Wednesday, December 26, 2007

ഗുജറാത്തിലെ "വേവ്‌ " അഥവാ 'തരംഗം'

ഓരോ തെരഞ്ഞെടുപ്പിന്റെ സമയത്തും ഏറെപ്പറഞ്ഞുകേള്‍ക്കാറുള്ള ഒരു വാക്കാണ്‌ 'തരംഗം' അഥവാ 'വേവ്‌ ' എന്നത്‌. സഹതാപതരംഗം - ഭരണവിരുദ്ധതരംഗം - അങ്ങനെ പലതും.

ഇക്കൂട്ടത്തില്‍, ഭരണവിരുദ്ധതരംഗം - 'anti-incumbency wave' - ആണ്‌ ഏറ്റവും പ്രമുഖം. ഒരു അനുഷ്ഠാനമെന്നോണം സ്ഥിരമായി അതെടുത്തുപയോഗിച്ചു ശീലമായിപ്പോയതുകൊണ്ടാവണം, ഇത്തവണത്തെ (2007) ഗുജറാത്ത്‌ തെരഞ്ഞെടുപ്പിന്റെ സമയത്തും ചിലര്‍ ആ വാക്കിനു പിന്നാലെ പോയി. ഗവണ്മെന്റിന്റെ വീഴ്ചകാണാനാഗ്രഹിച്ചവര്‍ക്ക്‌ അനാവശ്യപ്രതീക്ഷയ്ക്കും സത്യമറിയാവുന്നവര്‍ക്കു വിനോദത്തിനും വകനല്‍കിക്കൊണ്ട്‌.

ചില ബി.ജെ.പി.അനുകൂലികള്‍ ഒരു ഭരണാനുകൂല തരംഗം -'pro-incumbency wave' - ഉണ്ടെന്നവകാശപ്പെട്ടു.

കോണ്‍ഗ്രസിനനുകൂലമായി ഒരു സഹതാപതരംഗം - 'sympathy wave' - ഉണ്ടെന്നു ചിലര്‍ അടക്കം പറഞ്ഞു. ചൂണ്ടിക്കാണിക്കാന്‍ ഒരു നേതാവോ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു മുദ്രാവാക്യമോ പോലുമില്ലാത്ത ദുരവസ്ഥയില്‍, ജാതി-മത-വര്‍ഗ്ഗീയ വിഷയങ്ങളില്‍ ഊന്നല്‍ കൊടുക്കുകയും - എതിരാളികളിലെ വിമതരെ ആശ്രയിക്കുകയുമെല്ലാം ചെയ്ത്‌ സമ്പൂര്‍ണ്ണമായും ഒരു 'വിഭജനത്തിന്റെ രാഷ്ട്രീയം' കളിക്കേണ്ടി വന്നതുകൊണ്ടല്ല - മറിച്ച്‌, അതു ചെയ്യുമ്പോഴും പതിവുമട്ടില്‍ തങ്ങളുടെ 'മതേതര'വാചകക്കസര്‍ത്തു തുടര്‍ന്ന്‌ പരിഹാസ്യരായതുകൊണ്ടാണ്‌ സഹതാപമുളവായത്‌ എന്നായിരുന്നു പക്ഷം. ഡല്‍ഹിയില്‍ നിന്ന്‌ പ്രസംഗത്തിനായി എത്തിച്ചവര്‍ ഓരോരുത്തരും കുറഞ്ഞത്‌ ഓരോ അബദ്ധപരാമര്‍ശങ്ങള്‍ വീതമെങ്കിലും നടത്തി മടങ്ങി എന്നതും തരംഗത്തിന്‌ ആക്കം കൂട്ടിയത്രേ. ഗുജറാത്തിലെ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം, സഹതാപതരംഗത്തിന്‌ മറ്റുചില കാരണങ്ങളായിരുന്നുവെന്നു പറയപ്പെടുന്നു. മഞ്ചേശ്വരത്ത്‌ ഒളിഞ്ഞും തെളിഞ്ഞും പരമ്പരാഗതമായി ചെയ്തുപോന്നിരുന്ന ഇടതുവലത്‌ വോട്ടു ബാന്ധവം ഭാവ്‌നഗറില്‍ പരസ്യമായി ചെയ്യുന്നതും, കോണ്‍ഗ്രസുകാര്‍ അരിവാള്‍ ചുറ്റികയ്ക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നതുമൊക്കെയായിരുന്നു അത്‌.

ഇങ്ങനെയൊക്കെ അഭിപ്രായങ്ങള്‍ പലതുണ്ടാകാമെങ്കിലും, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, അവിടെ എന്തെങ്കിലുമൊരു 'വേവ്‌ ' ഒന്നും ഉണ്ടായിരുന്നില്ല എന്നു കാണാന്‍ കഴിയും. കഴിഞ്ഞതോ അതിനു മുന്‍പിലത്തെയോ വര്‍ഷമായാലും ശരി - ഇനി അടുത്ത വര്‍ഷമായാലും ശരി - അവിടെ തെരഞ്ഞെടുപ്പു നടന്നാല്‍ ബി.ജെ.പി. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമായിരുന്നു എന്നുതന്നെയാണു തോന്നുന്നത്‌. പെട്ടെന്നുണ്ടാവുന്ന എന്തെങ്കിലും സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ മൊത്തത്തിലുണ്ടാകുന്ന ചലനങ്ങളെ നമുക്കു 'വേവ്‌ ' എന്നു വിശേഷിപ്പിക്കാം. സ്ഥായിയായ ജനപിന്തുണയുടെ അടിസ്ഥാനത്തിലുണ്ടാകുന്ന വിജയങ്ങള്‍ക്കു പിന്നില്‍ 'വേവു'കള്‍ക്കായി പരതുന്നതു മൗഢ്യമാണ്‌. അവിടെ തരംഗദൈര്‍ഘ്യമല്ല, മറിച്ച്‌ ആഴമാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ അളക്കാന്‍ ശ്രമിക്കേണ്ടത്‌.

നരേന്ദ്രമോദി ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങള്‍ അത്ഭുതാവഹമാണെന്നതില്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്കുപോലും എതിരഭിപ്രായമില്ല. അത്‌ തെരഞ്ഞെടുപ്പു വിജയത്തിനു സഹായിച്ചിട്ടില്ലേ എന്നു ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്‌. എന്നാല്‍ അതൊരു വലിയ 'വേവ്‌ ' ഉണ്ടാക്കിയോ എന്നു ചോദിച്ചാല്‍, ഇല്ലെന്നു തന്നെയാണു തോന്നുന്നത്‌.

2002-ലെ തെരഞ്ഞെടുപ്പു വിജയമെടുത്താലും ശരി - അത്‌ ഒരു വര്‍ഗ്ഗീയതരംഗം - communal wave - മൂലമുണ്ടായതാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. മറ്റു ചില സമയങ്ങളില്‍ അതിനെ തന്ത്രപൂര്‍വ്വം "ഹിന്ദുത്വ വേവ്‌ " എന്നും വിളിച്ചു. ഹിന്ദുത്വാശയങ്ങളേക്കുറിച്ചു പിടിപാടില്ലാത്ത ശുദ്ധഹൃദയന്മാരുടെ മനസ്സില്‍ വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട ഒരു നിര്‍വചനമെത്തിക്കാനുള്ള വിദഗ്ദ്ധതന്ത്രമല്ലാതെ മറ്റൊന്നുമല്ല ആ ഇരട്ടപ്രയോഗങ്ങള്‍.

ഫലപ്രഖ്യാപനത്തിനു തൊട്ടുമുമ്പു വരെ 'കമ്മ്യൂണല്‍ വേ'വിന്റെ കാര്യം ആരും മിണ്ടിക്കേട്ടിരുന്നില്ല എന്നതാണു കൗതുകകരം. കോണ്‍ഗ്രസ്‌ വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്നൊക്കെയുള്ള അവകാശവാദങ്ങളുള്‍ക്കൊള്ളുന്ന അന്നത്തെ പത്രവാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോളും ലഭ്യമാണ്‌. ഫലം പുറത്തുവന്നതോടെ പ്ലേറ്റു മാറ്റി. 'കമ്മ്യൂണല്‍ വേവ്‌ ' കണ്ടുപിടിക്കപ്പെട്ടു.

"അങ്ങനെയാണെങ്കില്‍, അതിനു തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പില്‍ - 1998-ല്‍ - 117 സീറ്റോടെ മികച്ച വിജയം നേടിയതോ" എന്നു ചോദിച്ചാല്‍ മറുപടിയില്ല. 2002-ല്‍ ഒരു പത്തു സീറ്റു കൂടുതല്‍ നേടാനായത്‌ ഒരു വലിയ കുതിച്ചു ചാട്ടമായിട്ടൊന്നും കണക്കാക്കേണ്ടതില്ല. പത്തിലേറെ മണ്ഡലങ്ങളില്‍ ചെറിയ ഭൂരിപക്ഷത്തിനാണ്‌ (ഇരുവശത്തിനുമനുകൂലമായി) അന്തിമഫലം നിര്‍ണ്ണയിക്കപ്പെട്ടത്‌. അത്തവണ, യഥാര്‍ത്ഥത്തില്‍, ബി.ജെ.പി.യുടെ എക്കാലത്തേയും ശക്തികേന്ദ്രങ്ങളായിരുന്ന സൗരാഷ്ട്രമേഖലയില്‍ പാര്‍ട്ടിക്ക്‌ ക്ഷീണം സംഭവിക്കുകയാണുണ്ടായത്‌.

ഗുജറാത്തില്‍ ബി.ജെ.പി.യുടെ സ്വാധീനത്തെ 'under estimate' ചെയ്യുന്നിടത്താണ്‌ ആശയക്കുഴപ്പമുണ്ടാകുന്നത്‌. അവിടെ ഒരു തെരഞ്ഞെടുപ്പു വിജയത്തിന്‌ അവര്‍ക്ക്‌ കമ്മ്യൂണലോ മറ്റെന്തെങ്കിലുമോ ആയ ഒരു വേവിന്റെ ആവശ്യമൊന്നുമില്ല. അതു തിരിച്ചറിയാത്തവരാണ്‌ വേവുകള്‍ കണ്ടുപിടിക്കാന്‍ ബദ്ധപ്പെടുന്നത്‌. അവരാണ്‌ "മനപ്പൂര്‍വ്വം കലാപം സൃഷ്ടിച്ചു" എന്നൊക്കെയുള്ള മൂഢവിശ്വാസങ്ങളിലേക്ക്‌ എളുപ്പം എത്തിപ്പെടുന്നതും. ദേശീയവാദികള്‍ക്കു പണ്ടുമുതല്‍ക്കേ സ്വാധീനമുള്ള പ്രദേശങ്ങള്‍ കൊണ്ടു സമ്പന്നമാണ്‌ ഗുജറാത്ത്‌. ജനസംഘകാലം മുതല്‍ക്കേ അതൊക്കെ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിട്ടുമുണ്ട്‌. കഴിഞ്ഞ രണ്ടുദശകങ്ങളിലായി കോണ്‍ഗ്രസ്‌ ഏതാണ്ടു സമ്പൂര്‍ണ്ണമായെന്നോണം തകരുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തില്‍, അമ്പതു ശതമാനത്തോളം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന ഒരു അനിഷേദ്ധ്യശക്തിയായി ബി.ജെ.പി. മാറിയിട്ടുള്ള ഒരു സ്ഥലത്ത്‌ അവര്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം കരസ്ഥമാക്കുന്നെങ്കില്‍ എന്തതിശയമാണുള്ളത്‌? ഇതൊക്കെ മനസ്സിലാക്കാന്‍ വലിയ രാഷ്ട്രീയപരിജ്ഞാനത്തിന്റെയൊന്നും ആവശ്യമില്ല.

ബി.ജെ.പി.ക്ക്‌ നഗരപ്രദേശങ്ങളില്‍ മാത്രമേ കാര്യമായ സ്വാധീനമുള്ളൂ എന്നതും മിഥ്യാധാരണമാത്രമാണ്‌. ഇത്തവണ (2007-ല്‍) വിജയിച്ച സീറ്റുകളില്‍ 75 എണ്ണം ഗ്രാമീണമേഖലയില്‍ നിന്നാണ്‌. സ്ഥാനാര്‍ത്ഥികളുടെയും മറ്റും വിശദ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിക്കൊണ്ട്‌ ഒരു 'professionally managed campaign' നടത്തി എന്നത്‌, സ്വാധീനവും പ്രവര്‍ത്തനവും 'നഗരകേന്ദ്രീകൃത'മാകുന്നതിന്റെ യാതൊരു സൂചനയും നല്‍കുന്നില്ല.

ഇത്തവണത്തെ 117 സീറ്റുകള്‍ 'വമ്പന്‍' നേട്ടമാണെന്നൊക്കെയാണ്‌ പലരും പറയുന്നത്‌. എന്തു വമ്പന്‍ നേട്ടം? Jamjodhpur മണ്ഡലത്തില്‍ കേവലം 17 വോട്ടുകള്‍ക്കാണ്‌ ഭാരതീയ ജനതാ പാര്‍ട്ടി പരാജയപ്പെട്ടത്‌. ജനതാദള്‍(യു)-വും ശിവസേനയുമൊക്കെച്ചേര്‍ന്നു നഷ്ടപ്പെടുത്തിയ വോട്ടുകളേക്കാള്‍ വളരെ താഴ്‌ന്ന ഭൂരിപക്ഷത്തിനു പരാജയപ്പെട്ട മറ്റ്‌ എട്ടു സീറ്റുകള്‍ കൂടിയുണ്ട്‌. NDA സഖ്യകക്ഷിതന്നെയായ JD(U)-വിന്‌ ഒരു സീറ്റുണ്ട്‌. അവിടെയും ബി.ജെ.പി.ക്ക്‌ തരക്കേടില്ലാത്ത വോട്ടു ലഭിച്ചിട്ടുമുണ്ട്‌. ഇവയെല്ലാം കൂടി ലഭിച്ചിരുന്നെങ്കില്‍ ഇത്തവണയും മൊത്തം സീറ്റുകള്‍ കഴിഞ്ഞതവണത്തേതുപോലെ 127 തന്നെ ആയേനെ. അങ്ങനെയെങ്കില്‍, അതിനെ എന്തു "വേവ്‌ " എന്നായിരിക്കും മാദ്ധ്യമങ്ങള്‍ വിളിക്കുക? യഥാതഥമായ - സത്യസന്ധമായ - വിലയിരുത്തലുകള്‍ പാര്‍ട്ടിയേപ്പറ്റി നടത്താന്‍ മാദ്ധ്യമങ്ങള്‍ വിമുഖതകാട്ടുന്നതുകൊണ്ടാണ്‌ മുകളില്‍പ്പറഞ്ഞ കാര്യങ്ങളൊന്നും ഒരു അവലോകനറിപ്പോര്‍ട്ടിലും ഇടംപിടിക്കാത്തത്‌.

2002-ല്‍ "വര്‍ഗ്ഗീയ ധൃവീകരണം" ഉണ്ടായി എന്നും, അതു സംഭവിച്ചിരുന്നില്ലെങ്കില്‍ ബി.ജെ.പി. പരാജയപ്പെടുമായിരുന്നു എന്നും കരുതുന്നതുന്നവരുണ്ട്‌. തെറ്റാണത്‌. ഗോധ്ര കൂട്ടക്കൊലയുടേയും തുടര്‍ന്നുണ്ടായ കലാപത്തിന്റേയും മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങിയിരുന്നില്ല എന്നതു ശരിയാണ്‌. പക്ഷേ എന്നു വച്ച്‌ ജനങ്ങള്‍ സ്പര്‍ദ്ധ വച്ച്‌ ഇരുവശത്തും നിന്ന്‌ വാശിക്കു വോട്ടു ചെയ്യുകയൊന്നുമായിരുന്നില്ല. അന്നു തന്നെ ഓരോ ആറുപേരിലും ഒരാള്‍ എന്ന കണക്കില്‍ മുസ്ലീങ്ങളും ബി.ജെ.പി.യെ പിന്തുണച്ചു എന്നാണു കണക്ക്‌. പിന്നെ, കലാപസംബന്ധിയായ സകലകുറ്റങ്ങളും - എന്തിന്‌ ഗോധ്രാസംഭവത്തിന്റെ ആസൂത്രണാപരാധം പോലും - മോദിയുടെയും ഹിന്ദുത്വപ്രസ്ഥാനങ്ങളുടെയും മേല്‍ ചാര്‍ത്തി തികച്ചും ഏകപക്ഷീയമായ ആക്രമണമഴിച്ചുവിട്ടവരെ പ്രതിരോധിക്കണമെന്നും അവര്‍ക്ക്‌ ബാലറ്റിലൂടെ മറുപടി പറയണമെന്നും തീരുമാനിച്ച്‌ ധാരാളമാളുകള്‍ മുന്നോട്ടു വന്നു പ്രവര്‍ത്തിച്ചതും വാസ്തവമാണ്‌. അതിനെയാണുദ്ദേശിച്ചതെങ്കില്‍, 'communal wave' എന്നല്ല - 'anti koosist tsunami' എന്ന പേരാവും കൂടുതല്‍ അനുയോജ്യം.

It is partly true that people were polarized then. People were polarized as 'Modi-haters' and 'Modi-non-haters', and the latter won the elections. Everybody knows who all, apart from the media, were behind that polarization. Certainly, it was not BJP.

സൗരാഷ്ട്രയുടെ ഒറ്റ ഉദാഹരണമെടുത്താല്‍ മതി മേല്‍പ്പറഞ്ഞ under estimation-ന്റെ ആഴമളക്കാന്‍. കേശുഭായിയേപ്പോലെ വളരെ മുതിര്‍ന്ന - ഇപ്പോഴും ആദരണീയനായ - സ്വാധീനശേഷിയുള്ള ഒരു നേതാവിന്റെ വിമതശബ്ദത്തിന്‌ തെരഞ്ഞെടുപ്പുഫലത്തെ തെല്ലും സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. അതില്‍ നിന്നു വെളിപ്പെടുന്നത്‌ ഭരണനേട്ടങ്ങളുടെ മാത്രമല്ല, പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തിന്റെ കൂടി ശക്തിയാണ്‌. 1984-ല്‍, രാജ്യം മുഴുവന്‍ 'കൈപ്പത്തി'ക്ക്‌ വോട്ടു ചെയ്യുകയും കോണ്‍ഗ്രസിതര നിരയിലെ പല പ്രമുഖരും പരാജയമറിയുകയും ചെയ്ത തെരഞ്ഞെടുപ്പില്‍പ്പോലും ബി.ജെ.പി.യെ ജയിപ്പിച്ചുവിട്ട ചരിത്രമുള്ള മെഹ്‌സാന മണ്ഡലമുള്‍ക്കൊള്ളുന്ന സ്ഥലങ്ങളാണതൊക്കെ. അതേപ്പറ്റിയെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍, 'വേവു'കളുണ്ടാകും എന്നു പ്രതീക്ഷ വളര്‍ത്തി പിന്നീട്‌ പ്രവര്‍ത്തകര്‍ക്ക്‌ നൈരാശ്യമുണ്ടാക്കുന്ന സാഹചര്യം കോണ്‍ഗ്രസിന്‌ ഒഴിവാക്കാമായിരുന്നു.

(84-ലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച്‌ ഒന്നു കൂടി പറയാനുണ്ട്‌. 542 ലോക്‌സഭാമണ്ഡലങ്ങളില്‍ 415 എണ്ണം ഒരു കക്ഷി - കോണ്‍ഗ്രസ്‌ - ഒറ്റയ്ക്കു നേടുക എന്ന ചരിത്രപരമായ മഹാത്ഭുതം നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്‌. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ സിഖ്‌ വംശജരായ ആയിരക്കണക്കിനാളുകളെ, പാര്‍ട്ടി നേതാക്കളുടെ ആസൂത്രണത്തില്‍, ഏകപക്ഷീയമായി അരുംകൊല നടത്തിയതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ കോണ്‍ഗ്രസുകര്‍ അവസാനിപ്പിക്കുന്നതിനു മുമ്പായിരുന്നു ആ വിജയത്തിന്റെ മധുരവും. കോണ്‍ഗ്രസിന്റേയും ഇപ്പോള്‍ അവരെ പിന്തുണയ്ക്കുന്നവരുടേയും തിയറി അനുസരിച്ചാണെങ്കില്‍, സ്വതന്ത്രഭാരതംകണ്ട ഏറ്റവും വലിയ "വംശഹത്യ" നടത്തിയതിന്റെ പാരിതോഷികം എന്ന നിലയ്ക്കായിരിക്കണം അവര്‍ക്ക്‌ ആ തെരഞ്ഞെടുപ്പു വിജയം ജനങ്ങള്‍ സമ്മാനിച്ചത്‌! കഷ്ടം - നമ്മുടെ പൗരന്മാരുടെ ജനാധിപത്യബോധത്തേക്കുറിച്ച്‌ ചിലര്‍ക്കൊക്കെ എത്ര വികലമായ ധാരണകളാണുള്ളത്‌! ജനം വോട്ടു ചെയ്യുന്നതെന്തുകൊണ്ട്‌ എന്നു കണ്ടെത്താനുള്ള വിവരം എന്നാണിവര്‍ കൈവരിക്കുക?)

* * * * * * * * * *

ചുരുക്കിപ്പറഞ്ഞാല്‍, ഗുജറാത്തില്‍ ബി.ജെ.പി. വന്‍മാര്‍ജിനില്‍ പരാജയപ്പെടുക എന്ന അത്ഭുതം സംഭവിച്ചാല്‍ മാത്രമേ നാം 'വേവുകള്‍'ക്കായി പരതേണ്ടതുള്ളൂ. പക്ഷേ, മൂന്നു തിരുത്തലുകള്‍ വരുത്തിയാല്‍, വേവുകളേക്കുറിച്ച്‌ ഇപ്പോളുള്ള നിരീക്ഷണം തന്നെ സത്യമാവും താനും.

(1) ഗുജറാത്തിനെ സംബന്ധിച്ച്‌ സംസ്ഥാനത്തിനകത്തു മാത്രമല്ല - പുറത്തും നല്ല വേവ്‌ ഉണ്ട്‌.
(2) തെരഞ്ഞെടുപ്പിന്റെ സമയത്തു മാത്രമല്ല - അത്‌ ഏതാണ്ട്‌ എല്ലായ്പോഴും ഉണ്ട്‌.
(3) അത്‌ ഇംഗ്ലീഷിലെ വേവ്‌ അല്ല - മലയാളത്തിലെ "വേവ്‌ " ആണ്‌. ഉള്ളിന്റെയുള്ളില്‍, എരി പൊരി കൊള്ളിക്കുന്ന ഒരു വേവ്‌! തനി നാടന്‍ വേവ്‌ - അഥവാ ആധി - അല്ലെങ്കില്‍ അസൂയ - അങ്ങനെ പലതും.

ആ വേവു മൂത്ത്‌ - അല്ലെങ്കില്‍ ആധി വര്‍ദ്ധിച്ച്‌ - രാഷ്ട്രീയവിദ്വേഷം മൂലം അന്ധത വന്നു കഴിയുമ്പോഴാണ്‌ ചില മാദ്ധ്യമപ്രവര്‍ത്തകരുടെ പേനയില്‍ വിഷം നിറയുന്നത്‌. അപ്പോഴാണ്‌ സകലതും മോദിമയമായിത്തോന്നുന്നത്‌. അയോദ്ധ്യയിലേക്ക്‌ ആളുകളെ അയച്ചതു മോദി. തിരിച്ചു വരുമ്പോള്‍ അവരെ ചുട്ടെരിച്ചതു മോദി. അപ്പോള്‍, തന്റെ പദ്ധതിയനുസരിച്ച്‌ സംശയിക്കപ്പെടാന്‍ മാത്രമായി ആയിരക്കണക്കിനാളുകളോട്‌ കൃത്യസമയത്ത്‌ അക്രമാസക്തരേപ്പോലെ അഭിനയിച്ച്‌ കൂട്ടം ചേര്‍ന്നു വരാന്‍ നിര്‍ദ്ദേശിച്ചതു മോദി. അതിനു ശേഷം നടന്നതും സകലതും മുന്നില്‍ നിന്നു നടപ്പാക്കിയതു മോദി. കലാപകാരികളായ നൂറുകണക്കിനാളുകളെ വെടിവച്ചിടാന്‍ പോലീസിന്‌ ഉത്തരവു കൊടുത്ത്‌ ‘തന്റെ ആളുകളെ‘(?)ത്തന്നെ വഞ്ചിച്ചതു മോദി. പതിനായിരത്തില്‍പ്പരം ഹിന്ദുക്കള്‍ ദുരിതാശ്വാസക്യാമ്പില്‍ കഴിയാനിടയാക്കിയതു മോദി. സര്‍വ്വം മോദിമയമാണ്‌, വേവു കൂടുമ്പോള്‍. പടവാളുമായി കടന്നുവരാന്‍ ബാബറേയും കൂട്ടരേയും പോയി ക്ഷണിച്ചുകൊണ്ടുവന്നത്‌ മോദിയുടെ മുതുമുത്തച്ഛനായിരുന്നു എന്നു വാദിച്ചാല്‍പ്പോലും അത്ഭുതപ്പെടേണ്ടതില്ലാത്ത അവസ്ഥയാണ്.

കലാപം പ്രോത്സാഹിപ്പിച്ചുകൊണ്ടും സകലമാദ്ധ്യമമര്യാദകളും ലംഘിച്ചുകൊണ്ടും പലരും എഴുതിക്കൂട്ടിയ ലക്ഷക്കണക്കിനു പേജുകള്‍ ചരിത്രത്തില്‍ അവശേഷിക്കുകയാണ്‌. വേവിന്റെ ഉദാഹരണമായി അതില്‍നിന്ന്‌ ഒരേയൊരെണ്ണം മാത്രം ചൂണ്ടിക്കാണിച്ചു നിര്‍ത്തുന്നു.

പലരും ആക്രോശിച്ചത്‌, കലാപം നിയന്ത്രിക്കാനെത്തിയ കേന്ദ്രസേനയെ മോദി മൂന്നു ദിവസം തടഞ്ഞുവച്ചുവെന്നും, അതിനുള്ളില്‍ എല്ലാം കഴിഞ്ഞുവെന്നുമാണ്‌. ഇരുപത്തിയെട്ടാം തീയതി സംസ്ഥാനത്തെത്തിയ കേന്ദ്രസേനയെ വിന്യസിച്ചത്‌ പിറ്റേമാസം ഒന്നാം തീയതി മാത്രമാണത്രേ! വിവരമുള്ളവര്‍ ആരും നെഞ്ചത്തുകൈവച്ചുപോകും. എന്തൊരപരാധമാണത്‌? 29, 30, 31 - എന്നീ തീയതികളിലെന്നെങ്കിലും കേന്ദ്രസേനയെ വിന്യസിക്കാനനുവദിച്ചിരുന്നെങ്കില്‍ കുറേപ്പേരുടെ കൂടി ജീവന്‍ രക്ഷിക്കാമായിരുന്നില്ലേ?

വിവരവും ചിന്താശേഷിയും രണ്ടും രണ്ടാണ്‌. ആരും ചിന്തിക്കില്ല - ഗോധ്ര കൂട്ടക്കൊല നടന്നത്‌ ഫെബ്രുവരി 27-ന്‌ അല്ലേ എന്ന്‌. തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തിയത്‌ പിറ്റേദിവസം 28-ന്‌ അല്ലേ എന്ന്‌. കേന്ദ്രസേനയെ അന്നു വൈകിട്ടു തന്നെ സംസ്ഥാനത്തെത്തിക്കാന്‍ കഴിഞ്ഞില്ലേ എന്ന്‌. 2002 ഫെബ്രുവരിക്ക്‌ 28 ദിവസമേ ഉള്ളല്ലോ എന്ന്‌. തൊട്ടു പിറ്റേ ദിവസം - അതായത്‌ മാര്‍ച്ച്‌ ഒന്നിനു തന്നെ സേനാവിന്യാസം നടന്നില്ലേ എന്ന്‌. ആരുമാലോചിക്കില്ല. ആരുമതു ചൂണ്ടിക്കാട്ടാന്‍ മെനക്കെടുകയുമില്ല.

മൂന്നു ദിവസം സേനയെ തടഞ്ഞുവച്ചു എന്ന തെറ്റിദ്ധാരണയും പേറി - അതുപോലെ മറ്റനേകം ധാരണകളും പേറി - മനസ്സിലുണ്ടായിരുന്ന വിദ്വേഷം കൂടുതല്‍ ഉജ്ജ്വലിക്കപ്പെട്ട്‌ - ലക്ഷക്കണക്കിനാളുകള്‍ ഇന്നും ജീവിക്കുകയാണ്‌. മാദ്ധ്യമങ്ങള്‍ ആശിച്ച മട്ടില്‍ത്തന്നെ.

എന്തുപറയാനാണ്‌! ചില മാദ്ധ്യമപ്രവര്‍ത്തകരുടെ "വേവ്‌ ലെംഗ്‌ത്‌ " അപാരം തന്നെ എന്ന്‌ ആശ്ചര്യപ്പെടുകയല്ലാതെ എന്തുചെയ്യാന്‍? ഈശ്വരോ രക്ഷതു!

* * * * * * * * * *

അനുബന്ധരചനകള്‍:-
(1) ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ - മാദ്ധ്യമങ്ങളിലെ "ഹൈപ്പും" "കൈപ്പും"

(2) ഗുജറാത്ത്‌ ഫലം - ചില പുരോഗമന-ജനാധിപത്യ-മതേതരചിന്തകള്‍

10 comments:

Unknown said...

ഗുജറാത്ത്‌ തെരഞ്ഞെടുപ്പു ഫലങ്ങള്‍ സംബന്ധിച്ച്‌, 'മുഖ്യധാരാ'മാദ്ധ്യമങ്ങളിലൊന്നും കാണാനാവില്ലാത്ത ചില നിരീക്ഷണങ്ങള്‍. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ചില 'വേവു'കളേപ്പറ്റിയും, അവയുടെ പ്രാദേശിക/ഭാഷാപരമായ അന്തരങ്ങളേപ്പറ്റിയും കൂടി.

കാവലാന്‍ said...

ഞാനൊരു പോസ്റ്റില്‍ ചിന്തയുടെ സാദ്ധ്യതയെക്കുറിച്ചു പറഞ്ഞപ്പോള്‍ ബഹുമാന്യ ബ്ലോഗര്‍ ഒറ്റച്ചിരി!!
ആര്‍ക്കുണ്ട് ചിന്തിക്കാനൊക്കെ നേരം?.
നിങ്ങള്‍ ചിന്തിച്ച് ഗവേഷണം നടത്തി കാര്യകാരണസഹിതം വിവരിക്കുക.ഇതൊന്നുമൊരു ചുക്കുമല്ലെന്നും, നരേന്ദ്രമോഡിയെന്നാല്‍ നരനെ മാന്തി മാന്തി ത്തിന്നുന്ന ഒരുതരം ജീവിയാണെന്നും കണ്ണുമടച്ചങ്ങു പറയാന്‍ എന്തിനിത്ര ചിന്തിക്കണം???
നന്നായിട്ടുണ്ട് കേട്ടോ. കാതുള്ളവര്‍ കേള്‍ക്കട്ടെ.

നന്ദു said...

നകുലന്‍ ജീ,
നല്ല പോസ്റ്റ് പക്ഷെ കുറെ ദീര്‍ഘമായിപ്പോയില്ലെ?.
ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം കോണ്ഗ്രസും കൂട്ടാളികളും പാടി നടന്ന പാണന്‍ കഥകളില്‍ കാമ്പില്ലെന്ന് തെളിഞ്ഞില്ലെ?. വീഡിയോയുമായി പരസ്യത്തിനിറങ്ങിയ “ടെഹല്‍ക്ക” എവിടെപ്പോയി?. ഈ പറഞ്ഞ ഭീഭത്സതയൊന്നും അവിടെ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമല്ലേ?. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തുമായി ഞാന്‍ സംസാരിച്ചിരുന്നു. (ഗുജറാത്തിലെ ഒരു കോളേജിലെ അദ്ധ്യാപികയാണ്‍ അവര് - ഹിന്ദുവല്ല എന്നു പ്രത്യേകിച്ചു പറയുന്നു!). അവരുടെ കാഴ്ചപ്പാടില്‍ ഈ പറഞ്ഞു പരത്തിയതില്‍ പകുതിയും നുണക്കഥകളാണത്രേ. മോഡി യെ സംബന്ധിച്ചിടത്തോളം ഗുജറാത്ത് കണ്ടതില്‍ വച്ച് നല്ല ഒരു ഭരണാധികാരിയാണെന്നും, വിവിധ വകുപ്പുകളില്‍ നടത്തിയ നവീകരണം എടുത്തു പറയേണ്ടതാണെന്നും, പ്രത്യേകിച്ചൂം വിദ്യാഭ്യാസ, കാര്‍ഷിക രംഗങ്ങളില്‍. അതു കൊണ്ട് മോഡി സര്‍ക്കാര്‍ തന്നെ ഇനിയും വരാനാണ്‍ സാദ്ധ്യത എന്നവര്‍ പറ്ഞ്ഞിരുന്നു.
ഗുജറാത്തിലെ ജനം സര്‍ക്കാരിനൊപ്പമായിരുന്നു ഇനിയിപ്പോള്‍ ഡല്‍ഹിയില്‍ നിന്നും കണക്കുകള്‍ കൊണ്ടൊരു കളി പ്രതീക്ഷിക്കാം. !!

ഷാനവാസ്‌ ഇലിപ്പക്കുളം said...

നകുലന്‍ മാഷേ,
താങ്കളുടെ പല നിരീക്ഷണങ്ങളോടും യോജിക്കുന്നു. ഉദാഹരണത്തിന്‌ ഗുജറാത്തിനെ വികസനക്കാര്യത്തില്‍ ഐറ്റി വരുമാനമൊന്നുമില്ലാതെ തന്നെ ഇന്‍ഡ്യയിലെ മുന്‍നിരസംസ്ഥാനങ്ങളില്‍ ഒന്നാക്കിയത്‌, അടിസ്ഥാന സൗകര്യങ്ങളുടെ വികസനക്കാര്യത്തില്‍ മോഡിയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കണ്ടത്‌ എന്നിങ്ങനെ പലതും. ഒരു പക്ഷവും പിടിക്കാതെ ചിന്തിക്കുന്നവരെപ്പോലും വികസനം മുന്‍ നിര്‍ത്തി വോട്ടു ചെയ്താല്‍ മോഡിയ്ക്ക്‌ തന്നെ വോട്ടു ചെയ്യാനുള്ള സാധ്യത, ഒരു നേതൃത്വം തന്നെയില്ലാതിരുന്ന എതിരാളികളുടെ വീക്നസ്സ്‌ തങ്ങളുടെ രക്ഷയ്ക്കെത്തിക്കോളും എന്ന മൂഢ സ്വര്‍ഗ്ഗത്തില്‍ വിരാജിച്ചിരുന്ന കോണ്‍ഗ്രസ്സ്‌,അതിനുവേണ്ടി വിമതരെ വിലയ്ക്കെടുക്കല്‍, യാതൊരു പക്വതയും വീണ്ടുവിചാരവുമില്ലാത്ത അവരുടെ പ്രസ്താവനകള്‍ എന്നിങ്ങനെ അങ്ങനെ പലതിനോടും യോജിപ്പ്‌. പക്ഷേ ഗുജറാത്തിലെ പൊതുസമൂഹത്തിന്റെ ഇടയില്‍ വര്‍ഗ്ഗീയത ഒരിക്കലും മായ്ക്കാന്‍ കഴിയാത്തവിധം വളരെയാഴത്തില്‍ തന്നെ വേരോടിയിരിക്കുന്നുവെന്ന സത്യം കാണാതെവയ്യ. മാത്രവുമല്ല ഗുജറാത്തിലെ തെരെഞ്ഞെടുപ്പുവിജയത്തില്‍ ബി.ജെ.പി യെക്കാളും മീതേയായിരുന്നു മോഡിയെന്ന ഫാക്റ്റര്‍ എന്നതും നിഷേധിക്കാന്‍ കഴിയുമോ? ഇനിയും വരുന്ന തെരെഞ്ഞെടുപ്പുകളില്‍ ഒരു വികസന മന്ത്രവുമില്ലാതെ തന്നെ മോഡിയെ അധികാരത്തിലെത്തിക്കാനുള്ള കരുത്ത്‌ അതിനുണ്ടെന്ന് വൈകിയാണെങ്കിലും ബി.ജെ.പി യുടെ കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞതിന്റെ ലക്ഷണമല്ലേ മോഡിയെ വീണ്ടും പാര്‍ലമെന്ററി പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനകള്‍.

നന്ദുവേട്ടാ, കോണ്‍ഗ്രസ്സിന്റെ വാദമുഖങ്ങളൊക്കെ പൊള്ളയായിരുന്നുവെന്നും അതൊന്നും കേവലം അധികാരത്തിലെത്താനുള്ള തത്രപ്പാടുകള്‍ മാത്രമായിരുന്നുവെന്നതും സത്യം. പക്ഷേ തെഹല്‍ക്ക ചെയ്തത്‌ അനുയോജ്യരായ നടീ നടന്മാരെ കാസ്റ്റ്‌ ചെയ്ത്‌ കഥയും സന്ദര്‍ഭവുമൊരുക്കി സംവിധാനം ചെയ്ത ഒരു ഫീച്ചര്‍ ഫിലിമൊന്നുമായിരുന്നില്ലല്ലോ? അതിലെ താരങ്ങള്‍ ഒരുളുപ്പുമില്ലാതെ വിളിച്ചുപറഞ്ഞത്‌ എല്ലാവരും കേട്ടതല്ലേ? മാത്രമല്ല അവര്‍ പറഞ്ഞതിലും പ്രവര്‍ത്തിച്ചതിലും അഭിമാനംകൊള്ളുകയും ചെയ്യുകയും ചെയ്യുന്നു! കാമറാ ഒളിപ്പിച്ചു വെച്ചിരുന്നില്ലെങ്കില്‍ കൂടിയും അവര്‍ അതൊക്കെ തന്നെ പറയുമായിരുന്നില്ലേ? പിന്നെയാണോ അത്‌ തെഹല്‍ക്കയോട്‌ പറയാന്‍ മടിക്കുന്നു? അതുതന്നെയല്ലേ സെറാബുദ്ദീന്‍ ഷേഖിന്റെ കാര്യത്തില്‍ മോഡിയും പരസ്യമായി ജനങ്ങളോട്‌ ചോദിച്ചതും അവര്‍ അനുകൂലമായി പ്രതികരിച്ചതും? ഒരു കണക്കില്‍ പറഞ്ഞാല്‍ ഈ തെഹല്‍ക്ക സിനിമ ചാരം മൂടി ക്കിടന്നിരുന്ന കനലുകള്‍ ഊതിപ്പെരുക്കിയതിലൂടെ ആര്‍ക്ക്‌ ഗുണം ചെയ്യുമെന്ന് തെരെഞ്ഞെടുപ്പ്‌ ഫലം വരും മുന്‍പുതന്നെ ആലോചിക്കുന്നവര്‍ക്ക്‌ ഉറപ്പിക്കാമായിരുന്നു. പിന്നെ ഗുജറാത്തിലെ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമായിരുന്നുവെന്ന വാദത്തോട്‌ യോജിക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

ഗുജറാത്തിന്റെ കനലുകള്‍ ഒരിക്കലും ഉണങ്ങരുത് എന്ന് നിര്‍ബദ്ധമുള്ളവരാണ് പഴയ കലാപത്തിന്റെ ഓര്‍മ്മകള്‍ കുത്തിപ്പൊക്കി വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. സിക്ക് വിരുദ്ധ കൂട്ടക്കൊലയും ബാബറി മസ്ജിത്തുമൊക്കെ ജനം മറന്നത് പോലെ ഇതും മറക്കണമെങ്കില്‍ അവിടെ ഒരു ഭരണമാറ്റം ഉണ്ടാകണം. അതുണ്ടാകാതെ വന്നാല്‍ ഇതല്ലാതെ മറ്റൊന്നും പ്രചരിപ്പിക്കാന്‍ ഇല്ലാതെ വരും. ഇതിന്റെ ഓര്‍മ്മകള്‍ പരമാവധി ചൂഷണം ചെയ്ത് ജനങ്ങളെ വ്ര്ഗ്ഗീയമായി വിഭജിക്കാന്‍ മാത്രമേ ഈ പ്രചരണം സഹായിക്കൂ എന്ന് ഇവരൊക്കെ എന്ന് തിരിച്ചറിയും . ഇപ്പോള്‍ കിട്ടിയ സുവര്‍ണ്ണാവസരം മോഡി എങനെ പ്രയോജനപ്പെടുത്തും എന്നതിനെ ആശ്രയിച്ചിരിക്കും

Unknown said...

ഗുജറാത്തില്‍ ഒരു ഭരണമാറ്റം ഉണ്ടാകുന്നതു വരെ കോണ്‍ഗ്രസ്‌ അതിനുള്ള അവരുടെ ശ്രമത്തിന്റെ ഭാഗമായി പഴയ കനലുകളില്‍ ‍ ഊതിക്കൊണ്ടിരിക്കുമെന്നും, ഭരിക്കാനവസരം കിട്ടിയാല്‍ പിന്നീടവര്‍‌ അത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിച്ചുകൊള്ളും എന്നും കിരണ്‍ പ്രത്യാശിക്കുന്നതായിട്ടാണ് എനിക്കാ കമന്റു വായിച്ചിട്ട്‌ മനസ്സിലായത്‌. ആദ്യപാദത്തോടുമാത്രമേ എനിക്കു യോജിപ്പുള്ളൂ.

Unknown said...

മുകളിലത്തെ കമന്റില്‍, ആദ്യം പറഞ്ഞിരിക്കുന്ന കാര്യവും ഒരു ‘പ്രത്യാശ‘യുടെ ഭാഗമായിത്തോന്നുന്ന മട്ടില്‍ സംഭവിച്ചിരിക്കുന്ന ഭാഷാപരമായ പിഴവിനു മാപ്പ്‌. കനലുകള്‍ ഊതുമെന്നു കിരണ്‍ ‘കരുതുന്ന‘(ഭയക്കുന്ന)തായും, ഭരണമാറ്റമുണ്ടായാല്‍ നിര്‍ത്തുമെന്നു ‘പ്രത്യാശി’ക്കുന്നതായും...എന്നു വേണമായിരുന്നു പറയാന്‍.

qw_er_ty

കിരണ്‍ തോമസ് തോമ്പില്‍ said...

സംശയങ്ങള്‍ ഒഴിവാക്കാന്‍ ഞാന്‍ വിശദീകരണം തരാം.

സിക്ക്‌ വിരുദ്ധ കലാപമാണെങ്കിലും ബാബറി പ്രശ്നമാണെങ്കിലും അവിടെ ഒരു ഭരണമാറ്റം ഉണ്ടായപ്പോള്‍ ആ വിഷയം മറന്നു. ഭരണമാറ്റം എന്നത്‌ ഒരു തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ ഗുജറത്തില്‍ അങ്ങനെ ഒന്ന് സംഭവിക്കാത്തതിനാല്‍ സ്വഭാവികമായും ഒരേ വിഷയം തന്നെ പ്രചരിപ്പിക്കെണ്ടി വരും. അത്‌ വിട്ട്‌ ഒരു അജണ്ട ഉണ്ടാകാന്‍ ബുദ്ധിമുട്ടാണ്‌. വീണ്ടും മോദി വരുമ്പോള്‍ അവിടുത്തെ ഹിന്ദു ഭൂരിപക്ഷം വര്‍ഗ്ഗീയമായി ചേരി തിരിഞ്ഞു എന്ന് വ്യാഖ്യാനിക്കപ്പെടും. എന്നാല്‍ മോദി മാറി വേറോരു ഗവണമന്റ്‌ വന്നാല്‍ പിന്നെ ഈ വിഷയം ഉയര്‍ത്താന്‍ ഒരു പരിമിതിയുണ്ട്‌. കാരണം അടുത്ത 5 വര്‍ഷം അവരുടെ ഭരണത്തെ വിലയിരുത്താനോ അലെങ്കില്‍ അവര്‍ ഉണ്ടാക്കുന്ന പുതിയ പ്രശ്നത്തിലെക്കോ ശ്രദ്ധമാറും. ഗുജറാത്ത്‌ കലാപത്തിന്റെ ശിക്ഷ ജനവിധിയിലൂടെ മോദിക്ക്‌ കിട്ടിയില്ല എന്ന ആരോപണം ഉന്നയിക്കുക മാത്രമേ അതുണ്ടാകുന്നത്‌ വരെ മറ്റ്‌ കക്ഷികള്‍ക്ക്‌ പ്രചരിപ്പിക്കാനുള്ളൂ. മോഡി നടപ്പിലാക്കുന്ന സാമ്പത്തീക നയത്തയോ വ്യവസായ നയത്തയോ ഒന്നും ഉന്നി ഒരു ബദല്‍ അവതരിപ്പിച്ച്‌ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല. അപ്പോള്‍ വര്‍ഗ്ഗീയ ചേരിതിരിവ്‌ സൃഷ്ടിക്കുക എന്നതാണ്‌ അവര്‍ ഉപയോഗിച്ചത്‌

Unknown said...

അതു കറക്റ്റ്‌ - കിരണേ.

qw_er_ty

Anonymous said...

Lucky Club Casino Site: Login to get 125 free spins no deposit
Lucky Club Casino is a site for all casino players, from all over the world. With over luckyclub.live 500 games from the most successful software developers,