Sunday, April 01, 2007

സംഘപരിവാര്‍ ബ്രാഹ്മണക്കൂട്ടമെന്ന്‌!!

മറുമൊഴിയില്‍ത്തന്നെയുള്ള മറ്റൊരു പോസ്റ്റില്‍, ‘കയ്യൊപ്പ്‌ ‘ എഴുതിയ ഒരു കമന്റിനുള്ള മറുപടിയാണിത്‌.

(1) >> (“അകലങ്ങള്‍ ഒരു പരിധി വിട്ട്‌ കുറയുന്നത്‌ ഇപ്പോള്‍‍പ്പോലും അത്രയ്കൊന്നും ആശാസ്യകരമല്ല” എന്ന് കാണാപ്പുറം!) >>

കയ്യൊപ്പേ, ദു:ഖത്തോടെ പറയട്ടെ - ഇത്ര വികലമായൊരു വായന - എടുത്തു പറയട്ടെ - വികലമായൊരു വായന - താങ്കള്‍ നടത്തുമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല. അല്ലെങ്കില്‍ കുറേക്കൂടി വ്യക്തമാക്കി എഴുതിയേനെ. എന്തൊരു കഷ്ടമാണിത്‌!

എന്റെ വാചകം ഇങ്ങനെ വായിക്കാം.
“കമ്മ്യൂണിസ്റ്റുകള്‍ ജാതി പ്രോത്സാഹിപ്പിച്ചു എന്നു പറയുന്നില്ല. പക്ഷേ സവര്‍ണ്ണാധിപത്യത്തോടുള്ള എതിര്‍പ്പുകള്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കുള്ള നിര്‍ണ്ണായകമായ ഏണിപ്പടികളായിരുന്നുവെന്നും അകലങ്ങള്‍ ഒരു പരിധി വിട്ട്‌ കുറയുന്നത്‌ ഇപ്പോള്‍പ്പോലും അത്രയ്കൊന്നും ആശാസ്യകരമല്ല എന്നും ആരും സമ്മതിക്കും“

ഏതൊരു കൊച്ചു കുട്ടിക്കും മനസ്സിലാകും എന്നാണ് ഞാന്‍ കരുതിയത്‌. ഞാന്‍ പറഞ്ഞിരിക്കുന്നത്‌ കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ഒരു പൊതു നിരീക്ഷണമാണ്. മറ്റു കാരണങ്ങള്‍ മറന്നുകൊണ്ടൊന്നുമല്ല ഇതു പറയുന്നത്‌. പക്ഷേ അകലങ്ങളുണ്ടായിരുന്നത്‌ അവരുടെ വളര്‍ച്ചയ്ക്കു സഹായിച്ചിട്ടുണ്ട്‌ എന്നും അതു കുറയുന്നത്‌ അവരെ സംബന്ധിച്ചിടത്തോളം ആശാസ്യകരമല്ല എന്നുമാണ് ഞാന്‍ പറഞ്ഞു വച്ചത്‌. അത്‌ ആ വാചകത്തില്‍ വളരെ വ്യക്തമായിരുന്നു എന്നു തന്നെ ഞാന്‍ ഇപ്പോളും കരുതുന്നു.

“അകലങ്ങള്‍ കുറയുന്നത്‌ ‘പൊതുവില്‍‘ ആശാസ്യകരമല്ല“ എന്നാണ് ഞാന്‍ പറഞ്ഞതെന്ന്‌ താങ്കളേപ്പോലെ പലരും തെറ്റിദ്ധരിച്ചുവെങ്കില്‍, നാണക്കേടു മൂലം ഒരാഴ്ചയെങ്കിലും ഞാനെന്റെ പേന താഴെ വയ്ക്കണം. മലയാളമറിയില്ലെങ്കില്‍ പഠിച്ചിട്ടു വേണം എഴുതാന്‍. അല്ല പിന്നെ!

താങ്കള്‍ പെട്ടെന്ന്‌ അങ്ങനെ തെറ്റിദ്ധരിച്ചതും എന്റെയൊരു അഭിപ്രായമായി അതിനെ ഒന്നുരണ്ടിടത്ത്‌ എടുത്തെടുത്ത്‌ എഴുതിയിരിക്കുന്നതും മറ്റുചില ധാരണകള്‍ മന‍സ്സില്‍ രൂഢമൂലമായിരിക്കുന്നതു കൊണ്ടാ‍ണ്. ആര്‍. എസ്.എസും സവര്‍ണ്ണതയും മറ്റും സംബന്ധിച്ച ചില ധാരണകള്‍ - ഞാന്‍ സംഘപ്രവര്‍ത്തകനാണെന്ന തോന്നല്‍ - അങ്ങനെ പലതും.

താങ്കള്‍ക്കു നെഞ്ചത്തു കൈവച്ചു പറയാമോ വെള്ളാപ്പള്ളിയും പണിക്കരുമെല്ലാം ചേര്‍ന്ന്‌ ഉയര്‍ത്തിക്കൊണ്ടു വന്ന ‘നായരീഴവഐക്യം’ (അതേക്കുറിച്ച്‌ എനിക്കു കൂടുതലൊന്നും പറയാനില്ല) തകര്‍ക്കേണ്ടത്‌ ഇടതുകക്ഷികളുടെയും കോണ്‍ഗ്രസിന്റെയുമെല്ലാം ആവശ്യമായിരുന്നില്ല എന്ന്‌? വെള്ളാപ്പള്ളിയെ ഇടത്തോട്ടും പണിക്കരെ വലത്തോട്ടും വലിച്ചാണ് (പഴയ സങ്കേതങ്ങളില്‍ത്തന്നെ തിരിച്ചെത്തിച്ച്‌)അത്‌ പിളര്‍ത്തിയതെന്ന്‌ അറിഞ്ഞു കൂടാത്തവരുണ്ടോ?

അകലങ്ങള്‍ കുറയുന്നത്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ - എടുത്തെടുത്തു പറഞ്ഞോട്ടെ - കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ ആശാസ്യകരമായിരുന്നെങ്കില്‍, ജാതി വിരോധം മറന്നു നീങ്ങാനുള്ള രണ്ടു പ്രബല ഹിന്ദു സമുദായസംഘടനകളുടെ ഉദ്യമങ്ങളെ ഭര്‍ത്സിച്ചും പരിഹസിച്ചും തകര്‍ക്കാനുദ്ദേശിച്ചും ഓര്‍മ്മപ്പെടുത്തലുകളിലൂടെ ജാതി വിരോധം വീണ്ടുമുണര്‍ത്തിയും പഴയ പരാജയങ്ങള്‍ ഓര്‍മ്മിപ്പിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തിയുമെല്ലാമായി ഇടതുപക്ഷ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ലേഖനങ്ങള്‍ എന്തിനെഴുതിയവയായിരുന്നു? ഹിന്ദു സമൂഹം ജാതിചിന്ത വെടിഞ്ഞാല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നല്ലത്‌ എന്നാണോ? നല്ല കഥയായി! ജാതി മാത്രമല്ല- മതവും വെടിഞ്ഞ്‌ - ‘ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു‘ എന്നു വിളിച്ചു പറഞ്ഞ്‌ - മതനിഷേധം മനസ്സില്‍ നിറച്ച്‌ - മറ്റു രാഷ്ട്രീയകക്ഷികളോടുള്ള അനുഭാവവും വെടിഞ്ഞ്‌ - തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിനായുള്ള പോരാട്ടത്തില്‍ മുന്നണിപ്പടയാളികളായി സകലരും രംഗത്തിറങ്ങിയാല്‍ സര്‍വ്വം ശുഭം. അല്ലാത്തിടത്തോളം കാലം അല്പസ്വല്പം ജാതിയുള്ളതൊക്കെത്തന്നെയാണ് ഇടതുപാര്‍ട്ടികള്‍ക്കു ലാഭകരം. അതും നിഷേധിക്കാനാണു ഭാവമെങ്കില്‍ എനിക്കൊന്നും പറയാനില്ല.

സുഹൃത്തേ, കമ്മ്യൂണിസ്റ്റുകള്‍ ജാതി സ്പര്‍ദ്ധ വളര്‍ത്തിയെന്നു പറയാത്തിടത്തോളം എന്റെ വാക്കുകള്‍ ക്ഷമയോടെ കേള്‍ക്കുക. അവര്‍ ജാതി സ്പര്‍ദ്ധ ഉപയോഗിച്ചിട്ടേയില്ല എന്നാണു പറയേണ്ടതെങ്കില്‍, ദയവായി എന്നെ അതിനു നിര്‍ബന്ധിക്കാതിരിക്കുക. ബ്ലോഗെഴുതാന്‍ മാത്രമല്ല - പാലായിലെ പാതിരിമാര്‍ക്കും പാലക്കാട്ടെ പട്ടന്മാര്‍ക്കും എങ്ങാണ്ടത്തെ നായന്മാര്‍ക്കുമൊക്കെ എതിരെ മുദ്രാവാക്യം വിളിച്ചു തരുമ്പോള്‍ ആവേശത്തില്‍ മുകളിലേയ്ക്കുയര്‍ത്താനും ഈ കൈകള്‍ ഉപയോഗിച്ചിരുന്നു. ഏതാണ്ടൊരു പതിനൊന്നു കൊല്ലം മുമ്പു വരെ. എന്നെ നിര്‍ബന്ധിക്കാതിരിക്കുക.

നായരീഴവ “ഐക്യം“ പോരിന്റെ രൂപത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ ഒരു സംഭവമുണ്ടായിട്ടുണ്ട്‌. ഇടുക്കിയില്‍ ഒരു അമ്പലത്തില്‍ പൂജാരിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം. ആള്‍ നമ്പൂതിരി തന്നെയായിരിക്കണമെന്ന്‌ എന്‍.എസ്‌.എസും തന്ത്രവിദ്യപഠിച്ച ഈഴവനൊരാള്‍ അര്‍ഹനാണ് - അദ്ദേഹമാവണമെന്ന്‌ എസ്‌.എന്‍.ഡി.പി.യും! ഇത്തരം തര്‍ക്കങ്ങളില്‍ ഇടപെട്ടു കാണാറില്ലെങ്കിലും, സംഘത്തിന്റെ നിലപാട്‌ ഈഴവപക്ഷത്തിനാണ് അനുകൂലം എന്നതാണു യാഥാര്‍ത്ഥ്യം. ജന്മം കൊണ്ടല്ല - കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണനാവേണ്ടതെന്നും തന്ത്രവിദ്യ പഠിച്ചയാള്‍ക്ക്‌ പൂജാകര്‍മ്മങ്ങളാവാമെന്നും അവര്‍ കരുതുന്നു. സംഘത്തിന്റെ കേരളഘടകം പിതൃസ്ഥാനത്തു കണ്ട് ആദരിക്കുന്ന ‘മാധവ്‌ജി’ എന്നൊരാളാണ് താന്ത്രിക വിദ്യാപീഢം തുടങ്ങിയതു തന്നെ എന്നും കേട്ടിട്ടുണ്ട്‌.

സംഘം മുന്നാക്ക ജാതിക്കാര്‍ക്കായി നിലകൊണ്ടു എന്നു പറഞ്ഞാല്‍ പെട്ടെന്നംഗീകരിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്‌. സംഘം ഹിന്ദുക്കള്‍ക്കു വേണ്ടി നിലകൊണ്ടിട്ടുണ്ട്‌. ഏതെങ്കിലും ജാതിയ്ക്കു വേണ്ടിയല്ല. ഫ്യൂഡല്‍ ചിന്താഗതികളില്‍ മുറുകിപ്പിടിച്ചു നില്‍ക്കാനാഗ്രഹിച്ച ചില സവര്‍ണ്ണര്‍‍ക്ക്‌ സംഘം തലവേദനകള്‍ തന്നെയാണു സൃഷ്ടിച്ചിട്ടുള്ളത്‌. ഇന്നത്തെ ചൂടുള്ള ഒരു പത്രവാര്‍ത്ത തന്നെ അത്തരമൊരു തലവേദനയേക്കുറിച്ചുള്ളതാണ്. ഒരു നമ്പൂതിരികുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ബി.എം.എസ്‌. നേതാവും സിബി വര്‍ഗ്ഗീസ്‌ എന്ന പേരുകാരനും, ക്രിസ്ത്യാനിയുമായ ഒരു സംഘപരിവാര്‍ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്താന്‍ ഉടമയ്ക്ക്‌ ഗുണ്ടാസംഘങ്ങളെ ഏര്‍പ്പെടുത്തേണ്ടി വന്നതാണ് ആ വാര്‍ത്ത. സംഘപരിവാറിന്റെ ബ്രാഹ്മണാഭിമുഖ്യത്തേക്കുറിച്ചു മാത്രം കേള്‍ക്കാനാഗ്രഹിക്കുന്ന നാം ഈ വാര്‍ത്തയൊന്നും ശ്രദ്ധിച്ചില്ല എന്നു വരും.

പൂജാരിയെ സംബന്ധിച്ച തര്‍ക്കത്തേപ്പറ്റി പറയുന്നിടത്ത്‌ മറ്റൊരു സാദ്ധ്യതയുണ്ട്‌. ആള്‍ ബ്രാഹ്മണനല്ലെങ്കിലും, സംഗതി ഹിന്ദു ആചാരങ്ങളും പൂജകളുമൊക്കെത്തന്നെയാണല്ലോ. അതിനെയൊക്കെ എത്രമാത്രം ആക്ഷേപിക്കുന്നു എന്നതനുസരിച്ചാണ് പലപ്പോഴും അംഗീകാരം നിശ്ചയിക്കപ്പെടുന്നത്‌. ആദിവാസികളെ ഹിന്ദുക്കളാക്കുന്നു(!!???) എന്നൊക്കെ ആശ്ചര്യപ്പെടുന്നതുപോലെ സംഘപരിവാര്‍ ദലിതരെ ബ്രാഹ്മണരാക്കുന്നു(!) എന്ന്‌ ആശങ്കപ്പെട്ടുകൊണ്ട്‌ ലേഖനങ്ങളെഴുതാവുന്നതാണ്. അതു വായിക്കുന്നവരില്‍ സംഘത്തേക്കുറിച്ചറിയില്ലാത്തവരുടെ ആയുസ്സു കുറയുകയും (രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച്‌ )അറിയാവുന്നവര്‍ക്ക്‌ ആയുസ്സു വര്‍ദ്ധിക്കുകയും (ചിരിയിലൂടെ) ചെയ്യും. അല്ലാതെന്തു പറയാന്‍?

ബി.ജെ.പി. ഇന്ത്യ ഭരിച്ചാല്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരു വലിയ പൂണൂല്‍ നീണ്ടു കിടക്കും എന്നൊക്കെ പണ്ടു ചിലര്‍ അഭിപ്രായപ്പെട്ടു കേട്ടിരുന്നു. 2004 -നു മുമ്പുള്ള കാലത്ത്‌ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഓരോ സംസ്ഥാനങ്ങള്‍ക്കും അവരവരുടേതായ പൂണൂല്‍ ഉണ്ടാവുമോ എന്തോ? ഏറ്റവുമടുത്ത സ്ഥലം കര്‍ണ്ണാടകയാണ്. അവിടുത്തെ പൂണൂല്‍ ബാംഗ്ലൂരിലോ മൈസൂരിലോ മറ്റോ എവിടെയെങ്കിലും ദൃശ്യമാണോ എന്തോ? കാണണമെന്ന്‌ ആഗ്രഹമുണ്ട്‌.

സംഘപരിവാറിനെ എതിര്‍ക്കാനുദ്ദേശിച്ച്‌ ബൌദ്ധിക തലത്തില്‍ - സാഹിത്യരചനകളുടെയും പ്രസംഗങ്ങളുടെയുമൊക്കെ രൂപത്തില്‍ - പ്രവര്‍ത്തിക്കുന്ന എല്ലാവരോടുമായി എനിക്കൊരുപദേശമുണ്ട്‌. ബ്രാഹ്മണാഭിമുഖ്യം എന്ന ആയുധം എടുത്തുപയോഗിക്കുന്നതു കൊള്ളാം. ധാരാളം പേരെ അവര്‍ക്കെതിരെ അണി നിരത്തുവാന്‍ അതുപകരിക്കും. പക്ഷേ പറഞ്ഞു പറഞ്ഞ്‌ നിങ്ങള്‍ സ്വയം അതു വിശ്വസിച്ചുപോകുന്ന അവസ്ഥ വന്നുപോകാതെ സൂക്ഷിക്കണം. ഡ്രാക്കുളയെ സൃഷ്ടിച്ച നോവലിസ്റ്റ്‌ ഒടുവില്‍ ഭയന്നു മരിച്ചു എന്നു പറഞ്ഞതുപോലെയായിപ്പോകും. ബ്രാഹ്മണാഭിമുഖ്യമാണ് അവരുടെ മുഖമുദ്ര എന്ന തോന്നല്‍ നിങ്ങളുടെയും മനസ്സിലുറച്ചുപോയാല്‍ പിന്നെ അതിനനുസരിച്ചുള്ള പദ്ധതികളാവും നിങ്ങള്‍ തയ്യാറാക്കുക. അപ്പോള്‍‍ അവ ഫലപ്രദമല്ലാതെ വരും. പുറമേയ്ക്ക്‌ സവര്‍ണ്ണതയും മറ്റും തന്നെ തുടര്‍ന്നും പറയുക. പക്ഷേ അണിയറയില്‍, എന്താണവരുടെ യഥാര്‍ത്ഥ പ്രശ്നമെന്ന്‌ മനസ്സിലാക്കാനും ശ്രമിച്ചു കൊണ്ടിരിക്കുക. എന്തു മാനസികാവസ്ഥയാണ് അവരെ ഒന്നിച്ചു കൂട്ടുന്നതെന്ന്‌ മനസ്സിലാക്കാന്‍ ശ്രമിക്കുക. എന്നിട്ട്‌ അതിനനുസരിച്ചുള്ള പദ്ധതികള്‍, അവരെ പരാജയപ്പെടുത്താനായി രൂപം കൊടുക്കുക. ഇല്ലെങ്കില്‍, നിങ്ങളുടേത്‌ നിഴലുകളോടുള്ള ‌യുദ്ധങ്ങളായിപ്പരിണമിച്ചേക്കും.

ഗോള്‍വള്‍ക്കര്‍ സംഘനേതൃനിരയിലെത്തുന്നതിനും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘം ഭാ‍രതമാസകലം വ്യാപിക്കുന്നതിനും, സംഘത്തിന്റെ ആശയധാരയും കര്‍മ്മ പദ്ധതികളും കാര്യക്രമങ്ങളുമെല്ലാം അതിന്റെ ഏതാണ്ട്‌ പൂര്‍ണ്ണവികസിതമായ (ഇന്നത്തെ)രൂപത്തിലെത്തുന്നതിനുമെല്ലാം പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ, അദ്ദേഹം യുവാവായിരുന്നപ്പോള്‍ എഴുതിയ (വിവര്‍ത്തനം നടത്തുക മാത്രമായിരുന്നു എന്നുമൊരു തര്‍ക്കമുണ്ട്‌) ഒരു പുസ്തകത്തിലെ ഏതാനും ചില വരികളുദ്ധരിച്ചു കൊണ്ട് - ‘ഇതൊക്കെയാണ് ഇവരുടെ പരിപാടി‘ എന്ന പരമാബദ്ധവും വിശ്വസിച്ച്‌ (വിശ്വസിപ്പിച്ചും) - ഇന്നത്തെക്കാലത്ത്‌ അവരെ എതിര്‍ത്തു മുന്നേറുന്നതിന്‌ ഒരു പരിധിയുണ്ടെന്നും അതില്പരമൊരു മൌഢ്യമില്ലെന്നും ഇനിയെങ്കിലും മനസ്സിലാക്കുക. 'One should know about his enemy more than he knows about himself' എന്നാണു പ്രമാണം. ‘മാനവവിരുദ്ധ‘പ്രത്യയശാസ്ത്രത്തിനു പിറകില്‍ മാനവര്‍ കൂടുന്നതെന്തുകൊണ്ടാവും എന്നു പഠിക്കുക. അവര്‍ക്കെല്ലാം ഭ്രാന്താണെങ്കില്‍, ഒരേ സമയം ഒരുപാടാളുകള്‍ക്കു ഭ്രാന്തു പിടിക്കുന്നതെന്തുകൊണ്ടാവുമെന്നു ചിന്തിക്കുക. ഭ്രാന്തന്മാരുടെ കൂട്ടത്തില്‍ ദലിതരും ന്യൂനപക്ഷങ്ങളുമൊക്കെപ്പോലും അകപ്പെട്ടുപോകുന്നതെന്തുകൊണ്ടെന്നു ചിന്തിക്കുക. ‘പരിപ്പു വേവുകില്ല’ എന്നും മറ്റും പാര്‍ട്ടി പത്രങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞു തന്ന്‌ ആശ്വസിപ്പിക്കുന്നതു മാത്രം വിശ്വസിച്ചിരുന്നാല്‍ മതിയോ - അതിപ്പോള്‍ വെന്തു കൊണ്ടിരിക്കുന്ന അടുപ്പുകള്‍ കേരളത്തില്‍ത്തന്നെയാണു കൂടുതലെന്നെങ്കിലും ഓര്‍ത്ത്‌ കൂടുതല്‍ ജാഗരൂകരാവേണ്ടതില്ലേ എന്നൊക്കെ ഓര്‍ക്കുക. ‘ചിന്ത’ എന്നത്‌ ഒരു പ്രസിദ്ധീകരണത്തിന്റെ പേരുമാത്രമല്ല - ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ നമുക്കെടുത്തുപയോഗിക്കാവുന്ന ശക്തമായൊരു ആയുധവും കൂടിയാണ് എന്നോര്‍ക്കുക. എല്ലാ ആശംസകളും നേരുന്നു - ആത്മാര്‍ത്ഥമായിത്തന്നെ.

(2) << ഇത് വടക്കേ ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ നിന്ന് വിഭിന്നമാണു. ഈ പുതിയ കപട മുഖം ഇവിടെ സമ്മാനിച്ചതില്‍ ‘വിചാര കേന്ദ്ര’ത്തിനു വലിയ പങ്കുണ്ട്. >>

അപ്പോള്‍, നമ്മെ പറഞ്ഞു ഭയപ്പെടുത്തി വച്ച പലതിന്റെയും പ്രയോഗങ്ങളൊന്നും ഇവിടെ ഇതു വരെ നേരിട്ടു കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ താങ്കള്‍ സമ്മതിച്ചു തരുന്നുണ്ട്‌. അത്‌ പക്ഷേ ഒരു ‘കപടമുഖ‘മാണെന്നതാണ് അതിനു കണ്ടെത്തുന്ന വിശദീകരണം. യഥാര്‍ത്ഥമുഖം എന്നു പുറത്തുവരുമോ എന്തോ?

ഇത്‌ താങ്കളുടെ വിശ്വാസത്തിന്റെ ശക്തിയാണു കാണിക്കുന്നത്‌. ആരൊക്കെ എന്തൊക്കെ വിശദീകരിച്ചാലും ശരി - കണ്മുന്നില്‍ നേരിട്ടു കണ്ടാലും ശരി - മുന്‍‌ധാരണകളില്‍ നിന്നു വ്യതിചലിക്കാന്‍ താങ്കളൊരുക്കമല്ല. ആശയക്കുഴപ്പം അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ - ‘ഇതൊക്കെ കാപട്യമാണ് സത്യം ഇതല്ല‘ എന്നും പറഞ്ഞ്‌ തുടരന്വേഷണങ്ങള്‍ ഒഴിവാക്കുക എന്നത്‌ നല്ലൊരു തന്ത്രം തന്നെയാണ്.

(3) << താങ്കളുടെ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ >>

ഇത്തരം മുന്‍‌വിധികളൊക്കെയാണു താങ്കളുടെ പ്രശ്നവും. അല്ല കയ്യൊപ്പേ, അണുപരീക്ഷണവുമായി ബന്ധപ്പെട്ട് ഇറാന് അനുകൂലമായി നാം സംസാരിച്ചുപോയാല്‍ നമ്മള്‍ ഇറാനികളാണെന്നു വരുമോ? അപ്പോള്‍ നമ്മള്‍ ഒരേ സമയം പാലസ്തീനികളും ആണെന്നു വരില്ലേ? അപ്പോള്‍ കമ്പോഡിയ - ചെച്നിയ - വിയറ്റ്നാം? ചോദിച്ചെന്നേയുള്ളൂ.. ഈ ഉദാഹരണങ്ങളൊക്കെ തെരഞ്ഞെടുത്തതു തന്നെ ഞാന്‍ സംഘപ്രവര്‍ത്തകനാണെന്നതിനു തെളിവാണ് എന്നൊരു മറുവാദം ഉന്നയിക്കാമോ? തമാശകള്‍ ആര്‍ക്കാണിഷ്ടമില്ലാത്തത്‌?

ഞാനൊരു സംഘപ്രവര്‍ത്തകനൊന്നും അല്ല. അതുകൊണ്ടു തന്നെ അവരേക്കുറിച്ചുള്ള എന്റെ ധാ‍രണകള്‍ തെറ്റായിരിക്കാനിടയുണ്ട്‌. എനിക്കതേക്കുറിച്ചു നല്ല ബോദ്ധ്യവുമുണ്ട്‌. ഞാന്‍ സംഘത്തിന്റെ വക്താവാണെന്നോ ഞാന്‍ പറയുന്നത്‌ സംഘത്തിന്റെ ഔദ്യോഗിക നിലപാടുകളാണെന്നോ ആളുകള്‍ തെറ്റിദ്ധരിക്കരുത്‌ എന്നെനിക്ക്‌ ആഗ്രഹമുണ്ട്‌. അത്‌ അവര്‍ മൂലം എനിക്കു ചീത്തപ്പേരുണ്ടാകരുത്‌ എന്നു ഭയന്നിട്ടല്ല - എവിടുന്നൊക്കെയോ എന്തൊക്കെയോ മനസ്സിലാക്കിയിട്ട്‌ സംസാരിക്കുന്ന ഞാന്‍ മൂലം അവര്‍ക്കു ചീത്തപ്പേരുണ്ടാകണ്ട എന്നു കരുതിയിട്ടാണ്. ഈയൊരു നിലപാടിനെ അവരോട്‌ എതിര്‍പ്പില്ലാത്തതിന്റെ തെളിവായി എടുക്കാവുന്നതാണ്. ഇതൊക്കെ ഞാനിങ്ങനെ വിശദീകരിക്കുന്നതു വായിക്കുകയും സംഘത്തേക്കുറിച്ച്‌ അറിയാവുകയും ചെയ്യുന്ന ഏതൊരാള്‍ക്കും പെട്ടെന്നു മനസ്സിലാവും - ഞാന്‍ ഒരു സംഘശാഖയുടെ ഏഴയലത്തുപോലും ചെന്നിട്ടില്ലാത്തയാളാണെന്ന്‌. (പറയുന്നത്‌ തെറ്റ്‌ എന്ന നിലയ്ക്കല്ല. വാദ-പ്രതിവാദത്തില്‍ പക്വത പുലര്‍ത്തുന്നുണ്ടോ എന്ന സംശയത്തിന്റെ പേരില്‍.)

വൈത്തോ:-
(1) കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഉപയോഗിക്കുന്ന രഹസ്യകോഡ്‌ അനുസരിച്ച്‌ ‘സംഘപരിവാര്‍’ എന്നതിന് ‘നമ്പൂതിരിമാര്‍’ എന്നാണത്രേ പറയേണ്ടുന്നത്‌. നമ്പൂതിരിമാര്‍ ഇതില്‍ പ്രതിഷേധിക്കാനിടയുണ്ട്‌. ഇതുവരെ കേട്ടിട്ടുള്ള സകല നമ്പൂതിരിഫലിതങ്ങളേയും കടത്തിവെട്ടിക്കളഞ്ഞതിന്റെ പേരില്‍!

(2) ചെറിയൊരുപദേശം കൂടി. പിന്നാക്കജാതിക്കാര്‍ക്കും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുമൊക്കെ ഇടയില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ള അനേകം ബി.ജെ.പി.നേതാക്കന്മാരില്‍ ആരെയെങ്കിലുമൊക്കെയാണു വിമര്‍ശിക്കുന്നതെങ്കില്‍, ചിലപ്പോഴൊക്കെ നാം ഓര്‍‍ത്തെന്നു വരും. പക്ഷേ മോഡിയേക്കുറിച്ചാ‍ണെങ്കില്‍ - അറിയാമല്ലോ - ആവേശം കൂടിപ്പോകാനിടയുണ്ട്‌. ഏതെങ്കിലുമൊരു ചര്‍ച്ചയ്ക്കിടയില്‍ “നരേന്ദ്രമോഡി എന്ന സവര്‍ണ്ണഫാസിസ്റ്റ്‌“ എന്നൊന്നും കേറി പറഞ്ഞു കളയരുത്‌. അങ്ങേരുടെ ജാതിയും കുലവുമൊക്കെ അറിയുന്നവര്‍ ചിരിക്കും. ഹിന്ദുത്വ ഫാസിസ്റ്റ്‌ എന്നു പറയുന്നതായിരിക്കും ബുദ്ധി. അല്ലെങ്കില്‍, ‘സ്വന്തം ജാതിയോട്‌ യാതൊരു കൂറും കാണിക്കാതെ, സവര്‍ണ്ണ മേധാവിത്വത്തിനു വേണ്ടി പരിശ്രമിക്കുന്ന വിഡ്ഢി‘ എന്നുമാവാം.

12 comments:

Unknown said...

സംഘപരിവാറിനെ എതിര്‍ക്കാനുദ്ദേശിച്ച്‌ ബൌദ്ധിക തലത്തില്‍ - സാഹിത്യരചനകളുടെയും പ്രസംഗങ്ങളുടെയുമൊക്കെ രൂപത്തില്‍ - പ്രവര്‍ത്തിക്കുന്ന എല്ലാവരോടുമായി എനിക്കൊരുപദേശമുണ്ട്‌. ബ്രാഹ്മണാഭിമുഖ്യം എന്ന ആയുധം എടുത്തുപയോഗിക്കുന്നതു കൊള്ളാം. ധാരാളം പേരെ അവര്‍ക്കെതിരെ അണി നിരത്തുവാന്‍ അതുപകരിക്കും. പക്ഷേ പറഞ്ഞു പറഞ്ഞ്‌ നിങ്ങള്‍ സ്വയം അതു വിശ്വസിച്ചുപോകുന്ന അവസ്ഥ വന്നുപോകാതെ സൂക്ഷിക്കണം. ഡ്രാക്കുളയെ സൃഷ്ടിച്ച നോവലിസ്റ്റ്‌ ഒടുവില്‍ ഭയന്നു മരിച്ചു എന്നു പറഞ്ഞതുപോലെയായിപ്പോകും.

vimathan said...

പ്രിയ നകുലന്‍, താങ്കള്‍ ഇങനെ എഴുതി “ഗോള്‍വള്‍ക്കര്‍ സംഘനേതൃനിരയിലെത്തുന്നതിനും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘം ഭാ‍രതമാസകലം വ്യാപിക്കുന്നതിനും, സംഘത്തിന്റെ ആശയധാരയും കര്‍മ്മ പദ്ധതികളും കാര്യക്രമങ്ങളുമെല്ലാം അതിന്റെ ഏതാണ്ട്‌ പൂര്‍ണ്ണവികസിതമായ (ഇന്നത്തെ)രൂപത്തിലെത്തുന്നതിനുമെല്ലാം പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ, അദ്ദേഹം യുവാവായിരുന്നപ്പോള്‍ എഴുതിയ (വിവര്‍ത്തനം നടത്തുക മാത്രമായിരുന്നു എന്നുമൊരു തര്‍ക്കമുണ്ട്‌) ഒരു പുസ്തകത്തിലെ ഏതാനും ചില വരികളുദ്ധരിച്ചു കൊണ്ട് - ‘ഇതൊക്കെയാണ് ഇവരുടെ പരിപാടി‘ എന്ന പരമാബദ്ധവും വിശ്വസിച്ച്‌ (വിശ്വസിപ്പിച്ചും) - ഇന്നത്തെക്കാലത്ത്‌ അവരെ എതിര്‍ത്തു മുന്നേറുന്നതിന്‌ ഒരു പരിധിയുണ്ടെന്നും അതില്പരമൊരു മൌഢ്യമില്ലെന്നും ഇനിയെങ്കിലും മനസ്സിലാക്കുക”

മേല്‍പ്പറഞതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? ഗോള്‍വാര്‍ക്കര്‍ ചെറുപ്പത്തില്‍ എഴുതിയത് പില്‍ക്കാലത്ത് തള്ളിപ്പറഞ്ഞിട്ടുണ്ടോ? അതോ അന്ന് പറഞ്ഞിരുന്ന കാര്യങള്‍ ആര്‍ എസ്സ് എസ്സ് ഇന്ന് അംഗീകരിക്കുന്നില്ല എന്നാണോ? അതൊ, മേല്‍പ്പറഞ്ഞ പുസ്തകം ഗോള്‍വള്‍ക്കര്‍ എഴുതിയതല്ല , മറിച്ച് മറ്റാരോ എഴുതിയത് ഗോള്‍വള്‍ക്കര്‍ വിവര്‍ത്തനം ചെയ്യുക മാത്രമേ ചെയ്തുള്ളൂ, അതുകൊണ്ട് അതില്‍ പറഞ്ഞ കാര്യങള്‍ ഒന്നും ഗോള്‍വാള്‍ക്കരുടേയൊ, സംഘത്തിന്റെയോ അഭിപ്രായമല്ല എന്നാണോ വിവക്ഷ? അങിനെയാണെങ്കില്‍ എന്തുകോണ്ട് സംഘത്തിന്റെ ഔദ്യോഗിക നിലപാടായി അത് തുറന്നു പറയുന്നില്ല. മേല്‍പ്പറഞ്ഞ പുസ്തകം പോലെ , അല്ലെങ്കില്‍ മനുസ്മ്രിതി പോലെ, സ്ത്രീ-അവര്‍ണ്ണ വിരുദ്ധ നിലപാടുകള്‍ ഉണ്ട് എന്നു ആരോപിക്കപ്പെടുന്നവ, സംഘം കാലഹരണപ്പെട്ടതായി കണക്കാക്കി തള്ളീപ്പറഞ്ഞിട്ടുണ്ടോ? അതോ, അവയെ തള്ളിപ്പറയാതെ അവയ്ക്കൊക്കെ വെള്ളപൂശുന്ന പുതിയ വ്യാഖ്യാനങള്‍ ചമയ്ക്കുകയണോ ചെയ്യാറുള്ളത്? ദയവായി വിശദീകരിക്കും എന്ന് കരുതുന്നു.
ഓ ടോ: മറ്റൊന്നുകൂടി , ഓ ബി സി സംവരണ പ്രശ്നത്തില്‍ സംഘത്തിന്റെ ഔദ്യോഗിക നിലപാട് എന്താണ് ?.

വിനയന്‍ said...

പ്രിയപ്പെട്ട നകുലന്‍
താങ്കള്‍ അറിഞ്ഞു കൊണ്ടാണോ എന്നറിയില്ല സംഘ്പരിവാറിനു വേണ്ടി സംസാരിക്കുന്നു.സംഘ്പരിവാറിന്റെ മുഖം വളരെ മോശമാണ് ഇന്നേവരെയുള്ള അവരുടെ ചെയ്തികളീല്‍ നിന്നും.മത സ്പര്‍ദ്ദ കൂട്ടി ഒന്നും നേടാന്‍ ഇന്ത്യാ മഹാരാജ്യത്ത് സാധ്യമല്ല,നമ്മെ തകര്‍ക്കൂം ഇതെല്ലാം.സഘ്പരിവാര്‍ എല്ലായിടത്തും സാമുദായിക സൌഹര്‍ദ്ദം തകര്‍ത്തു കൊണ്ടിരിക്കുകയാണ്, താങ്കളെങ്കിലും പ്ലീസ്,,,,,,,,,.........

Sunil said...

Dear Nakulan,
You have to sweat a lot to justify the deeds/ideology of 'Parivar'.
And that may be the reason that you are very selective in clearing the doubts of ur fellow bloggers, allea? My questions in ur previous posts are still unanswered:)
I think emotional posts do nothing in a healthy debate and again do u think it is reader's duty to summurise your post.

Enthinanu mashe ee mukham mudi??
RSS ne poornamayum nyayikariykukayaum ..avasanam njan oru RSS karan alla ennu parayukayum cheyunnathinte yukthi enthanu?
RSS shakhayil poyalle RSS aku ennundo?? atho Keralathile "pretheka sahacharyam" thanneyano thankale ingane urundu kalippiykunnathu??

oasis

Unknown said...

വിനയന്‍,
നമുക്കിഷ്ടമില്ലാത്തൊരു കാര്യം ആരെങ്കിലും പറയുമ്പോള്‍ അതിനെ എതിര്‍ക്കുന്നത് ചെറിയൊരു അസഹിഷ്ണുതയുടെ ലക്ഷണമാണെന്ന് ദയവായി തിരിച്ചറിയുക. സാമുദായികവും അല്ലാത്തതുമായ എല്ലാ സ്പര്‍ദ്ധയുടെയും പിന്നില്‍ യഥാര്‍ത്ഥത്തില്‍ ഈയൊരു വികാരം തന്നെയാ‍ണുള്ളത്‌.

താങ്കള്‍ പറഞ്ഞു വയ്ക്കുന്നത്‌ - സംഘപരിവാര്‍ എല്ലായിടത്തും സാമുദായിക സൌഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണ് - അതുകൊണ്ട്‌ അവരേപ്പറ്റി നാം നിശ്ശബ്ദത പാലിക്കാം എന്നാണോ? അത്‌ അവരുടെ വളര്‍ച്ചയെ താനെ തടഞ്ഞുകൊള്ളും എന്നാണോ? അതോ അവരെ എതിര്‍ക്കുന്നവര്‍ പറഞ്ഞു തരുന്നതു മാത്രം വിശ്വസിച്ച്‌ അവരെ ഭര്‍ത്സിച്ചുകൊണ്ടിരുന്നാല്‍ അവരുടെ ശക്തി താനെ ക്ഷയിച്ചു കൊള്ളും എന്നാണോ?

ഈയിടെ അവര്‍ സംഘടിപ്പിച്ച സമ്മേളനങ്ങളില്‍ ഒന്നിലെങ്കിലുംചെന്ന്‌ അവിടെയെത്തിയ ജനങ്ങളെ കണ്ടിരുന്നെങ്കില്‍, താങ്കളിങ്ങനെയൊന്നും ചിന്തിക്കുമായിരുന്നില്ല. അവിടെ കൈക്കുഞ്ഞുങ്ങളുമായി വന്ന സ്ത്രീജനങ്ങളും വൃദ്ധരുമൊക്കെ ‘വംശശുദ്ധിയുടെ’ വക്താക്കളായിരിക്കുമെന്ന്‌ - അല്ലേ? നമ്മളിതൊക്കെ കണ്ട്‌, എന്തൊക്കെയോ സംഭവിക്കുന്നുവെന്ന്‌ ഭയന്ന്‌, ‘എന്നാലും ഇല്ല - എത്രയായാലും പരിപ്പു വേവില്ല‘ - എന്നൊക്കെ ആശ്വസിച്ച്‌ കഴിഞ്ഞു കൂടാമെന്ന്‌ - അല്ലേ? അവരേക്കുറിച്ച്‌ ഒന്നും അറിയാനേ ശ്രമിക്കേണ്ടെന്ന്‌ - അവര്‍ക്കെന്താണു പ്രശ്നമെന്ന്‌ ചിന്തിക്കുകയേ വേണ്ടെന്ന്‌ - അവരെ അനുകൂലിക്കുന്നവരുടെ മനശ്ശാസ്ത്രമെന്തെന്ന്‌ അത്ഭുതപ്പെടുകയേ വേണ്ടെന്ന്‌ - അല്ലേ?

ഞാനതിനൊരുക്കമല്ലാത്തതിന് എന്നോടു ക്ഷമിക്കുക. മതേതരത്വത്തിലും സഹിഷ്ണുതയിലും അഭിപ്രായസ്വാതന്ത്ര്യത്തിലുമൊക്കെ അല്പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍, താങ്കള്‍ എനിക്കു പറയാനുള്ളതും ക്ഷമയോടെ കേട്ടേ തീരൂ. സംഘപരിവാറിനേക്കുറിച്ച്‌ നാം കേള്‍ക്കുന്നതൊക്കെ അക്ഷരം പ്രതി ശരിയാണെങ്കില്‍ - അവര്‍ക്ക്‌ നമ്മുടെ രാജ്യത്ത്‌ വലിയൊരളവു വരെ ജനസമൂഹങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നു എന്നത്‌ താങ്കളെ ദു:ഖിപ്പിക്കുകയോ അത്ഭുതപ്പെടുത്തുകയോ ചെയ്യാത്തതെന്താണ്? പ്രശ്നങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നത്‌ പ്രശ്നപരിഹാരത്തിനുതകുമെന്ന്‌ താങ്കള്‍ കരുതുന്നുവോ? സംഘത്തിനേക്കുറിച്ച്‌ എന്തു പറയണമെന്നാണെങ്കിലും ഉടനടി സെന്‍സര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തുന്നവര്‍ അവരേക്കുറിച്ചുള്ള ഭീതിയും വിദ്വേഷവും പരത്തുന്നതില്‍ അത്തരമൊരു സമീപനം പുലര്‍ത്താത്തതെന്തുകൊണ്ടാണ്? അത്‌ ഇന്ത്യയെ ശക്തിപ്പെടുത്തുമായിരിക്കണം. അല്ലേ? ‘സംഘം വേട്ടക്കിറങ്ങിയിരിക്കുകയാണെ‘ന്നും മറ്റും പറഞ്ഞ്‌ ഭീതി പരത്തി യുവഹൃദയങ്ങളില്‍ തീവ്രവാദം തിരുകിക്കയറ്റുന്നതും ഇന്ത്യയെ ശക്തിപ്പെടുത്തലിന്റെ ഭാഗം തന്നെയായിരിക്കണം.അല്ലേ?

‘ഹിന്ദുത്വത്തേക്കുറിച്ചു വാദിക്കുന്നവര്‍ അക്രമികളാണ് ‘ എന്നു പറഞ്ഞാല്‍, ഏകമുഖമായ ചിന്തയുള്ളവര്‍ക്ക്‌ അവിടം കൊണ്ടു നിര്‍ത്താം. ബഹുമുഖമായ ചിന്തയുള്ളവര്‍ക്ക്‌ ആലോചന തുടര്‍ന്നേ പറ്റൂ. “ആണോ? അതെന്താ അങ്ങനെ? അക്രമം നടത്താന്‍ അവരെ പ്രേരിപ്പിക്കുന്നതെന്താണ്? അവരാണോ അക്രമങ്ങള്‍ സൃഷ്ടിക്കുന്നത്‌? അക്രമം കൊണ്ട്‌ അവര്‍ക്കു കോട്ടമല്ലാതെ എന്തു നേട്ടമാണുള്ളത്‌? പിന്നെയെന്താ അവര്‍ക്കു ഭ്രാന്തുണ്ടോ? ഉണ്ടെങ്കില്‍ ഇത്രയധികം പേര്‍ക്ക്‌ ഒരുമിച്ചു് അതുണ്ടാവുമോ?” അങ്ങനെ പലതും.

സംഘത്തേക്കുറിച്ചും പരിവാര്‍ സംഘടനകളേക്കുറിച്ചും എനിക്കു തോന്നിയ, ഞാന്‍ ‘മെനക്കെട്ടു’ തന്നെ കണ്ടെത്തിയ ചില കാര്യങ്ങളൊക്കെയാണ് ഞാന്‍ ഇടയ്ക്ക്‌ പറയാറുള്ളത്‌. ‘അവര്‍ക്കു വേണ്ടി’ സംസാരിക്കുന്നു എന്ന തോന്നല്‍ താങ്കള്‍ക്കുണ്ടാകുന്നത്‌, പറയുന്നത് ശരിയാണെന്നും, അത്‌ അവര്‍ക്ക്‌ അനുകുലമാണെന്നുമുള്ള തോന്നലില്‍ നിന്നാണ്‌. ഞാന്‍ നുണ പറയുന്നു എന്നു നിങ്ങള്‍ കണ്ടെത്തിയാല്‍ ദയവായി ചൂണ്ടിക്കാണിക്കുക. സത്യം ചൂണ്ടിക്കാണിക്കുമ്പോള്‍ പരിഭവിക്കുന്നെങ്കില്‍ ഞാന്‍ നിസ്സഹായനാണു വിനയന്‍. സത്യത്തില്‍, താങ്കളീപ്പറയുന്ന സ്പര്‍ദ്ധയുടെ തന്നെ മറ്റൊരു വശത്തില്‍ നിന്നു രൂപം കൊണ്ട പ്രചണ്ഠ പ്രചാരണങ്ങളുടെ ഫലമാണ് അവര്‍ക്കുവേണ്ടി സംസാരിക്കരുത്‌ എന്നഭ്യര്‍ത്ഥിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നതും. ഇതൊന്നും താങ്കള്‍ തിരിച്ചറിയുന്നില്ലെന്നേ ഉള്ളൂ.

Unknown said...

ഒയാസിസേ,
താങ്കളുടെ കാര്യം കഷ്ടം തന്നെ. സഹതാപമുണ്ട്‌.
ഈ ‘സമ്മറി’ ഒക്കെയാണ് താങ്കളേപ്പോലെയുള്ളവരുടെ പ്രശ്നം. ഇടുങ്ങിയ ചിന്താഗതികളിലേക്ക്‌ പെട്ടെന്നെത്തിപ്പെടുകയാണ്. അല്പം വിശാലചിന്ത - എല്ലാ വശങ്ങളും മനസ്സിലാക്കാനുള്ള ക്ഷമ - അതൊക്കെ കൈമുതലായി വേണം - ഇത്തരം കാര്യങ്ങളേക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍. ഒന്നു മാത്രം ശരി - മറ്റുള്ളതെല്ലാം തെറ്റ്‌ എന്നു വിചാരിക്കുന്നത്‌ ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടുണ്ടാക്കും. എല്ലാത്തിലും കുറച്ചു ശരിയും കുറച്ചു തെറ്റുമുണ്ടാകും എന്നു കരുതുന്നത് അത്രയ്ക്കൊന്നും ആക്ഷേപകരമല്ല എന്നു വരും - അപ്പോള്‍.

താങ്കള്‍ അന്നു ലിസ്റ്റു ചെയ്ത കാര്യങ്ങള്‍ക്കു മറുപടി തന്നിട്ടില്ല എന്ന്‌ ഇപ്പോഴാണോര്‍ത്തത്‌. ക്ഷമാപണം. അതില്‍ താങ്കള്‍ പറഞ്ഞവ മുഴുവന്‍ താങ്കളുടെ അഭിപ്രായങ്ങള്‍ മാത്രമാണ്. അതിലേക്ക്‌ എന്റെ അഭിപ്രായങ്ങളെ വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചിട്ടു കാര്യമില്ല. എനിക്ക്‌ പറയാനുള്ളതെല്ലം വ്യക്തമായി - വിശദീകരിച്ച്‌ ഞാന്‍ ആ പോസ്റ്റില്‍ത്തന്നെ എഴുതിയിരുന്നു. അതിനെ ചുരുക്കുന്ന പരിപാടി ഇടുങ്ങിയ ചിന്തയുടെ ലക്ഷണമാണ്. "ray of hope' എന്നൊക്കെ താങ്കള്‍ എഴുതിയത്‌ ഞാന്‍ എഴുതിയതുമായി യാതൊരു ബന്ധവും പുലര്‍ത്തുന്നതായിരുന്നില്ല. അതു താങ്കളുടെ ഉള്ളിലിരുപ്പ്‌ വെളിപ്പെടുത്തിയെന്നേയുള്ളൂ.

എന്തു മുഖംമൂടിയേക്കുറിച്ചാണു താങ്കളീപ്പറയുന്നത്‌? സംഘത്തോടുള്ള എന്റെ നിലപാട്‌ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. അനുഭാവമുള്ള കാര്യങ്ങള്‍ അങ്ങനെയും പറഞ്ഞിട്ടുണ്ടല്ലോ. എല്ലാ പോസ്റ്റുകളും കമന്റുകളുമൊക്കെ വായിക്കുക ദുഷ്കരമാണ്. താങ്കള്‍ വിട്ടുപോയതാവാം.

ഞാന്‍ മുഖം മൂടിയണിയുകയാണ് എന്ന തോന്നല്‍, താങ്കളുടെ ഒരു ആഗ്രഹത്തില്‍ നിന്ന്‌ - മിഥ്യാബോധത്തില്‍ നിന്ന്‌ ഒക്കെ വരുന്നതാണ് - സംഘപ്രവര്‍ത്തകര്‍ അവരുടെ നിലപാടുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് - ആവണം - ആവുമായിരിക്കും - ആയാല്‍ കൊള്ളാമായിരുന്നു - എന്നൊക്കെയുള്ള തോന്നല്‍‌. ഞാന്‍ മനസ്സിലാക്കിയിടത്തോളം, അവര്‍ക്കൊക്കെ അതില്‍ അങ്ങേയറ്റം അഭിമാനമേയുള്ളൂ സുഹൃത്തേ. സംഘത്തേക്കുറിച്ചു ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ പറയാന്‍ തയ്യാറാകുന്നതിന്റെ പേരില്‍ വിദ്വേഷം മൂത്ത്‌ താങ്കളൊക്കെ എനിക്കും എന്തെങ്കിലും പട്ടം കല്പിച്ചു തന്നാല്‍ എനിക്കും അതില്‍ അഭിമാനമേയുള്ളൂ. ഇതൊക്കെ തികച്ചും ആപേക്ഷികമായ കാര്യങ്ങളാണു സുഹൃത്തേ. നിങ്ങളൊക്കെയാണ് ഇക്കാലത്തെ ഏറ്റവും വലിയ സംഘപ്രചാരകന്മാര്‍ എന്നു പറഞ്ഞുകൊള്ളട്ടെ.

പിന്നെ - ശാഖയില്‍പ്പോയാലേ ആര്‍. എസ്‌. എസ്‌.കാരനാകുകയുള്ളോ എന്നു ചോദിച്ചില്ലേ. അതെ എന്നാണുത്തരം. ശാഖയില്‍പ്പോയാല്‍ - കുറേനാള്‍ പോയി - ഒരു സ്വയം സേവകനായാല്‍ മാത്രമേ ആര്‍.എസ്‌.എസ്‌.കാരനാകുകയുള്ളൂ. അപ്പോള്‍ അതു പോലും മനസ്സിലാകാതെയാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌ അല്ലേ? കഷ്ടം തന്നെ.

>> RSS ne poornamayum nyayikariykukayaum ..avasanam njan oru RSS karan alla ennu parayukayum cheyunnathinte yukthi enthanu? <<

ഇത്തരം മണ്ടന്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയേണ്ടതെങ്ങനെ എന്നോര്‍ത്തു വിഷമിക്കുകയാണ്. നുണ പറഞ്ഞിട്ട്‌ ഒന്നും നേടാനില്ല എന്നതു തന്നെ അതിന്റെ യുക്തി. അല്ലാണ്ടെന്താ?

സംഘത്തിന്റെ നിലപാടുകള്‍ അറിയാന്‍ ഇറങ്ങിപ്പുറപ്പെട്ട്‌ ഒടുവില്‍ സംഘത്തിന്റെ ശക്തനായ ഒരു അനുഭാവിയായി മാറിയ ആളാണ് ഭരത്‌ ഗോപി. അദ്ദേഹവുമായി തട്ടിച്ചുനോക്കിയാല്‍ എന്റെ നിലപാടുകളൊക്കെ എത്ര നിസ്സാരം. താങ്കള്‍ക്കൊക്കെ അദ്ദേഹവും ഒരു ആര്‍.എസ്‌.എസ്‌.കാരനായിരിക്കും! ചിരിക്കാതെ തരമില്ല എന്നതില്‍ ക്ഷമിക്കുക.

ഈ പോസ്റ്റു വായിച്ച്‌ താങ്കള്‍ പ്രകോപിതനാവുന്നത്‌ കൌതുകമുണര്‍ത്തുന്നു. ആര്‍. എസ്‌. എസ്‌. എന്നാല്‍ ബ്രാഹ്മണക്കൂട്ടം തന്നെ മാഷേ. സമ്മതിച്ചു. എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞത്‌ താങ്കള്‍ കേട്ടില്ല എന്നു നടിക്കുക - ദയവായി. അങ്ങനെയൊരു അബദ്ധധാരണയുമായി താങ്കള്‍ വളരെക്കാലം ജീവിച്ചാലും ലോകത്തിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

ആര്‍. എസ്‌. എസ്‌. ഇവിടെ നിലനില്‍ക്കുന്നുവെങ്കില്‍ അതിനു കാരണങ്ങളുണ്ട്‌. താങ്കള്‍ക്ക് അവരേക്കുറിച്ചു സംസാരിക്കുന്നതിനോടു തന്നെ അങ്ങേയറ്റത്തെ അസഹിഷ്ണുതയാണെങ്കില്‍ ഞാനെന്തു വേണമോ ആവോ! എനിക്കതില്‍ സഹായിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. എന്റെ ബ്ലോഗുകള്‍ വായിച്ച്‌ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാതെ, അവഗണിക്കുക. സംഘത്തേക്കുറിച്ച്‌ എന്തെങ്കിലും പറയാന്‍ തുടങ്ങിയ ബ്ലോഗല്ല എന്റ്റേത്‌. താങ്കളേപ്പോലെയുള്ള ചിലരാണ് നിര്‍ബന്ധപൂര്‍വ്വം ചോദ്യങ്ങള്‍ ചോദിച്ച്‌ എന്നേക്കൊണ്ട്‌ മറുപടി പറയിച്ച്‌ അത്‌ അങ്ങനെയാക്കിയത്‌. സ്വയം കൃതാനര്‍ത്ഥം! അല്ലാതെന്താ.

വൈത്തോ:- ‘കേരളസാഹചര്യത്തിലെ ഉരുണ്ടുകളി‘ എന്ന താങ്കളുടെ പ്രയോഗമുണ്ടല്ലോ. അതു തന്നെ - അതിന്റെ യഥാര്‍ത്ഥ വശം തന്നെയാണു സുഹൃത്തേ എന്നെക്കൊണ്ട്‌ എഴുതിക്കുന്നതും എന്നേപ്പോലെയുള്ളവരെ സംഘപരിവാര്‍ ഭാഗത്തേയ്ക്ക്‌ എത്തിനോക്കിപ്പിക്കുന്നതും. ‘പുരോഗമന‘ - ‘മനുഷ്യാവകാശ’ പ്രസ്ഥാനങ്ങളുടെ ഈ ഉരുണ്ടുകളി തുടരുന്നിടത്തോളം കാലം ചിന്താശേഷിയുള്ള ഒരുപാടുപേര്‍ ഒഴുക്കിനെതിരെ നീന്തിത്തുടങ്ങുന്നത്‌ നാം കണ്ടുകൊണ്ടേയിരിക്കും. ഇതൊരു അനിവാര്യതയാണ്. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി‘യുടെ - കാലം സൃഷ്ടിച്ച - അനിവാര്യമായ ഒരു മറുപക്ഷം.

കൈയൊപ്പ്‌ said...

പ്രിയ കാണാപ്പുറം,

ഒരു സംഘടനയുടെ പ്രത്യയശാസ്ത്ര അടിത്തറ തുറന്നു സമ്മതിക്കാനുള്ള തന്റേടമെങ്കിലും താങ്കളില്‍ നിന്നും ഇപ്പോഴും പ്രതീക്ഷിക്കുന്നു. അതില്ലെങ്കില്‍ ഈ ‘സംഘ’ത്തെ അറിയാനുള്ള എളിയ ശ്രമമാണിത് എന്ന താങ്കളുടെ വാദം കേവലമൊരു ചിരിയില്‍ ഇവിടെ നിര്‍ത്താം.

നേരത്തെയൊരിടത്തെഴുതിയത് മറുപടിയായി ഞാന്‍ കുറിക്കാം. സ്നേഹസംവാദം തന്നെ, കേട്ടോ.

നന്മകള്‍ നേരുന്നു.

vimathan said...

പ്രിയ നകുലന്‍, സംശയങള്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു.

Sunil said...

പ്രിയ്യ നകുലാ,

>>ഈ ‘സമ്മറി’ ഒക്കെയാണ് >>താങ്കളേപ്പോലെയുള്ളവരുടെ പ്രശ്നം. ഇടുങ്ങിയ >>ചിന്താഗതികളിലേക്ക്‌ പെട്ടെന്നെത്തിപ്പെടുകയാണ്.

താങ്കളുടെ മുന്‍പോസ്റ്റുകളില്‍ comment കള്‍ക്ക്‌ മറുപടിയായി താങ്കള്‍ സമയക്കുറവിന്റെ പ്രശ്നം ചൂണ്ടിക്കാണിച്ചിരുന്നു..അതു പോലെ തന്നെ വായിക്കുന്നവര്‍ക്കും സമയക്കുറവ്‌ ഒരു പ്രശ്നമാണു സുഹ്രുത്തെ..summarise ചെയ്യാന്‍ ഞാന്‍ പറഞ്ഞത്‌ ഇതു രണ്ടും ഉദേദ്ശിച്ചാണു...എന്തായാലും summurise ചെയ്യാന്‍ പറഞ്ഞതിനാല്‍ എന്നെ 'സങ്കുചിത മനസ്കനാക്കി'യ താങ്കളുടെ logic ഭയങ്കരം!!( താങ്കളെ ഓര്‍ത്ത്‌ സഹതപിയ്കുവാനൊന്നും ഞാന്‍ ഇല്ല കേട്ടോ..:))

>>ഒന്നു മാത്രം ശരി - മറ്റുള്ളതെല്ലാം തെറ്റ്‌ എന്നു
>> വിചാരിക്കുന്നത്‌ ചിലപ്പോഴെങ്കിലും >>ബുദ്ധിമുട്ടുണ്ടാക്കും.

ഞാന്‍ ഒന്നു ചോദിയ്ക്കട്ടെ സുഹ്രുത്തെ..ഞാന്‍ എപ്പോഴാണു ഒന്നു മാത്രം ശരി എന്ന രീതിയില്‍ എഴുതിയത്‌??
RSS നെ ഇതു വരെ ഉള്ള എല്ലാ പോസ്റ്റുകളിലും ന്യായീകരിച്ച താങ്കള്‍ക്ക്‌ ആണോ...അതു വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട എനിക്ക്‌ ആണോ ഈ ഉപദേശം കൂടുതല്‍ ചേരുക..ശാന്തമായി ചിന്തിയ്ക്കുക..

>>താങ്കള്‍ അന്നു ലിസ്റ്റു ചെയ്ത കാര്യങ്ങള്‍ക്കു >>മറുപടി തന്നിട്ടില്ല എന്ന്‌ ഇപ്പോഴാണോര്‍ത്തത്‌. >>ക്ഷമാപണം.
തെറ്റ്‌. താങ്കള്‍ മറുപടി തന്നിരുന്നു.അതിങ്ങനെയായിരുന്നു
"എല്ലാ വാചകങ്ങളും അല്പം മാറ്റം വരുത്തിയാല്‍ മാത്രമേ ‘അതെ - അതു തന്നെയാണുദ്ദേശിച്ചത്‌ എന്നു പറയാന്‍ കഴിയുകയുള്ളൂ. "
ആ വാചകങ്ങള്‍ കഴിയുമെങ്കില്‍ update ചെയ്തു അയയ്ക്കാന്‍ ഞാന്‍ അഭ്യര്‍തിച്ചിരുന്നു..അതിനായിരുന്നു മറുപടി ഇല്ലാതിരുന്നതു..അന്നു ഒരു പക്ഷെ താങ്കള്‍ അതു ചെയ്തിരുന്നെങ്കില്‍ തികച്ചും പ്രയോജനപ്രദമായ ഒരു debate ആക്കി മാറ്റാമായിരുന്നു.

>>ശാഖയില്‍പ്പോയാല്‍ - കുറേനാള്‍ പോയി - ഒരു >>സ്വയം സേവകനായാല്‍ മാത്രമേ >>ആര്‍.എസ്‌.എസ്‌.കാരനാകുകയുള്ളൂ.

ശരിയാണു..സാങ്കേതികമായി താങ്കള്‍ RSS കാരന്‍ അല്ല..തെറ്റ്‌ ക്ഷമിയ്ക്കുമല്ലൊ...


>>‘പുരോഗമന‘ - ‘മനുഷ്യാവകാശ’ >>പ്രസ്ഥാനങ്ങളുടെ ഈ ഉരുണ്ടുകളി >>തുടരുന്നിടത്തോളം കാലം ചിന്താശേഷിയുള്ള >>ഒരുപാടുപേര്‍ ഒഴുക്കിനെതിരെ നീന്തിത്തുടങ്ങുന്നത്‌ >>നാം കണ്ടുകൊണ്ടേയിരിക്കും.

സര്‍, "ഉരുണ്ടു കളി എന്നു പറഞ്ഞു" ഉരുണ്ടു കളിയ്കാതെ എതെന്താണു എന്നു വ്യക്തമാക്കണം.


എന്റെ നിലപാടുകള്‍

1) ആശയപരമായി RSSനു socialist ആശയങ്ങളുമായി ഏറ്റുമുട്ടാനുള്ള കരുത്തില്ല.
2) RSS ന്റെ വളര്‍ച്ച രാജ്യത്ത്‌ വിഭാഗീയത വര്‍ധിപ്പിയ്ക്കാനേ ഉപകരിച്ചിട്ടുള്ളൂ.
3) RSS ലോകത്തെ എതാണ്ടെല്ല രാജ്യങ്ങളിലും ശക്ത്തമായി കൊണ്ടിരിയ്കുന്ന തീവ്ര വലതുപക്ഷമൗലികവാദത്തിന്റെ ഇന്ത്യന്‍ പതിപ്പാണു.
4) ദുരിതബാധിത പ്രദേശങ്ങളിലും(സുനാമി) മറ്റുമുള്ള ആര്‍.എസ്സ്‌.എസ്സ്‌ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിയ്ക്കുന്നു.( NDF too played a gud job there.)
5)ഉത്സവങ്ങളും മറ്റ്‌ ക്ഷേത്രാചാരങ്ങളിലും ആര്‍.എസ്സ്‌.എസ്സ്‌ പ്രവര്‍ത്തകരുടെ പങ്കാളിത്തം ശ്രധേയമാണു/ഒഴിച്ചുകൂടാനാകാത്തതാണു.
6)ലളിതമായി തന്നെ പറയട്ടെ രാജ്യത്തില്‍ ഉടലെടുക്കുന്ന എല്ലാ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കും കാരണക്കാരാകുന്നവരില്‍ ആര്‍.എസ്സ്‌.എസ്സ്‌ ന്റെ സ്ധാനം എന്നും മുന്നിലാണു എന്നതു ഭരത്‌ ഗോപി പോലും സമ്മതിയ്കും.

സുഹ്രുത്തെ RSS ന്റെയും NDFന്റെയും ഒക്കെ വളര്‍ച്ച തടയേണ്ടതു ഇന്നിന്റെ ആവശ്യമാണു.അതിനു മുങ്കൈയെടുക്കേണ്ടതു താങ്കളെ പോലെയുള്ളവരാണു.താങ്കള്‍ ഇടതില്‍ അരോപിയ്ക്കുന്ന കാപട്യങ്ങള്‍ RSSനെ ന്യായീകരിയ്ക്കുന്നതിനു കാരണമാകുമോ?

അല്ലെങ്കില്‍ 'നിങ്ങള്‍ എന്നെ RSS ആക്കി' എന്നു ഒരു വശത്തും "നിങ്ങള്‍ എന്നെ NDF ആക്കി" എന്നു മറുവശത്തും ഇരുന്ന് പറഞ്ഞു നമ്മുക്ക്‌ പരസ്പരം വെട്ടി മരിയ്ക്കാം.
>>"ഇതൊരു അനിവാര്യതയാണ്"
ano mashee?? nammuku onnu cheyaan kazhiyillea? I doubt..

ഒ.ടോ:
RSS ശാഖകള്‍ ഞങ്ങളുടെ നാട്ടിലൊക്കെ ഏറ്റവും സജീവമായിരുന്നതു 1990 -95 ഒക്കെ ആയിരുന്നു. ഇന്ന് RSS ശാഖകളില്‍ കുട്ടികളെ കിട്ടാന്‍ പണ്ടത്തെപ്പോലെ എളുപ്പമല്ല.എങ്കില്‍പ്പോലും വര്‍ഗ്ഗീയമായ വേര്‍തിരിവുകള്‍ ശക്തമായികൊണ്ടിരിയ്കുക തന്നെയാണു.


-Oasis

Unknown said...

ഒയാസിസ്‌,
താങ്കളുടെ സംശയങ്ങള്‍ക്കു ഞാന്‍ അവിടെത്തന്നെ മറുപടി എഴുതാ‍ന്‍ ശ്രമിക്കാം.

>>താങ്കള്‍ ഇടതില്‍ അരോപിയ്ക്കുന്ന കാപട്യങ്ങള്‍ RSSനെ ന്യായീകരിയ്ക്കുന്നതിനു കാരണമാകുമോ?

എല്ലാവരുടെയുള്ളിലും ഒരു വിമതസ്വരമില്ലേ ഒയാസിസ്‌? കാപട്യങ്ങളെ ചെറുക്കുവാന്‍ സംസാരിച്ചു സംസാരിച്ച്‌ ഞാനീയിടെയായി സംഘത്തെ വല്ലാതെ ന്യായീകരിക്കുന്നുവെന്ന്‌ ഞാന്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

എനിക്കു നിങ്ങളെയെല്ലാം സഹായിച്ചാല്‍ കൊള്ളാമെന്നുണ്ട്‌ ഒയാസിസ്. എന്നെ വിശ്വസിക്കുക. അച്ഛന്‍ ഇടതും മകന്‍ ബി.ജെ.പി.യുമായി അനേകം കുടുംബങ്ങള്‍ ഇന്നു കേരളത്തിലുണ്ടെന്നത്‌ നുണയല്ലെന്നറിയാമല്ലോ. താങ്കള്‍ക്കതിന്റെ കാരണങ്ങളെക്കുറിച്ചറിയാന്‍ ആകാംക്ഷയില്ലെനാണോ? ഇനിയിപ്പോള്‍ രാഷ്ട്രീയം വിട്ട്‌ - RSS-നേക്കുറിച്ചു പറഞ്ഞാല്‍ - ഒരാള്‍ക്ക്‌ സംഘ ആശയങ്ങളേക്കുറിച്ചു പഠിക്കണമെന്ന തോന്നല്‍ എന്തുകൊണ്ട്‌ ഉണ്ടാവുന്നു - അതെങ്ങനെ അനുഭാവമായി വളരുന്നു - എന്നൊക്കെ മനസ്സിലാക്കാന്‍ കഴിയുന്നത്‌ സംഘത്തിന്റെ വളര്‍ച്ചയെ തടയണമെന്നുള്ളവര്‍ക്ക്‌ വലിയൊരു അനുഗ്രഹമല്ലെന്നുണ്ടോ? സംഘത്തേക്കുറിച്ച്‌ അമിതമായ ഭീതി വളര്‍ത്തുന്നതും അപകടമാണെന്നെങ്കിലും താങ്കള്‍ സമ്മതിക്കുന്നുവോ? എന്‍.ഡി.എഫ്‌-നേയും സംഘത്തേയും ഒരേ രീതിയിലാണോ താങ്കള്‍ കാണുന്നത്‌?
സംഘപരിവാര്‍ അജണ്ടകള്‍ എന്നൊക്കെ നാം കൊട്ടിഘോഷിക്കുന്നതു പലതും തെറ്റാണെന്നു താങ്കള്‍ക്കറിയില്ലേ? മിണ്ടാതിരിക്കുമ്പോഴാണ് നമുക്ക്‌ സംശയവും ഭീതിയും വര്‍ദ്ധിക്കുന്നതെന്നും സംസാരിച്ചു തീര്‍ക്കാന്‍ പറ്റാത്ത യാതൊരു പ്രശ്നവും സത്യത്തില്‍ ഇന്നു നമുക്കിടയിലില്ല എന്നും താങ്കളംഗീകരിക്കില്ലേ?

എന്റെ ബ്ലോഗിലെ നിത്യ സാന്നിദ്ധ്യത്തിനു നന്ദി. മത്സരത്തിന്റെയും ട്യൂഷന്റെയും ടി.വി.യുടേയും ഇക്കാലത്ത്‌ ശാഖയില്‍ പുതിയ കുട്ടികളെ കിട്ടാന്‍ പ്രയാസമാണ് എന്നത്‌ സത്യമാണ് എങ്കില്‍, അത്‌ പൊതുവില്‍ എല്ലാവര്‍ക്കുമുള്ള ഒരു പ്രശ്നമാണെന്നാണെനിക്കു തോന്നുന്നത്‌. ആരോഗ്യകരമായ സംവാദങ്ങള്‍ ജനമന‍സ്സുകളെ ഇളക്കി മറിച്ചിരുന്ന ആ പഴയകാലം അതേപടി തിരിച്ചു പീടിക്കാനായില്ലെങ്കിലും, ചില കൊച്ചുകൊച്ചു വര്‍ത്തമാ‍നങ്ങളിലൂടെയെങ്കിലും നമുക്ക്‌ ശ്വാസം നിലനിര്‍ത്താം. മലയാളിയുടെ ചിന്ത മരിച്ചിട്ടില്ലെന്ന്‌ ലോകം അറിയട്ടെ.

Unknown said...

വിമതന്‍,
താങ്കള്‍ക്കുള്ള മറുപടി ഞാന്‍ അടുത്ത പോസ്റ്റായി ഇവിടെ നല്‍കിയിട്ടുണ്ട്. “സംഘം - പുസ്തകങ്ങള്‍ - സംവരണത്തിന്റെ നകുലപക്ഷം - 'വിമത'നുള്ള മറുപടികള്‍“ എന്ന പേരില്‍.
വായിക്കുമല്ലോ.

Unknown said...

രാഷ്ട്രീയസ്വയംസേവകസംഘത്തേക്കുറിച്ച്‌ പണ്ടു ചില കമ്മ്യൂണിസ്റ്റുകളും മറ്റും പറഞ്ഞുപരത്തിയിരുന്നതില്‍ - കടുത്ത നുണകള്‍ മാത്രമല്ല - ധാരാളം പരമാബദ്ധങ്ങളുമുണ്ട്‌ എന്നു ഞാന്‍ കണ്ടെത്തിയിട്ടുണ്ട്‌. അതിലൊന്നാണ് ‘സംഘത്തിന്റെ സവര്‍ണ്ണാഭിമുഖ്യം‘ എന്ന പ്രയോഗം. വെറും മണ്ടത്തരമാണ് ആ വാദം.

ജാതിരാഷ്ട്രീയം കളിക്കുന്നവര്‍ക്കെല്ലാം എളുപ്പം എടുത്തുപയോഗിക്കാവുന്ന മുദ്രാവാക്യങ്ങള്‍ എല്ലാം തന്നെ “ബ്രാഹ്മണര്‍”ക്കും “സവര്‍ണ്ണത”യ്ക്കും ഒക്കെ എതിരെയുള്ളതാണ്. അപ്പോള്‍, അതേ വിരോധം തന്നെ സംഘത്തിനെതിരെയും തിരിച്ചു വിടാനുള്ള തന്ത്രം മാത്രമാണ് ഇത്തരം ആരോപണങ്ങള്‍ക്കു പിന്നില്‍. ഇതിനു പിന്നിലെ ചില പൊള്ളത്തരങ്ങള്‍ പണ്ടെഴുതിയ ഈ പോസ്റ്റിന്റെ അവസാനഭാഗങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബീഹാറില്‍ നിന്നുള്ള ഈ വാര്‍ത്ത ഇവിടെ പ്രസക്തമാണെന്നു തോന്നിയതുകൊണ്ട്‌ കമന്റായി ചേര്‍ക്കുന്നു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍! മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും എത്ര ശ്രമിച്ചാലും സത്യത്തെ ദീര്‍ഘകാലം മറയ്ക്കാന്‍ കഴിയുകയില്ല.

Jagannath temple in Gaya has a low caste priest

Gaya, Feb 14 (ANI): Jagannath temple in Bihar took a bold initiative by anointing a low-caste to perform temple rituals, considered a strict prerogative of the Brahmins.

In a path-breaking reconciliatory gesture, Rashtriya Swayamsevak Sangh (RSS) Chief K.S. Sudarshan graced the ceremony kicking off the renovation of the temple under the guidance of the new head priest Deepak Das, a low-caste person.

"We are all children of god. Nobody is a low-caste (dalit). That is the reason why the word dalit is not mentioned in our Constitution," said Sudarshan.

Buddhist monks from the Mahabodhi temple, who attended the ceremony, said the move would go a long way in the betterment of the Hindu society.