന്നോട്ടുവന്നിട്ടുണ്ടു് എന്നു പറഞ്ഞു. അതുകൊണ്ടുതന്നെ ദലിതനു് നല്‍കുന്ന സംവരണം ഇവര്‍ക്കു കൂടി നല്‍കേണമോ എന്ന കാര്യത്തില്‍ എനിക്കു് അവ്യക്തതയുണ്ടെന്നും അക്കാര്യത്തില്‍ ഞാന്‍ നിലപാടു് രൂപീകരിച്ചിട്ടില്ലെന്നും പറഞ്ഞു. ഇവിടെ എവിടെയാണു് മതാടിസ്ഥാനത്തില്‍ സംവരണം വേണമെന്ന ആവശ്യം? എന്നെത്തല്ലെണ്ടമ്മാവാ, ഞാന്‍ നന്നാകത്തില്ല എന്നു പണ്ടൊരനന്തിരവന്‍ പറഞ്ഞകണക്കുണ്ടു്. ചുമ്മാ വാദത്തിനുവേണ്ടി വാദിക്കാതെ. അതിനു് വേറെ ആളെ നോക്കു്.

പിന്നെ കഴിഞ്ഞ കമന്റില്‍ കുതിരവട്ടന്‍ ക്വോട്ട് ചെയ്ത ഭാഗം എന്തിനു് ക്വോട്ട് ചെയ്തു എന്നു് എനിക്കു പിടികിട്ടിയില്ല. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തെ അനുകൂലിക്കുന്നു എന്നതിനു് സിപിഎം അനുഭാവിയാണു് എന്നു് അര്‍ത്ഥമില്ലല്ലോ. ഇതിനുമുമ്പും പലപ്പോഴും സിപിഎമ്മിനോടുള്ള അഭിപ്രായവ്യത്യാസം ഞാന്‍ തുറന്നെഴുതിയിട്ടുമുണ്ടു്. അതു് ഇവിടെ പ്രസക്തമല്ലാത്തതിനാല്‍ ഉപേക്ഷിക്കുന്നു.

ശ്രീനാരായണ ദര്‍ശനങ്ങളോടു് യോജിപ്പും വിയോജിപ്പുമുണ്ടു്. ആ വിഷയവും ഇവിടെ പ്രസക്തമല്ലല്ലോ.

Mr. K# said...

സോറി സെബിനെ, ഒരു വ്യാകരണപ്പിശക്. അവിടെ മതം എന്ന് പറഞ്ഞത് ജാതി എന്ന് വാ‍യിക്കാന്‍ അപേക്ഷ. രണ്ടും എനിക്ക് പലപ്പോഴും മാറിപ്പോകാറുള്ളതാ‍.

"പിന്നെ കഴിഞ്ഞ കമന്റില്‍ കുതിരവട്ടന്‍ ക്വോട്ട് ചെയ്ത ഭാഗം എന്തിനു് ക്വോട്ട് ചെയ്തു എന്നു് എനിക്കു പിടികിട്ടിയില്ല."

ശ്രീനാരായണഗുരു, ഒരു മതം എന്ന് മാത്രമല്ല ഒരു ജാതി എന്നും പറഞ്ഞിട്ടുണ്ടല്ലോ. ഒരു ജാതി എന്ന വിശ്വാസം ഉണ്ടെങ്കില്‍ പിന്നെ ജാ‍തിയുടെ അടിസ്ഥാനത്തില്‍ സംവരണം ആവശ്യപ്പെടുന്നതിനെ ഇരട്ടത്താപ്പ് എന്ന് വിശേഷിപ്പിക്കാമല്ലോ എന്നായിരുന്നു ഉദ്ദേശിച്ചത്. അത്തരമൊരു വിശ്വാസം ഇല്ല എന്ന സ്ഥിതിക്ക് ആ പോയിന്റ് വിടാം.

"എന്നെത്തല്ലെണ്ടമ്മാവാ, ഞാന്‍ നന്നാകത്തില്ല എന്നു പണ്ടൊരനന്തിരവന്‍ പറഞ്ഞകണക്കുണ്ടു്. ചുമ്മാ വാദത്തിനുവേണ്ടി വാദിക്കാതെ. അതിനു് വേറെ ആളെ നോക്കു്."

ഞാന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്നും പണ്ടാരോ പറഞ്ഞ കണക്കുണ്ട്. ചൂടാവല്ലേ മാഷേ :-)

വാദത്തിനു വേണ്ടി വാദിക്കുന്നില്ല. ഇതു വരെ സെബിന്‍ പറഞ്ഞ പ്രധാന പോയിന്റുകള്‍ ഒന്ന് സംഗ്രഹിച്ചോട്ടെ. ഞാന്‍ മനസ്സിലാക്കിയതില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ പറയണം.

1. സംവരണം ജാതി അടിസ്ഥാനത്തില്‍ വേണം.
2. മതം മാറിയ ദളിതര്‍ക്ക് സംവരണം കൊടുക്കണോ എന്ന കാര്യത്തില്‍ വേണമെന്നും ഇല്ലെന്നും അഭിപ്രായം രൂപീകരിച്ചിട്ടില്ല. ആലോചിക്കാനുണ്ട്.
3. സാമ്പത്തിക ഭദ്രത ഇല്ലാത്തതുമൂലമല്ല ദലിതര്‍ക്കു് സംവരണം നല്‍കുന്നതു് മറിച്ച് അവര്‍ സാമൂഹികമായി പിന്നിലായതു കൊണ്ടാണ്.
4. സാമ്പത്തിക ഭദ്രത ഇല്ലാത്ത സവര്‍ണ്ണര്‍ സംവരണത്തിന് അര്‍ഹരാകുന്നില്ല. സവര്‍ണ്ണരുടെ സാമ്പത്തികമായ പിന്നോക്കവസ്ഥ പരിഹരിക്കേണ്ടത് ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതികളിലൂടെയാണ്‌, അതിന്‌ സം‌വരണമല്ല മാര്‍ഗ്ഗം.

(ഇത്രയും കാര്യങ്ങളില്‍ നമ്മള്‍ അടുത്തൊന്നും പൊതു ധാരണയില്‍ എത്തുമെന്ന് എനിക്ക് വിശ്വാസം ഇല്ല. അത് കൊണ്ട് ഇത് തന്നെയാണ് സെബിന്‍ ഉദ്ദേശിച്ചതെങ്കില്‍ ഇത്രയും കാര്യങ്ങള്‍ ഇനി നമ്മള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നതാണ് നല്ലത്)

കുറച്ചു കാര്യങ്ങളില്‍ കൂടി സെബിന്റെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാം എന്നുണ്ട്.

1. എന്ന് സംവരണം അവസാനിപ്പിക്കാം? അതായത് എങ്ങനെ ദളിതര്‍ സാമൂഹികമായി മുന്നിലെത്തിയെന്ന് മനസ്സിലാക്കാം?
2. കേരളത്തില്‍ ആരോക്കെയാണീ സവര്‍ണ്ണര്‍? അതായത് സംവരണം അര്‍ഹിക്കാത്തവര്‍?
3. ഇപ്പോള്‍ സംവരണം അനുഭവിക്കുന്ന ഏതെങ്കിലും വിഭാഗം സാമൂഹികമായി മുന്നിലെത്തിക്കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ? അതായത് സംവരണം അവസാനിപ്പിക്കേണ്ട വിഭാഗങ്ങള്‍? ഞാന്‍ എന്റെ പോസ്റ്റില്‍ തമിഴ്‌നാട്ടില്‍ ബി.സി യുടെ സംവരണം അവസാനിപ്പിക്കണം എന്ന് പറഞ്ഞിരുന്നു. അതു പോലെ?

qw_er_ty

chithrakaran ചിത്രകാരന്‍ said...

കൊള്ളാം... നല്ല ചര്‍ച്ച.
ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തില്‍ ജാതി അധിഷ്ടിത സംവരണം 100%മായി ഉയര്‍ത്തണമെന്ന അഭിപ്രായമാണ് ചിത്രകാരനുള്ളത്. അതാതു ജാതിക്കാരിലെ മെറിറ്റുള്ളവര്‍ അവസരങ്ങള്‍ക്കായി മത്സരിക്കട്ടെ.
പിന്നോക്കക്കാര്‍ന്റെ കൂടെ പിന്നോക്കക്കാരന് ജനസംഖ്യാനുപാധികമായി അവകാശപ്പെട്ട അവസരങ്ങള്‍ മെറിറ്റെന്ന ന്യായവാദം പറഞ്ഞ് മുന്നോക്ക ജാതിക്കാരര്‍ മത്സരിച്ച് തട്ടിയെടുക്കുന്നത് നീതിയാണെന്ന അധമ ബോധമുള്ളവരാണ് സംവരണ വിരുദ്ധരായി കലിതുള്ളുന്നത്.

സംവരണം ഇത്രകാലത്തേക്കുള്ള പദ്ധതിയാണെന്ന് പറയാനാകില്ല. സംവരണത്തിന്റെ ഗുണഭോക്താക്കള്‍ക്ക് സംവരണം അനാകര്‍ഷകമാകുന്നതുവരെ അതു തുടരേണ്ടതാണ്.സംവരണം മടുക്കുന്നതുവരെ എന്നു സാരം.
അത്രയും കാലാം ഈ പിന്നോക്കക്കാര്‍ക്കുവേണ്ടി മുന്നോക്കക്കാരന്‍ അവസരം നഷ്ടപ്പെടുത്തണോ ? എന്നാണ് മുന്നോക്കക്കാരന്റെ ചോദ്യമെങ്കില്‍ അതു പാരംബര്യമായികിട്ടിയ പരാന്നജീവിസ്വാഭാവം കാരണം വന്നുപെട്ട ദുസ്വഭാവമെന്നെ ഉത്തരം പറയാനാകു.
ഇത്രയും കാലം പിന്നോക്കക്കാരന്റെ സ്വത്തും,അവസരങ്ങളും,അവന്റെ അദ്ധ്വാനഫലങ്ങളും കവര്‍ന്നെടുത്ത് അനുഭവിച്ച വകയില്‍ മുന്നോക്കക്കാരന്‍ അവയെല്ലാം തിരിച്ചുകൊടുക്കുകയും,പലിശയായി തങ്ങളുടെ മക്കളെ പിന്നോക്കക്കാരനു കെട്ടിച്ചുകോടുത്ത് പ്രായശ്ചിത്തം ചെയ്യുകകൂടി വേണമെന്നാണ് ചിത്രകാരന്റെ ധാര്‍മ്മിക ബോധം ആവശ്യപ്പെടുന്നത്.
അപ്പഴെ നമ്മുടെ രാജ്യം ലോകത്തിന്റെ മുന്നിരയില്‍ അന്തസ്സോടെ നില്‍ക്കാന്‍ യോഗ്യത നേടു.

കേരളത്തിലെ സവര്‍ണ്ണരായി ഇപ്പോള്‍ കൃസ്ത്യാനികളിലെ മുന്നോക്ക വിഭാഗംകൂടി ഒരു ബ്രാഹ്മണ ബീജ ഐതിഹ്യത്തിന്റെ കഥയുണ്ടാക്കി രംഗപ്രവേശം ചെയ്തിരിക്കുകയും ,കേരളത്തിലെ പരംബരാഗത സവര്‍ണ്ണര്‍ക്കൊപ്പമോ,അവരേക്കാള്‍ മെച്ചമായ നിലയിലോ അവര്‍ അവസരങ്ങള്‍ നേടിയെടുക്കയും ചെയ്യുന്ന സാഹചര്യത്തില്‍ അവരുടെ ജനസംഖ്യാനുപാതികമല്ലാത്ത അവസര ലബ്ധിനടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതും, ഉണ്ടെങ്കില്‍ ... ഇനിയുള്ള കാലം ജനസംഖ്യാനുപാധികമായി മാത്രമേ അവസരങ്ങള്‍ ഓരോ വിഭാഗത്തിനും നല്‍കു എന്ന് തീരുമാനിക്കാനുള്ള രാഷ്ട്രീയശക്തി സ്വരൂപിക്കേണ്ടതുണ്ട്.

രാഷ്ട്രീയം എത്ര നശിച്ചാലും അതു സുപ്രധാനമായ കാര്യമാണ്. അതു തന്നാല്‍ കഴിയുന്നവിധം ശുദ്ധവും,ദൃഢവുമാക്കാനുള്ള പ്രയത്നം സംഭാവന നല്‍കുക എന്നതല്ലാതെ രാഷ്ട്രീയം മോശമാണെന്നു പറഞ്ഞ് ഒഴിഞ്ഞുനില്‍ക്കുന്നത് ആത്മഹത്യാപരമായ ബുദ്ധിശൂന്യതയും,നെറികേടുമാണ്. രാഷ്ട്രീയ കക്ഷികള്‍ സംവരണകാര്യങ്ങളില്‍ ഇടപെടണം.അതിന്റെ നേട്ടം അവര്‍ക്കു ലഭിക്കുകയും ചെയ്യണം.അതാണു ജനാതിപത്യം.
ചിത്രകാരനില്‍ നിന്നും മറുപടി കമന്റുകള്‍ പ്രതീക്ഷിക്കരുത്. സമയം ലഭിച്ചാല്‍ വീണ്ടും വരാം. :)

absolute_void(); said...

കുതിരവട്ടന്‍,

സംവരണം സംബന്ധിച്ച എന്റെ നിലപാടുകള്‍ സംഗ്രഹിച്ചെഴുതിയതു് പൂര്‍ണ്ണമായും ശരിയാണു്. അതിന്റെ വിശദീകരണങ്ങളും വിശദാംശങ്ങളും മാത്രമേ ഞാന്‍ കമന്റുകളില്‍ നല്‍കിയിട്ടുള്ളൂ. ആ നിലപാടുകളില്‍ ഇപ്പോഴത്തെ നിലയ്ക്കു് മാറ്റംവരാന്‍ ഒരു സാധ്യതയും ഞാനും കാണുന്നില്ല.

ചോദ്യം പലതരത്തില്‍ ഫ്രെയിം ചെയ്യാം. തനിക്കു് എങ്ങനെ ഉത്തരം വേണോ അതു തന്നെ ലഭിക്കാന്‍ പാകത്തിനു് ഫ്രെയിം ചെയ്യുന്നതു് ഒരു കലയാണു്. കുതിരവട്ടനു് ആ കല നന്നായറിയാം. അഭിനന്ദനങ്ങള്‍.

കുതിരവട്ടന്‍ ഉന്നയിച്ച മൂന്നു് ചോദ്യങ്ങളില്‍ ആദ്യത്തേതിനു് പലരും ഉത്തരം പറഞ്ഞുകഴിഞ്ഞു. ഉപചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരമുണ്ടു്. എന്നാല്‍ ഉപചോദ്യത്തിനാണു് ഉത്തരം വേണ്ടതെങ്കില്‍ അതു് വളരെ സങ്കീര്‍ണ്ണവും ഒരു കമന്റില്‍ ഒതുങ്ങാത്ത വിഷയവുമാണു്.

സവര്‍ണ്ണരെയും അവര്‍ണ്ണരെയും തിരിച്ചറിയാന്‍ കവടി നിരത്തേണ്ട കാര്യമില്ലല്ലോ കുതിരവട്ടാ. അതു് ഞാന്‍ അക്കമിട്ടെഴുതിയാലെ ശരിയാകുകയുള്ളൂ എന്നില്ലല്ലോ.

കേരളത്തില്‍ സംവരണം അനുഭവിക്കുന്നവരില്‍ ഈഴവ സമുദായം ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ടു്. എന്നാല്‍ സംവരണം നിര്‍ത്താറായി എന്നു് തോന്നുന്നില്ല. ഈഴവര്‍ക്കു് തന്നെ കേരളത്തില്‍ മാത്രമാണു് സംവരണമുള്ളതു്. മഹാരാഷ്ട്രയില്‍ അവരെ മുന്നാക്ക വിഭാഗമായാണു് കണക്കാക്കുന്നതു്. അവിടുത്തെ സാഹചര്യത്തില്‍ അതു് ശരിയാണുതാനും. ഒരു സമുദായം എല്ലായിടത്തും പിന്നാക്കമാകണമെന്നില്ല. ഉദാഹരണത്തിനു് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല, ചിറയിന്‍കീഴ് പ്രദേശങ്ങളില്‍ ഈഴവര്‍ പ്രമാണികളാണു്. അതേ സമയം ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ഥിതി മറിച്ചാണു്. വര്‍ക്കലയിലെ ഈഴവകുടുംബങ്ങള്‍ സമൂഹത്തില്‍ മുന്നോട്ടുവന്നതിനു് ചരിത്രപരമായ കാരണങ്ങളുമുണ്ടു്. ഇവിടെ മിക്ക കുടുംബങ്ങളിലും ആരെങ്കിലുമൊക്കെ വളരെ നേരത്തെ ഇംഗ്ലണ്ടിലേക്കു് തയ്യല്‍ ജോലിക്കും മ​റ്റുമായി പോയിരുന്നു. അവരുടെ മൂന്നാം തലമുറയൊക്കെ ആയപ്പോള്‍ പിന്നാക്കാവസ്ഥയ്ക്കു് സാരമായ രീതിയില്‍ മാറ്റം വന്നു. സാഹചര്യത്തില്‍ വന്ന മാറ്റമാണു് അതിനു സഹായിച്ചതു്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും മറ്റും ഇതില്‍ വലിയ പങ്കുണ്ടു്. പരമാവധി ഒരു തലമുറകൂടി കഴിയുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വര്‍ക്കലയിലെ ഈഴവര്‍ പിന്നാക്കസൂചികയ്ക്കു് പുറത്തുകടക്കും. എന്നാല്‍ ഇവരെ വച്ചു മാത്രം കേരളത്തിലെ മുഴുവന്‍ ഈഴവരെയും വിലയിരുത്താന്‍ പറ്റുമോ? Exceptions are not examples.

കേരളത്തിലെ സാഹചര്യത്തില്‍ ശൂദ്രവിഭാഗത്തില്‍ പെട്ടവര്‍ക്കു് സംവരണമില്ല. നായന്മാര്‍ ശൂദ്രരാണു്. (ശൂദ്രര്‍ നാലാമത്തെ വര്‍ണ്ണമായതിനാല്‍ സവര്‍ണ്ണര്‍ തന്നെയാണവര്‍. വര്‍ണ്ണാശ്രമത്തിനു് പുറത്തുള്ളവരാണല്ലോ അവര്‍ണ്ണര്‍. അവര്‍ ഹിന്ദുമതത്തിനും പുറത്താണു്.) എന്നാല്‍ ശൂദ്രന്മാര്‍ക്കു് സംവരണം ലഭിക്കുന്ന സ്ഥലം കാണും (ഉറപ്പില്ല). അതു് അവരുടെ പൊതുവിലുള്ള ജീവിതസാഹചര്യവും സാമൂഹ്യപദവിയും ആശ്രയിച്ചാണിരിക്കുന്നതു്. ഏതായാലും ശുദ്രരെന്നു് കുറച്ചല്ല, ആരും കേരളത്തിലെ നായര്‍ വിഭാഗത്തെ കണക്കാക്കുന്നതു്. അവരുടെ സാമൂഹ്യപദവി വളരെ ഉയര്‍ന്നതാണു്. അതേ സമയം നായരിലെ തന്നെ ചില ഉപജാതികളെ അങ്ങനെ കാണാന്‍ കഴിയില്ല. നായര്‍ എന്ന വാലുണ്ടെങ്കിലും അവരെ 'കൂടിയ നായന്മാര്‍' കൂട്ടത്തില്‍ കൂട്ടില്ല. വിഴുപ്പലക്കു്, ക്ഷൌരം തുടങ്ങിയ കുലത്തൊഴിലുകള്‍ ചെയ്യുന്ന വിഭാഗമാണവര്‍.

സാമൂഹ്യപദവി താഴേക്കോ മുകളിലേക്കോ പോകാം. താഴേക്കു പോകാനുള്ള സാധ്യത കുറവാണെങ്കിലും ഇല്ലാതില്ല. എം.എ.യ്ക്കു് സോഷ്യോളജി പഠിച്ചപ്പോള്‍ അത്തരം ചില ഉദാഹരണങ്ങള്‍ പഠിച്ചിരുന്നു. നല്ല പഠിത്തക്കാരനായതുകൊണ്ടു് ഓര്‍മ്മകിട്ടുന്നില്ല. :-) റെഫര്‍ ചെയ്യാന്‍ അടുത്തു പുസ്തകങ്ങളുമില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒരു വിഭാഗമായിരുന്നു സാമൂഹ്യമായി കീഴ്പ്പോട്ടുപോയതു്. കേരളത്തില്‍ ഏതായാലും അത്തരം സാഹചര്യമില്ല.

കൂട്ടത്തില്‍ പറയട്ടെ, ചിത്രകാരന്റെ തീവ്രവാദത്തോടു് പൂര്‍ണ്ണയോജിപ്പില്ല. ഖമര്‍ റൂഷ് മോഡല്‍ തീവ്രവാദമാണു് ചിത്രകാരന്‍ മുന്നോട്ടുവയ്ക്കുന്നതു്. കമ്പോഡിയയുടെ ചരിത്രത്തിലെ ഇരുണ്ടകാലഘട്ടമാണല്ലോ അതു്. അല്ലെങ്കില്‍ മാവോയുടെ ഗ്രേറ്റ് ലീപ് ഫോര്‍വേഡിന്റെ കാലത്തെ തീവ്രവാദം. ലോകം കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത famine ആയിരുന്നല്ലോ അതു്. മുന്നാക്കക്കാരനായി ജനിച്ചുപോയി എന്നതുകൊണ്ടു് മാത്രം ഒരാളെ മാറ്റിനിര്‍ത്തുന്നതു് ശരിയായ പരിഹാരമല്ല. കാരണം ജനനം ഒരാള്‍ സെലക്‍ട് ചെയ്യുന്നതല്ല. എന്നാല്‍ മനോഭാവം ഒരാള്‍ രൂപപ്പെടുത്തുന്നതു തന്നെയാണു്.

Unknown said...

ചിത്രകാരന്‍,

ഇവിടെ കൊടുത്ത കമന്റ്‌ താങ്കള്‍ കമന്റുഭരണിയിലിട്ടപ്പോള്‍ ഒരു ആമുഖം കൂടിച്ചേര്‍ത്തിട്ടുണ്ടല്ലോ. അതനുസരിച്ച്‌ - സംവരണം ഒരു 'പൊതിയാത്തേങ്ങ'യായിട്ടൊന്നും അനുഭവപ്പെടേണ്ടതില്ല - ജനസംഖ്യാനുപാതികമായി ജാതികള്‍ക്ക്‌ വിഭവങ്ങള്‍ വീതം വച്ചാല്‍ പ്രശ്നം തീരും - വളരെ ലളിതം - എന്നാണു താങ്കളുടെ നിലപാട്‌. ഇതേ നിലപാടു പുലര്‍ത്തുന്ന ധാരാളം പേരുണ്ട്‌.

സത്യത്തില്‍, ഇതൊക്കെ പൊതിയാത്തേങ്ങയായിത്തന്നെ തുടരുന്നതിന്റെ കാരണം, കാഴ്ചപ്പാടുകളിലെ ചില 'വൈരുദ്ധ്യ'ങ്ങളാണ്‌. അത്തരം ചില വൈരുദ്ധ്യങ്ങള്‍ താങ്കളുടെ കമന്റിലും കാണാം.

ഇത്രയും കാലത്തെ കവര്‍ച്ചയ്ക്കു പലിശ എന്ന നിലയില്‍ മുന്നോക്കക്കാരന്‍ തന്റെ മക്കളെ പിന്നോക്കക്കാരനു കെട്ടിച്ചു കൊടുത്ത്‌ പ്രായച്ഛിത്തം ചെയ്യണമെന്നു പറയുന്നു!
കെട്ടിച്ചു 'കൊടുക്കുക' എന്നു പറഞ്ഞതു കൊണ്ട്‌ 'മക്കളെ' എന്നെഴുതിയത്‌ 'പെണ്മക്കളെ' എന്നാവും ഉദ്ദേശിച്ചത്‌ എന്നു തോന്നുന്നു (സ്ത്രീപക്ഷവാദികള്‍ പൊറുക്കുക). എന്നാല്‍, താങ്കളുടെ മറ്റു നിലപാടുകളനുസരിച്ചു നോക്കുമ്പൊള്‍ - അതൊരു പ്രായച്ഛിത്തമായിട്ടാണോ അതോ തുടര്‍പീഢനമായിട്ടാണോ തീരുക? മുന്നോക്കക്കാരന്റെ മകളെ കെട്ടുന്നതു കൊണ്ട്‌ പിന്നോക്കക്കാരന്‌ എന്തു നേട്ടമാണുള്ളത്‌? കാര്യങ്ങള്‍ മുഴുവന്‍ ജാതിക്കനുസരിച്ചാവുമ്പോള്‍, അവരുടെ മക്കളുടെ കാര്യം പ്രശ്നത്തിലാകുകയും ചെയ്യും. അവരുടെ കാലമെത്തുമ്പോള്‍ എന്താവും നിയമമെന്ന്‌ ഉറപ്പില്ല. അമ്മയുടെ ജാതിനോക്കി മാത്രമേ മക്കളുടെ ജാതി തീരുമാനിക്കാവൂ എന്നാണ്‌ നിയമമെങ്കില്‍, ആ കുട്ടികള്‍ക്കു കിട്ടുമായിരുന്ന സംവരണാനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ തന്നെയാണു സാദ്ധ്യത. മുന്നോക്കക്കാരിയെ കല്യാണം കഴിച്ചത്‌ - പിന്നോക്കക്കാരന്‌ ബാദ്ധ്യതയായി മാറും എന്നു ചുരുക്കം. ഇനി അതല്ല - ഒരു മുന്നോക്കക്കാരിക്കു ജനിച്ചതോടെ കുട്ടികള്‍ മുന്നോക്കമാവും എന്നുണ്ടോ? അവര്‍ക്കു സംവരണാര്‍ഹത നഷ്ടപ്പെടുന്നതില്‍ തരക്കേടില്ല എന്നുണ്ടോ? - ഇതൊക്കെ ഒരുതരം വേണ്ടാത്ത - വല്ലാത്ത - ചോദ്യങ്ങളാണ്‌. പക്ഷേ - പിന്നോക്കാവസ്ഥ കണക്കാക്കുന്നതിനു കൃത്യമായ മാനദണ്ഡങ്ങള്‍ വേണ്ടതിന്റെ ആവശ്യകതയാണവ കാണിക്കുന്നത്‌. തേങ്ങ പൊതിയാന്‍ ബുദ്ധിമുട്ടായിത്തുടങ്ങുന്നത്‌ അങ്ങനെയൊക്കെയാണ്‌.

ജാതിസമൂഹങ്ങള്‍ കൃത്യമായി വേര്‍തിരിക്കപ്പെട്ട്‌ ജനസംഖ്യാനുപാതികമായി ശക്തിനിര്‍ണ്ണയം നടത്തി - വിഭവങ്ങള്‍ വീതം വയ്ക്കപ്പെടുന്നുവെങ്കില്‍, കൂടുതല്‍ ആളുകളുള്ള ജാതിക്ക്‌ കൂടുതല്‍ അവസരങ്ങള്‍ എന്നാണര്‍ത്ഥം. ഇത്‌, ഓരോ സമൂഹത്തിനും തങ്ങളില്‍ത്തന്നെ കൂടുതല്‍ ഒതുങ്ങി നില്‍ക്കാനും, ജനസംഖ്യ വര്‍ദ്ധിപ്പിക്കാനുമൊക്കെ പ്രേരകമായിത്തീരുമോ എന്നുകൂടി നോക്കണം. തങ്ങളില്‍ത്തന്നെയുള്ള മത്സരമേറുമെങ്കിലും, പൊതുവെ നോക്കുമ്പോള്‍, ആളുകള്‍ കൂടുതലുള്ളതാണു നേട്ടമെന്നൊരു അവസ്ഥ വന്ന്‌ ജനസംഖ്യവര്‍ദ്ധിപ്പിക്കണമെന്ന തോന്നലിലേയ്ക്കു തന്നെ എത്തിക്കൂടായ്കയില്ല. അക്കാര്യത്തില്‍പ്പോലും ജാതിസമൂഹങ്ങള്‍ തമ്മില്‍ വേര്‍തിരിഞ്ഞ്‌ ഒരു മത്സരം വന്നാല്‍ (വരുമെന്നല്ല പറയുന്നത്‌ - വന്നാല്‍ - ) പിന്നെയെങ്ങനെ നമ്മുടെ നാട്‌ ലോകത്തിന്റെ മുന്‍നിരയില്‍ അന്തസ്സോടെ നില്‍ക്കും?

ജാതിയുടെ അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ട അവസരങ്ങള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ത്തന്നെ വീണ്ടെടുത്തുകൊടുക്കുക എന്നത്‌ ഒരു ലക്‌‌ഷ്യം. ജാതിവരമ്പുകള്‍ പരമാവധി മായ്ച്ചു കളഞ്ഞ്‌ - അസമത്വമവസാനിപ്പിച്ച്‌ - കൂടുതല്‍ ഇടപഴകലുകള്‍ക്കുള്ള സാമൂഹ്യപരിസരം സൃഷ്ടിച്ച്‌ - ജാതിരഹിത സമൂഹം സൃഷ്ടിക്കുക എന്നത്‌ മറ്റൊരു ലക്‌ഷ്യം. രണ്ടും നല്ല ലക്ഷ്യങ്ങള്‍ തന്നെ. മിക്കവാറും എല്ലാ ജാതിസംവരണാനുകൂലികളും ഉയര്‍ത്തിപ്പിടിക്കുന്നവയാണ്‌ ഇതു രണ്ടും.

എന്നാല്‍, സൂക്ഷ്മമായി പരിശോധിച്ചാല്‍, ഈ രണ്ടുലക്ഷ്യങ്ങളും പരസ്പരം ചേര്‍ന്നല്ല നില്‍ക്കുന്നത്‌ എന്നും - നേരേ മറിച്ച്‌ ഇരുധ്രുവങ്ങളിലായിട്ടാണ്‌ എന്നും കാണാന്‍ കഴിയും. അവ രണ്ടിലും അതേപടി മുറുകിപ്പിടിക്കുന്നിടത്തോളം കാലം 'പൊതിയാത്തേങ്ങ' എന്ന അവസ്ഥ തുടരാനാണു വഴി. ഒരു ഘട്ടത്തില്‍ വച്ച്‌ ഇവ രണ്ടും ഉരുകിത്തുടങ്ങി പതുക്കെ അലിഞ്ഞു ചേരേണ്ടതുണ്ട്‌. അത്തരമൊരു 'ഉരുകല്‍' കൂടികണക്കിലെടുത്തു ചിന്തിക്കുന്നതുകൊണ്ടാണ്‌ - പിന്നോക്കാവസ്ഥാ നിര്‍ണ്ണയത്തിന്‌ മറ്റു പല മാനദണ്ഡങ്ങളും കൂടി ഉള്‍പ്പെടുത്തിത്തുടങ്ങാമെന്ന്‌ ഈ പോസ്റ്റില്‍ സൂചനയുള്ളത്‌. അതിനെ ജാതിസംവരണവിരുദ്ധതയായോ അനുകൂലചിന്തയായോ കണക്കാക്കേണ്ടതില്ല.

ഇനി ചിത്രകാരനോടു മാത്രമായി ഒരു സെമി-ഓടോ കുശലം പറച്ചില്‍:-

ജാതിസമൂഹങ്ങള്‍ക്ക്‌ ജനസംഖ്യാനുപാതികമായി സംവരണം എന്ന ആശയം നടപ്പില്‍ വരുന്നെങ്കില്‍, നാം രണ്ടും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. "ജാതിക്കോളം പൂരിപ്പിക്കാത്തവര്‍" എന്നൊരു വിഭാഗം കൂടി പട്ടികയില്‍ ഉണ്ടെന്ന്‌ ഉറപ്പു വരുത്തണം. ഇല്ലെങ്കില്‍ നമ്മുടെ രണ്ടുപേരുടെയും കുട്ടികള്‍ക്ക്‌ അവസരമില്ല എന്നു വരും. ജനസംഖ്യയില്‍ അത്തരക്കാര്‍ "മൈക്രോസ്കോപ്പിക്‌ മൈനോരിറ്റി" ആവാം എന്നതു കൊണ്ട്‌ - ഒരു സീറ്റെങ്കിലും അത്തരക്കാര്‍ക്കായി നീക്കിവയ്ക്കാനുണ്ടാവുമോ എന്ന സന്ദേഹവുമുണ്ട്‌.

Rajeeve Chelanat said...

ചര്‍ച്ച ഇന്നാണ് കണ്ടത്. ഓടിച്ചുനോക്കാന്‍ മാത്രമേ സമയം അനുവദിച്ചുള്ളു. അതില്‍ കണ്ട ചില അഭിപ്രായങ്ങളെക്കുറിച്ച്:

1. സംവരണം എന്നത് ഒരു രാഷ്ട്രീയപ്രശ്നം തന്നെയാണ്. രാഷ്ട്രീയം എന്നതിന്റെ പിന്നില്‍ കക്ഷിരാഷ്ട്രീയം എന്നാണ് നകുലന്‍ ഉദ്ദേശിച്ചതെങ്കില്‍, ശരിയാണ്, അത് ഒഴിവാക്കേണ്ടതുതന്നെയാണ്. പക്ഷേ ആത്യന്തികമായി ഇത്തരം സാമൂഹ്യപ്രശ്നങ്ങളില്‍ രാഷ്ട്രീയം ഒഴിവാക്കുക എന്നു പറഞ്ഞാല്‍, മത-സാമുദായികഘടകങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ അവസരം നല്‍കുക എന്നുതന്നെയാണ്. അതാകട്ടെ, തീര്‍ത്തും അപകടകരവുമാണ്.

2) Eugenics-നെയോ, മിശ്രവിവാഹം പോലുള്ള പരിഷ്ക്കരണസംരംഭങ്ങളെയോ സംവരണവുമായി കൂട്ടിക്കുഴക്കുന്നത് അപകടകരവും അപരിഷ്കൃതവുമായ ബൌദ്ധികക്കസര്‍ത്തുമാത്രമാണ്. കാലാകാലങ്ങളായി നടന്നുവരുന്ന സാമൂഹിക ബഹിഷ്ക്കരണം, ജീനുകളെപ്പോലും മുരടിപ്പിക്കുമെന്ന വിജ്ഞാനം (സൂരജിന്റെ വാദങ്ങള്‍ വായിച്ചതില്‍നിന്നും മനസ്സിലായത് അങ്ങിനെയാണ്)എവിടെനിന്ന് കിട്ടിയതാണെന്നറിഞ്ഞാല്‍ നന്നായിരുന്നു. അത്തരത്തിലുള്ള വാദങ്ങളും, അവയെ സംവരണപ്രശ്നവുമായി കൂട്ടിക്കുഴക്കുന്നതും അബദ്ധമാവുകയേയുള്ളു. നമ്പൂതിരിയുടെ കമന്റാണ് ഗംഭീരം!! (സംവരണമൊന്നും ആവശ്യമില്ല. അര്‍ഹതയുള്ളത് നിലനില്‍ക്കും, അല്ലാത്തതൊക്കെ മുടിഞ്ഞുപോകും എന്ന മട്ടിലുള്ളത്)

സംവരണത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ വരേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍, എന്തുകൊണ്ട് സംവരണം ഇന്ന് നിലനില്‍ക്കുന്നു, അവ ആവശ്യമാണോ, അവക്ക് പകരം മറ്റെന്തെങ്കിലും സംവിധാനം കൂടുതല്‍ പ്രയോജനപ്പെടുമോ, എന്നൊക്കെയാകേണ്ടതായിരുന്നു. പകരം, ഇവിടെ ജീനും, സോഷ്യല്‍ എഞ്ചിനീയറിംഗും, മിശ്രവിവാഹവും എല്ലാം കടന്നുവന്നു.

ആഗോളവത്ക്കരണത്തിന്റെ നല്ല വശങ്ങളെക്കുറിച്ച് സൂരജ് എഴുതിയതും ബഹുതമാശയായി തോന്നി.മനുഷ്യവംശങ്ങള്‍ തമ്മിലുള്ള അതിരുകള്‍ മായ്ക്കുവാന്‍ ആഗോളവത്ക്കരണം സഹായിക്കുന്നുവെന്ന്. മനുഷ്യവംശത്തെതന്നെ മായ്ക്കുവാനാണ് ആഗോളവത്ക്കരണത്തെ ഉപയോഗിക്കുന്നത് എന്ന് എന്തുകൊണ്ടാണ് സൂരജ് കാണാതെപോയത് എന്നാണത്ഭുതം.

അഞ്ചുപതിറ്റാണ്ടിലേറെക്കാലം സംവരണം നടപ്പാക്കിയിട്ടും, അത് ഇന്നും താഴേക്കിടയിലുള്ളവരിലേക്ക് എത്തിയിട്ടില്ലെന്നുതന്നെയാണ്, കേന്ദ്ര-സംസ്ഥാന സമിതികളുടെയും, മറ്റു നിരവധി അനൌദ്യോഗിക സമിതികളുടെയും കണ്ടെത്തല്‍. മാത്രമല്ല, അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സമൂഹത്തിന്റെ പല ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നുമുണ്ട്. സാമുദായികവും, സാമ്പത്തികവുമായ സംവരണം ആരോഗ്യപ്രദമായ രീതിയില്‍ സംയോജിപ്പിക്കുമ്പോള്‍തന്നെ, നിലവിലുള്ള സാമുദായിക സംവരണം കൂടുതല്‍ ഫലപ്രദമായി പുന:സംഘടിപ്പിക്കേണ്ടതുമുണ്ട്.

ഇതൊക്കെയാണെങ്കിലും, നകുലന്റെ വിഷയാവതരണവും, സൂരജിന്റെയും, സെബിന്റെയും ചില നിരീക്ഷണങ്ങളും വളരെ സാംഗത്യമുള്ളതായി തോന്നുകയും ചെയ്തു.

അങ്കിള്‍ said...

Sl. State SCs STs OBCs

1 Andhra Predhesh 16 7 27

2 Arunachal Preadesh 1 45 0

3 Assam 7 12 27

4 Bihar 16 1 27

5 Chattisgarh 12 32 6

6 Goa 2 0 18

7 Gujarat 7 15 27

8 Haryana 19 0 27

9 Himachal Predesh 25 4 20

10 Jammu & Kashmir 8 11 27

11 Jharkhand 12 26 12

12 Karnataka 16 7 27

13 Kerala 10 1 27

14 Madhya Predesh 15 20 15

15 Maharashtra 10 9 27

16 Manipur 3 34 13

17 Meghalaya 1 44 5

18 Mizoram 0 45 5

19 Nagaland 0 45 0


20 Orissa 16 27 12

21 Punjab 29 0 21

22 Rajasthan 17 13 20

23 Sikkim 5 21 24

24 Tamil Nadu 19 1 27

25 Tripura 17 31 2

26 Uttaranchal 18 3 13

27 Uttar Predesh 21 1 27

28 West Bengal 23 5 22

29 Andaman & Nicobar Islands 0 8 27

30 Chandigarh 18 0 27

31 Dadra & Nagar Haveli 2 43 5

32 Daman & Diu 3 9 27

33 Delhi 15 7.5 27

34 Lakshadweep 0 45 0

35 Pondicherry 16 0 27



Govt.of India O.M.No.36017/1/2004-Estt(Res)

Dated 5-7-2005.

ഒരു സ്പ്രെഡ്ഷീറ്റായി കോപി ചെയ്തനാണ് എങ്ങനെ കാണാനാവുമെന്ന്‌ അറിയില്ല. എന്റെ സ്ക്രീനില്‍ നന്നായിട്ട്‌ കാണുന്നുണ്ട്‌. കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡറിറ്റ്നെ ഒരു കോപ്പിയാണ്. കാണാപുറത്തിനു ഉപകരിക്കുമെന്നാശിക്കുന്നു. PDF ആയിട്ടു വേണോങ്കിലും അയക്കാം.

ഭൂലോകം said...

ഓ.ടോ. ഇവിദെ നിന്നും നകുലേട്ടന്റെ സംഘ ബന്ധത്തെ കുറ്റപ്പെറ്റുത്തി പോയ ഡോ.സൂരജിന്റെ ഒരു കമന്റ് ഈ പോസ്റ്റില്‍ കാണുക.

കമന്റ്
"സൂരജ് :: suraj said...
ഇതു പോലുള്ള കാളകൂടം തുപ്പുന്നത് ഒരു സ്ത്രീയാണ് എന്ന് വിശ്വസിക്കാനാകുന്നില്ല! ഏതാണ്ട് ഈ ലൈനില്‍ ഒരു പ്രസംഗം കേട്ടിരുന്നത് കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ നിന്നും വാങ്ങിയ മഅദനിയുടെ കസറ്റിലായിരുന്നു, വളരെ പണ്ട്.

ഈയടുത്ത് വിശ്വഹിന്ദു പരിഷത്തിന്റെ വക ഒരു ‘സംഭാവന പെട്ടി’യും കൊണ്ട് വീട്ടില്‍ ഒരു പട്ടര്‍ വന്നു. ഹൈന്ദവര്‍ ഒന്നിക്കണമെന്നൊക്കെ അച്ഛനോട് വളവളാന്ന് അയാള്‍ പ്രസംഗിച്ചത് ശശികല-മോഡലില്‍ തന്നെയായിരുന്നു. ഭൂരിപക്ഷം ഇന്ത്യയില്‍ കിടന്നു നരകിച്ചു നശിക്കുകയാണത്രെ!
പത്തു പൈസയ്ക്ക് പണിയെടുക്കാനറിയാതെ തിന്നും കുടിച്ചും കല്യാണം നടത്തിയും പാട്ടം പിരിച്ചും അന്യന്റെ വിയര്‍പ്പുകൊണ്ട് പള്ള വീര്‍പ്പിച്ചും മനുഷ്യനെ നിറത്തിന്റെ പേരിലും ദാ‍രിദ്ര്യത്തിന്റെ പേരിലും അവഹേളിച്ചും നടന്ന കുറേ നാറികള്‍ ജനാധിപത്യം വന്ന് സുഖജീവിതം മുട്ടിയപ്പോള്‍ ഭാരതീയ പൈതൃകത്തിന്റെ വിഴിപ്പും ചുമന്നോണ്ട് ഇറങ്ങിയിരിക്കുകയാണ്! ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ നരകിക്കുകയാണെന്നു വിളമ്പിക്കൊണ്ട്!


കണ്ണൂരില്‍ റോഡിലിട്ടു പോസ്റ്റ് മോര്‍ട്ടം പോലുമില്ലാതെ പണിതീര്‍ക്കുന്ന വിദ്യ ഇങ്ങനുള്ള പാഴുകളുടെ മേല്‍ വേണം നടപ്പിലാക്കാന്‍ എന്ന് തോന്നിപ്പോവുന്നു..ഒരു ജീവന്‍ തിരികെ കൊടുക്കാന്‍ ഒരിക്കലുമാവില്ല, എങ്കിലും, നാട് ശുദ്ധിയാവട്ടെ!"

ഇദ്ദെഹം ഒരു ഡോക്ട്ര്‍ ആണ്.

ഇനി നീങള്‍ പറയൂ.. ആരെയാണ് നമ്മള്‍‍ ഭയക്കെണ്ട്ത്?

Chau Han said...

സംവരണം: സ്റ്റഡി ക്ലാസ്സ്, അഡ്മിഷന്‍ തുടരുന്നു...

DEEPU SAGAR V said...

എന്ത് ജനിതക ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ പറഞ്ഞാലും ഒരു സാധാരണക്കാരന്നു മനസ്സിലാവാത്തത് ഒന്നേ ഉള്ളു .. സവര്‍ണ്ണന്‍ എന്നാ ലേബലില്‍ ജനിച്ചു പോയത് ആരുടെ തെറ്റ്...അവന്റെ അവകാശങ്ങള്‍ ജന്മത്തിന്റെ പേരില്‍ തടയാന്‍ ആര്‍ക്കു എന്ത് അവകാശം ? ജാതി സംവരണം ഈ നാട്ടില്‍ വര്‍ഗ്ഗീയത വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ .....