Monday, April 23, 2007

ന്യായീകരണവാദത്തിലെ അപകടം

തൊട്ടുമുമ്പത്തെ ‍പോസ്റ്റിന്റെ തുടര്‍ച്ചയാണിത്‌.

>>[വിചാരം] മുസ്ലീങ്ങള്‍ സംഘത്തോട്‌ എന്താണു ചെയ്തത്‌? എന്തു ചെയ്തിട്ടാണ് അവരെ വേട്ടയാടുന്നത്‌? <<

‘വേട്ട‘ എന്നുള്ള പ്രയോഗത്തിലെ പൊള്ളത്തരത്തേപ്പറ്റി നേരത്തെ പറഞ്ഞു കഴിഞ്ഞു.

"എന്താണ്‌ ചെയ്തത്‌?" എന്നു ചോദിക്കുന്നതില്‍ വലിയൊരു അപകടമുണ്ടെന്ന്‌ ദയവായി തിരിച്ചറിയുക. അപ്പോള്‍ "എന്തെങ്കിലും ചെയ്തിട്ടാണെങ്കില്‍ മനസ്സിലാക്കാമായിരുന്നു" എന്നൊരു ധ്വനിയുണ്ട്‌ അതില്‍. ഈയൊരു കാഴ്ചപ്പാട്‌ നമ്മുടെ സ്വതന്ത്ര ചിന്തകള്‍ക്കു വല്ലാത്തൊരു തടസ്സമാണു വിചാരം. സത്യത്തില്‍ പലപ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നതിനു കാരണമിതാണ്‌. ഒരല്‍പം സമയമെടുത്ത്‌ ഇതേപ്പറ്റി ആഴത്തില്‍ ചിന്തിക്കുന്നതു നന്നായിരിക്കും.

ഇനിയുള്ള ഭാഗം വളരെ ശ്രദ്ധയോടെ മാത്രം വായിക്കുക.

തീവണ്ടി ആകസ്മികമായി കത്തിയതാണെന്ന റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുപ്പിനു മുമ്പു പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടികള്‍ മല്‍സരിക്കുന്നതിനു പിന്നില്‍ ഈ മനശാസ്ത്രമുണ്ട്‌. ആകസ്മികമായിട്ടല്ല കത്തിയതെന്നു തെളിഞ്ഞാല്‍ പിന്നീടുണ്ടായ ആക്രമണങ്ങള്‍ ന്യായീകരിക്കപ്പെടും എന്നൊരു ഭയം. ഈയൊരു മനോഗതിയല്ലേ നമ്മുടെ യഥാര്‍ത്ഥ പ്രശ്നം? ചിന്തിക്കുക.

കത്തിച്ചതു തന്നെയെന്നു കരുതുക. എന്നു വച്ച്‌? തുടര്‍ന്നു നടന്നതിന്‌ ന്യായീകരണമുണ്ടോ? ഇല്ലല്ലോ. പക്ഷേ നാം അതിനൊരുക്കമല്ല. തുടര്‍ന്നു നടന്നതിനെ ഘോരഘോരം അപലപിക്കുന്നതിനോടൊപ്പം, അതിലും ഭയങ്കരമായ രീതിയില്‍, തീപിടുത്തത്തിന്റെ ആകസ്മികത തെളിയിക്കാന്‍ പാടുപെടുന്നത്‌, ഈയൊരു ചിന്താഗതി നമ്മെ നയിക്കുന്നതു കൊണ്ടാണ്‌.

ആകസ്മികതാവാദം വിവരമുള്ളവര്‍ വിശ്വസിക്കില്ലെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ നാം ഉടനെ അടുത്ത വാദം ഉന്നയിക്കുന്നു. ‘തീവയ്പു പോലും സംഘത്തിന്റെ പദ്ധതിയായിരുന്നു‘! കഷ്ടം! നമുക്കൊന്നും നാണമില്ലല്ലോ വിചാരം! അങ്ങേയറ്റം അവിശ്വസനീയമായ, ശുദ്ധ അസംബന്ധമാണെന്ന്‌ നമുക്കു തന്നെ ഉറപ്പുള്ള ഈയൊരു വാദമുഖത്തില്‍ പിടിച്ചു തൂങ്ങുമ്പോള്‍ നമ്മുടെ മനസ്സിലെന്താണ്? ജീവന്‍ പോയാലും ശരി - തീവയ്പില്‍ മൌലാന ഉമര്‍ജിയും കൂട്ടരുമടങ്ങിയ മുസ്ലീങ്ങള്‍ക്കു പങ്കുണ്ട്‌ എന്ന്‌ - അല്ലെങ്കില്‍ പങ്കുണ്ടാവാം എന്നെങ്കിലും - നാം സമ്മതിച്ചു കൊടുക്കില്ല എന്നല്ലേ? എന്തിനാണു വിചാരം ഈ കടും‌പിടുത്തം? അതു സമ്മതിച്ചു കൊടുത്താല്‍ കലാപം ന്യായീകരിക്കപ്പെട്ടാലോ എന്നു നാം ഭയക്കുന്നു. അതല്ലേ സത്യം? തീവയ്പു സമ്മതിക്കാം - പക്ഷേ കലാപം ഒഴിവാക്കേണ്ടതായിരുന്നു എന്നു പറയാനുള്ള ചങ്കൂറ്റം നമുക്കില്ല. തീവയ്പ്‌ സത്യമാണെങ്കില്‍ കലാപത്തേക്കുറിച്ച്‌ തെറ്റുപറയുന്നതെങ്ങനെ എന്ന ഒരു ചിന്ത - അങ്ങേയറ്റം അപലപനീയവും അപകടകരവുമായ ചിന്ത - ഞാനെടുത്തു പറയട്ടെ - മനുഷ്യത്വരഹിതമായ ചിന്ത - താങ്കളുടേയും മറ്റു ന്യായീകരണവാദികളുടെയും മനസ്സിനെ ‍ഭരിക്കുന്നു. ആ അപകടകരമായ ചിന്താധാര ആദ്യം തിരിച്ചറിയുക. എന്നിട്ടാവാം മനുഷ്യത്വ രാഹിത്യത്തേക്കുറിച്ചുള്ള തുടര്‍വിലാപങ്ങള്‍.

അങ്ങേയറ്റം അപകടകരമായ ഈ ന്യായീകരണവാദത്തെയും ഭയത്തെയും നാം തൂത്തെറിഞ്ഞാല്‍ത്തന്നെ പ്രശ്നങ്ങളവസാനിക്കില്ലേ? ആലോചിക്കുക.

അയോദ്ധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന്‌ ഒരിക്കലും സമ്മതിച്ചു തരില്ല എന്ന വാശിക്കു പിന്നില്‍ ഇതേ മനശാസ്ത്രമാണ്‌. അത്‌ ന്യായീകരണമായാലോ എന്ന ഭയം. ക്ഷേത്രാവശിഷ്ടങ്ങളേക്കുറിച്ചുള്ള തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിച്ച ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്‍ഡ്യയുടെ അധികാരികള്‍ - ഡോ. ബി.ബി.ലാല്‍ തുടങ്ങിയവര്‍ ഒറ്റ നിമിഷം കൊണ്ട്‌ വര്‍ഗ്ഗീയവാദികളായി മുദ്രകുത്തപ്പെടുന്നതിനു പിന്നിലും ഇതുണ്ട്‌. ആരൊക്കെ എത്രയൊക്കെ തെളിവുകള്‍ നിരത്തിയാലും അംഗീകരിച്ചു കൊടുക്കാന്‍ നമുക്ക്‌ ഭയമാണ്‌. അത്‌ ഒരു ന്യായീകരണമായാലോ? പഠനങ്ങള്‍ നടത്തിയവരെ 'ചെളികോരികള്‍' എന്നു വിളിക്കാന്‍ നാം തിടുക്കപ്പെടുന്നതിനു പിന്നില്‍ ആ ഭയമുണ്ട്‌. തര്‍ക്കമന്ദിരം തകര്‍ക്കപ്പെടുന്നതിനു മുമ്പ്‌ വളരെക്കാലത്തോളം, ഉടമസ്ഥാവകാശത്തേപ്പറ്റിയുള്ള വാദങ്ങളുടെ തെളിവുകളവതരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു എന്നത്‌ ഓര്‍ക്കാന്‍ പോലും നാമിഷ്ടപ്പെടാത്തത്‌ - നമ്മുടെ ചര്‍ച്ചകളില്‍ 1992 ഡിസംബര്‍ മുതലുള്ള കാര്യങ്ങള്‍ മാത്രം കടന്നു വരുന്നത്‌ - ഇതിന്റെയെല്ലാം പിന്നില്‍ ഈ ഭയമുണ്ട്‌.

ബാബറും മുഗള്‍ രാജാക്കന്മാരും ക്ഷേത്രങ്ങളൊന്നുപോലും തകര്‍ത്തിട്ടേയില്ല എന്നു വരുത്താനായുള്ള ബദ്ധപ്പാടുകള്‍ക്കു പിന്നിലും ഇതുണ്ട്‌. ന്യായീകരണം ഒഴിവാക്കുവാന്‍ നാം ആഗ്രഹിക്കുന്നു. സത്യമല്ലേ എന്നു ചിന്തിക്കുക.

തെറ്റുണ്ടെങ്കില്‍ ശരി - പക്ഷേ അത്‌ മറ്റൊരു തെറ്റിന്‌ ന്യായീകരണമാവുന്നില്ല എന്നു ചങ്കൂറ്റത്തോടെ പറയാന്‍ നമുക്കെല്ലാം കഴിയുന്ന ഒരു കാലം വന്നാല്‍, തെറ്റുകള്‍ തുറന്നു സമ്മതിക്കാന്‍ നമുക്കു കഴിഞ്ഞാല്‍, 'വല്ലയിടത്തും വല്ലവരും വല്ലതും ചെയ്താല്‍ നാമെന്തു പിഴച്ചു' എന്നു ചോദിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ - അന്ന്‌ സകല വിധ പ്രശ്നവും തീരും. വിശ്വസിക്കുക. സകലതും.

ശബരിമലയിലെ തീവ്രവാദിസാന്നിദ്ധ്യത്തേക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍ എല്ലാവരും മൗനം പാലിക്കുന്നു - അതേക്കുറിച്ചു പറയുന്നവരെ ഫാസിസ്റ്റ്‌ എന്നു വിളിക്കുന്നു - എന്നു ഞാനൊരു പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മറുപടി വരുന്നത്‌ ഗുജറാത്തിന്റെ പേരിലുള്ള ന്യായീകരണമാണ്‌ !. താങ്കളും കണ്ടതാണത്‌. വഡോദരയില്‍ നിന്ന്‌ ഗോധ്രയിലേക്കും അവിടുന്ന്‌ അയോദ്ധ്യയിലേക്കും അതും കടന്ന്‌ അറേബ്യയിലേക്കും അങ്ങനെയങ്ങനെ വേരുകള്‍ തേടി അലയുന്നതിനും ന്യായീകരണങ്ങള്‍ കണ്ടെത്തി വശംകെടുന്നതിനുമിടയില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വച്ച്‌, മതിയാക്കാം എന്നു ധൈര്യപൂര്‍വ്വം വിചാരിച്ചുകൊണ്ട്‌ നമുക്കു ചോദിച്ചു കൂടേ - "സോ വാട്ട്‌?" എന്ന്‌. 'ആണെങ്കിലെന്ത്‌?' എന്ന്‌.

ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടു തിരുത്താനോ രണ്ടാമത്തേതിനെ ആദ്യത്തേതു വച്ചു ന്യായികരിക്കാനോ കഴിയില്ലെന്നു പറഞ്ഞ വാജ്‌പേയി, ആര്‍.എസ്‌.എസ്‌. ശാഖയിലൂടെ വാര്‍ത്തെടുക്കപ്പെട്ട വ്യക്തിത്വത്തിനുടമയാണ്‌ എന്നതു കൊണ്ടു മാത്രം നമുക്കാ വാക്കുകളെ വിരോധപൂര്‍വ്വം അവഗണിക്കാതിരിക്കാം. എനിക്കു തോന്നുന്നത്‌ ആ വാക്കുകള്‍ക്കൊരു ശക്തിയുണ്ടെന്നാണ്‌. അങ്ങനെ വിശ്വസിക്കുന്നതിന്റെ പേരില്‍, എന്റെയൊരു സുഹൃത്ത്‌ പണ്ട്‌ 'കിളവന്‍ നായ' എന്നു വിളിച്ചാക്ഷേപിച്ച വാജ്‌പേയി പറഞ്ഞതു ശരിവയ്ക്കുന്നുവെന്നതിന്റെ പേരില്‍, ആരെങ്കിലുമെന്നെ ഭര്‍ത്സിക്കാന്‍ തുനിഞ്ഞാല്‍ ആ ശാപവചനങ്ങള്‍ ഒരു അംഗീകാരമായി ഞാന്‍ അഭിമാനപൂര്‍വ്വം നെഞ്ചിലേറ്റും.

52 comments:

Unknown said...

കഷ്ടം! നമുക്കൊന്നും നാണമില്ലല്ലോ വിചാരം! അങ്ങേയറ്റം അവിശ്വസനീയമായ, ശുദ്ധ അസംബന്ധമാണെന്ന്‌ നമുക്കു തന്നെ ഉറപ്പുള്ള ഈയൊരു വാദമുഖത്തില്‍ പിടിച്ചു തൂങ്ങുമ്പോള്‍ നമ്മുടെ മനസ്സിലെന്താണ്? ജീവന്‍ പോയാലും ശരി - തീവയ്പില്‍ മൌലാന ഉമര്‍ജിയും കൂട്ടരുമടങ്ങിയ മുസ്ലീങ്ങള്‍ക്കു പങ്കുണ്ട്‌ എന്ന്‌ - അല്ലെങ്കില്‍ പങ്കുണ്ടാവാം എന്നെങ്കിലും - നാം സമ്മതിച്ചു കൊടുക്കില്ല എന്നല്ലേ? എന്തിനാണു വിചാരം ഈ കടും‌പിടുത്തം? അതു സമ്മതിച്ചു കൊടുത്താല്‍ കലാപം ന്യായീകരിക്കപ്പെട്ടാലോ എന്നു നാം ഭയക്കുന്നു. അതല്ലേ സത്യം? തീവയ്പു സമ്മതിക്കാം - പക്ഷേ കലാപം ഒഴിവാക്കേണ്ടതായിരുന്നു എന്നു പറയാനുള്ള ചങ്കൂറ്റം നമുക്കില്ല. തീവയ്പ്‌ സത്യമാണെങ്കില്‍ കലാപത്തേക്കുറിച്ച്‌ തെറ്റുപറയുന്നതെങ്ങനെ എന്ന ഒരു ചിന്ത - അങ്ങേയറ്റം അപലപനീയവും അപകടകരവുമായ ചിന്ത - ഞാനെടുത്തു പറയട്ടെ - മനുഷ്യത്വരഹിതമായ ചിന്ത - താങ്കളുടേയും മറ്റു ന്യായീകരണവാദികളുടെയും മനസ്സിനെ ‍ഭരിക്കുന്നു. ആ അപകടകരമായ ചിന്താധാര ആദ്യം തിരിച്ചറിയുക. എന്നിട്ടാവാം മനുഷ്യത്വ രാഹിത്യത്തേക്കുറിച്ചുള്ള തുടര്‍വിലാപങ്ങള്‍.

Mr. K# said...

ഈ ഒരു പോസ്റ്റു മാത്രം വായിച്ച് അഭിപ്രായം പറയാം എന്നു തോന്നുന്നില്ല. എല്ലാ പോസ്റ്റും വായിച്ചിട്ട് പറയാം.

അനോമണി said...

"‘തീവയ്പു പോലും സംഘത്തിന്റെ പദ്ധതിയായിരുന്നു‘! കഷ്ടം! നമുക്കൊന്നും നാണമില്ലല്ലോ വിചാരം! അങ്ങേയറ്റം അവിശ്വസനീയമായ, ശുദ്ധ അസംബന്ധമാണെന്ന്‌ നമുക്കു തന്നെ ഉറപ്പുള്ള ഈയൊരു വാദമുഖത്തില്‍ പിടിച്ചു തൂങ്ങുമ്പോള്‍ നമ്മുടെ മനസ്സിലെന്താണ്? ജീവന്‍ പോയാലും ശരി - തീവയ്പില്‍ മൌലാന ഉമര്‍ജിയും കൂട്ടരുമടങ്ങിയ മുസ്ലീങ്ങള്‍ക്കു പങ്കുണ്ട്‌ എന്ന്‌ - അല്ലെങ്കില്‍ പങ്കുണ്ടാവാം എന്നെങ്കിലും - നാം സമ്മതിച്ചു കൊടുക്കില്ല എന്നല്ലേ? എന്തിനാണു വിചാരം ഈ കടും‌പിടുത്തം? അതു സമ്മതിച്ചു കൊടുത്താല്‍ കലാപം ന്യായീകരിക്കപ്പെട്ടാലോ എന്നു നാം ഭയക്കുന്നു. അതല്ലേ സത്യം?"


ചേട്ടാ...ചേട്ടോ..
താഴെപറയുന്ന വാര്‍ത്ത കണ്ടില്ലെ?? ഇവിടെ ആര്‍ക്കും സത്യം വേണ്ട. ‘സത്യം മാത്രമല്ല - അതുമായി ബന്ധപ്പെട്ട പലതും‘ കിലോക്കണക്കിന് തൂക്കിവില്‍ക്കുന്ന കാര്യമൊന്നും ഈ ‘മാതൃഭൂമി‘ക്കാര്‍ അറിഞ്ഞിട്ടുണ്ടാവില്ല!!!


http://www.mathrubhumi.com/php/newsDetails.php?news_id=1222149&n_type=NE&category_id=4&Farc=&previous=


http://www.mathrubhumi.com/php/newsDetails.php?news_id=1222322&n_type=NE&category_id=4&Farc=&previous=



ഹൊ!!! ഇതാണ് ഡബിള്‍ ശ്രീ പിണറായി വിജയന്‍ പറയുന്ന മാധ്യമ സിണ്ടീക്കേറ്റ് !! വികസന രൂപിയായ ശ്രീ ശ്രീ ശ്രീ നരേന്ദ്ര മോഡി ജിയെ കരിവാരിത്തേക്കാനുള്ള കമ്മ്യൂണിസ്റ്റ്/ കേരള വ്യവസായ ലോബിയുടെ ഒരു ശ്രമമേ.. ഇല്ലെങ്കില് പതിനാല് പേരെ തുപ്പാക്കിക്കിരയാക്കിയ കഥ ബംഗാലിലാടുമ്പോള്‍, ഈ കഥയുമായി ആരെങ്കിലും നടക്കുമോ??

അപ്പോള്‍ പ്രിയപ്പെട്ട വായനക്കാരെ നമുക്കിങ്ങനെ കാര്യങ്ങള്‍ സംഗ്രഹിക്കാം. ബംഗാളില് യഥാര്‍ത്ഥത്തില്‍ ‘ഒരു ചുക്കും‘ സംഭവിച്ചിട്ടില്ല. പിന്നെ നിങ്ങള്‍ കേട്ടതൊക്കെ വെറും ‘എമ്ബഡഡ് ജേണലിസം’. അപ്പോള്‍ പിന്നെ ഗുജറാത്തില് സംഭവിച്ചതിനെ കുറിച്ച് പറയാനില്ലല്ലോ...!!!

പിന്നെ ഇതൊക്കെ മുമ്പ് ആരുമെന്താ പറയാത്തേന്നോ??? അതിനല്ലേ വിശാലമായ ഈ ‘ബൂലോഗ സ്വതന്ത്ര്യം‘ !!!

Unknown said...

അനോമണീ,

മുഖം‌മൂടികളോടു സംസാരിക്കുക പതിവില്ല. എന്നാലും ഇടയ്ക്കൊക്കെ ചില പതിവുകള്‍ തെറ്റുന്നതില്‍ തരക്കേടില്ല.

ലോകത്ത്‌ ചിലരുണ്ട്‌ - ഒന്നുകില്‍ ചിലരെ അനുകൂലിക്കുക. എന്തു ചെയ്താലും കണ്ണുമടച്ച്‌ പിന്തുണയ്ക്കുക. അതല്ലെങ്കില്‍ എതിര്‍ക്കുക. എന്തു ചെയ്താലും കണ്ണുമടച്ച്‌ എതിര്‍ക്കുക. ഈയൊരു ലൈനൊക്കെയേ പരിചയമുള്ളൂ. ഒരു മദ്ധ്യപക്ഷ നിരീക്ഷണം എന്നത്‌ കേട്ടിട്ടുപോലുമില്ല. മദ്ധ്യപക്ഷം വേണ്ട - ഒരു 99% - 1% ലൈന്‍ എങ്കിലും? എവിടെ - സമ്മതിക്കില്ല!

അതു സാരമില്ല. ജീവിത സാഹചര്യങ്ങള്‍ കൊണ്ട്‌ അങ്ങനെയായിത്തീരുന്നതാണെന്ന് വിചാരിക്കാം. എന്നാല്‍, മറ്റുള്ളവരും തങ്ങളേപ്പോലെ ഏകമുഖചിന്തക്കാരാണ് - അല്ലെങ്കില്‍ ആകണം - എന്നു കടും‌പിടുത്തം പിടിക്കുന്നതു കാണുമ്പോഴാണ് സഹതാപമുണ്ടാകുന്നത്‌.

മോഡിയെ സകല ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സംസാരമാണോ - ഏകപക്ഷീയമായി പിന്തുണയ്ക്കുന്ന നടപടിയാണോ - എന്റേത്‌ എന്ന്‌ ഈ ബ്ലോഗിലെ മുന്‍പോസ്റ്റുകളും കമന്റുകളും വായിച്ച്‌ താങ്കള്‍ സ്വയം തീരുമാനിക്കുക. ‘“ഗോധ്ര തീവയ്പില്‍ മൌലാന ഉമര്‍ജിക്ക്‌ പങ്കുണ്ടാവാംഎന്നെങ്കിലും” സമ്മതിക്കുന്നതി‘നേപ്പറ്റി എഴുതുന്നതുപോലും പ്രശ്നമാണ് അല്ലേ? സുഹൃത്തേ, എനിക്കു തോന്നുന്നത്‌ ഇനിയൊരു സ്വതന്ത്രചിന്തയിലേക്കു തിരിച്ചു വരാനാവാത്ത വിധം പലരുടെയും മനസ്സുകള്‍ വല്ലാതെ അടഞ്ഞുപോയെന്നാണ്. ‘കമ്മ്യൂണിസ്റ്റ്‌ കവി’ എന്നറിയപ്പെടുന്ന ഉമേഷ് ബാബുവിനെ പു.ക.സ.യില്‍ നിന്ന്‌ പുറത്താക്കുവാന്‍ ഇടയാക്കിയ ‘ഭയങ്ങള്‍’ എന്ന കവിതയുടെ അവസാന ഭാഗം ഇങ്ങനെ തിരുത്താമെന്നു തോന്നുന്നു.

.......ഒടുവില്‍, ഗുജറാത്ത്‌ ഭൂകമ്പത്തേക്കുറിച്ചു കേട്ടപ്പോളും നാം അറിയാതെ പറഞ്ഞുപോയി - അതും മോഡിയുടെ പദ്ധതിയായിരുന്നു!

-------------

മോഡി ഇവിടെ വന്ന്‌ “വിഷം ചീറ്റി“ - വിദ്വേഷം “ആളിക്കത്തിച്ചു“ എന്നൊക്കെ നമ്മുടെ പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാന്‍ അതു ശരിവയ്ക്കണമെന്നായിരുന്നോ (മിണ്ടാതിരിക്കുന്നതിലൂടെ) താങ്കള്‍ പറഞ്ഞു വരുന്നത്‌? സത്യം ജനമറിയട്ടെ എന്നു കരുതി ഞാന്‍ പ്രസംഗത്തിലെ ഒരക്ഷരം പോലും തിരുത്താതെ, മുക്കലും മൂളലും ശ്വാസോച്ഛാസത്തിന്റെ ശബ്ദവ്യതിയാനങ്ങള്‍പോലും സത്യസന്ധമായി പകര്‍ത്തി ‘കാണാപ്പുറം’ എന്ന എന്റെ ബ്ലോഗില്‍ ഇട്ടതിനെയാണല്ലോ നിങ്ങള്‍ ‘സത്യം തൂക്കി വില്‍ക്കുന്നു’ എന്നും മറ്റും പരിഹസിച്ചത്‌. എനിക്കതില്‍ പരിഭവമില്ല സുഹൃത്തേ. ദാ തുടു തുടെ ചുവന്നൊരു സാധനം കാണുന്നില്ലേ? ആരോ ചങ്കു തുറന്നു പിടിച്ചിരിക്കുന്നതാണ് - എത്ര നല്ല ചെമ്പരത്തിപ്പൂ! പറിച്ചെടുക്കുക. ജീവന്‍ പോയാലും ഏകമുഖചിന്തകൈവെടിയാത്ത ആരുടെയെങ്കിലും ചെവിയില്‍ തിരുകുവാനായി അതുപയോഗിക്കാവുന്നതാണ്. നമ്മെ ദൈവം രക്ഷിക്കട്ടെ.

വിചാരം said...

കാണാപ്പുറം
താങ്കള്‍ എഴുതിയ ലേഖനങ്ങള്‍ എല്ലാം വായിച്ചു അതിന് വ്യക്തമായ മറുപടി എഴുതണമെന്ന് തന്നെയാണ് എന്‍റെ ആഗ്രഹം കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി തിരക്കിലാണ്, താങ്കളുടെ ലേഖനത്തിന് ഇത്തിരി റഫറന്‍സിന്‍റെ ആവശ്യവുമുണ്ട് എന്നാല്‍ അതിനുള്ള സൌകര്യം ഇവിടെ എനിക്കില്ല കാര്യമായ വായനപോലും എനിക്ക് നഷ്ടപ്പെട്ടിട്ട് കാലങ്ങളോളമായി എങ്കിലും എന്‍റെ അറിവിന്‍റെ പരിമിധിക്കുള്ളില്‍ നിന്നുകൊണ്ട് ഞാന്‍ അടുത്ത് തന്നെ മറുപടി തരുന്നതായിരിക്കും അതുവരെ ക്ഷമിക്കുമല്ലോ തീര്‍ച്ചയായും താങ്കള്‍ മറുപടി അര്‍ഹിക്കുന്നു താങ്കളുടെ വാദമുഖങ്ങളെ മൊത്തമായി പൊളിച്ചെഴുതാന്‍ എനിക്കാവും എന്നാല്‍ ഞാന്‍ പറഞ്ഞുവല്ലോ അതിന് റഫറന്‍സിന്‍റെ കുറവുണ്ടന്ന്

അനോണിയോട്

അനോണിയായി വരുന്നവര്‍ എന്‍റെ അഭിപ്രായത്തില്‍ നെട്ടെല്ലില്ലാത്തവര്‍ എന്നാണ് പറയാനുള്ള പറയൂ വര്‍ഗ്ഗീയതയെ അതിനെ അനുകൂലിക്കുന്നവരെ എതിര്‍ക്കുന്നത് തെറ്റാവുമോ അല്ലെങ്കില്‍ തന്നെ കുറിച്ച് ബൂലോകമെന്ത് കരുതും എന്നല്ലാമുള്ള ചിന്തകളാണ് അനോണിവേഷം കെട്ടാന്‍ പലരേയും പ്രേരിപ്പികുന്നത്, ഈ ബൂലോകത്ത് ഒത്തിരി വര്‍ഗ്ഗീയ മനോഭാവം വെച്ചു പുലര്‍ത്തുന്നവരുണ്ട് എന്നാല്‍ നല്ല വിശ്വാസികളും ഉണ്ട്, തെറ്റിനെ എതിര്‍ക്കുക അതിനാരെ ഭയക്കണം ? പറയാനുള്ളത് മുഖത്ത് നോക്കി പറയൂ കാണാപ്പുറമോ ബൂലോകമോ ഒന്നും ചെയ്യില്ല പറയില്ല ആരെന്തു വിചാരിച്ചാലെന്താ തന്‍റെ അഭിപ്രായ ആണത്തത്തോടെ പറയുമ്പോഴാണ് കൊണ്ടു നടക്കുന്ന ആദര്‍ശത്തിന് മൂല്യമുണ്ടാവൂ,ഇവിടെ കാണാപ്പുറവുമായി ചര്‍ച്ച ചെയ്യൂ .. കാണാപ്പുറം സംഘിനെ വെള്ള പൂശാനുള്ള ശ്രമം ഇല്ലാതാക്കുക അദ്ദേഹം എത്ര വെള്ള പൂശിയാലും നിരപരാധികളുടെ രക്ത കറ ഒരു നിഴലായി തെളിഞ്ഞു വരും, ലഷ്ക്കറി ത്വയ്യബ എന്നു പറഞ്ഞ് അനേകം നിരപരാധികളെ ഏറ്റുമുട്ടല്‍ എന്ന വ്യാജേന കൊന്നത് വെളിച്ചത് വരുമ്പോള്‍ സംഘിന്‍റെ കേന്ദ്ര സിംഹാസനത്തേക്ക് ഭാവിയില്‍ അവരോധിക്കാന്‍ സാദ്ധ്യതയുള്ള കൊലയാളി നരേന്ദ്രമോഡിയുടെ അളിഞ്ഞ മുഖം കൂടുതല്‍ അളിയുന്നു
ലാല്‍ സലാം

Unknown said...

കാണാപ്പുറം സംഘിനെ വെള്ള പൂശുന്നു!

അശരീരി:-
നിനക്കതു വേണം നകുലാ. നീയതര്‍ഹിക്കുന്നു.
മനസ്സില്‍ ചോദ്യങ്ങളുണ്ടാവുന്നത്‌ ഇവിടെ കുറ്റകരമാണ്‌.
ഇനിയെങ്കിലും നീ ഏകമുഖ ചിന്ത ശീലമാക്കുക.
ഇടതുപക്ഷ മാദ്ധ്യമങ്ങള്‍ പറയുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കാന്‍ പഠിക്കുക. തെറ്റാണെന്നു തോന്നിയാലും മിണ്ടാതിരിക്കാന്‍ പരിശീലിക്കുക. 'ഉന്‍മൂലന വാദവും മറ്റും ശരിയാണെങ്കില്‍ പിന്നെ എന്തു കൊണ്ടു സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ ജനപിന്തുണയുണ്ടാകുന്നു - ഒരാളെങ്കിലും അവരെ പിന്തുണയ്ക്കാന്‍ എന്തുകൊണ്ടു തയ്യാറാകുന്നു' എന്ന അത്ഭുതം ഉള്ളില്‍ തികട്ടി വരുന്നെങ്കില്‍ അതിനെ അമര്‍ത്തിയൊതുക്കുക. ചിന്തിക്കാതെ, പറയാതെ, യാതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച്‌ കഴിഞ്ഞു കൂടുക. അധിക്ഷേപങ്ങള്‍ നാനാഭാഗത്തു നിന്നും ഏറ്റു വാങ്ങാനുള്ള മനക്കട്ടിയില്ലാത്തിടത്തോളം കാലം, നിനക്കു ശരിയെന്നു തോന്നുന്ന സ്വതന്ത്ര ചിന്തകളും സംശയങ്ങളും പോലും പങ്കു വയ്ക്കാതിരിക്കുക. അതല്ല എങ്കില്‍ മറ്റേതെങ്കിലും പക്ഷത്ത്‌ അന്ധമായി ചേര്‍ന്നു നില്‍ക്കുക. തെറ്റ്‌ തെറ്റാണ്‌ - പക്ഷേ ശരികള്‍ നമ്മള്‍ കണ്ടില്ലെന്നു നടിക്കേണ്ടതില്ല എന്നും പറഞ്ഞ്‌, ഒന്നിനെയും സമ്പൂര്‍ണ്ണമായി തള്ളാതെ കുറച്ചെങ്കിലും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന - പഴഞ്ചനായ ഹിന്ദുത്വ ശൈലിയിലുള്ള ചിന്തകള്‍ നിന്നെ ഇനിയും കുഴപ്പിക്കും. ഹിന്ദുത്വചിന്താശൈലി ഉപേക്ഷിച്ചിട്ട്‌ - ഒന്നെങ്കില്‍ സമ്പൂര്‍ണ്ണ വിശ്വാസി, അല്ലെങ്കില്‍ സമ്പൂര്‍ണ്ണ അവിശ്വാസി - ഇതിലേതെങ്കിലുമൊന്ന്‌ തിരഞ്ഞെടുത്തു കൂടേ നിനക്ക്‌?


നന്ദി - അശരീരീ.
'സ്വാതന്ത്ര്യം തന്നെയമൃതം - സ്വാതന്ത്ര്യം തന്നെ ജീവിതം - പാരതന്ത്ര്യം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകം' എന്നെഴുതിയവര്‍ ജീവിച്ച നാട്ടില്‍ത്തന്നെയാണല്ലോ ജനിച്ചു വളര്‍ന്നത്‌. (സ്വാഭി)മാനമുള്ളതുകൊണ്ട്‌ മനക്കട്ടിയ്ക്കും കുറവില്ല. പിടിച്ചു നില്‍ക്കുക തന്നെ.

മോഡിക്കെതിരെയുള്ള വാര്‍ത്തകളുടെ ലിങ്കുകളുമായി എനിക്കു മറുപടി തരാനായി വരുന്നവരോടുള്ള അനുകമ്പ വര്‍ദ്ധിച്ചു വന്നപ്പോള്‍, ഞാന്‍ മുമ്പെഴുതിയ ചില വാചകങ്ങള്‍ ഓര്‍മ്മ വന്നു. അത്‌ ഇവിടെ പകര്‍ത്തിയിടാമെന്നു കരുതിയപ്പോളാണ്‌ അത്‌ ഈ പോസ്റ്റില്‍ത്തന്നെയാണ്‌ പറഞ്ഞിരിക്കുന്നത്‌ എന്നു കണ്ടത്‌! അതുമായി ബന്ധപ്പെട്ട മറ്റു പല വാചകങ്ങളും എഴുതിയതും ഈ ബ്ലോഗില്‍ത്തന്നെയാണ്‌. എന്തു ചെയ്യാനാണ്‌. ഒന്നുകില്‍ ആരും ഒന്നും വായിക്കുന്നില്ല. അല്ലെങ്കില്‍ മനസ്സിലാക്കുന്നില്ല. ഏകമുഖം തന്നെയാണോ ദൈവമേ നല്ലത്‌? ചിലപ്പോള്‍ അങ്ങനെ തോന്നിപ്പോകുന്നു.

qw_er_ty

അനോമണി said...

കാണാപ്പുറം സാര്‍…

“ലോകത്ത് ചിലരുണ്ട് - ഒന്നുകില് ചിലരെ അനുകൂലിക്കുക. എന്തു ചെയ്താലും കണ്ണുമടച്ച് പിന്തുണയ്ക്കുക. അതല്ലെങ്കില് എതിര്ക്കുക. എന്തു ചെയ്താലും കണ്ണുമടച്ച് എതിര്ക്കുക. ഈയൊരു ലൈനൊക്കെയേ പരിചയമുള്ളൂ. ഒരു മദ്ധ്യപക്ഷ നിരീക്ഷണം എന്നത് കേട്ടിട്ടുപോലുമില്ല. മദ്ധ്യപക്ഷം വേണ്ട - ഒരു 99% - 1% ലൈന് എങ്കിലും? എവിടെ - സമ്മതിക്കില്ല!“


എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. എന്താണ് ഇതിന്‍‌റെയും ഇതുകഴിഞ്ഞുള്ള ഖണ്ഡികയുടെയും സാംഗത്യം എന്നും മനസ്സിലായില്ല. എങ്ങനെ തുടങ്ങണം എന്നുള്ള ആശയകുഴപ്പത്തില്‍ നിന്നുവന്നതാകാം.


നരേന്ദ്ര മോഡി ഒരു ഭീകരനായത് അങ്ങേരുടെ വികസന ബുദ്ധികൊണ്ടൊന്നുമല്ല. മറിച്ച് ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യങ്ങളുടെ പേരിലാണ്. സ്ലൊബൊദൊന്‍ മിലോസൊവിചിനെ ലോക കോടതിയും സദ്ദാം ഹുസൈനെ ഇറാഖി കോടതിയും വിചാരണ ചെയ്ത അതേ കുറ്റത്തിന്. അതുകൊണ്ട്തന്നെ മോഡി വരുമ്പോഴും പോകുമ്പോഴും പ്രസംഗിക്കുമ്പോഴുമെല്ലാം ഒരുകുറ്റവാളിയോടുള്ള മുന്‍ധാ‌രണയോടുകൂടിയാണ് പത്രമാധ്യമങ്ങള്‍ സമീപിക്കുന്നത്. അത് ഒരുപരിധിവരെ സമൂഹം അവരില്‍നിന്ന് പ്രതീക്ഷിക്കുന്ന സാമൂഹിക ജാഗ്രതകൊണ്ടാണ്. അപക്വമതികള്‍ അത് വളരെ മോശമായി പ്രകടിപ്പിക്കും. ദേശാഭിമാനി പോലുള്ള പത്രങ്ങള്‍ മനപ്പൂര്‍വം വളച്ചൊടീക്കുകയും ചെയ്യും. പത്രപ്രവര്‍ത്തനത്തിന്‍‌റെ ഇത്തരം വശങ്ങളെകുറിച്ച് എന്‍. പി. രാജേന്ത്രന്‍ മറ്റൊരു പശ്ചാത്തലത്തില് എഴുതിയത് വായിക്കുക. വായിച്ചാലേ തങ്കളുടെ എഴുത്തിന്‍‌റെ പൊള്ളത്തരം നാട്ടുകാര്‍ക്കെങ്കിലും മനസ്സിലാകൂ.


http://npr.bizhat.com/showArticle.php?cat_id=2&article_id=29


താങ്കള്‍ മോഡിയുടെ ഭീകരതയുടെ മറുപുറം മാത്രം പിടിക്കുന്നതിന്‍‌റെ ഉദ്ദേശമെന്താണ്? വികസന അജണ്ടയുടെ പേരില്‍ ചന്ദ്രബാബു നായിഡുവും ബുദ്ധദേബും നേരിട്ടരീതിയില്‍ക്കൂടുതലായി ഒന്നും മോഡിയുടെ നേര്‍ക്കുയര്‍ന്നിട്ടില്ല. മോഡി ചെയ്ത മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിന് കൃത്യമായ ഉത്തരം പറയാതെ വികസന മുദ്രാവാക്യം വിളിക്കുന്നതിന്‍‌റെ മനശ്ശാസ്ത്രം മറ്റുള്ളവര്‍ക്ക് പിടികിട്ടായ്കയൊന്നുമില്ല.


ഗുജറാത്ത് കലാപസമയത്ത് നടന്നിട്ടുള്ള കാര്യങ്ങളെക്കുറിച്ച് സാധാരണഗതിയിലൊരു ബോധം, എഴുത്തും വായനയും നന്നായി അറിയുകയും അതിന്‍‌റെ അനന്ത സാധ്യതകളെക്കുറിച്ച് ബോധമുള്ളവരുമായ, ബ്ലോഗന്‍‌മ്മാര്‍ക്കും ബ്ലോഗിനികള്‍ക്കും ഉണ്ട്. നടന്ന സംഭവത്തിന്‍‌റെ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത് എന്നും കരുതപ്പെടുന്നു. ആ ധാരണയെ അരക്കെട്ടുറപ്പിക്കുന്ന തരത്തിലാണ് വെളിപ്പെടുത്തലുകളുണ്ടാവുകയും ചെയ്യുന്നത്.


ഗോദ്ര സംഭവം അകത്ത് നിന്ന് വെയ്ക്കപ്പെട്ട തീയാല്‍ ഉണ്ടായതാണെന്ന് ഫോറെന്‍സിക് റീപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു കമ്മീഷന്‍ കണ്ടെത്തിയതിനെക്കുറിച്ച് സാറിന് അറീവുണ്ടോ?? ഉണ്ടാകാതിരിക്കില്ല. അതിന് കൃത്യമായ മറുവാദങ്ങളും സ്റ്റോക്കുണ്ടാകും എന്നറിയാം.


സാധാരണക്കാരനെ ഭീകരനാക്കാനും അതിന്‍‌റെ ന്യായത്തില്‍ വെടിവെച്ച് കൊല്ലാനുമുള്ള കുടിലബുദ്ധി കുടികൊള്ളുന്നിടങ്ങളില്‍ ഒരു കലാപത്തെ വിളിച്ചുവരുത്താനുള്ള ബുദ്ധിക്കു പഞ്ഞമൊന്നും കാണില്ല എന്നുകരുതുന്നതാണ് സാമാന്യ ബുദ്ധി. തിരിച്ചും. പ്രത്യേകിച്ച് ഫോറെന്‍‌സിക് റിപ്പോര്‍ട്ടുകളും കമ്മീഷന്‍ റിപ്പോര്‍ട്ടുകളും മുന്നിലുള്ളപ്പോള്‍. ‘കമ്മ്യൂണിസ്റ്റ് കവിയെ‘ തിരുത്തി കിട്ടിയതുകൊണ്ടോന്നും താങ്കളുടെ വാദഗതിക്ക് ഊര്‍ജ്ജം പകരാമെന്ന വിശ്വസവും വേണ്ട. പിന്നെ തുടു തുടെ ചുകന്ന ആ സാധനം…. വാചാടോപം എന്നതില്‍ക്കൂടുതല്‍ എന്ത് പറയാന്‍ ഹെ!!!


വിചാരം…..(സ്ഥലം മെനക്കെടുത്തുന്നതിന് കാണാപ്പുറം സാര്‍ ക്ഷമിക്കണം…)


താങ്കള്‍ ഇങ്ങനെ വികാരപ്പെടാതെ! ത്രേതായുഗം മുതലുള്ള കണക്കുകളും കള്ളക്കണക്കുകളും മനഃപാഠമാക്കിവെച്ച് വേണ്ടുന്നിടങ്ങളിലും വോണ്ടാതിടങ്ങളിലും കുശാഗ്രബുദ്ധിയോടെ പ്രയോഗിച്ച് ആടിനെ പട്ടിയാക്കുന്നവരോട് എതിരിടുക ബുദ്ധിമുട്ടാണ്. അവര്‍ കാര്യങ്ങള്‍ എങ്ങനെ കാണാം എന്നതിലുപരി കാര്യങ്ങള്‍ എങ്ങനെ മറയ്ക്കാം എന്ന് ചിന്തിക്കുന്നവരാണ്.


പിന്നെ, ഞാന് അനോണിയല്ല, അനോമണിയാണ്. താങ്കള്‍ പറഞ്ഞതിന്‍‌റെ അര്‍ത്ഥം പൂര്‍ണ്ണമായ രീതിയില്‍ എടുത്തിരിക്കുന്നു. എനിക്ക് ഒളിച്ചിരിക്കണം എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. കാണാപ്പുറം സാറീനെ തിരുത്തുന്നില്ല. കാരണം, ടിയാന്‍ മുഖമ്മൂടികള്‍ പിച്ചിച്ചീന്താന്‍ ഉറച്ച് പുറപ്പെട്ടതാകുന്നു. പക്ഷെ തങ്കളോടായി ചോദിക്കട്ടെ, എന്തുകൊണ്ട് അംഗീകൃതങ്ങളല്ലാത്ത പേരുകളില്‍ വരുന്ന പ്രതികരണങ്ങളെ ഭയക്കുന്നു?? താങ്കള്‍ മനസ്സിലാക്കുന്ന അര്‍ത്ഥത്തിലല്ല കാര്യം. അനോമണി എന്നതിന് പകരം ഒരു പേരവിടെ വെച്ചാല്‍ എന്ത് മാറ്റമാണ് വരിക. പറഞ്ഞകാര്യങ്ങള്‍ മാറുമോ?? എനിക്കു തോന്നുന്നത് മറിച്ചാണ്. എന്‍‌റെ വിമര്‍ശനങ്ങളുടെ മറുപടി കൂടുതല്‍ നിഷ്പക്ഷമായിരിക്കും എന്നാണ്.


ഈയിടെ വന്ന ഒരാരോപണം പേരുവയ്ക്കതെ ആരോപണം ഉന്നയിക്കുന്നു എന്നാണ്. എന്‍‌റെ ഒരു സൂചനയെ ആരോപണം എന്നുപറഞ്ഞ് ദുഃസൂചനയാക്കി എന്നതവിടെ ഇരിക്കട്ടെ, പറഞ്ഞ കാര്യം ശ്രദ്ധിക്കൂ….


തെളിവില്ലാതെ ആരോപണം ഉന്നയിക്കരുത് എന്ന് കേട്ടിട്ടുണ്ട്, എന്നാല്‍ പേരില്ലാതെ ആരോപണം ഉന്നയിക്കരുത് എന്നാദ്യമായി കേള്‍ക്കുകയാണ് !!!

കോടതികള്‍പോലും പേരില്ലാ ആരോപണങ്ങള്‍ വ്യവഹാരത്തിന് തുടക്കമായെടുക്കുന്നകാലത്ത് കുറച്ചുകൂടി പുരോഗമനപരമായി ചിന്തിക്കാന്‍ ‘വിചരത്തെ’ ആഹ്വാനം ചെയ്യുന്നു. പിന്നെ, വിചാരത്തിന് പരിചിതമായ പേരുള്ള അപരിചിതരോടേ ആശയ വിനിമയം നടത്തൂ എന്ന നിര്‍ബന്ധ ബുദ്ധിയുണ്ടെങ്കില്‍ പേരും മേല്‍‌വിലാസവും (ജാതകവിവരം കൃത്യമായി അറീവില്ല) എന്‍‌റെ ബ്ലോഗില്‍ ഇടുന്നതാണ്. തമാശയല്ല പറയുന്നത്. കാര്യം തന്നെ… കാര്യം !

അനോമണി said...

താങ്കളുടെ അവസാനത്തെ പോസ്റ്റ് കാര്യപ്രസക്ത‌മല്ലെന്ന് കണ്ട് ഒരു ഗീര്‍വ്വാണം മാത്രമായി പരിഗണിച്ച് അര്‍ഹമായ അവജ്ഞയോടെ തള്ളികളഞ്ഞിരിക്കുന്നു.

Unknown said...

അനോമണീ,
എന്റെ കമന്റില്‍ (“ലോകത്ത് ചിലരുണ്ട് - ഒന്നുകില് ചിലരെ അനുകൂലിക്കുക...” എന്നു തുടങ്ങുന്നത്‌) എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ലെന്നു താങ്കള്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക്‌ കൂടുതല്‍ പറഞ്ഞിട്ടു കാര്യമില്ലെന്ന്‌ ആദ്യം തോന്നി. പക്ഷേ ‘ഒരുപുറം മാത്രം പീടിക്കുന്നതിന്റെ‘ കാര്യം ചോദിച്ച്‌ ഉടന്‍‌തന്നെ താങ്കള്‍ സ്വതം നിലപാടു ഖണ്ഠിക്കുന്നുമുണ്ട്‌. അപ്പോള്‍ താങ്കള്‍ക്കു കാര്യമറിയാം. ഞാന്‍ പറഞ്ഞപ്പോള്‍ മനസ്സിലായില്ലെന്നേയുള്ളൂ.

ഞാന്‍ ഒരു പുറം മാത്രമാണോ പിടിച്ചതെന്ന്‌ അറിയാന്‍ ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും കമന്റുകളും വായിച്ചിട്ടു തീരുമാനിക്കാന്‍ മുമ്പു തന്നെ പറഞ്ഞിരുന്നു. അതു ശ്രദ്ധിച്ചില്ലായിരുന്നു എന്നു തോന്നുന്നു. ശ്രദ്ധിച്ചെങ്കില്‍ തന്നെ ചെയ്തിട്ടുണ്ടാവില്ല.
ഞാന്‍ മോഡീയെ അന്ധമായി അനുകൂലിക്കാന്‍ പുറപ്പെട്ടൊരാളാണ് എന്ന മുന്‍‌വിധിയോടെയുള്ള താങ്കളുടെ ഈ സംസാരങ്ങളൊക്കെയുണ്ടല്ലോ - അതൊക്കെത്തന്നെയാണു മാഷേ ആദ്യം സൂചിപ്പിച്ചിരുന്നത്‌. ലോകത്ത്‌ ഒന്നുകില്‍ മോഡീയെ എല്ലാ കാര്യത്തിലും എതിര്‍ക്കുന്നവര്‍ അല്ലെങ്കില്‍ നൂറുശതമാനം അനുകൂലിക്കുന്നവര്‍ എന്ന രണ്ടു തരം “ഡിജിറ്റല്‍ മനുഷ്യര്‍“ മാത്രമല്ല ഉള്ളതെന്ന്‌. അങ്ങനെയേ പാടുള്ളൂ എന്നു ബലം പിടിക്കരുതെന്നും.

പിന്നെ, ഒരു സംശയം ചോദിക്കാതിരിക്കാനാവുന്നില്ല. സബര്‍മതി എക്സ്‌പ്രസിന്റെ അകത്തുനിന്നാണ് തീ കത്തിയതെന്നത്‌ എടുത്തു പറഞ്ഞിരിക്കുന്നതു കണ്ടു.
അതുകൊണ്ട്‌ എന്താണുദ്ദേശിച്ചത്‌‍? ‘അകം‘ എന്നാല്‍ മോഡിയുടെ ആസൂത്രണം - ‘പുറം‘ എന്നാല്‍ മറ്റുള്ളവര്‍ എന്നാണോ? അകത്തു നിന്നു തന്നെയാവണം. ആവോ? (അല്ലെങ്കില്‍ത്തന്നെ ഞാനീ വിഷയത്തേക്കുറിച്ച്‌ ഒരു വാദത്തിനുമില്ല. കാരണം, എങ്ങനെ കത്തിയതാണെങ്കിലും ശരി കലാപം ഒഴിവാക്കേണ്ടതായിരുന്നു എന്നതുകൊണ്ട്‌. തീവയ്പിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കുന്ന ന്യായീകരണ വാദികളുടെ നിലപാടിനെ വിമര്‍ശിച്ചായിരുന്നു ഈ പോസ്റ്റു തന്നെ!) അപ്പോള്‍ അകത്തുനിന്നു കത്തിച്ചവര്‍ (അതോ സ്വയം കത്തിയതോ?) മോഡിയുടെ ആള്‍ക്കാരോ മറ്റുള്ളവരോ ആകട്ടെ - അവര്‍ ചാടി രക്ഷപെട്ടോ അതോ സ്വയം വെന്ത്‌ ആത്മഹത്യ ചെയ്തോ എന്നതിന് താങ്കളുടെ ഊഹമെന്താണ് എന്നു മാത്രം അറിഞ്ഞാല്‍ കൊള്ളാം. ആരും കത്തിച്ചതല്ല - വിളക്കില്‍ നിന്ന്‌ തീപടര്‍ന്നതാണ് എന്നാണെങ്കില്‍ തല്‍ക്കാലം ആ ചോദ്യത്തില്‍ നിന്നു രക്ഷപെടാം. ഇത്ര പെട്ടെന്നു പടര്‍ന്നതെങ്ങനെ തുടങ്ങിയ മറ്റ്‌ ഊരാക്കുടുക്കു ചോദ്യങ്ങളേ അവശേഷിക്കുകയുള്ളൂ. എനിക്ക്‌ എന്താണവിടെ സംഭവിച്ചതെന്ന്‌ യാതൊരു ഊഹവുമില്ല - വലിയൊരു അന്വേഷണം സാദ്ധ്യവുമല്ല. ന്യായീകരണവാദത്തെ ഞാന്‍ പിന്തുണയ്ക്കുന്നുമില്ല. എന്നാലും, ഇത്രയും ചിന്തിച്ചൊരാള്‍ എന്ന നിലക്ക്‌ താങ്കളുടെ ഊഹമറിയാന്‍ എനിക്കാകാംക്ഷയുണ്ട്‌. അവര്‍ ചാടി രക്ഷപെട്ടിരിക്കുമോ അനോമണീ?

കലാപം മോഡിയുടെ ആള്‍ക്കാര്‍ സൃഷ്ടിച്ചതാണെന്നും അതിനായി ട്രെയിന്‍ മന:പൂര്‍വ്വം കത്തിച്ചതാണെന്നും വിശ്വസിക്കുന്നതില്‍ നിന്ന്‌ താങ്കളെ ആരു തടയുന്നു അനോമണീ? പക്ഷേ ആ വാദത്തിലും അല്പമെങ്കിലും അവിശ്വസനീയതയുണ്ടെന്നു കരുതാന്‍ മറ്റുള്ളവരേയും താങ്കള്‍ അനുവദിക്കണമെന്നു മാത്രം. അതാണ് മേള്‍പ്പറഞ്ഞ 99% - 1% കണക്ക് ഒക്കെ. നേരിട്ടു കാണാത്തിടത്തോളം കാലം ഒരു വാദത്തിലും നാം 100% ഉറപ്പ്‌ എന്ന കടും‌പിടുത്തം പിടിക്കരുതെന്ന്‌. ഇത്ര ലളിതമായിപ്പറഞ്ഞ സ്ഥിതിക്ക്‌ ഇപ്പോളെങ്കിലും മനസ്സിലായിക്കാ‍ണുമെന്നു കരുതുന്നു.

പോലീസുകാരുടെ വ്യാജഏറ്റുമുട്ടലിന്റെ കാര്യത്തില്‍ കാര്യങ്ങളൂഹിക്കാന്‍ എളുപ്പമാണ്. എന്തിനയാള്‍ ആ ക്രൂരകൃത്യത്തിനു തുനിഞ്ഞു എന്ന് - പ്രേരണ കണ്ടെത്താന്‍ - എളുപ്പമാണ്. നമുക്കു പലതും ഊഹിക്കാം. പുരസ്കാരം ലക്‍ഷ്യം വച്ചത് - ജനശ്രദ്ധ തിരിക്കാനോ മറ്റോ ‍‌മോഡി ഗവണ്മെന്റ്‌ കരുതിക്കൂട്ടി ചെയ്യിച്ചത്‌ - മുന്‍ പക തീര്‍ത്തത്‌ - കൊലപാതകവാസന കൊണ്ട്‌ ഒരു ക്രൂരവിനോദം എന്ന നിലയില്‍ ചെയ്തത്‌ - അങ്ങനെ എന്തുവേണമെങ്കിലും. (ഇവിടം വളരെ ശ്രദ്ധിച്ചു വായിക്കുക. ഇവിടെയും ഞാന്‍ കുറ്റവാളികളെ ന്യായീകരിക്കുകയാണ് - മോഡി പക്ഷപാതിയാണ് എന്നൊക്കെപ്പറഞ്ഞ്‌ താങ്കളെത്തിയാല്‍ ഞാന്‍ അടുത്ത ഫ്ലൈറ്റിന് കൊറിയയില്‍ നേരിട്ടു വന്ന്‌ താങ്കളെ പരിഹസിക്കും. വളരെ ലളിതമായ മലയാളമാണ് - ശ്രദ്ധിച്ചു വായിക്കുക)

എന്നാല്‍, കലാപം സൃഷ്ടിച്ചു എന്ന ആരോപണത്തില്‍ സ്ഥിതി അത്ര എളുപ്പമാണോ? അവിടെ പ്രേരണ കണ്ടു പിടിക്കാന്‍ എളുപ്പമാണോ? അത്‌ എളുപ്പം വിശ്വസിക്കാത്തതിന്റെ പേരില്‍ എന്നെ ഭര്‍ത്സിക്കാതിരിക്കാനുള്ള മാന്യത കാണിക്കൂ സുഹൃത്തേ. ആ ആരോപണം അതേപടി വിശ്വസിക്കാന്‍ മടികാണിക്കുന്നുവെന്നതിന്റെ പേരില്‍ എന്നെ ഭര്‍ത്സിക്കുന്നെങ്കില്‍ ഇവിടുത്തെ കോടിക്കണക്കിനു ജനങ്ങളേക്കൂടി ഭര്‍ത്സിക്കേണ്ടി വരും. അത്‌ വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ അനവധിയാണ്. സ്വയം വെന്ത്‌ - ആത്മഹത്യ ചെയ്തു പോലും കലാപം സൃഷ്ടിക്കാന്‍ മാത്രം പ്രേരണ നല്‍കുന്ന ആ ഘടകം - എല്ലാ കുറ്റകൃത്യങ്ങളിലും നാം ആദ്യം അന്വേഷിക്കുന്ന ആ ഘടകം - ആ മോട്ടീവ്‌ - അതെന്താവും? ഞങ്ങള്‍ മരിച്ചാലെന്താ - കൂട്ടുകാര്‍ കൈത്തരിപ്പു തീര്‍ത്തോട്ടെ എന്ന വിചാരം?
അല്ലെങ്കില്‍ ഭ്രാന്തമായ ഉന്‍‌മൂലനവാദം? അങ്ങനെയാണെങ്കില്‍, ഇതിനു മുമ്പത്തേതിന്റെ മുമ്പത്തെ പോസ്റ്റില്‍ ഞാന്‍ വിചാരത്തോടു ചോദിച്ച ചോദ്യങ്ങളുടെ ഉത്തരമെന്ത്‌? കോടിക്കണക്കിനു മുസ്ലീ‍ങ്ങളെ നമ്മോടു ചേര്‍ത്തിട്ട്‌ ഈ വിഡ്ഢികള്‍ എന്ത്‌ ഉന്‍‌മൂലനം നടത്താനാണ്? മനസ്സിലാകാത്തതുകൊണ്ടുള്ള ചോദ്യങ്ങളാണു സുഹൃത്തേ. ഇതൊക്കെ ‘ഗീര്‍വ്വാണമാണ്‘ എന്നൊക്കെ പറഞ്ഞ്‌ “അവജ്ഞയോടെ തള്ളിക്കളയുന്നു” എന്നൊക്കെപ്പറയുന്നവര്‍, പതിവുപോലെ ഉത്തരമില്ലാഞ്ഞ്‌ ഒളിച്ചോടുന്നവരില്‍പ്പെട്ടവരാണ് എന്നു ഞാന്‍ സംശയിച്ചു പോകും. അതിനെന്നോടു ക്ഷമിക്കുക. സ്വതന്ത്ര ചിന്തകള്‍ തടയാന്‍ ശ്രമിക്കുന്നതും സംശയങ്ങളെ പുച്ഛിച്ചു തള്ളുന്നതും ഒരര്‍ത്ഥത്തില്‍ ഭീകരത തന്നെയാണ്. വിശ്വാസം എന്നത്‌ ആത്മാര്‍ത്ഥമാണ് എന്നുണ്ടെങ്കില്‍, മാന്യമായി വിശദീകരിച്ചു തരിക തന്നെയാണ് ചെയ്യേണ്ടത്‌.

ടി.പി.വിനോദ് said...

കാണാപ്പുറം,

താങ്കളുടെ ഈ പോസ്റ്റും അതിനോടനുബന്ധിച്ച് ഇവിടെ നടക്കുന്ന ചര്‍ച്ചയും വായിച്ചു. ഇവിടെ ഉന്നയിക്കപ്പെട്ട അല്ലെങ്കില്‍ ഉന്നയിക്കപ്പെടാവുന്ന പ്രസക്തമായ ചില ചോദ്യങ്ങളുടെ സാമൂഹികവും മാനവികവുമായ അന്തസത്തയെ താങ്കള്‍ അവഗണിക്കുന്നതായി തോന്നുന്നു. മുന്‍ ധാരണകളും ചായ്‌വുകളുമില്ലാതെ കാര്യത്തെ സമീപിക്കുന്നുവെന്ന് അവകാശപ്പെടുന്ന താങ്കള്‍ മനഃപൂര്‍വ്വമല്ല ഇത്തരമൊരു തമസ്കരണം നടത്തുന്നതെന്നാണോ വിശ്വസിക്കേണ്ടത്?

എന്റെ സംശയങ്ങള്‍ താഴെപ്പറയുന്നവയാണ്

1. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും നൃശംസമായ ഒരു വംശഹത്യയെ അടിച്ചമര്‍ത്തുന്നതില്‍ നരേന്ദ്ര മോഡി വരുത്തിയ കുറ്റകരവും ദുരൂഹവുമായ അനാസ്ഥയുടെയും അതിനെ നിസ്സാരവത്കരിച്ച് നടത്തിയ ഞെട്ടിപ്പിക്കുന്ന പ്രതികരണത്തിന്റെയും ഉത്തരവാദിത്തങ്ങളില്‍ നിന്ന് അയാളെ മോചിപ്പിക്കാനാവുമോ താങ്കള്‍ പ്രഘോഷിക്കുന്ന തരം 99+1=100 വാദങ്ങളുടെ ഏതെങ്കിലും സങ്കേതങ്ങള്‍ ഉപയോഗിച്ച്?

2.ഇത്തരത്തിലുള്ള ഒരു മനുഷ്യന്റെ മനുഷ്യവിരുദ്ധ മുഖത്തിന് മാധ്യമങ്ങള്‍ അതിയാന്റെ വികസന നേട്ടങ്ങളെ(?) ക്കാള്‍ കവറേജ് കൊടുക്കുന്നത് എങ്ങനെയാണ് കൊള്ളരുതാത്ത ഏര്‍പ്പാടാവുന്നത്?

3.ഇടതു പക്ഷം-മോഡി പക്ഷം എന്ന ഒരു ദ്വന്ദ്വനിര്‍മ്മിതി താങ്കളുടെ നിരീക്ഷണങ്ങളുടെ ഒരു ചാലകശക്തിയായി വര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. ഒന്നു വിശദീകരിക്കുമോ ഇടതുപക്ഷത്തെ അതിലംഘിക്കുന്ന വിധം എന്ത് തരം പൊതു നന്മയെ ആണ് മോഡിപക്ഷം അവതരിപ്പിക്കുന്നത്? (ഇടത് പക്ഷം എന്ന വാക്കിനെ അതിന്റെ ഏറ്റവും വിപുലമായ അര്‍ത്ഥത്തില്‍ ,കക്ഷി രാഷ്ട്രീയ ബാഹ്യമായ തലത്തിലാണ് ഞാന്‍ ഉപയോഗിക്കുന്നത്)

4.ആളുകള്‍ പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരാകുന്നതിനെ അവയിലടങ്ങിയിരിക്കുന്ന നന്മകളുടെ ആത്യന്തികമായ തെളിവായി സ്വീകരിക്കാമെന്ന് താങ്കള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതേ ആകര്‍ഷണ സിദ്ധാന്തം മോഡിക്കെതിരെ നടത്തപ്പെടുന്നുവെന്ന് താങ്കള്‍ സങ്കടപ്പെടുന്ന മാധ്യമപ്രചാരവേലകള്‍ക്കും ബാധകമല്ലേ? ഇതനുസരിച്ച്. ആളുകള്‍ അത്തരം പ്രചാരങ്ങളെ മുഖവിലക്കെടുന്നുണ്ടെങ്കില്‍ അവയില്‍ സത്യമുണ്ടെന്ന് തന്നെയല്ലെ താങ്കള്‍ പറയുക? കൌതുകകരമായ വേറെയൊരു സാധ്യതയെക്കുറിച്ച് ആലോചിക്കുക. മോഡിയെ മതേതരവാദിയായി ചിത്രീകരിക്കാന്‍ ഇത്തരം മാധ്യമ വേലകള്‍ കൊണ്ട് സാധ്യമാവുമോ എന്ന്.

5.വാജ് പേയ് ഗുജറാത്ത് സംഭവത്തെക്കുറിച്ച് പറഞ്ഞതായി താങ്കള്‍ പറഞ്ഞ നിരീക്ഷണം സത്യത്തൊട് വളരെ അടുത്ത് നില്‍ക്കുന്ന ഒന്നായി താങ്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതേ ദേഹം തന്നെ ഗുജറാത്തിനെപ്പറ്റിയും അയോധ്യയെപ്പറ്റിയും പരസ്പരവിരുദ്ധമായ പല കാഴ്ചപ്പാടുകള്‍ മൊഴിഞ്ഞിട്ടുള്ളതായി അറിയാം. അതേപ്പറ്റിയൊക്കെ താങ്കള്‍ക്ക് ഇത്തരം യോജിപ്പുകള്‍ ഉണ്ടോ? അതോ ഒരാള്‍ അയാള്‍ക്ക് തന്നെ ഉറപ്പില്ലാതെ പല പല സന്ദര്‍ഭങ്ങളില്‍ എടുത്തുപയോഗിച്ച വാക്കുകളില്‍ നിന്ന് നമുക്കാവശ്യമുള്ളതും പൊതുസമ്മതി നേടാനിടയുള്ളതുമായ ചിലതിനെയൊക്കെ അടര്‍ത്തിയെടുക്കുന്നതാണോ താങ്കള്‍ പറയുന്ന ഏകമുഖമല്ലാത്ത കാഴ്ചപ്പാടിന്റെ രസതന്ത്രം?

വിചാരം said...

ഇതിന് മുന്‍പ് എനിക്കുവേണ്ടി മാത്രം മൂന്ന് പോസ്റ്റുകള്‍ എഴുതിയതിന് വളരെ വ്യക്തമായ മറുപടി തന്നെ തരണമെന്നുണ്ടായിരുന്നു എന്തോ ഏതെങ്കിലും ഒരു വാക്കില്‍ തൂങ്ങി മനസ്സില്‍ ആദ്യം ഉറപ്പിച്ച കാര്യങ്ങള്‍ ശര്‍ദ്ദിക്കുമെന്ന് സിയക്ക് വേണ്ടി താങ്കള്‍ ഒരുക്കുന്ന അടുത്ത പോസ്റ്റ് ... ഇല്ല ഞാനില്ല ലോകം കണ്ട ഏറ്റവും വലിയ ക്രൂരന്മാരിലൊരാളായ ഹിറ്റ്ലറുടെ സ്ഥാനത്തിനൊപ്പം നില്‍ക്കുന്ന നരഭോജിയായ മോഡിയുടെ മൂഡ് താങ്ങുന്ന കൊടും വര്‍ഗ്ഗീയവാദിയായ താങ്കള്‍ക്ക് ഇനിയൊരു മറുപടി ഇല്ല ഞാന്‍ അങ്ങനെ വല്ല കമന്‍റും ഇട്ടാല്‍ താങ്കള്‍ അതിലെ ഏതെങ്കിലും ഒരു വരിയില്‍ തൂങ്ങി എഴുതിവച്ചവ മറ്റൊരു പോസ്റ്റാക്കി ബൂലോകത്തെ മതഭ്രാന്തന്മാരുടെ ഒരു കൂത്തരങ്ങാക്കി മാറ്റും
ലാല്‍ സലാം

Unknown said...

ലാപുട,
ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ പലര്‍ക്കും യാതൊന്നും മനസ്സിലാകാതെ പോകുന്നു എന്ന ദു:ഖകരമായ സത്യം നിലവിലുണ്ട്‌. പലപ്പോഴും എന്റെ ചോദ്യങ്ങള്‍ക്ക്‌ ആരും മറുപടി തരാതെ തിരിച്ച്‌ പലരും പലതും ചോദിച്ച്‌ എവിടെയുമെത്താതെ പോകുകയാണു പതിവ്‌. എന്റെ രചനാശൈലിയുടെ തന്നെ പ്രശ്നമായിരിക്കണം.

മോഡിയെ എല്ലാ ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കിക്കൊണ്ടോ അല്ലെങ്കില്‍ അദ്ദേഹത്തെ കണ്ണുമടച്ച്‌ പിന്തുണച്ചുകൊണ്ടോ ഞാനിന്നു വരെ എഴുതിയിട്ടില്ലെന്നു ദയവായി മനസ്സിലാക്കുക. ഇവിടെ ആരും മനപൂര്‍വ്വമല്ല മോഡിയേക്കുറിച്ചു പറയുന്നത്‌. പലതും കറങ്ങിത്തിരിഞ്ഞ്‌ അങ്ങനെയാക്കിത്തീര്‍ക്കുന്നതാണ്. താങ്കളേപ്പൊലെയുള്ള സഹൃദയര്‍ ചേര്‍ന്നു തന്നെ.

എന്തായാലും താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു. അതിന് ഇനി വീണ്ടും മറുചോദ്യങ്ങള്‍ ചോദിച്ചാല്‍ വശംകെടുകയേയുള്ളൂ. ഈ പോസ്റ്റില്‍ ഞാനുന്നയിച്ച കാര്യങ്ങള്‍ പരമാവധി സംഗ്രഹിച്ച്‌ ഒന്നോ രണ്ടോ ചോദ്യമായി ചുരുക്കി അടുത്ത കമന്റില്‍ കോടുക്കാം.

(ആമുഖത്തിലെ ചോദ്യം)
താങ്കള്‍ പറഞ്ഞ ‘ചോദ്യങ്ങളുടെ തമസ്ക്കരണം” എന്റെ ചോദ്യങ്ങള്‍ക്കാണു യോജിച്ചതെന്നു ഞാന്‍ കരുതുന്നു. എന്റെ പോസ്റ്റിലും കമന്റിലും നിറയെ ചോദ്യങ്ങളാണ്, മറുപടി കിട്ടിയവ വളരെ കുറവും. ദാ ഇപ്പോള്‍ മറുപടി തരാമെന്നു സമ്മതിച്ചിരുന്ന വിചാ‍രവും പറയുന്നു അദ്ദേഹവും ഓടി രക്ഷപെടുകയാണെന്ന്‌!

(1)ഇല്ല. മോചിപ്പിക്കാനാവില്ല. അതിനിവിടെ ആരും ശ്രമിക്കുന്നുമില്ല. എന്താ താങ്കള്‍ക്കതിനുദ്ദേശമുണ്ടെന്നാണോ? അതോ അങ്ങനെയേ പാടുള്ളൂ എന്നാണോ? 100%?

(2) ആവോ? അതെന്താ അങ്ങനെ ചോദിച്ചത്‌? അങ്ങനെയാരെങ്കിലും പറഞ്ഞോ?
“...ളേക്കാള്‍” എന്നു പറയുമ്പോള്‍ 100% അല്ല.

(3) എനിക്കറിയില്ല, ലാപുട. ഇവിടെയും താരതമ്യം ആണു താങ്കള്‍ നടത്തിയിരിക്കുന്നത്‌. ഇടതുപക്ഷം 100% പൊതു നന്മ എന്നും മറ്റുള്ളവര്‍ 0% എന്നും താങ്കള്‍ക്കഭിപ്രായമില്ലെങ്കില്‍, നമ്മള്‍ തമ്മില്‍ തര്‍ക്കമില്ല. ഇടതുപക്ഷത്തില്‍ 0.001% എങ്കിലും തിന്മയുണ്ടോ? മറ്റുള്ളവരില്‍ 0.001% എങ്കിലും നന്മയുണ്ടോ? ഇതൊക്കെയാണ് പലരും ആശയക്കുഴപ്പത്തില്‍പ്പെട്ടുപോയ ചോദ്യങ്ങളുടെ ആന്തരാര്‍ത്ഥം. താങ്കളൊക്കെ ഒരുതരം ഭൂരിപക്ഷ വാദമാണ് പറഞ്ഞു കൊണ്ടു വരുന്നതെന്നു തോന്നുന്നു. A എന്നൊരു അഭിപ്രായത്തെ നാം 50.1% പിന്താങ്ങുന്നു. B എന്നൊരെണ്ണം 49.9% മാത്രം. എന്നാല്‍ ഇനി A മാത്രം മതി എന്നത്‌ തെരഞ്ഞെടുപ്പിലൊക്കെയേ ബാധകമാവൂ. ആകെ ഒന്നിനു മാത്രം അവസരമുള്ളപ്പോള്‍. അല്ലാത്തിടത്തോളം കാലം, B - യ്ക്കും തുടരാനവകാശമുണ്ട്‌. അതിന് 1% മാര്‍ക്കേ ഉള്ളെങ്കില്‍ പോലും.

(4) ‘മോഡിക്കെതിരെയുള്ള മാദ്ധ്യമ പ്രചാരവേല എന്നു ഞാന്‍ സങ്കടപ്പെടുന്നു ‘എന്നൊക്കെപ്പറഞ്ഞു നിസ്സാരമായി തള്ളാനാവുമോ ലാപുടാ? ഇതൊരു രാഷ്ട്രീയ നീക്കം മാത്രമാണോ? അതിന്റെയൊക്കെ ഫലങ്ങള്‍ എന്തെല്ലാമാണ്? കലാപകാലത്ത്‌ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതുപോലെ തന്നെ കുറ്റകരമല്ലേ കല്ലു വച്ച നുണ എഴുതി ദേശാഭിമാനി വിദ്വേഷം പരത്തുന്നതും? 99.999% ഗുജറാത്ത്‌ കുറ്റകരം. 0.001% എങ്കിലും ദേശാഭിമാനി രചന കുറ്റകരമാണോ?

പിന്നെ, മോഡിയെ മതേതരവാദിയായി ചിത്രീകരിക്കാനാവുമോ എന്നതിനേപ്പറ്റി. മോഡി ഒരു ഹിന്ദുത്വ വാദിയാണ്. ഹിന്ദുത്വത്തെ മതത്തിനു പകരം വയ്ക്കാമോ എന്നത്‌ തര്‍ക്കമുള്ള ഒരു സംഗതിയാണ്. വയ്ക്കാം എന്നാണെങ്കില്‍, മോഡി ഒരിക്കലും ഒരു മതേതരവാദിയല്ല.

(5) ഓരോരോ നേതാക്കന്മാരുടെ എല്ലാ അഭിപ്രായങ്ങളെയും നാം പിന്തുണയ്ക്കും എന്ന മുന്‍‌വിധിയും ഒരു 100% (ഏകമുഖം) ലൈന്‍ ആണ്. പലരുടെയും പല നിരീക്ഷണങ്ങളോടും യോജിപ്പും വിയോജിപ്പും ഒക്കെ ഉണ്ടാകണം. അതാണ് ആരോഗ്യകരമായ ചിന്തയുടെ ലക്ഷണം.

Pramod.KM said...

കാണാപ്പുറം said...
“അനോമണീ,മുഖം‌മൂടികളോടു സംസാരിക്കുക പതിവില്ല.“
പിന്നെ താങ്കള്‍ സംസാരിക്കുന്നത് മോഡികളോട് മാത്രമായിരിക്കും.പിന്നെ മുഖമൂടി പോലുമില്ലാത്ത അശരീരി എന്നും പറ്ഞ്ഞ് താങ്കള്‍ക്ക് വെളിപ്പെട്ടത് എന്താണ്‍.
മുഖമൂടി പോലുമില്ലാതെ തെരുവു നായ്ക്കള്‍ പച്ചക്ക് ഗുജറാത്തില്‍ നൂറായിരം മുസ്ലീങ്ങളെ കൊന്നു തിന്നപ്പോള്‍, അതിന്‍ ചൂട്ടു പിടിക്കുന്നോ താങ്കള്‍ എന്നു ഞാന്‍ താങ്കളുടെ ‘മോഡിപ്രേമം’ എന്ന പോസ്റ്റിന്‍ കമന്റിട്ടപ്പോള്‍ അത് ആരെയാണ്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാന്‍ പോലും കെല്‍പ്പില്ലാത്ത,അല്ലെങ്കില്‍ അങ്ങനെ നടിക്കുന്ന താങ്കളുടെ പോസ്റ്റുകള്‍ മനുഷ്യത്തത്തിന്‍ എതിരാണ്‍.

Unknown said...

പ്രമോദേ,
ആരെയാണുദ്ദേശിച്ചത്‌ എന്നു മനസ്സിലായില്ല എന്നു ഞാന്‍ നടിച്ചെന്നോ? അവിടെ, ആ പോസ്റ്റില്‍ ഞാന്‍ വര്‍ഗ്ഗീയത പറഞ്ഞു, താങ്കളുടെ കമന്റിനു തൊട്ടു മുകളില്‍ കമന്റിട്ടയാള്‍ അതിനു ചൂട്ടു പിടിച്ചു എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്‌ എന്നു സംശയിക്കാനുള്ള അനുവാദം പോലും എനിക്കില്ലേ? ചിന്തിക്കാതെ എടുത്തു ചാടി കമന്റെഴുതാതിരിക്കൂ പ്ലീസ്‌. അതോ അവിടെ ഞാന്‍ കൊടുത്ത ലിങ്കിലെ അപ്രിയ സത്യങ്ങള്‍ വായിച്ച സംഭ്രമത്തില്‍ എഴുതുന്നതാണോ?

ഞാന്‍ മോഡികളോടു മാത്രമല്ലല്ലോ- നിങ്ങളോടെല്ലാം സംസാരിച്ചില്ലേ? എന്റെ മാന്യമായ ചോദ്യങ്ങള്‍ ചോദിച്ചില്ലേ? ഈപ്പറയുന്ന മനുഷ്യത്വം നിങ്ങളിലാര്‍ക്കെങ്കിലും ഉണ്ടെങ്കില്‍, എന്റെ സംശയങ്ങള്‍ ദുരീകരിച്ച്‌ എന്നെ സഹായിക്കാന്‍ ശ്രമിക്കാത്തതെന്താണ്?

മോഡിയെ മാത്രം എങ്ങനെയും ഒഴിവാക്കിയാല്‍പ്പോരല്ലോ നമുക്ക്‌. ജനമനസ്സുകളില്‍ തെറ്റിദ്ധാരണയുണ്ടെങ്കില്‍, അവ കൂടി നീക്കം ചെയ്യേണ്ടേ? അതിനു നിങ്ങള്‍ക്കൊന്നും താല്പര്യമില്ലാത്തതെന്താണ്?

Unknown said...

വിചാരം,
നിങ്ങളെയൊക്കെ ഓര്‍ത്ത്‌ സഹതാപമുണ്ട്‌. നിങ്ങളെന്തിനാണ് മോഡി എന്ന ഒരാള്‍ക്ക്‌ -സോറി - ചെകുത്താന് - ചുറ്റും നിന്ന്‌ വട്ടം കറങ്ങുന്നത്‌ എന്ന് എല്ലാവര്‍ക്കുമറിയാം. ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളുന്നയിക്കുന്നവരെ മോഡിയെ അന്ധമായി പിന്തുണയ്ക്കുന്നവര്‍ എന്നു മുദ്രകുത്തി ആക്ഷേപിച്ച്‌ ഓടിക്കാം എന്ന തന്ത്രം. സത്യത്തില്‍ അതൊരു ബലഹീനതയാണ്. എന്നോടനുവാദം ചോദിച്ചിട്ടു വേണോ നിങ്ങള്‍ക്ക്‌ മോഡിയുടെ ക്രൂരത മനസ്സിലാക്കാന്‍? എന്താ ഞാനും സമ്മതിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ പറയുന്നതു ശരിയല്ലെന്നു വരുമോ എന്നു നിങ്ങള്‍ ഭയക്കുന്നോ? ഞാനും പറയാമല്ലോ. മോഡിയുടെ ക്രൂരതകള്‍ വിവരിച്ച്‌ - ആട്ടിയും തുപ്പിയും - ഒരു ആയിരം പോസ്റ്റുകള്‍ എഴുതാം. അതിനു ശേഷമെങ്കിലും, മോഡിയുമായി ബന്ധമില്ലാത്ത എന്റെ ചോദ്യങ്ങള്‍ക്കെങ്കിലും മറുപടി തരുമോ? അതോ 1500 ആണോ എണ്ണം? അതോ ഒരിക്കലും സമ്മതിക്കില്ല - ഒരു ചോദ്യവും ഒരിക്കലും ചോദിക്കാന്‍ പാടില്ല - ഞങ്ങള്‍ പറയുന്നത്‌ ഏറ്റുപിടിച്ച്‌ മിണ്ടാതെ കൂടെ നില്‍ക്കുക മാത്രം ചെയ്യണമെന്നാണോ? പഴയ ‘എസ്‌.എഫ്‌.ഐ.‘ ജീവിതകാലം ഓര്‍മ്മ വരുന്നു. അതോര്‍മ്മിച്ചുപോയതിന്, ഇപ്പോഴും പിടിച്ചു നില്‍ക്കുന്ന സഖാക്കള്‍, ക്ഷമിക്കുക.

ഞാനും നൂറില്‍ നൂറു ശതമാനം മോഡിയെ ഭര്‍ത്സിച്ചില്ലെങ്കില്‍, എന്റെ സംശയങ്ങള്‍ക്കു മറുപടി തരാനൊരുക്കമല്ല എന്നു പറയുന്നത്‌ എന്തൊരു വിചാരമാണ്? എന്റെ ചോദ്യങ്ങളില്‍ എവിടെയാണ് മോഡി കടന്നു വരുന്നത്‌? മോഡിയായിരിക്കും സകല പ്രശ്നങ്ങള്‍ക്കും കാരണം. സമ്മതിച്ചു. മോഡി മരിച്ചാല്‍ എല്ലാം തീരുമായിരിക്കും അല്ലേ? അതും വേണമെങ്കില്‍ സമ്മതിച്ചു തരാം. എന്റെ ചോദ്യങ്ങള്‍ക്കു മറുപടി തരാന്‍ കഴിയാതെ ഗുജറാത്തിനെയും മോഡിയെയും ഒക്കെ ആശ്രയിച്ച്‌ ഒളിച്ചോടേണ്ടി വരുന്നത്‌ ഒരു ഗതികേടു തന്നെയാണു വിചാരം.
ഉത്തരം മുട്ടുമ്പോള്‍ ചോദ്യകര്‍ത്താവിനെ പഴിക്കരുത്‌. തെറ്റാണത്‌. 1, 2, 3 എന്ന്‌ ഞാന്‍ നമ്പറിട്ട ചോദ്യങ്ങള്‍ക്കെങ്കിലും മറുപടി തരൂ പ്ലീസ്‌. ഇവിടെ ഇട്ടാല്‍ പ്രശ്നമാണെന്നുണ്ടെങ്കില്‍ മെയില്‍ ആയിട്ടെങ്കിലും അയക്കുമോ? ഇത്‌ നിങ്ങളെ വാദിച്ചു തോല്പിക്കാനാണെന്നു കരുതി ശതൃതയോടെ സമീപിക്കാതിരിക്കുക. അല്പമെങ്കിലും ക്ഷമയും സ്നേഹവുമുണ്ടെങ്കില്‍, പറഞ്ഞു തരിക. അപേക്ഷയാണ്.

Unknown said...

ഞാന്‍ ഈ പോസ്റ്റില്‍ അവതരിപ്പിച്ച നിരീക്ഷണങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കമന്റുകള്‍ നിര‍വധി വന്നുകൊണ്ടിരിക്കുകയാണ്. മോഡി ഗുജറാത്തിലുള്ള മുഴുവന്‍ മനുഷ്യരേയും കൊന്നു കളഞ്ഞിട്ട്‌ ആത്മഹത്യ ചെയ്താലും - അങ്ങനെ ആ സംസ്ഥാനത്ത്‌ ജീവന്‍ തന്നെ ഇല്ലാതായാലും എന്റെ ചോദ്യങ്ങള്‍ ഉയര്‍ന്നു തന്നെ നില്‍ക്കും. കാരണം, അവരുമായൊന്നും ബന്ധമില്ലാത്ത - ന്യായീകരണവാദത്തിലെ അപകടത്തേക്കുറിച്ചുള്ള - ചിന്താശേഷിയുള്ള ആരെയും പിടിച്ചുലയ്ക്കേണ്ട ചോദ്യങ്ങളാണവ. താല്പര്യമില്ലാഞ്ഞിട്ടോ എന്തോ - ചിലര്‍ക്കൊന്നും അവ മനസ്സിലായില്ല എന്നു തോന്നുന്നു. മുമ്പ്‌ വാക്കു തന്നതുപോലെ, നാലോ അഞ്ചോ വരികളില്‍ ഒതുക്കി, YES or NO questios ആയി, വളരെ ചുരുക്കി, വളരെ ചെറിയൊരു പോസ്റ്റായി അത്‌ ഇടാമെന്നു കരുതുന്നു. ഇന്നു തന്നെ.

qw_er_ty

Pramod.KM said...

“മോഡി ഗുജറാത്തിലുള്ള മുഴുവന്‍ മനുഷ്യരേയും കൊന്നു കളഞ്ഞിട്ട്‌ ആത്മഹത്യ ചെയ്താലും - അങ്ങനെ ആ സംസ്ഥാനത്ത്‌ ജീവന്‍ തന്നെ ഇല്ലാതായാലും എന്റെ ചോദ്യങ്ങള്‍ ഉയര്‍ന്നു തന്നെ നില്‍ക്കും.“അപ്പോള്‍ താങ്കള്‍ക്കും ഇങ്ങനെ തോന്നത്തക്ക വിധത്തിലുള്ള ഒരു ശവംതീനിയാണ്‍ മോഡി എന്ന് വരുന്നു.
പിന്നെ താങ്കളുടെ ചോദ്യങ്ങള്‍ ഉയറ്ന്നു നിന്നിട്ടെന്തു കാര്യം?
പ്രിയ നകുലന്‍ ചേട്ടാ...താങ്കള്‍ക്ക് എഴുത്ത് ആയിരിക്കും പ്രധാന പണി.ഇങ്ങനെ വലിച്ചു വാരി എഴുതി, വായിച്ചാല്‍ തീരാത്തത്ര വലിയ ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെ വായിക്കാന്‍ മറ്റുള്ളവറ്ക്ക് സമയം ലഭിച്ചെന്നു വരില്ല.അതിനാല്‍ വളരെ ചുരുക്കി കാര്യമാത്രപ്രസക്തങ്ങളായ കുറിപ്പുകളോ ചോദ്യങ്ങളോ ചോദിച്ചാല്‍ സന്തോഷം.മറ്റു പണിക്കിടയില്‍ വല്ലപ്പോഴും വന്നു നോക്കുന്ന താങ്കളുടെ പോസ്റ്റുകള്‍ വിലപ്പെട്ട എന്റെ സമയം അപഹരിക്കുകയാണോ എന്ന് സംശയം.

അനോമണി said...

‘എന്താണുദ്ദേശിച്ചത് എന്ന് മനസ്സിലായില്ല‘ എന്നത് വളരെ ലളിതമായി വിശദീകരിച്ചാല്‍ ഇത്രയും പച്ചയായി ‘പുറം പിടിച്ച്’ സംസാരിക്കുന്ന താങ്കള്‍ ‘നിഷ്പക്ഷമതി‘യെന്നു സ്വയം വിശേഷിപ്പിക്കുന്നതെന്തിനാണെന്ന് ധ്വനിപ്പിക്കുന്നതിനാണ്. താങ്കളുടെ ഈ ഉരുണ്ടുകളിയുടെ ഇടയിലല്‍ ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ തടിയൂരാന്‍ ഉപയോഗിക്കപ്പെടുമെന്ന് ഞാന്‍ മുന്‍‌കൂട്ടി കാണേണ്ടിയിരുന്നു. ക്ഷമിക്കുക!!


താങ്കള്‍ പിടിക്കുന്ന ‘പുറ‘ങ്ങളുടെ രാഷ്ട്രീയ സാംഗത്യമില്ലായ്മകൂടി വ്യക്തമാക്കാന്‍ തന്നെയാണ് ഞാന്‍ മുന്‍‌പത്തെ പോസ്റ്റ് ഇട്ടത്. താങ്കള്‍ മോഡിയെ അന്ധമായല്ല അനുകൂലിക്കുന്നത് എന്ന് അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കിയാല്‍ കൊള്ളാം. മുന്‍പ് പറഞ്ഞത് തന്നെയാണ്. മോഡി എതിര്‍ക്കപ്പെടുന്നത് മത തീവ്രാദരാഷ്ട്രീയത്തിന്റെയും അതിന്റെ പേരില്‍ ഉണ്ടാക്കുന്ന അക്രമങ്ങളുടെയും കൂട്ടകൊലപതകങ്ങളുടെയും പേരിലാണ്. ഇത്തരത്തില്‍ ഒരാള്‍ എതിര്‍ക്കപ്പെടുമ്പോള്‍ അയാള്‍ക്ക് മറ്റുപലഗുണഗണങ്ങളും ഉണ്ടായിരുന്നു എന്നുപറഞ്ഞുവരുന്നത് യാഥാര്ത്ഥ്യങ്ങള്‍ക്ക് പുകമറയിടാനാണ്. താങ്കള്‍ അനുകൂലിക്കുന്ന കാര്യങ്ങള്‍ കാണാതിരിക്കുന്നില്ല. താങ്കള്‍ വളരെ വിദഗ്ധമായി അത് മുന്‍പ് പറഞ്ഞ കാര്യങ്ങളുമായി ഇടകലര്‍ത്തി ഉപയോഗിക്കുന്നു. അങ്ങനെ ചുളുവില്‍ കാര്യം സാധിക്കാമെന്ന് വെറുതെ ധരിക്കേണ്ട. വികസനത്തിന്റെ പേരിലുള്ള കാര്യങ്ങളാണ് സംസാരിക്കാനുള്ളതെങ്കില്‍ അത്തരത്തിലുള്ളകാര്യങ്ങള്‍ ആത്മാര്ത്ഥമായി ചര്ച്ചചെയ്തുവരു. നമുക്ക് മോഡിയില്‍ മാത്രം ഒതുങ്ങാതെ ചന്ദ്രബാബുവിനെയും ബുദ്ധദേബിനെയും വിചാരണചെയ്യാം.


ഗോദ്ര സംഭവത്തെകുറിച്ച് താങ്കള്‍ വളരെയധികം സംശയങ്ങള്‍ ഉന്നയിച്ചുകണ്ടു. കൂടാതെ കൂറേചോദ്യങ്ങളും. അതിന് മറുപടി പറയുന്നതിനുമുന്‍പ് കുറച്ച്‌ കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.


ഗുജറാത്ത് കലാപ കാലത്ത് അതിനെ തടയുന്നതിന് പകരം ആളിക്കത്തിക്കുന്ന രീതിയിലാണ് ഗുജറാത്ത് സര്‍ക്കാര്‍ നടപടികള്‍ കൈകൊണ്ടത്. കോടതികളും രാഷ്ട്രപതിയും സമൂഹത്തിന്‍‌റെ നാനാതുറയിലുള്ള പ്രമുഖരും കുറ്റപ്പെടുത്തിയ ഈ സംശയകരമയ നിഷ്ക്രിയതയും അവര്‍ ആശങ്കപ്പെട്ടവിധമുള്ള ഗവണ്‍‌മെന്‍റിന്‍‌റെ ഗൂഢാലോചനാപരമായ പങ്കും പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ സംഭവത്തില്‍ എത്രത്തോളം ഉണ്ട് എന്നറിയുന്നതിലേക്കാണ് പ്രധാനപ്പെടുന്നത്. സംരക്ഷിക്കാന്‍ ഉത്തവാദിത്വപ്പെട്ട് ജനങ്ങള്‍ തിരഞ്ഞയയ്ക്കുന്നവര്‍, അവരുടെ പണം കൈപ്പറ്റുന്നവര്‍, വീണ വായിക്കുകയായിരുന്നോ എന്നറിയേണ്ട ബാധ്യത അവര്‍ക്കുണ്ട്. അതിനൊപ്പം തന്നെ ഈ കലാപത്തിന്‍‌റെ കൃത്യമായ കാരണങ്ങളും. അതിനുവേണ്ടിയാണ് അവരുടെതന്നെ കാശിന് പ്രവര്ത്തിക്കുന്ന സംവിധാനങ്ങള്‍. അതിലുള്‍പ്പെടുന്ന IAS, IPS ഉദ്യോഗസ്ഥര്‍ പലരുംതന്നെ കലാപകലത്ത് സര്‍ക്കാരിന്‍‌റെ ഭാഗത്ത് നിന്ന് കലാപത്തെ ആളിക്കത്തിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി കോടതികളിലും കമ്മീഷനുകള്‍ സമക്ഷവും ബോധിപ്പിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ ഗോദ്ര സംഭവത്തില്‍ സ്വാഭാവികമായും സംശയത്തിന്‍‌റെ മുനകള്‍ മോഡി സര്‍ക്കാരിന്‍‌റെ നേര്‍ക്ക് തന്നെയാണ്. ഇനി അങ്ങനെയല്ലെങ്കില്‍ നിഷ്പക്ഷമായ ഒരന്വേഷണത്തിന് വസ്തുതകള്‍ പുറത്തുകൊണ്ട് വരാവുന്നതുമാണ്. പക്ഷെ, കേള്‍ക്കുന്ന കഥകള്‍ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യൊഗസ്തരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെതും ഉദ്യോഗസ്ത സ്ഥലം മാറ്റം വഴി അന്വേഷണങ്ങളുടെ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുന്നതിന്റെതും ആണ്. അതുകൊണ്ടുതന്നെ താങ്കള്‍ പറയുന്ന വാദത്തിനു സാമാന്യബുധിയില്‍ വലിയ വിലയൊന്നുമില്ല. വാദകോലാഹലങ്ങള്‍ക്ക് ഉപയോഗിക്കാം എന്നുമാത്രം.


ഇനി മറുപടി. താങ്കള്‍ ചോദിച്ച ആ ചോദ്യത്തിന്(അവര്‍ ചാടി രക്ഷപെട്ടിരിക്കുമോ അനോമണീ?) ഉത്തരം പറയേണ്ട ബാധ്യത എനിക്കില്ല. കാരണം, ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തോ, ആസൂത്രണം ചെയ്തോ, അന്വേഷിച്ചോ എനിക്ക് മുന്‍ പരിചയം ഇല്ല. അല്ലെങ്കില്‍ വീട്ടില്‍ സുഖമായിരുന്ന് മനോരാജ്യം കണ്ട് തീരുമാനിക്കേണ്ടവയല്ല ഇത്തരം കാര്യങ്ങള്‍ എന്നാണ് എന്റെ ധാരണ. മറിച്ച് ചിന്തിക്കുന്നത്കൊണ്ടാണ് താങ്കളുടെ ചോദ്യങ്ങള്‍ ഇങ്ങനെ വികലവും അപക്വവും മറുപടി അര്‍ഹിക്കാത്തതും ആകുന്നത്. അതില്‍ വിലപിച്ചിട്ട് കാര്യമില്ല. താങ്കളുടെ ഈ ചോദ്യത്തിനുത്തരം തരേണ്ടത് അതന്വേഷിക്കുന്ന അന്വേഷണ ഏജന്സികളാണ്. ഇനി മനപ്പൂര്‍വ്വമാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് വിഢിവേഷം കെട്ടുന്നതെങ്കില്‍, അവയുടെ മറവില്‍ രക്ഷപ്പെടാമെന്ന വ്യര്‍ത്ഥ മോഹമുള്ളതിനാലാണ്. അതിവിടെ നടപ്പില്ല.


പിന്നെ താങ്കള്‍ പറയുന്ന 99, 100, 1 തുടങ്ങിയ ശതമാന കണക്കുകള്‍ ഞാന്‍ ഒട്ടുംതന്നെ കണക്കിലെടുക്കുന്നില്ല. മേല്പറഞ്ഞ പോലുള്ള മനോരാജ്യ ചിന്തകളുടെ ഫലമാണ് ഇത്തരം പ്രസ്താവനകള്‍. പൌരബോധത്തോടെ പൊതുസമൂഹത്തിന്റെ ആകുലതകളോട് ചേര്‍ന്ന് നില്‍ക്കാനാണ് ‘അനോമണി’ തത്പര്യപ്പെടുന്നത്. അത്തരം ആത്മാര്‍ത്ഥതയുള്ള ആകുലതകള്‍ മാത്രമേ സൃഷ്ടിപരമായി വസ്തുതകളെ പുറത്തുകൊണ്ടുവരുകയുള്ളൂ.


പോലീസുകാരുടെ വ്യാജ ഏറ്റുമുട്ടലിന്‍‌റെ കാര്യം. താങ്കള്‍ പറയുന്നത് പോലെ കാര്യങ്ങളുടെ ഊഹക്കച്ചവടമല്ല ഇവിടെ പറയുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു പോലീസ് ഓഫീസര്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങളാണ്. കുറ്റവാളികളായ ഉന്നത ഉദ്യോഗസ്തരെ അറസ്റ്റ്ചെയ്ത് തെളിവുകളടക്കം കോടതിക്ക് മുന്‍‌പില്‍ ഹാജരാക്കിയ അന്വേഷണ ഉദ്യോഗസ്തനെ ഉടന്‍ സ്ഥലം മാറ്റി എന്നുപറയുമ്പോള്‍ താങ്കളുടെ മനോരാജ്യ സിദ്ധാന്തത്തിനു മാത്രമേ താങ്കള്‍ കണ്ടെത്തുന്ന പ്രേരണകളെ കണ്ടെത്താന്‍ കഴിയൂ.


“കൊറിയയില്‍ നേരിട്ടു വന്ന് താങ്കളെ പരിഹസിക്കും“


സാങ്കേതിക വിദ്യകളെപ്പറ്റി കൂടുതല്‍ വിവരമുള്ളവരോട് ചോദിച്ചാല്‍ കൊറിയയില്‍ എന്നുമാത്രമല്ല, ബുസാന്‍ നാഷ്ണല്‍ യൂണിവേഴ്സിറ്റിയില്‍, ഇന്‍‌റ്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ വിലാസം 164.125.128.114 എന്നും അതിന്‍‌റെ ഉടമസ്തന്‍ ആരാണെന്നും വളരെ തുഛമായ അധ്വാനത്തില്‍ ലഭിക്കും. ഏതായാലും ഇറങ്ങി പുറപ്പെട്ടതല്ലേ? കണ്ടുപിടിക്കുകതന്നെ ചെയ്യുക ! ഞാനായിട്ട് വിളിച്ച് പറഞ്ഞ് രസം കൊല്ലുന്നില്ല !!!


പക്ഷെ ഒരു കാര്യം പറയാം. പറയുന്നകാര്യങ്ങളില്‍ ആത്മാര്‍ഥമായ വിശ്വാസം പോരാത്തതിലാണ് താങ്കള്‍ ഇങ്ങനെ വിമര്‍ശനങ്ങളുടെ ഉറവിടം തേടുന്നത്( ഇതും വളരെ ലളിതമായ മലയാളത്തിലാണ്, ശ്രദ്ധിച്ചു വായിക്കുമെന്നുതന്നെ പ്രതീക്ഷിക്കുന്നു.)


പിന്നെ ‘ഗീര്‍വ്വാണം’. താങ്കളുടെ ആ പോസ്റ്റില്‍, പ്രസ്തുത സംവാദവുമായി ബന്ധപ്പെട്ട ഒരു ആശയം പോലും കണ്ടെത്താന്‍ എനിക്കു കഴിഞ്ഞില്ല. മറുപടി വൈകിയപ്പോള്‍ താങ്കളുടെ ‘വിജ്ഞാന കനത്തെ’ പേടിച്ചെല്ലാവരും ഓടി എന്ന ധാരണയില്‍ നിന്ന് വന്ന ഗീര്‍വ്വാണമല്ലാതെ അതെന്താണ്? അതിനാല്‍ ആ കുറിപ്പിനെ തങ്കളുടെ ഗീര്‍വ്വാണമായിത്തന്നെ കരുതി വീണ്ടും അര്‍ഹമായ അവജ്ഞയോടുകൂടി പുഛിച്ചു തള്ളുന്നു.

Unknown said...

അനോമണി said: - താങ്കള്‍ ചോദിച്ച ആ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യത എനിക്കില്ല

സത്യം പറയാമല്ലോ. അതു പ്രതീക്ഷിച്ചിരുന്നുമില്ല.

ഞാനെന്താണ് പറയുന്നത്‌ എന്നത്‌ വ്യക്തമാകുന്നില്ല എന്ന അവസ്ഥ വന്നപ്പോള്‍, അതിനായി ഓരോന്നു വിശദീകരിച്ചു കൊണ്ടിരുന്നപ്പോള്‍, അറിയാതെ മനസ്സില്‍ വന്നൊരു സംശയം ചോദിച്ചു പോയതാണു അനോമണീ. ആത്മാര്‍ത്ഥമായി മാപ്പു ചോദിക്കുന്നു.

അനോമണി said: - പൌരബോധത്തോടെ പൊതുസമൂഹത്തിന്റെ ആകുലതകളോട് ചേര്‍ന്ന് നില്‍ക്കാനാണ് ‘അനോമണി’ തത്പര്യപ്പെടുന്നത്.

ഇതിന്റെ അര്‍ത്ഥം, ഭൂരിപക്ഷം എന്തു പറയുന്നോ അതില്‍ മാത്രം ഉറച്ചു നില്‍ക്കുക എന്നല്ലെന്നു വിശ്വസിക്കുന്നു. ന്യൂനപക്ഷം ചെറിയൊരു സംശയം ചോദിച്ചാല്‍ അതേക്കുറിച്ചു ചിന്തിക്കാന്‍ പോലും ഒരുക്കമല്ല എന്നുമല്ലെന്ന്‌.

ഞാന്‍ നിര്‍ത്തി അനോമണീ. സാന്നിദ്ധ്യത്തിനു നന്ദി.

Pramod.KM said...
This comment has been removed by the author.
Pramod.KM said...

പ്രിയ നകുലന്‍ ചേട്ടാ..
സംഘപരിവാരത്തിന്റെ രഹസ്യ അജണ്ട ബ്ലോഗിലൂടെ നടപ്പാക്കുക എന്ന ഭൂരിപക്ഷ വറ്ഗ്ഗീയതയുടെ കുത്സിത ശ്രമമല്ലേ താങ്കളുടെ എഴുത്ത്.?
ഇത് ഒരു യെസ്/നോ ചോദ്യമാണ്‍.അല്ലാതെ ഇതിന്‍ മറുപടി ആയി ഒരു പോസ്റ്റ് താങ്കള്‍ ഇടുകയാണെങ്കില്‍ വായിച്ചുനോക്കാനുള്ള സാവകാശം എനിക്ക് കിട്ടിയെന്നു വരില്ല.;)

കുതിരവട്ടന്‍ | kuthiravattan said...

പ്രമോദ്,
പറയാനുള്ളവര്‍ പറയട്ടെ. കേള്‍ക്കാനുള്ളവര്‍ കേള്‍ക്കട്ടെ. പറയുന്നതിലെ കാര്യവും കാര്യമില്ലായ്മയും തിരിച്ചറിയാന്‍ കഴിയുന്നവരാണ് ബൂലോകത്തുള്ളവര്‍.
വിമര്‍ശനം എന്നു പറഞ്ഞാല്‍ കാര്യകാരണസഹിതം മറുപടി പറയലാണ്. അല്ലാതെ ലേഖകനെ വ്യക്തിപരമായി വിമര്‍ശിക്കലല്ലാ.
ഉദാഹരണത്തിനു ഈ ചോദ്യത്തിനു മറുപടിയായി ലേഖകനു വേണമെങ്കില്‍ പ്രമോദിന്റെ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെ ചോദ്യം ചെയ്യാമല്ലോ. നല്ല വിമര്‍ശനത്തിന്റെയൊ ചര്‍ച്ചയുടെയോ രീതി അതല്ല.
ഇനി പ്രമോദിനു പറയാനുള്ളത് സംഘപരിവാരത്തിന്റെ രഹസ്യ അജണ്ട ബ്ലോഗിലൂടെ നടപ്പാക്കുക എന്ന ഭൂരിപക്ഷ വറ്ഗ്ഗീയതയുടെ കുത്സിത ശ്രമത്തിന്റെ ഒരു പടയാളിയാണു നകുലന്‍ ചേട്ടന്‍ എന്നാണെങ്കില്‍ കാര്യകാരണ സഹിതം ഒരു പോസ്റ്റിടുക. നകുലന്‍ ചേട്ടന്‍ പത്രങ്ങളെ വിമര്‍ശിച്ച പോലെ. വ്യക്തിഹത്യയിലേക്കു തരം താഴാതെ കാര്യകാരണസഹിതം വിവരിക്കുകയാണെങ്കില്‍ അതിനെ അനുകൂലിക്കാന്‍ നകുലന്‍ ചേട്ടനും ഉണ്ടാവും എന്നാണ് എന്റെ വിശ്വാസം. അവിടെ അദ്ദേഹത്തിന് സ്വന്തം നിലപാടുകളെ ന്യായീകരിക്കാനുള്ള അവസരവും കിട്ടും. പ്രമോദിന്റെ ഈ ചോദ്യത്തില്‍ അത്തരമൊരവസരം അദ്ദേഹത്തിനു കിട്ടില്ല. അതു മന:പൂര്‍വം മനസ്സിലാക്കിക്കൊണ്ടല്ലല്ലോ ഈ ചോദ്യം ചോദിച്ചത് അല്ലേ? പൊളിറ്റിക്സ് ശാസ്ത്രീയമായി പഠിച്ചു ഉപയോഗിക്കുന്നവര്‍ ഇത്തരത്തിലുള്ള ചോദ്യം ചോദിക്കുമെന്ന് കേട്ടിട്ടുണ്ട്. പ്രമോദിന് അത്തരമൊരു ഉദ്ദേശം ഇല്ലാ എന്നെനിക്കറിയാം. പക്ഷേ ബൂലോകത്ത് മറ്റു പലരുടേയും കമന്റുകളില്‍ ഞാന്‍ ഇതു ശ്രദ്ധിച്ചിട്ടുണ്ട്.
നല്ല ചര്‍ച്ച നടക്കട്ടേ.
നകുലന്‍ ചേട്ടന്‍, എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായി മറുപടി പറയാനുള്ള സന്നദ്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷേ അതു പലപ്പോഴും വിപരീതഫലമുണ്ടാക്കുന്നു എന്നാണ് പ്രമോദിന്റെ കമന്റ് വായിച്ചതില്‍ നിന്നും എനിക്കു തോന്നിയത്.

Unknown said...

പ്രമോദേ,
‘യെസ്‌ ഓര്‍ നോ‘ ഏതെങ്കിലുമൊന്നു തെരഞ്ഞെടുക്കൂ
എന്നു പറഞ്ഞപ്പോള്‍ ഉത്തരം “ഓര്‍” എന്നു പറഞ്ഞ തമാശ ഓര്‍മ്മ വന്നു. എന്തായാലും ഇവിടെ എന്റെ ഉത്തരം “നോ” എന്നു തന്നെ. ചെറിയൊരു വിശദീകരണം കൂടാതെ കഴിയില്ല. സാദ്ധ്യമെങ്കില്‍ വായിക്കാന്‍ താല്പര്യപ്പെടുന്നു.

അങ്കമാലിയിലെ പ്രധാനമന്ത്രി നരസിംഹറാവുവാണ്- യെസ് ഓര്‍ നോ എന്നു ചോദിച്ചാല്‍? നോ ആണു ഉത്തരം. പക്ഷേ അങ്കമാലിക്ക്‌ പ്രധാനമന്ത്രിയില്ലെന്നും നരസിംഹറാവു ജീവിച്ചിരുപ്പില്ലെന്നും കൂടിപറയാതിരിക്കുന്നതെങ്ങനെ?

സംഘപരിവാറിന് ഏതോ രഹസ്യ അജണ്ടയുണ്ടെന്നൊക്കെയുള്ള പ്രചാരണങ്ങള്‍ ഞാനും കണ്ണുമടച്ചു വിശ്വസിച്ചിരുന്നൊരു കാലമുണ്ട്. പക്ഷേ അതിനോടുള്ള പ്രതികരണം നിങ്ങളെപ്പോലെ വാക്കുകളിലൊതുക്കാതെ - അങ്ങനെയങ്ങു വിട്ടാല്‍ പറ്റില്ലല്ലൊ എന്നു കരുതി - അല്പം വിശദമായ പരിശോധനയിലാണിപ്പോള്‍. ഇതു വരെ മനസ്സിലാക്കിയിടത്തോളം അവരുടെ എല്ലാ പരിപാടികളും പരസ്യമാണ്. ലക്ഷ്യവും പ്രവര്‍ത്തനപദ്ധതികളും എല്ലാം വളര വളരെ പരസ്യം. ഗോപ്യമായി പിടിക്കേണ്ടുന്ന യാതൊന്നും അവര്‍ക്കില്ല. പക്ഷേ ഇടതുപക്ഷമാദ്ധ്യമങ്ങളില്‍ മാത്രം പരതിയാല്‍ അവയൊന്നും അതേപടി കണ്ടെത്താനായെന്നു വരില്ല. സംഘത്തേ സംബന്ധിച്ച വിവരങ്ങള്‍ നേരെ തലതിരിഞ്ഞ രീതിയില്‍ ഇടതുമാദ്ധ്യമങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നതിന് ധാരാളം ഉദാഹരണങ്ങള്‍ എനിക്കു കാട്ടിത്തരാനാവും.

“രഹസ്യ അജണ്ട“കളേക്കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ ന്യൂനപക്ഷങ്ങളില്‍ അരക്ഷിതബോധം വളര്‍ത്താനുപകരിക്കുന്നിടത്തോളം കാലം അവയേക്കുറിച്ചുള്ള പ്രചാരണങ്ങള്‍ തുടര്‍ന്നുകോണ്ടെയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്‌. ‘അവര്‍ക്കെന്ത്‌ അജണ്ടയുണ്ടെങ്കിലും ഞങ്ങളെ അതെങ്ങനെ ബാധിക്കാനാണ്?’ എന്നു തിരിച്ചു ചോദിക്കാനുള്ള ഒരു ആത്മവീശ്വാസം ന്യൂനപക്ഷങ്ങള്‍ ആര്‍ജ്ജിക്കുന്ന ഒരു കാലം വന്നാല്‍, അന്ന്‌ പല പ്രത്യയശാസ്ത്രവിശാരദന്മാര്‍ക്കും പുതിയ തന്ത്രങ്ങളന്വേഷിച്ച്‌ പരക്കം പായേണ്ടിവരും.

കുതിരവട്ടന്‍ said:- എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായി മറുപടി പറയാനുള്ള സന്നദ്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷേ അതു പലപ്പോഴും വിപരീതഫലമുണ്ടാക്കുന്നു എന്നാണ് പ്രമോദിന്റെ കമന്റ് വായിച്ചതില്‍ നിന്നും എനിക്കു തോന്നിയത്.

എന്റെ ‘മറുപടി വായിച്ചുനോക്കാനുള്ള സമയം കിട്ടിയെന്നു വരില്ല‘ എന്ന പ്രമോദിന്റെ അഭിപ്രായമല്ലേ ഉദ്ദേശിച്ചത്‌?
വിമര്‍ശനങ്ങളെ നേരിടാനുള്ള അദ്ദേഹത്തിന്റെ അധൈര്യം മാത്രമേ അതു സൂചിപ്പിക്കുന്നുള്ളൂ കുതിരവട്ടന്‍. വ്യക്തിഹത്യാശ്രമങ്ങളിലൂടെയും ഭര്‍ത്സനങ്ങളിലൂടെയും എന്റെ വിമര്‍ശനങ്ങളുടെ നാമ്പടക്കാം എന്ന തെറ്റിദ്ധാരണയുടെ ഉള്ളിലും സത്യത്തില്‍ ഈ അധൈര്യമാണ്. തന്നേപ്പൊലെ തന്നെയാവും മറ്റുള്ളവരും എന്ന അബദ്ധധാരണ.

കാണാപ്പുറത്തെ ഒരു കമന്റിന് അദ്ദേഹത്തെ സ്നേഹപൂര്‍വ്വം ചിലത്‌ ഉപദേശിച്ചുകൊണ്ട്‌ ഞാന്‍ മറുപടി കൊടുക്കുന്നുണ്ട്‌.

സജിത്ത്|Sajith VK said...

കാണാപ്പുറം, ഈ പോസ്റ്റില്‍ താങ്കള്‍ പറഞ്ഞപോലെ, ചിലപ്പഴൊക്കെ എനിക്കും അയോധ്യയില്‍ ക്ഷേത്രമില്ലായിരുന്നു എന്നും മറ്റും കരുതാനായിരുന്നു ഇഷ്ടം. അതല്ല, പണ്ട് ക്ഷേത്രമുണ്ടായിരുന്നെങ്കില്‍പോലും ഇപ്പോള്‍ പള്ളിപൊളിച്ചത് തെറ്റാണെന്നു പറയാന്‍, ഗോധ്യയിലെന്തുസംഭവിച്ചാലും ഗുജറാത്ത് കലാപം ന്യായീകരിക്കപ്പെടില്ലെന്നുറപ്പിച്ചു പറയാന്‍ നല്ല ആശയ വ്യക്ത വേണം. താങ്കളുടെ പോസ്റ്റ് ആശയവ്യക്ത ഉള്ളതാണ്.

Unknown said...

നന്ദി സജിത്‌,
താങ്കളേപ്പോലെ, ചിന്തിക്കാനും സത്യം തുറന്നംഗീകരിക്കാനുമുള്ള തുറന്ന മനസ്സുള്ള ചിലര്‍ ഇപ്പോഴും അവശേഷിക്കുന്നു എന്നതുകൊണ്ടാണ് പ്രത്യയശാസ്ത്ര ശാഠ്യങ്ങളുടെയും അതേ സമയം തന്നെ പക്ഷവ്യതിയാനങ്ങളുടെയും പേരില്‍ ഒരേ സമയം അപചയം നേരിടുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഇന്നും പൂര്‍ണ്ണമായ ഒരു തകര്‍ച്ചയിലേക്ക്‌ എത്താതെ തെളിഞ്ഞു തന്നെ നില്‍ക്കുന്നത്‌.

qw_er_ty

P. Ajith said...

ശ്രീ. നകുലന്റെ 'ന്യായീകരണവാദത്തിലെ അപകടം' എന്ന ബ്ലോഗിന്‌ പ്രതികരണമായാണ്‌ ഈ കുറിപ്പ്‌:

ഹിന്ദുത്വ വര്‍ഗീയവാദികളുടെ തുടര്‍ചെയ്തിക്കള്‍ ന്യായീകരിക്കപ്പെടുമോ എന്നു ഭയന്ന് "മുസ്ലീങ്ങള്‍" "ഹിന്ദുക്കളോടു" ചെയ്ത പല പാതകങ്ങളും ഇടതുപക്ഷം മറച്ചുവക്കാന്‍ ശ്രമിക്കുന്നു എന്നതാണു ഈ ബ്ലോഗിന്റെ പ്രധാന സാരാംശം, അഥവാ ഗുട്ടന്‍സ്‌. ശ്രീ. നകുലന്‍ ഇത്തരം കാപട്യങ്ങള്‍ക്കു നേരെ കണ്ണുമടച്ചു ഒരുപാടു നാള്‍ ജീവിക്കുകയും, ഒടുവില്‍ അത്‌ പാപമാകുമെന്ന അവസ്ഥ വന്നപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സാക്ഷി ഇത്തരം പ്രതികരണങ്ങളായി പുറത്തുവരികയും ചെയ്തു. രണ്ടു കാര്യങ്ങള്‍ ആണ്‌ ഇതിനു നിദാനമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്‌ -- 1. ഗോധ്ര സംഭവം, 2. അയോധ്യ പ്രശ്നം.

ഗോധ്രയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം തീവണ്ടിക്കു തീവച്ചതാണെങ്കിലും അല്ലെങ്കിലും ഗുജറാത്തിലെ മനുഷ്യക്കുരുതി ന്യായീകരിക്കപ്പെടുന്നില്ല എന്ന കാഴ്ചപ്പാടിനെ ഞാനും പിന്തുണക്കുന്നു. പക്ഷേ, അതേ തുറര്‍ന്ന് ശ്രീ. നകുലന്‍ നടത്തുന്ന നാടകീയമായ വാചാടോപത്തില്‍ വാസ്തവത്തില്‍ തീ വച്ചത്‌ "മുസ്ലീങ്ങ"ളാണെന്നും അങ്ങനെയല്ലാത്ത ഏതൊരു അനുമാനവും "വിവരമുള്ളവര്‍ക്ക്‌ വിശ്വസിക്കാന്‍ പറ്റാത്തതാണെ"ന്നും ഉള്ള ഒരു ധ്വനിയുണ്ട്‌. ഗോധ്രയില്‍ അന്‍പതില്‍പരം മനുഷ്യര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തെ പ്പറ്റി ഒന്നിലധികം കമ്മീഷനുകള്‍ അന്വേഷിക്കുകയും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്‌. അവരുടെ കണ്ടെത്തലുകള്‍ സത്യവിരുദ്ധമാണ്‌ എന്ന് ശ്രീ. നകുലനന്‌ അഭിപ്രായമുണ്ടെങ്കില്‍ നമുക്ക്‌ ഈ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തി വസ്തുനിഷ്ഠമായ ഒരു ചര്‍ച്ചയാകാം. അല്ലാതെ, അനോമണി പറഞ്ഞതുപോലെ ഇതൊന്നും ഒരാളുടെ മനോരാജ്യ സിദ്ധാന്തങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി ചര്‍ച്ചചെയ്യേണ്ടതല്ല.

ഗുജറാത്ത്‌ കൂട്ടക്കൊലയും അതില്‍ ശ്രീ. മോഡി നേത്ര്‌ത്വം നല്‍കുന്ന ഗുജറാത്ത്‌ സര്‍ക്കാരിനുള്ള പങ്കും കുറച്ചുകൂടി ഗൗരവം അര്‍ഹിക്കുന്ന പ്രശ്നമാണ്‌. കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണത്തിലുള്ള ഭീമമായ വ്യത്യാസം കൊണ്ടുമാത്രമല്ല; "സ്റ്റേറ്റ്‌ സ്പോണ്‍സേര്‍ഡ്‌ വയലന്‍സിന്‌" ഇന്ത്യാചരിത്രത്തില്‍ കണ്ടെത്താന്‍ പറ്റുന്ന ഏറ്റവും ദാരുണമായ ഉദാഹരണങ്ങളില്‍ ഒന്നാണത്‌. കൂട്ടക്കൊലയെ അടിച്ചമര്‍ത്തുന്നതിനു പകരം അതിനു ഒത്തശ ചെയ്യുകയും അതിനെ ന്യായീകരിക്കുകയുമാണ്‌ സര്‍ക്കാര്‍ ചെയ്തത്‌ (ഇത്‌ മനോരാജ്യ സിദ്ധാന്തമല്ല -- ഉദാ. "ഹ്യൂമണ്‍ റൈറ്റ്സ്‌ വാച്ചി"ന്റെ അന്വേഷണറിപ്പോര്‍ട്ട്‌ കാണുക). രണ്ടായിരത്തില്‍പരം മനുഷ്യര്‍ കൊല്ലപ്പെട്ട ഈ സംഭവത്തില്‍ വിരലില്‍ എണ്ണാവുന്ന കേസുകള്‍ മാത്രമേ റെജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ -- അവയുടെ നീതിപൂര്‍വ്വമായ അന്വേഷണം തടസപ്പെടുത്തുന്നതിനും ഗുജറാത്ത്‌ സര്‍ക്കാര്‍ കടുത്ത നിഷ്കര്‍ഷ പുലര്‍ത്തുന്നു (ഉദാ. ബെസ്റ്റ്‌ ബാക്കറി കേസ്‌). ഇത്തരം ഒരു മനുഷ്യക്കുരുതിക്കു നേതൃത്വം നല്‍കിയ ഒരു ഭരണാധികാരി നീതിയെക്കുറിച്ചുള്ള ബോധം നിലനില്‍ക്കുന്ന ഏതൊരു സമൂഹത്തിലും വിചാരണ അര്‍ഹിക്കുന്നുണ്ട്‌. വിചിത്രവും ദു:ഖകരവുമായ ഏതൊക്കെയോ കാരണം കൊണ്ട്‌ നമ്മുടെ രാജ്യത്ത്‌ അതു നടന്നുകാണുന്നില്ല. ഇത്‌ നീതിബോധമുള്ള ചിലരൊക്കെ രോഷം കൊള്ളിക്കുന്നതില്‍ അസ്വഭാവികത കണ്ടെത്താന്‍ എനിക്കു കഴിയുന്നില്ല. "നരേന്ദ്ര മോഡി എന്ന മനുഷ്യനില്‍ ഒരു ശതമാനമോ അര ശതമാനമോ നന്മ" എന്നു നമ്മള്‍ തമ്മില്‍ തര്‍ക്കിക്കുന്നതില്‍ വലിയ അര്‍ത്ഥം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. ഏതുമനുഷ്യരിലും നന്മയുടെ ഒരു കണികയെങ്കിലും കാണും എന്നത്‌ പരക്കെ അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്‌. ഒരു ഭരണാധികാരി വിമര്‍ശിക്കപ്പെടുന്നത്‌ പ്രശ്നാധിഷ്ഠിതമായാണ്‌ -- അല്ലാതെ അയാളില്‍ അടങ്ങിയിരിക്കുന്ന നന്മയുടെയും തിന്മയുടെയും ശതമാനക്കണക്കുകള്‍ കോണ്ടല്ല. ശ്രീ. മോഡിയെ വിമര്‍ശിക്കുന്ന പത്രങ്ങളും ആളുകളും ഒന്നും ആ മനുഷ്യനില്‍ നന്മയുടെ ഒരു കണിക ഉണ്ടാവാന്‍ സാധ്യതയുണ്ട്‌ എന്ന വസ്തുത വേണ്ടത്ര 'അക്നോളെജ്‌' ചെയ്യുന്നില്ല എന്നതാണ്‌ സ്വതന്ത്രചിന്തകനായ ശ്രീ. നകുലന്റെ പ്രശ്നമെങ്കില്‍ അതിന്‌ ഒരു വഴിയേയുള്ളൂ -- എല്ലാ വിമര്‍ശകരും അവരുടെ ലേഖനങ്ങള്‍ക്കുതാഴെ ഒരു അടിക്കുറിപ്പുവയ്ക്കുക - "ശ്രീമാന്‍ മോഡിയില്‍ പൂജ്യമല്ലാത്ത ഒരു ശതമാനം മനുഷ്യത്വം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന വസ്തുത ഞാന്‍ ഇതിനാല്‍ അംഗീകരിക്കുന്നു!"

അയോധ്യയില്‍ അമ്പലം ഉണ്ടായിരുന്നെങ്കിലും ഇല്ലായിരുന്നെങ്കിലും അത്‌ പള്ളിപൊളിച്ചതിനു ന്യായീകരണമാകുന്നില്ല എന്ന കാഴ്ചപ്പാടും അംഗീകരിക്കുന്നു. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മനുഷ്യര്‍ മനുഷ്യരോടു ചെയ്ത ക്രൂരതകള്‍ക്കും അനീതികള്‍ക്കും ഒക്കെ ഇന്ന് പകരം വീട്ടാന്‍ നിന്നാല്‍ മനുഷ്യരാശി മുഴുവന്‍ പരസ്പരം വെട്ടിമരിക്കേണ്ടിവരും. പക്ഷേ, ശ്രീ. നകുലന്റെ വാക്കുകളില്‍ ബാബരി മസ്ജിദ്‌ നിലനിന്നിരുന്ന സ്ഥലത്ത്‌ രാമക്ഷേത്രമുണ്ടായിരുന്നു എന്നത്‌ "തെളിവുകളാല്‍" സമര്‍ത്ഥിക്കപ്പെട്ട ഒരു കാര്യമാണെന്നും ഒരു ധ്വനിയുണ്ട്‌. പ്രൊഫ. ബി. ബി. ലാല്‍ നടത്തിയ ഉദ്ഘനനത്തില്‍ കണ്ടെത്തിയത്‌ ഏതാനും ഇഷ്ടികത്തൂണുകളാണ്‌ (ക്ഷമിക്കണം - അദ്ദേഹം അന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ഒരു "റിട്ടയെര്‍ഡ്‌ അധികാരി" മാത്രമായിരുന്നു. അദ്ദേഹം അധികാരി ആയിരുന്ന കാലത്ത്‌ സര്‍വേ നടത്തിയെ ഉദ്ഘനനത്തില്‍ [1975] രാമക്ഷേത്രത്തിന്റേതെന്നു കരുതുന്ന ഒരു അവശിഷ്ടങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല). ഇവ പ്രസ്തുത രാമക്ഷേത്രത്തിന്റെ തൂണുകളാണെന്ന ഊഹാപോഹത്തിന്റെ സാധുത പല ചരിത്രകാരന്മാരും തകര്‍ത്തിട്ടുണ്ട്‌ (ഉദാ. ചമ്പകലക്ഷ്മി, 1992). അതുപോലെ, മുഗള്‍ രാജാക്കന്മാര്‍ ക്ഷേത്രധ്വംസനം നടത്തിയിട്ടില്ല എന്ന്‌ ഒരു പ്രൊഫഷണല്‍ മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനും/കാരിയും അവകാശപ്പെട്ടിട്ടില്ല (ആരെയാണ്‌ ശ്രീ. നകുലന്‍ വായിച്ചിട്ടുള്ളത്‌?). അതേ സമയം തന്നെ, അവര്‍ നടപ്പാക്കിയ മാനവികമായ പല നയങ്ങളുടെയും ഈ കാലങ്ങളില്‍ നിലനിന്നിരുന്ന സമുദായ മൈത്രിയുടെയും ചില തെളിവുകള്‍ അവതരിപ്പിച്ചു എന്നതാണ്‌ അവര്‍ ചെയ്ത ഏക കുറ്റം.

ശ്രീ. നകുലന്റെ എഴുത്തില്‍ വളരെ വിചിത്രമായ ചില തമാശകളുണ്ട്‌. ഒന്ന്, അദ്ദേഹം ഒരു വലിയ സ്വതന്ത്രചിന്താഗതിക്കാരനാണെന്ന്‌ അവകാശപ്പെടുകയും മറ്റു "പക്ഷപാതികള്‍" എല്ലാം ചേര്‍ന്ന്‌ തന്നെ പീഡിപ്പിക്കുന്നതായി അഭിനയിക്കുകയും ചെയ്യുന്നു ("അശരീരി" കാണുക). രണ്ട്‌, പ്രസക്തമായ ചോദ്യങ്ങള്‍ക്ക്‌ വസ്തുനിഷ്ഠമായും പ്രശ്നാധിഷ്ഠിതമായും മറുപടി പറയാതെ സാങ്കല്‍പികമായ ചില രൂപങ്ങളെ ഉണ്ടാക്കി അവരോട്‌ നിഴല്‍ യുദ്ധം ചെയ്തുകളിക്കുന്നു ("ഉമേഷ്‌ ബാബു", ഗോധ്രായില്‍ സംഭവിച്ചതിനെക്കുറിച്ച്‌ "ഊഹിക്കാന്‍" അനോമണിയോടുള്ള അഭ്യര്‍ത്ഥന). ഇതില്‍ ഏറ്റവും വലിയ തമാശയാണ്‌ തനിക്കുണ്ടെന്ന് അവകാശപ്പെടുന്ന "എസ്‌. എഫ്‌. ഐ. ഭൂതകാലം" തന്റെ "സ്വതന്ത്ര ചിന്താഗതി"ക്ക്‌ 'ക്രെഡിബിലിറ്റി' നല്‍കാന്‍ ഉപയോഗിക്കുന്നത്‌ ("ഡായ്‌.. ഡായ്‌.. ഞാനും പണ്ട്‌ ഇങ്ങനെയൊക്കെ പറഞ്ഞുനടന്നതാണെഡേയ്‌...!"). ഇവിടെ നിങ്ങളെ വിമര്‍ശിക്കുന്ന പലരും (ഞാനടക്കം) വെറും "മുന്‍ എസ്‌. എഫ്‌. ഐ. അനുഭാവികള്‍" മാത്രമാണ്‌. പക്ഷേ, നിങ്ങളുടെ ചിന്ത എങ്ങനെയാണ്‌ "സ്വതന്ത്ര ചിന്ത"യാകുന്നത്‌ എന്ന്‌ എത്ര ആലോചിചിട്ടും എനിക്കു പിടികിട്ടുന്നില്ല! ശ്രദ്ധിക്കാതെ മുണ്ടു മടക്കിയുടുക്കുമ്പോള്‍ താങ്കളുടെ കാക്കി ട്രൗസര്‍ കുറേശ്ശെ പുറത്തുകാണുന്നുണ്ടോ എന്ന് ഒരു സംശയം! (രൂപകത്തിനു മാപ്പ്‌)

സംഘപരിവാറിന്‌ വര്‍ധിച്ചുവരുന്ന (?) ജനപിന്തുണ അതില്‍ അന്തര്‍ലീനമായിരുന്ന നന്മയുടെ ബഹിര്‍സ്ഫുരണമാണെന്ന താങ്കളുടെ സിദ്ധാന്തം കൗതുകകരം തന്നെ! (1930-40 കളില്‍ ജെര്‍മനിയിലെ ഏറ്റവും ജനപിന്തുണയുണ്ടായിരുന്ന ഒരു പ്രസ്ഥാനത്തിന്റെ നന്മയുടെ ഒരു ബഹിര്‍സ്ഫുരണം ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവന്‍ അപഹരിച്ച കാര്യം താങ്കള്‍ക്ക്‌ അറിവുള്ളതായിരിക്കുമല്ലോ). ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്ന് പരിപൂര്‍ണ്ണമായ തകര്‍ച്ചയില്‍ എത്താതെ നില്‍ക്കുന്നതിനെക്കുറിച്ചുള്ള താങ്കളുടെ സിദ്ധാന്തവും കൗതുകകരം തന്നെ!

ഞാന്‍ കുതൂഹലം കൊണ്ടു എന്നു തന്നെ പറഞ്ഞുകൊള്ളട്ടെ!

നന്ദി,
പി. അജിത്‌.

myexperimentsandme said...

അജിത്തേ, എന്റെ സംശയം എന്തുകൊണ്ട് ഈ ഭരണാധികാരിയെ പിന്നെയും അവിടെ ഭരിക്കാന്‍ അനുവദിക്കുന്നു? കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സിനും അവരെ പിന്തുണയ്ക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും സംശയലേശ്യമന്യേ അറിയാമല്ലോ ഒളിഞ്ഞും തെളിഞ്ഞും മോഡി ഗുജറാത്ത് സംഭവത്തില്‍ ഇടപെടുന്നുണ്ടെന്ന്. പിന്നെന്തുകൊണ്ട് അദ്ദേഹത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നില്ല? എന്തുകൊണ്ട് അദ്ദേഹത്തെ അവിടെത്തന്നെ പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹം നടത്തുന്ന ക്രൂരതകളെ മാത്രം വിവരിക്കുന്നു? വാക്കല്ലല്ലോ പ്രവര്‍ത്തിയല്ലേ ഇക്കാര്യത്തില്‍ ആവശ്യം?

എനിക്ക് തോന്നുന്നത് മോഡിയെ അങ്ങിനെ നിര്‍ത്തേണ്ടത് ഇവിടുത്തെ കോണ്‍ഗ്രസ്സിനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുമൊക്കെ ആവശ്യമാണ്. അവര്‍ നടത്തിയ/നടത്തുന്ന സിക്ക് കൂട്ടക്കൊലയും നന്ദിഗ്രാമും ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകവുമൊക്കെ ന്യായീകരിക്കാന്‍ അവര്‍ക്ക് മോഡി അവിടെത്തന്നെ വേണം, അതും അധികാരത്തില്‍. എന്തെങ്കിലും വെളിപാടുണ്ടായി ധാര്‍മ്മികത എന്ന പേരും പറഞ്ഞുപോലും മോഡി രാജിവെക്കുന്നതോ മോഡിക്കെതിരെ നടപടിയെടുക്കുന്നതോ ഇവര്‍ ആഗ്രഹിക്കുന്നില്ല. കാരണം അതേ ധാര്‍മ്മികത തിരിഞ്ഞുകുത്തും ഇപ്പോഴത്തെ ഈ പല മുതലക്കണ്ണീരുകാരിലും. ധാര്‍മ്മികതയുടെ ചോദ്യം വന്നാല്‍ പണ്ട് രാജീവ് ഗാന്ധിയും ഇപ്പോള്‍ ബുദ്ധദേവും എന്തിന് നമ്മുടെ നാട്ടിലെ പല നേതാക്കന്മാരും കൊലപാതകങ്ങളുടെ പേരില്‍ തന്നെ രാജിവെക്കുകയും നിയമനടപടികള്‍ നേരിടേണ്ടിയും വന്നേനെ. പക്ഷേ മോഡി അങ്ങിനെ നില്‍ക്കുകയാണെങ്കില്‍ ഇവരില്‍ പലര്‍ക്കും അതൊരു മറയാണ്. അതാണ് ന്യായീകരണവാദത്തിലെ അപകടം.

നമ്മുടെ രാഷ്ട്രീയ-വര്‍ഗ്ഗീയ നിലപാടുകളനുസരിച്ച് നമ്മള്‍ ചില കൊലപാതകങ്ങളെ ന്യായീകരിക്കാനും ചിലതിനെ നിസ്സംഗവത്ക്കരിക്കാനും ചിലതിനെതിരെ രോഷം കൊള്ളാനുമൊക്കെ നമ്മള്‍ തന്നെ നിന്നുകൊള്ളും എന്നുള്ള ധൈര്യം തന്നെയാണ് ഇത്തരം കൊലപാതക രാഷ്ട്രീയക്കാരുടെ പ്രേരണ. കൊലപാതകം കൊല്ലപ്പെടുന്നവരുടെ എണ്ണമനുസരിച്ച്, ആ എണ്ണത്തിന്റെ കാര്യത്തില്‍ തന്നെ ഭീകരതയുടെ തോത് മാറുമെങ്കിലും അതിനു പിന്നിലുള്ള ഗൂഢാലോചനയുടെ മനഃശാസ്ത്രം എല്ലാം ഏതാണ്ട് ഒന്നുതന്നെ- കൊല്ലുക, നിങ്ങളെ പിന്നെ എങ്ങിനെയെങ്കിലും ഞങ്ങള്‍ ഊരിക്കൊള്ളാം. ആ ഗൂഢാലോചനയുടെ ഭീകരത ഒരു കൊലപാതകത്തിനും ഒരായിരം കൊലപാതകത്തിനും ഏതാണ്ട് ഒന്നുതന്നെ.

ഇരുട്ടിന്റെ മറവിലിരുന്ന് അധികമാരും അറിയാതെ, നാളെ ജയകൃഷ്ണന്‍ മാഷ് ഉച്ചകഴിഞ്ഞ് കണക്കുപഠിക്കുമ്പോള്‍ ക്ലാസ്സില്‍ കയറി വെട്ടിക്കൊന്ന് ചോരയില്‍ ബോര്‍ഡിലെഴുതി വെക്കണം എന്നു പദ്ധതിയിടുന്ന മനസ്സും, ഇന്നിടത്തും ഇന്നിടത്തും ഇന്നിടത്തും ഇത്രയിത്ര മുസ്ലീങ്ങളുണ്ട്, കാണുന്ന മുസ്ലീങ്ങളെയെല്ലാം തീവെച്ചോ വെട്ടിയോ കുത്തിയോ കൊന്നൊടുക്കണമെന്ന് പദ്ധതിയിടുന്ന മനസ്സും ഒരൊറ്റ സിക്കുകാരനെ പോലും വെറുതെ വിടരുത്, എല്ലാവനെയും കൊന്നൊടുക്കണം എന്നു പദ്ധതിയിടുന്ന മനസ്സും നിങ്ങള്‍ പകുതി പേര്‍ പോലീസ് വേഷത്തില്‍ വാ, ബാക്കി പോലീസുകാരും കാണും, നന്ദിഗ്രാമില്‍ പ്രശ്നമുണ്ടാക്കുന്ന എല്ലാവനെയും നമുക്ക് വെടിവെച്ച് കൊല്ലാം എന്ന് പദ്ധതിയിടുന്ന മനസ്സും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഇവര്‍ക്കെല്ലാം ആത്മവിശ്വാസം കൊടുക്കുന്നത് എന്ത് കാണിച്ചാലും നമ്മളെ രക്ഷിക്കാന്‍ നമ്മുടെ നേതാക്കന്മാര്‍ ഉണ്ടെന്നുള്ള ധൈര്യം തന്നെയാണ്. അവരുടെ വിശ്വാസം ശരിയാണെന്ന് ജയകൃഷ്ണന്‍ മാഷിന്റെ കാര്യത്തിലും ഗുജറാത്തിലും ഡല്‍ഹിയിലും ബംഗാളിലും എല്ലാം തെളിയിച്ചും കഴിഞ്ഞു.

ഗുജറാ‍ത്ത് സംഭവം ഉണ്ടായപ്പോള്‍ ഉള്ളാലെങ്കിലും ചിരിച്ചുകാണും ഇപ്പോള്‍ അതിനെപ്പറ്റി വികാരം കൊള്ളുന്ന പല രാഷ്ട്രീയക്കാരും-ഇനി ഇവര്‍ സിക്കുകൊലപാതകത്തെപ്പറ്റി പറഞ്ഞാലോ അല്ലെങ്കില്‍ വേറേ എന്തെങ്കിലും കൊലപാതകത്തെപ്പറ്റി പറഞ്ഞാലോ തിരിച്ച് പറയാന്‍ നമുക്ക് കാരണമായല്ലോ എന്ന് വിചാരിച്ച്. ഇവര്‍ക്കൊക്കെ ഇതല്ല ഇതിലപ്പുറം ഒരു കൂട്ടക്കൊല നടന്നാലും അതെല്ലാം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അടിക്കാനുള്ള വടി മാത്രം. നന്ദിഗ്രാം സംഭവം നടന്നപ്പോള്‍ ഉള്ളില്‍ ഏറ്റവും സന്തോഷിച്ചത് ബി.ജെ.പിയായിരിക്കും. കാരണം ഗുജറാത്ത് സംഭവത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവരെ കുറെ വെള്ളം കുടിപ്പിച്ചതാണല്ലോ. നന്ദിഗ്രാം സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നത് തടയാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കരുവാക്കിയത് ഛത്തിസ്‌ഗഡ്ഡിലെ കൊലപാതകമായിരുന്നു. കൊലപാതകങ്ങള്‍ കൊണ്ടുള്ള കളി.

കൊലപാതക രാഷ്ട്രീയത്തെപ്പറ്റിയും വര്‍ഗ്ഗീയതയെപ്പറ്റിയും കണ്ണീരൊഴുക്കാന്‍ ഇവിടുത്തെ ഒരു പ്രസ്ഥാനത്തിനും ഇന്നത്തെ സ്ഥിതിവിശേഷത്തില്‍ യാതൊരു അര്‍ഹതയുമില്ലെന്നുള്ളത് അരാഷ്ട്രീയ വാദമാണെങ്കിലും ഒരു യാഥാര്‍ത്ഥ്യമാണെന്നുള്ളതാണ് എന്റെ നിഗമനം. കമ്മ്യൂണിസവും കൊലപാതകവും തമ്മില്‍ വെള്ളവും വെളിച്ചെണ്ണയും പോലൊന്നുമല്ലല്ലോ-ലോകത്തിന്റെ പല ഭാഗത്തും പല രീതിയിലും അവര്‍ നടത്തിയിട്ടുള്ള കാര്യം തന്നെ. അതിനെല്ലാം വിപ്ലവോജ്വലമായ ന്യായീകരണങ്ങളും അവര്‍ തന്നിട്ടുണ്ട്. നന്ദിഗ്രാമില്‍ പതിനാലു പേരെ കൊന്നാല്‍ മതി എന്ന് നിശ്ചയിച്ചിട്ടൊന്നുമല്ല അവിടെ അത്രയും പേര്‍ കൊല്ലപ്പെട്ടത്. പതിനാലു പേരേ മരിച്ചുള്ളൂ, അത്രമാത്രം. അത് പതിനാലല്ല, പതിനാലായാരമായാലും ഇടതുപക്ഷക്കാര്‍ എന്തെങ്കിലും പറഞ്ഞ് ന്യായീകരിക്കും. അതിന് അവര്‍ ആദ്യം നോക്കുന്നത് ഗുജറാത്തിലെ ആയിരം പേരുടെ കൊലപാതകം മോഡി എങ്ങിനെ ന്യായീകരിച്ചു എന്നുള്ളത് തന്നെയായിരിക്കും. മോഡി ന്യായീകരണം കണ്ടെത്തിയത് മൂവായിരം പേരെ കൊന്ന കോണ്‍‌ഗ്രസ്സുകാരുടെ ചെയ്തിയുമായിരുന്നല്ലോ.

ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ അകല്‍ച്ചയുണ്ട് എന്നുള്ളത് ഗുജറാത്തിന്റെ കാര്യത്തില്‍ ഒരു യാഥാര്‍ത്ഥ്യമാണെന്നും എങ്ങോ വായിച്ചിരുന്നു. അങ്ങിനെയാണെങ്കില്‍ ആ അകല്‍ച്ച ഒഴിവാക്കാന്‍ എന്ത് ചെയ്തു ഈ രാഷ്ട്രീയക്കാര്‍? അവിടുത്തെ ആ രണ്ട് വിഭാഗങ്ങളും തമ്മില്‍ പരസ്പര ധാരണയും സ്നേഹവും വളര്‍ത്താന്‍ എന്ത് ചെയ്തു ഈ വികാരം കൊള്ളുന്ന പ്രസ്ഥാനങ്ങള്‍? എരിതീയില്‍ എണ്ണ ഒഴിക്കുന്ന തരം പ്രകടനങ്ങളും തങ്ങളുടെ ഓരോ പ്രസ്താവനകളില്‍ നിന്നും എത്രമാത്രം വോട്ട് വാങ്ങിക്കാം എന്നുമല്ലേ ഇവരോരോരുത്തരും നോക്കിയത്? അല്ലായിരുന്നെങ്കില്‍ ഇപ്രാവശ്യം യു.പി.എ ഇടത് പിന്തുണയോടെ അധികാരത്തില്‍ വന്നപ്പോഴെങ്കിലും മോഡിക്കെതിരെ ശക്തമായ നടപടി എടുക്കുമായിരുന്നല്ലോ? എന്തുകൊണ്ട് അത് ചെയ്തില്ല/ചെയ്യുന്നില്ല?

അതുകൊണ്ട് ഇനിയെങ്കിലും നമുക്ക് ശക്തമായ സന്ദേശം ഈ പാര്‍ട്ടിക്കാര്‍ക്കെല്ലാം കൊടുക്കാം. കൊലപാതകത്തിന്റെ എണ്ണത്തിലല്ല, ഒന്നായാലും ഒരായിരമായാലും അതിന് ഏതെങ്കിലും രീതിയില്‍ കൂട്ടു നില്‍ക്കുന്നവരെ നമ്മള്‍ ഏത് പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരാണെങ്കിലും ഒരു കാരണവശാലും പിന്തുണയ്ക്കില്ല എന്ന്. ആ സന്ദേശം വളരെ വ്യക്തമായി അവര്‍ക്ക് കിട്ടിയാല്‍ ഈ നാട്ടില്‍ കൊലപാതക രാഷ്ട്രീയം താനേ നില്‍ക്കും.

അതല്ലെങ്കില്‍ ഇതൊക്കെ ഇനിയും നടക്കും, നമ്മുടെ നാട്ടില്‍-നമ്മുടെതന്നെ രാഷ്ട്രീയ/വര്‍ഗ്ഗീയ താത്പര്യങ്ങളനുസരിച്ച് ന്യായീകരിക്കാന്‍ നമ്മളുണ്ടല്ലോ ഇവര്‍ക്കെല്ലാം ധൈര്യം പകര്‍ന്ന്.

Pramod.KM said...

"ശ്രദ്ധിക്കാതെ മുണ്ടു മടക്കിയുടുക്കുമ്പോള്‍ താങ്കളുടെ കാക്കി ട്രൗസര്‍ കുറേശ്ശെ പുറത്തുകാണുന്നുണ്ടോ എന്ന് ഒരു സംശയം!"
അജിത് ചേട്ടാ..ഈ അടുത്ത കാലത്ത് വായിച്ചതില്‍ വച്ചേറ്റവും ഇഷ്ടപ്പെട്ട രൂപകങ്ങളിലൊന്ന്!!;)

ടി.പി.വിനോദ് said...

വക്കാരി എന്താണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലാവുന്നില്ല (ക്ഷമിക്കണം). ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇന്‍ഡ്യയിലെ രാഷ്ട്രീയ കക്ഷികളില്‍ ആരാണ് ഭേദപ്പെട്ടവര്‍ എന്ന ചര്‍ച്ചയൊന്നും അല്ല ഈ പോസ്റ്റിലും അതില്‍ വന്ന കമന്റുകളിലും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

RSS എന്ന സംഘടന പൊതുവെ മനസ്സിലാക്കപ്പെടുന്ന രീതിയില്‍ മതതീവ്രവാദ ഭീകരപ്രസ്ഥാനമല്ല മറിച്ച് അതിലുണ്ട് നന്മകളും ഗുണങ്ങളും എന്നും നരേന്ദ്രമോഡി എന്ന വ്യക്തിയിലുണ്ട് അഭികാമ്യവും
അറിയപ്പെടേണ്ടതുമായ സവിശേഷതകള്‍ എന്നൊക്കെയാണ് ശ്രീ നകുലന്റെ ബ്ലോഗുകളിലെ ആകുലതകള്‍ .

ഇത്തരം വാദങ്ങളോട് പൌരബോധവും മാനവിക മൂല്യങ്ങളുമുള്ള ഏതൊരാളും പ്രതികരിക്കുന്നതുപോലെയാണ് അനോമണിയും പ്രമോദും അജിത്തുമെല്ലാം പ്രതികരിച്ചത്. വക്കാരിയുടെ അഭിപ്രായമനുസരിച്ച് കോണ്‍ഗ്രസ്സുകാര്‍ സിക്കുകാരെ കൊന്നതുകൊണ്ടും സി.പി.എമ്മുകാര്‍ ജയകൃഷ്ണനെ കൊന്നതു കൊണ്ടും മറ്റും നകുലന്‍ നരേന്ദ്രമോഡിയെയും സംഘപരിവാറീനെയും ന്യായീകരിക്കാന്‍ [ശ്രീ.നകുലന്‍ ഇതു തുറന്നു സമ്മതിക്കാനുള്ള സുതാര്യത കാണിച്ചിട്ടില്ല എന്നത് വേറെ കാര്യം!]ശ്രമിക്കുന്ന ലേഖനങ്ങളില്‍ എതിരഭിപ്രായങ്ങള്‍ക്ക് സാധുതയില്ല എന്നാണോ? കോണ്‍ഗ്രസ്സുകാരോ സി.പി.എമ്മുകാരോ ആയി മാത്രമേ മോഡിസത്തെ വിമര്‍ശിക്കാനാവൂ എന്ന ചിന്ത താങ്കളെ ഭരിക്കുന്നതായി തോന്നുന്നു.

വക്കാരി തന്നെ സമ്മതിക്കുന്ന തരം അരാഷ്ട്രീയ വാദങ്ങള്‍ക്ക് അല്‍പ്പമെങ്കിലും സാംഗത്യമുണ്ടാവുമായിരുന്നു, അത് കൊലപാതകങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റിലാണ് ഇട്ടിരുന്നെങ്കില്‍ . ഇവിടെ താങ്കള്‍ രാഷ്ട്രീയ കക്ഷികളുടെ കമ്പോളനിലവാരത്തിന്റെ താരതമ്യങ്ങള്‍ അവതരിപ്പിച്ച് നിശ്ശബ്ദതയെ ഒളിഞ്ഞും തെളിഞ്ഞും ആഹ്വാനം ചെയ്യുന്നത് മതതീവ്രവാദികള്‍ക്ക് മനസ്സാക്ഷിക്കുത്തൊഴിവാക്കാന്‍ മലയാളത്തില്‍ തയ്യാറാക്കപ്പെട്ട പോംവഴികള്‍ മാത്രമായിപ്പോകുമെന്ന് ഞാന്‍ ശങ്കിക്കുന്നു....

vimathan said...

ലാപുടാ, നന്നായി. ശ്രീ അജിത് പറഞ്ഞതുപോലെ, ശ്രദ്ധിക്കാതെയാണ്, പലരും മുണ്ട് മടക്കിയുടുത്ത്, ഇറങിയിരിക്കുന്നത്. ഒരു പക്ഷെ കാക്കി ട്രൌസര്‍ പുറത്തുകാണുന്നതില്‍ അവര്‍ക്ക് ലജ്ജയില്ലായിരിക്കാം.

myexperimentsandme said...

ലാപുടാ, ഞാനുദ്ദേശിച്ചത് രാഷ്ട്രീയ പാര്‍ട്ടികളെയും പ്രസ്ഥാനങ്ങളെയുമായിരുന്നു. അതില്‍ വിശ്വസിക്കുന്നവര്‍ ആത്യന്തികമായി സ്വന്തം കണ്ണിലെ കോലെടുത്തിട്ട് മറ്റുള്ളവരെപ്പറ്റി പറയുകയാണെങ്കില്‍ പറയുന്നവര്‍ക്ക് വിശ്വാസ്യത ഒന്നുകൂടി വരും, കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ അവര്‍ പറയുന്നത് കേള്‍ക്കും, മനസ്സിലാക്കും അതനുസരിച്ച് പ്രവര്‍ത്തിക്കും എന്നാണ്. ഗുജറാത്തിനെപ്പറ്റി പറയുമ്പോള്‍ ഡല്‍ഹിയെപ്പറ്റിയും ബംഗാ‍ളിനെപ്പറ്റിയും കണ്ണൂരിനെപ്പറ്റിയും പറയേണ്ട, ഗുജറാത്തിനെപ്പറ്റി മാത്രം സംസാരിച്ചാല്‍ മതി, ഇനി പറയുന്ന രാഷ്ട്രീയക്കാര്‍ അതിനപ്പുറം ഭീകരത മറ്റുള്ളിടങ്ങളില്‍ കാണിച്ചിട്ടുണ്ടോ എന്നുപോലും നോക്കേണ്ട എന്നതു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷേ സ്വന്തം ചെയ്തികള്‍ക്ക് ഒരു മറയാക്കി മാത്രം ഗുജറാത്തിനെയും ഡല്‍ഹിയെയും ബംഗാളിനെയും കണ്ണൂരിനെയും പിന്നെയും പിന്നെയും ഇത്തരക്കാര്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ എന്താണ് ഇവരുടെ ഉദ്ദേശമെന്ന് മനസ്സിലാകുന്നില്ല. ഗുജറാത്തിനെപ്പറ്റി പറയുമ്പോള്‍ തിരിച്ച് പറയാനുള്ള പോയിന്റുകള്‍ എന്തിന് മറ്റുള്ളവര്‍ അവര്‍ക്കുണ്ടാക്കി കൊടുക്കുന്നു?

ഗുജറാത്ത് സര്‍ക്കാര്‍ കോടതിനടപടികളിലും സര്‍ക്കാര്‍ അന്വേഷണങ്ങളിലും ഇടപെടുന്നു എന്ന് നമ്മളെ ബോധ്യപ്പെടുത്തിയവര്‍ തന്നെ കീഴ്ക്കോടതിയും ഹൈക്കോടതിയും സംശയാതീതമായി വധശിക്ഷയ്ക്ക് വിധിച്ച ജയകൃഷ്ണന്‍ വധക്കേസിലെ പ്രതികളെ ഭരണം മാറി എന്ന ഒറ്റക്കാരണത്താല്‍ സുപ്രീം കോടതിയില്‍ നിന്ന് ഊരിക്കൊണ്ട് പോരുക മാത്രമല്ല അവര്‍ക്ക് വമ്പന്‍ സ്വീകരണം കൊടുക്കുകയും ചെയ്യുമ്പോള്‍ ഇവര്‍ക്ക് പിന്നെ ഗുജറാത്തിലെ ഗവണ്മെന്റിന്റെ ഇടപെടലിനെപ്പറ്റി വികാരം കൊള്ളാന്‍ എന്താണ് ധാര്‍മ്മികമായ അവകാശം എന്നൊരു സംശയം-അത്രമാത്രം. അത്തരം സംശയങ്ങള്‍ ഉണ്ടാക്കാനുള്ള വഴികള്‍ ഉണ്ടാക്കിയതുകൊണ്ടല്ലേ അങ്ങിനെ എനിക്ക് തോന്നുന്നത്? അതും ഒരു കാരണമല്ലേ ഗുജറാത്തില്‍ പിന്നെയും തോന്ന്യവാസങ്ങള്‍ കാണിക്കാന്‍ അവിടുത്തെ ഗവണ്മെന്റിന്റെ പ്രേരണയ്ക്ക്?

എന്റെ കമന്റ് ഈ പോസ്റ്റുമായി നേരിട്ട് ബന്ധപ്പെട്ടൊന്നുമല്ലായിരുന്നു. മോഡിയെ വിമര്‍ശിക്കുന്നവര്‍ കോണ്‍ഗ്രസ്സുകാരോ സിപിയെം കാരോ ആകണമെന്ന് ഒരിക്കലുമില്ല. പക്ഷേ നമുക്ക് തന്നെയറിയാമല്ലോ അങ്ങിനെയല്ലാതുള്ളവരുടെയും പ്രതികരണങ്ങളിലെ വിവേചനം. ആ വിവേചനം തന്നെയാണ് എനിക്ക് പ്രശ്‌നമായി തോന്നിയത്. മോഡിയെ വിമര്‍ശിക്കുന്നവരില്‍ ചിലരോടെങ്കിലും കണ്ണൂരിലെ കാര്യം ചോദിച്ചപ്പോള്‍ ഒന്നുകില്‍ നിസംഗത, അല്ലെങ്കില്‍ ന്യായീകരണം-അതായിരുന്നു പ്രതികരണം.

ആരാണ് ഭേദപ്പെട്ടവന്‍ എന്ന് തെളിയിക്കലല്ല, മൊത്തത്തില്‍ നോക്കിയാല്‍ എല്ലാവരും കണക്കാണ് (കൊലപാതക ഭീകരതയുടെ കാര്യത്തില്‍) എന്നുള്ള ഒരു ദുഃഖ സത്യം എനിക്ക് ഫീല്‍ ചെയ്തു. പൌരബോധവും മാനവികതയും തന്നെയായിരുന്നു എന്റെ കമന്റിന്റെയും അടിസ്ഥാനം (എന്നാണ് എന്റെ വിശ്വാസം).

P. Ajith said...

ശ്രീ. വക്കാരിമഷ്ടാ,

1. ഗുജറാത്ത്‌ ഗവര്‍മെണ്ടിന്റെ പിരിച്ചുവിടാത്ത്‌ രാഷ്ട്രപതിയേയും, അതിനു റെക്കമന്റ്‌ ചെയ്യാത്ത്‌ കേന്ദ്ര സര്‍ക്കാരിനേയും അതിനെ പിന്തുണക്കുന്ന ഇടതുപക്ഷത്തേയും ഞാന്‍ അതിരൂക്ഷ്മായി വിമര്‍ശിക്കുന്നു (താങ്കള്‍ പറയുന്നതില്‍ ഒരു തെറ്റുണ്ട്‌, കേന്ദ്ര സര്‍ക്കാരിന്‌ സംസ്ഥാന സര്‍കാരിനെ പിരിച്ചുവിടാനുള്ള അധികാരമില്ല; അതിന്‌ റക്കമന്റ്‌ ചെയ്യാനുള്ള അധികാരമേയുള്ളൂ).

2. ദില്ലിയിലും, നന്ദിഗ്രാമിലും നടന്ന കൂട്ടക്കൊലകളേയും കണ്ണൂരിലെ ജയകൃഷ്ണന്‍ മാസ്റ്ററുടെ അടക്കം ഉള്ള രാഷ്ട്രീയ കൊലപാതകങ്ങളേയും ഞാന്‍ അതിലും രൂക്ഷമായി വിമര്‍ശിക്കുന്നു.

(വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ എഴുതേണ്ട അടിക്കുറിപ്പിന്റെ നീളം കൂടിക്കൂടി വരുന്നു!)

ഇനി ഞാന്‍ (വേറെ പലരും) ഈ ബ്ലോഗിന്റെ ഉള്ളടക്കത്തെക്കുറിച്ച്‌ ഉന്നയിച്ച്‌ വിമര്‍ശനങ്ങള്‍ക്ക്‌ വസ്തുനിഷ്ഠമായ മറുപടി വല്ലതും ഉണ്ടെങ്കില്‍ പറയൂ. സാങ്കല്‍പ്പികമായ എതിരാളികളെ ഉണ്ടാക്കി അവരോട്‌ നിഴല്‍ യുദ്ധം ചെയ്തുകളിക്കുന്ന മറ്റൊരാളാണ്‌ നിങ്ങള്‍.

ഒരു അഭ്യര്‍ത്ഥന: ദയവു വിചാരിച്ച്‌, വാചാടോപങ്ങള്‍ കുറച്ച്‌ എഴുത്ത്‌ പ്രസക്തമാക്കുക. ഇതു മുഴുവന്‍ വായിക്കാനുള്ള സമയം കണ്ടെത്തുക ബുദ്ധിമുറ്റാണ്‌.

ടി.പി.വിനോദ് said...

വക്കാരീ,വിശദീകരണത്തിന് നന്ദി. താങ്കളുടെ കമന്റുകള്‍ താങ്കള്‍ വിശ്വസിക്കുന്നത് പോലെ മാനവികതയില്‍ നിന്നും പൌരബോധത്തില്‍
നിന്നും രൂപപ്പെടുന്നതു തന്നെയാവട്ടെ എന്ന് ആശംസിക്കുന്നു.

പക്ഷേ ഞാന്‍ ഉന്നയിച്ച പോയിന്റിനെ താങ്കളുടെ വിശദീകരണത്തിലും അഡ്രസ്സ് ചെയ്തുകാണാത്തതില്‍ ഖേദമുണ്ട്.
ഒരുപക്ഷേ എന്റെ എഴുത്തിലെ ക്ലിഷ്ടതയാവാം കാര്യം.

സംഗതി ഇതാണ്- കൊലപാതകങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ഇന്‍ഡ്യയിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും സാധ്യമല്ല എന്ന താങ്കളുടെ കമന്റ് ഇത്തരം ഒരു ബ്ലോഗില്‍, ഇതുപോലൊരു പോസ്റ്റില്‍ ഇവിടെ നടക്കപ്പെടുന്ന തരം സംവാദത്തിനിടയില്‍ വരുന്നത് നെഗറ്റീവായി മാത്രം കാണാനേ എന്റെ രാഷ്ട്രീയബോധം അനുവദിക്കുന്നുള്ളു എന്ന്... [ ഇത്തരത്തിലുള്ള-എന്നതിനെ സംഘപരിവാരത്തിനെയും
അനുബന്ധങ്ങളെയും പറ്റി മലയാളികളില്‍ ഉള്ള മനുഷ്യദ്രോഹപരം എന്ന പ്രതിഛായയെ
തിരുത്താനുദ്ദേശിച്ചുള്ള എന്നും ഇതുപോലൊരു- എന്നതിനെ വര്‍ഗീയതയെ വിസ്മരിപ്പിക്കാന്‍ ആവേശപ്പെടുന്ന എന്നും ഇവിടെ നടക്കുന്ന-എന്നതിനെ അത്തരം നീക്കങ്ങളെ വിശകലനം ചെയ്യുന്ന എന്നുമാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത് ]

വാറ്റ് ചാരായം വില്‍ക്കുന്നു എന്ന് സംശയിക്കപ്പെടുന്നിടത്ത് ‘വ്യാജമദ്യം അന്ധതയുണ്ടാക്കാം’ എന്ന് പോസ്റ്ററൊട്ടിക്കുന്നത് സാമൂഹ്യക്ഷേമപരമാണ്. ആ പോസ്റ്ററിനു താഴെ ‘വ്യാജ നേത്രരോഗ വിദഗ്ധനെ
കണ്‍സള്‍ട്ട് ചെയ്യുന്നത് അന്ധതയുണ്ടാക്കാം’ എന്ന് എഴുതിയൊട്ടിക്കുന്നത് അസംബന്ധവും അല്പം കൂടി ആഴത്തിലുള്ള അര്‍ത്ഥത്തില്‍ സാമൂഹ്യദ്രോഹപരവുമാണ്...

അനോമണി said...

വക്കാരീ..

ഗുജറാത്തിലെ ബഹളങ്ങള്‍ക്കിടയില്‍ അതിന്‍‌റെ രാഷ്ട്രീയ മനശാസ്ത്രവുമായി ബന്ധമുള്ള നന്ദിഗ്രാമിനെയും കേരളത്തിലെ CPI(M) ന്‍‌റെ ഏകാധിപത്യ സ്വഭാവത്തെയും സൂചിപ്പിച്ചത് വളരെ രാഷ്ട്രീയ ബോധത്തോടെ തന്നെയാണ്. എപ്പോഴും മറ്റു സംഭവങ്ങള്‍ ധ്വനിപ്പിച്ച് രാഷ്ട്രീയ ജാമ്യമെടുത്ത് സംസാരിക്കുന്നത് കോമാളിത്തരമായെ വായിക്കപ്പെടുകയുള്ളൂ. ആരെങ്കിലും, കാണാപ്പുറം വര്‍ഗീയതയുടെ കാര്യത്തില്‍ ചെയ്യുന്നതുപോലെ, ‍ മനുഷ്യവിരുദ്ധമായി നന്ദിഗ്രാമിനെയോ സിന്‍‌ഗൂരിനെയോ ന്യായീകരിച്ചുവരുമ്പോള്‍ തീര്‍ച്ചയായും നമുക്ക് അതില്‍ ഇടപെടാം. അല്ലെങ്കില്‍ ഇത്തരം സംഭവങ്ങളെ വിലയിരുത്തി കാര്യകാരണസഹിതം പക്വമായി വിമര്‍ശിക്കുന്നവരുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം.


“കമ്മ്യൂണിസവും കൊലപാതകവും തമ്മില്‍ വെള്ളവും വെളിച്ചെണ്ണയും പോലൊന്നുമല്ലല്ലോ-ലോകത്തിന്റെ പല ഭാഗത്തും പല രീതിയിലും അവര്‍ നടത്തിയിട്ടുള്ള കാര്യം തന്നെ.” ഇത് വളരെ അരാഷ്ട്രീയമായ നിരീക്ഷണമായിപ്പോയി. ഇത്തരത്തിലുള്ള സാമാന്യവത്കരണം ഒരിക്കലും സൃഷ്ടിപരമായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന് കരുതുനില്ല. പഴശ്ശി വിപ്ലവത്തെ ഫ്യൂഡല്‍ നാടുവാഴിയുടെ രക്താസക്തി എന്നൊക്കെ വിളിച്ച് ആരെങ്കിലും സാ‍മാന്യവത്കരിക്കാന്‍ ശ്രമിച്ചാലുണ്ടാകുന്ന അര്‍ത്ഥ വ്യതിയാനമൊന്നോര്‍ത്തുനോക്കൂ. രാജ്യവും ഭരണവും ഇട്ടെറിഞ്ഞ ഒരു വ്യക്തി, ഇന്നുപോലും ആരാലും തിരിഞ്ഞുനോക്കപ്പെടാത്ത, ഒരു ദുര്‍ബല വിഭഗത്തെ അവരുടെ അവകാശങ്ങള്‍ക്കായി സംഘടിപ്പിച്ചു എന്ന വളരെ വിശാലമായ വസ്തുത ആ സാമാന്യവത്കരണത്തിലുടെ തമസ്ക്കരിക്കപ്പെടും.


താങ്കള്‍ പറഞ്ഞതുപോലെ തങ്കളുടെ കമന്‍‌റ് കാണാപ്പുറത്തിന്‍‌റെ പോസ്റ്റുമായി നേരിട്ട് ബന്ധമില്ലാത്തതെന്ന് തന്നെ കരുതുന്നു. അങ്ങനെയെങ്കില്‍ വികാരപരമായ താങ്കളുടെ ഇടപെടല്‍ യധാര്‍ത്ഥത്തില്‍ ഒരു കാവി നിക്കറുകാരന്‍‌റെ സുഖകരമായ തടിയൂരലിനല്ലാതെ മറ്റൊന്നിനും സഹായകമല്ല. ഒരുപക്ഷെ താങ്കളുടെ രഷ്ട്രീയ നിലപാട് വ്യക്ത്മാക്കാന്‍ പോലും.

myexperimentsandme said...

അജിത്തേ,
"ഒരു അഭ്യര്‍ത്ഥന: ദയവു വിചാരിച്ച്‌, വാചാടോപങ്ങള്‍ കുറച്ച്‌ എഴുത്ത്‌ പ്രസക്തമാക്കുക. ഇതു മുഴുവന്‍ വായിക്കാനുള്ള സമയം കണ്ടെത്തുക ബുദ്ധിമുറ്റാണ്‌".

ഞാന്‍ മൈക്രോസോഫ്റ്റ് വേഡില്‍ ഒരു വേഡ് കൌണ്ട് നടത്തി:
അജിത്തിന്റെ കമന്റ്:
Words: 604
Characters with space: 6,196
Lines: 104

അതിനു താഴെയുള്ള എന്റെ വാചാടോപം (എന്താണ് അതിന്റെ അര്‍ത്ഥം?)
Words: 517
Characters with space: 5,517
Lines: 95

അജിത്തെഴുതിയ നൂറ്റിനാല് ലൈനും കുത്തിയിരുന്ന് വായിച്ചിട്ട് അതിന് തൊണ്ണൂറ്റഞ്ച് ലൈന്‍ കുത്തിയിരുന്ന് മറുപടി എഴുതിയപ്പോള്‍ അത് മുഴുവന്‍ വായിക്കാന്‍ സമയമില്ല എന്ന് പറയുന്നത് തിയറി ഓഫ് ഇക്യുലിബ്രിയം പ്രകാരം ശരിയല്ല കേട്ടോ:)

പിന്നെ എഴുതിയതിന്റെ നിലവാരം, അത് പണ്ടുമുതല്‍ക്കേ ആപേക്ഷികമാണല്ലോ :)

(ചുമ്മാതാണേ, അജിത്തും ലാപുടായും അനോമണിയും പിന്നെ പറഞ്ഞതിന് ഞാന്‍ എന്റേതായ ഒരു വാചാടോപം തരാം-പക്ഷേ അതും വാചകം മാത്രമേ കാണൂ, പതിവുപോലെ).

myexperimentsandme said...

ലാപുടേ, ടോപ്പിക്കില്‍ നിന്ന് ഞാന്‍ വ്യതിചലിച്ചു എന്ന് പറഞ്ഞപ്പോഴും എന്താണ് ഈ പോസ്റ്റിന്റെ ടോപ്പിക്ക് എന്നെനിക്കിപ്പോഴും സംശയം. ഞാന്‍ മനസ്സിലാക്കിയിടത്തോളം ന്യായീകരണ വാദത്തിലെ അപകടം എന്നതാണ് ഈ പോസ്റ്റിന്റെ പോയിന്റ്. ഞാന്‍ പറഞ്ഞതും അതിനോട് ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയല്ലേ (സ്വല്പമെങ്കിലും?). അതായത് മോഡിയെ ന്യായീകരിക്കുന്നതിലെ അപകടം പോലെ തന്നെയാണ് ഏത് കൊലപാതകത്തെ ന്യായീകരിക്കുന്നതെന്നും. ഇവര്‍ക്കൊക്കെ ഇതൊക്കെ ചെയ്യാന്‍ ധൈര്യം കൊടുക്കുന്നതും ന്യായീകരിക്കാനും രക്ഷപെടുത്താനും ആള്‍ക്കാര്‍ ഉണ്ട് എന്നുള്ള വിശ്വാസമല്ലേ. അപ്പോള്‍ ഇത്തരം കൊലപാതകങ്ങള്‍ ഇല്ലാതാക്കണമെങ്കില്‍ ആത്യന്തികമായി ചെയ്യേണ്ടത് ഇവ ആര് ചെയ്താലും, ഏത് വിശ്വാസത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ പുറത്ത് ചെയ്താലും അത് ഒരിക്കലും ന്യായീകരിക്കപ്പെടില്ല എന്ന ശക്തമായ സന്ദേശം കൊടുത്തല്ലേ? എന്തുകൊണ്ട് ഇതിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന, നടപടി എടുക്കാന്‍ പറ്റുന്നവര്‍ പോലും, അത് ചെയ്യുന്നില്ല? ആ വാദം എങ്ങിനെ മൊത്തത്തില്‍ ഓഫ് ടോപ്പിക്കാവും? മോഡിയെപ്പറ്റി പറഞ്ഞിടത്ത് ജയകൃഷ്ണന്‍ മാസ്റ്ററെപ്പറ്റി പറയുന്നത് ഓഫ്‌ടോപ്പിക്കാണെങ്കിലും ആത്യന്തികമായി എന്താണ് ഇത്തരം ചര്‍ച്ചകള്‍‌കൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്നത് എന്നതിനെ അനുസരിച്ചേ അത് പറയാന്‍ പാടുപോലുമില്ലാത്ത ഒരു കാര്യമാവുമോ അല്ലയോ എന്ന് നമുക്ക് തീരുമാനിക്കാന്‍ പറ്റൂ എന്നാണ് എന്റെ അഭിപ്രായം. (നകുലന്റെ വാദങ്ങള്‍ മൊത്തത്തില്‍ പൊളിച്ചെഴുതണമെങ്കില്‍ അത് ഈ പോസ്റ്റിലല്ലായിരുന്നല്ലോ വേണ്ടിയിരുന്നത്).

ഇനി ഓഫ് ടോപ്പിക്കാണെങ്കില്‍ കൂടി എന്റെ ചോദ്യത്തിന് എന്താണ് ഉത്തരം? എന്തുകൊണ്ട് ഇത്രയും ക്രൂരനായ ഒരു ഭരണാധികാരിക്കെതിരെ നടപടി കേന്ദ്രം എടുക്കുന്നില്ല? സത്യം പറയാമല്ലോ, എനിക്ക് ഇതുവരെ ആ ചോദ്യത്തിന് കണ്‍‌വിന്‍‌സിംഗ് ആയിട്ടുള്ള ഉത്തരം കിട്ടിയിട്ടില്ല-വികാരപ്രകടനങ്ങളല്ലാതെ.

ഇപ്പോഴും മോഡി വിരുദ്ധ വികാരം മാത്രം നിലനിര്‍ത്തി മോഡിയെ കയറൂരി വിടുന്നതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത് മോഡി അങ്ങിനെ തന്നെ നില്‍‌ക്കുന്നത് ഇതിനെതിരെ പ്രതികരിക്കുന്ന പലരുടെയും ആവശ്യം കൂടിയാണ് (മുന്‍പ് പറഞ്ഞതുപോലെ). ഞാന്‍ പറയുന്നത് പൂര്‍ണ്ണമായും തെറ്റാണ് എന്ന് തെളിയിക്കപ്പെടുന്നത് തന്നെയാണ് എനിക്കിഷ്ടം-കാര്യകാരണ സഹിതമായി.

ഒന്നും വിശകലനം ചെയ്യപ്പെടേണ്ട എന്നുള്ള വാദത്തോട് യോജിപ്പേ ഇല്ല. സംഘപരിവാറും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും എല്ലാം വിശകലനം ചെയ്യപ്പെടുക തന്നെ ചെയ്യണം. സംഘപരിവാറിനെ കുറ്റം പറയാന്‍ ഉപയോഗിക്കുന്ന കാരണങ്ങള്‍ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റ് കാരും അവരുടെ അനുഭാവികളും നിഷ്‌പക്ഷമതികളും ചെയ്യുന്നുണ്ടോ എന്ന് നോക്കുക തന്നെ ചെയ്യണം. തുല്ല്യനീതി തന്നെയായിരിക്കണം എല്ലായിടത്തും. പിന്നെ ബ്ലോഗിലുള്ളവര്‍ ഉള്‍പ്പടെയുള്ള മലയാളികളെ അങ്ങിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യേണ്ട കാര്യവുമില്ല. നകുലന്‍ എഴുതിയിരിക്കുന്നത് വായിക്കുന്ന ഓരോരുത്തര്‍ക്കും വ്യക്തമായ രീതിയില്‍ തന്നെ ഇത്തരം കാര്യങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുണ്ട്. ഇത് ബ്ലോഗല്ലേ, സ്റ്റഡി ക്ലാസ്സല്ലല്ലോ. മൊത്തത്തിലുള്ള വികാരപ്രകടനങ്ങളും അതിഭാവുകത്വം കലര്‍ന്ന വിവരണങ്ങള്‍ക്കുമപ്പുറം നകുലന്‍ പറയുന്ന ഓരോ പോയിന്റിനെയും വ്യക്തമായി ഖണ്ഡിക്കണം. പിന്നെ അദ്ദേഹം ന്യായീകരണത്തിന് വരില്ലല്ലോ. എന്തുകൊണ്ട് മോഡിക്കെതിരെ നടപടി എടുക്കുന്നില്ല എന്ന ചോദ്യത്തിന് അജിത്ത് തന്ന ഉത്തരം അതില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു എന്നാണ്.

മോഡിക്കെതിരെ യു.പി.എ വന്നപ്പോഴെങ്കിലും നടപടി എടുത്തിരുന്നെങ്കില്‍ നകുലന്‍ അദ്ദേഹത്തിന്റെ പല ബ്ലോഗുകളിലായി ഇട്ട പല പോസ്റ്റുകളും ഇല്ലാതാവുമായിരുന്നല്ലോ-കുറഞ്ഞ പക്ഷം അദ്ദേഹത്തിന് മോഡിയെ ന്യായീകരിക്കാന്‍ പറ്റിയ തിരുവനന്തപുരം പ്രസംഗത്തിന്റെ പോസ്റ്റെങ്കിലും. എന്താണ് അതിനുത്തരം? രാഷ്ട്രീയക്കാരെപ്പോലെ നമുക്കും മോഡി രക്തയോട്ടത്തിനുള്ള ഒരു മാര്‍ഗ്ഗമാണോ?

മോഡി ഒരിക്കലും ന്യായീകരിക്കപ്പെടാന്‍ പാടില്ല. പക്ഷേ മോഡിക്കെതിരെ നടപടി എടുക്കാന്‍ പറ്റുന്നവര്‍ പോലും അത് ചെയ്യാതെ മോഡിവിരുദ്ധവികാരം മാത്രം ആളിക്കത്തിക്കുമ്പോള്‍ കാലക്രമേണ മോഡിയും ന്യായീകരിക്കപ്പെടുകയല്ലേ ഉള്ളൂ? അധികമായാല്‍ അമൃത് പോലും വിഷമാണല്ലോ.

അജിത്തേ, നകുലന്റെ ന്യായീകരണവാദത്തിലെ അപകടം എന്ന പോയിന്റിനോടനുബന്ധിച്ച് അദ്ദേഹം നല്‍കിയ രണ്ട് പോയിന്റും താങ്കള്‍ അംഗീകരിച്ചു. അതിനപ്പുറം പിന്നെ താങ്കള്‍ നടത്തുന്നത് നകുലന്‍ നിഷ്‌പക്ഷമതിയല്ല, ആറെസ്സെസ്സുകാരന്‍ ആണ് എന്ന് തെളിയിക്കാനുള്ള ശ്രമങ്ങളും അദ്ദേഹത്തിന്റെ വാദങ്ങളിലെ വൈരുദ്ധ്യങ്ങള്‍ കണ്ടുപിടിക്കാനുമാണ്. അതാണോ ഈ പോസ്റ്റിന്റെ പോയിന്റ്? (നകുലന്റെ യഥാര്‍ത്ഥ മുഖം പുറത്ത് കാണിക്കുക എന്നുള്ള ഉദ്ദേശത്തിലാണെങ്കില്‍ അത് താങ്കളുടെ സ്വാതന്ത്ര്യം. അങ്ങിനെയാണെങ്കില്‍ കൂടി ഈ പോസ്റ്റായിരുന്നോ അതിനുള്ള പറ്റിയ വേദി?). പക്ഷേ ഗുജറാത്തില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് താങ്കള്‍ അതെല്ലാം ചെയ്യുന്നതെങ്കില്‍ ആത്യന്തികമായി എന്താണ് നമുക്ക് വേണ്ടത്? എനിക്ക് വേണ്ടത് ഒരു തരത്തിലുമുള്ള രാഷ്ട്രീയ/വര്‍ഗ്ഗീയ കൊലപാതകങ്ങളും നാട്ടില്‍ ഉണ്ടാവരുത് എന്നതാണ്-അല്ലാതെ ഓരോ സംഭവം വരുമ്പോഴും ചേരി തിരിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും പോര്‍ വിളിക്കുന്നതല്ല. അതാണ് ഞാന്‍ പറഞ്ഞത് നമ്മളെപ്പോലുള്ള സാധാരണക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ എന്ന് കൊലപാതകരാഷ്ട്രീയങ്ങളെയെല്ലാം പൂര്‍ണ്ണമായി തള്ളിപ്പറയും എന്ന വ്യക്തമായ സന്ദേശം ഇത്തരക്കാര്‍ക്ക് കൊടുക്കുന്നുവോ അന്നേ ഇത് നില്‍ക്കൂ എന്ന്. എനിക്ക് വേണ്ടത് അതാണ്. അതിനുള്ള ഇപ്പോഴെങ്കിലും ചെയ്യാവുന്ന വ്യക്തമായ കാര്യമാണ് കൊലപാതക രാഷ്ട്രീയക്കാര്‍ക്ക് പാര്‍ട്ടിയോ ജാതിയോ മതമോ വിശ്വാസമോ നോക്കാതെ തക്കതായ ശിക്ഷ കൊടുക്കുക എന്നത്. നീ ചോദിച്ചു, ഞാനിതാ പറഞ്ഞു എന്നതിനപ്പുറം ആഴത്തിലാണ് അജിത്തിന്റെ ആ പ്രതിഷേധങ്ങളെങ്കില്‍ വളരെ നല്ലത്. ഗുജറാത്ത് സംഭവം നടന്നു, നമുക്ക് ഗുജറാത്തിനെപ്പറ്റി സംസാരിക്കാം, ഡല്‍ഹി സംഭവം നടന്നു, നമുക്കിനി അതിനെപ്പറ്റി സംസാരിക്കാം എന്ന് പറഞ്ഞ് ഓരോ സംഭവവും നടന്ന് കഴിഞ്ഞ് അതിനെപ്പറ്റി വികാരം കൊള്ളുന്നതിലും എത്രയോ നല്ലതാണ് എങ്ങിനെ ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന് ചര്‍ച്ച ചെയ്യുന്നത്.

(വ്യക്തിപരമായി പറഞ്ഞാല്‍ എനിക്ക് ഒരു പ്രസ്ഥാനത്തോട് എതിര്‍പ്പുണ്ടെങ്കില്‍ ഒരാളെങ്കിലും കുറച്ചേ ആ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നുള്ളൂ എന്നറിഞ്ഞാല്‍ എനിക്ക് അത്രയെങ്കിലും മനസ്സമാധാനമായി. പക്ഷേ ഇവിടെ ഞാന്‍ നിഷ്‌പക്ഷമതിയാണ് എന്നു പറഞ്ഞ നകുലനെ പിടിച്ച് ആറെസ്സെസ്സുകാരനാക്കി. അങ്ങിനെ ആറെസ്സെസ്സിന് ഇപ്പോഴുള്ളത്+1 ആയി അംഗസംഖ്യ :) നകുലന്‍ ഇങ്ങിനെയൊക്കെ പറയുമ്പോള്‍ ഒരു ആറെസ്സെസ്സുകാരനേ ഇങ്ങിനെയൊക്കെ പറയാന്‍ സാധിക്കൂ, അതുകൊണ്ട് നകുലന്‍ ഒരു ആറെസ്സെസ്സുകാരനാണ് എന്ന് തെളിയിക്കുന്നതിലും എത്രയോ നല്ലതാണ് ഇനി ഒരു നിഷ്‌പക്ഷമതി എങ്ങാനും ഇത്തരം വാദങ്ങള്‍ ഉന്നയിച്ചാല്‍ എങ്ങിനെയാണ് അവരെ പറഞ്ഞ് മനസ്സിലാക്കേണ്ടത് എന്ന് ആലോചിക്കുന്നത്- ഇത് തികച്ചും വ്യക്തിപരമായ ഒരു നിരീക്ഷണം മാത്രം. ഇനി ഈ വാക്കുകള്‍ എടുത്ത് വായില്‍ കുത്തിക്കയറ്റരുതെന്നപേക്ഷ).

അനോമണിയേ, ഇന്നുപോലും ആരാലും തിരിഞ്ഞുനോക്കപ്പെടാത്ത, ഒരു ദുര്‍ബല വിഭഗത്തെ അവരുടെ അവകാശങ്ങള്‍ക്കായി സംഘടിപ്പിക്കാന്‍ കൊലപാതകം ഒരു മാര്‍ഗ്ഗമായി ആരെങ്കിലും തിരഞ്ഞെടുത്തിട്ടുണ്ട്ങ്കില്‍, ഒരു കാരണവശാലും ഞാന്‍ അതിനെ ന്യായീകരിക്കില്ല. ഒരു കല്ലുപോലും എറിയാതെ കാക്കത്തൊള്ളായിരം സംസ്കാരവും ഭാഷയും രീതിയുമെല്ലാമുള്ള നാട്ടില്‍ എല്ലാവരെയും തന്നെ ഒരുമിച്ച് കൊണ്ടുപോയി സ്വാതന്ത്ര്യം വാങ്ങിത്തന്ന ആള്‍ ജീവിച്ചിരുന്ന നാടാണിത്. അതുകൊണ്ട് എത്ര മഹത്തരമാണ് ലക്ഷ്യമെങ്കിലും അതിന്റെ മാര്‍ഗ്ഗം കൊലപാതകമാണെങ്കില്‍, അത് ഏത് വിശ്വാസപ്രമാണക്കാര്‍ ചെയ്താലും ഞാന്‍ ഒരു രീതിയിലും ന്യായീകരിക്കില്ല.

അവസാനമായി ഞാന്‍ എന്റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കാം. കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന കൊലപാതകങ്ങളും ബിജെപ്പീക്കാര്‍ നടത്തുന്ന കൊലപാതകങ്ങളും കോണ്‍ഗ്രസ്സുകാര്‍ നടത്തുന്ന കൊലപാതകങ്ങളുമുള്‍പ്പടെ എല്ലാ രാഷ്ട്രീയ/വര്‍ഗ്ഗീയ കൊലപാതകങ്ങളെയും ഒരു മടിയും സങ്കോചവും കൂടാതെ തള്ളിപ്പറയാന്‍ കമ്മ്യൂണിസ്റ്റ് വിശ്വാസികളും കോണ്‍ഗ്രസ്സ് വിശ്വാസികളുമുളും ബിജെപ്പീ വിശ്വാസികളും അനുഭാവികളുമുളും നിഷ്‌പക്ഷമതികളും ഉള്‍പ്പടെയുള്ളവര്‍ തയ്യാറാകാത്തിടത്തോളം കാലം ഇതിന് കൂട്ടുനില്‍ക്കുന്നവരെല്ലാം ന്യായീകരിക്കപ്പെടും, ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍- ആ നിലപാട് അരാഷ്ട്രീയതയായാലും പ്രതിലോമവാദമാണെങ്കിലും വാചാടോപമാണെങ്കിലും എന്താണെങ്കിലും. ഓരോരോ സംഭവവും നടന്ന് കഴിയുമ്പോള്‍ അതില്‍ നടക്കുന്ന വസ്തുനിഷ്ഠമായ പഠനങ്ങള്‍ ആത്യന്തികമായി ലക്ഷ്യം വെക്കേണ്ടത് ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കണം എന്നതാണ്. അതിനു പകരം എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്? വിദ്വേഷം ഒന്നുകൂടി കൂട്ടുക, ചര്‍ച്ചകള്‍ വഴിയാണെങ്കിലും നേരിട്ടാണെങ്കില്‍ കായികമായിപ്പോലും.

(ഇതുമൊരു വാചാടോപ(?)മായതുകൊണ്ട് പിന്‍‌മൊഴിയിലേക് അയയ്ക്കുന്നില്ല)

qw_er_ty

P. Ajith said...

ശ്രീ. വക്കാരി,

ചുരുക്കിപ്പറയാവുന്ന കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വികാരപരതയും കൂട്ടി പരത്തിപ്പറയുന്നതിനെയാണ്‌ വാചാടോപം (റെട്ടറിക്‌) ഏന്നു പറയുക. അത്‌ മൊത്തം കണ്ടെന്റിന്റെ നീളം നോക്കി അളക്കാവുന്നതല്ല.

അത്‌ നിങ്ങളുടെ എഴുത്തിന്റെ നിലവാരത്തെപ്പറ്റിയുള്ള വ്യക്തിപരമായ ഒരു വിലയിരുത്തലായി അനുഭവപ്പെട്ടുവെങ്കില്‍ അത്‌ നിരുപാധികം പിന്‍ വലിക്കുന്നു, മാപ്പുചോദിക്കുന്നു.

ഇത്തരം വ്യക്തിപരമായ ആരോപണ-പ്രത്യാരോപണങ്ങളില്‍ സമയം കളയാതെ നമുക്ക ആശയപരമായ ചര്‍ച്ചയിലേക്കത്തുക.

myexperimentsandme said...

അയ്യോ അജിത്തേ, ഞാന്‍ അത് ഒട്ടും വ്യക്തിപരമായി എടുത്തിട്ടില്ല (ഇത്തരം കാര്യങ്ങളെന്നല്ല ബ്ലോഗിലെ ഒരു കാര്യവും തന്നെ വ്യക്തിപരമായി എടുക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്). അതുകൊണ്ട് മാപ്പൊന്നും പറയരുതേ. സത്യം പറഞ്ഞാല്‍ എന്താണ് ആ വാക്കിന്റെ അര്‍ത്ഥമെന്ന് എനിക്കറിയില്ലായിരുന്നു. അതുകൊണ്ടാണ് ആ വേഡ് കൌണ്ട് എക്സര്‍സൈസിനൊക്കെ പോയത്. അതും ഒരു നേരം‌പോക്കായി. ആ വാക്കിന്റെ അര്‍ത്ഥം പറഞ്ഞുതന്നതിന് നന്ദി.

പക്ഷേ അജിത്ത് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. എന്റെ പലയിടത്തെ കമന്റുകളും പോസ്റ്റുകളും നോക്കിയാല്‍ മനസ്സിലാകാവുന്നതേ ഉള്ളൂ.
അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എന്നോട് പറയുന്നതുകൊണ്ട് എനിക്ക് യാതൊരു പ്രശ്നവുമില്ല. പരമാവധി ടോപ്പിക്കില്‍ ഊന്നി ഗൌരവമുള്ള ചര്‍ച്ചകളിലെങ്കിലും സംസാരിക്കണം എന്നൊക്കെ ആഗ്രഹിക്കാറുണ്ടെങ്കിലും നടക്കാറില്ല, പലപ്പോഴും. അത് എന്റെ മാത്രം പ്രശ്‌നം.

Unknown said...

അജിത്തിന് കാണാപ്പുറത്തില്‍ നല്‍കിയ മറുപടി ഈ പോസ്റ്റിനെ പരാമര്‍ശിക്കുന്നതുകൊണ്ട്‌ അത്‌ ഇവിടെക്കൂടി പകര്‍ത്തിയിടുന്നു,

Ajit said :- ഗോധ്രാ തീവെപ്പ്‌ ശ്രീ. മോഡിയുടെ പദ്ധതിയാണ്‌ എന്ന് നിങ്ങളുടെ സീരിയസ്‌ വിമര്‍ശകര്‍ ഒന്നും "ആരോപണങ്ങള്‍" ഉന്നയിച്ചിട്ടില്ല. മറിച്ച്‌, നിങ്ങള്‍ തന്നെയാണ്‌ ......

നിങ്ങളില്‍ പലരും ഇടയ്ക്കു നിന്നു വായന ആരംഭിച്ചതുകൊണ്ട്‌ ചെറിയ ചില ആശയക്കുഴപ്പങ്ങളില്‍ പെട്ടിട്ടുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു. ചില കാര്യങ്ങളില്‍ തുടര്‍ച്ച നഷ്ടപ്പെട്ടിട്ടുണ്ട്‌. ‘മറുമൊഴി’ എന്നത്‌ മറുപടികള്‍ക്കായുള്ള ബ്ലോഗാണ്. ‘വിചാരം’ എന്ന ബ്ലോഗര്‍ക്കുള്ള മറുപടിയാണ് നിങ്ങളവിടെ വായിക്കുന്നത്‌. അദ്ദേഹം എന്നോടു ചോദിച്ചിരുന്നു - “താങ്കള്‍ക്കു നെഞ്ചത്തു കൈവച്ചു പറയാനാവുമോ ട്രെയിന്‍ കത്തിച്ചതു മോഡിയല്ലെന്ന്‌?” എന്ന്‌. അതില്‍ നിന്നൊക്കെയാണ് എന്റെ ചില വരികള്‍ ഉണ്ടാകുന്നത്‌. അല്ലാതെ മനോരാജ്യത്തില്‍ നിന്നല്ല.

പുതുതായി കൂട്ടിച്ചേര്‍ത്തത്‌:-
ഞാന്‍ ആര്‍.എസ്‌.എസ്.കാരനാ‍ണോ, നിഷ്പക്ഷമതിയാണോ, അങ്ങനെ അവകാശപ്പെട്ടുവോ തുടങ്ങിയ ചര്‍ച്ചകളൊക്കെ കടന്നു വരുന്നതും ആ ‘തുടര്‍ച്ചാനഷ്ട’ത്തിന്റെ തന്നെ ഫലമാണെന്നു ഞാന്‍ കരുതുന്നു. ഇതൊക്കെ ഒരുപാടു തവണ ഇതിനകം പറഞ്ഞുകഴിഞ്ഞ കാര്യങ്ങളാണ്.

qw_er_ty

Unknown said...

എന്റേത്‌ കാ‍ക്കി നിക്കറാണോ അല്ലയോ എന്ന മട്ടില്‍ ചര്‍ച്ച വഴിതിരിഞ്ഞുപോയത്‌ ഇന്നാണു ശ്രദ്ധിച്ചത്‌. അതിനായി സമയം ചെലവഴിക്കേണ്ടിവന്നത്‌ ദൌര്‍ഭാഗ്യകരമായിപ്പോയി എന്നേ പറയേണ്ടൂ.

ഇവിടെ പലരും എന്താണു സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്‌? ഞാന്‍ സംഘപ്രവര്‍ത്തകനാണെന്നോ? അതോ നിഷ്പക്ഷമതിയാണെന്നോ? ഇതൊക്കെ വീണ്ടും ചൂണ്ടിക്കാണിക്കുന്നത്‌ ഞാന്‍ പല തവണ, പലരീതിയില്‍ പലരെയും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട കാര്യം തന്നെയാണ്. ഏതെങ്കിലുമൊരു ചട്ടക്കൂടിനുള്ളില്‍ എല്ലാവരും പൂര്‍ണ്ണമായി ഒതുങ്ങണമെന്നൊരു തോന്നല്‍ എല്ലാവര്‍ക്കും അറിയാതെ വന്നുപോകുന്നോ എന്നു ഞാന്‍ സംശയിച്ചുപോകുന്നു. ഒരുപക്ഷേ എന്റെ തോന്നലാവാം. എന്തായാലും എനിക്കു ബുദ്ധിമുട്ടാണ് അത്‌. എല്ലാവര്‍ക്കും ഏതെങ്കിലും ഒരു പക്ഷത്തോട്‌ അന്ധമായ മാനസികമായ അടിമത്തം വേണമെന്ന്‌ നമുക്കൊരു ശാഠ്യമെന്തിനാണ്? അതില്‍ നിന്നു കുതറി മാറി നിന്നു കൂടേ?

പിന്നെ, മാനസിക അടിമത്തമില്ല എന്നു പറഞ്ഞതാണോ ‘ഞാന്‍ നിഷ്‌പക്ഷമതിയാണ്’ എന്നു പറഞ്ഞതായി എഴുതിയിരിക്കുന്നത്‌? അടിമത്തമില്ല എന്നു പറഞ്ഞാല്‍ അനുഭാവവുമില്ലെന്നാണോ? ഏകമുഖ/ബഹുമുഖ ചിന്ത, 100%/99% തിയറി, അങ്ങനെ പലരീതിയില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത്‌ ഇതാണ്. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവാം. പറഞ്ഞു വ്യക്തമാക്കാന്‍ എനിക്കു സാധിക്കാത്തതുമാവാം.

പലരും ഈയിടെയാവും എന്റെ ബ്ലോഗും കമന്റുകളുമൊക്കെ വായിച്ചു തുടങ്ങിയത്‌. മുമ്പു മുതലേ വായിക്കാറുള്ള ചിലര്‍ക്കൊക്കെ എന്റെ പക്ഷ ചിന്തകള്‍ അറിയാം. പലതവണ, കമന്റുകളിലൂടെ, പോസ്റ്റുകളിലൂടെ അതു വ്യക്തമാക്കിയിട്ടുള്ളതാണ്.

ഞാന്‍ ഏതെങ്കിലുമൊരു സംഘപരിവാര്‍ സംഘടനയുടെ പ്രവര്‍ത്തകനോ ഏതെങ്കിലും തരത്തില്‍ അവരെ കണ്ണുമടച്ച്‌ അനുകൂലിക്കേണ്ടതിന്റെ എന്റെങ്കിലും ആവശ്യമുള്ളയാളോ അല്ല. പക്ഷേ എനിക്ക് അവരുടെ പല നിലപാടുകളോടും അനുഭാവമുണ്ട്‌. അടുത്തിടെയായി അത്‌ വര്‍ദ്ധിച്ചിട്ടുമുണ്ട്‌. ബ്ലോഗില്‍ പല സ്ഥലങ്ങളില്‍ അത്‌ പറഞ്ഞുവച്ചിട്ടുണ്ട്‌. മറുമൊഴിയില്‍ അധികം മുമ്പല്ലാതെ വന്ന ഒരു പോസ്റ്റു തുടങ്ങുന്നതു തന്നെ ‘ഒരു സംഘപരിവാര്‍ അനുഭാവി എന്ന നിലയില്‍” എന്നോട്‌ ‘വിചാരം’ ചോദിച്ച ചോദ്യങ്ങള്‍ക്കു മറുപടിയാണിത്‌‘ എന്നു പറഞ്ഞുകൊണ്ടാണ്. എന്റെ ‘മാദ്ധ്യമ സിന്‍ ഇന്‍ഡീക്കേറ്റ്‌‘ എന്ന ബ്ലോഗ്‌, ബി.ജെ.പി. പക്ഷത്തു നിന്നുള്ള ചില നിരീക്ഷണങ്ങള്‍ മാത്രമേ അവതരിപ്പിക്കുകയുള്ളൂ - എല്ലാം എഴുതുവാന്‍ സമയമുണ്ടാവില്ല - എന്ന്‌ ആദ്യ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. അങ്ങനെ പലയിടത്തായി പലതവണ കുറിച്ചിട്ടുണ്ട്‌. പലരും താമസിച്ചെത്തിയതുകൊണ്ടും സമയക്കുറവിന്റെ കാര്യം സൂചിപ്പിക്കുന്നവരായതു കൊണ്ടും ഒരുപക്ഷേ അതൊന്നും ശ്രദ്ധയില്‍പ്പെടാതെ പോയതാവാം.

സംഘത്തേക്കുറിച്ചാണെങ്കില്‍, എനിക്ക്‌ സംഘാനുകൂല പ്രസിദ്ധീകരണങ്ങളില്‍ നിന്നും ചില സ്വയംസേവകരുമായുള്ള പരിചയത്തില്‍ നിന്നുമുള്ള വിവരങ്ങളാണുള്ളത്‌. അവരേക്കുറിച്ച്‌ പുറത്തുകേള്‍ക്കുന്നതു മുഴുവന്‍ സത്യമാണെങ്കില്‍, അവര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ വേരോട്ടമുണ്ടാവുമായിരുന്നില്ല എന്ന എന്റെ ഉറച്ച വിശ്വാസത്തില്‍ നിന്ന്‌ ഞാന്‍ മുമ്പൊരിക്കല്‍ ആരംഭിച്ച അന്വേഷണങ്ങളുടെ ഭാഗമായി പല വൈരുദ്ധ്യങ്ങളും ഞാന്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇടയ്ക്കൊക്കെ അവയില്‍ ചിലത്‌ എന്റെ രചനകളില്‍ കടന്നു വരികയും ചെയ്തേക്കാം. ഞാനൊരു സ്വയംസേവകനല്ല എന്ന്‌ ഇടയ്ക്ക്‌ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്‌ എന്റെ നിരീക്ഷണങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും അവ സംഘത്തിന്റെയോ മറ്റോ ഔദ്യോഗിക നിലപാടുകളാണെന്ന്‌ തെറ്റിദ്ധരിക്കരുതെന്നുമുള്ള അഭ്യര്‍ത്ഥനയുടെ ഭാഗമായാണ്. ‘സ്വതന്ത്ര ചിന്ത’ എന്നും മറ്റും ഞാന്‍ വിശേഷിപ്പിച്ചു പോകുന്നതും അതുകൊണ്ടാണ്. ‘ആരോടും അനുഭാവമില്ലായ്മ’ എന്ന മട്ടിലാണ് അതിന് അര്‍ത്ഥം വന്നുപോയത്‌ എന്നു തോന്നുന്നു. എന്റെ എഴുത്തിന്റെ പ്രശ്നം തന്നെ.

സംഘത്തോടോ അവരോട്‌ ബന്ധമുള്ള മറ്റേതെങ്കിലും പ്രസ്ഥാനത്തോടോ അനുഭാവമുണ്ടായത്‌ എനിക്കൊരിക്കലും ഒരു കുറവായി തോന്നിയിട്ടില്ല. ഇന്നും എനിക്കതില്‍ അഭിമാനം തന്നെയാണ്. ഒരാള്‍ക്ക്‌ ഹിന്ദുത്വാഭിമാനമുണ്ടെങ്കില്‍ അതിനോടൊപ്പം മുസ്ലിം വിരോധവും കൂടിച്ചേര്‍ന്നേ ഒക്കൂ എന്നു കരുതുന്നത്‌ അറിവില്ലായ്മയാണെന്നും ഞാന്‍ കരുതുന്നു. സംഘപരിവാര്‍ എന്നാല്‍ ഗുജറാത്ത്‌ - മോഡി - കലാപം എന്നൊക്കെ മാത്രം ഒരു ഇമേജ്‌ മനസ്സിലുടലെടുത്തുപോയവര്‍ക്ക്‌ പലതും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവും എന്നതും ഒരു വസ്തുത തന്നെയാണ്.

ഹിന്ദുത്വം എന്നാല്‍ മോഡിയല്ല. ഹിന്ദുത്വം സമം മോഡി; മോഡി സമം അക്രമം - അങ്ങനെ ഹിന്ദുത്വം സമം അക്രമം എന്നൊരു സമവാക്യനിര്‍മ്മിതിക്ക്‌ കുറച്ചുകാലമായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. കുറെയൊക്കെ വിജയിച്ചിട്ടുമുണ്ട്‌. മോഡി ജനിക്കുന്നതിനും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പേ ഇവിടെ ഹിന്ദുത്വമുണ്ട്‌. മരിച്ചതിനു ശേഷവും കാണും താനും.

എന്തായാലും, അനുഭാവവും അടിമത്തവും രണ്ടും രണ്ടാണ് എന്ന അഭിപ്രായത്തില്‍ ഞാനുറച്ചു നില്‍ക്കുന്നു. എന്റെ ആ നിലപാടിനേക്കുറിച്ചുള്ള ഏതെങ്കിലും വരികളാവും നിഷ്പക്ഷതയും മറ്റും സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചതെന്നും.

ഞാന്‍ ആര്? ഞാനെന്തിനെഴുതുന്നു? എന്നൊരു പോസ്റ്റ്‌ വളരെക്കാലമായി തുടങ്ങിവച്ചിട്ട്‌. ഇത്തരം കമന്റുകള്‍ ഭാവിയില്‍ ഒഴിവാക്കാനായി അത്‌ എത്രയും പെട്ടെന്ന്‌ തീര്‍ത്ത്‌ ഇടണമെന്നു തോന്നുന്നു.

P. Ajith said...

ശ്രീ. വക്കാരിമഷ്ടായുടെ "ലാപുടേ, ടോപ്പിക്കില്‍ നിന്നു ഞാന്‍ ..." എന്നു തുടങ്ങുന്ന കമന്റിനുള്ള മറുപടി:

1. കൊലപാതകങ്ങള്‍ ഏതു പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ചെയ്താലും ന്യായീകരിക്കപ്പെടുന്നില്ല എന്നത്‌ ഞങ്ങള്‍ എല്ലാവരും അംഗീകരിക്കുന്ന കാര്യം ആണ്‌. അതു നിങ്ങള്‍ ഇങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പ്രഖ്യാപിക്കേണ്ടതില്ല (പഴശ്ശിരാജാവ്‌ ചെയ്തത്‌ വെറും "കൊലപാതകം" ആണോ എന്നത്‌ നമുക്ക്‌ വേറെ ഒരിടത്ത്‌ ചര്‍ച്ചചെയ്യാവുന്നതാണ്‌ -- നമ്മള്‍ വല്ലാതെ വഴിമാറിപ്പേകും). അത്തരം ഒരു കൊലപാതകങ്ങളോടും അതിന്‌ കൂട്ടുനില്‍ക്കുന്ന ഒരു രാഷ്ട്രീയ/വര്‍ഗ്ഗീയ നയങ്ങളോടും എനിക്കു യോജിപ്പില്ല എന്ന് ഞാന്‍ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞുകഴിഞ്ഞു. അത്‌ ഞാന്‍ ഒന്നരപ്പുറത്തില്‍ കവിയാതെ ഉപന്യസിച്ചാലേ നിങ്ങള്‍ക്കു മനസ്സിലാകൂ എന്നുണ്ടോ? നിങ്ങള്‍ വിചാരിക്കുന്നതുപോലെ എനിക്ക്‌ കേന്ദ്ര സര്‍ക്കാരിലോ ഇടതുപക്ഷപാര്‍ട്ടികളിലോ അത്ര പിടിപാടൊന്നുമില്ല. കൂട്ടക്കൊലകള്‍ക്ക്‌ മൗനാനുവാദം നല്‍കിയ സര്‍ക്കാരുകളെ പുറത്താക്കാത്ത കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാനും, സഹപൗരന്മാരെ ഇക്കാര്യത്തില്‍ കണ്ണിചേര്‍ക്കാന്‍ ശ്രമികാനും അതുവഴി രാഷ്ടീയപ്രസ്ഥാനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കാന്‍ ശ്രമിക്കാനും മാത്രമേ ഒരു പൗരന്‍ എന്ന നിലയില്‍ എനിക്കു കഴിയൂ.

വളരെ കൃത്യമായ ചില പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ (ഇഷ്യൂ ബെയ്സ്ഡ്‌) ഒരു ഭരണാധികാരി വിമര്‍ശിക്കപ്പെടുമ്പോള്‍, "അപ്പോള്‍ വേറെ പലരും ഇങ്ങനെ ചെയ്തിട്ടുണ്ടല്ലോ" എന്ന് വാദിക്കുന്നത്‌ ബോധപൂര്‍വ്വമായാലും അബോധപൂര്‍വ്വമായാലും വിമര്‍ശിക്കപ്പെടുന്ന വ്യക്തിക്ക്‌ ജാമ്യം നേടിക്കൊടുക്കാനേ ഉപകരിക്കൂ. ഇതാണ്‌ ലളിതമായ മലയാളത്തില്‍ ലാപുട പറഞ്ഞത്‌. ഇത്‌ തീര്‍ത്തും 'അണ്‍ അകാഡമിക്‌' ആയ ഒരു ചര്‍ച്ചാരീതിയുമാണ്‌. ഈ ചര്‍ച്ച നിങ്ങള്‍ക്ക്‌ എവിടെവരെയും കൊണ്ടുപോകാം -- കണ്ണൂര്‍, സ്റ്റാലിന്‍, പിന്നാഷെ, റുവാണ്ടാ, അങ്ങനെയങ്ങനെ... പക്ഷെ, പരിമിതമായ ഈ സ്പെയ്സിനകത്തുനിന്നുകൊണ്ട്‌ കൃത്യമായ അറിവുകളുടെ (ഇന്‍ഫൊര്‍മേഷന്‍) അടിസ്ഥാനത്തില്‍ എല്ലാ പ്രശ്നങ്ങളെക്കുരിച്ചും അനുമാനങ്ങളിലെത്തുക ബുദ്ധിമുട്ടാണ്‌. നമ്മള്‍ ഇവിടെ വിലപ്പെട്ട സമയം ചിലവഴിക്കുന്നത്‌ ചില കാര്യങ്ങളില്‍ എങ്കിലും ആശയവ്യക്തത വരുത്താനല്ലേ? അല്ലാതെ വെറുതെ വാചകം അടിച്ചുകളിക്കാനല്ലല്ലോ?

2. ശ്രീ. നകുലന്‍ ഉന്നയിക്കുന്ന പല വാദങ്ങളും കൃത്യമായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. 1) ഗോധ്രാപ്രശ്നത്തില്‍ ആരെയെങ്കിലും കുറ്റം ചാര്‍ത്തുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്യുന്നത്‌ വസ്തുനിഷ്ഠ്മായ വിശകലനത്തിലൂറ്റെയാകണം; അല്ലാതെ മനോരാജ്യപരമായ ശതമാനക്കണക്കുകളിലൂടെയാകരുത്‌ എന്നത്‌. 2) ഗോധ്രാ സംഭവവും ഗുജറാത്ത്‌ കലാപവും നേരിടുന്നതിലും അന്വേഷിക്കുന്നതിലും ഗുജറാത്ത്‌ സര്‍ക്കാര്‍ കാണിച്ച കുറ്റകരമായ ഇരട്ടനയം (ഡബിള്‍ സ്റ്റാന്‍ഡെര്‍ഡ്‌); അതിന്റെ നെടുനായകന്‍ ഇതുവരേയായി ഒരു വിചാരണയും നേരിടേണ്ടിവരാത്തതിലെ നീതിരാഹിത്യം; അദ്ദേഹത്തിന്റെ ഒരു പ്രസംഗം മാത്രമെടുത്ത്‌ "ഇതില്‍ വര്‍ഗീയതയില്ലല്ലോ" എന്ന് ആഘോഷിക്കുന്നതിലെ അസാംഗത്യം. 3) അയോധ്യയില്‍ തര്‍ക്കസ്ഥലത്ത്‌ രാമക്ഷേത്രമുണ്ടായിരുന്നു എന്നത്‌ "തെളിവുകളാല്‍" സമര്‍ത്ഥിക്കപ്പെട്ടതാണ്‌ എന്ന വാദത്തിലെ വാസ്തവവിരുദ്ധത.

ഇതില്‍ ഒന്നിനു പോലും കൃത്യമായ മറുപടി തരാന്‍ ശ്രീ. നകുലന്‍ ശ്രമിച്ചിട്ടില്ല. എന്തടിസ്ഥാനത്തിലാണ്‌ താങ്കള്‍ ഈ വിമര്‍ശനങ്ങള്‍ "അതിഭാവുകത്വവും വികാരപ്രകടനവു"മാണെന്ന് അവകാശപ്പെടുന്നത്‌?

3. ശ്രീ. നകുലന്‍ ഉന്നയിച്ച രണ്ടു വാദങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെ അദ്ദേഹം അതോടൊപ്പം വിതറിയ മൊഴിമുത്തുകളിലെ ചില അശാസ്ത്രീയതകളും, വാസ്തവവിരുദ്ധതകളും ചൂണ്ടിക്കാണിക്കുകയാണ്‌ ഞാന്‍ ചെയ്തത്‌. ഇവ അപ്രധാനമായ ചില "മൈനര്‍ മിസ്റ്റേക്കുകള്‍" ആണെങ്കില്‍ അദ്ദേഹത്തിനു ചെയ്യാവുന്ന ചെറിയ ഒരു കാര്യം ഉണ്ട്‌ - ഒരു തിരുത്ത്‌/ഖേദക്കുറിപ്പ്‌ എഴുതുക. തെറ്റുപറ്റുക മനുഷ്യ സഹജമാണ്‌. അതു ചെയ്യാനുള്ള ആര്‍ജവം കാണിക്കാതിരിക്കുകയും ആരൊക്കെയോ ചിലര്‍ "വാശിക്കാ"രാണെന്ന് അവകാശപ്പെട്ടുകൊണ്ട്‌ അവരെ പിന്നാലെ നടന്ന് കടിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യുന്നത്‌ കാണുമ്പോള്‍ ചില സംശയങ്ങള്‍ തോന്നിയതാണ്‌. അല്ലാതെ ശ്രീ. നകുലന്‍ ആര്‍. എസ്‌. എസ്സുകാരനാണെന്ന്‌ തെളിയിക്കുന്നത്‌ എന്റെ ഉദ്ദേശ്യമേയല്ല. ശ്രീ. നകുലന്‍ ആര്‍. എസ്‌. എസ്സുകാരനാണോ അല്ലയോ എന്നത്‌ എന്റെ പ്രശ്നമേ അല്ല. ഈ ചര്‍ച്ചകള്‍ വ്യക്തികളെ കേന്ദ്രീകരിച്ചല്ലാതെ ആശയങ്ങളെ കേന്ദ്രീകരിച്ചാകണം എന്ന് ഞാന്‍ ആവര്‍ത്തിച്ചുപറയുന്നു.

P. Ajith said...

ശ്രീ. നകുലന്‍,

ദയവു വിചാരിച്ച്‌ "നിങ്ങള്‍ ആരാണ്‌, എന്തിനെഴുതുന്നു" എന്നൊക്കെ ഉപന്യസിച്ച്‌ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്‌ - അത്‌ ഞങ്ങള്‍ക്ക്‌ താല്‍പര്യമുള്ള വിഷയമേ അല്ല. നിങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത്‌ നിങ്ങള്‍ വിനിമയം ചെന്നുന്ന ചില ആശയങ്ങളിലെ വാസ്തവവിരുദ്ധതയും മനുഷ്യവിരുദ്ധതയും കൊണ്ടാണ്‌. വേറെ ചില ഇടങ്ങളില്‍ ഒരു പക്ഷേ, നിങ്ങള്‍ മനുഷ്യത്വപര്‍വും വാസ്തവവുമായ നിലപാടുകള്‍ എടുത്തിട്ടുണ്ടാകാം. പക്ഷെ, അത്‌ ഇവിടെ അവാസ്തവങ്ങള്‍ പറയാനുള്ള ഒരു എക്സ്ക്യൂസ്‌ അല്ല. നിങ്ങള്‍ ഒരു "സ്വതന്ത്ര ചിന്തകനും" "ബഹുമുഖ ചിന്തകനും" ഒക്കെ ആണെന്നു പറഞ്ഞതില്‍ എന്തെങ്കിലും ഒരു ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ മുന്‍പ്‌ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്ക്‌ കൃത്യമായ മറുപടി തരുക. താങ്കളുടെ വാദങ്ങളില്‍ പിശകുകള്‍ ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ ഒരു ചെറിയ തിരുത്ത്‌ എഴുതുക.

താങ്കളുടെ സൗകര്യത്തിനു വേണ്ടി വിമര്‍ശങ്ങളുടെ ഒരു സംഗ്രഹം താഴെ കൊടുക്കുന്നു:

1) ഗോധ്രാപ്രശ്നത്തില്‍ ആരെയെങ്കിലും കുറ്റം ചാര്‍ത്തുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്യുന്നത്‌ വസ്തുനിഷ്ഠ്മായ വിശകലനത്തിലൂറ്റെയാകണം; അല്ലാതെ മനോരാജ്യപരമായ ശതമാനക്കണക്കുകളിലൂടെയാകരുത്‌.

(അംഗീകരിക്കുന്നു/അംഗീകരിക്കുന്നില്ല)

2) ഗോധ്രാ സംഭവവും ഗുജറാത്ത്‌ കലാപവും നേരിടുന്നതിലും അന്വേഷിക്കുന്നതിലും ഗുജറാത്ത്‌ സര്‍ക്കാര്‍ കാണിച്ച കുറ്റകരമായ ഇരട്ടനയം കാണിച്ചു ("ഇതിനു തെളിവുണ്ടോ?" എന്ന് താങ്കള്‍ മറ്റൊരു ബ്ലോഗില്‍ ചോദിക്കുന്നുണ്ട്‌ - അതിനുള്ള ചില തെളിവുകള്‍ ഞാന്‍ അവിടെ കൊടുത്തിട്ടുണ്ട്‌. അതു വായിച്ചുനോക്കന്‍ താങ്കള്‍ക്ക്‌ സമയം കിട്ടിക്കാണുമെന്നു പ്രതീക്ഷിക്കുന്നു). അതിന്റെ നെടുനായകന്‍ ഇതുവരേയായി ഒരു വിചാരണയും നേരിടേണ്ടിവരാത്തതില്‍ ഒരു നീതിരാഹിത്യം ഉണ്ട്‌. അദ്ദേഹത്തിന്റെ ഒരു പ്രസംഗം മാത്രമെടുത്ത്‌ "ഇതില്‍ വര്‍ഗീയതയില്ലല്ലോ" എന്ന് ആഘോഷിക്കുന്നതില്‍ ഒരു ചെറിയ അസാംഗത്യവുമുണ്ട്‌.

(അംഗീകരിക്കുന്നു/അംഗീകരിക്കുന്നില്ല)

3) അയോധ്യയില്‍ തര്‍ക്കസ്ഥലത്ത്‌ രാമക്ഷേത്രമുണ്ടായിരുന്നു എന്നത്‌ "തെളിവുകളാല്‍" സമര്‍ത്ഥിക്കപ്പെട്ടതാണ്‌ എന്ന താങ്കളുടെ വാദം വാസ്തവവിരുദ്ധമാണ്‌. പ്രൊഫ. ബി.ബി. ലാല്‍ മുന്നോട്ടുവച്ച "തെളിവുകള്‍" വലിയൊരു വിഭാഗം ചരിത്രകാരന്മാര്‍ അപര്യാപ്തമെന്ന് വാദിക്കുന്നുണ്ട്‌. ഇത്‌ ആ ശാസ്ത്ര ശാഖയിലെ വിദഗ്ധന്മാര്‍ ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കേണ്ടതാണ്‌.

(അംഗീകരിക്കുന്നു/അംഗീകരിക്കുന്നില്ല)

4) ആളുകള്‍ പ്രസ്ഥാനങ്ങളിലേക്കാകര്‍ഷിക്കപ്പെടുന്നു എന്നത്‌ ആ പ്രസ്ഥാനത്തിന്റെ നന്മയെക്കുറിച്ചുള്ള മതിയായ ഒരു സൂചനയല്ല. യൂറൊപ്പില്‍ ഏറ്റവും ക്രൂരമായ നരഹത്യകള്‍ നടന്നിരുന്ന കാലത്ത്‌ (1930-40) നാസി പാര്‍ടി ജെര്‍മനിയിലെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ടി ആയിരുന്നു. ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിക്കുന്നതിന്‌ സാമൂഹ്യമന:ശാസ്ത്രപരമായ പല വിദ്യകളുമുണ്ട്‌.

(അംഗീകരിക്കുന്നു/അംഗീകരിക്കുന്നില്ല)

വിമര്‍ശങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അവയ്ക്ക്‌ കൃത്യമായ മറുപടി തരിക (കഴിയുന്നത്ര ചുരുക്കിപ്പറയാന്‍ ശ്രമിക്കൂ). അംഗീകരിക്കുന്നെങ്കില്‍ ഒരു ചെറിയ ഖേദക്കുറിപ്പ്‌ പ്രസിദ്ധീകരിക്കുക. ദയവുചെയ്ത്‌ ഇത്‌ വ്യക്തിപരമായ ആക്രമണങ്ങളായി എടുത്ത്‌ ഒരു വ്യക്തി എന്ന നിലയിലുള്ള നിങ്ങളുടെ ധാര്‍മികതയേയും "സ്വതന്ത്ര ചിന്ത" നടത്താനുള്ള അവകാശത്തെയും ഒക്കെ പറ്റി ഉപന്യസിച്ച്‌ സമയം കളയരുത്‌. നിങ്ങളുടെ അത്തം അവകാശങ്ങള്‍ക്കൊന്നും ഞങ്ങള്‍ എതിരല്ല.

myexperimentsandme said...

അജിത്തേ, "ഞങ്ങള്‍", "നിങ്ങള്‍" എന്ന് രണ്ട് ചേരിയില്‍ നിന്ന് പറഞ്ഞ് കളിക്കാനേ ഇങ്ങിനെ പോയാല്‍ സമയം കാണൂ. എന്റെ നോട്ടത്തില്‍ താങ്കളുടെ മുകളിലത്തെ കമന്റിലും ധാരാളം വൈരുദ്ധ്യങ്ങള്‍ ഉണ്ട് എന്റെ മാത്രം നോട്ടത്തില്‍-അതിന് ഉത്തരവാദി ഞാന്‍ മാത്രം). അതുകൊണ്ട് അത് ഒന്നുകൂടി ചൂണ്ടിക്കാണിക്കുന്നു-വ്യക്തിപരമായി എടുക്കരുതെന്നപേക്ഷ. പിന്നെ ഞാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ താങ്കളുടെ മുകളിലത്തെ കമന്റില്‍ ഞാന്‍ എന്റെ മാത്രമായ ഉത്തരവാദിത്വത്തില്‍ കണ്ട വൈരുദ്ധ്യങ്ങളെ മാത്രമാണ് പ്രതിപാദിക്കുന്നത്. അതുകൊണ്ട് അത് വായിച്ചില്ലെങ്കിലും താങ്കള്‍ ഉദ്ദേശിക്കുന്ന ചര്‍ച്ചയെ
ഒരു രീതിയിലും ബാധിക്കില്ല.

1. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന താങ്കള്‍ കൊലപാതകങ്ങള്‍ ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ചെയ്താലും ഞങ്ങള്‍ ന്യായീകരിക്കുന്നില്ല എന്ന് പറഞ്ഞിട്ട് ഒരൊറ്റ ഫുള്‍ സ്റ്റോപ്പ് ഇട്ടാല്‍ മതിയായിരുന്നു. എനിക്ക് പിന്നെ അക്കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടാവില്ലായിരുന്നു. പക്ഷേ അത് കഴിഞ്ഞ് പഴശ്ശി രാജാവ് ചെയ്തത് വെറും കൊലപാതകമാണോ എന്ന് നമുക്ക് പിന്നെ അന്വേഷിക്കാം എന്നുകൂടി പറഞ്ഞപ്പോള്‍, താങ്കള്‍ ആദ്യം പറഞ്ഞ വാചകത്തെക്കുറിച്ച് സ്വല്പമെങ്കിലും എനിക്ക് സംശയമായി-എന്തെങ്കിലുമൊക്കെ ന്യായീകരണം ഏതെങ്കിലുമൊക്കെ കൊലപാതകത്തിന്
താങ്കള്‍ക്ക് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടോ എന്ന്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പറയാനും കേള്‍ക്കാനും ആഗ്രഹിക്കുന്ന താങ്കളില്‍ നിന്ന് അതല്ല ഞാന്‍ പ്രതീക്ഷിച്ചത്.

വ്യക്തികളെ കേന്ദ്രീകരിച്ചല്ലാതെ ആശയങ്ങളെ കേന്ദ്രീകരിച്ചാവണം ചര്‍ച്ച എന്ന് ആഗ്രഹിക്കുന്ന താങ്കള്‍ എന്റെ താങ്കളെപ്പറ്റിയുള്ള വിചാരം താങ്കള്‍ക്ക് കേന്ദ്രത്തിലും ഇടതുപാര്‍ട്ടികളിലും പിടിപാടുള്ള ആളാണ് എന്ന് കരുതുന്നതില്‍കൂടി താങ്കള്‍ തന്നെ എന്റെ വിചാരങ്ങളെപ്പറ്റിയും കൂടി ആലോചിക്കാന്‍ തുടങ്ങി. എനിക്ക് താങ്കള്‍ ആരാണെന്ന് കൂടി അറിയില്ല. അതുകൊണ്ട് താങ്കളുടെ കമന്റുകള്‍ തന്നെയാണ് താങ്കളെപ്പറ്റിയുള്ള എന്റെ ഇമേജ്. വ്യക്തികളെ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കാത്ത താങ്കളും അങ്ങിനെ തന്നെയായിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തു.

ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ "വളരെ കൃത്യമായ ചില പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ (ഇഷ്യൂ ബെയ്സ്ഡ്‌) ഒരു ഭരണാധികാരിയെ വിമര്‍ശിക്കുന്ന" പോസ്റ്റല്ലായിരുന്നു ഇത്. ഇത് ന്യായീകരണവാദത്തിലെ
അപകടം എന്ന പോസ്റ്റായിരുന്നു. ന്യായീകരണവാദത്തിലെ അപകടങ്ങളെക്കുറിച്ചും കൂടിയാണ് ഞാന്‍ ഇവിടെ പറഞ്ഞത്. ഞാന്‍ ഒരു ഭരണാധികാരിയിലോ പ്രസ്ഥാനത്തിലോ പാര്‍ട്ടിയിലോ ഒതുങ്ങി നിന്നില്ല എന്ന് മാത്രം. എന്റെ നോട്ടത്തില്‍ "നിങ്ങള്‍" ആണ് നകുലന്റെ മറ്റ് പല പോസ്റ്റുകളിലും പറയാമായിരുന്ന മറുപടി ഇവിടെ എടുത്തിട്ട് ചര്‍ച്ച ഇങ്ങിനെയാക്കിയത്.

"നമ്മള്‍ ഇവിടെ വിലപ്പെട്ട സമയം ചിലവഴിക്കുന്നത്‌ ചില കാര്യങ്ങളില്‍ എങ്കിലും ആശയവ്യക്തത വരുത്താനല്ലേ? അല്ലാതെ വെറുതെ വാചകം അടിച്ചുകളിക്കാനല്ലല്ലോ?" - എന്റെയും അഭിപ്രായം അതുതന്നെ. നമുക്ക് രണ്ടു കൂട്ടര്‍ക്കും ആശയ വ്യക്തത അങ്ങോട്ടുമിങ്ങോട്ടും വന്നില്ലെങ്കില്‍ പ്രശ്നം രണ്ട് കൂട്ടരിലുമോ അല്ലെങ്കില്‍ ഒരു ഭാഗത്തോ മാത്രമാവാം.

2. താങ്കള്‍ ആദ്യം പറഞ്ഞ കാര്യങ്ങളോട് നേരത്തെ എന്നപോലെ ഇപ്പോഴും ഞാന്‍ യോജിക്കുന്നു. പക്ഷേ അത് കഴിഞ്ഞ് താങ്കള്‍ മോഡിയുടെ സംഗത്തെപ്പറ്റിയും പറയുന്നു. ഈ പോസ്റ്റില്‍ നകുലന്‍ എവിടെയാണ് മോഡിയുടെ പ്രസംഗത്തെപ്പറ്റി പറയുന്നത്? ഇത് ന്യായീകരണവാദത്തിലെ അപകടം എന്ന പോസ്റ്റാണ്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ കാണുന്ന താങ്കള്‍ ആ വസ്തുത ഇതുവരെയായിട്ടും കണ്ടില്ലേ? ഇനി മോഡിയുടെ പ്രസംഗത്തെപ്പറ്റിയുള്ള പോസ്റ്റ് എന്തിന്റെ അടിസ്ഥാനത്തിലാണ് നകുലന്‍ ഇട്ടതെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ. ആ പ്രസംഗം മാധ്യമങ്ങള്‍ എങ്ങിനെ
വളച്ചൊടിച്ചു എന്ന് കാണിക്കാനായിട്ടാണ് അദ്ദേഹം അത് പോസ്റ്റ് ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. ആ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നുള്ള കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല.
പക്ഷേ ആ സംശയമില്ലായ്മ മോഡിയുടെ ബാക്കി ചെയ്തികളെ ന്യായീകരിക്കാനാണ് എന്ന് താങ്കള്‍ വിചാരിക്കുന്നുണ്ടോ എന്നറിയില്ല. യെസ് ഓര്‍ നോ ചോദ്യക്കളിയില്‍ മോഡിയുടെ തിരുവനന്തപുരം പ്രസംഗം
മാധ്യമങ്ങള്‍ വളച്ചൊടിച്ചോ ഇല്ലയോ എന്ന ചോദ്യത്തിന് താങ്കള്‍ എന്ത് ഉത്തരം കൊടുക്കും (യേസ് ഓര്‍ നോ) എന്ന് താങ്കളോട് തന്നെ ചോദിക്കുക.

(ഉത്തരവാദിത്തബോധമുള്ള മാധ്യമങ്ങളായിരുന്നെങ്കില്‍ ആ പ്രസംഗം വളച്ചൊടിക്കാതെ നേരാംവണ്ണം കൊടുത്തിട്ട്, ഇതുകൊണ്ടൊന്നും മോഡി ന്യായീകരിക്കപ്പെടുന്നില്ല, സ്വന്തം സംസ്ഥാനത്ത് ആയിരത്തോളം പേര്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടപ്പോള്‍ അത് നേരാംവണ്ണം തടയാനോ അതിനിടയായതിന്റെ ധാര്‍മ്മികവും അല്ലാതെയുമുള്ള എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് അതിനുള്ള ശിക്ഷ ഏറ്റുവാങ്ങാനോ തയ്യാറാവാത്ത
മോഡി ആയിരമോ പതിനായിരമോ പ്രസംഗങ്ങള്‍ വികസനത്തെക്കുറിച്ച് നടത്തിയാലും അതൊന്നും അദ്ദേഹത്തിന്റെ ചെയ്തികള്‍ ന്യായീകരിക്കപ്പെടുന്നില്ല എന്ന് തന്റേടത്തോടെ പറയണമായിരുന്നു. പക്ഷേ
ആ പ്രസംഗവും വളച്ചൊടിച്ച് മോഡിയെ അനുകൂലിക്കുന്നവര്‍ക്ക് പറയാന്‍ ഒരു പോയിന്റും കൂടി മാധ്യമങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. ആ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചില്ലായിരുന്നെങ്കില്‍ നകുലന്‍
കുറഞ്ഞ പക്ഷം രണ്ട് പോസ്റ്റെങ്കിലും കുറച്ചേ എഴുതുകയുള്ളായിരുന്നു :). മാധ്യമങ്ങള്‍ക്കെന്താ സംശയമാണോ, മോഡിയുടെ ആ പ്രസംഗം വളച്ചൊടിച്ചില്ലായിരുന്നെങ്കില്‍ ആള്‍ക്കാരെല്ലാം നാളെ മുതല്‍ മോഡിക്ക് കീജെയ് വിളിക്കുമായിരുന്നെന്ന്? അത്രയ്ക്ക് നേര്‍ത്തതാണോ മോഡിയ്ക്കെതിരെയുള്ള വാദങ്ങള്‍?).

അതിഭാവുകത്വവും വികാരപ്രകടനങ്ങളും എന്ന് പറഞ്ഞത് താങ്കളുടെ കമന്റുകളെ മാത്രം അടിസ്ഥാനമാക്കിയല്ലായിരുന്നു. ഗുജറാത്ത് സംഭവങ്ങളെ വിവരിക്കാന്‍ ഒരു അതിഭാവുകത്വത്തിന്റെയും ആവശ്യമില്ല.
അവിടെ നടന്ന് എന്താണെന്ന് വസ്തുനിഷ്ഠമായി പറഞ്ഞാല്‍ മാത്രം മതി. പക്ഷേ പല മോഡിയനുകൂലികള്‍ക്കും പിടിവള്ളിയിട്ട് കൊടുക്കുന്ന അതിഭാവുകത്വങ്ങളും വികാരപ്രകടനങ്ങളും (മൂവായിരം പേര്‍ കൊല്ലപ്പെട്ടു എന്ന് പറയുമ്പോള്‍ കണ്ടോ ഇവര്‍ ഇല്ലാത്തത് പറയുന്നു,ആയിരം പേരേ കൊല്ലപ്പെട്ടു എന്നുള്ള മറുവാദം. അവിടെ നൂറ് പേര്‍ കൊല്ലപ്പെട്ടാലും അതില്‍ നേരിട്ടോ അല്ലാതെയോ മോഡിക്ക് പങ്കുണ്ടെങ്കില്‍ അത് മതി-പിന്നെന്തിനാണ് രാഷ്ട്രീയപ്പാര്‍ട്ടികളെപ്പോലെ നമ്പര്‍ വെച്ചുള്ള കളി?) ആരെയാണ് ആത്യന്തികമായി സഹായിക്കുന്നത്?

3. നകുലന്റെ മുണ്ടിന്റെ അടിയില്‍ കാക്കിനിക്കറുണ്ടോ എന്ന് നോക്കിയിട്ട് താങ്കള്‍ തന്നെ പറയുന്നു, അദ്ദേഹം ആര്‍.എസ്സ്.എസ്സുകാരനാണോ എന്ന് തെളിയിക്കേണ്ടത് താങ്കളുടെ ഉദ്ദേശമേ അല്ല എന്ന്. എന്നെപ്പോലെ ഐ.ക്യു വളരെക്കുറഞ്ഞവര്‍ക്ക് ആ ഒരു നോട്ടം മതി, അത് എന്തോ തെളിയിക്കാനാണ് എന്നൊക്കെ കരുതാന്‍.

അതുകൊണ്ട് അജിത്തേ, മുകളില്‍ പറഞ്ഞതുപോലെ താങ്കള്‍ വസ്തുനിഷ്ഠമായല്ല സംസാരിക്കുന്നത് (പോസ്റ്റിന്റെ അടിസ്ഥാനത്തില്‍) എന്ന് എനിക്ക് തോന്നുന്നു. താങ്കള്‍ക്ക് എന്നെപ്പറ്റി തിരിച്ചും
തോന്നുന്നുണ്ടാവും. അതുകൊണ്ട് നകുലന്റെ ഓരോ പോസ്റ്റും വായിച്ചിട്ട് ആ പോസ്റ്റിനുള്ള വസ്തുനിഷ്ഠമായ മറുപടി കൊടുക്കാമെങ്കില്‍ അതായിരിക്കും നല്ലത് എന്ന് തോന്നുന്നു. ഈ പോസ്റ്റ് നകുലന്റെ ന്യായീകരണവാദത്തിലെ അപകടം എന്ന പോസ്റ്റാണ്. ന്യായീകരണവാദങ്ങളെപ്പറ്റിത്തന്നെയാണ് ഞാനും പറഞ്ഞത്. ഒരു കൊലപാതക രാഷ്ട്രീയവും ന്യായീകരിക്കാന്‍ പാടില്ല- അതിന് ഏറ്റക്കുറച്ചിലുകളോ അളവു വ്യത്യാസങ്ങളോ സംശയങ്ങളോ ബ്രാക്കറ്റിനകമോ ഒന്നുമില്ല. ഒരു ഈഫും ബട്ടും ഇല്ല. കാരണം ഓരോ ഈഫും ബട്ടും മറ്റുള്ളവര്‍ക്കും അത് തന്നെ ചെയ്യാനുള്ള ന്യായീകരണങ്ങളാണ്.

qw_er_ty

myexperimentsandme said...

അജിത്തേ, മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ താങ്കള്‍ അതിനു മുകളിലിട്ട കമന്റിനെ ആസ്പദമാക്കി മാത്രമാണ് പറഞ്ഞത്-അല്ലാതെ താങ്കള്‍ എന്ന യഥാര്‍ത്ഥ വ്യക്തിയെ ഉദ്ദേശിച്ചല്ല (അങ്ങിനെ ഒരു തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കാന്‍ മാത്രം).

qw_er_ty

Unknown said...

അജിത്തേ,
അജിത്‌ 'കാണാപ്പുറ'ത്ത്‌ ഉയര്‍ത്തിയ എല്ലാ ചോദ്യങ്ങള്‍ക്കും അവിടെ മറുപടി ചേര്‍ത്തിട്ടുണ്ട്‌. ഇവിടെ എഴുതിയതിനും സമയം കിട്ടുമ്പോള്‍ മറുപടി തരാം. ഈ രണ്ടിടത്തും ക്രമനമ്പര്‍ ഇട്ട്‌ വ്യക്തമായി ചോദിച്ചതു സൗകര്യമായി. ചോദ്യരൂപത്തിലല്ലാതെ വരുന്ന ചിലത്‌ മറുപടിയില്‍ പരാമര്‍ശിക്കപ്പെടാതെ പോകുമ്പോള്‍, ഞാന്‍ തന്ത്രപൂര്‍വ്വം 'ചിലതില്‍' നിന്നു മാത്രം ഒഴിഞ്ഞുമാറുന്നു എന്ന മട്ടില്‍ ദു:ഖകരമായ ആരോപണം വരാറുണ്ട്‌. പിന്നെ, സത്യത്തില്‍ എനിക്കും സമയപരിമിതി വല്ലാതെയുണ്ട്‌. സാധാരണ ചില കമന്റുകള്‍ വരാറുള്ളത്‌ 'എനിക്കു വേറെ പണിയുണ്ട്‌ - താങ്കളുടെ രചനകള്‍ എന്റെ സമയം അപഹരിക്കുന്നു' എന്ന മട്ടിലൊക്കെയാണെന്നതുകൊണ്ട്‌, തിരക്കിനേകുറിച്ച്‌ എന്തെങ്കിലുമെഴുതിയാല്‍ അതില്‍ അഹങ്കാരത്തിന്റെ ഒരു നേര്‍ത്തസ്ഫുരണമെങ്കിലും അറിയാതെ വന്നുപോയെങ്കിലോ എന്നു ഭയന്നാണ്‌ അതിനു മുതിരാഞ്ഞത്‌.

Unknown said...

അജിത്തേ,
എന്നോടു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി താഴെക്കൊടുത്തിരിക്കുന്നു.

എല്ലാവരുടെയും സൌകര്യത്തിനായി ചില ചോദ്യങ്ങള്‍ ഞാനും പുതിയൊരു പോസ്റ്റായി അവതരിപ്പിച്ചിരുന്നു. ആരും ഇതുവരെ മറുപടി തന്നു കണ്ടില്ല. മൌനവും
ഒരര്‍ത്ഥത്തില്‍ ഒരു മറുപടി തന്നെ.

ഈ വിഷയങ്ങളിലെല്ലാം, എനിക്കു പറയാനുള്ളതു പറഞ്ഞുകഴിഞ്ഞു എന്നു ഞാന്‍ കരുതുന്നു.

Unknown said...

അജിത്‌,
ഇനിയും അവശേഷിക്കുന്നവയായി താങ്കള്‍ മുകളില്‍ അവതരിപ്പിച്ച സംശയങ്ങള്‍ കൂടി ഈ മറുപടിയോടെ ദുരീകരിക്കപ്പെടുമെന്നു കരുതുന്നു.

(ആമുഖം) അജിത്‌ said:-

ദയവു വിചാരിച്ച്‌ "നിങ്ങള്‍ ആരാണ്‌, എന്തിനെഴുതുന്നു" എന്നൊക്കെ ഉപന്യസിച്ച്‌ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്‌ - അത്‌ ഞങ്ങള്‍ക്ക്‌ താല്‍പര്യമുള്ള വിഷയമേ അല്ല

ക്ഷമിക്കുക. ഈ ഉപദേശം സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. താങ്കള്‍ക്കു താല്‍പര്യമുള്ള വിഷയമല്ലെങ്കില്‍ വായിക്കാതിരുന്നാല്‍ മതിയല്ലോ. പക്ഷേ അത്‌ എഴുതണമെന്ന്‌ മുമ്പേ തീരുമാനിച്ചിരുന്നതാണ്‌. ഗവേഷണകുതുകികളായ ധാരാളം പേര്‍ക്ക്‌ സമയം ലാഭിക്കുവാന്‍ അതു കൊണ്ടു കഴിയും.

എഴുത്തുകാരനെ ഏതെങ്കിലുമൊരു പക്ഷവാദിയാക്കി മനസ്സിലാക്കുകയും എന്നിട്ട്‌ അതു നല്‍കുന്ന മുന്‍വിധികളോടെ വായന നടത്തുകയും ചെയ്യുന്നത്‌ പലരുടേയും ദൗര്‍ബല്യമാണ്‌. അത്തരം വികലമായ വായന താങ്കള്‍ നടത്തിയതിന്റെ ഫലമാണ്‌ താങ്കളുടെ പല കമന്റുകളിലും എന്റെ വാചകങ്ങള്‍ വല്ലാതെ വളച്ചൊടിക്കപ്പെട്ടുപോകുന്നത്‌. കാണാപ്പുറത്ത്‌ ഞാന്‍ നല്‍കിയ മറുപടിയില്‍ അതു വിശദീകരിച്ചിട്ടുണ്ട്‌. ഇവിടെയും അതു സംഭവിച്ചിട്ടുണ്ട്‌. താങ്കള്‍ക്കു നിഷേധിക്കാനാവാത്ത മട്ടില്‍.

ഒരു പൊതുവേദിയില്‍ സംസാരിക്കുന്നതിനിടയില്‍ ആരെങ്കിലും കടന്നു വന്ന്‌ - "ഒരു മിനിറ്റ്‌ - താങ്കളുടെ തുണിയൊന്നുയര്‍ത്തൂ - നിക്കറൊന്നു കാണട്ടെ - എന്നിട്ടാവാം തുടര്‍ സംസാരം - എന്നിട്ടു വേണം താങ്കളുടെ വാക്കുകള്‍ക്ക്‌ എങ്ങനെ അര്‍ത്ഥം കൊടുക്കണമെന്ന്‌ ഞങ്ങള്‍ക്കു തീരുമാനിക്കാന്‍" എന്ന്‌ ആരെങ്കിലും പറയുന്നത്‌ വിഷമതയുണ്ടാക്കും. ഭാവിയില്‍, എന്റെ വസ്ത്രം കാക്കിയാണോ അതോ സ്വതന്ത്രമാണോ (അയ്യേ!) എന്നൊക്കെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക്‌ ആ പോസ്റ്റിന്റെ ലിങ്കു കൊടുക്കുക എന്നതു തന്നെയാണ്‌ ഉദ്ദേശം. അതുകൊണ്ട്‌ അത്‌ സമയം നഷ്ടപ്പെടുത്തുകയല്ല - നേടിത്തരികയാണ്‌ ചെയ്യുന്നത്‌.

(1) അജിത്‌ said:-

ഗോധ്രാപ്രശ്നത്തില്‍ ആരെയെങ്കിലും കുറ്റം ചാര്‍ത്തുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്യുന്നത്‌ വസ്തുനിഷ്ഠ്മായ വിശകലനത്തിലൂറ്റെയാകണം; അല്ലാതെ മനോരാജ്യപരമായ ശതമാനക്കണക്കുകളിലൂടെയാകരുത്‌.

അംഗീകരിക്കുന്നു.

മറുപടി പറയാന്‍ ആരും തുനിഞ്ഞേക്കില്ല എന്ന ധൈര്യത്തില്‍ - 'മോഡി കത്തിച്ചു' എന്നും മറ്റും ആധികാരികമായിട്ടെന്ന മട്ടില്‍ സംസാരിക്കുന്നവര്‍ക്ക്‌ എന്നേപ്പോലെയുള്ളവര്‍ ഉന്നയിക്കുന്ന ചില മറുചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാനും കൂടിയുള്ള ഉത്തരവാദിത്തമുണ്ട്‌ എന്നതു തന്നെയാണ്‌ എന്റെയും നിലപാട്‌. ഇവിടെ, നാമിരുവരും ഒരേ കാര്യം തന്നെയാണു പറയുന്നത്‌. വിചാരത്തോടുള്ള മറുപടി എന്ന നിലയ്ക്കായിരുന്ന എന്റെ പോസ്റ്റിന്റെ പശ്ചാത്തലം അറിയാതിരുന്നതുകൊണ്ട്‌ ഒരുപക്ഷേ താങ്കള്‍ക്ക്‌ ആദ്യം ചെറിയ ആശയക്കുഴപ്പമുണ്ടായിരുന്നതാവാം.

(2) അജിത്‌ said:-

ഗോധ്രാ സംഭവവും ഗുജറാത്ത്‌ കലാപവും നേരിടുന്നതിലും അന്വേഷിക്കുന്നതിലും ഗുജറാത്ത്‌ സര്‍ക്കാര്‍ കാണിച്ച കുറ്റകരമായ ഇരട്ടനയം കാണിച്ചു ("ഇതിനു തെളിവുണ്ടോ?" എന്ന് താങ്കള്‍ മറ്റൊരു ബ്ലോഗില്‍ ചോദിക്കുന്നുണ്ട്‌ - അതിനുള്ള ചില തെളിവുകള്‍ ഞാന്‍ അവിടെ കൊടുത്തിട്ടുണ്ട്‌. അതു വായിച്ചുനോക്കന്‍ താങ്കള്‍ക്ക്‌ സമയം കിട്ടിക്കാണുമെന്നു പ്രതീക്ഷിക്കുന്നു). അതിന്റെ നെടുനായകന്‍ ഇതുവരേയായി ഒരു വിചാരണയും നേരിടേണ്ടിവരാത്തതില്‍ ഒരു നീതിരാഹിത്യം ഉണ്ട്‌. അദ്ദേഹത്തിന്റെ ഒരു പ്രസംഗം മാത്രമെടുത്ത്‌ "ഇതില്‍ വര്‍ഗീയതയില്ലല്ലോ" എന്ന് ആഘോഷിക്കുന്നതില്‍ ഒരു ചെറിയ അസാംഗത്യവുമുണ്ട്‌.

ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നതും അവസാനവരിയും ഒഴിച്ച്‌ ബാക്കി അംഗീകരിക്കുന്നു.

'ഇതിനു തെളിവുണ്ടോ' എന്ന്‌ ഞാന്‍ ചോദിച്ചു എന്നു പറഞ്ഞത്‌ എന്നെ അങ്ങേയറ്റം അത്ഭുതപ്പെടുത്തുന്നു! എവിടെയാണ്‌ അങ്ങനെ പറഞ്ഞതെന്നറിഞ്ഞാല്‍ കൊള്ളാം. കാണാപ്പുറത്തിലെ പുതിയ പോസ്റ്റാണ്‌ ഉദ്ദേശിച്ചതെങ്കില്‍, മുന്‍പറഞ്ഞ മട്ടുള്ള അത്യന്തം വികലമായ വായനക്ക്‌ ഏറ്റവും നല്ല ഉദാഹരണം ഇതു തന്നെയാണ്‌. അവിടെ ഞാന്‍ കൊടുത്തിരിക്കുന്ന മറുപടിയില്‍ അതിന്റെ ഉത്തരമുണ്ട്‌. തെളിവുകളുയര്‍ത്തിയുള്ള വാദങ്ങളെ തീവയ്പു ശാഠ്യം അങ്ങനെ ദുര്‍ബലപ്പെടുത്തുന്നു എന്നതാണവിടെ ഞാന്‍ പറഞ്ഞത്‌. വാക്കുകളെ വളച്ചൊടിക്കുന്നതിന്‌ ഒരു പരിധിയൊക്കെ വേണ്ടേ?

'മോഡി വര്‍ഗ്ഗീയ വിഷം ചീറ്റി' എന്ന മട്ടില്‍, സ്പര്‍ദ്ധയുളവാക്കുന്ന വാചകങ്ങള്‍ - അസത്യങ്ങള്‍ - യാതൊരു സാമൂഹ്യപ്രതിബദ്ധതയുമില്ലാത്ത മട്ടില്‍ - തീവ്രവാദം വളര്‍ത്തുന്ന തരത്തില്‍ - ചില പത്രങ്ങള്‍ എഴുതിവിടുന്നതിനെ, പ്രസംഗത്തിന്റെ ഒറിജിനല്‍ പകര്‍പ്പു കൊണ്ടു നേരിടുന്നത്‌ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആണത്തമാണ്‌. അല്ലാതെ മോഡിയുടെ പശ്ചാത്തലം മറച്ചു വച്ച്‌ 'ദാ ഇതുകണ്ടോ ഇതില്‍ വര്‍ഗ്ഗീയതയില്ലല്ലോ" എന്ന ആഘോഷമല്ല. അത്‌ അങ്ങനെയാണ്‌ എന്ന്‌ സ്വയം വിശ്വസിപ്പിച്ച്‌ പ്രതിരോധിക്കാനിറങ്ങിപ്പുറപ്പെടുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്‌.

ഒരിക്കല്‍ക്കൂടി ഞാന്‍ എന്റെ നിലപാടു വ്യക്തമാക്കട്ടെ. കലാപസമയത്ത്‌ മോഡി ഗവണ്മെന്റ്‌ അങ്ങേയറ്റം പക്ഷപാതരഹിതമായി പ്രവര്‍ത്തിച്ചുവെന്നൊന്നും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. കുറ്റകരമായ പ്രവൃത്തികളെ കുറച്ചുകാണുന്നുമില്ല. പക്ഷേ മോഡിയോടൊപ്പം കുറ്റമാരോപിക്കപ്പേടേണ്ടവരായി അനേകരുള്ളതില്‍ പ്രമുഖരാണ്‌ മാദ്ധ്യമപ്രവര്‍ത്തകര്‍. മോഡി എരിതീയില്‍ എണ്ണയൊഴിച്ചുവെന്ന ആരോപണത്തിനൊപ്പം മാദ്ധ്യമങ്ങള്‍ ഒഴിച്ച പെട്രോളും ഡീസലും കൂടി നാം കാണേണ്ടതുണ്ട്‌. ഒരു രണ്ടാഴ്ചക്കാലമെങ്കിലും ചില പത്രങ്ങളും ചാനലുകളും അടച്ചുപൂട്ടിയിരുന്നെങ്കില്‍, ബഹുഭൂരിപക്ഷം ആളുകളുടെയും ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന റിപ്പോര്‍ട്ടുകളെ, രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനാവില്ല എന്നതിന്റെ പേരില്‍ നാം കണ്ടില്ലെന്നു നടിക്കേണ്ട. വര്‍ഗ്ഗീയത വളര്‍ത്തുന്ന കുറ്റവാളികള്‍ക്കായി കല്‍ത്തുറുങ്ക്‌ ഒരുക്കുന്നവര്‍ മോഡിയ്ക്കായി ഒരു മുറി മാത്രം കരുതിവയ്ക്കുന്നതില്‍ അപര്യാപ്തതയുണ്ട്‌. കൂട്ടത്തില്‍ വിചാരണ നേരിടേണ്ട മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെയാണ്‌ ആ ദേശാഭിമാനിലേഖകന്റെ സ്ഥാനവും.

സത്യത്തില്‍, നമ്മുടെ ചര്‍ച്ചയ്ക്കിടയില്‍ ആരാണ്‌ ന്യായീകരണം കൊണ്ടുവരുന്നത്‌? മോഡിയുടെ പ്രസംഗം ഉപയോഗിച്ച്‌ ഞാന്‍ അദ്ദേഹത്തിന്റെ പശ്ചാത്തലം ന്യായീകരിച്ചിട്ടില്ല. പക്ഷേ താങ്കളും മറ്റും ആ പശ്ചാത്തലം ഉപയോഗിച്ച്‌ ദേശാഭിമാനി ചെയ്ത ഗൗരവമായ കുറ്റത്തെ ന്യായീകരിക്കുകയാണ്‌. ലപുട പറയുന്നത്‌ അതൊരു 'ജനപക്ഷജാഗ്രത'യായിക്കണ്ടാല്‍ മതിയെന്നാണ്‌! കലാപങ്ങള്‍ക്ക്‌ അടിത്തറ ഇടുന്ന - തെറ്റിദ്ധാരണാജനകമായ - ഇത്തരം റിപ്പോര്‍ട്ടുകള്‍ തുടര്‍ന്നുമെഴുതാന്‍ പ്രേരണ നല്‍കുന്നുവെന്നതിന്റെ പേരില്‍ നിങ്ങള്‍ ചെയ്യുന്നതും ഒരര്‍ത്ഥത്തില്‍ കുറ്റകരം തന്നെയാണ്‌.

സത്യത്തില്‍, ഇവിടെ കമന്റിട്ട പലരുടെയും മനശ്ശാസ്ത്രം പകല്‍ പോലെ വ്യക്തമാണ്. ലപുട അത്‌ ഒന്നു രണ്ടു വാചകങ്ങളില്‍ അതിവ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്‌. സംഘപരിവാറിന് നാം മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിക്കൊടുത്തിട്ടുള്ള മനുഷ്യവിരുദ്ധമുഖം നഷ്ടപ്പെട്ടേക്കാനിടയാക്കുന്നതും, അവരുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക്‌ പൊതുജനസമ്മതിയുണ്ടാക്കിക്കൊടുത്തേക്കാവുന്നതുമായ ചില കാര്യങ്ങള്‍ ഞാന്‍ പറയാനൊരുങ്ങുന്നുവെന്നും അതിനെ തടയണമെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്‌. “ബി.ജെ.പി. അനുഭാവി സ്വന്തം ചിന്തകള്‍ പങ്കുവക്കരുത്‌ എന്നാണോ?’ എന്നു ഞാന്‍ തിരിച്ചു ചോദിക്കുമ്പോള്‍ “യേയ്‌...അങ്ങനെയാരു പറഞ്ഞു?” എന്ന മട്ടില്‍ അദ്ദേഹം തിരിച്ചു ചോദിക്കുന്നുമുണ്ട്‌.

രാഷ്ട്രീയ അസഹിഷ്ണുത എന്നതില്‍ക്കവിഞ്ഞ്‌ യാതൊന്നുമില്ല ഈ മനോഭാവത്തില്‍. ഇതേ അസഹിഷ്ണുത തന്നെയാണ് ക്രൂ‍രമായ രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക്‌ എത്തിക്കുന്നതും.

(3) അജിത്‌ said:-

അയോധ്യയില്‍ തര്‍ക്കസ്ഥലത്ത്‌ രാമക്ഷേത്രമുണ്ടായിരുന്നു എന്നത്‌ "തെളിവുകളാല്‍" സമര്‍ത്ഥിക്കപ്പെട്ടതാണ്‌ എന്ന താങ്കളുടെ വാദം വാസ്തവവിരുദ്ധമാണ്‌. പ്രൊഫ. ബി.ബി. ലാല്‍ മുന്നോട്ടുവച്ച "തെളിവുകള്‍" വലിയൊരു വിഭാഗം ചരിത്രകാരന്മാര്‍ അപര്യാപ്തമെന്ന് വാദിക്കുന്നുണ്ട്‌. ഇത്‌ ആ ശാസ്ത്ര ശാഖയിലെ വിദഗ്ധന്മാര്‍ ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കേണ്ടതാണ്‌.

ആദ്യവരിയൊഴിച്ച്‌ ബാക്കി അംഗീകരിക്കുന്നു.

ചില തെളിവുകള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു എന്നത്‌ ഓര്‍മ്മിപ്പിക്കുക മാത്രമാണ്‌ ഞാന്‍ ചെയ്തത്‌. ക്ഷേത്രം നിലനിന്നിരുന്നുവെന്ന്‌ തീര്‍ച്ച കല്‍പിക്കാന്‍ അവ പര്യാപ്തമായിരുന്നുവെന്ന്‌ ശഠിച്ചിട്ടില്ല. സത്യത്തില്‍, അവ അപര്യാപ്തമാണ്‌ എന്ന മറുവാദങ്ങളേക്കുറിച്ചു തന്നെയാണവിടെ പറയുന്നത്‌.വേണമെന്നുണ്ടെങ്കില്‍ ആ തെളിവുകളും മറുവാദങ്ങളും അംഗീകരിക്കപ്പെടാമായിരുന്നു എന്ന എന്റെ ചിന്ത അവിടെ പ്രതിഫലിക്കുന്നുണ്ട്‌. ഇന്നത്തെ കാലാവസ്ഥയില്‍, എല്ലാ ചരിത്രകാരന്മാര്‍ക്കും ഗവേഷകര്‍ക്കും യോജിക്കാവുന്ന തെളിവുകള്‍ ലഭിച്ചാല്‍പ്പോലും ഒരു ക്ഷേത്രപുനര്‍നിര്‍മ്മാണത്തോടുള്ള എതിര്‍പ്പ്‌ അവസാനിക്കുമെന്നു ഞാന്‍ കരുതുന്നില്ല. ചര്‍ച്ചകള്‍ക്കു ശേഷമുള്ള ഒരു സമവായത്തിലൂടെയുള്ള ഒരു പരിഹാരമേ ശാശ്വതമാകൂ എന്നാണു ഞാന്‍ കരുതുന്നത്‌. അത്‌ അങ്ങേയറ്റം ശ്രമകരമാണെങ്കില്‍പ്പോലും.

(4) അജിത്‌ said:-

ആളുകള്‍ പ്രസ്ഥാനങ്ങളിലേക്കാകര്‍ഷിക്കപ്പെടുന്നു എന്നത്‌ ആ പ്രസ്ഥാനത്തിന്റെ നന്മയെക്കുറിച്ചുള്ള മതിയായ ഒരു സൂചനയല്ല. യൂറൊപ്പില്‍ ഏറ്റവും ക്രൂരമായ നരഹത്യകള്‍ നടന്നിരുന്ന കാലത്ത്‌ (1930-40) നാസി പാര്‍ടി ജെര്‍മനിയിലെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ടി ആയിരുന്നു. ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിക്കുന്നതിന്‌ സാമൂഹ്യമന:ശാസ്ത്രപരമായ പല വിദ്യകളുമുണ്ട്‌.

പൂര്‍ണ്ണമായും അംഗീകരിക്കുന്നു.

ഇതിനെ, ബംഗാളിലും കേരളത്തിലും തങ്ങള്‍ക്കുള്ള ജനപിന്തുണയേക്കുറിച്ച്‌ ആവേശം കൊള്ളാറുള്ള ചില ഇടതുപക്ഷചിന്തകരുടെ വാക്കുകളുമായി ചേര്‍ത്തുവായിക്കാവുന്നതാണ്‌.

qw_er_ty

ടി.പി.വിനോദ് said...

വക്കാരീ,

നമ്മള്‍ ഒരു കാര്യം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നല്ലോ...ഒന്നുകൂടി എന്റെ ഭാഗം വിശദീകരിക്കണമെന്ന് തോന്നുന്നു. (ശ്രീ കണാപ്പുറത്തിന്റെ ബ്ലോഗുകളില്‍ ഇനിമേലില്‍ ഞാന്‍ സ്വാഗതം ചെയ്യപ്പെടുന്നതല്ല എന്ന് വ്യംഗ്യമായി സൂചിപ്പിച്ച് കണ്ടിരുന്നു ഇന്നലെ ഒരിടത്ത്. ഇന്നാവട്ടെ അദ്ദേഹം എന്നെ കൊലപാതകങ്ങളിലേക്ക് വളരുന്ന തരം മാനസികാവസ്ഥ പേറുന്നവന്‍ എന്ന് പുകഴ്ത്തിയിരിക്കുന്നു..!!! അതുകൊണ്ട് ഈ കമന്റ് ഇവിടെ ബാക്കിയാവുമോ എന്നറിയില്ല..ഏതായാലും എനിക്ക് പറയാനുള്ളത് താഴെപ്പറയുന്ന കാര്യങ്ങളാണ്)

ന്യായീകരണ വാദത്തിലെ അപകടം എന്ന ഈ പോസ്റ്റില്‍ വക്കാരി ഇട്ട കമന്റിന് പോസിറ്റീവായ സാധുതയും സാധ്യതയും ഇല്ല എന്നായിരുന്നു എന്റെ പരാതി. ഇത്തരമൊരു പ്രതികരണത്തിലേക്ക് എന്നെ നയിച്ച പോയിന്റുകള്‍ ..

1) ന്യായീകരണവാദം എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കണാപ്പുറം വിശദമാക്കുന്നത് ഇങ്ങനെയാണെന്നാണ് എനിക്ക് മനസ്സിലാകുന്നത്‌‌- ഗോധ്രയില്‍ തീവണ്ടി ആകസ്മികമായിട്ടല്ല കത്തിയതെന്നു തെളിഞ്ഞാല്‍ പിന്നീടുണ്ടായ ആക്രമണങ്ങള്‍ ന്യായീകരിക്കപ്പെടും എന്നൊരു അനാശാസ്യമായ ഭയം നിലനില്‍ക്കുന്നു. തത്ഫലമായി ഗുജറാത്ത് കലാപത്തോടനുബന്ധിച്ച് നടന്ന കൊലപാതകങ്ങള്‍ ന്യായീകരിക്കപ്പെടാതിരിക്കാന്‍ ഗോധ്ര തീപ്പിടുത്തത്തെക്കുറിച്ച് ചില സത്യ(?)ങ്ങള്‍ ചിലരെല്ലാം മറച്ചുവെക്കുന്നുവെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്യുന്നു. ‘ന്യായീകരണം’ എന്ന റിസള്‍ട്ടിനെ ഭയന്ന് അധാര്‍മ്മികമായ നിലപാടുകള്‍ കൈക്കൊള്ളുന്നവരുടെ നയത്തിനെയാണ് കണാപ്പുരം ന്യായീകരണ വാദം എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്.

കണാപ്പുറം ഈ പോസ്റ്റില്‍ ശ്രീ വിചാരത്തോട് ഇങ്ങനെ പറയുന്നു...

”തീവെയ്പ്‌ സത്യമാണെങ്കില്‍ കലാപത്തേക്കുറിച്ച്‌ തെറ്റുപറയുന്നതെങ്ങനെ എന്ന ഒരു ചിന്ത - അങ്ങേയറ്റം അപലപനീയവും അപകടകരവുമായ ചിന്ത - ഞാനെടുത്തു പറയട്ടെ - മനുഷ്യത്വരഹിതമായ ചിന്ത - താങ്കളുടേയും മറ്റു ന്യായീകരണവാദികളുടെയും മനസ്സിനെ ‍ഭരിക്കുന്നു “

ഈ വാചകത്തില്‍ നിന്നും വ്യക്തമാവുമല്ലോ ന്യായീകരണവാദം,ന്യായീകരണവാദി എന്ന വാക്കുകള്‍ക്ക് ഈ പോസ്റ്റില്‍ എന്താണ് വിവക്ഷയെന്ന്?

വക്കാരി ന്യായീകരണവാദം എന്ന പദത്തിനെ സമീപിക്കുന്നത് കൊലപാതകങ്ങളെ ന്യായീകരിക്കുന്ന തരം വാദങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ ആണെന്ന് കമന്റുകളില്‍ നിന്നും മനസ്സിലായി. കൊലപാതകങ്ങളെ ന്യായീകരിക്കുന്നതരം പ്രവണതകളല്ല കാണാപ്പുറത്തിന്റെ ഈ പോസ്റ്റിന്റെ തീം എന്ന് ‍ എനിക്ക് തൊന്നുന്നില്ല. ഈ പോസ്റ്റ് എഴുതാന്‍ കാരണമായ ശ്രീ വിചാരത്തിന്റെ പ്രസ്താവനയെയും അതിന് പഴയ ഏതോ പോസ്റ്റുമായുള്ള ബന്ധവും ഒക്കെ ലേഖകന്‍ ഇവിടെ വിശദമാക്കുന്നുണ്ട്. ന്യായീകരണവാദം എന്ന വാക്ക് വക്കാരി മനസ്സിലാക്കുന്നവിധത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഇവിടെയെവിടെയും എനിക്ക് കാണാന്‍ കഴിയുന്നുമില്ല. (മലയാളഭാഷയിലുള്ള എന്റെ ചെറിയ അറിവുപയോഗിച്ച് വായിക്കുമ്പോള്‍ ). ന്യായീകരണവാദം എന്ന വാക്ക് ഒരു സംഭവത്തോടുള്ള സമീപനം എന്ന അര്‍ത്ഥത്തില്‍ തികച്ചും contextual ആയാണ് പ്രയോഗിച്ചിരിക്കുന്നത് ഇവിടെ.

ഇവിടെ പ്രസ്തുതമായ ഒരു കൂട്ടം സംഭവങ്ങളെ ഞാന്‍ താഴെ പറയുന്ന ടൈം സീക്വന്‍സിലാണ് മനസ്സിലാക്കുന്നത്.

i) A എന്ന ഒരു സംഘം ആളുകള്‍ കൊല്ലപ്പെടുന്നു. കൊലപാതകികള്‍ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല.

ii) കുറച്ചു നാളുകള്‍ കഴിഞ്ഞ് A യുടെ അതേ മതത്തില്‍ വിശ്വസിക്കുന്ന ആളുകളാല്‍ B എന്ന സംഘം ആളുകള്‍ കൊല്ലപ്പെടുന്നു.

iii) A യുടെ കൊലപാതകത്തില്‍ B ക്ക് പങ്കുണ്ടെന്ന് അംഗീകരിക്കപ്പെടുന്നില്ല എന്നും ഒരു ന്യായീകരണത്തെ ഭയന്നാണ് ഇത്തരം അധാര്‍മ്മികനിലപാടിലെക്ക് ആളുകള്‍ എത്തുന്നതെന്നും ശ്രീ കാണാപ്പുരം ഈ പോസ്റ്റില്‍ പരാതിപ്പെടുന്നു.

iv) X എന്ന ആളുകള്‍ Y എന്ന ആളുകളെ കൊന്നിട്ടുണ്ടെന്നും P എന്ന ആളുകള്‍ Q എന്ന ആളുകളെ കൊന്നിട്ടുണ്ടെന്നും വക്കാരി ഈ പോസ്റ്റില്‍ കമന്റിടുന്നു.

അതുകൊണ്ടാണ് ഈ പോസ്റ്റില്‍ കമ്മ്യൂണിസ്റ്റ്, കൊണ്‍ഗ്രസ്സ് ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള കമന്റ് അരാഷ്റ്റ്രീയപരവും നെഗറ്റീവുമായ ഫലം മാത്രമേ ഉണ്ടാക്കുന്നുള്ളു എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നത്.

2) എന്ത് പറയുന്നു, എങ്ങനെ പറയുന്നു, എപ്പോള്‍ പറയുന്നു എന്നിവയുടെയത്രയും തന്നെ സുപ്രധാനമാണ് എവിടെ പറയുന്നു എന്നത്. ഒരുപക്ഷേ പറയുന്നതിന്റെ രാഷ്ട്രീയ സാധുതയെ നിര്‍ണ്ണയിക്കുന്ന തരം മൂല്യ പരമായ അസ്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ ‘എവിടെ പറയുന്നു‘ എന്നത് പ്രഥമ പരിഗണനയില്‍ വരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.(തെറ്റാവാം!!!)

(വക്കാരിയോട് ഞാന്‍ നടത്തിയ വാദപ്രതിവാദങ്ങള്‍ വ്യക്തിപരമായ എതിര്‍പ്പുകളോ വെല്ലുവിളികളോ ആയി മനസ്സിലാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു...)

qw_er_ty

Unknown said...

ലപുട said:-
ശ്രീ കണാപ്പുറത്തിന്റെ ബ്ലോഗുകളില്‍ ഇനിമേലില്‍ ഞാന്‍ സ്വാഗതം ചെയ്യപ്പെടുന്നതല്ല എന്ന് വ്യംഗ്യമായി സൂചിപ്പിച്ച് കണ്ടിരുന്നു ഇന്നലെ ഒരിടത്ത്

ഞാന്‍ പറഞ്ഞുവെന്നാണു സൂചനയെങ്കില്‍, എപ്പോഴാണാവോ!

വിമാനയാത്രാവിവാദത്തിനിടെ പി.ജെ.ജോസഫ്‌ "Her body might have touched my hand" എന്നു പറഞ്ഞത്‌ ദേശാഭിമാനി വിവര്‍ത്തനം ചെയ്ത്‌ പിറ്റേ ദിവസം പ്രസിദ്ധീകരിച്ചത്‌ "എന്റെ കൈ അവരുടെ ദേഹത്തു സ്പര്‍ശിച്ചിട്ടുണ്ടാവാം" എന്നാണ്‌. രണ്ടു വാചകങ്ങളിലും നടന്നത്‌ 'രണ്ടും കൂട്ടി മുട്ടുക' എന്നതു തന്നെയാണെങ്കിലും വ്യംഗ്യാ
ര്‍ത്ഥം വല്ലാതെ മാറിപ്പോയി. പലപ്പോഴും ദേശാഭിമാനിയാണ്‌ ഇത്തരം നേര്‍വിപരീതറിപ്പോര്‍ട്ടിംഗ്‌ നടത്താറുള്ളതെങ്കിലും, നിത്യജീവിതത്തിലും - പറയുന്നതിലെ ആശയച്ചോര്‍ച്ചയും അര്‍ത്ഥവ്യതിയാനങ്ങളും കാര്യമാക്കേണ്ടതില്ല എന്നൊരു മാനസികാവസ്ഥയിലേക്ക്‌ നാം എത്തിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ലപുട said:-
...കൊലപാതകങ്ങള്‍ ന്യായീകരിക്കപ്പെടാതിരിക്കാന്‍ ഗോധ്ര തീപ്പിടുത്തത്തെക്കുറിച്ച് ചില സത്യ(?)ങ്ങള്‍ ചിലരെല്ലാം മറച്ചുവെക്കുന്നുവെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്യുന്നു.

ലപുട, ഇവിടെ സത്യം എന്ന പദം താങ്കള്‍ തിരുകിക്കയറ്റിയതുപോലെ അനുഭവപ്പെടുന്നു. ഞാന്‍ വീണ്ടുമാവര്‍ത്തിക്കുന്നു. "തീവയ്പില്‍ ഏതോ ചില മുസ്ലീങ്ങള്‍ക്കു പങ്കുണ്ടായേക്കാം - അതിനെന്താ?" എന്നു ചോദിക്കാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍, നമ്മുടെ ഉള്ളിന്റെയുള്ളില്‍ എന്തോ ഭയമുണ്ട്‌ എന്നാണതു സൂചിപ്പിക്കുന്നത്‌. അത്‌ ന്യായീകരണവാദമല്ലെങ്കില്‍, മറ്റെന്താണെന്ന്‌ നാം ആലോചിക്കുന്നതില്‍ തെറ്റുണ്ടോ ആവോ?

----------
സെമി ഓടോ:-
മിനിഞ്ഞാന്ന്‌ പ്രസ്‌ ക്ലബുമായോ മറ്റോ ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. എം. ഏ ബേബിയുടെ നിരീക്ഷണം ഇങ്ങനെ. "പത്രപ്രവര്‍ത്തകര്‍ക്ക്‌ വളരെയധികം വെല്ലുവിളികളെ നേരിടേണ്ടതുണ്ട്‌. ഇന്ന്‌ യഥാതതമായ റിപ്പോര്‍ട്ടിംഗ്‌ എന്നത്‌ സാഹസികപ്രവര്‍ത്തനം പോലെയാണ്‌" അദ്ദേഹം പറഞ്ഞത്‌ തികച്ചും ശരിയാണെന്നു ഞാന്‍ കരുതുന്നു.

qw_er_ty

അനോമണി said...

വക്കാരിക്ക്...



താങ്കളുടെ അഹിംസയുമായി ബന്ധപ്പെട്ട മറുപടികള്‍ കണ്ടു. അഹിംസാ വാദത്തില്‍ ഊന്നിയ ഒരു സ്വാതന്ത്ര്യ സമര മുന്നേറ്റത്തിന് ശേഷം തന്നെയാണ്‌ ഇന്ത്യ സ്വതന്ത്രയായത്.ഈ മുന്നേറ്റം ‘സ്വതന്ത്ര ഇന്ത്യ’ എന്ന ബ്രിട്ടീഷ് ചിന്തയില്‍ എത്രത്തോളം സ്വാധീനിച്ചിരുന്നു എന്നത് ഒരു തര്‍ക്കവിഷയമായാണിന്നും നിലനില്‍ക്കുന്നത്. ആദ്യന്തികമയ ലക്ഷ്യം ചൂഷണം തന്നെയെങ്കിലും ബ്രിട്ടീഷ് ഭരണം ഒരു വിഭാഗത്തിനെങ്കിലും വിദ്യാഭ്യാസം പോലുള്ള സ്വാതന്ത്യ നിര്‍മ്മിതിയുടെ ഘടകങ്ങളായ പലതും പുതുതായി നല്‍കിയിരുന്നു. മാത്രമല്ല അപുര്‍വ്വമെങ്കിലും ബ്രിട്ടീഷ് ഗവണ്മെന്‍‌റ് ഇന്ത്യയുടെ ഭരണത്തില്‍ ചില മൂല്യങ്ങളെ മുറുകെ പിടിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വളരെ തീവ്രമായി അടിച്ചമര്‍ത്തപ്പെട്ട മറ്റ് വിഭാഗങ്ങളുടെ സ്വാതന്ത്യ സമരവുമായി ഇന്ത്യന്‍ സ്വാതത്യസമരത്തെ തുലനം ചെയ്യുക സാധ്യമല്ല. ഗാന്ധിസം ആസന്നമായ സ്വാതന്ത്യത്തെ സമൂലമായി അഭിസംഭോധനചെയ്യാന്‍ ഇന്ത്യന്‍ ജനതയെ തയ്യാറാക്കുകയാണ് ചെയ്തത്. മറ്റ് സമാന സ്വഭാവമുള്ള ഭരണകൂടങ്ങളേക്കാള്‍ സ്വതന്ത്രമായി അധികമൊന്നും ഏകാധിപത്യത്തിന് വഴങ്ങാതെ ഇന്ത്യക്ക് മുന്നോട്ടുപോകാന്‍ സാധിച്ചത് അതിനാലാണ്. എല്ലാ തരത്തിലുള്ള വ്യക്തിത്വങ്ങള്‍ക്കും അവരവരുടെ ഇടങ്ങള്‍ അട്ടിമറിക്കപ്പെടാതെ ലഭിക്കപ്പെട്ടത് ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരത്തിലെ ഈ സാനിധ്യംകൊണ്ട് തന്നെയാണ്.



സ്വാതന്ത്യം ലഭിച്ച ആയിരത്തിതൊള്ളായിരങ്ങളെ അപേക്ഷിച്ച് പഴശ്ശിയുടെ കാലഘട്ടമായ പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്‍‌റെ ഇന്ത്യയിലെ ഇടപെടലുകള്‍ തീര്‍ത്തും വിഭിന്നമായിരുന്നു. മാഗ്ന കാര്‍ട്ടയില്‍ നിന്ന് ആയിരത്തിതൊള്ളായിരങ്ങളിലേക്കെത്തിയപ്പോഴേക്കും ബ്രിട്ടീഷ് ജനാധിപത്യം ആര്‍ജിച്ച നൂതനാശയങ്ങളും പക്വതയുംതന്നെയാണതിനു കാരണം. മനുഷ്യനായി നിലനില്‍ക്കാനുള്ള ഏറ്റവും തുഛമായ അവകാശങ്ങള്‍ വരെ സായുധമായി കയ്യേറ്റംചെയ്യപ്പെട്ട അവസ്ഥയിലാണ് പഴശ്ശി വിപ്ലവം ഉണ്ടാകുന്നത്. താന്‍ മാത്രമല്ല തന്‍‌റെ സമൂഹവും തലമുറകളും തീവ്രമായ് അധിനിവേശപ്പെടും എന്നതും അതിനെതിരെയുള്ള ഏതൊരുനീക്കവും സായുധമായി തുടച്ചുനീക്കപ്പെടും എന്നതും കണക്കിലെടുത്ത് ഏത് ആദര്‍ശത്തില്‍ അധിഷ്ഠിതമായ സമരമാര്‍ഗ്ഗം സ്വീകരിക്കണമെന്നത് ആ പഴയ സമൂഹത്തിന്‍‌റെ സ്വാതന്ത്ര്യം തന്നെയാണ്. ഇത്തരത്തിലുള്ള മറ്റ് സമരങ്ങളുടേത്പോലെത്തന്നെ ചരിത്രത്തില്‍ എങ്ങനെ വിമര്‍ശിക്കപ്പെടാം എന്നതില്‍ ഉപരി അവരുടെ സമരത്തിന് എന്ത് മാറ്റങ്ങള്‍ ഉണ്ടാക്കാം എന്നതായിരിക്കണം പ്രചോദനമായിരുന്നിരിക്കുക. ചരിത്രം വായിക്കപ്പെടുമ്പോഴും എഴുതപ്പെടുമ്പോഴും ഇത്തരം സമരങ്ങള്‍ കൊലപാതകങ്ങള്‍ക്കുപരിയായി ന്യാ‍യീകരണങ്ങള്‍ക്ക് അര്‍ഹമാകുന്നത് ഇത്തരത്തില്‍ ഒരു സാമൂഹിക പശ്ചാത്തലം ഇവയ്ക്ക് ഉണ്ടായിരുന്നതുകോണ്ട്തന്നെയാണ്. ഇത് സമൂഹം അംഗീകരിച്ചിട്ടുള്ള നീതിന്യായ ബോധത്തിനനുസൃതമായാണ് താനും.



ഇത്തരത്തിലുള്ള ഒരു നീതിയുടെയും ന്യായത്തിന്‍‌റെതുമായ കാര്യങ്ങളാണ് കാണാപ്പുറത്തിന്‍‌റെ മറുപടിയെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ചചെയ്തുവന്നത്. നരഹത്യ നടന്നതില്‍ കൂട്ടുനില്‍ക്കുകയും അത് നിയമത്തിന്‍‌റെ മുന്നിലേക്ക് കൊണ്ടുവരാതിരിക്കുകയും എന്നാല്‍ അതിനായി ശ്രമിക്കുന്നവരെ തടയുകയും ചെയ്യുന്ന ഒരു ഭരണാധിപന് ജനപിന്‍‌തുണ എങ്ങനെ ലഭിക്കുന്നു എന്ന് മനസ്സിലാക്കി തടയിടുന്നതിനുപകരം കൊലപാതകിയുടെ ഏത് ഭാവമാണ് ആള്‍ക്കൂട്ടത്തെ ആ‍കര്‍ഷിക്കുന്നത് എന്ന് ഊറ്റം കൊള്ളുന്നവര്‍ നമ്മുടെ സമൂഹത്തിന്‍‌റെ നീതിന്യായ ബോധത്തിന്‍‌റെ അടിസ്ഥാനത്തെയാണ് അപഭ്രംശം വരുത്തുന്നത്. കാണാപ്പുറം ഈ ഒരു ചിന്തയുടെ സാംഗത്യം അംഗീകരിക്കുവാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഏതുതരത്തിലുള്ള കൊലപാതകങ്ങളും കൃത്യമായിത്തന്നെ അന്വേഷിക്കപ്പെടണം എന്നുതന്നെയാണ് ഇവിടെ കാണാപ്പുറത്തിനെ എതിര്‍ത്ത് എഴുതിയവര്‍ എല്ലാംതന്നെ കരുതുന്നത്. മറിച്ചുള്ള സൂചനകള്‍ ആരുംതന്നെ തന്നിട്ടില്ല. തദവസരത്തില്‍ തങ്കളുടെ മറ്റ് കൊലപാതകങ്ങളുടെ പേരിലുള്ള വാദങ്ങള്‍ കാണാപ്പുറത്തിന്‍‌റെ തടയിടല്‍ ശ്രമത്തിലേക്കാണ് മുതല്‍ക്കൂട്ടപ്പെടുന്നത്. ഇതിന് വിരുദ്ധമായി കാണാപ്പുറവും വക്കാരിയും എല്ലാവരും അടങ്ങുന്ന സമൂഹത്തിന് മേല്‍പ്പറഞ്ഞ തരത്തിലുള്ള സൃഷ്ടിപരമായ നീതിന്യായ ബോധം ഉണ്ടാകണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ താത്പര്യപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ താങ്കളുടെ പ്രസ്താവനയുടെ വ്യക്തിയെന്നനിലയില്‍ സൂക്ഷിക്കാവുന്ന ആദര്‍ശപരമായഭാഗത്തെ പൂര്‍ണമായി ബഹുമാനിച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ.. ആ “ഈഫും”, “ബട്ടും” ഇല്ലാതിരുന്നെങ്കില്‍ ഏതുതരത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പലരാജ്യങ്ങളിലും നിലനില്‍ക്കുന്ന ഇസ്ലാമിക ശരീയത്ത് നീതിന്യായവ്യവസ്ഥയുമായി കാതലായി വ്യത്യാസപ്പെടും?

Unknown said...

അനോമണി said:- നരഹത്യ നടന്നതില്‍ കൂട്ടുനില്‍ക്കുകയും അത് നിയമത്തിന്‍‌റെ മുന്നിലേക്ക് കൊണ്ടുവരാതിരിക്കുകയും എന്നാല്‍ അതിനായി ശ്രമിക്കുന്നവരെ തടയുകയും ചെയ്യുന്ന ഒരു ഭരണാധിപന് ജനപിന്തുണ എങ്ങനെ ലഭിക്കുന്നു എന്ന് മനസ്സിലാക്കി തടയിടുന്നതിനുപകരം ....

വളരെ കൃത്യമായ - ഉത്തരവാദിത്തബോധത്തോടെയുള്ള - ഒരു നിരീക്ഷണമാണിത്‌. ഇതിന്റെ ആദ്യപാദം, ഞാന്‍ കടന്നു വന്ന അതേ വഴിയാണ്. ഒരുപാടുപേരോട്‌ ഞാന്‍ ആവശ്യപ്പെട്ടതാണിത്‌. അനോമണിക്കും ഈപ്പറഞ്ഞതിനോട്‌ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇതിനെ ഒരു വെല്ലുവിളിയായി സ്വീകരിക്കാന്‍ ഞാനാവശ്യപ്പെടുകയാണ്. ചിലര്‍ സത്യാന്വേഷികളെന്നൊക്കെ വിളിച്ച്‌ ആക്ഷേപിച്ചെന്നിരിക്കും. കാര്യമാക്കാതെ തന്റെ അന്വേഷണം തുടരുക. മോഡിയെ തടയണമെന്നുള്ളവര്‍ ആദ്യം ചെയ്യേണ്ടത്‌ അദ്ദേഹത്തിന് ഒരു നേതാവ്‌ എന്ന നിലയ്ക്ക്‌ പൊതുസമൂഹത്തില്‍ ഒരു ‘ഇടം’ നിലനില്‍ക്കുന്നുണ്ട്‌ എന്നത്‌ തിരിച്ചറിയുകയും, ആ ‘ഇടം’ എന്തുകൊണ്ട്‌ അവിടെ നിലവില്‍ വന്നു എന്നു കണ്ടെത്തുകയുമാണ്. അതിനെ കണ്ടെത്തി അത്‌ ഇല്ലാതാക്കിയാല്‍ മോഡിയുടെ സാന്നിദ്ധ്യവും അവസാനിക്കുകയോ അപ്രസക്തമാകുകയോ ചെയ്യും. ഫാസിസം, വര്‍ഗ്ഗീയത, ഉന്‍‌മൂലനവാദം എന്നൊക്കെ പറഞ്ഞ്‌
വാചകക്കസര്‍ത്തു നടത്തുന്നതിനിടയില്‍ യഥാര്‍ത്ഥപ്രശ്നങ്ങള്‍ ‘ഒളിച്ചു കടത്തപ്പെടുന്നു’ എന്നും, അവയെ തിരിച്ചറിയണമെങ്കില്‍ അല്പം വേറിട്ട ചിന്തകള്‍ വേണമെന്നുമാണ് എന്റെ പക്ഷം.

ഗോധ്രകലാപം പോലൊന്ന്‌ ഇനിയൊരിക്കലും ആവര്‍ത്തിക്കരുതെന്ന്‌ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍, കലാപകലുഷിതമായ മനസ്സുകളുടെ ഉള്ളറകള്‍ തേടേണ്ടിവരും. മോഡിയോടു മത്സരിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ്‌ നേതാവ്‌, “കൊലപാതകങ്ങളുടെ ‘ക്രെഡിറ്റ്‌‘ മുഴുവന്‍ മോഡി കൊണ്ടുപോയി - അയാളത്രയ്ക്കൊന്നും ചെയ്തിരുന്നില്ല - മാദ്ധ്യമങ്ങളാണ് അയാളെ താരമാക്കിയത്‌“ എന്ന്‌ അരിശപ്പെട്ടത്‌ എന്തുകൊണ്ടാണെന്ന്‌ അന്വേഷിക്കേണ്ടി വരും. എന്താണ്‌ അങ്ങനെ പറയാന്‍ അയാള്‍ക്കു ധൈര്യം നല്‍കുന്നത്‌ എന്ന്‌ അന്വേഷിക്കേണ്ടി വരും. അങ്ങനെ പലതും!

വളരെ ഗുരുതരമായ ഒരു അവസ്ഥാവിശേഷത്തെ കേവലമൊരു വ്യക്തിയിലേക്കൊതുക്കുന്നവര്‍ പ്രശ്നങ്ങളെ അങ്ങേയറ്റം നിസ്സാരവല്‍ക്കരിക്കുകയാണെന്നു പറയാതെ വയ്യ. ഈയൊരു അന്തരീക്ഷത്തെ തങ്ങളുടെ രാഷ്ട്രീയനേട്ടങ്ങള്‍ക്ക്‌ എങ്ങനെ ഉപയോഗിക്കാം എന്നു ചിന്തിക്കുന്നതല്ലാതെ പ്രശ്നപരിഹാരങ്ങളേക്കുറിച്ചുള്ള ആത്മാര്‍ത്ഥമായ ആകുലതകള്‍ ആരും പങ്കുവയ്ക്കുന്നില്ലെന്നു തന്നെയാണ് എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത്‌.

myexperimentsandme said...

ലാപുടോ, എന്തും ധൈര്യമായി പറഞ്ഞോ. ഒന്നുമില്ലെങ്കിലും വക്കാരീസ് ടിപ്‌സ് ഫോര്‍ സ്ട്രെസ് ഫ്രീ ചര്‍ച്ച എന്ന് ബെസ്റ്റ് സെല്ലര്‍ എഴുതിയത് ഞാനല്ലേ :)

നകുലന്റെ പല മറുപടികളും പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ലാപുട ഉദ്ദേശിക്കുന്ന രീതിയല്ല എന്ന് ഇവിടെപ്പോലും നകുലന്‍ സൂചിപ്പിച്ചുണ്ടല്ലോ. ഇനി ന്യായീകരണവാദം എന്ന പോയിന്റിനെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ചയെങ്കില്‍ കൂടി എനിക്ക് മുന്‍പ് കമന്റിട്ട ലാപുട ഉള്‍പ്പടെയുള്ളവര്‍ നകുലന്റെ പല പോസ്റ്റുകളിലെയും ബ്ലോഗുകളിലെയും പല പല കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയല്ലേ കമന്റുകളിട്ടത്- ന്യായീകരണവാദത്തിന് നകുലന്‍ കൊടുക്കുന്ന അര്‍ത്ഥങ്ങളേക്കാള്‍?

ഞാന്‍ ചെയ്തത് ഗുജറാത്ത് സംഭവം പോലുള്ള സംഭവങ്ങള്‍ ഇനിയെങ്കിലും ഇല്ലാതാക്കാന്‍ എന്ത് ചെയ്യാന്‍ പറ്റും എന്നുള്ള ഒരു നോട്ടത്തിലും കൂടി കമന്റിട്ടതായിരുന്നു. കുറ്റം ചെയ്തവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും തക്കതായ ശിക്ഷ കൊടുത്ത് മാതൃക കാണിക്കുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് കുറ്റം ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും ന്യായീകരണങ്ങള്‍ അതില്‍ കണ്ടെത്താനുള്ള പഴുതുകള്‍ ഇല്ലാതാക്കുക എന്നതും. അജിത് പറഞ്ഞതുപോലെ കേന്ദ്രഗവണ്മെന്റിലും മറ്റും നമുക്ക് നേരിട്ട് സ്വാധീനമില്ലാത്തതിനാല്‍ ആദ്യം പറഞ്ഞതില്‍ പരിമിതികള്‍ ഉണ്ടായിരിക്കാം. പക്ഷേ നമ്മളോരോരുത്തര്‍ക്കും പറ്റുന്ന കാര്യമാണ് രാഷ്ട്രീയ/വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ക്ക് കൂട്ടുനില്‍‌ക്കുന്നവര്‍ ആരായാലും, ഏത് വിശ്വാസപ്രമാണക്കാരായാലും നമ്മുടെ പിന്തുണ അവര്‍ക്ക് ഒരു കാരണവശാലും ഉണ്ടാവില്ല എന്ന ശക്തമായ സന്ദേശം ഇവര്‍ക്ക് കൊടുക്കുക എന്നത്.

എന്റെ അഭിപ്രായത്തില്‍ ഗുജറാത്ത് സംഭവത്തിലുള്ള ചര്‍ച്ചകളില്‍ ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ഒരു കാരണവശാലും ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള, രാഷ്ട്രീയത്തിനും പ്രസ്ഥാനത്തിനും അതീതമായ, നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും വേണം എന്നുതന്നെയാണ്. ആ അര്‍ത്ഥത്തില്‍ എന്റെ കമന്റിന് ഇവിടെയും പ്രാധാന്യമുണ്ട് എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു-കുറഞ്ഞ പക്ഷം ഇവിടെ വന്ന കമന്റുകളുടെ അടിസ്ഥാനത്തിലെങ്കിലും.

വേണമെങ്കില്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ എനിക്ക് തിരിച്ചും പറയാം ഇവിടെ എന്ന് തോന്നുന്നു. ഗുജറാത്ത് സംഭവത്തെപ്പറ്റി സംസാരിക്കുമ്പോള്‍ ഏത് പ്രസ്ഥാനങ്ങളുടെയും കൊലപാതകരാഷ്ട്രീയത്തെ ശക്തിയായി തള്ളിപ്പറഞ്ഞാലേ ഗുജറാത്ത് പോലുള്ള സംഭവങ്ങള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കൂ എന്ന് ഒരാള്‍ പറയുമ്പോള്‍ ചര്‍ച്ച ഗുജറാത്ത് സംഭവത്തില്‍ മാത്രമായി ഫോക്കസ് ചെയ്യണം എന്ന് പറയുന്നവരും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട കാര്യങ്ങളെപ്പറ്റി അത്ര ബോധവാന്മാരല്ലേ എന്ന് എനിക്ക് തോന്നുന്നു.

Xഉം Yയും കൊന്നിട്ടുണ്ട് എന്നുള്ള വസ്തുതയെക്കാള്‍ ഞാന്‍ പ്രാധാന്യം കൊടുക്കാന്‍ ശ്രമിച്ചത് എക്സിന്റെയും വൈയ്യുടേയും കൊലപാതകരാഷ്ട്രീയവും ഗുജറാത്ത് പോലുള്ള സംഭവങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ടെങ്കില്‍ A, B, X, Y, തുടങ്ങി എല്ലാവരുടെയും ആ ഒരു രീതിയെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കരുത് എന്നതിനായിരുന്നു. ഇവിടെയും ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ എങ്ങിനെ ഇല്ലാതാക്കാം എന്നതിനായിരുന്നു ഞാന്‍ മുന്‍‌തൂക്കം കൊടുത്തത്. പക്ഷേ പലരും ഗുജറാത്തിനപ്പുറം പോയിക്കണ്ടില്ല എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും അത്‌ഭുതമായിത്തന്നെ തോന്നുന്നു.

ഏതെങ്കിലും ചര്‍ച്ചയില്‍ മോഡി എന്നൊരു വാക്കുണ്ടെങ്കില്‍ പിന്നെ അവിടെ ഗുജറാത്ത് കലാപവും അതില്‍ മോഡിക്കുള്ള പങ്കും പരാമര്‍ശിക്കപ്പെടുകയും ചര്‍ച്ച ആ രീതിയില്‍ മാത്രമേ മുന്നോട്ട് പോകാവൂ എന്ന് കരുതുകയും ചെയ്യുന്നതുകൊണ്ടാണെന്ന് തോന്നുന്നു, മോഡിയുടെ തിരുവനന്തപുരം പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതിനെപ്പറ്റി നകുലന്‍ പറഞ്ഞപ്പോഴും അവിടെയും മാധ്യമങ്ങളുടെ ആ പ്രവണതയുടെ അപകടത്തെക്കാള്‍ നകുലന്‍ മോഡിയില്‍ നന്മ കണ്ടെത്താന്‍ ശ്രമിക്കുകയാണ് എന്ന് തോന്നിയത്. എന്നെ സംബന്ധിച്ചിടത്തോളം മാധ്യമങ്ങളുടെ ആ വളച്ചൊടിക്കല്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. മുകളില്‍ പറഞ്ഞ നമ്മുടെ ചിന്താരീതിയെ മനഃപൂര്‍വ്വം മാധ്യമങ്ങള്‍ മുതലെടുക്കുന്നതാണെന്നാണ് ഇത്തരം സംഭവങ്ങളുടെ വളച്ചൊടിക്കലില്‍‌ക്കൂടി എനിക്ക് തോന്നുന്നത്. മോഡിയുടെ പ്രസംഗമല്ലേ, ഇങ്ങിനെ കൊടുത്താലും മതി, ആര്‍ക്കും പ്രശ്‌നമുണ്ടാവില്ല എന്ന മാധ്യമങ്ങളുടെ ചിന്ത മാത്രമല്ല, തങ്ങള്‍ക്ക് ഹാനികരമെന്ന് തോന്നുന്ന ചില വാര്‍ത്തകള്‍ മറച്ച് വെച്ച് നമ്മുടെ ശ്രദ്ധ തിരിക്കാനും ഇവര്‍ നമ്മുടെ മോഡിവിരുദ്ധ വികാരം ഉപയോഗിക്കുമ്പോഴാണ് എത്രമാത്രം അപകടകരമാണ് മാധ്യമങ്ങളുടെ ആ പ്രവണത എന്ന് മനസ്സിലാകുന്നത്. പക്ഷേ ഇവിടെയും അതില്‍ ശ്രദ്ധ കൊടുക്കാതെ പോസ്റ്റ് മോഡിയെപ്പറ്റിയായതുകൊണ്ട് അതില്‍ ഇങ്ങിനെയൊക്കെയേ പറയാവൂ എന്ന് പലരും കരുതിയോ എന്നൊരു സംശയം. ഈ പോസ്റ്റിലെ കമന്റിലും അതിന്റെ പ്രതിഫലനം കണ്ടതുകൊണ്ടാണ് ഇതെഴുതിയത്. ലാപുട പറഞ്ഞ എവിടെ പറയുന്നു എന്നതിനും പ്രാധാന്യമുണ്ട് എന്നതിന് മുകളില്‍ പറഞ്ഞത് നല്ലൊരു ഉദാഹരണമായിട്ടാണ് എനിക്ക് തോന്നിയത്.

അനോമണീ, ആദ്യം തന്നെ ഒരു കുറ്റസമ്മതം. ചരിത്രത്തെക്കുറിച്ച് എനിക്ക് വലിയ പിടിപാടില്ല. അറിഞ്ഞ ചരിത്രങ്ങള്‍ പലതും ഒരു വശം മാത്രം പൊലിപ്പിച്ചതും തെറ്റായ വ്യാഖ്യാനങ്ങള്‍ തന്നതുമായിരുന്നു. അതുകൊണ്ട് ഞാന്‍ എന്റേതായ രീതിയില്‍ ചരിത്രങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. പക്ഷേ നാളത്തെ ചരിത്രങ്ങളായേക്കാവുന്ന വര്‍ത്തമാനകാലത്തെപ്പറ്റി എനിക്ക് പിന്നെയും ബോധമുണ്ട്. രണ്ട് നൂറ്റാണ്ട് കഴിയുമ്പോള്‍ കണ്ണൂരും മറ്റും ഇപ്പോള്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഐതിഹാസിക സമരങ്ങളായിരുന്നു എന്നൊക്കെ ചരിത്രമെഴുതപ്പെടുകയാണെങ്കില്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ചുപോവില്ലേ (ഇത് ഒരിക്കലും അനോമണി പറഞ്ഞതുള്‍പ്പടെയുള്ള ചരിത്രസംഭവങ്ങളെ ഇടിച്ച് താഴ്ത്താന്‍ പറഞ്ഞതല്ല). അതുകൊണ്ട് ഭാവിയിലെങ്കിലും നല്ല ചരിത്രങ്ങള്‍ എഴുതപ്പെടാന്‍ നമുക്ക് വര്‍ത്തമാനകാലം ഉപയോഗിക്കാം. ആ ഒരു അര്‍ത്ഥത്തിലാണ് ഇനിയെങ്കിലും കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറയാന്‍ നമുക്ക് ഒരു സങ്കോചവുമില്ലാതെ സാധിക്കണം എന്ന് പറഞ്ഞത്.

പക്ഷേ ഗുജറാത്ത് സംഭവങ്ങളെപ്പറ്റി പറയുമ്പോഴും ചരിത്രത്തില്‍ നടന്ന ചില കൊലപാതകങ്ങള്‍ ന്യായീകരിക്കപ്പെടേണ്ടവയാണെന്നുള്ള രീതിയില്‍ പറയുമ്പോള്‍ (അവ ന്യായീകരിക്കപ്പെടേണ്ടവയാണെങ്കില്‍ തന്നെയും) ഗ്ലോറിഫൈ ചെയ്യപ്പെടേണ്ട ചില കൊലപാതകങ്ങളും ഉണ്ട് എന്നുള്ള തെറ്റായ സന്ദേശം നമ്മള്‍ കൊടുക്കുകയല്ലേ എന്നൊരു സംശയം-അത് പോലും വര്‍ത്തമാനകാല കൊലപാതകികള്‍ ഒരു കാരണമായി എടുത്തേക്കാനുള്ള സാധ്യതയുള്ളപ്പോള്‍.

qw_er_ty