Thursday, July 31, 2008

‘ഫാസിസ്റ്റ് അജണ്ട’യും ‘ചരിത്രരചന’യും മലയാളം ബ്ലോഗുകളിൽ? (രാമചന്ദ്രനു മറുപടി)

‘ഫാസിസ്റ്റ് ’ എന്ന പദം തന്നെ തികച്ചും അർത്ഥശൂന്യമായി ഉപയോഗിക്കപ്പെടുന്ന മലയാളത്തിൽ, ‘ഫാസിസ്റ്റ് അജണ്ട’ എന്ന പ്രയോഗവും തീർച്ചയായും അർത്ഥശൂന്യമായേ മതിയാവൂ. എങ്കിലും, അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ്‌പോസ്റ്റിലൂടെ ഞാൻ നടത്തിയത് ‘വർഗ്ഗീയഫാസിസ്റ്റ് ചരിത്രരചന’യാണ് എന്നൊരു വായനക്കാരൻ സൂചിപ്പിച്ചപ്പോൾ, അതിലെ തമാശയാസ്വദിക്കുക മാത്രം ചെയ്യാതെ, ഗൌരവമായ ഒരു പരിശോധന കൂടി നടത്തേണ്ടതുണ്ടെന്നു തോന്നി.

അത്തരമൊരു പരിശോധനയും ആ വായനക്കാരനുള്ള മറുപടിയുമാണിവിടെ.

ആ പോസ്റ്റും കമന്റും വായിച്ചാൽ മാത്രമേ ഇനിപ്പറയാൻ പോകുന്നതിന്റെ സാംഗത്യം പിടികിട്ടുകയുള്ളൂ.

പോസ്റ്റ് ഇവിടെ (സോമനാഥ് ചാറ്റർജീ, സ്മരണ വേണം – വിമോചനസമരകാലത്തെ ഈ വിവാഹഫോട്ടോ!)

കമന്റ് ഇവിടെ ( രാമചന്ദ്രൻ എന്ന ബ്ലോഗറുടെ കമന്റ്.)


----------------------------------------------------------------------------------
രാമചന്ദ്രൻ,

താങ്കളുടെ കമന്റിലെ ചില ഭാഗങ്ങൾക്കുള്ള മറുപടി രണ്ടു പ്രാവശ്യമായി അവിടെത്തന്നെ കൊടുത്തിട്ടുണ്ട്‌. പ്രധാനപ്പെട്ട ചില ആരോപണങ്ങളുൾപ്പെട്ട ബാക്കിഭാഗത്തിനുള്ള മറുപടി ഇവിടെയൊരു പോസ്റ്റാക്കേണ്ടി വന്നു.

അരുണാ ആസിഫ് അലിയേപ്പറ്റിത്തന്നെയാവാം ആദ്യം. അക്കാര്യത്തിൽ താങ്കൾ വലിയ പ്രതിരോധത്തിനു ശ്രമിച്ചത് അല്പം അതിശയിപ്പിക്കാതിരുന്നില്ല.

----------------------------------------------------------------------------------
>>[Ramachandran] ” ….അരുണാ ആസഫലിയൂടെ കാര്യം......... ഇടതു പക്ഷവുമായി ചുരുങ്ങിയ കാലം (1955-58 വരെ മാത്രം) അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിച്ചതെന്നും പിന്നീടവർ രാഷ്ട്രീയം ഉപേക്ഷിച്ചു എന്നുള്ളതുമൊന്നു പറയാതെ താങ്കളുടെ അജണ്ടക്കനുസരിച്ചുള്ള ചരിത്ര രചന മാത്രമാണ് താങ്കൾ നടത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ….
----------------------------------------------------------------------------------

[നകുലൻ] എന്റേത്‌ ഒരു വർഗ്ഗീയഫാസിസ്റ്റ്‌ ചരിത്രരചനയാണെന്ന്‌ താങ്കൾ പിന്നാലെ സൂചിപ്പിച്ചിട്ടുള്ളതുകൂടി ഇവിടെ ചേർത്തുവായിക്കുകയാണ്. ഇടതുപക്ഷരചനകളിൽ പലപ്പോഴും കടന്നുവരാറുള്ള വാക്കുകളായ ‘ഫാസിസ്റ്റ്‌അജണ്ട / ഫാസിസ്റ്റ് ചരിത്രരചന’ എന്നതൊക്കെ എത്രമാത്രം അർത്ഥശൂന്യമാണ് എന്നു തെളിയിക്കുന്നതാണ് താങ്കളുടെ ഈ വരികൾ. അരുണയുടെ കാര്യം ഞാനൊരു ആരോപണമായിട്ടോ മറ്റോ പറഞ്ഞതുപോലെ, അതിനെ പെട്ടെന്നു കയറി പ്രതിരോധിക്കാൻ താങ്കൾ ശ്രമിച്ചുകാണുന്നത് അത്ഭുതപ്പെടുത്തുന്നു. അരുണയുടെ കമ്മ്യൂണിസ്റ്റുബന്ധമെന്താ അപമാനകരമായാണോ താങ്കൾക്കനുഭവപ്പെടുന്നത്?

.“…..was elected Delhi's first Mayor and held the office for a second term “ എന്നു തന്നെയാണല്ലോ താങ്കൾ തന്ന ലിങ്കിലും പറഞ്ഞിരിക്കുന്നത്. അതു തന്നെയല്ലേ ഞാനും പറഞ്ഞത്? അവരെന്താ കമ്മ്യൂണിസ്റ്റ് പാർട്ടിനോമിനി അല്ലായിരുന്നോ? ആദ്യം കോൺഗ്രസ് പിന്തുണയോടെയും പിന്നീട് ജനസംഘത്തിന്റെ പിന്തുണയോടെയുമല്ലേ അവർ മേയറായത് ? അല്ല എന്നു സ്ഥാപിക്കുന്നതൊന്നും ആ ലിങ്കിൽ കണ്ടില്ലല്ലോ!

അരുണ ഒരു “ആജീവനാന്ത“കമ്മ്യൂണിസ്റ്റുകാരിയൊന്നുമായിരുന്നില്ലായിരിക്കാം. ഏതാനും വർഷങ്ങളേ അവർ ഇടതുപക്ഷത്തുണ്ടായിരുന്നുള്ളൂ എന്നു വച്ച് ? അതു ഞാൻ “മനപ്പുർവ്വം മറച്ചുപിടിച്ചു“കൊണ്ട് “ചരിത്രരചന” നടത്തുകയായിരുന്നുവെന്ന മട്ടിലൊക്കെ താങ്കൾ കടന്നുചിന്തിക്കുന്നതെന്തുകൊണ്ടാണ് ? അതു മറച്ചുപിടിച്ചതുകൊണ്ട് എനിക്കോ തുറന്നുകാട്ടിയതുകൊണ്ട് കമ്മ്യൂണിസ്റ്റുകൾക്കോ എന്തു നേട്ടമാണുണ്ടാവുക? എന്തിനുവേണ്ടി ഞാനതു മറച്ചുവച്ചുവെന്നാണ് താങ്കളുടെ ഊഹം?

“ഡൽഹിയിലെ ആദ്യമുനിസിപ്പൽ കൌൺസിലിൽ കമ്മ്യൂണിസ്റ്റുകൾ ആദ്യം കോൺഗ്രസിനു പിന്തുണകൊടുത്തു. കമ്മ്യൂണിസ്റ്റുപാർട്ടിയുടെ ഒരു നോമിനിയെ മേയറാക്കി. പിന്നീട് അതേ ആളെത്തന്നെ മേയറാക്കി നിലനിർത്തിക്കൊണ്ട് ജനസംഘത്തിനു പിന്തുണ നൽകി” എന്നു ഞാൻ എഴുതണമായിരുന്നുവോ? എന്നെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള വിഷയം ജനസംഘത്തിനുള്ള കമ്മ്യൂണിസ്റ്റുപിന്തുണ മാത്രമായിരുന്നുവല്ലോ. അങ്ങനെയൊക്കെ എഴുതുന്നതിനു പകരം, അരുണയായിരുന്നു ആ വ്യക്തി എന്നുകൂടി വെളിപ്പെടുത്തിയെന്നുവച്ച് എന്തു ദോഷമാണുണ്ടായത്?

സത്യത്തിൽ, ഞാൻ ആ പേരു കൂടി സൂചിപ്പിച്ചതുകൊണ്ട് കമ്മ്യൂണിസ്റ്റുകൾക്കു നേട്ടമുണ്ടാവുകയല്ലേ ചെയ്തത്? സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിൽ, ഒന്നുമല്ലെങ്കിൽ ഡൽഹിയിൽ ആ പേരിൽ ഒരു റോഡുണ്ടാവാൻ മാത്രം പ്രാധാന്യമുള്ള ആരോ ഒരാൾ എന്ന നിലയിലെങ്കിലും അരുണയേക്കുറിച്ചു കേട്ടിട്ടുള്ളവർ - ആ ഭാഗം വായിച്ചാൽ എന്താ തോന്നുക? അരുണയുടെ കമ്മ്യൂണിസ്റ്റുബന്ധമെന്താ ഇടതുപക്ഷത്തിന് അഭിമാനകരമായിട്ടല്ലേ തോന്നേണ്ടത്? രാജ്യതലസ്ഥാനത്തെ ആദ്യത്തെ മേയർ കമ്മ്യൂണിസ്റ്റുപാർട്ടിയുടെ നോമിനിയായിരുന്നു എന്നതെന്താ ഇടതുപക്ഷത്തിന് അപമാനകരമാണോ?

അറിയാതിരുന്നവർക്ക് ആ വിവരമൊക്കെ പറഞ്ഞുകൊടുത്തതിലൂടെ ഞാൻ സത്യത്തിൽ കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളെ സഹായിക്കുകയായിരുന്നുവെന്നുവേണം കരുതാൻ. (ഒരു പക്ഷേ താങ്കൾക്കുപോലും അതൊരു പുതിയ അറിവായിരുന്നിരിക്കണം) ഇടതുപക്ഷത്തോടുണ്ടായിരുന്ന “സോഫ്റ്റ്‌കോർണർ” സമ്പൂർണ്ണമായി ഉപേക്ഷിക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നു ധ്വനിപ്പിക്കുന്ന ചില അഭിപ്രായങ്ങൾ ഇതിനകം തന്നെ വന്നിട്ടുണ്ട്. ഞാനാണെങ്കിൽ അതൊരു അലങ്കാരമായിട്ടൊന്നുമല്ല – ആരോപണമായിട്ടാണു കാണുന്നതും. ആ ആരോപണം വീണ്ടുമുയർന്നേക്കുമെന്നു ഞാൻ ഭയപ്പെടേണ്ടതാണിവിടെ. അപ്പോളതാ താങ്കൾ വിചിത്രമായ മറ്റൊരാരോപണവുമായി വന്നിരിക്കുന്നു. അരുണ പിന്നീട് കമ്മ്യൂണിസ്റ്റ് ബന്ധമുപേക്ഷിച്ചുവെന്നതു പറയാത്തതെന്താ എന്നൊക്കെ ചോദിച്ചാൽ, ‘അതാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരം – അതു ഞാൻ മനപ്പൂർവ്വം മറച്ചുവച്ചു‘ എന്നൊക്കെത്തോന്നുമല്ലോ. അത്ഭുതകരമായിരിക്കുന്നു!

പറയേണ്ടതുമുഴുവൻ പറഞ്ഞില്ലെന്ന് എങ്ങനെയും വാദിക്കാനാണെങ്കിൽ ഇനിയും ഓരോന്നു കണ്ടെത്താം. ഞാൻ തന്നെ വേണമെങ്കിൽ ഒന്നു രണ്ടെണ്ണം ചൂണ്ടിക്കാണിക്കാം. 1958-59 കാലങ്ങളിൽ സോമനാഥ് ചാറ്റർജി പാർട്ടിയിലെത്തിയിരുന്നില്ല എന്നതാണൊരു കാര്യം. പക്ഷേ – അതുകൊണ്ടെന്താണ്? അതിനിവിടെ ഒരു പ്രാധാന്യവുമില്ല.

പിന്നീട് ബീഹാറിൽ സംയുക്തവിധായകദൾ ഗവണ്മെന്റു വന്നപ്പോൾ വീണ്ടും ജനസംഘവും കമ്മ്യൂണിസ്റ്റുകളും ഒരുമിച്ചു എന്നു പറഞ്ഞിട്ടുണ്ട്. അത് പക്ഷേ പിളർപ്പിനുശേഷമാണ്. അതുകൊണ്ട് മാർക്സിസ്റ്റുകൾക്ക് അതിൽ “ഉത്തരവാദിത്തമില്ല” എന്നൊക്കെ വാദിക്കാം. പക്ഷേ – അതുകൊണ്ടെന്താണ്? അതിനും ഇവിടെ ഒരു പ്രാധാന്യവുമില്ല.

ഭാരതീയജനതാപാർട്ടിയുടെ ആദിമരൂപമെന്നു വിളിക്കാവുന്ന ജനസംഘം അവരുടെ ചരിത്രത്തിലാദ്യമായി മുന്നണിരാഷ്ട്രീയത്തിലേക്കു കടക്കുന്നത് കമ്മ്യൂണിസ്റ്റുകൾ അവരെ പിന്തുണച്ചുകൊണ്ട് ഒപ്പം ഭരിക്കുവാൻ തയ്യാറായപ്പോളാണ് ” എന്നതാണെന്റെ പോയിന്റ്. ഇതുവരെയുള്ള അറിവു വച്ച് അതു തികച്ചും സത്യം തന്നെയാണ്. അതൊക്കെ ‘ഫാസിസ്റ്റ് അജണ്ടയ്ക്കനുസരിച്ചുള്ള ചരിത്രരചന‘യാണെന്നെങ്ങാൻ താങ്കൾക്കഭിപ്രായമുണ്ടെങ്കിൽ, സത്യം വിളിച്ചുപറയാൻ മടിക്കാത്തവർക്ക് നൽകുന്ന പേരാണ് ‘ഫാസിസ്റ്റുകൾ’ എന്നാണപ്പോൾ മനസ്സിലാക്കേണ്ടത്.

----------------------------------------------------------------------------------
>>[Ramachandran] ”"സാധാരണപ്രവർത്തകർ പോലും പാർട്ടിനേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കാൻ മടിക്കാത്ത ഈ കാലത്ത് ...." ശരിയാണ്. പറഞ്ഞത് സംഘ പരിവാർ സംഘടനകളെപ്പറ്റിയാണെന്ന് മനസ്സിലായി..വിവിധ പരിവാർ സംഘടനകൾ വിവിധ നാവുകളിൽ സംസാരിക്കുന്നത് പരിവാരത്തിൽ പുതുമയൊന്നുമല്ലല്ലോ?
----------------------------------------------------------------------------------

[നകുലൻ] ഒരു സംഘടനയുടെ പ്രവർത്തകർ നേതൃത്വത്തിനു കീഴ്പ്പെടാതെ പ്രവർത്തിക്കുന്നതിനേപ്പറ്റി പറഞ്ഞപ്പോൾ താങ്കൾ മറ്റു ചില സംഘടനകൾ തമ്മിലുള്ള ബന്ധവുമായി താരത‌മ്യം ചെയ്യാൻ ശ്രമിക്കുന്നത് കൌതുകകരമാണ്. സംഘപരിവാർ എന്ന വാക്കിനേപ്പറ്റിപ്പോലും താങ്കൾ ശരിയായവിധത്തിൽ മനസ്സിലാക്കിയിട്ടില്ല എന്നു കൂടിയാണിവിടെ വ്യക്തമാകുന്നത്. അതേപ്പറ്റി പിന്നാലെ പറയാം.

അവിടെ ഞാനുദ്ദേശിച്ചത് സി.പി.ഐ.(എം) നെയാണ്. താങ്കൾക്കത് ഒരു പൊതുവേദിയിൽ സമ്മതിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നതു ഞാൻ മനസ്സിലാക്കുന്നു. പക്ഷേ താങ്കൾ ഒരു പ്രസ്ഥാനസ്നേഹിയാണെങ്കിൽ, ഈ വിഷയത്തിൽ ചിന്തിക്കാതെയെങ്കിലുമിരിക്കരുത്. മറ്റു പ്രസ്ഥാനങ്ങളുമായിട്ടല്ല, സി.പി.എമ്മിന്റെ തന്നെ പഴയകാലവും ഇന്നത്തെ അവസ്ഥയും തമ്മിലായിരുന്നു താങ്കളൊരു തുലനം നടത്തേണ്ടിയിരുന്നത്.

പാർട്ടിയിൽ പഴയ അച്ചടക്കം ഇന്നുണ്ട് എന്നു താങ്കൾ കരുതുന്നുണ്ടോ? പ്രതിഷേധജാഥകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടി വരിക എന്നത് പാർട്ടിയുടെ ശക്തിയായിട്ടാണോ അതോ ദൌർബല്യമായിട്ടാണോ താങ്കൾ കരുതുന്നത്? ആദ്യമാസങ്ങളിൽ വകുപ്പുകൈമാറ്റവുമായി ബന്ധപ്പെട്ട് ഭരണസ്തംഭനം തന്നെ ഉണ്ടായതു നിഷേധിക്കാമോ? വിഭാഗീയത പ്രകടമായ പല സംഭവങ്ങളും പുറത്തുവന്നില്ലേ? അണികൾ പരസ്പരം ഏറ്റുമുട്ടിയ കാര്യങ്ങൾ പോലും പത്രങ്ങളെഴുതിയില്ലേ? (മിനിഞ്ഞാന്നു രാത്രി കൂടി പുന്നപ്രയിൽ ഗ്രൂപ്പിന്റെ പേരിൽ ഒരു ഡി.വൈ.എഫ്‌.ഐ. പ്രവർത്തകന്റെ കൈ മറ്റു ചില ഡി.വൈ.എഫ്‌.ഐ. ക്കാർ ചേർന്ന്‌ അറുത്തെടുത്തുവെന്നു ദീപിക പറയുന്നു! സത്യമോ എന്തോ‌?) പിന്നീട് സംസ്ഥാനസമ്മേളനത്തിൽ സംഭവിച്ചതുപോലൊന്ന് മുമ്പ് കേട്ടിട്ടുണ്ടോ? ഇക്കഴിഞ്ഞയിടെ ഷൊർണ്ണൂരിൽ നിന്നു് മുരളിയിലൂടെ കേട്ടശബ്ദം നേതൃത്വത്തോടുള്ള പരസ്യമായ വെല്ലുവിളി എന്ന ഗണത്തിൽ‌പ്പെടുത്താമോ? ഓർക്കാട്ടേരിയിലെ ‘മാർക്സിസ്റ്റുപാർട്ടി’ ഏതാണെന്ന് ഇനിയും മനസ്സിലായില്ലല്ലോ. ‘വിമതർ ലക്ഷങ്ങളൊഴുക്കുന്നു‘ എന്ന ആരോപണത്തിനു മറുപടി കിട്ടിയത് “ഞങ്ങൾക്കു പണം തരാൻ ഫാരിസ് അബൂബക്കർമാരില്ല” എന്നാണല്ലോ. ഇതൊക്കെ പരസ്യമായ വെല്ലുവിളികളുടെ ഗണത്തിൽ‌പ്പെടുമോ? അതോ ആദ്യത്തെ വിമതസ്വരമുയരുമ്പോൾത്തന്നെ അവർ സ്വാഭാവികമായും പാർട്ടിക്കാരല്ലാതായി മാറുമോ?

സോമനാഥ്‌ചാറ്റർജിയുടെ കാര്യമെടുത്താലും ശരി - അദ്ദേഹത്തെ പാർട്ടിതീരുമാനം അനുസരിപ്പിക്കാൻ കഴിയാതിരുന്നത് വലിയ പരാജയം തന്നെയാണെന്നാണു തോന്നുന്നത്. അതിൽ ഒരു തർക്കത്തിനു വകയുണ്ടെന്നു ഞാൻ കരുതുന്നില്ല.

ഇനി, ‘വിവിധ സംഘപരിവാർ സംഘടനകൾ വിവിധനാവുകളിൽ സംസാരിക്കുന്നു‘ എന്ന താങ്കളുടെ പരാമർശത്തിലേക്കു വരാം. ഏതു സംഭവമാണ് താങ്കൾ ഉദ്ദേശിച്ചതെന്നറിയില്ല. എന്നാലും പറയുകയാണ്. പരിവാർ സംഘടനകൾക്ക് പൊതുവായി ഒരു നാവും ഒരു യജമാനനും ഒക്കെ ഉണ്ടാകുമെന്നു താങ്കൾ കരുതുന്നെങ്കിൽ അത്‌ അവരെ സംബന്ധിച്ച്‌ താങ്കൾക്കുണ്ടായിരിക്കാവുന്ന അനവധി തെറ്റിദ്ധാരണകളിൽ ഒന്നു മാത്രമാണ്. സംഘപരിവാർ എന്നാൽ സംഘകുടുംബം എന്നാണർത്ഥം. സംഘാദർശങ്ങളോട് ആഭിമുഖ്യമുള്ള സംഘടനകൾക്കെല്ലാം കൂടി പൊതുവിൽ‌പ്പറയുന്ന ഒരു പേരുമാത്രമാണത്.

ചില പ്രത്യേകവിഷയത്തിൽ സമരം ചെയ്യാനുള്ള എസ്.എഫ്.ഐ.യുടെ നീക്കം പാർട്ടി തടഞ്ഞു - ഡി.വൈ.എഫ്.ഐ. നേതൃത്വത്തെ പാർട്ടി ശാസിച്ചു - എന്നൊക്കെ വാർത്തകൾ കേട്ടെന്നു വരാം. സി.പി.എമ്മിന്റെ വിദ്യാർത്ഥി/യുവജനപ്രസ്ഥാനങ്ങൾ എന്ന നിലയിൽത്തന്നെയാണവ അറിയപ്പെടുന്നതും. അതുപോലെയൊരു സാഹചര്യം താങ്കൾ സംഘപരിവാറിൽ പ്രതീക്ഷിക്കരുത്. അത് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഒരു കൂട്ടമല്ല. പൊതുവായ എന്തെങ്കിലുമൊരു പരമാധികാരസമിതിയ്ക്കു കീഴിലൊന്നുമല്ല അവ പ്രവർത്തിക്കുന്നതും.

രാഷ്ട്രീയകാരണങ്ങളാൽ മാത്രം അവരെ എതിർക്കുന്നവരെ സംബന്ധിച്ചിടത്തോളം സംഘപരിവാർ എന്നത് ബി.ജെ.പി. കേന്ദ്രീകൃതമായ എന്തോ ഒന്നാണെന്നു തോന്നിയേക്കാം. പക്ഷേ, ബി.ജെ.പി. എന്നത് സംഘകുടുംബത്തിലെ ഒരു അംഗം മാത്രമേ ആവുന്നുള്ളൂ. എ.ബി.വി.പി. എന്നത് ബി.ജെ.പി.യുടെ വിദ്യാർത്ഥിവിഭാഗമല്ല. ബി.എം.എസ്. എന്നത് ബി.ജെ.പി.യുടെ തൊഴിലാളിപ്രസ്ഥാനവുമല്ല. ബി.ജെ.പി.യുടെ പോഷകസംഘടനകൾ എന്നു വിളിക്കാവുന്നത് ഭാരതീയജനതായുവമോർച്ച, മഹിളാമോർച്ച, പട്ടികജാതിമോർച്ച, ന്യൂനപക്ഷമോർച്ച തുടങ്ങിയ വിവിധ മോർച്ചകളെ മാത്രമാണ്.

സംഘപരിവാർ പ്രസ്ഥാനങ്ങൾ എന്തെങ്കിലും വിഷയത്തിൽ ഇടപെടുമ്പോൾ ഉടൻ തന്നെ ബി.ജെ.പി.യെ മാത്രം മനസ്സിൽ‌വച്ചു ചിന്തിക്കുകയും അതിന്റെ രാഷ്ട്രീയവശം മാത്രം കണ്ടുകൊണ്ട് ഇടപെടുകയും ചെയ്യുന്നത് ഇടതുപക്ഷമുൾപ്പെടെ പലർക്കും പറ്റുന്ന ഒരു തെറ്റാണ്. ഇവിടെ താങ്കൾ നടത്തിയത് ഒന്നെങ്കിൽ ഒരു ‘തുറന്നുസമ്മതിക്കൽ‘ ആയിരിക്കണം. ‘രാഷ്ട്രീയലക്ഷ്യങ്ങൾ വച്ചുകൊണ്ട് “സംഘപരിവാർ” മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു’ എന്നൊക്കെയുള്ള ചില വാദങ്ങൾ പൊള്ളയാണെന്നു താങ്കൾ തന്നെ സമ്മതിക്കുകയാണിവിടെ. അതല്ലെങ്കിൽ, മനസ്സിലാക്കിവച്ചതും യാഥാർത്ഥ്യവും തമ്മിൽ ചില പൊരുത്തക്കേടുകളുണ്ടെന്നുള്ള സംശയവും തുടർന്നുണ്ടായ ആശയക്കുഴപ്പവുമാണ് അത്തരമൊരു വാചകം സൃഷ്ടിച്ചത്. വിശദമാക്കണമെങ്കിൽ ഒരുപാടു വിഷയങ്ങൾ പരാമർശിക്കേണ്ടി വരുമെന്നതിനാൽ നിർത്തുന്നു.

----------------------------------------------------------------------------------
>>[Ramachandran] ” എന്നു മാത്രമല്ല, "ബി.ജെ.പി.യുമായിച്ചേർന്ന് വോട്ടുചെയ്യാൻ ബുദ്ധിമുട്ടുണ്ടത്രേ! " എന്ന് മാത്രമേ താങ്കളും പറയുന്നുള്ളൂ. അങ്ങനെ ആരോടാ പറഞ്ഞത്? താങ്കൾക്കും അതത്ര ഉറപ്പില്ല , അതല്ലേ സത്യം?
----------------------------------------------------------------------------------

[നകുലൻ] ഇതിന്റെ മറുപടി താങ്കൾ തന്നെ അടുത്ത വരിയിൽ പറഞ്ഞിട്ടുണ്ടല്ലോ. അതു ദാ താഴെ.

----------------------------------------------------------------------------------
>>[Ramachandran] ” ഇനി അതല്ല സോമനാഥ് ചാറ്റർജിക്ക് പാർലമെന്ററി വ്യാമോഹം ഉണ്ടെന്നു തന്നെ വയ്ക്കുക.. സ്പീക്കർ പദവും എം പി സ്ഥാനവും ഒരുമിച്ച് രാജി വയ്ക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി എന്ന റിപ്പോർട്ടുമായി കൂട്ടി വായിച്ചാൽ …..
----------------------------------------------------------------------------------

[നകുലൻ] പിന്നീടു നടക്കാതെ പോയ ആ കാര്യം പറഞ്ഞ്‌ അദ്ദേഹം ആരെ, എപ്പോൾ, എവിടെവച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്? ഏതു റിപ്പോർട്ടുമായിട്ടാണ് കൂട്ടിവായിക്കേണ്ടത്? ആ റിപ്പോർട്ടിന്റെ പകർപ്പ് എവിടെ കിട്ടും?

അത്രയ്ക്കൊന്നുമില്ല. സാദാ പത്രറിപ്പോർട്ടുകളേപ്പറ്റിയല്ലേ താങ്കളിവിടെ പറയുന്നത്? എങ്കിൽ അതേമട്ടിൽ പത്രറിപ്പോർട്ടുകളെത്തന്നെയാണ് മുകളിലത്തെ വാചകമെഴുതാനായി ഞാനുമാശ്രയിച്ചത്.
താങ്കൾക്ക് ഇഷ്ടപ്പെട്ട റിപ്പോർട്ടുകളെ താങ്കൾ വിശ്വസിച്ചു. അല്ലാത്തവയെ അവിശ്വസിച്ചു. അതല്ലേ സംഭവിച്ചത്?

കൃത്യമായി ഏതു റിപ്പോർട്ടുകളെയാണു ഞാൻ ആശ്രയിച്ചത് എന്നു ചോദിച്ചാൽ കുടുങ്ങി. ആ പത്രവാർത്തകളൊക്കെ ഇനി പരതിയെടുക്കേണ്ടിവരും. എന്തായാലും താങ്കളുടെ കമന്റു വന്നതിനു ശേഷവും പത്രങ്ങൾ അങ്ങനെതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഇതാ ഈ ചിത്രം കാണുക. "ബി.ജെ.പി.യുമായിച്ചേർന്ന് വോട്ടുചെയ്യാൻ ബുദ്ധിമുട്ടുണ്ടത്രേ! " എന്ന എന്റെ വാചകത്തിൽ തെറ്റുണ്ടായിരുന്നില്ല എന്ന് ഇതു കണ്ടിട്ടെങ്കിലും താങ്കളംഗീകരിക്കുമെന്നു കരുതുന്നു.




----------------------------------------------------------------------------------
>>[Ramachandran] ” അതെന്തോ ആകട്ടെ, സോമനാഥ ചാറ്റർജിയുടെ പിതാവ് ഹിന്ദു മഹാ സഭാ പ്രവർത്തകനായിരുന്നിട്ടും
----------------------------------------------------------------------------------

[നകുലൻ] ചെറിയൊരു തിരുത്ത്. സാധാരണ പ്രവർത്തകനല്ല – ഭാരവാഹിത്വത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് ഒന്നാമനും - രാജ്യത്ത് രണ്ടാമനുമായിരുന്നു!.

----------------------------------------------------------------------------------
>>[Ramachandran] ” ……. പിതാവ് ഹിന്ദു മഹാ സഭാ പ്രവർത്തകനായിരുന്നിട്ടും സോമനാഥിന് നെഞ്ചു വിരിച്ചു നിന്ന് വർഗ്ഗീയതക്കെതിരെ പൊരുതാൻ കഴിയുന്നുവെങ്കിൽ അതദ്ദേഹത്തിന്റെ മഹത്വമല്ലെന്ന് വർഗ്ഗീയ ഫാസിസ്റ്റ് ചരിത്ര രചന നടത്തുന്ന ഒരാൾക്കു മാത്രമേ വിലയിരുത്താനാവൂ . താങ്കൾ ചെയ്യുന്നത് ഒരു തരം മലർന്ന് കിടന്ന് തുപ്പലാണ്.
----------------------------------------------------------------------------------

[നകുലൻ] ഒരു ‘സ്മൈലി’ ഇവിടെ കൊടുക്കാതെ തുടരുന്നതു ശരിയല്ല.
:)
സി.പി.എം. ഇപ്പോൾ ‘പൊരുതു‘ന്നതുപോലെ ‘വർഗീയതയ്ക്കെതിരെ പൊരു‘താൻ അപാരമായ നെഞ്ചുവിരിവുമാത്രമല്ല, തൊലിക്കട്ടികൂടി വേണമെന്നതിൽ എനിക്ക് എതിരഭിപ്രായമില്ല. അതിനെയൊക്കെ ‘മഹത്വ’മായി വാഴ്‌ത്തണമെങ്കിൽ അതിനേക്കാളും ഒന്നൊന്നര ഇഞ്ചുകൂടി വിരിവു വേണം താനും.

എന്തായാലും, “വർഗ്ഗീയഫാസിസ്റ്റ് ചരിത്രരചന” എന്നൊക്കെ ഇടതുപക്ഷം പറഞ്ഞുപേടിപ്പിക്കാറുള്ളത് അപ്പോൾ ഇത്രയൊക്കെയേയുള്ളൂ എന്നറിയുന്നതിൽ സന്തോഷവും ആശ്വാസവും!

തുറന്നു ചോദിക്കുകയാണ്. ഹിന്ദുസമൂഹത്തിന്റെ ചില വികാരങ്ങൾ - അവ എത്രമാത്രം നിർദോഷവും ന്യായവുമായിരുന്നാൽക്കൂടി - അടിച്ചമർത്താൻ മാത്രമാണ് നിങ്ങൾ (ഇടതുപക്ഷം) എക്കാലവും താൽപര്യം കാട്ടിയിട്ടുള്ളത് എന്നുപറഞ്ഞാൽ തെറ്റുണ്ടോ? അതിനൊരു ന്യായീകരണം മാത്രമായി നിങ്ങളുപയോഗിക്കുന്ന – അർത്ഥം നഷ്ടപ്പെട്ട - ഒരു പദം മാത്രമായി ചുരുങ്ങിയിട്ടുണ്ട് ഇന്ന് ‘വർഗ്ഗീയത’ എന്നത്. ഇല്ലെന്നുണ്ടോ?

ഹൈന്ദവേതരസമൂഹങ്ങളുടെ – പ്രത്യേകിച്ചു മുസ്ലിംസമൂഹത്തിന്റെ – ചില വികാരങ്ങൾ - അമേരിക്കാവിരുദ്ധതപോലുള്ള ചിലത് പ്രത്യേകിച്ചും- അനാവശ്യവും അപകടകരവുമെന്ന് അവരിൽത്തന്നെ ചിലർ വിശേഷിപ്പിച്ച് ചെറുത്തുനിൽക്കാൻ ശ്രമിച്ചാലും സമ്മതിക്കാതെ, പരമാവധി അതിലേക്കു വലിച്ചിഴച്ചശേഷം - ആ താത്പര്യങ്ങളെ സംരക്ഷിക്കുന്നവരാണു തങ്ങളെന്ന പ്രതീതി ജനിപ്പിച്ച് വോട്ടുകൾ സമാഹരിക്കാൻ നിങ്ങളുപയോഗിക്കുന്ന മുഖം‌മൂടിയുടെ പേരുമാത്രമായി ചുരുങ്ങിയിട്ടുണ്ട് ‘മതേതരത്വം’ എന്നത്. നിഷേധിക്കാമോ?

‘മതേതരത്വ’ത്തിനായി നിലകൊള്ളുന്നു എന്നു വാദിക്കുന്ന ഇടതുപക്ഷത്തിന്റെ നിലപാടുകളും പ്രവൃത്തികളും പ്രചാരണങ്ങളുമെല്ലാം ഇന്നുവരെ മതസ്പർദ്ധയല്ലാതെ തസൌഹാർദ്ദം തരിമ്പെങ്കിലും വളർത്തിയതായി തോന്നുന്നില്ല. ഉവ്വോ?

ദൈവാരാധനയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാഗ്രഹിക്കുന്നൊരു സമൂഹമെന്ന നിലയിൽ തങ്ങളുടെ നിലപാടുകൾ സ്വാഭാവികമായിത്തന്നെ “മതേതര”മാണ് എന്ന കമ്മ്യൂണിസ്റ്റുചിന്ത ശുദ്ധ അസംബന്ധമാണ്. മറ്റുസമൂഹങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറുന്ന ഒരു മതസമൂഹമായിത്തന്നെയാണ് കമ്മ്യൂണിസ്റ്റുകളും പരിഗണിക്കപ്പെടേണ്ടത്. എന്താണഭിപ്രായം?

താങ്കളുടെ തന്നെ പ്രയോഗം കടമെടുത്തുപറഞ്ഞാൽ, ‘ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി എപ്പോളും പറയുന്ന’തിനേക്കാൾ അങ്ങേയറ്റം പരിഹാസ്യമാണ് ഇടതുപക്ഷത്തിന്റെ മതേതരത്വവാദവും വീമ്പിളക്കലും. കാരണം ആണ്ടിയ്ക്ക് അടിയുടെ എ.ബി.സി.ഡി. പോലും പിടിയില്ലെന്നു മാത്രമല്ല – അതിനു നേർവിപരീതം പ്രവർത്തിക്കുകയും ചെയ്യുന്നു. അല്ലെന്നുണ്ടോ?

ഇനി ഇതുമൊത്തമൊന്നും വിശദീകരിക്കാൻ താങ്കൾക്കു താല്പര്യമില്ലെങ്കിലും വേണ്ടില്ല – ആ പോസ്റ്റിൽ മറ്റൊരു മാർക്സിസ്റ്റ് അനുഭാവിയോടു ചോദിച്ചിട്ട് ഇനിയും മറുപടി കിട്ടാത്ത ഒരു ചോദ്യം മാത്രം ഇവിടെയുമാവർത്തിക്കുകയാണ്. അതിനെങ്കിലും മറുപടി തരുമോ?

ഉത്തർപ്രദേശിൽ “മതേതരകകക്ഷികൾക്കു മാതൃക”യായിരുന്നു എസ്.പി. – പക്ഷേ ഇപ്പോളവർ മലക്കം മറിഞ്ഞുവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞതായി പത്രങ്ങളെഴുതിയിരുന്നു. ആ നിലപാടിനോടു താങ്കളും യോജിക്കുന്നുവോ? മുമ്പ് “മാതൃകാപരമായി മതേതര“മായിരുന്ന അവരുടെ മതേതരത്വം ഇപ്പോൾ പെട്ടെന്നു നശിച്ചുവെങ്കിൽ, എന്താണ് മതേതരത്വം നിർണ്ണയിക്കുന്ന ആ ഘടകം? ആ ഘടകമനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറായാൽ ബി.ജെ.പി.യേയും നിങ്ങൾ മതേതരകക്ഷി എന്നു വിളിക്കാൻ തയ്യാറാകുമോ?

ഇനിയിപ്പോൾ, ഈ സംശയങ്ങൾക്കൊന്നും മറുപടി പറയാൻ താങ്കൾക്കു താല്പര്യമില്ലെങ്കിലും വിരോധമില്ല. മലർന്നുകിടന്നുതുപ്പൽ എന്ന താങ്കളുടെ പ്രയോഗം അറം പറ്റിക്കാണുന്നത് അത്ര സുഖകരമായ കാഴ്ചയായിരിക്കില്ല.

----------------------------------------------------------------------------------
>>[Ramachandran] “"എന്നാൽ യെച്ചൂരിയും കാരാട്ടുമൊക്കെ കോൺഗ്രസിനോടാവശ്യപ്പെട്ടത് 'ഘടകകക്ഷികളുടെ താത്പര്യങ്ങൾക്കു വിലകല്പിക്കുന്നതുപോലുള്ള മുന്നണിമര്യാദകൾ ബി.ജെ.പി.യിൽ നിന്നു പഠിക്കൂ" എന്ന് പറഞ്ഞത് ശരിയാണ്, കാരണം 370 -ആം വകുപ്പ്, രാമക്ഷേത്ര നിർമ്മാണം എന്നിവ ഒക്കെ പരണത്ത് വച്ചത് നാം കണ്ടതാണല്ലോ? അതല്ലാതെ എൻ.ഡി.എ ഭരണത്തിന് ഒരു സർട്ടിഫിക്കറ്റും ആരും നല്കിയിട്ടില്ല.
----------------------------------------------------------------------------------

[നകുലൻ] “ആരും” എന്നത് “ഇടതുപക്ഷം” എന്നു മനസ്സിലാക്കി വായിക്കുമ്പോൾ അക്ഷരം പ്രതി ശരിയാണ്. അവർ സർട്ടിഫിക്കറ്റു കൊടുത്തിട്ടില്ല. ഇനിയൊട്ടു കൊടുക്കുകയുമില്ല.

ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്നില്ല. അതൊരു കൂട്ടുകക്ഷിഭരണമായിരുന്നു. അപ്പോൾ സഖ്യകക്ഷികളെല്ലാം പൊതുവായി ചേർന്നു രൂപം നൽകിയ അജണ്ട മുൻ‌നിർത്തി ഭരിച്ചു. അവർ അതിനെ ഒരു അന്തസ്സായിത്തന്നെയാണു കാണുന്നത്. അത് അങ്ങനെതന്നെ ആണുതാനും.

“ബി.ജെ.പി. തങ്ങളുടെ അജണ്ടകൾ മറന്നു” എന്നൊക്കെയുള്ള വിലാപങ്ങൾ ഇപ്പോൾ കാ‍ണുന്നത് കൂടുതലും അവരെ എതിർക്കുന്നവരുടെ വാക്കുകളിലാണെന്നതാണു കൌതുകകരം. ‘രാമക്ഷേത്രപുനർനിർമ്മാണത്തിനായി രൂപം കൊണ്ടതും പ്രവർത്തിക്കുന്നതുമായ പാർട്ടി‘ എന്നൊക്കെയുള്ള പരമാബദ്ധങ്ങൾ കൂടി ചിലപ്പോൾ അതിനൊടൊപ്പം ചേർന്നു കാണാമെന്നതുകൊണ്ട് അവയൊക്കെ വലിയ ചിരിക്കു വക നൽകാറുണ്ട്.

ബി.ജെ.പി.യ്ക്കുള്ള അജണ്ടകളിൽ ഏതെങ്കിലുമൊന്ന് അവർ മറന്നതായോ മാറ്റിവച്ചതായോ എനിക്കു തോന്നിയിട്ടില്ല. അയോദ്ധ്യയിലെ രാമക്ഷേത്രപുനർനിർമ്മാണമെന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യം സാക്ഷാത്കരിക്കുക എന്നത് ബി.ജെ.പി.യുടെ അനവധി അജണ്ടകളിൽ ഒന്നാണ്. അതിനവർ പ്രതിജ്ഞാബദ്ധവുമാണ്. അതിനു് മൂന്നുവഴികളാണുള്ളതെന്നാണ് അവർ അന്നും ഇന്നും പറയുന്നത്. സ്വീകാര്യതയുടെ ക്രമത്തിൽ‌പ്പറഞ്ഞാൽ:-
(1) തർക്കമുന്നയിക്കുന്നവരുമായുള്ള പരസ്പരസഹകരണം വഴി
(2) നീതിപീഠത്തിന്റെ നിർദ്ദേശം വഴി
(3) നിയമനിർമ്മാണം വഴി.

ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയാലും മുന്നണിയായി ഭരിച്ചാലും പ്രതിപക്ഷത്തിരുന്നാലും എല്ലാം ഇതുതന്നെയായിരിക്കും അവരുടെ നിലപാട്. ഭരണത്തിലാണെങ്കിൽ പ്രശ്നപരിഹാരത്തിനായി കുറേക്കൂടി ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കും എന്നതുമാത്രമായിരിക്കും വ്യത്യാസം. 2004-ൽ അവർക്കു ഭരണം തുടരാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഇതിനകം പ്രശ്നത്തിനു ര‌മ്യമായ പരിഹാരമുണ്ടാക്കാനുള്ള പരിശ്രമങ്ങൾ പൂർത്തിയാക്കാനും വിജയത്തിലെത്തിക്കാനും അവർക്കു കഴിഞ്ഞേക്കുമായിരുന്നു എന്നു വിശ്വസിക്കുന്ന അനേകം ആളുകളുണ്ട്‌.

പിന്നെ, ബി.ജെ.പി.യുടെ അജണ്ടകളിൽ ഏതെങ്കിലുമൊരെണ്ണം “പരണ“ത്തുവയ്ക്കപ്പെട്ട ചരിത്രമുണ്ടെങ്കിൽ - എന്തുചെയ്യാം – അതുചെയ്തതും ഇടതുപക്ഷം തന്നെയാണ്. ഏകീകൃതസിവിൽകോഡ് എന്ന ആശയത്തിന് ഇടതുപക്ഷം പണ്ട് അനുകൂലമായിരുന്നു. ബി.ജെ.പി. എക്കാലവും സംസാരിച്ചിട്ടുള്ളത്‌ “ശരി-അത്ത് “ ഉൾപ്പെടെയുള്ളവയെല്ലാം പരിഗണിച്ച് മതനിയമങ്ങളിലും അല്ലാതെയുള്ളവയിലുമെല്ലാം അടങ്ങിയിട്ടുള്ള നിയമങ്ങൾ വിശദമായി കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രമായൊരു പൊതുപൌരനിയമത്തേക്കുറിച്ചു മാത്രമാണ്. എന്നാൽ, അതിനേക്കാളും ‘മതേതര’മായ - മതനിയമങ്ങളെ പരമാവധി അകറ്റി നിർത്തിയുള്ള - ഒരു സംഗതിയായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ ആവശ്യം. എന്നാൽ, വോട്ടുകിട്ടാൻ അതൊക്കെ വലിയ തടസ്സമാണെന്നു വന്നതോടെ അത്തരം പലനിലപാടുകളും പരണത്തുകേറിത്തുടങ്ങി.

"മതേതരവും ഏകീകൃതവുമായ സിവിൽ കോഡ് " എന്ന ആശയം ബി.ജെ.പി.യുടേതാണ്. അതവർ എവിടെയും കയറ്റിവച്ചിട്ടില്ല. പക്ഷേ, മുമ്പ്‌ അത്തരമൊരു ആശയത്തെ പിന്താങ്ങിയിരുന്ന കമ്മ്യൂണിസ്റ്റുകൾ അതിൽനിന്നു പിന്നോക്കം പോയശേഷം ഇപ്പോൾ നോക്കുന്നത്‌ ‘ഹിന്ദുനിയമങ്ങൾ’ അടിച്ചേല്പിക്കാൻ നോക്കുന്നു എന്ന പച്ചനുണ പറഞ്ഞുകൊണ്ട്‌ ഒരു മുസ്ളീം വോട്ടെങ്കിലും അധികം സംഘടിപ്പിക്കാമോ എന്നു മാത്രമാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇനിയാ പഴയ ആശയമൊക്കെ പരണത്തുതന്നെ ഇരിക്കാനേ വഴിയുള്ളൂ. മുസ്ലീങ്ങൾ അതിനായി വാദിക്കുന്ന ഒരു കാലം വരാത്തിടത്തോളം കാലം.

പക്ഷേ, ‘മുസ്ലീം നവോത്ഥാന’ത്തിനായി സ്വന്തനിലയിൽ ഇടതുപക്ഷം ഒരിക്കലും ശ്രമിച്ചുനോക്കിയിട്ടേയില്ല എന്നും പറഞ്ഞുകൂടാ. ഇ.എം.എസ്. ഉണ്ടായിരുന്നപ്പോൾ ഒന്നു ശ്രമിച്ചതാണ്. 'ഈ ബഹുഭാര്യാത്വം അത്ര നല്ലതൊന്നുമല്ല' എന്നമട്ടിൽ അദ്ദേഹം മയത്തില്‍ത്തന്നെ ഒന്നു പറഞ്ഞുനോക്കി. കേരളത്തെ പിടിച്ചു കുലുക്കിയ പ്രകടനങ്ങളുടെ പരമ്പരയോടെയാണ് പിറ്റേ ദിവസം പുലര്‍ന്നത്. മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു.

"രണ്ടും കെട്ടും - നാലും കെട്ടും -
നമ്പൂരിശ്ശന്റെ ഓളേം കെട്ടും
"!

അന്ന് അവസാനിച്ചതാണ് "നവോത്ഥാനപരിശ്രമങ്ങൾ". പിന്നീട് ഇ.എം.എസോ അദ്ദേഹത്തിന്റെ കാലശേഷം മറ്റുള്ളവരോ അത്തരം ചരിത്രപരമായ മണ്ടത്തരങ്ങൾ ആവര്‍ത്തിച്ചതായി കണ്ടിട്ടില്ല.

അത്രത്തോളം ശക്തമല്ലാത്ത ചെറിയൊരു “പ്രകടനം” കുറച്ചുകാലം മുമ്പ്‌ കൽക്കത്തയിലെ ഒരു തെരുവിലും നടന്നിരുന്നു. അതേത്തുടർന്ന്‌ തസ്ലീമാനസ്രീൻ എന്നൊരു എഴുത്തുകാരി രായ്ക്കുരാമാനം കമ്മ്യൂണിസ്റ്റുഹൃദയഭൂമിയിൽനിന്നും പായ്ക്കുചെയ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാർ താങ്ങിയിരുന്ന സർക്കാറിന്റെ സഹായത്താൽ, അവരിപ്പോൾ എവിടെയാണെന്നുപോലുമറിയില്ല. എന്തായാലും ഈ രാജ്യത്തില്ല!

ആശയങ്ങളും അവകാശവാദങ്ങളുമെല്ലാം തരാതരം പോലെ കമ്മ്യൂണിസ്റ്റുകൾ പരണത്തുകേറ്റുന്നതിന്റെ ഉദാഹരണങ്ങൾ പറയാൻ തുടങ്ങിയാൽ അതിനായി പ്രത്യേകം ബ്ലോഗുകൾ തന്നെ തുടങ്ങേണ്ടിവരുമെന്ന ഭീതിമൂലം നിർത്തുന്നു.

----------------------------------------------------------------------------------
>>[Ramachandran] ”നിങ്ങളെല്ലാവരും ഇവിടെ ചൈനയ്ക്കും അമേരിക്കയ്ക്കും ഇറാനും ഇസ്രായേലിനുമൊക്കെയിടയ്ക്കു കിടന്നു പോർവിളിമുഴക്കുന്നതിനിടയിൽ, ഭാരതത്തേപ്പറ്റി ആശങ്കപ്പെടാനും ആരെങ്കിലും വേണമല്ലോ.“ ചൈനയെയും ഇസ്രായേലിനെയും ഒക്കെ കൂട്ടിക്കെട്ടുന്ന - നിങ്ങളെല്ലാവരും എന്ന് കാടടച്ചു പ്രയോഗിക്കുന്ന അതിബുദ്ധി കൊള്ളാം. പക്ഷെ, എപ്പോഴുമുള്ള ഈ ദേശസ്നേഹവാചകമടി ആത്മവിശ്വാസമില്ലായ്മയിൽ നിന്നാവാനേ തരമുള്ളൂ. ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി എപ്പോഴും പറയുന്നത് ചിരിക്കേ വക നല്കൂ.
----------------------------------------------------------------------------------

[നകുലൻ] ആശയക്കുഴപ്പമെന്താണെന്നു മനസ്സിലായി. താങ്കളിങ്ങനെ ഒന്നിൽ നിന്ന്‌ നേരിട്ട്‌ നാലിലേയ്ക്കു കടക്കാതെ, രാഷ്ട്രങ്ങളുടെ ക്രമവും അവസാനം “ഇടയ്ക്ക് ” എന്നു പറഞ്ഞിരിക്കുന്നതും ഒന്നു കൂടി ശ്രദ്ധിച്ചുവായിച്ചാൽ ആ സംശയമില്ലാതാകും. ചൈനയേയും ഇസ്രയേലിനേയും ഒരുമിച്ചുകെട്ടുന്നുവോ എന്നു താങ്കൾ തെല്ലും ഭയപ്പെടേണ്ടതില്ല. അറിയാതെപോലും ഇസ്രായേലിനെ ‘തീണ്ടി’ക്കുമെന്നു കരുതാതിരിക്കുക. ചൈനയ്ക്കും അമേരിക്കയ്ക്കുമിടയിൽ - ഇറാനും ഇസ്രായേലിനുമിടയിൽ എന്നിങ്ങനെതന്നെയാണുദ്ദേശിച്ചത്. രണ്ടു ജോടികളും ഒരുമിച്ചു പറഞ്ഞു നാലായപ്പോൾ താങ്കൾക്കൊരു ആശയക്കുഴപ്പമുണ്ടായതാവണം.

ഒരിക്കൽ, ഇന്ത്യാക്കാർ ഒന്നടങ്കം ദു:ഖമാചരിച്ചിരുന്ന വേളയിൽ ‘ഇസ്രായേലിനെ നിലയ്ക്കു നിർത്താനായി’ ഇടതുപക്ഷം പ്രകടനങ്ങൾ സംഘടിപ്പിച്ചതു മറന്നിട്ടില്ല. ചൈനയുമായി ഒരു കൂട്ടിക്കെട്ടൽ അറിയാതെപോലും സംഭവിക്കില്ല.

ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപിണിയിലൂടെ പൊങ്ങിയത് സിറിയയ്ക്കുനേരെയുള്ള ചാരക്കണ്ണുകളായിരിക്കുമോ എന്നോർത്ത് വിഷമിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഇടതുപക്ഷത്തോട് അത്രയ്ക്കൊരു കൊടുംചതി ചെയ്യാൻ മാത്രം ക്രൂരനല്ല ഞാൻ.

ഇസ്രായേൽ എന്ന രാജ്യം തന്നെ ഇല്ലാതാകണമെന്ന് ഇപ്പോഴും വാദിക്കുന്ന നെജാദിന്റെ അണുപരീക്ഷണങ്ങൾക്കു തടസ്സം നിന്നാൽ ഇന്ത്യൻ ഗവണ്മെന്റിനുള്ള പിന്തുണ പിൻ‌വലിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഇടതുപക്ഷത്തോട് അത്തരമൊരു കൊടുംചതി ആരും ചെയ്യാൻ പാടില്ല.

ചൈന ചൈനയാണ്. ഇസ്രായേൽ ഇസ്രായേലും. കൂട്ടിക്കെട്ടൽ അസാദ്ധ്യം! അതു തന്നെയാണവിടെ പറഞ്ഞുവച്ചതും.

രാമചന്ദ്രൻ, താങ്കളെന്തൊക്കെപ്പറഞ്ഞാലും ശരി - ഇടതുപക്ഷപ്രസ്ഥാനങ്ങളും സംഘപരിവാർ പ്രസ്ഥാനങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം കിടക്കുന്നത്‌ ഈ രാഷ്ട്രത്തോടുള്ള സമീപനത്തിന്റെ കാര്യത്തിൽത്തന്നെയാണ്. ‘ആണ്ടി തൊഴിക്കും - സൂക്ഷിക്കണം’ എന്ന്‌ തൊ(ക)മ്മി നാഴികയ്ക്കു നാല്പതു വട്ടം പറഞ്ഞുനടക്കുമ്പോൾ, അടിയാണു യഥാർത്ഥകാര്യം എന്ന്‌ ആണ്ടി ഇടയ്ക്കൊന്നു കയറിപ്പറഞ്ഞുവെന്നു വരും. അതിൽ ആത്മവിശ്വാസത്തിന്റെ പ്രശ്നമല്ല നിഴലിക്കുന്നത്‌. ഓർമ്മപ്പെടുത്തലിലൂടെ ഒന്ന്‌ അലോസരപ്പെടുത്താനുള്ള കുസൃതി തന്നെയാണത്‌ എന്നു കരുതിക്കോളൂ.



ഇടതുപക്ഷബുദ്ധിജീവികളും ചരിത്രകാരന്മാരും അംഗീകരിച്ചെങ്കിൽ മാത്രമേ മേൽ‌പ്പറഞ്ഞതു താങ്കളും അംഗീകരിക്കൂ എന്നുണ്ടെങ്കിൽ അതിനും മാർഗ്ഗമുണ്ട്‌. സംഘപരിവാറിനേക്കുറിച്ച്‌ മനസ്സിൽത്തോന്നിയതു പലതും എഴുതിമുന്നേറുന്നതിനിടയിൽ ചിലരൊക്കെ അറിയാതെ പലതും സമ്മതിച്ചുപോകാറുമുണ്ട്‌. മാർക്സിസം ഒരു കയ്യിലും മൌദൂദിസം മറുകയ്യിലും പിടിച്ച്‌ പുരോഗമനസാഹിത്യത്തെ മുന്നോട്ടു നയിക്കുന്നയാൾ എന്ന്‌ കുറുമുന്നണിക്കാർ ആരോപിക്കുന്ന കെ.ഇ.എൻ.-ന്റെ ലേഖനങ്ങളിലൊന്ന്‌ ഓർമ്മ വരുന്നു. അതിൽ, സംഘത്തിന്റെ ഏറ്റവും വലിയ പ്രശ്നമായി അദ്ദേഹം കാണുന്നത്‌ ‘അന്ധമായ ദേശസ്നേഹ’മാണ്. അതൊരു അവകാശവാദം മാത്രമാണെന്നഭിപ്രായമുണ്ടായിരുന്നെങ്കിൽ, അതദ്ദേഹം മറ്റൊരു ആയുധമാക്കിയേനെ. ദേശസ്നേഹം എന്ന വാക്ക്‌ അറിയാതെ പറഞ്ഞുപോയതിന്റെ പേരിൽ തന്റെ പുരോഗമനമുഖത്തിനു പരിക്കേറ്റാലോ എന്നു ഭയന്നിട്ടോ എന്തോ - തെറ്റുതിരുത്തലെന്ന മട്ടിൽ അദ്ദേഹം ഉടൻ തന്നെ ‘ഗ്രഹണി പിടിച്ച ഭാരതമാതാവ്‌ ’ എന്നു കൂടി പരിഹസിച്ചിട്ടുമുണ്ടായിരുന്നു. ലേഖനവും പുസ്തകവുമേതെന്നു മറന്നു.

ഇനി, ചൈനയെ പരാമർശിച്ചതിന്റെ പേരിലല്ല താങ്കൾ എതിർത്തതെന്നു കൂടി കരുതട്ടെ. ഇന്ത്യയിൽ ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് ചൈനയോടുള്ള മാനസികവിധേയത്വത്തിന്റെ കാര്യത്തിൽ താങ്കളൊരു തർക്കത്തിനില്ലെന്നു തന്നെയാണെന്റെ വിശ്വസം. അതല്ല എങ്കിൽ, ഇതുവരെയാരും മറുപടി തരാതിരുന്ന അനവധി ചോദ്യങ്ങൾ പലരുടെ കമന്റുകളിലായി ഇതാ താഴെക്കൊടുത്തിരിക്കുന്ന പോസ്റ്റിൽ ചിതറിക്കിടക്കുന്നു. ആദ്യം തന്നെ ആ സംശയങ്ങൾ തീർത്തു തരുവാൻ ശ്രമിക്കാവുന്നതാണ്.

ചൈനയ്ക്കുചുറ്റും ഹരികൃഷ്ണന്മാർ

Tuesday, July 15, 2008

ചുവന്ന പാഠപുസ്തകത്തേപ്പറ്റി പച്ചയ്ക്കു ചിലതു പറഞ്ഞാൽ...

പാഠപുസ്തകം പരിശോധിക്കാനെത്തിയ ‘വിദഗ്ദ്ധ’സമിതിയുടെ ആദ്യത്തെ അഭിപ്രായം പുറത്തുവന്നിരിക്കുന്നു. ‘മതമില്ലാത്ത ജീവൻ’ എന്ന പാഠം പരിഷ്ക്കരിക്കാവുന്നതാണ്. പക്ഷേ – കമ്മ്യൂണിസ്റ്റുവൽക്കരണം എന്ന ആരോപണത്തിൽ കഴമ്പില്ലത്രേ!!!!!

ചർച്ചകളെ ആ ഒരു പാഠത്തിലേക്കു മാത്രം ഒതുക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അതേ കമ്മ്യൂണിസ്റ്റുതന്ത്രം തന്നെയാണ് ഈ പ്രസ്താവനയുടെ പിന്നിലും.

ഇത്തരം “വിദഗ്ദ്ധ”രുടേതായി പത്രങ്ങളിലും മറ്റും വരുന്ന ലേഖനങ്ങളിലെ സാങ്കേതികപദങ്ങളും മറ്റും മിക്കവാറും മനസ്സിലാകാതെ വരുന്നു. ആ നിലയ്ക്ക്‌, ഒരു സാധാരണക്കാരനു പച്ചയ്ക്കു പറയാനുള്ളത്‌ എന്ന നിലയ്ക്ക്‌ ചിലതൊക്കെ കുറിച്ചിടാമെന്നു തോന്നിപ്പോയി.

“ജീവ“ന്റെ പാഠത്തിലെ മതനിരാസമെന്നത്‌ സത്യത്തിൽ വളരെച്ചെറിയൊരു ഭാഗം മാത്രമാണ്. ആ ഭാഗത്തിന്റെ പേരിലല്ല – മറിച്ച്‌ ആദ്യപുറം മുതൽ അവസാനത്തേതു വരെ സമ്പൂർണ്ണമായി കമ്മ്യൂണിസ്റ്റുവൽക്കരിച്ച പാഠപുസ്തകം എന്ന നിലയിലാണ് അത്‌ എതിർക്കപ്പെടുന്നത്‌. അതേക്കുറിച്ചു തന്നെയാണ് ഇവിടെ പറയാനുള്ളതും.

1. ഇന്നത്തെ ക്ലാസ്‌ കഴിഞ്ഞു കുട്ടികളേ - ലാൽ‌സലാം!
2. സാറേ – സാറു സത്യത്തിൽ ആരാ? പട്ടരോ അതോ പറയനോ‌?
3. സൂര്യനുദിക്കുന്നത്‌ കിഴക്കോ പടിഞ്ഞാറോ? – ‘വിദഗ്ദ്ധർ’ പങ്കെടുക്കുന്ന സംവാദം
4. നോക്കൂ – ദാ എന്റെ തലയിൽ കോഴിത്തൂവലില്ല!
5. അമേരിക്കയില്ലാത്ത കഷായമുണ്ടോ?
6. കോരിയൊഴിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ്‌മതവർഗ്ഗീയത
7. സമരങ്ങളോടുള്ള സമീപനം
8. യഥാർത്ഥപാഠങ്ങൾ ഇവയൊക്കെ


-------------------------------------------------------------------------
1. ഇന്നത്തെ ക്ലാസ്‌ കഴിഞ്ഞു കുട്ടികളേ - ലാൽ‌സലാം!
-------------------------------------------------------------------------

കമ്മ്യൂണിസ്റ്റുകളുടെ ചിന്തയിൽ നല്ല തോതിൽ രാഷ്ട്രീയം കലർന്നിരിക്കുന്നതുകൊണ്ട്‌ അവർക്കൊരുപക്ഷേ പുസ്തകത്തിൽ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി അനുഭവപ്പെടില്ലായിരിക്കും. പക്ഷേ മറ്റുള്ളവരുടെ സ്ഥിതി അതല്ല എന്നതാണിവിടുത്തെ പ്രശ്നം.

ഞാൻ വെറുതെയൊന്ന്‌ ആലോചിച്ചുനോക്കുകയായിരുന്നു. എന്റെ മകൻ വളർന്ന് ഏഴാം ക്ലാസ്സിലെത്തുന്നു. ഒരു ദിവസം, കസേരയിലിരുന്നു പത്രംവായിക്കുന്ന എന്റെ അരികിലിരുന്ന്‌ അവൻ സാമൂഹ്യപാഠത്തിന്റെ നോട്ടുകൾ ഉറക്കെ വായിച്ച്‌ പരീക്ഷയ്ക്കു തയ്യാറെടുക്കുന്നു.

പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതാണ് ആത്യന്തികലക്ഷ്യം. അതിന്റെ വഴിയിൽ എന്തു തടസ്സങ്ങളുണ്ടെങ്കിലും മാറ്റുക തന്നെ വേണം. ഒന്നുകിൽ സഹകരണത്തിന്റെ വഴി. അല്ലെങ്കിൽ സമ്മർദ്ദത്തിന്റെ വഴി. എന്തായാലും തടസ്സങ്ങൾ നീക്കുക തന്നെ വേണം!

ഇത്രയുമാകുമ്പോഴേക്കും ഞാൻ പത്രത്തിൽനിന്നു മുഖമുയർത്തി അവനെയൊന്നു നോക്കും. എന്താണവന്റെ മുഖഭാവമെന്നു ശ്രദ്ധിക്കും. വാരിക്കുന്തമൊന്നും കയ്യിലെടുത്തു പിടിച്ചിട്ടില്ല – മര്യാദയ്ക്ക്‌ തന്റെ നോട്ടുബുക്ക്‌ വായിച്ചു പഠിക്കുകതന്നെയാണ് എന്ന്‌ ഉറപ്പു വരുത്തിയതിനുശേഷം വീണ്ടും പത്രവായന തുടരും.

അപ്പോളവൻ വീണ്ടും ഇങ്ങനെ വായനതുടരുകയാണ്.
നമ്മൾ ഇപ്പോളും ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട്‌. പരിധിയില്ലാതെ ചിലർ ഭൂമികയ്യടക്കിവച്ചിരിക്കുന്നു. ധനം ചിലരുടെ കയ്യിൽ കുമിഞ്ഞുകൂടുന്നു. ഇതിനൊക്കെ എതിരെ ഒറ്റയ്ക്കു പ്രവർത്തിച്ചിട്ടു കാര്യമില്ല. കൂട്ടായ പ്രവർത്തനമാണു വേണ്ടത്‌.

ഇത്രയുമാകുമ്പോളേക്കും ഞാൻ വായിച്ചുകൊണ്ടിരുന്ന പത്രം വലിച്ചെറിഞ്ഞുകളഞ്ഞിട്ട് കസേരയിൽനിന്നു ചാടിയെണീക്കും. എന്റെ മകന്റെ കയ്യിൽ നിന്ന്‌ നോട്ടുബുക്കു പിടിച്ചുവാങ്ങി മുഴുവൻ അരിച്ചുപെറുക്കി വായിക്കും. അതിന്റെ പൊതിച്ചിലഴിച്ചുകളഞ്ഞ്‌ അതിനുള്ളിൽ വല്ല കൊച്ചരിവാളോ കുന്തമോ ഒളിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. ‘മൊട്ടേന്നു വിരിയാത്ത’ ഇവൻ എന്തു “കൂട്ടായ പ്രവർത്തനമാണ് “ സംഘടിപ്പിക്കാൻ പോകുന്നത്‌‌‌ ? പണം ചിലരിൽ കുമിഞ്ഞുകൂടുന്ന അവസ്ഥ “ഏതുവിധേനയും“ ഒഴിവാക്കാൻ - സഹകരണമെങ്കിൽ സഹകരണം - സമ്മർദ്ദമെങ്കിൽ അങ്ങനെ – ഏതു വിധേനയും ഒഴിവാക്കാൻ - എന്ത്‌ ഉപായമാണ് ഇവന്റെ കുഞ്ഞുമനസ്സിൽ തെളിഞ്ഞുവരുന്നത്‌‌ ?

ഇതൊക്കെ ഞങ്ങൾക്കു പഠിക്കാനുള്ളതാണച്ഛാ. പാഠപുസ്തകത്തിൽനിന്ന്‌ തയ്യാറാക്കിയ നോട്ടാണ് “ എന്നു പറഞ്ഞ്‌ മകൻ കെഞ്ചിക്കരഞ്ഞാലും ശരി – ഞാനാ നോട്ടുബുക്കിന്റെ മുക്കും മൂലയും അരിച്ചുപെറുക്കും. ആന്തരികാർത്ഥങ്ങൾ ചികയും.

എനിക്കെന്തു പറ്റി - ഞാനൊരു ഭ്രാന്തനായോ എന്ന്‌ ഒരു പക്ഷേ എന്റെ മകൻ പോലും ചിന്തിക്കുമായിരിക്കും. ഞാനതു കാര്യമാക്കില്ല. എനിക്കറിയാവുന്നത്‌ ഒന്നു മാത്രമാണ്. ഞാനൊരു അച്ഛനാണ്. മക്കളുടെ കാര്യമോർത്താൽ എനിക്കു നെഞ്ചു പിടയും. ഞാനൊരു അച്ഛനാണ്. സാധാരണക്കാരനായ ഒരു അച്ഛൻ.

ചിലപ്പോൾ ഞാൻ വെറും സ്വാർത്ഥമതിയായതുകൊണ്ടാവും. നാട്ടിൽ നിരവധി ‘വെല്ലുവിളി‘കളുള്ളപ്പോൾ അതേപ്പറ്റി ആശങ്കപ്പെടുന്നതിനു പകരം പത്രം വായിച്ചു രസിക്കുന്ന എനിക്കു സാമൂഹ്യപ്രതിബദ്ധതയില്ലാത്തതുകൊണ്ടായിരിക്കും. അല്ലെങ്കിൽ ഞാൻ വെറും പിന്തിരിപ്പനായൊരു മൂരാച്ചിയോ ബൂർഷ്വയോ അതുമല്ലെങ്കിൽ അല്പം കൂടി റേഞ്ച്‌ കൂടിയ ‘പെറ്റി ബ്വൂർഷ്വ’യോ ആയതുകൊണ്ടാവും. പക്ഷേ എന്തുചെയ്യാം. എനിക്കെന്റെ മക്കളോട്‌ സ്നേഹമാണ്. എന്റെ പിഞ്ചുമകൻ വിപ്ലവം പ്രസംഗിക്കുന്നതു കേൾക്കാൻ എന്തുകൊണ്ടോ എനിക്കത്ര താത്പര്യം തോന്നുന്നില്ല!

എനിക്ക്‌ കമ്മ്യൂണിസ്റ്റുകാരായ സുഹൃത്തുക്കളുണ്ട്‌. അവരുടെ അവസ്ഥ ഒരു പക്ഷേ വ്യത്യസ്തമായിരിക്കാം. ഏഴാം ക്ലാസിൽ പഠിക്കുന്ന തങ്ങളുടെ പിഞ്ചുമക്കൾ ഇങ്ങനെയൊക്കെ വായിക്കുന്നതുകേട്ടാൽ ആ കുഞ്ഞുമനസ്സിലെ വിപ്ലവബോധമോർത്ത്‌ അവർ രോമാഞ്ചം കൊള്ളുമായിരിക്കാം. ചിലർ അറിയാതെ ആവേശം കയറി “ആഹാ കലക്കി - ബീഡിയുണ്ടോ മകനേ ഒരു തീപ്പെട്ടിയെടുക്കാൻ“ എന്നു ചോദിച്ചു പോകുമായിരിക്കാം. ചെയ്യുന്നവർ ചെയ്യട്ടെ. പക്ഷേ എന്തുചെയ്യാം – കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല ഉള്ളത്‌. മറ്റുള്ളവർക്കെല്ലാം തങ്ങളുടെ കുട്ടികളുടെ വിപ്ലവപ്രസംഗം കേൾക്കുമ്പോൾ ആവേശമല്ല. ആശങ്കയാണ്. അത്തരമോരോന്നു പഠിക്കാനല്ലതാനും അവർ തങ്ങളുടെ കുട്ടികളെ പള്ളിക്കൂടത്തിൽ വിടുന്നത്‌.

ഇനിയിപ്പോൾ - മതമില്ലാത്ത “ജീവ“ന്റെ കാര്യത്തിലെന്നപോലെ – വലുതാകുമ്പോൾ അവന് വിപ്ലവമോ മറ്റെന്തെങ്കിലും രാഷ്ട്രീയമോ വേണമെന്നുതോന്നിയാലോ? അങ്ങനെ വേണമെന്നു തോന്നുമ്പോൾ അവന് ഇഷ്ടമുള്ള രാഷ്ട്രീയം തെരഞ്ഞെടുക്കട്ടെ. പക്ഷേ ഇപ്പോൾ വേണ്ട – പന്ത്രണ്ടുവയസ്സുപോലും തികയാത്ത അവന്റെ മേൽ ഇപ്പോളേ ചോരതിളപ്പിക്കാൻ ശ്രമിക്കുന്ന വിപ്ലവരാഷ്ട്രീയം അടിച്ചേൽ‌പ്പിക്കുന്നതു തെറ്റാണ്. അത്‌ അച്ഛനായ ഞാനായാലും ശരി - അദ്ധ്യാപകനായ സഖാവായാലും ശരി – തെറ്റാണ്. തെറ്റുതന്നെയാണ്. എനിക്കതിൽ സംശയമേതുമില്ല.

----------------------------------------------------------------------------------
2. സാറേ – സാറു സത്യത്തിൽ ആരാ? പട്ടരോ അതോ പറയനോ‌?
----------------------------------------------------------------------------------

ഒരു പക്ഷേ അതിനേക്കാളും രൂക്ഷമായ മറ്റൊരു പ്രശ്നം എനിക്ക്‌ അഭിമുഖീകരിക്കേണ്ടിവരിക അവൻ മറ്റൊരു പാഠഭാഗം വായിച്ചു പഠിക്കുമ്പോളായിരിക്കും. രണ്ടാം പാഠം.

ഒരു ദിവസം ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ മകൻ വെറുതെ കുറേ പേരുകളും ജാതിപ്പേരുകളുമൊക്കെ മാത്രം വിളിച്ചു പറയുന്നതാവും കേൾക്കുന്നത്‌. “എന്താടാ - നിനക്കു പഠിക്കാനൊന്നുമില്ലേ ” എന്ന്‌ ദേഷ്യത്തിൽത്തന്നെയൊരു ചോദ്യം എന്നിൽനിന്നും സ്വാഭാവികമായും ഉണ്ടാകുകയും ചെയ്യും. പക്ഷേ, “ഞാൻ പഠിക്കുകയാണച്ഛാ” എന്ന മറുപടി എന്നെ നിശ്ശബ്ദനാക്കും!

അവിടം കൊണ്ടു തീർന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ, ജാതിയടിസ്ഥാനത്തിൽ ഇന്നത്തെ കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിനുള്ള അവസരം എത്രത്തോളമുണ്ടെന്നും മറ്റും മനസ്സിലാക്കണമെങ്കിൽ അവന് ഒറ്റയ്ക്കു പറ്റില്ല. സ്വാഭാവികമായും എന്റെ സഹായം തേടും. ഞാനവനെ എങ്ങനെ സഹായിക്കണമെന്നാണ്‌ ?

അപ്പുറത്തെ വീട്ടിലെ രാജു എന്തുജാതിയാണച്ഛാ” എന്ന ചോദ്യത്തിന് എനിക്കു മറുപടിയില്ല. പൊതുവേ ഈ ജാതി കിള്ളിച്ചികഞ്ഞുകണ്ടെത്തുന്നത്‌ എനിക്കത്ര താത്പര്യമുള്ളവിഷയമല്ല.

കുഞ്ഞുമോൾ പഠിത്തം നിർത്താൻ കാരണം അവളുടെ ജാതിയാണോ അച്ഛാ” എന്നു ചോദിച്ചാൽ ഞാൻ കുഴഞ്ഞുപോകുകയേയുള്ളൂ.

ഇതെല്ലാം സഹിക്കാം. അറിയില്ലെന്നോ മറ്റോ എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ്‌ തടിയൂരാം.

പക്ഷേ...

അവൻ ചിലപ്പോൾ സ്വന്തം ജാതിയും ചികഞ്ഞുകണ്ടെത്താൻ ശ്രമിച്ചെന്നിരിക്കും!

എനിക്ക്‌ ചെറുപ്പം തൊട്ടേ സമുദായസംഘടനകളോ അതുപോലെയുള്ള പരിപാടികളുമായോ ബന്ധമൊന്നുമില്ല. വ്യത്യസ്തജാതിയിൽ നിന്നാണു വിവാഹം കഴിച്ചിരിക്കുന്നത്‌. പൊതുവേ ജാതിസൂചകങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ നിന്ന്‌ ഒഴിവാകാറാണു പതിവ്‌. മക്കൾക്ക്‌ ജാതിചേർത്തിട്ടുമില്ല.

എന്റെ മകന് പ്രത്യേകിച്ചങ്ങനെയൊരു ജാതിയൊന്നുമില്ല എന്നു പറയാനാണ് എനിക്കിഷ്ടം. ഇന്നത്തെ “നിയമ”വ്യവസ്ഥയിൽ എത്രകാലം അങ്ങനെ കൊണ്ടുപോകാനാവുമെന്നറിയില്ല. പക്ഷേ പരമാവധി അങ്ങനെ കൊണ്ടുപോകാനാണിഷ്ടം. അതിനിടയിൽക്കയറി എന്റെ മകൻ തന്നെ ജാതിതാല്പര്യം കാണിച്ചുതുടങ്ങിയാൽ?

അത്തരമൊരു സാഹചര്യം സൃഷ്ടിച്ച ജാതിഭ്രാന്തന്മാർ ആരായാലും ശരി – ജാതിവ്യത്യാസങ്ങൾ ഒഴിവാക്കാനനുവദിക്കാത്തതിന്റെ പേരിൽ – മാറ്റങ്ങൾ ഉൾക്കൊള്ളാൻ പുതുതലമുറയെ അനുവദിക്കാതെ കാലങ്ങൾ പിറകിലേക്കു തിരിച്ചു നടക്കാൻ പ്രേരിപ്പിക്കുന്നതിന്റെ പേരിൽ - അവരെ ഞാൻ മനസ്സുകൊണ്ടു പഴിക്കും.

----------------------------------------------------------------------------------
3. സൂര്യനുദിക്കുന്നത്‌ കിഴക്കോ പടിഞ്ഞാറോ? – ‘വിദഗ്ദ്ധർ’ പങ്കെടുക്കുന്ന സംവാദം
----------------------------------------------------------------------------------

പാഠപുസ്തകത്തിൽ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ കുത്തിത്തിരുകിയിട്ടുണ്ടോ ഇല്ലയോ എന്ന മട്ടിൽ നടക്കുന്ന വാദപ്രതിവാദങ്ങൾ തികച്ചും അനാവശ്യമാണ്. അത്രയ്ക്കു വ്യക്തമാണ് – പകൽ പോലെ വ്യക്തമാണ് - കാര്യങ്ങൾ. തലക്കെട്ടുകൾ മാത്രം കൊടുത്തിട്ടുള്ള ചില പേജുകളൊഴിച്ചാൽ ബാക്കി എല്ലാ പേജുകളിലും, പരക്കെ എതിർക്കപ്പെടാവുന്നതായ – കമ്മ്യൂണിസ്റ്റുകളൊഴിച്ച്‌ മറ്റുള്ളവർക്കു സ്വീകാര്യമല്ലാത്ത - ഒട്ടനവധി കാര്യങ്ങളുണ്ട്‌.

ഈ വിവാദങ്ങളൊക്കെ ഉണ്ടാകുന്നതിനു മുമ്പ്‌ അതിന്റെ മുഖചിത്രം ചീന്തിക്കളഞ്ഞിട്ട്‌ ആർക്കെങ്കിലും വായിക്കാൻ കൊടുക്കുകയും “എന്തുപുസ്തകമാണെന്നു പറയാമോ“ എന്നു ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ അവർ പറഞ്ഞേനെ – “ഏതോ ഇടതുപക്ഷവിദ്യാർത്ഥിസംഘടനയുടെ ശില്പശാലയിലോ മറ്റോ പഠിപ്പിക്കാനുള്ള എന്തോ ആണ്” എന്ന്‌.

റഫറൻസിനായി കൊടുത്തിരിക്കുന്ന പുസ്തകങ്ങളുമതെ - ഒന്നാന്തരം കമ്മ്യൂണിസ്റ്റു ചരിത്രരേഖകളാണ്.

ഭൂപരിഷ്കരണം, ജാതീയതയ്ക്കെതിരെയുള്ള മുന്നേറ്റങ്ങൾ തുടങ്ങിയവ പുതുതലമുറയ്ക്ക്‌ അറിവില്ലാത്ത സ്ഥിതിയ്ക്ക്‌ അവർക്കിടയിൽ അതു “മാർക്കറ്റു“ചെയ്യാൻ വ്യഗ്രതപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റിന്റെ മേനി പറച്ചിൽ മാത്രമാണ് ആദ്യഭാഗം മുഴുവനും. “പഴയ അവസ്ഥയും ഇന്നത്തെ അവസ്ഥയും താരത‌മ്യം ചെയ്യൂ – എങ്ങനെയാണ് മാറ്റം ഉണ്ടായത്‌? – ങേ – ങേ?” എന്നൊക്കെ ചിന്തിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങൾ വ്യക്തമായിത്തന്നെ ചോദിച്ചിട്ടുണ്ട്‌. എന്നിട്ട്‌ അതിനു താഴെ അല്പം സ്ഥലമിട്ടിരിക്കുന്നു. കണ്ടെത്തിയ കാര്യങ്ങൾ എന്തെല്ലാം? ....കുത്തുകുത്ത്‌......!

ഇതൊക്കെക്കണ്ടാൽ ഒരു വായനക്കാരൻ എന്തുമനസ്സിലാക്കണമെന്നാണ് ? കുട്ടികൾ താരത‌മ്യത്തിലൂടെ ഇവിടെ എന്തുകണ്ടെത്തണമെന്നാണ് രചയിതാവ് ഉദ്ദേശിക്കുന്നത്? എങ്ങനെ മാറ്റം ഉണ്ടായെന്നാണ്? ആ ‘കുത്തുകുത്തുകൾ’ എങ്ങനെയും വ്യാഖ്യാനിക്കാവുന്നവയാണോ? അതോ അതു നിർബന്ധപൂർവ്വം കുട്ടികളിൽ എന്തെങ്കിലും അടിച്ചേൽ‌പ്പിക്കുന്നുണ്ടോ? പൊതുജനം വെറും മണ്ടന്മാരാണെന്നു കരുതരുത്‌.

“മാറ്റം വരുത്തിയതു കമ്മ്യൂണിസ്റ്റുകാരാണ് – അവരില്ലായിരുന്നെങ്കിൽ കേരളം ഇപ്പോളേയ്ക്കും കട്ടപ്പൊകയായേനെ“ എന്നും, “വളർന്നു വരുമ്പോൾ നമ്മളും കൂട്ടത്തോടെ അരിവാളിനു കുത്തുകയാണെങ്കിൽ മാത്രമേ ഇന്നത്തെ ഈ “പുരോഗമനപര“മായ അവസ്ഥ നിലനിർത്താൻ പറ്റൂ“ എന്നും വിരുതനായൊരു കുട്ടി – പറ്റുമെങ്കിൽ ചുവന്ന മഷിയിൽത്തന്നെ - എഴുതിവച്ചാൽ അവനു നൂറിൽ നൂറു മാർക്ക്‌. അല്ലാത്ത കുട്ടികൾക്ക് പ്രോഗ്രസ്‌കാർഡിലായിരിക്കും ചുവന്ന മഷി!

ഉത്തരപ്പേപ്പർ നോക്കുന്നയാൾ ‘കെ.എസ്‌.ടി.എ.‘ക്കാരനാണെങ്കിൽ മാർക്കു നൂറുകടന്നുപോകാനും സാദ്ധ്യതയുണ്ട്‌. തന്റെ ഉത്തരപ്പേപ്പർ നോക്കുന്ന അദ്ധ്യാപകൻ ആരായിരിക്കുമെന്നും അദ്ദേഹത്തിന്റെ യൂണിയൻ ഏതായിരിക്കുമെന്നുമറിയാൻ പാഴൂർപടിപ്പുരയിൽ‌പ്പോയി പ്രശ്നംവയ്പ്പിച്ച ശേഷം പരീക്ഷയെഴുതേണ്ട അവസ്ഥയാണ്.

ഇതു സത്യത്തിൽ സർക്കാരിനു പറ്റിയ ഒരു കയ്യബദ്ധമായിട്ടാണു ഞാൻ വിലയിരുത്തുന്നത്‌. ഒരു ഭരണകൂടത്തിന് പാഠപുസ്തകങ്ങളുടെ നിലവിലുള്ള ചട്ടക്കൂടിലും ഉള്ളടക്കത്തിലും താത്പര്യമില്ലായ്മ ഉണ്ടാകുന്നതും അവരതു തിരുത്താൻ ശ്രമിക്കുന്നതുമൊക്കെ സ്വാഭാവികമാണ്. പക്ഷേ അതിനൊരു പരിധിയൊക്കെയുണ്ട്‌. ഒരല്പം തന്ത്രപരമായ രചനയൊക്കെ പ്രതീക്ഷിക്കുകയും വേണം. ഇതുപക്ഷേ – അമിതാവേശം കാരണമോ മറ്റോ – സമ്പൂർണ്ണമായി ഇടത്തേയ്ക്കു ചെരിച്ച്‌ എഴുതിക്കളഞ്ഞു! ഒറ്റ നോട്ടത്തിൽത്തന്നെ കള്ളി വെളിച്ചത്താവുന്ന മട്ടിൽ. അതും വമ്പിച്ച പ്രതിഷേധം ഉയർത്തിവിടുന്ന മട്ടിൽ.

പാഠപുസ്തകത്തിന്റെ ആദ്യമൂന്നുഭാഗങ്ങൾ മുഴുവൻ വായിച്ചുകഴിഞ്ഞപ്പോൾ, ഈയിടെ ഷൊർണ്ണൂരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട വിമതനേതാവ്‌ മുരളിയുടെ ഒരു പറച്ചിലാണ് ഓർമ്മ വന്നത്‌. “ഞാൻ പാർട്ടി ഓഫീസിന്റെ തിണ്ണയിലിരുന്നു കഞ്ചാവു വലിച്ചു വളർന്നവനല്ല“ എന്നോ മറ്റോ ആണ് അദ്ദേഹം പറഞ്ഞത്‌. ആരെയോ വെല്ലുവിളിച്ചുകൊണ്ടെന്ന മട്ടിൽ ഒരു മുതിർന്ന നേതാവ്‌ അങ്ങനെ പറയുന്നെങ്കിൽ അതിനർത്ഥം – അങ്ങനെ വളർന്നു വന്ന മറ്റാരോ ഉണ്ടെന്നു തന്നെയാണ്. അങ്ങനെയുണ്ടെങ്കിൽ അത്തരമൊരു കഞ്ചാവുകക്ഷിയോ മറ്റോ ഈ പുസ്തകത്തിൽ കൈവച്ചിട്ടുണ്ടോ എന്നുപോലും സംശയിച്ചുപോകും. അല്ലാതെ മറ്റാരായിരുന്നെങ്കിലും അല്പം കൂടി ആത്മനിയന്ത്രണം പാലിച്ചേനെ. ഇതിപ്പോൾ സർവ്വപരിധികളും ലംഘിച്ച്‌ ഒരുമാതിരി പാർട്ടി ലഘുലേഖകൾ കൂട്ടിത്തുന്നിയ മട്ടായിപ്പോയി.

അവസാനപേജിൽ 'ലാൽ‌സലാം' എന്നെഴുതി അരിവാളിന്റെയും മുഷ്ടിയുടെയും ചിത്രവും വരച്ചുചേർത്ത്‌ അവസാനിപ്പിക്കാത്തതു ഭാഗ്യം എന്നു വേണം കരുതാൻ. എഴുതിയെഴുതി അത്രയുമായപ്പോളേയ്ക്കും കെട്ടു വിട്ടിട്ടുണ്ടാവണം. കഴിച്ച സാധനത്തിന്റെ ക്വാളിറ്റി പോര എന്നായിരിക്കണം കുട്ടികൾ ഇതിൽനിന്നും എത്തിച്ചേരേണ്ട നിഗമനം. അല്ല പിന്നെ! ഓരോന്നു പറയിപ്പിച്ചാൽ പിന്നെ എന്തുചെയ്യാനാണ്!

-----------------------------------------------------------------------
4. നോക്കൂ – ദാ എന്റെ തലയിൽ കോഴിത്തൂവലില്ല!
-----------------------------------------------------------------------

കമ്മ്യൂണിസ്റ്റ്‌ ആശയപ്രചാരണമൊന്നും ഉദ്ദേശിച്ചിട്ടില്ല എന്ന്‌ ആവർത്തിച്ചുവ്യക്തമാക്കിക്കൊണ്ട്‌ ധാരാളം ലേഖനങ്ങൾ ഇപ്പോൾ വരുന്നുണ്ട്‌. അക്കൂട്ടത്തിലൊരെണ്ണം സംസ്ഥാനവിദ്യാഭ്യാസസമിതിഉപദേശകന്റേതായി മാതൃഭൂമിയിൽക്കണ്ടു. ഇടയ്ക്ക്‌ ഒരു ഖണ്ഡികയിൽ അദ്ദേഹം അറിയാതെ ആവേശം കയറി ഏതാണ്ട്‌ ഇമ്മട്ടിൽ എഴുതിയിരിക്കുന്നു. “കമ്മ്യൂണിസമൊക്കെ സാമൂഹ്യശാസ്ത്രപാഠത്തിനു വിഷയമാകും. അത്‌ ആ വിഷയത്തിന്റെ സ്വഭാവമാണ്. അതു പാടില്ല എന്നൊന്നും പറയാനാവില്ല

പച്ചയായ തുറന്നു സമ്മതം!

അത്രയെങ്കിലും ആശ്വാസം – കമ്മ്യൂണിസമുണ്ട്‌ എന്നെങ്കിലും സമ്മതിക്കുന്നല്ലോ.

“പുസ്തകത്തിൽ എന്താണു തെറ്റുള്ളതെന്നു ചൂണ്ടിക്കാണിക്കൂ” എന്നു ചിലർ ചോദിക്കുന്നു.

ദേശാഭിമാനിയുടെ ശൈലിയിൽ പച്ചയായ നുണയെഴുത്തു കാണുന്നു എന്നല്ല ആളുകളുടെ പരാതി എന്നാണവർ മനസ്സിലാക്കേണ്ടത്‌.

പുസ്തകത്തിൽ നുണയാണെന്നല്ല പറയുന്നത്‌. അതിന്റെ ഉള്ളടക്കം ഒരു ‘പൊതു‘പാഠപുസ്തകമെന്ന നിലയിൽ അസ്വീകാര്യമാണ് എന്നു മാത്രമാണ്.

അതിൽ, പഠിപ്പിക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന കാര്യങ്ങളൊക്കെത്തന്നെയാണോ എല്ലാ മലയാളികളുടെയും കുട്ടികൾ പഠിക്കേണ്ടത്‌? - പ്രായവും പാഠങ്ങളും ഒത്തുപോകുന്നുണ്ടോ?

അതുമാത്രമാണോ പഠിപ്പിക്കേണ്ടത്‌ – ഒഴിവാക്കലുകൾ ഉണ്ടോ?

അത്‌ അങ്ങനെയൊക്കെത്തന്നെയാണോ പഠിപ്പിക്കേണ്ടത്‌ – വളച്ചൊടിക്കലുകളില്ലേ?

ഇതൊക്കെയാണ് ചോദ്യങ്ങൾ. പാഠപുസ്തകത്തെ ന്യായീകരിക്കുന്നവർ ആ ചോദ്യങ്ങൾക്കാണു മറുപടി കണ്ടെത്താൻ ശ്രമിക്കേണ്ടത്‌.

കമ്മ്യൂണിസ്റ്റ്‌ ആശയഗതികൾക്കനുസരിച്ചുജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന – കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളോട്‌ ആഭിമുഖ്യമുള്ള - ഒരു തലമുറയെ വാർത്തെടുക്കുവാനുതകുന്ന ചിന്തയുടെ വിത്തുകൾ വിദ്യാർത്ഥിസമൂഹത്തിൽ പാകുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ആ പുസ്തകത്തിന്റെ രചന നടത്തിയിട്ടുള്ളത്‌ എന്നതു നിസ്സംശയം പറയാം. വ്യക്തമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തിട്ടുള്ളതെങ്കിൽ, തന്നെ ഏൽ‌പ്പിച്ച ജോലി വൃത്തിയായി ചെയ്തതായി രചയിതാവിന് അഭിമാനിക്കാം. ഇനി അതല്ല – മേൽപ്പറഞ്ഞപടി വല്ല സംഗതികളുടെയും എഫക്ടുമൂലം അറിയാതെ ഇങ്ങനെയൊക്കെ എഴുതിപ്പോയതാണെങ്കിൽ - ഇനിയെങ്കിലും ലഹരി ഒരു പരിധി വിടാതെ ശ്രദ്ധിക്കുന്നതു നന്നാവും എന്നേ പറയാനുള്ളൂ.

കമ്മ്യൂണിസ്റ്റുകാർക്കുമുണ്ടാവും പറയാൻ പരാതികൾ എന്നതാണിപ്പോളത്തെ അവസ്ഥ. എന്തുകൊണ്ടാണ് കരിവെള്ളൂരിൽ മാത്രം ഒതുക്കിയത്‌? “കയ്യൂരും കരിവെള്ളൂരും – പുന്നപ്രയും വയലാറും“ – അങ്ങനെ പലതുമുണ്ടായിരുന്നു എഴുതിച്ചേർക്കുവാൻ. പിന്നെ, പൊതുവെ അക്രമവാസനപ്രോത്സാഹിപ്പിക്കൽ, കമ്മ്യൂണിസ്റ്റ്‌ സായുധസമരങ്ങളെ പെരുപ്പിച്ചുകാട്ടൽ - അതൊക്കെ വന്നിട്ടുണ്ട്‌ എന്നോർത്ത്‌ ആശ്വസിക്കാം.

“ജീവനില്ലാത്ത മത“ത്തിന്റെ പാഠത്തിലുമതെ. ആശയം നല്ലതാണെന്നു പറയുന്നു. മതമൈത്രിയോ മതേതരത്വമോ ഒക്കെയാണ് അതുകൊണ്ടുദ്ദേശിച്ചതെങ്കിൽ, അതുകൂടി മറ്റൊരു വരിയിൽ എഴുതിച്ചേർക്കുന്നതു നന്നായിരുന്നു. “ഓ. അപ്പോൾ ഇതാണുദ്ദേശിച്ചിരിക്കുന്നതല്ലേ “– എന്ന്‌ വായനക്കാർക്കു കരുതാമായിരുന്നു. ഇപ്പോളത്തെ അവസ്ഥയിൽ, ‘മതം തികച്ചും അപ്രധാനമാണ്. അത്‌ ഉപേക്ഷിക്കുന്നതിലും തെറ്റില്ല‘ എന്നുതന്നെയാണ് അവിടെ പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാൻ വളരെ ലളിതമായ യുക്തിബോധം മതി.

എന്ത്‌ ആശയമാണ് അവിടെ ഉദ്ദേശിച്ചതെങ്കിലും ശരി - അവതരണം അറുബോറാണ്. മാത്രമല്ല – അബദ്ധജടിലവുമാണ്. ആ പ്രായത്തിൽ കുത്തിത്തിരുകേണ്ട ഒന്നല്ല താനും അത്‌.

മിശ്രവിവാഹം എന്ന അതിദുർബലമായ ഉദാഹരണത്തിലൂടെയൊന്നുമായിരുന്നില്ല മതമൈത്രി എന്ന ആശയം കൊണ്ടുവരാൻ ശ്രമിക്കേണ്ടിയിരുന്നത്‌. മിശ്രവിവാഹങ്ങൾ നല്ലതുതന്നെയാണ് – അതു നമുക്കിടയിൽ സംഭവിക്കുന്നുമുണ്ട്‌. എന്നാലും പൊതുവിൽ നോക്കിയാൽ അവ ഒരു “മൈത്രി“യൊന്നുമല്ല സമൂഹത്തിൽ ക്ഷണിച്ചുവരുത്തിയിട്ടുള്ളത്‌. ഒരു ബഹുസ്വരസമൂഹത്തിൽ സമാധാനപരമായ സഹവർത്തിത്വം സാധ്യമാക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സംബന്ധിച്ച, കുറേക്കൂടി “ജീവ“നുള്ള, എന്തെല്ലാം ഉദാഹരണങ്ങൾ കൊണ്ടുവരാമായിരുന്നു! ഇപ്പോളത്തെ പാഠത്തിൽ പൊതുവെ “ഓ.. എന്തോന്നു മതം – പോകാൻ പറ” എന്നൊരു കമ്മ്യൂണിസ്റ്റു ധാർഷ്ട്യം തന്നെയാണു മുഴച്ചു നിൽക്കുന്നത്‌.

കുട്ടികളിൽ മതമൈത്രിയുടെ സന്ദേശമെത്തിക്കുമ്പോൾ, പരോക്ഷമായ സൂചനകളിലൂടെ അതവരുടെ ഹൃദയത്തിൽ നേരിട്ടെത്തിക്കാനാണു ശ്രമിക്കേണ്ടത്‌ എന്നതൊരു സാമാന്യതത്വമാണ്. ‘മതമൈത്രി വേണം‘ എന്ന്‌ എടുത്തു പറയുന്നതുപോലും കുട്ടികളുടെ മനസ്സിൽ മറിച്ചൊരു ചിത്രം പതിയാനിടയാക്കുമെന്നതിനാൽ വളരെ സൂക്ഷിക്കണം. മതസൂ‍ചനകൾ പ്രത്യക്ഷത്തിൽ വരാതെ തന്നെ, മതമൈത്രിയുടെ ആവശ്യകതയേക്കുറിച്ചു തങ്ങൾക്കു പറഞ്ഞുതരികയാണെന്നു തോന്നാതെ, ഇതൊരു സാമാന്യരീതിമാത്രമാണ് എന്ന തോന്നൽ കുട്ടികളുടെ മനസ്സിൽ അവരറിയാതെ പതിയുന്ന വിധം പരോക്ഷമായി വേണം ആ വിഷയം അവതരിപ്പിക്കാൻ.

ഇപ്പോൾ അങ്ങനെ പ്രത്യക്ഷത്തിൽ പറഞ്ഞുവെന്ന്‌ ആരോപിക്കുകയല്ല. പക്ഷേ, മുകളിൽ‌പ്പറഞ്ഞമട്ടൊരു ഗൌരവത്തോടെയല്ല ആ വിഷയത്തെ സമീപിച്ചിരിക്കുന്നത്‌. പാഠപുസ്തകം മൊത്തത്തിൽ നോക്കുമ്പോൾ, കുട്ടികൾ സ്വന്തം മതം മാത്രമല്ല – സ്വന്തം ജാതി – മറ്റുകുട്ടികളുടെ ജാതി – ഇതൊക്കെ തിരിച്ചറിഞ്ഞുകൊണ്ട്‌ ആലോചിച്ച്‌ സമഭാവനയ്ക്കു പകരം തങ്ങൾ വ്യത്യസ്തരാണ് എന്ന ചിന്തയിലേക്കു നയിക്കപ്പെടുമോ എന്നു ഭയന്നുപോകുന്നു.

തുറന്നുവച്ച ജാതീയതയും ഒളിപ്പിച്ചുവച്ച വർഗ്ഗീയതയും ഉപയോഗിച്ചുകൊണ്ടുകൂടിയാണ് കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങൾ വളർന്നത്‌. കമ്മ്യൂണിസ്റ്റുപാഠപുസ്തകം രചിക്കപ്പെടുമ്പോൾ അതിന്റെ പ്രതിഫലനമുണ്ടാകുന്നതു സ്വാഭാവികം. പക്ഷേ അതിരുകടന്നാൽ അത്‌ അപകടമാണ്.

ഏഴിലെ തന്നെ മലയാളം പാഠപുസ്തകവും ചുവപ്പുനിറം തന്നെയാണെന്നാണു കേട്ടത്‌. വായിക്കാൻ അവസരം ലഭിച്ചില്ല. ആശാൻ - ഉള്ളൂർ - വള്ളത്തോൾ എന്നിവർ പോയിട്ട്‌ ഭാഷാപിതാവ്‌ തുഞ്ചത്തെഴുത്തച്ഛനേപ്പോളും മഷിയിട്ടു നോക്കിയാൽ കാണാനാവില്ലത്രേ. പക്ഷേ പരാതിക്കിടയില്ല. പ്രശസ്ത കമ്മ്യൂണിസ്റ്റ്‌ കവി തിരുനെല്ലൂർ കരുണാകരൻ തൊഴിലാളികളേപ്പറ്റി എഴുതിയ ഒരു പാട്ടുകൊടുത്തിട്ടുണ്ട്‌. അതിന്റെ അവസാനം കുട്ടികൾക്കു ചെയ്തു നോക്കുവാനുള്ള കാര്യങ്ങളുടെ കൂട്ടത്തിൽ, മുദ്രാവാക്യങ്ങൾ തയ്യാർ ചെയ്യാനാണത്രേ ആവശ്യപ്പെട്ടിരിക്കുന്നത്‌!!!

‘ഇങ്ക്വിലാബ്‌ സിന്ദാബാദ്‌‘ എന്നൊരു ഉദാഹരണം കൂടി കൊടുത്തിട്ടുണ്ടോ ആവോ? അല്ലെങ്കിൽ, “നമ്മളു കാണും ചാനലുകൾ - നമ്മുടെതാടീ പൈങ്കിളിയേ” എന്നൊരു വരി?

“വിനാശകാലേ വിപരീതബുദ്ധി“ എന്നല്ലാതെ എന്തുപറയാൻ?

----------------------------------------------------------
5. അമേരിക്കയില്ലാത്ത കഷായമുണ്ടോ?
----------------------------------------------------------

കേരളത്തിലെ കമ്മ്യൂണിസ്റ്റുനേതാക്കളുടെ വാക്കുകൾ ഏറ്റവുമധികം ചിരിപ്പിക്കുന്നത്‌ അവർ അമേരിക്കയേക്കുറിച്ചു പറയുമ്പോളാണ്. ഏതെങ്കിലുമൊരു ഓണംകേറാമൂലയിലെ ഇടവഴിയിൽ‌വച്ച്‌ ഒരു ലോക്കൽകമ്മിറ്റി മെംബറെ പട്ടികടിക്കാൻ ഓടിച്ചാലും അവർ പറഞ്ഞുകളയും അത്‌ അമേരിക്ക അഴിച്ചുവിട്ട പട്ടിയാണെന്ന്‌!

പാഠപുസ്തകവിരുദ്ധസമരത്തിനുപിന്നിലും വിദേശകരങ്ങളാണെന്നും മറ്റുമുള്ള വാദങ്ങൾ എത്ര പരിഹാസ്യമാണ്! ഇവിടെ ഏതൊക്കെയോ അമേരിക്കൻ ചാരന്മാർ ഉണ്ടെന്നും അവർ ഇടതുഗവണ്മെന്റ്റിനെ തകർക്കാൻ നോക്കുകയാണെന്നുമൊക്കയാണു പറഞ്ഞുകളയുന്നത്‌! രാവിലെ തന്നെ കുളിച്ചു പൌഡറുമിട്ട്‌ കോളേജിലേക്കു പോയിരുന്ന കുമാരന്മാരുടെയും കുമാരിമാരുടേയും കാര്യം ഓർത്തുപോകുകയാണ്. ബസ്‌സ്റ്റോപ്പിൽ നിൽക്കുമ്പോൾ അവരുടെ വിചാരം ലോകം മുഴുവൻ അവരെയാണു ശ്രദ്ധിക്കുന്നതെന്നാണ്. എവിടെ?!

ലോകത്തിന്റെ ഏതോ ഒരു കൊച്ചുമൂലയിൽ അരിവാൾ ചുറ്റിക വിജയിച്ചുവെന്നും പറഞ്ഞ്‌ ഉറക്കം നഷ്ടപ്പെടുത്താൻ മാത്രം വിഡ്ഢികളാണോ എന്തോ അമേരിക്കക്കാർ? ഇനി അഥവാ അവർക്ക്‌ അതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽത്തന്നെ, ഗവണ്മെന്റിനെതിരെ സമരം നടത്തിക്കാൻ പണം മുടക്കാൻ മാത്രം അത്രയ്ക്കു പമ്പരവിഡ്ഢികളായിരിക്കുമോ? അല്പമെങ്കിലും നിരീക്ഷണപാടവമുണ്ടെങ്കിൽ അവർ ഇതിനകം തന്നെ മനസ്സിലാക്കിയിട്ടുണ്ടാവണം – കമ്മ്യൂണിസ്റ്റുഗവണ്മെന്റിനെ താഴെയിറക്കാൻ കമ്മ്യൂണിസ്റ്റുകൾ തന്നെ ധാരാളമാണെന്ന്‌. അധികാരത്തിൽക്കയറി ആദ്യവർഷം പോലും തികയ്ക്കണമെന്നില്ല – അതിനു മുമ്പു തന്നെ സകലരേയും വെറുപ്പിക്കുക എന്ന വിദ്യയിൽ വിദഗ്ദ്ധന്മാരാണവർ.

കമ്മ്യൂണിസ്റ്റുകൾ എന്തിനേയും അമിതമായി രാഷ്ട്രീയം കലർത്തിയാണു കാണുന്നത്‌. അതുകൊണ്ടൊക്കെത്തന്നെയാണ് ഇത്തരം കമന്റുകൾ ഉണ്ടാകുന്നത്‌. ഇവിടെ അമേരിക്കയും ചൈനയുമൊന്നുമല്ല പ്രശ്നം. കേരളമാണ്. മലയാളമാണ്. ഇവിടുത്തെ പാഠപുസ്തകമാണ്. അത്‌ നമ്മൾ മലയാളികൾ തന്നെയാണു പരിഹരിക്കേണ്ടത്‌.

കോൺഗ്രസും ബി.ജെ.പി.യുമടക്കം, ഇടതുപക്ഷത്തല്ലാത്ത പ്രമുഖകകക്ഷികളൊക്കെ പാഠപുസ്തകത്തിനെതിരാണ്. എന്നുവച്ച്‌ ‘സമരങ്ങൾ രാഷ്ട്രീയപ്രേരിത‘മാണെന്നു പറയാൻ തുടങ്ങിയാൽ അതു തെറ്റാണ്. സർക്കാരിനെ താഴെയിറക്കാൻ മാത്രമാണ് – മറ്റൊരു വിമോചനസമരത്തിനുള്ള പുറപ്പാടാണ് – ലോക്‌സഭാതെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് എന്നൊക്കെയുള്ള പറച്ചിലുകൾക്ക്‌ ഒരുതരം കുറ്റസമ്മതത്തിന്റെ സ്വരമാണ്. അപ്പോൾ, സമരക്കാർക്കു ജനപിന്തുണ കിട്ടും എന്നവർ ഭയക്കുന്നു എന്നർത്ഥം. ഇതെന്താ കമ്മ്യൂണിസ്റ്റുകൾക്ക്‌ ഇത്രയ്ക്ക്‌ ആത്മവിശ്വാസമില്ലേ?

പാഠപുസ്തകം കമ്മ്യൂണിസ്റ്റുകളല്ലാത്തവർക്കു മിക്കവർക്കും താത്പര്യമില്ലാത്ത ഒന്നാണ്. സമരം ചെയ്യുന്നവർക്കു രാഷ്ട്രീയനേട്ടവുമുണ്ടായേക്കാം. എന്നു വച്ച്‌ അതാണു ലക്ഷ്യം എന്നു പറയുന്നതു മണ്ടത്തരമാണ്. പുസ്തകമാണു പ്രശ്നം. പിഴവുകൾ പരിഹരിച്ച്‌ എത്രയും പെട്ടെന്നു തലയൂരാനാണ് സർക്കാർ ശ്രമിക്കേണ്ടത്‌.

“പാഠപുസ്തകവിരുദ്ധസമരം വികസനത്തെ അട്ടിമറിക്കാനാ“ണെന്നൊക്കെ കോടിയേരി പ്രഖ്യാപിച്ചിരിക്കുന്നു. എസ്‌.എഫ്‌.ഐ.യുടെ പ്രകടനത്തിനു മുന്നിൽ പ്രസംഗിച്ചതാണ്. “വിവാദം അർത്ഥശൂന്യ“വുമാണത്രേ. ഉത്തരവാദിത്തപ്പെട്ടവർ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഇങ്ങനെ ഒളിച്ചോടുന്നതു ദു:ഖകരമാണ്. സത്യത്തിൽ ഇത്തരം രാഷ്ട്രീയപ്രസ്താവനകളാണ് തികച്ചും അർത്ഥശൂന്യം. ആളുകൾ വികസനത്തെയല്ല – കമ്മ്യൂണിസ്റ്റുവൽക്കരിക്കപ്പെട്ട പാഠപുസ്തകത്തെ മാത്രമാണ് എതിർക്കാനും തടയാനും ശ്രമിക്കുന്നത്‌. അർത്ഥശൂന്യമായ രാഷ്ട്രീയപ്രസ്താവനകൾ ആവർത്തിച്ചുകൊണ്ട്‌ ഈ പ്രശ്നം ഇങ്ങനെ നീട്ടി നീട്ടിക്കൊണ്ടുപോകാതെ വിട്ടുവീഴ്ചകൾക്കു തയ്യാറായി ഇതൊന്നവസാനിപ്പിച്ചുകൂടേ?

അതിനിടയ്ക്ക്‌ വിദ്യാഭ്യാസമന്ത്രി പുസ്തകവുമായി ഡൽഹിയ്ക്കു പോയത്‌ എന്തിനാണാവോ? ഈ അർജ്ജുൻസിംഗിനും യശ്പാലിനുമൊക്കെ അതിന്റെ പരിഭാഷവായിച്ച്‌ എന്തുപിടികിട്ടാനാണ്? പിടികിട്ടിയാൽത്തന്നെ മലയാളികളുടെ പരാതിയ്ക്ക്‌ അഭിപ്രായം പറയാൻ അവർ ആരാണ്?

അപ്പോളതാ ഒരു ‘വിദഗ്ദ്ധ സമിതി’ വന്നിരിക്കുന്നു! പാഠപുസ്തകത്തേക്കുറിച്ചു പരാതികളുള്ളവർക്കു പ്രാതിനിധ്യമില്ലാത്ത ഒരു സമിതി വെറുമൊരു അധികപ്പറ്റു മാത്രമല്ലെന്നുണ്ടോ? വേറുതെ കുറേ സമയം നീട്ടിക്കിട്ടാമെന്നല്ലാതെ? പുരോഗമനകലാസാഹിത്യസംഘം വേറേ യോഗം ചേർന്ന്‌ ആക്രോശം മുഴക്കുന്നുണ്ടല്ലോ. പിന്നെന്തിനാണ് പ്രത്യേകിച്ച്‌ വേറൊരു ‘വിദഗ്ദ്ധ സമിതി’?

പാഠപുസ്തകത്തിൽ പിഴവുകളുണ്ടാവാം എന്ന്‌ വിദ്യാഭ്യാസമന്ത്രി ഒടുവിൽ സമ്മതിച്ചതായി കേൾക്കുന്നു. അത്രയുമെങ്കിലും നല്ലത്‌. പിടിവാശി അവസാനിപ്പിച്ച്‌ എത്രയും പെട്ടെന്ന്‌ പ്രശ്നമവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ഇതിങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോയാൽ ഇടതുസർക്കാരിനു പരിക്കുകൾ വർദ്ധിക്കുകയേയുള്ളൂ.

--------------------------------------------------------------------------
6. കോരിയൊഴിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ്‌മതവർഗ്ഗീയത
--------------------------------------------------------------------------

ചില പൊതുവിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ജീവിക്കുന്ന ഒരു സമൂഹമെന്ന നിലയിൽ കമ്മ്യൂണിസ്റ്റുകളുടേത്‌ തികച്ചും ഒരു മതസമൂഹമാണ്. ദൈവാരാധന - ആത്മീയത – മുതലായകാര്യങ്ങളിൽ മാത്രമേ അവർക്ക്‌ മറ്റുള്ളവരിൽ നിന്നു വ്യത്യാസമുള്ളൂ. കമ്മ്യൂണിസ്റ്റുകൾക്ക്‌ പൊതുവായ ഒരു അഭിപ്രായം - ഒരു മതം – ഉണ്ട്‌. അവർ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നത്‌ അവരുടെ പ്രത്യയശാസ്ത്രത്തെയാണെന്നുവച്ച്‌ അവരൊരു മതസമൂഹമല്ലാതാകുന്നില്ല. ദൈവാരാധനയോടുള്ള വിമുഖത – വിശ്വാസമില്ലായ്മ – ഇതൊക്കെച്ചേർന്ന്‌ അവരെ മതമില്ലാത്തവരല്ല – മറിച്ച്‌ മറ്റൊരു മതമുള്ളവരായാണ് ആക്കിത്തീർക്കുന്നത്‌.

ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്റുകൾ - ഈ നാലു മത വിഭാഗക്കാരും കേരളത്തിൽ പ്രബലരാണ്. ഇതിൽ ഏതെങ്കിലുമൊരു മതസമൂഹം മറ്റൊന്നിനെയോ മറ്റെല്ലാത്തിനെയുമോ വെറുപ്പിക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തിയിലേർപ്പെട്ടാൽ അതു പ്രതിഷേധങ്ങൾക്കിടയാക്കും. അത്‌ മൊത്തത്തിൽ മലയാളി സമൂഹത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

കേരളത്തിലെ ഈ നാലു പ്രബലമതവിഭാഗങ്ങളിൽ ഏറ്റവുമധികം സംഘടിതമായ മതമേതെന്നു ചോദിച്ചാൽ - അതു കമ്മ്യൂണിസ്റ്റുകളുടേതാണ്. വിവിധസംഘടനാ ചട്ടക്കൂടുകൾ കൊണ്ട്‌ അവർ തികച്ചും പരസ്പരബന്ധിതമായ ഒരു സമൂഹം സൃഷ്ടിച്ചിരിക്കുന്നു. മതനേതാക്കളുടെ നിർദ്ദേശങ്ങൾ ചോദ്യം ചെയ്യപ്പെടാതെ തന്നെ അനുസരിക്കപ്പെടുക എന്നത്‌ ഏറ്റവുമധികം സംഭവിക്കുന്നതും അവരുടെ കാര്യത്തിലാണ്.

ആരാധനാക്രമങ്ങളിൽനിന്ന്‌ അകന്നു നിൽക്കുന്ന മതസമൂഹമായതുകൊണ്ട്‌ തങ്ങളുടെ കാഴ്ചപ്പാടുകൾ സ്വാഭാവികമായിത്തന്നെ മതേതരമാണ് എന്നൊരു വലിയ തെറ്റിദ്ധാരണ കമ്മ്യൂണിസ്റ്റുകൾക്കുണ്ട്‌. അത്‌ പല ആശയക്കുഴപ്പങ്ങൾക്കും കാരണമായിത്തീരുന്നുമുണ്ട്‌.

കമ്മ്യൂണിസ്റ്റുകൾ ഉൾപ്പെടെയുള്ള മതസമൂഹങ്ങളിൽ യാതൊന്നിനോടും അമിതമായ ആഭിമുഖ്യം പുലർത്താതെ – ഒന്നിനേയും മനപ്പൂർവ്വം ഉപദ്രവിക്കാതെ – ഒന്നിനും അമിത പ്രാധാന്യമോ പരിഗണനയോ കൊടുക്കാതെയുള്ള ഒരു സമീപനത്തെ മാത്രമേ മതങ്ങൾക്ക്‌ ഇതരമായ – അഥവാ മതേതരമായ - സമിപനം എന്നു പറയാൻ പറ്റൂ.

ഇത്തരത്തിൽ മതേതരമല്ലാത്തതിനെ വിളിക്കേണ്ടത്‌ വർഗ്ഗീയം എന്നാണെങ്കിൽ, ഏഴാം ക്ലാസ്‌ പാഠപുസ്തകം അങ്ങേയറ്റം വർഗ്ഗീയമാണ്. കാ‍രണം – കമ്മ്യൂണിസ്റ്റുമതവിശ്വാസികൾക്കു മാത്രം താത്പര്യമുള്ള – മറ്റുള്ള പലർക്കും പലതുകൊണ്ടും എതിർപ്പുള്ള – ധാരാളം കാര്യങ്ങൾ ആ പുസ്തകത്തിൽ കാണാൻ സാധിക്കും. എത്രപേർ എത്രകാലം ഘോരഘോരം വാദിച്ചാലും ശരി – തെറ്റാണെന്നു തെളിയിക്കാനാകാത്തത്ര അനിഷേദ്ധ്യമായൊരു സത്യമാണിത്‌.

കമ്മ്യൂണിസ്റ്റുവർഗ്ഗീയതയടങ്ങിയ പുസ്തകങ്ങൾ വിപണിയിലെത്തുന്നതിനെ ആരും എതിർക്കില്ല. ഓരോമതവിശ്വാസികൾക്കും അവരവരുടെ വിശ്വാസങ്ങൾ മുറുകെപ്പിടിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ അത്‌ വഞ്ചനയിലൂടെയോ ഭീഷണിയിലൂടെയോ അടിച്ചേൽ‌പ്പിക്കപ്പെടുമ്പോൾ അതിശക്തമായിത്തന്നെ എതിർക്കപ്പെടും. പുസ്തകങ്ങൾ, ലഘുലേഖകൾ, പോസ്റ്ററുകൾ, പത്രമാദ്ധ്യമങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ട്‌ കമ്മ്യൂണിസ്റ്റുകൾ ആശയപ്രചാരണം നടത്തുന്നതിനെ ഇപ്പോളും ആരും എതിർക്കുന്നില്ല. പക്ഷേ അതൊരു നിർബന്ധിതപാഠ്യപദ്ധതിയുടെ ഭാഗമായി മാറുമ്പോൾ എതിർക്കപ്പെടും എന്നത്‌ തികച്ചും സ്വാഭാവികമാണ്.

--------------------------------------------
7. സമരങ്ങളോടുള്ള സമീപനം
--------------------------------------------

നിർഭാഗ്യവശാൽ, ഏറ്റവും സംഘടിതമായതു മാത്രമല്ല – ഏറ്റവും അസഹിഷ്ണുതയുള്ള മതവും കമ്മ്യൂണിസ്റ്റുമതം തന്നെ. സമരങ്ങളോടുള്ള സർക്കാർ സമീപനം അതാണു വീണ്ടും വീണ്ടും തെളിയിക്കുന്നത്‌.

പുസ്തകത്തിന്റെ മുപ്പത്തിയഞ്ചാം പേജിൽ സ്വാതന്ത്ര്യസമരകാലത്തെ ‘വാഗൺ ട്രാജഡി‘യേക്കുറിച്ചു പറയുന്ന ഒരു ഭാഗമുണ്ട്‌. അതിനുശേഷം കൊടുത്തിരിക്കുന്ന ചോദ്യം ഇങ്ങനെ.

അന്നും ഇന്നും ഭരണാധികാരികൾ പ്രതിഷേധസമരങ്ങളോടു കാണിക്കുന്ന സമീപനങ്ങൾ താരതമ്യം ചെയ്യൂ. എന്താണു നിങ്ങളുടെ നിഗമനം?

ഭേഷായി! ഇപ്പോൾ അത്തരമൊരു പരിശോധന നടത്തിയിട്ട്‌ ആ നിഗമനം പറയാതിരിക്കുന്നതു തന്നെയാവും ഭേദം!

അങ്ങേയറ്റത്തെ അസഹിഷ്ണുത - കമ്മ്യൂണിസ്റ്റുകളുടെ മുഖമുദ്രയായ അസഹിഷ്ണുത – അതൊന്നു മാത്രമാണ് സമരങ്ങൾക്കുനേരെ സർക്കാരും സർക്കാർ അനുകൂലസംഘടനകളും പ്രകടിപ്പിച്ചുകാണുന്നത്‌. എന്തിനും ഏതിനും അവർ മറുപടി പറയുന്നത്‌ കയ്യാങ്കളിയിലൂടെയാണ്. ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയുമല്ലാതെ, മര്യാദാപൂർവ്വവും അതേസമയം തന്ത്രപരവുമായ ഇടപെടലുകളിലൂടെയും വേണമെങ്കിൽ കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കാം എന്ന ലളിതരാഷ്ട്രീയപാഠം അവർക്ക്‌ തികച്ചും അന്യമാണെന്നുറപ്പിക്കുന്ന സംഭവങ്ങളാണിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്‌.

പാഠപുസ്തകത്തെ എതിർക്കുന്നവരെ “തെരുവിൽ നേരിടു“മെന്നാണ് സർക്കാർ അനൂകൂലസംഘടനകൾ പറയുന്നത്‌. ‘പള്ളീലച്ചന്മാരെ ളോഹയിട്ടു വഴിനടക്കാൻ അനുവദിക്കില്ല‘ എന്ന് ആക്രോശിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം വിപ്ലവസംഘടനകൾ പ്രകടനങ്ങൾ സംഘടിപ്പിച്ചത്‌. കമ്മ്യൂണിസ്റ്റുകൾക്ക്‌ എതിരുനിൽക്കുന്നത്‌ ആരായാലും അവരെ തുണിയുടുത്തുനടക്കാൻ അനുവദിക്കില്ല എന്നൊരു ധാർഷ്ട്യപ്രഖ്യാപനമായി അതാരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറയാനാവില്ല. “വെള്ളക്കൊടിയെ തൊട്ടുകളിച്ചാൽ - വെള്ളപുതച്ചു കിടത്തിക്കും” എന്നു ഭീഷണസ്വരത്തിൽ പാടുന്നവരാണു മാർക്സിസ്റ്റു ചെറുപ്പക്കാർ. “വെള്ളയുമിട്ടു നടക്കുന്നവരെ” എന്ന്‌ ആദ്യത്തെ വരി തിരുത്തിപ്പാടാൻ അവർക്കധികം സമയമൊന്നും വേണ്ട. അതിനെ വിപ്ലവാവേശം ബാധിച്ച ഏതാനും ചെറുപ്പക്കാരുടെ വികലചിന്തയായിട്ടല്ല – മറിച്ച്‌, തങ്ങളെ എതിർക്കുന്നവരോടുള്ള സർക്കാർനിലപാടിന്റെ സൂചനയായിട്ടാണ് എടുക്കേണ്ടത്‌.

“തങ്ങൾ കുത്തകയാക്കിവച്ചിരുന്ന അക്രമസമരത്തിന്റെ പാത ഏറ്റെടുക്കാൻ യു.ഡി.എഫ്‌. അനുകൂലവിദ്യാർത്ഥിസംഘടനകളെ അനുവദിക്കില്ല” എന്ന മട്ടിലായിരുന്നു കോട്ടയത്ത്‌ ചുവപ്പുസേന നടത്തിയ “അക്രമവിരുദ്ധ“ പ്രകടനം! മനോരമയ്ക്കും മറ്റു മാദ്ധ്യമപ്രവർത്തകർക്കുമെതിരെ നടത്തിയ ഹീനമായ അക്രമത്തെ സർക്കാർ എങ്ങനെയാണു കാണുന്നതെന്നറിയില്ല. പക്ഷേ, സർക്കാറിന്റെ മർദ്ദനനയം നടപ്പാക്കുന്ന പ്രതിനിധികളായിത്തന്നെയാണ് ആ ആക്രമിസംഘത്തെ മറ്റുള്ളവർ കാണുന്നത്‌.

പാഠപുസ്തകത്തിനെതിരെമാത്രമല്ല – ചില നിയമനങ്ങളിലെ അഴിമതിയടക്കം വിവിധമേഖലകളിൽ സർക്കാരിന്റെ തെറ്റായ നയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സെക്രട്ടേറിയറ്റ്‌ പരിസരത്ത്‌ യുവമോർച്ച സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നത്‌. അവരുടെ സമരപ്പന്തലിലേക്ക്‌ ഇരച്ചുകയറി മിന്നലാക്രമണം നടത്തിക്കൊണ്ടാണ് ഡിഫിക്കാർ വിപ്ലവവീര്യം പ്രകടിപ്പിച്ചത്‌. അക്രമം നടത്താൻ കൂട്ടുനിൽക്കുക – എറിയാൻ കല്ലെടുത്തുകൊടുക്കുക – ഇതൊക്കെപ്പോരാഞ്ഞ്‌ ഈ അന്യായങ്ങളുടെയെല്ലാം ഇരകളുടെ നേരേ ലാത്തിച്ചാർജ്ജും കൂടി അഴിച്ചുവിട്ടപ്പോളാണ് ചുവപ്പൻ പോലീസിനു സമാധാനമായത്‌. ഈ സംഭവങ്ങളിലെല്ലാം – ഇടതുവിദ്യാർത്ഥി‌/യുവജനസംഘടനകളും പോലീസുമെല്ലാം സർക്കാരിന്റെ പ്രതിനിധികളാണ്. പ്രതിഷേധസമരങ്ങളോടുള്ള സർക്കാരിന്റെ സമീപനമാണ് ഇവരുടെയെല്ലാം പ്രവൃത്തിയിലൂടെ പ്രതിഫലിക്കുന്നത്‌.

പാഠപുസ്തകത്തിൽ പറയുന്നതുപോലെ, “അന്നും ഇന്നും ഭരണാധികാരികൾ പ്രതിഷേധസമരങ്ങളോടു കാണിക്കുന്ന സമീപനങ്ങൾ താരതമ്യം ചെയ്ത്‌ “ ആളുകൾ ഒരു നിഗമനത്തിലെത്തിയാൽ ആ നിഗമനം കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം കേൾവിയ്ക്കു തീരെ സുഖകരമായിരിക്കില്ല. അതുകൊണ്ട്‌ ആ ചോദ്യത്തിനു മറുപടിയായി
സർക്കാരിനോട്‌ ഒരു മറുചോദ്യം മാത്രം ചോദിക്കുന്നതാവും ഉത്തമം. ആ ചോദ്യവും പാഠപുസ്തകത്തിൽ നിന്നു തന്നെയെടുക്കാം. നാല്പതാം പേജിൽനിന്ന്:-

സാമൂഹ്യതിന്മകൾക്കെതിരെ പ്രതികരിക്കുന്നതിന് മുന്നോട്ടു വരുന്നവർ ആക്രമിക്കപ്പെടുന്നു. ഇതു ശരിയാണോ? ഇവർ ആക്രമണത്തിന് ഇരയാകാൻ എന്തായിരിക്കും കാരണം?

--------------------------------------------------------
8. യഥാർത്ഥപാഠങ്ങൾ ഇവയൊക്കെ :-
--------------------------------------------------------

ഈ പാഠപുസ്തകം – അതിനെതിരെയുള്ള പ്രതിഷേധം – മറിച്ചുള്ള പ്രതികരണങ്ങൾ - ഇവയൊക്കെച്ചേർന്ന്‌ പകർന്നു തരുന്ന യഥാർത്ഥപാഠങ്ങൾ ഇതൊക്കെയാണ്.

എപ്പോളൊക്കെ അവസരം ലഭിച്ചിട്ടുണ്ടോ അപ്പോളൊക്കെ ചരിത്രം വളച്ചൊടിക്കാനും തങ്ങൾക്കനുകൂലമാക്കി അവതരിപ്പിക്കാനും ശ്രമിക്കുക എന്ന രീതിയിൽനിന്ന്‌ കമ്മ്യൂണിസ്റ്റുകൾ ഇനിയും പിന്നോക്കം പോയിട്ടില്ല.

സമഗ്രാധിപത്യം എന്ന പരമമായ ലക്ഷ്യത്തിലേക്കു നയിക്കാനുതകുന്ന എന്തു പരിപാടികളും അവർ നിരന്തരമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിക്കൊണ്ടിരിക്കും.

അണികൾക്ക്‌ ഈയിടെയായി തിരിച്ചറിവുണ്ടാകുന്നുണ്ട്‌. എങ്കിലും, പാർട്ടികൾ ഒരു നിലപാടെടുത്താൽ - അതു തെറ്റാണെന്ന്‌ എത്രയധികം ഉറപ്പുണ്ടെങ്കിലും അതിനെ അന്ധമായി ന്യായീകരിക്കുക എന്ന മാനസികാടിമത്തത്തിൽ നിന്ന്‌ ഭുരിഭാഗവും ഇനിയും മോചിതരായിട്ടില്ല.

ആരൊക്കെ എത്രയൊക്കെ വിശദീകരിച്ചുകൊടുത്താലും ശരി – മറ്റുള്ളവരുടെ ഭാഗത്തുനിന്നുകൂടി കാര്യങ്ങൾ ആലോചിക്കാനോ തങ്ങളുടെ തെറ്റുകൾ അംഗീകരിക്കാനോ നിലപാടുകൾ പുന:പരിശോധിക്കാനോ കമ്മ്യൂണിസ്റ്റുകൾ ഇപ്പോളും തയ്യാറല്ല.

അവർ പിടിക്കുന്ന മുയലിനു കൊമ്പ്‌ മൂന്നല്ല – മുപ്പതിനായിരമാണ്.

സുവ്യക്തമായ കാര്യങ്ങളുടെ പേരിൽ‌പ്പോലും അനാവശ്യമായി തർക്കിച്ചും തമ്മിൽത്തല്ലിയും മലയാളിസമൂഹം ഊർജ്ജവും സമയവും പാഴാക്കുന്നു.

അടുത്തെങ്ങും കേരളം രക്ഷപെടുമെന്നു തോന്നുന്നില്ല.

ഇതൊക്കെയാണ് പാഠങ്ങൾ.

വേദനിപ്പിക്കുന്ന ചില സാമൂഹ്യപാഠങ്ങൾ!


--------------
അനുബന്ധപോസ്റ്റ്‌:- ‘മയ’മില്ലാത്ത ധീരൻ - ഒരു ബദൽ പാഠപുസ്തകം – സാമ്രാജ്യത്വസമക്ഷം!