Monday, October 29, 2007

അന്നു ഞാന്‍ കോട്ടയം DYFI - സോറി - DYSP!

"ഓര്‍മ്മയുണ്ടോ ഈ മുഖം?" എന്നു ചോദിച്ചുകൊണ്ടാരംഭിക്കുന്ന ഡയലോഗ്‌ - "കമ്മീഷണര്‍' എന്ന ചിത്രത്തിലേത്‌ - ഹാസ്യാത്മകമായി അവതരിപ്പിക്കുമായിരുന്ന ചില മിമിക്രി കലാകാരന്മാരെ ഓര്‍ത്തു പോകുന്ന സംഭവങ്ങളൊക്കെയാണ്‌ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്‌. ആകെ കണ്‍ഫ്യൂഷനടിച്ചു പോകുകയാണ്‌. ഇവിടെ ആരൊക്കെയോ "ആടിനെ പട്ടിയാക്കുന്നു"വെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. ഏതാണ്‌ ആട്‌ - ഏതാണ്‌ പട്ടി എന്നു മാത്രം മനസിലാകുന്നില്ല?

ഡി.വൈ.എസ്‌.പി. എന്ന സ്ഥാനപ്പേരിന്റെ സംരക്ഷണമുള്ള പി.ബി.വിജയനോ അല്ലെങ്കില്‍ ഡി.വൈ. എഫ്‌.ഐ.ക്കു സംരക്ഷണം കൊടുക്കുന്ന പിണറായി വിജയനോ - ആരെങ്കിലുമൊക്കെ ഉത്തരം പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നേനെ. തെളിവുകള്‍ മറിച്ചു പറഞ്ഞാലും, അവരൊക്കെപ്പറയുന്നതു നാം വിശ്വസിക്കണമെന്നാണല്ലോ പ്രമാണം. ഏത്‌?

* * * * * * * * * *

"ചങ്ങനാശ്ശേരി കോളേജില്‍ എസ്‌.എഫ്‌.ഐ. - എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം" എന്നൊരു വാര്‍ത്ത വരുന്നു. കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക്‌ - കുറച്ചുകാലമെങ്കിലും ജീവിച്ചിട്ടുള്ളവര്‍ക്ക്‌ - അതില്‍ അതിശയിക്കാനൊന്നുമില്ല. കേരളത്തിലെ കലാലയങ്ങളില്‍ പഠിച്ചിട്ടുള്ളവര്‍ക്കു പ്രത്യേകിച്ചും.

അക്രമവും ഭീഷണിയും ബലപ്രയോഗവുമൊക്കെ ഉപാധികളായി സ്വീകരിച്ചാണ്‌ മാര്‍ക്സിസ്റ്റ്‌ അനുകൂലസംഘടനകളെല്ലാം പ്രവര്‍ത്തിക്കുന്നത്‌. ചോരത്തിളപ്പു കൂടുതലുള്ള പ്രായമായതു കൊണ്ട്‌ വിദ്യാര്‍ത്ഥി-യുവജന സംഘടനകളില്‍ അതു കൂടുതല്‍ പ്രകടമാണെന്നു മാത്രം. ഭയം മൂലം പലരും അവരുടെ പോക്രിത്തരങ്ങള്‍ക്കു മുമ്പില്‍ നിശ്ശബ്ദത പാലിച്ചു വഴങ്ങിക്കൊടുക്കുമ്പോള്‍, ധീരന്മാര്‍ പക്ഷേ, ചോദ്യം ചെയ്യും. അത്‌ പലപ്പോഴും സംഘര്‍ഷങ്ങള്‍ക്കിട നല്‍കുകയും ചെയ്യും. ഇതിലൊന്നും യാതൊരു പുതുമയുമില്ല.

പക്ഷേ...

സംഘര്‍ഷം തടയാന്‍ ശ്രമിച്ച പോലീസുദ്യോഗസ്ഥന്‍ തലക്കടിയേറ്റു മരിക്കുന്ന സംഭവം ആദ്യമായിട്ടാണ്‌. ദു:ഖത്തോടെ ആ വാര്‍ത്ത വായിക്കുമ്പോള്‍ - ആദ്യം മനസ്സില്‍ തെളിഞ്ഞ ചിത്രം ഇങ്ങനെയായിരുന്നു.

ഇരുവിഭാഗം വിദ്യാര്‍ത്ഥികളും ചേരി തിരിഞ്ഞ്‌ ഏറ്റുമുട്ടുന്നു. ഇടയില്‍പ്പെട്ടു പോകുന്ന പോലീസുകാരന്‌ ആകസ്മികമായി അടികിട്ടി അയാള്‍ മരിക്കാനിടയാകുന്നു. അടിച്ചതാരാണെങ്കിലും ശരി - സംഘര്‍ഷത്തിനിടയാക്കിയ സാഹചര്യം സൃഷ്ടിച്ചവരടക്കം - അവിടം മുതലിങ്ങോട്ട്‌ പലരും - വേണ്ടത്ര സുരക്ഷാ ഉപാധികളില്ലാതെ സംഘര്‍ഷമേഖലകളില്‍ പോലീസുകാര്‍ സേവനമനുഷ്ഠിക്കേണ്ടി വരുന്ന വ്യവസ്ഥിതിക്കു കാരണക്കാര്‍ വരെ പലരും - കുറ്റക്കാരാണ്‌.

എന്നാല്‍ - പുറത്തു വന്നു കൊണ്ടിരുന്ന വാര്‍ത്തകളുടെ സ്വഭാവം വേറൊന്നായിരുന്നു. കൊലപാതകികളേക്കുറിച്ചു വ്യക്തമായ സൂചനകള്‍ കിട്ടിയതും അവിടുന്നു തന്നെ.

എ.ബി.വി.പി. പ്രവര്‍ത്തകര്‍ (മാത്രം??) അറസ്റ്റില്‍! (എന്നാത്തിനോ എന്തോ?)

ആഭ്യന്തരമന്ത്രി ഉടന്‍ സ്ഥലം സന്ദര്‍ശിച്ചു പ്രസ്താവന നടത്തുന്നു. കൊന്നത്‌ ആര്‍.എസ്‌.എസ്‌.കാരാണെന്നും അത്‌ ആസൂത്രിതമായിരുന്നു(!!)വെന്നും മറ്റും. (എന്തരിനോ എന്തോ?) പിണറായി വിജയനും ഡി.ജി.പി.യും ഒക്കെ ധൃതിപ്പെട്ട്‌ പ്രഖ്യാപിച്ചതും അതു തന്നെ.

കോട്ടയത്തെ സംഘപരിവാര്‍ കാര്യാലയങ്ങളില്‍ പോലീസ്‌ റെയ്ഡ്‌ നടത്തുന്നു! (എന്തോന്നിനോ എന്തോ?)

ഒരു ബി.എം.എസ്‌. നേതാവിനെ അറസ്റ്റു ചെയ്തത്രെ! (എന്തൂട്ടിനോ എന്തോ?)

കാര്യങ്ങള്‍ അത്രയുമായപ്പോഴേക്കും ചിത്രം ഏതാണ്ടു വ്യക്തമായിരുന്നു. രാഷ്ട്രീയക്കളികളേക്കുറിച്ചു ബോധമുള്ള ഏതൊരാളെയും പോലെ ഞാനും മനസ്സില്‍ക്കുറിച്ചു. "ഇത്‌ ആദ്യം വിചാരിച്ചതു പോലെ ഒരു ആകസ്മിക സംഭവമല്ല. കൊലയ്ക്കു പിന്നില്‍ മാര്‍ക്സിസ്റ്റ്‌ ക്രിമിനല്‍ സംഘം മാത്രമായിരിക്കണം ഉള്‍പ്പെട്ടിട്ടുള്ളത്‌. പ്രതികളെ കണ്ടെത്തിയെന്നും അറസ്റ്റു നടത്തിയെന്നും മറ്റുമുള്ള ധൃതിപിടിച്ച പ്രഖ്യാപനങ്ങള്‍ തെളിയിക്കുന്നത്‌ അതു തന്നെ. ഈ തിടുക്കം - ഇത്‌ ഒത്തിരി കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌.“

ഊഹങ്ങള്‍ ശരിയായി!

കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടേയിരുന്നു.

സി. ഐ. റ്റി, യു., ഡി.വൈ. എഫ്‌. ഐ., എസ്‌. എഫ്‌. ഐ. തുടങ്ങിയ മാര്‍ക്സിസ്റ്റ്‌ പോഷകസംഘടനകളില്‍ പെട്ട അക്രമികള്‍ കയ്യില്‍ പട്ടികക്കഷണങ്ങളും മറ്റുമായി പോലീസിനെ ആക്രമിച്ചതിനിടയിലാണ്‌ തലയ്ക്ക്‌ അടി കിട്ടിയതെന്ന ദൃക്‌സാക്ഷി മൊഴികള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ മാദ്ധ്യമങ്ങള്‍ തയ്യാറായി. എ.ബി.വി.പി.ക്കാര്‍ അപ്പോള്‍ ദൂരത്തായിരുന്നുവെന്നും അവര്‍ക്കിതില്‍ പങ്കില്ല എന്നുമുള്ള സാക്ഷി നിരീക്ഷണങ്ങള്‍, സംഘപരിവാര്‍ സംഘടനകളെ അന്ധമായി പിന്തുണയ്ക്കേണ്ട യാതൊരു ആവശ്യവുമില്ലാത്ത മാദ്ധ്യമങ്ങള്‍ വരെ തുറന്നെഴുതി.

സംഭവം നടന്നിട്ട്‌ വളരെക്കഴിഞ്ഞതിനു ശേഷം, പ്രകടനം നടത്തുകയായിരുന്ന കുറേ വിദ്യാര്‍ത്ഥികളെ പിടികൂടുക മാത്രമായിരുന്നുവെന്നത്‌ വെളിപ്പെട്ടു. പോലീസുകാരന്റെ മരണം അടിയേറ്റല്ല - മറിച്ച്‌ ഹൃദയസ്തംഭനം മൂലമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതു കൂടി പുറത്തറിഞ്ഞതോടെ കുറ്റവാളികളെ രക്ഷിക്കാന്‍ ഭരണകൂടം നടത്തുന്ന നഗ്നമായ ശ്രമങ്ങള്‍ പകല്‍ പോലെ വെളിച്ചത്തായി.

സംഭവം നടന്ന്‌ മിനിട്ടുകള്‍ക്കകം കുറ്റവാളികളെ തിരുവനന്തപുരത്തു പ്രഖ്യാപിച്ചതെങ്ങനെ എന്നും, ഏ.കേ.ജി. സെന്ററില്‍ നിന്നു വന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു സംസാരിക്കുക മാത്രമല്ലേ ചെയ്തത്‌ എന്നുമുള്ള ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഡി.ജി.പി. വിളറി.

യഥാര്‍ത്ഥപ്രതികളുടെ ചിത്രങ്ങള്‍ നാടെങ്ങും പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ ഈ അനീതിയെ നേരിടുമെന്ന ബി.ജെ.പി.യുടെ പ്രഖ്യാപനം ഇടതു തിരക്കഥാകൃത്തുക്കളുടെ മനസ്സില്‍ വെള്ളിടി വീഴ്ത്തി.

പിടി കൂടിയവരെ പോലീസ്‌ കൃരമായി മര്‍ദ്ദിച്ചതിന്റെ തെളിവായി അവരിലൊരാളുടെ മൂക്കിലൂടെ ചോര വാര്‍ന്നു കൊണ്ടിരുന്നത്‌ ജനം ഞെട്ടലോടെ കണ്ടു. അത്‌ അയാള്‍ തെന്നി വീണതു മൂലമാണെന്ന്‌ (!!!)കണ്ടെത്തിയ ദേശാഭിമാനിയിലെ വരികള്‍ വായിച്ച്‌ ജനം കാറിത്തുപ്പി.

ഒടുവില്‍, രക്ഷയില്ലെന്നായപ്പോള്‍ തലയൂരല്‍ ശ്രമങ്ങള്‍ ആരംഭിച്ചു. മാര്‍ക്സിസ്റ്റു ക്രിമിനലുകളേക്കാള്‍ ക്രൂരതയില്‍ ഒട്ടും പിന്നിലല്ലെന്നു തെളിയിച്ച രണ്ടു പോലീസുകാരെ സസ്പെന്റ്‌ ചെയ്തു. DYSP വിജയനെ അന്വേഷണത്തില്‍നിന്നു മാറ്റി നിര്‍ത്തേണ്ടി വന്നു. ഇടതു സംഘടനകള്‍ക്കും (ഉം) പങ്കുണ്ടെങ്കില്‍ അതും (ഉം) അന്വേഷിക്കും എന്നു പ്രഖ്യാപിക്കാന്‍ ഡി.ജി.പി. നിര്‍ബന്ധിതനാകുകയും ചെയ്തു.

* * * * * * * * * *

ഇനി ചില ചോദ്യങ്ങളാണ്‌. ആദ്യം DYSP വിജയനോടാവട്ടെ.

മാഷേ, (സാര്‍ എന്ന അഭിസംബോധന മനപ്പൂര്‍വം ഒഴിവാക്കിയതു തന്നെ) പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ - സംഘപരിവാറുകാരെ അനാവശ്യമായി പിന്തുണയ്ക്കേണ്ട യാതൊരാവശ്യവുമില്ലാത്ത പത്രങ്ങളില്‍ വന്ന അനേകം വാര്‍ത്തകളില്‍ ഒരെണ്ണം മാത്രം - ദാ താഴെക്കൊടുത്തിരിക്കുന്നു




ഇതുപോലെ അനേകം വാര്‍ത്തകള്‍. ഇവയിലെല്ലാം ചൂണ്ടിക്കാണിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും തെറ്റാണെന്നു വിശ്വസിച്ച്‌ ഞങ്ങള്‍ ദേശാഭിമാനി പറയുന്നതു മാത്രം വിശ്വസിക്കണമെന്നാണോ സാര്‍? (ഇത്തവണ സാര്‍ എന്നത്‌ മനപ്പൂര്‍വ്വം) ദേശാഭിമാനി ഒറ്റദിവസം കൊണ്ട്‌ നന്നായിപ്പോയോ സാര്‍? ഇതു വരെയുള്ള ആയിരക്കണക്കിന്‌ അനുഭവങ്ങള്‍ വച്ചാണെങ്കില്‍, അവര്‍ പകല്‍ എന്നു പറഞ്ഞാല്‍ രാത്രി എന്നു വേണം മനസ്സിലാക്കേണ്ടത്‌. ഇവിടെയും അതു തന്നെ പ്രതീക്ഷിക്കുന്നതല്ലേ ബുദ്ധി - സാര്‍?

പ്രതികളെന്നു പറഞ്ഞ്‌ പിടിച്ചവരെ ഇഞ്ചപ്പരുവമാക്കിയ മാര്‍ക്സിസ്റ്റ്‌ പോലീസ്‌ ഗുണ്ടകളോളം ആത്മാര്‍ത്ഥത സാറിനു വരില്ലെന്നാണ്‌ കേട്ടിട്ടുള്ളത്‌. കുറ്റാരോപിതരായ 100 പോലീസ്‌ ഉദ്യോഗസ്ഥരില്‍ സാറും പെടുമെന്നും, സംഗതികളില്‍ നിന്ന്‌ ഊരിക്കിട്ടാന്‍ വേണ്ടി - തലപ്പത്തുള്ളവരുടെ പ്രീതി കിട്ടാനായി കളിച്ച കളിയാവാമെന്നുമാണ്‌ നിഗമനം. ഇതില്‍ ഏതായാലും ശരി - ഒരു മാര്‍ക്സിസ്റ്റ്‌ അനുകൂല സാഹിത്യസംഘടനയിലുണ്ടായിരുന്നൊരാള്‍ പറഞ്ഞത്‌ ഓര്‍ത്തു കൊണ്ടു പറയുകയാണ്‌. പുലിപ്പുറത്താണു സാര്‍ - സാറിന്റെ യാത്ര. ഒരിക്കല്‍ അതിന്റെ പുറത്തു കയറിയാല്‍ പിന്നെ മരിക്കുന്നതു വരെ അവിടെ ഇറുകിപ്പിടിച്ചിരിക്കാനേ കഴിയൂ. എന്നെങ്കിലുമൊരിക്കല്‍ താഴെയിറങ്ങാമെന്നു വിചാരിച്ചാല്‍ പുലി കടിച്ചു കീറിക്കളയും. രണ്ടായാലും ജീവിതം കട്ടപ്പുക തന്നെ. പുലിപ്പുറത്തുള്ള ആ യാത്ര ആസ്വദിക്കാന്‍ പഠിക്കുക മാത്രമേ പിന്നെ രക്ഷയുള്ളു. സാറിന്‌ എല്ലാ വിധ നന്മകളും നേരുന്നു.

ദു:ഖത്തോടെ ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യട്ടെ. സഹപ്രവര്‍ത്തകന്റെ ശവമഞ്ചത്തില്‍ "ഇന്നു ഞാന്‍ നാളെ നീ" എന്നൊരു വാക്യം കണ്ടേക്കും. സംശയിക്കേണ്ട - 'നാളെ മാര്‍ക്സിസ്റ്റ്‌ കൊലക്കത്തി സാറിനു നേരെയും നീണ്ടേക്കാം - അന്ന്‌ മറ്റൊരു ഉദ്യാഗസ്ഥന്‍ പ്രതികളെ സംരക്ഷിച്ചേക്കാം' എന്ന നിശ്ശബ്ദമായ ഒരു ഓര്‍മ്മപ്പെടുത്തലായിത്തന്നെ താങ്കള്‍ക്കതിനെ എടുക്കാവുന്നതാണ്‌.

* * * * * * * * * *

അടുത്ത ചോദ്യം പിണറായി വിജയനോടാവാം.

അല്ല വിജയോ - ഒന്നു ചോദിക്കട്ടെ. താങ്കളും കൊടിയേരിയുമൊക്കെ ആരുടെ മുന്നിലാണ്‌ ഈ പ്രഖ്യാപനങ്ങളൊക്കെ നടത്തുന്നത്‌? എല്ലാവരും കണ്ണു പൊട്ടന്മാരല്ല സഖാവേ. പാര്‍ട്ടിവേദിയും പൊതുവേദിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്‌. ആനയും ആടും പോലെയല്ല. ഇരുട്ടും വെളിച്ചവും പോലെ - പ്രകടമായ വ്യത്യാസം.

ഇതേ സ്ഥലത്തു വച്ചു തന്നെയാണ്‌ പണ്ടു നിങ്ങള്‍ ബിംബി എന്നൊരു വിദ്യാര്‍ത്ഥിയെ ഇടിച്ചു കൊന്നത്‌. ചങ്ങനാശ്ശേരിയില്‍ നിന്ന്‌ അധികം ദൂരെയല്ല പരുമല. അവിടെയാണ്‌ നിങ്ങള്‍ കുറേ കുട്ടികളെ വെള്ളത്തില്‍ മുക്കിയും ചുടുകട്ട കൊണ്ട്‌ എറിഞ്ഞും കൊന്നു കളഞ്ഞത്‌. നിങ്ങളുടെ പ്രസ്ഥാനത്തിന്റെ ചരിത്രമപ്പാടെ ചോര പുരണ്ടതാണ്‌ മിസ്റ്റര്‍! നിങ്ങള്‍ "നീന്തിക്കയറി" എന്നവകാശപ്പെടാറുള്ള "ചോരച്ചാലുക"ളുണ്ടല്ലോ. ആ ചാലുകള്‍ തീര്‍ത്തത്‌ പലപ്പോഴും നിങ്ങളുടെ കൂട്ടത്തിനു പുറത്തു നിന്നു എന്ന അപരാധം മാത്രം ചെയ്തവരുടെ ചോര കൊണ്ടാണ്‌. നിങ്ങളുടെ കൊലക്കത്തിക്ക്‌ അവസാനം ഇരയായ ആ പാവം പോലീസുകാരന്റെയടക്കം ചോര കൊണ്ട്‌ അങ്ങയറ്റം വികൃതമാണ്‌ വിജയന്‍ - നിങ്ങളുടെ മുഖം! കുറ്റബോധം തരിമ്പുമില്ലെങ്കില്‍പ്പോലും, അനാഥമായിപ്പോയ അനവധി കുടുംബങ്ങളുടെ ശാപം നിങ്ങളെ ഒരു നിഴല്‍ പോലെ പിന്തുടരുന്നുണ്ടാവണം മിസ്റ്റര്‍! അതുകൊണ്ടൊക്കെത്തന്നെയാവണം - മാരകായുധങ്ങള്‍ കൈവശം വച്ചു കൊണ്ടു യാത്രചെയ്യേണ്ട ഗതികേട്‌ താങ്കള്‍ക്കുണ്ടാകുന്നതും. താങ്കളാരെയും ഭയപ്പെടേണ്ടതില്ല വിജയന്‍ - ചോരകുടിക്കാന്‍ തക്കം പാര്‍ത്തു നടക്കുന്ന സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെയല്ലാതെ.

"ഈ ചോരക്കൊതി ഇനിയും തീര്‍ന്നില്ലേ?" എന്നു ഞാന്‍ ചോദിക്കുന്നില്ല. അത്‌ ഉടനെയൊന്നും തീരില്ല എന്നു ബോദ്ധ്യമുള്ളതു കൊണ്ട്‌.

ചോദിക്കാനുള്ളത്‌ മറ്റൊന്നാണ്‌.

തുറന്നു പിടിച്ചിരിക്കുന്ന ലക്ഷക്കണക്കിനു കണ്ണുകളുടെ മുന്നില്‍ വച്ച്‌ ക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്ന അണികള്‍ക്കു വേണ്ടി സംസാരിക്കുന്നതു മനസ്സിലാക്കാം. പക്ഷേ, കുറ്റം മറ്റുള്ളവരുടെ തലയില്‍ ചാര്‍ത്താന്‍ ശ്രമിച്ച്‌ അപഹാസ്യനാവുന്നതെന്തിനാണ്‌? ധൃതിയില്‍ പ്രഖ്യാപനങ്ങളിറക്കി മറ്റുള്ളവരില്‍ കുറ്റമാരോപിക്കാന്‍ നിങ്ങളിത്ര ബദ്ധപ്പെടുന്നതെന്തിനാണ്‌? യഥാര്‍ത്ഥത്തില്‍ അതിന്റെ ആവശ്യമുണ്ടോ എന്ന്‌ ആലോചിച്ചിട്ടുണ്ടോ?

സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതു വഴി അവരുടെ വളര്‍ച്ച തടയാമെന്നു കരുതിയാണോ? ആണെങ്കില്‍, അത്‌ ശുദ്ധ മണ്ടത്തരമാണെന്ന്‌ പറഞ്ഞു കൊള്ളട്ടെ. വാര്‍ത്തകളറിയാന്‍ ദേശാഭിമാനി പോലുള്ള പത്രങ്ങളെ മാത്രം ആശ്രയിക്കേണ്ട കാലം കഴിഞ്ഞുപോയത്‌ അറിഞ്ഞില്ലെന്നുണ്ടോ? കാര്യങ്ങളൊക്കെ പകല്‍ പോലെ വ്യക്തമായിരിക്കേ, ദുരാരോപണങ്ങള്‍ വഴി അവരെ പരാജയപ്പെടുത്താമെന്നു വിചാരിക്കുന്നത്‌ അവരുടെ ശക്തിയും പ്രസക്തിയും പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. നിങ്ങളുടെ ആക്രമണങ്ങള്‍ക്ക്‌ തുടരെ ഇരയാവുന്നതിന്റെ പേരിലും, നിങ്ങളുടെ പോക്രിത്തരങ്ങളെ ചെറുക്കാന്‍ പലപ്പോഴും അവര്‍ മാത്രമേ രംഗത്തു വരാന്‍ തയ്യാറാകുന്നുള്ളൂ എന്നതിന്റെ പേരിലും, അവര്‍ക്ക്‌ കൂടുതല്‍ പിന്തുണ ലഭിക്കുകയേയുള്ളൂ. എന്നേപ്പോലെ, ഇതിനകം തന്നെ അവരോടനുഭാവം വളര്‍ന്നു കഴിഞ്ഞിട്ടുള്ളവര്‍ കൂടുതല്‍ ശക്തിയോടെയും ആത്മാര്‍ത്ഥതയോടെയും അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറാകുകയും ചെയ്യും. പണ്ടുമതെ - ഇപ്പൊളുമതെ - നിങ്ങള്‍ സംഘപ്രസ്ഥാനങ്ങളുടെ പ്രസക്തി നാള്‍ക്കു നാള്‍ വര്‍ദ്ധിപ്പിച്ച്‌ അവരെ വളര്‍ത്തിയിട്ടേ ഉള്ളൂ വിജയന്‍ - തരിമ്പും തളര്‍ത്തിയിട്ടില്ല.

ഇനിയിപ്പോള്‍ - സ്വന്തം അണികളെത്തന്നെ വിശ്വസിപ്പിക്കാനാണ്‌ മറ്റുള്ളവരുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ നോക്കുന്നതെങ്കില്‍ - ആലോചിച്ചു നോക്കൂ - അതും മണ്ടത്തരം തന്നെയല്ലേ? മാര്‍ക്സിസ്റ്റുകാര്‍ കാണിക്കുന്ന സകല പോക്രിത്തരങ്ങളുടെയും പിന്നില്‍ തങ്ങള്‍ തന്നെയാണെന്ന്‌ അണികള്‍ക്ക്‌ അറിയാഞ്ഞിട്ടാണോ? അവര്‍ക്കത്‌ ഒട്ടും അപമാനകരമായിത്തോന്നാറില്ല എന്നതല്ലേ സത്യം? ചങ്ങനാശ്ശേരിയിലും പരുമലയിലുമെല്ലാം കൊലപാതകം നടത്തിയത്‌ മാര്‍ക്സിസ്റ്റുകാരാണെന്ന്‌ സകലര്‍ക്കുമറിയാം. മാര്‍ക്സിസ്റ്റ്‌ പോലീസ്‌ തന്നെ കൊണ്ടു വരുന്ന തെളിവുകള്‍(!) പ്രതികളെ രക്ഷിച്ചില്ലെങ്കിലല്ലേ ആളുകള്‍ അത്ഭുതപ്പെടൂ?

ജയകൃഷ്ണന്‍ മാഷിനെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്‍പിലിട്ട്‌ അരിഞ്ഞുകൂട്ടിയ പൈശാചികത നടപ്പിലാക്കിയത്‌ മാര്‍ക്സിസ്റ്റുകാരാണെന്ന്‌ സകലര്‍ക്കുമറിയില്ലേ പിണറായി വിജയാ? അതുകൊണ്ടെന്താ? ആ കൃത്യം പാര്‍ട്ടിക്കു വേണ്ടി നടപ്പിലാക്കിയവരെ സുഖമായി രക്ഷിച്ചിറക്കിക്കൊണ്ടു വരാന്‍ സാധിച്ചില്ലേ? അവര്‍ക്കു പൂമാലകളിട്ടു കൊടുക്കാനും ആരവം മുഴക്കാനും നേതാക്കന്മാര്‍ മാത്രമല്ലല്ലോ - അണികളും വന്നില്ലേ?

അപ്പോള്‍ ' കുറ്റം ചെയ്തത്‌ ഞങ്ങളല്ല" എന്നു വാദിക്കാന്‍ താങ്കള്‍ ബദ്ധപ്പെടേണ്ടതില്ല എന്നതാണു യാഥാര്‍ത്ഥ്യം. അതായിരിക്കില്ല ഒരു പക്ഷേ അണികള്‍ ആഗ്രഹിക്കുന്നതും.

"അറസ്റ്റു ചെയ്യപ്പെട്ട ഞങ്ങളുടെ ചില കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു പോലീസുകാരനേയും ഞങ്ങള്‍ തട്ടി. ഞങ്ങളെ ചോദ്യം ചെയ്യുന്നവരെ ഉന്‍മൂലനം ചെയ്യാന്‍ ഞങ്ങള്‍ ഏതറ്റം വരെ പോകാനും മടിക്കില്ല" എന്ന്‌ അലറി വിളിക്കുക. അപ്പോളാണ്‌ അണികള്‍ക്ക്‌ കൂടുതല്‍ ആവേശമുണ്ടാകുക. നിങ്ങളുടെ ചോരക്കളികളെ അംഗീകരിക്കാന്‍ മടിയില്ലാത്തവര്‍ മാത്രമേ എന്നും നിങ്ങളെ പിന്തുണച്ചിട്ടുള്ളൂ. അതു കൊണ്ട്‌ ആക്രോശങ്ങളില്‍ നിന്ന്‌ വിട്ടു നില്‍ക്കേണ്ടതില്ല. "വേണ്ടി വന്നാല്‍ പോലീസ്‌ സ്റ്റേഷനു മുന്‍പില്‍ ബോംബ്‌ ഉണ്ടാക്കാനും മടിക്കില്ല" എന്നു പ്രസംഗിച്ച കൊടിയേരിയെ ആണല്ലോ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ജയിപ്പിച്ച്‌ ആഭ്യന്തരമന്ത്രിയാക്കിയത്‌. "കായികമായി ഞങ്ങളെ നേരിടാന്‍ കേരളത്തില്‍ ആരുണ്ട്‌" എന്ന്‌ പരസ്യമായി ഒരു മാര്‍ക്സിസ്റ്റു മന്ത്രി വെല്ലു വിളിച്ചിട്ട്‌ അധികം നാളായില്ലല്ലോ. ജനം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചതല്ലാതെ പ്രതികരിച്ചോ?

ഭീരുക്കളായിരിക്കാന്‍ ചിലര്‍ ഇഷ്ടപ്പെടുന്നു പിണറായീ. ചിലര്‍ അക്രമികളായിരിക്കാനും.
അക്രമപ്രവര്‍ത്തനങ്ങളുടെ "ക്രെഡിറ്റ്‌" മറ്റുള്ളവര്‍ക്കു കൊടുക്കുന്ന മണ്ടത്തരം അവസാനിപ്പിക്കുക. ആവേശത്തോടെ പ്രഖ്യാപിക്കുക - “ഞങ്ങള്‍ തന്നെയാണ്‌ - ആരുണ്ടിവിടെ ചോദിക്കാന്‍?” എന്ന്‌. എന്നിട്ട്‌ വേണമെങ്കില്‍, കാലം നല്‍കാന്‍ പോകുന്ന മറുപടികള്‍ക്കായി കാതോര്‍ക്കുകയുമാവാം.