Tuesday, July 15, 2008

ചുവന്ന പാഠപുസ്തകത്തേപ്പറ്റി പച്ചയ്ക്കു ചിലതു പറഞ്ഞാൽ...

പാഠപുസ്തകം പരിശോധിക്കാനെത്തിയ ‘വിദഗ്ദ്ധ’സമിതിയുടെ ആദ്യത്തെ അഭിപ്രായം പുറത്തുവന്നിരിക്കുന്നു. ‘മതമില്ലാത്ത ജീവൻ’ എന്ന പാഠം പരിഷ്ക്കരിക്കാവുന്നതാണ്. പക്ഷേ – കമ്മ്യൂണിസ്റ്റുവൽക്കരണം എന്ന ആരോപണത്തിൽ കഴമ്പില്ലത്രേ!!!!!

ചർച്ചകളെ ആ ഒരു പാഠത്തിലേക്കു മാത്രം ഒതുക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അതേ കമ്മ്യൂണിസ്റ്റുതന്ത്രം തന്നെയാണ് ഈ പ്രസ്താവനയുടെ പിന്നിലും.

ഇത്തരം “വിദഗ്ദ്ധ”രുടേതായി പത്രങ്ങളിലും മറ്റും വരുന്ന ലേഖനങ്ങളിലെ സാങ്കേതികപദങ്ങളും മറ്റും മിക്കവാറും മനസ്സിലാകാതെ വരുന്നു. ആ നിലയ്ക്ക്‌, ഒരു സാധാരണക്കാരനു പച്ചയ്ക്കു പറയാനുള്ളത്‌ എന്ന നിലയ്ക്ക്‌ ചിലതൊക്കെ കുറിച്ചിടാമെന്നു തോന്നിപ്പോയി.

“ജീവ“ന്റെ പാഠത്തിലെ മതനിരാസമെന്നത്‌ സത്യത്തിൽ വളരെച്ചെറിയൊരു ഭാഗം മാത്രമാണ്. ആ ഭാഗത്തിന്റെ പേരിലല്ല – മറിച്ച്‌ ആദ്യപുറം മുതൽ അവസാനത്തേതു വരെ സമ്പൂർണ്ണമായി കമ്മ്യൂണിസ്റ്റുവൽക്കരിച്ച പാഠപുസ്തകം എന്ന നിലയിലാണ് അത്‌ എതിർക്കപ്പെടുന്നത്‌. അതേക്കുറിച്ചു തന്നെയാണ് ഇവിടെ പറയാനുള്ളതും.

1. ഇന്നത്തെ ക്ലാസ്‌ കഴിഞ്ഞു കുട്ടികളേ - ലാൽ‌സലാം!
2. സാറേ – സാറു സത്യത്തിൽ ആരാ? പട്ടരോ അതോ പറയനോ‌?
3. സൂര്യനുദിക്കുന്നത്‌ കിഴക്കോ പടിഞ്ഞാറോ? – ‘വിദഗ്ദ്ധർ’ പങ്കെടുക്കുന്ന സംവാദം
4. നോക്കൂ – ദാ എന്റെ തലയിൽ കോഴിത്തൂവലില്ല!
5. അമേരിക്കയില്ലാത്ത കഷായമുണ്ടോ?
6. കോരിയൊഴിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ്‌മതവർഗ്ഗീയത
7. സമരങ്ങളോടുള്ള സമീപനം
8. യഥാർത്ഥപാഠങ്ങൾ ഇവയൊക്കെ


-------------------------------------------------------------------------
1. ഇന്നത്തെ ക്ലാസ്‌ കഴിഞ്ഞു കുട്ടികളേ - ലാൽ‌സലാം!
-------------------------------------------------------------------------

കമ്മ്യൂണിസ്റ്റുകളുടെ ചിന്തയിൽ നല്ല തോതിൽ രാഷ്ട്രീയം കലർന്നിരിക്കുന്നതുകൊണ്ട്‌ അവർക്കൊരുപക്ഷേ പുസ്തകത്തിൽ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി അനുഭവപ്പെടില്ലായിരിക്കും. പക്ഷേ മറ്റുള്ളവരുടെ സ്ഥിതി അതല്ല എന്നതാണിവിടുത്തെ പ്രശ്നം.

ഞാൻ വെറുതെയൊന്ന്‌ ആലോചിച്ചുനോക്കുകയായിരുന്നു. എന്റെ മകൻ വളർന്ന് ഏഴാം ക്ലാസ്സിലെത്തുന്നു. ഒരു ദിവസം, കസേരയിലിരുന്നു പത്രംവായിക്കുന്ന എന്റെ അരികിലിരുന്ന്‌ അവൻ സാമൂഹ്യപാഠത്തിന്റെ നോട്ടുകൾ ഉറക്കെ വായിച്ച്‌ പരീക്ഷയ്ക്കു തയ്യാറെടുക്കുന്നു.

പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതാണ് ആത്യന്തികലക്ഷ്യം. അതിന്റെ വഴിയിൽ എന്തു തടസ്സങ്ങളുണ്ടെങ്കിലും മാറ്റുക തന്നെ വേണം. ഒന്നുകിൽ സഹകരണത്തിന്റെ വഴി. അല്ലെങ്കിൽ സമ്മർദ്ദത്തിന്റെ വഴി. എന്തായാലും തടസ്സങ്ങൾ നീക്കുക തന്നെ വേണം!

ഇത്രയുമാകുമ്പോഴേക്കും ഞാൻ പത്രത്തിൽനിന്നു മുഖമുയർത്തി അവനെയൊന്നു നോക്കും. എന്താണവന്റെ മുഖഭാവമെന്നു ശ്രദ്ധിക്കും. വാരിക്കുന്തമൊന്നും കയ്യിലെടുത്തു പിടിച്ചിട്ടില്ല – മര്യാദയ്ക്ക്‌ തന്റെ നോട്ടുബുക്ക്‌ വായിച്ചു പഠിക്കുകതന്നെയാണ് എന്ന്‌ ഉറപ്പു വരുത്തിയതിനുശേഷം വീണ്ടും പത്രവായന തുടരും.

അപ്പോളവൻ വീണ്ടും ഇങ്ങനെ വായനതുടരുകയാണ്.
നമ്മൾ ഇപ്പോളും ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട്‌. പരിധിയില്ലാതെ ചിലർ ഭൂമികയ്യടക്കിവച്ചിരിക്കുന്നു. ധനം ചിലരുടെ കയ്യിൽ കുമിഞ്ഞുകൂടുന്നു. ഇതിനൊക്കെ എതിരെ ഒറ്റയ്ക്കു പ്രവർത്തിച്ചിട്ടു കാര്യമില്ല. കൂട്ടായ പ്രവർത്തനമാണു വേണ്ടത്‌.

ഇത്രയുമാകുമ്പോളേക്കും ഞാൻ വായിച്ചുകൊണ്ടിരുന്ന പത്രം വലിച്ചെറിഞ്ഞുകളഞ്ഞിട്ട് കസേരയിൽനിന്നു ചാടിയെണീക്കും. എന്റെ മകന്റെ കയ്യിൽ നിന്ന്‌ നോട്ടുബുക്കു പിടിച്ചുവാങ്ങി മുഴുവൻ അരിച്ചുപെറുക്കി വായിക്കും. അതിന്റെ പൊതിച്ചിലഴിച്ചുകളഞ്ഞ്‌ അതിനുള്ളിൽ വല്ല കൊച്ചരിവാളോ കുന്തമോ ഒളിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. ‘മൊട്ടേന്നു വിരിയാത്ത’ ഇവൻ എന്തു “കൂട്ടായ പ്രവർത്തനമാണ് “ സംഘടിപ്പിക്കാൻ പോകുന്നത്‌‌‌ ? പണം ചിലരിൽ കുമിഞ്ഞുകൂടുന്ന അവസ്ഥ “ഏതുവിധേനയും“ ഒഴിവാക്കാൻ - സഹകരണമെങ്കിൽ സഹകരണം - സമ്മർദ്ദമെങ്കിൽ അങ്ങനെ – ഏതു വിധേനയും ഒഴിവാക്കാൻ - എന്ത്‌ ഉപായമാണ് ഇവന്റെ കുഞ്ഞുമനസ്സിൽ തെളിഞ്ഞുവരുന്നത്‌‌ ?

ഇതൊക്കെ ഞങ്ങൾക്കു പഠിക്കാനുള്ളതാണച്ഛാ. പാഠപുസ്തകത്തിൽനിന്ന്‌ തയ്യാറാക്കിയ നോട്ടാണ് “ എന്നു പറഞ്ഞ്‌ മകൻ കെഞ്ചിക്കരഞ്ഞാലും ശരി – ഞാനാ നോട്ടുബുക്കിന്റെ മുക്കും മൂലയും അരിച്ചുപെറുക്കും. ആന്തരികാർത്ഥങ്ങൾ ചികയും.

എനിക്കെന്തു പറ്റി - ഞാനൊരു ഭ്രാന്തനായോ എന്ന്‌ ഒരു പക്ഷേ എന്റെ മകൻ പോലും ചിന്തിക്കുമായിരിക്കും. ഞാനതു കാര്യമാക്കില്ല. എനിക്കറിയാവുന്നത്‌ ഒന്നു മാത്രമാണ്. ഞാനൊരു അച്ഛനാണ്. മക്കളുടെ കാര്യമോർത്താൽ എനിക്കു നെഞ്ചു പിടയും. ഞാനൊരു അച്ഛനാണ്. സാധാരണക്കാരനായ ഒരു അച്ഛൻ.

ചിലപ്പോൾ ഞാൻ വെറും സ്വാർത്ഥമതിയായതുകൊണ്ടാവും. നാട്ടിൽ നിരവധി ‘വെല്ലുവിളി‘കളുള്ളപ്പോൾ അതേപ്പറ്റി ആശങ്കപ്പെടുന്നതിനു പകരം പത്രം വായിച്ചു രസിക്കുന്ന എനിക്കു സാമൂഹ്യപ്രതിബദ്ധതയില്ലാത്തതുകൊണ്ടായിരിക്കും. അല്ലെങ്കിൽ ഞാൻ വെറും പിന്തിരിപ്പനായൊരു മൂരാച്ചിയോ ബൂർഷ്വയോ അതുമല്ലെങ്കിൽ അല്പം കൂടി റേഞ്ച്‌ കൂടിയ ‘പെറ്റി ബ്വൂർഷ്വ’യോ ആയതുകൊണ്ടാവും. പക്ഷേ എന്തുചെയ്യാം. എനിക്കെന്റെ മക്കളോട്‌ സ്നേഹമാണ്. എന്റെ പിഞ്ചുമകൻ വിപ്ലവം പ്രസംഗിക്കുന്നതു കേൾക്കാൻ എന്തുകൊണ്ടോ എനിക്കത്ര താത്പര്യം തോന്നുന്നില്ല!

എനിക്ക്‌ കമ്മ്യൂണിസ്റ്റുകാരായ സുഹൃത്തുക്കളുണ്ട്‌. അവരുടെ അവസ്ഥ ഒരു പക്ഷേ വ്യത്യസ്തമായിരിക്കാം. ഏഴാം ക്ലാസിൽ പഠിക്കുന്ന തങ്ങളുടെ പിഞ്ചുമക്കൾ ഇങ്ങനെയൊക്കെ വായിക്കുന്നതുകേട്ടാൽ ആ കുഞ്ഞുമനസ്സിലെ വിപ്ലവബോധമോർത്ത്‌ അവർ രോമാഞ്ചം കൊള്ളുമായിരിക്കാം. ചിലർ അറിയാതെ ആവേശം കയറി “ആഹാ കലക്കി - ബീഡിയുണ്ടോ മകനേ ഒരു തീപ്പെട്ടിയെടുക്കാൻ“ എന്നു ചോദിച്ചു പോകുമായിരിക്കാം. ചെയ്യുന്നവർ ചെയ്യട്ടെ. പക്ഷേ എന്തുചെയ്യാം – കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല ഉള്ളത്‌. മറ്റുള്ളവർക്കെല്ലാം തങ്ങളുടെ കുട്ടികളുടെ വിപ്ലവപ്രസംഗം കേൾക്കുമ്പോൾ ആവേശമല്ല. ആശങ്കയാണ്. അത്തരമോരോന്നു പഠിക്കാനല്ലതാനും അവർ തങ്ങളുടെ കുട്ടികളെ പള്ളിക്കൂടത്തിൽ വിടുന്നത്‌.

ഇനിയിപ്പോൾ - മതമില്ലാത്ത “ജീവ“ന്റെ കാര്യത്തിലെന്നപോലെ – വലുതാകുമ്പോൾ അവന് വിപ്ലവമോ മറ്റെന്തെങ്കിലും രാഷ്ട്രീയമോ വേണമെന്നുതോന്നിയാലോ? അങ്ങനെ വേണമെന്നു തോന്നുമ്പോൾ അവന് ഇഷ്ടമുള്ള രാഷ്ട്രീയം തെരഞ്ഞെടുക്കട്ടെ. പക്ഷേ ഇപ്പോൾ വേണ്ട – പന്ത്രണ്ടുവയസ്സുപോലും തികയാത്ത അവന്റെ മേൽ ഇപ്പോളേ ചോരതിളപ്പിക്കാൻ ശ്രമിക്കുന്ന വിപ്ലവരാഷ്ട്രീയം അടിച്ചേൽ‌പ്പിക്കുന്നതു തെറ്റാണ്. അത്‌ അച്ഛനായ ഞാനായാലും ശരി - അദ്ധ്യാപകനായ സഖാവായാലും ശരി – തെറ്റാണ്. തെറ്റുതന്നെയാണ്. എനിക്കതിൽ സംശയമേതുമില്ല.

----------------------------------------------------------------------------------
2. സാറേ – സാറു സത്യത്തിൽ ആരാ? പട്ടരോ അതോ പറയനോ‌?
----------------------------------------------------------------------------------

ഒരു പക്ഷേ അതിനേക്കാളും രൂക്ഷമായ മറ്റൊരു പ്രശ്നം എനിക്ക്‌ അഭിമുഖീകരിക്കേണ്ടിവരിക അവൻ മറ്റൊരു പാഠഭാഗം വായിച്ചു പഠിക്കുമ്പോളായിരിക്കും. രണ്ടാം പാഠം.

ഒരു ദിവസം ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ മകൻ വെറുതെ കുറേ പേരുകളും ജാതിപ്പേരുകളുമൊക്കെ മാത്രം വിളിച്ചു പറയുന്നതാവും കേൾക്കുന്നത്‌. “എന്താടാ - നിനക്കു പഠിക്കാനൊന്നുമില്ലേ ” എന്ന്‌ ദേഷ്യത്തിൽത്തന്നെയൊരു ചോദ്യം എന്നിൽനിന്നും സ്വാഭാവികമായും ഉണ്ടാകുകയും ചെയ്യും. പക്ഷേ, “ഞാൻ പഠിക്കുകയാണച്ഛാ” എന്ന മറുപടി എന്നെ നിശ്ശബ്ദനാക്കും!

അവിടം കൊണ്ടു തീർന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ, ജാതിയടിസ്ഥാനത്തിൽ ഇന്നത്തെ കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിനുള്ള അവസരം എത്രത്തോളമുണ്ടെന്നും മറ്റും മനസ്സിലാക്കണമെങ്കിൽ അവന് ഒറ്റയ്ക്കു പറ്റില്ല. സ്വാഭാവികമായും എന്റെ സഹായം തേടും. ഞാനവനെ എങ്ങനെ സഹായിക്കണമെന്നാണ്‌ ?

അപ്പുറത്തെ വീട്ടിലെ രാജു എന്തുജാതിയാണച്ഛാ” എന്ന ചോദ്യത്തിന് എനിക്കു മറുപടിയില്ല. പൊതുവേ ഈ ജാതി കിള്ളിച്ചികഞ്ഞുകണ്ടെത്തുന്നത്‌ എനിക്കത്ര താത്പര്യമുള്ളവിഷയമല്ല.

കുഞ്ഞുമോൾ പഠിത്തം നിർത്താൻ കാരണം അവളുടെ ജാതിയാണോ അച്ഛാ” എന്നു ചോദിച്ചാൽ ഞാൻ കുഴഞ്ഞുപോകുകയേയുള്ളൂ.

ഇതെല്ലാം സഹിക്കാം. അറിയില്ലെന്നോ മറ്റോ എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ്‌ തടിയൂരാം.

പക്ഷേ...

അവൻ ചിലപ്പോൾ സ്വന്തം ജാതിയും ചികഞ്ഞുകണ്ടെത്താൻ ശ്രമിച്ചെന്നിരിക്കും!

എനിക്ക്‌ ചെറുപ്പം തൊട്ടേ സമുദായസംഘടനകളോ അതുപോലെയുള്ള പരിപാടികളുമായോ ബന്ധമൊന്നുമില്ല. വ്യത്യസ്തജാതിയിൽ നിന്നാണു വിവാഹം കഴിച്ചിരിക്കുന്നത്‌. പൊതുവേ ജാതിസൂചകങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ നിന്ന്‌ ഒഴിവാകാറാണു പതിവ്‌. മക്കൾക്ക്‌ ജാതിചേർത്തിട്ടുമില്ല.

എന്റെ മകന് പ്രത്യേകിച്ചങ്ങനെയൊരു ജാതിയൊന്നുമില്ല എന്നു പറയാനാണ് എനിക്കിഷ്ടം. ഇന്നത്തെ “നിയമ”വ്യവസ്ഥയിൽ എത്രകാലം അങ്ങനെ കൊണ്ടുപോകാനാവുമെന്നറിയില്ല. പക്ഷേ പരമാവധി അങ്ങനെ കൊണ്ടുപോകാനാണിഷ്ടം. അതിനിടയിൽക്കയറി എന്റെ മകൻ തന്നെ ജാതിതാല്പര്യം കാണിച്ചുതുടങ്ങിയാൽ?

അത്തരമൊരു സാഹചര്യം സൃഷ്ടിച്ച ജാതിഭ്രാന്തന്മാർ ആരായാലും ശരി – ജാതിവ്യത്യാസങ്ങൾ ഒഴിവാക്കാനനുവദിക്കാത്തതിന്റെ പേരിൽ – മാറ്റങ്ങൾ ഉൾക്കൊള്ളാൻ പുതുതലമുറയെ അനുവദിക്കാതെ കാലങ്ങൾ പിറകിലേക്കു തിരിച്ചു നടക്കാൻ പ്രേരിപ്പിക്കുന്നതിന്റെ പേരിൽ - അവരെ ഞാൻ മനസ്സുകൊണ്ടു പഴിക്കും.

----------------------------------------------------------------------------------
3. സൂര്യനുദിക്കുന്നത്‌ കിഴക്കോ പടിഞ്ഞാറോ? – ‘വിദഗ്ദ്ധർ’ പങ്കെടുക്കുന്ന സംവാദം
----------------------------------------------------------------------------------

പാഠപുസ്തകത്തിൽ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ കുത്തിത്തിരുകിയിട്ടുണ്ടോ ഇല്ലയോ എന്ന മട്ടിൽ നടക്കുന്ന വാദപ്രതിവാദങ്ങൾ തികച്ചും അനാവശ്യമാണ്. അത്രയ്ക്കു വ്യക്തമാണ് – പകൽ പോലെ വ്യക്തമാണ് - കാര്യങ്ങൾ. തലക്കെട്ടുകൾ മാത്രം കൊടുത്തിട്ടുള്ള ചില പേജുകളൊഴിച്ചാൽ ബാക്കി എല്ലാ പേജുകളിലും, പരക്കെ എതിർക്കപ്പെടാവുന്നതായ – കമ്മ്യൂണിസ്റ്റുകളൊഴിച്ച്‌ മറ്റുള്ളവർക്കു സ്വീകാര്യമല്ലാത്ത - ഒട്ടനവധി കാര്യങ്ങളുണ്ട്‌.

ഈ വിവാദങ്ങളൊക്കെ ഉണ്ടാകുന്നതിനു മുമ്പ്‌ അതിന്റെ മുഖചിത്രം ചീന്തിക്കളഞ്ഞിട്ട്‌ ആർക്കെങ്കിലും വായിക്കാൻ കൊടുക്കുകയും “എന്തുപുസ്തകമാണെന്നു പറയാമോ“ എന്നു ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ അവർ പറഞ്ഞേനെ – “ഏതോ ഇടതുപക്ഷവിദ്യാർത്ഥിസംഘടനയുടെ ശില്പശാലയിലോ മറ്റോ പഠിപ്പിക്കാനുള്ള എന്തോ ആണ്” എന്ന്‌.

റഫറൻസിനായി കൊടുത്തിരിക്കുന്ന പുസ്തകങ്ങളുമതെ - ഒന്നാന്തരം കമ്മ്യൂണിസ്റ്റു ചരിത്രരേഖകളാണ്.

ഭൂപരിഷ്കരണം, ജാതീയതയ്ക്കെതിരെയുള്ള മുന്നേറ്റങ്ങൾ തുടങ്ങിയവ പുതുതലമുറയ്ക്ക്‌ അറിവില്ലാത്ത സ്ഥിതിയ്ക്ക്‌ അവർക്കിടയിൽ അതു “മാർക്കറ്റു“ചെയ്യാൻ വ്യഗ്രതപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റിന്റെ മേനി പറച്ചിൽ മാത്രമാണ് ആദ്യഭാഗം മുഴുവനും. “പഴയ അവസ്ഥയും ഇന്നത്തെ അവസ്ഥയും താരത‌മ്യം ചെയ്യൂ – എങ്ങനെയാണ് മാറ്റം ഉണ്ടായത്‌? – ങേ – ങേ?” എന്നൊക്കെ ചിന്തിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങൾ വ്യക്തമായിത്തന്നെ ചോദിച്ചിട്ടുണ്ട്‌. എന്നിട്ട്‌ അതിനു താഴെ അല്പം സ്ഥലമിട്ടിരിക്കുന്നു. കണ്ടെത്തിയ കാര്യങ്ങൾ എന്തെല്ലാം? ....കുത്തുകുത്ത്‌......!

ഇതൊക്കെക്കണ്ടാൽ ഒരു വായനക്കാരൻ എന്തുമനസ്സിലാക്കണമെന്നാണ് ? കുട്ടികൾ താരത‌മ്യത്തിലൂടെ ഇവിടെ എന്തുകണ്ടെത്തണമെന്നാണ് രചയിതാവ് ഉദ്ദേശിക്കുന്നത്? എങ്ങനെ മാറ്റം ഉണ്ടായെന്നാണ്? ആ ‘കുത്തുകുത്തുകൾ’ എങ്ങനെയും വ്യാഖ്യാനിക്കാവുന്നവയാണോ? അതോ അതു നിർബന്ധപൂർവ്വം കുട്ടികളിൽ എന്തെങ്കിലും അടിച്ചേൽ‌പ്പിക്കുന്നുണ്ടോ? പൊതുജനം വെറും മണ്ടന്മാരാണെന്നു കരുതരുത്‌.

“മാറ്റം വരുത്തിയതു കമ്മ്യൂണിസ്റ്റുകാരാണ് – അവരില്ലായിരുന്നെങ്കിൽ കേരളം ഇപ്പോളേയ്ക്കും കട്ടപ്പൊകയായേനെ“ എന്നും, “വളർന്നു വരുമ്പോൾ നമ്മളും കൂട്ടത്തോടെ അരിവാളിനു കുത്തുകയാണെങ്കിൽ മാത്രമേ ഇന്നത്തെ ഈ “പുരോഗമനപര“മായ അവസ്ഥ നിലനിർത്താൻ പറ്റൂ“ എന്നും വിരുതനായൊരു കുട്ടി – പറ്റുമെങ്കിൽ ചുവന്ന മഷിയിൽത്തന്നെ - എഴുതിവച്ചാൽ അവനു നൂറിൽ നൂറു മാർക്ക്‌. അല്ലാത്ത കുട്ടികൾക്ക് പ്രോഗ്രസ്‌കാർഡിലായിരിക്കും ചുവന്ന മഷി!

ഉത്തരപ്പേപ്പർ നോക്കുന്നയാൾ ‘കെ.എസ്‌.ടി.എ.‘ക്കാരനാണെങ്കിൽ മാർക്കു നൂറുകടന്നുപോകാനും സാദ്ധ്യതയുണ്ട്‌. തന്റെ ഉത്തരപ്പേപ്പർ നോക്കുന്ന അദ്ധ്യാപകൻ ആരായിരിക്കുമെന്നും അദ്ദേഹത്തിന്റെ യൂണിയൻ ഏതായിരിക്കുമെന്നുമറിയാൻ പാഴൂർപടിപ്പുരയിൽ‌പ്പോയി പ്രശ്നംവയ്പ്പിച്ച ശേഷം പരീക്ഷയെഴുതേണ്ട അവസ്ഥയാണ്.

ഇതു സത്യത്തിൽ സർക്കാരിനു പറ്റിയ ഒരു കയ്യബദ്ധമായിട്ടാണു ഞാൻ വിലയിരുത്തുന്നത്‌. ഒരു ഭരണകൂടത്തിന് പാഠപുസ്തകങ്ങളുടെ നിലവിലുള്ള ചട്ടക്കൂടിലും ഉള്ളടക്കത്തിലും താത്പര്യമില്ലായ്മ ഉണ്ടാകുന്നതും അവരതു തിരുത്താൻ ശ്രമിക്കുന്നതുമൊക്കെ സ്വാഭാവികമാണ്. പക്ഷേ അതിനൊരു പരിധിയൊക്കെയുണ്ട്‌. ഒരല്പം തന്ത്രപരമായ രചനയൊക്കെ പ്രതീക്ഷിക്കുകയും വേണം. ഇതുപക്ഷേ – അമിതാവേശം കാരണമോ മറ്റോ – സമ്പൂർണ്ണമായി ഇടത്തേയ്ക്കു ചെരിച്ച്‌ എഴുതിക്കളഞ്ഞു! ഒറ്റ നോട്ടത്തിൽത്തന്നെ കള്ളി വെളിച്ചത്താവുന്ന മട്ടിൽ. അതും വമ്പിച്ച പ്രതിഷേധം ഉയർത്തിവിടുന്ന മട്ടിൽ.

പാഠപുസ്തകത്തിന്റെ ആദ്യമൂന്നുഭാഗങ്ങൾ മുഴുവൻ വായിച്ചുകഴിഞ്ഞപ്പോൾ, ഈയിടെ ഷൊർണ്ണൂരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട വിമതനേതാവ്‌ മുരളിയുടെ ഒരു പറച്ചിലാണ് ഓർമ്മ വന്നത്‌. “ഞാൻ പാർട്ടി ഓഫീസിന്റെ തിണ്ണയിലിരുന്നു കഞ്ചാവു വലിച്ചു വളർന്നവനല്ല“ എന്നോ മറ്റോ ആണ് അദ്ദേഹം പറഞ്ഞത്‌. ആരെയോ വെല്ലുവിളിച്ചുകൊണ്ടെന്ന മട്ടിൽ ഒരു മുതിർന്ന നേതാവ്‌ അങ്ങനെ പറയുന്നെങ്കിൽ അതിനർത്ഥം – അങ്ങനെ വളർന്നു വന്ന മറ്റാരോ ഉണ്ടെന്നു തന്നെയാണ്. അങ്ങനെയുണ്ടെങ്കിൽ അത്തരമൊരു കഞ്ചാവുകക്ഷിയോ മറ്റോ ഈ പുസ്തകത്തിൽ കൈവച്ചിട്ടുണ്ടോ എന്നുപോലും സംശയിച്ചുപോകും. അല്ലാതെ മറ്റാരായിരുന്നെങ്കിലും അല്പം കൂടി ആത്മനിയന്ത്രണം പാലിച്ചേനെ. ഇതിപ്പോൾ സർവ്വപരിധികളും ലംഘിച്ച്‌ ഒരുമാതിരി പാർട്ടി ലഘുലേഖകൾ കൂട്ടിത്തുന്നിയ മട്ടായിപ്പോയി.

അവസാനപേജിൽ 'ലാൽ‌സലാം' എന്നെഴുതി അരിവാളിന്റെയും മുഷ്ടിയുടെയും ചിത്രവും വരച്ചുചേർത്ത്‌ അവസാനിപ്പിക്കാത്തതു ഭാഗ്യം എന്നു വേണം കരുതാൻ. എഴുതിയെഴുതി അത്രയുമായപ്പോളേയ്ക്കും കെട്ടു വിട്ടിട്ടുണ്ടാവണം. കഴിച്ച സാധനത്തിന്റെ ക്വാളിറ്റി പോര എന്നായിരിക്കണം കുട്ടികൾ ഇതിൽനിന്നും എത്തിച്ചേരേണ്ട നിഗമനം. അല്ല പിന്നെ! ഓരോന്നു പറയിപ്പിച്ചാൽ പിന്നെ എന്തുചെയ്യാനാണ്!

-----------------------------------------------------------------------
4. നോക്കൂ – ദാ എന്റെ തലയിൽ കോഴിത്തൂവലില്ല!
-----------------------------------------------------------------------

കമ്മ്യൂണിസ്റ്റ്‌ ആശയപ്രചാരണമൊന്നും ഉദ്ദേശിച്ചിട്ടില്ല എന്ന്‌ ആവർത്തിച്ചുവ്യക്തമാക്കിക്കൊണ്ട്‌ ധാരാളം ലേഖനങ്ങൾ ഇപ്പോൾ വരുന്നുണ്ട്‌. അക്കൂട്ടത്തിലൊരെണ്ണം സംസ്ഥാനവിദ്യാഭ്യാസസമിതിഉപദേശകന്റേതായി മാതൃഭൂമിയിൽക്കണ്ടു. ഇടയ്ക്ക്‌ ഒരു ഖണ്ഡികയിൽ അദ്ദേഹം അറിയാതെ ആവേശം കയറി ഏതാണ്ട്‌ ഇമ്മട്ടിൽ എഴുതിയിരിക്കുന്നു. “കമ്മ്യൂണിസമൊക്കെ സാമൂഹ്യശാസ്ത്രപാഠത്തിനു വിഷയമാകും. അത്‌ ആ വിഷയത്തിന്റെ സ്വഭാവമാണ്. അതു പാടില്ല എന്നൊന്നും പറയാനാവില്ല

പച്ചയായ തുറന്നു സമ്മതം!

അത്രയെങ്കിലും ആശ്വാസം – കമ്മ്യൂണിസമുണ്ട്‌ എന്നെങ്കിലും സമ്മതിക്കുന്നല്ലോ.

“പുസ്തകത്തിൽ എന്താണു തെറ്റുള്ളതെന്നു ചൂണ്ടിക്കാണിക്കൂ” എന്നു ചിലർ ചോദിക്കുന്നു.

ദേശാഭിമാനിയുടെ ശൈലിയിൽ പച്ചയായ നുണയെഴുത്തു കാണുന്നു എന്നല്ല ആളുകളുടെ പരാതി എന്നാണവർ മനസ്സിലാക്കേണ്ടത്‌.

പുസ്തകത്തിൽ നുണയാണെന്നല്ല പറയുന്നത്‌. അതിന്റെ ഉള്ളടക്കം ഒരു ‘പൊതു‘പാഠപുസ്തകമെന്ന നിലയിൽ അസ്വീകാര്യമാണ് എന്നു മാത്രമാണ്.

അതിൽ, പഠിപ്പിക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന കാര്യങ്ങളൊക്കെത്തന്നെയാണോ എല്ലാ മലയാളികളുടെയും കുട്ടികൾ പഠിക്കേണ്ടത്‌? - പ്രായവും പാഠങ്ങളും ഒത്തുപോകുന്നുണ്ടോ?

അതുമാത്രമാണോ പഠിപ്പിക്കേണ്ടത്‌ – ഒഴിവാക്കലുകൾ ഉണ്ടോ?

അത്‌ അങ്ങനെയൊക്കെത്തന്നെയാണോ പഠിപ്പിക്കേണ്ടത്‌ – വളച്ചൊടിക്കലുകളില്ലേ?

ഇതൊക്കെയാണ് ചോദ്യങ്ങൾ. പാഠപുസ്തകത്തെ ന്യായീകരിക്കുന്നവർ ആ ചോദ്യങ്ങൾക്കാണു മറുപടി കണ്ടെത്താൻ ശ്രമിക്കേണ്ടത്‌.

കമ്മ്യൂണിസ്റ്റ്‌ ആശയഗതികൾക്കനുസരിച്ചുജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന – കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളോട്‌ ആഭിമുഖ്യമുള്ള - ഒരു തലമുറയെ വാർത്തെടുക്കുവാനുതകുന്ന ചിന്തയുടെ വിത്തുകൾ വിദ്യാർത്ഥിസമൂഹത്തിൽ പാകുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ആ പുസ്തകത്തിന്റെ രചന നടത്തിയിട്ടുള്ളത്‌ എന്നതു നിസ്സംശയം പറയാം. വ്യക്തമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തിട്ടുള്ളതെങ്കിൽ, തന്നെ ഏൽ‌പ്പിച്ച ജോലി വൃത്തിയായി ചെയ്തതായി രചയിതാവിന് അഭിമാനിക്കാം. ഇനി അതല്ല – മേൽപ്പറഞ്ഞപടി വല്ല സംഗതികളുടെയും എഫക്ടുമൂലം അറിയാതെ ഇങ്ങനെയൊക്കെ എഴുതിപ്പോയതാണെങ്കിൽ - ഇനിയെങ്കിലും ലഹരി ഒരു പരിധി വിടാതെ ശ്രദ്ധിക്കുന്നതു നന്നാവും എന്നേ പറയാനുള്ളൂ.

കമ്മ്യൂണിസ്റ്റുകാർക്കുമുണ്ടാവും പറയാൻ പരാതികൾ എന്നതാണിപ്പോളത്തെ അവസ്ഥ. എന്തുകൊണ്ടാണ് കരിവെള്ളൂരിൽ മാത്രം ഒതുക്കിയത്‌? “കയ്യൂരും കരിവെള്ളൂരും – പുന്നപ്രയും വയലാറും“ – അങ്ങനെ പലതുമുണ്ടായിരുന്നു എഴുതിച്ചേർക്കുവാൻ. പിന്നെ, പൊതുവെ അക്രമവാസനപ്രോത്സാഹിപ്പിക്കൽ, കമ്മ്യൂണിസ്റ്റ്‌ സായുധസമരങ്ങളെ പെരുപ്പിച്ചുകാട്ടൽ - അതൊക്കെ വന്നിട്ടുണ്ട്‌ എന്നോർത്ത്‌ ആശ്വസിക്കാം.

“ജീവനില്ലാത്ത മത“ത്തിന്റെ പാഠത്തിലുമതെ. ആശയം നല്ലതാണെന്നു പറയുന്നു. മതമൈത്രിയോ മതേതരത്വമോ ഒക്കെയാണ് അതുകൊണ്ടുദ്ദേശിച്ചതെങ്കിൽ, അതുകൂടി മറ്റൊരു വരിയിൽ എഴുതിച്ചേർക്കുന്നതു നന്നായിരുന്നു. “ഓ. അപ്പോൾ ഇതാണുദ്ദേശിച്ചിരിക്കുന്നതല്ലേ “– എന്ന്‌ വായനക്കാർക്കു കരുതാമായിരുന്നു. ഇപ്പോളത്തെ അവസ്ഥയിൽ, ‘മതം തികച്ചും അപ്രധാനമാണ്. അത്‌ ഉപേക്ഷിക്കുന്നതിലും തെറ്റില്ല‘ എന്നുതന്നെയാണ് അവിടെ പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാൻ വളരെ ലളിതമായ യുക്തിബോധം മതി.

എന്ത്‌ ആശയമാണ് അവിടെ ഉദ്ദേശിച്ചതെങ്കിലും ശരി - അവതരണം അറുബോറാണ്. മാത്രമല്ല – അബദ്ധജടിലവുമാണ്. ആ പ്രായത്തിൽ കുത്തിത്തിരുകേണ്ട ഒന്നല്ല താനും അത്‌.

മിശ്രവിവാഹം എന്ന അതിദുർബലമായ ഉദാഹരണത്തിലൂടെയൊന്നുമായിരുന്നില്ല മതമൈത്രി എന്ന ആശയം കൊണ്ടുവരാൻ ശ്രമിക്കേണ്ടിയിരുന്നത്‌. മിശ്രവിവാഹങ്ങൾ നല്ലതുതന്നെയാണ് – അതു നമുക്കിടയിൽ സംഭവിക്കുന്നുമുണ്ട്‌. എന്നാലും പൊതുവിൽ നോക്കിയാൽ അവ ഒരു “മൈത്രി“യൊന്നുമല്ല സമൂഹത്തിൽ ക്ഷണിച്ചുവരുത്തിയിട്ടുള്ളത്‌. ഒരു ബഹുസ്വരസമൂഹത്തിൽ സമാധാനപരമായ സഹവർത്തിത്വം സാധ്യമാക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സംബന്ധിച്ച, കുറേക്കൂടി “ജീവ“നുള്ള, എന്തെല്ലാം ഉദാഹരണങ്ങൾ കൊണ്ടുവരാമായിരുന്നു! ഇപ്പോളത്തെ പാഠത്തിൽ പൊതുവെ “ഓ.. എന്തോന്നു മതം – പോകാൻ പറ” എന്നൊരു കമ്മ്യൂണിസ്റ്റു ധാർഷ്ട്യം തന്നെയാണു മുഴച്ചു നിൽക്കുന്നത്‌.

കുട്ടികളിൽ മതമൈത്രിയുടെ സന്ദേശമെത്തിക്കുമ്പോൾ, പരോക്ഷമായ സൂചനകളിലൂടെ അതവരുടെ ഹൃദയത്തിൽ നേരിട്ടെത്തിക്കാനാണു ശ്രമിക്കേണ്ടത്‌ എന്നതൊരു സാമാന്യതത്വമാണ്. ‘മതമൈത്രി വേണം‘ എന്ന്‌ എടുത്തു പറയുന്നതുപോലും കുട്ടികളുടെ മനസ്സിൽ മറിച്ചൊരു ചിത്രം പതിയാനിടയാക്കുമെന്നതിനാൽ വളരെ സൂക്ഷിക്കണം. മതസൂ‍ചനകൾ പ്രത്യക്ഷത്തിൽ വരാതെ തന്നെ, മതമൈത്രിയുടെ ആവശ്യകതയേക്കുറിച്ചു തങ്ങൾക്കു പറഞ്ഞുതരികയാണെന്നു തോന്നാതെ, ഇതൊരു സാമാന്യരീതിമാത്രമാണ് എന്ന തോന്നൽ കുട്ടികളുടെ മനസ്സിൽ അവരറിയാതെ പതിയുന്ന വിധം പരോക്ഷമായി വേണം ആ വിഷയം അവതരിപ്പിക്കാൻ.

ഇപ്പോൾ അങ്ങനെ പ്രത്യക്ഷത്തിൽ പറഞ്ഞുവെന്ന്‌ ആരോപിക്കുകയല്ല. പക്ഷേ, മുകളിൽ‌പ്പറഞ്ഞമട്ടൊരു ഗൌരവത്തോടെയല്ല ആ വിഷയത്തെ സമീപിച്ചിരിക്കുന്നത്‌. പാഠപുസ്തകം മൊത്തത്തിൽ നോക്കുമ്പോൾ, കുട്ടികൾ സ്വന്തം മതം മാത്രമല്ല – സ്വന്തം ജാതി – മറ്റുകുട്ടികളുടെ ജാതി – ഇതൊക്കെ തിരിച്ചറിഞ്ഞുകൊണ്ട്‌ ആലോചിച്ച്‌ സമഭാവനയ്ക്കു പകരം തങ്ങൾ വ്യത്യസ്തരാണ് എന്ന ചിന്തയിലേക്കു നയിക്കപ്പെടുമോ എന്നു ഭയന്നുപോകുന്നു.

തുറന്നുവച്ച ജാതീയതയും ഒളിപ്പിച്ചുവച്ച വർഗ്ഗീയതയും ഉപയോഗിച്ചുകൊണ്ടുകൂടിയാണ് കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങൾ വളർന്നത്‌. കമ്മ്യൂണിസ്റ്റുപാഠപുസ്തകം രചിക്കപ്പെടുമ്പോൾ അതിന്റെ പ്രതിഫലനമുണ്ടാകുന്നതു സ്വാഭാവികം. പക്ഷേ അതിരുകടന്നാൽ അത്‌ അപകടമാണ്.

ഏഴിലെ തന്നെ മലയാളം പാഠപുസ്തകവും ചുവപ്പുനിറം തന്നെയാണെന്നാണു കേട്ടത്‌. വായിക്കാൻ അവസരം ലഭിച്ചില്ല. ആശാൻ - ഉള്ളൂർ - വള്ളത്തോൾ എന്നിവർ പോയിട്ട്‌ ഭാഷാപിതാവ്‌ തുഞ്ചത്തെഴുത്തച്ഛനേപ്പോളും മഷിയിട്ടു നോക്കിയാൽ കാണാനാവില്ലത്രേ. പക്ഷേ പരാതിക്കിടയില്ല. പ്രശസ്ത കമ്മ്യൂണിസ്റ്റ്‌ കവി തിരുനെല്ലൂർ കരുണാകരൻ തൊഴിലാളികളേപ്പറ്റി എഴുതിയ ഒരു പാട്ടുകൊടുത്തിട്ടുണ്ട്‌. അതിന്റെ അവസാനം കുട്ടികൾക്കു ചെയ്തു നോക്കുവാനുള്ള കാര്യങ്ങളുടെ കൂട്ടത്തിൽ, മുദ്രാവാക്യങ്ങൾ തയ്യാർ ചെയ്യാനാണത്രേ ആവശ്യപ്പെട്ടിരിക്കുന്നത്‌!!!

‘ഇങ്ക്വിലാബ്‌ സിന്ദാബാദ്‌‘ എന്നൊരു ഉദാഹരണം കൂടി കൊടുത്തിട്ടുണ്ടോ ആവോ? അല്ലെങ്കിൽ, “നമ്മളു കാണും ചാനലുകൾ - നമ്മുടെതാടീ പൈങ്കിളിയേ” എന്നൊരു വരി?

“വിനാശകാലേ വിപരീതബുദ്ധി“ എന്നല്ലാതെ എന്തുപറയാൻ?

----------------------------------------------------------
5. അമേരിക്കയില്ലാത്ത കഷായമുണ്ടോ?
----------------------------------------------------------

കേരളത്തിലെ കമ്മ്യൂണിസ്റ്റുനേതാക്കളുടെ വാക്കുകൾ ഏറ്റവുമധികം ചിരിപ്പിക്കുന്നത്‌ അവർ അമേരിക്കയേക്കുറിച്ചു പറയുമ്പോളാണ്. ഏതെങ്കിലുമൊരു ഓണംകേറാമൂലയിലെ ഇടവഴിയിൽ‌വച്ച്‌ ഒരു ലോക്കൽകമ്മിറ്റി മെംബറെ പട്ടികടിക്കാൻ ഓടിച്ചാലും അവർ പറഞ്ഞുകളയും അത്‌ അമേരിക്ക അഴിച്ചുവിട്ട പട്ടിയാണെന്ന്‌!

പാഠപുസ്തകവിരുദ്ധസമരത്തിനുപിന്നിലും വിദേശകരങ്ങളാണെന്നും മറ്റുമുള്ള വാദങ്ങൾ എത്ര പരിഹാസ്യമാണ്! ഇവിടെ ഏതൊക്കെയോ അമേരിക്കൻ ചാരന്മാർ ഉണ്ടെന്നും അവർ ഇടതുഗവണ്മെന്റ്റിനെ തകർക്കാൻ നോക്കുകയാണെന്നുമൊക്കയാണു പറഞ്ഞുകളയുന്നത്‌! രാവിലെ തന്നെ കുളിച്ചു പൌഡറുമിട്ട്‌ കോളേജിലേക്കു പോയിരുന്ന കുമാരന്മാരുടെയും കുമാരിമാരുടേയും കാര്യം ഓർത്തുപോകുകയാണ്. ബസ്‌സ്റ്റോപ്പിൽ നിൽക്കുമ്പോൾ അവരുടെ വിചാരം ലോകം മുഴുവൻ അവരെയാണു ശ്രദ്ധിക്കുന്നതെന്നാണ്. എവിടെ?!

ലോകത്തിന്റെ ഏതോ ഒരു കൊച്ചുമൂലയിൽ അരിവാൾ ചുറ്റിക വിജയിച്ചുവെന്നും പറഞ്ഞ്‌ ഉറക്കം നഷ്ടപ്പെടുത്താൻ മാത്രം വിഡ്ഢികളാണോ എന്തോ അമേരിക്കക്കാർ? ഇനി അഥവാ അവർക്ക്‌ അതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽത്തന്നെ, ഗവണ്മെന്റിനെതിരെ സമരം നടത്തിക്കാൻ പണം മുടക്കാൻ മാത്രം അത്രയ്ക്കു പമ്പരവിഡ്ഢികളായിരിക്കുമോ? അല്പമെങ്കിലും നിരീക്ഷണപാടവമുണ്ടെങ്കിൽ അവർ ഇതിനകം തന്നെ മനസ്സിലാക്കിയിട്ടുണ്ടാവണം – കമ്മ്യൂണിസ്റ്റുഗവണ്മെന്റിനെ താഴെയിറക്കാൻ കമ്മ്യൂണിസ്റ്റുകൾ തന്നെ ധാരാളമാണെന്ന്‌. അധികാരത്തിൽക്കയറി ആദ്യവർഷം പോലും തികയ്ക്കണമെന്നില്ല – അതിനു മുമ്പു തന്നെ സകലരേയും വെറുപ്പിക്കുക എന്ന വിദ്യയിൽ വിദഗ്ദ്ധന്മാരാണവർ.

കമ്മ്യൂണിസ്റ്റുകൾ എന്തിനേയും അമിതമായി രാഷ്ട്രീയം കലർത്തിയാണു കാണുന്നത്‌. അതുകൊണ്ടൊക്കെത്തന്നെയാണ് ഇത്തരം കമന്റുകൾ ഉണ്ടാകുന്നത്‌. ഇവിടെ അമേരിക്കയും ചൈനയുമൊന്നുമല്ല പ്രശ്നം. കേരളമാണ്. മലയാളമാണ്. ഇവിടുത്തെ പാഠപുസ്തകമാണ്. അത്‌ നമ്മൾ മലയാളികൾ തന്നെയാണു പരിഹരിക്കേണ്ടത്‌.

കോൺഗ്രസും ബി.ജെ.പി.യുമടക്കം, ഇടതുപക്ഷത്തല്ലാത്ത പ്രമുഖകകക്ഷികളൊക്കെ പാഠപുസ്തകത്തിനെതിരാണ്. എന്നുവച്ച്‌ ‘സമരങ്ങൾ രാഷ്ട്രീയപ്രേരിത‘മാണെന്നു പറയാൻ തുടങ്ങിയാൽ അതു തെറ്റാണ്. സർക്കാരിനെ താഴെയിറക്കാൻ മാത്രമാണ് – മറ്റൊരു വിമോചനസമരത്തിനുള്ള പുറപ്പാടാണ് – ലോക്‌സഭാതെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് എന്നൊക്കെയുള്ള പറച്ചിലുകൾക്ക്‌ ഒരുതരം കുറ്റസമ്മതത്തിന്റെ സ്വരമാണ്. അപ്പോൾ, സമരക്കാർക്കു ജനപിന്തുണ കിട്ടും എന്നവർ ഭയക്കുന്നു എന്നർത്ഥം. ഇതെന്താ കമ്മ്യൂണിസ്റ്റുകൾക്ക്‌ ഇത്രയ്ക്ക്‌ ആത്മവിശ്വാസമില്ലേ?

പാഠപുസ്തകം കമ്മ്യൂണിസ്റ്റുകളല്ലാത്തവർക്കു മിക്കവർക്കും താത്പര്യമില്ലാത്ത ഒന്നാണ്. സമരം ചെയ്യുന്നവർക്കു രാഷ്ട്രീയനേട്ടവുമുണ്ടായേക്കാം. എന്നു വച്ച്‌ അതാണു ലക്ഷ്യം എന്നു പറയുന്നതു മണ്ടത്തരമാണ്. പുസ്തകമാണു പ്രശ്നം. പിഴവുകൾ പരിഹരിച്ച്‌ എത്രയും പെട്ടെന്നു തലയൂരാനാണ് സർക്കാർ ശ്രമിക്കേണ്ടത്‌.

“പാഠപുസ്തകവിരുദ്ധസമരം വികസനത്തെ അട്ടിമറിക്കാനാ“ണെന്നൊക്കെ കോടിയേരി പ്രഖ്യാപിച്ചിരിക്കുന്നു. എസ്‌.എഫ്‌.ഐ.യുടെ പ്രകടനത്തിനു മുന്നിൽ പ്രസംഗിച്ചതാണ്. “വിവാദം അർത്ഥശൂന്യ“വുമാണത്രേ. ഉത്തരവാദിത്തപ്പെട്ടവർ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഇങ്ങനെ ഒളിച്ചോടുന്നതു ദു:ഖകരമാണ്. സത്യത്തിൽ ഇത്തരം രാഷ്ട്രീയപ്രസ്താവനകളാണ് തികച്ചും അർത്ഥശൂന്യം. ആളുകൾ വികസനത്തെയല്ല – കമ്മ്യൂണിസ്റ്റുവൽക്കരിക്കപ്പെട്ട പാഠപുസ്തകത്തെ മാത്രമാണ് എതിർക്കാനും തടയാനും ശ്രമിക്കുന്നത്‌. അർത്ഥശൂന്യമായ രാഷ്ട്രീയപ്രസ്താവനകൾ ആവർത്തിച്ചുകൊണ്ട്‌ ഈ പ്രശ്നം ഇങ്ങനെ നീട്ടി നീട്ടിക്കൊണ്ടുപോകാതെ വിട്ടുവീഴ്ചകൾക്കു തയ്യാറായി ഇതൊന്നവസാനിപ്പിച്ചുകൂടേ?

അതിനിടയ്ക്ക്‌ വിദ്യാഭ്യാസമന്ത്രി പുസ്തകവുമായി ഡൽഹിയ്ക്കു പോയത്‌ എന്തിനാണാവോ? ഈ അർജ്ജുൻസിംഗിനും യശ്പാലിനുമൊക്കെ അതിന്റെ പരിഭാഷവായിച്ച്‌ എന്തുപിടികിട്ടാനാണ്? പിടികിട്ടിയാൽത്തന്നെ മലയാളികളുടെ പരാതിയ്ക്ക്‌ അഭിപ്രായം പറയാൻ അവർ ആരാണ്?

അപ്പോളതാ ഒരു ‘വിദഗ്ദ്ധ സമിതി’ വന്നിരിക്കുന്നു! പാഠപുസ്തകത്തേക്കുറിച്ചു പരാതികളുള്ളവർക്കു പ്രാതിനിധ്യമില്ലാത്ത ഒരു സമിതി വെറുമൊരു അധികപ്പറ്റു മാത്രമല്ലെന്നുണ്ടോ? വേറുതെ കുറേ സമയം നീട്ടിക്കിട്ടാമെന്നല്ലാതെ? പുരോഗമനകലാസാഹിത്യസംഘം വേറേ യോഗം ചേർന്ന്‌ ആക്രോശം മുഴക്കുന്നുണ്ടല്ലോ. പിന്നെന്തിനാണ് പ്രത്യേകിച്ച്‌ വേറൊരു ‘വിദഗ്ദ്ധ സമിതി’?

പാഠപുസ്തകത്തിൽ പിഴവുകളുണ്ടാവാം എന്ന്‌ വിദ്യാഭ്യാസമന്ത്രി ഒടുവിൽ സമ്മതിച്ചതായി കേൾക്കുന്നു. അത്രയുമെങ്കിലും നല്ലത്‌. പിടിവാശി അവസാനിപ്പിച്ച്‌ എത്രയും പെട്ടെന്ന്‌ പ്രശ്നമവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ഇതിങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോയാൽ ഇടതുസർക്കാരിനു പരിക്കുകൾ വർദ്ധിക്കുകയേയുള്ളൂ.

--------------------------------------------------------------------------
6. കോരിയൊഴിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ്‌മതവർഗ്ഗീയത
--------------------------------------------------------------------------

ചില പൊതുവിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ജീവിക്കുന്ന ഒരു സമൂഹമെന്ന നിലയിൽ കമ്മ്യൂണിസ്റ്റുകളുടേത്‌ തികച്ചും ഒരു മതസമൂഹമാണ്. ദൈവാരാധന - ആത്മീയത – മുതലായകാര്യങ്ങളിൽ മാത്രമേ അവർക്ക്‌ മറ്റുള്ളവരിൽ നിന്നു വ്യത്യാസമുള്ളൂ. കമ്മ്യൂണിസ്റ്റുകൾക്ക്‌ പൊതുവായ ഒരു അഭിപ്രായം - ഒരു മതം – ഉണ്ട്‌. അവർ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നത്‌ അവരുടെ പ്രത്യയശാസ്ത്രത്തെയാണെന്നുവച്ച്‌ അവരൊരു മതസമൂഹമല്ലാതാകുന്നില്ല. ദൈവാരാധനയോടുള്ള വിമുഖത – വിശ്വാസമില്ലായ്മ – ഇതൊക്കെച്ചേർന്ന്‌ അവരെ മതമില്ലാത്തവരല്ല – മറിച്ച്‌ മറ്റൊരു മതമുള്ളവരായാണ് ആക്കിത്തീർക്കുന്നത്‌.

ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്റുകൾ - ഈ നാലു മത വിഭാഗക്കാരും കേരളത്തിൽ പ്രബലരാണ്. ഇതിൽ ഏതെങ്കിലുമൊരു മതസമൂഹം മറ്റൊന്നിനെയോ മറ്റെല്ലാത്തിനെയുമോ വെറുപ്പിക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തിയിലേർപ്പെട്ടാൽ അതു പ്രതിഷേധങ്ങൾക്കിടയാക്കും. അത്‌ മൊത്തത്തിൽ മലയാളി സമൂഹത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

കേരളത്തിലെ ഈ നാലു പ്രബലമതവിഭാഗങ്ങളിൽ ഏറ്റവുമധികം സംഘടിതമായ മതമേതെന്നു ചോദിച്ചാൽ - അതു കമ്മ്യൂണിസ്റ്റുകളുടേതാണ്. വിവിധസംഘടനാ ചട്ടക്കൂടുകൾ കൊണ്ട്‌ അവർ തികച്ചും പരസ്പരബന്ധിതമായ ഒരു സമൂഹം സൃഷ്ടിച്ചിരിക്കുന്നു. മതനേതാക്കളുടെ നിർദ്ദേശങ്ങൾ ചോദ്യം ചെയ്യപ്പെടാതെ തന്നെ അനുസരിക്കപ്പെടുക എന്നത്‌ ഏറ്റവുമധികം സംഭവിക്കുന്നതും അവരുടെ കാര്യത്തിലാണ്.

ആരാധനാക്രമങ്ങളിൽനിന്ന്‌ അകന്നു നിൽക്കുന്ന മതസമൂഹമായതുകൊണ്ട്‌ തങ്ങളുടെ കാഴ്ചപ്പാടുകൾ സ്വാഭാവികമായിത്തന്നെ മതേതരമാണ് എന്നൊരു വലിയ തെറ്റിദ്ധാരണ കമ്മ്യൂണിസ്റ്റുകൾക്കുണ്ട്‌. അത്‌ പല ആശയക്കുഴപ്പങ്ങൾക്കും കാരണമായിത്തീരുന്നുമുണ്ട്‌.

കമ്മ്യൂണിസ്റ്റുകൾ ഉൾപ്പെടെയുള്ള മതസമൂഹങ്ങളിൽ യാതൊന്നിനോടും അമിതമായ ആഭിമുഖ്യം പുലർത്താതെ – ഒന്നിനേയും മനപ്പൂർവ്വം ഉപദ്രവിക്കാതെ – ഒന്നിനും അമിത പ്രാധാന്യമോ പരിഗണനയോ കൊടുക്കാതെയുള്ള ഒരു സമീപനത്തെ മാത്രമേ മതങ്ങൾക്ക്‌ ഇതരമായ – അഥവാ മതേതരമായ - സമിപനം എന്നു പറയാൻ പറ്റൂ.

ഇത്തരത്തിൽ മതേതരമല്ലാത്തതിനെ വിളിക്കേണ്ടത്‌ വർഗ്ഗീയം എന്നാണെങ്കിൽ, ഏഴാം ക്ലാസ്‌ പാഠപുസ്തകം അങ്ങേയറ്റം വർഗ്ഗീയമാണ്. കാ‍രണം – കമ്മ്യൂണിസ്റ്റുമതവിശ്വാസികൾക്കു മാത്രം താത്പര്യമുള്ള – മറ്റുള്ള പലർക്കും പലതുകൊണ്ടും എതിർപ്പുള്ള – ധാരാളം കാര്യങ്ങൾ ആ പുസ്തകത്തിൽ കാണാൻ സാധിക്കും. എത്രപേർ എത്രകാലം ഘോരഘോരം വാദിച്ചാലും ശരി – തെറ്റാണെന്നു തെളിയിക്കാനാകാത്തത്ര അനിഷേദ്ധ്യമായൊരു സത്യമാണിത്‌.

കമ്മ്യൂണിസ്റ്റുവർഗ്ഗീയതയടങ്ങിയ പുസ്തകങ്ങൾ വിപണിയിലെത്തുന്നതിനെ ആരും എതിർക്കില്ല. ഓരോമതവിശ്വാസികൾക്കും അവരവരുടെ വിശ്വാസങ്ങൾ മുറുകെപ്പിടിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ അത്‌ വഞ്ചനയിലൂടെയോ ഭീഷണിയിലൂടെയോ അടിച്ചേൽ‌പ്പിക്കപ്പെടുമ്പോൾ അതിശക്തമായിത്തന്നെ എതിർക്കപ്പെടും. പുസ്തകങ്ങൾ, ലഘുലേഖകൾ, പോസ്റ്ററുകൾ, പത്രമാദ്ധ്യമങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ട്‌ കമ്മ്യൂണിസ്റ്റുകൾ ആശയപ്രചാരണം നടത്തുന്നതിനെ ഇപ്പോളും ആരും എതിർക്കുന്നില്ല. പക്ഷേ അതൊരു നിർബന്ധിതപാഠ്യപദ്ധതിയുടെ ഭാഗമായി മാറുമ്പോൾ എതിർക്കപ്പെടും എന്നത്‌ തികച്ചും സ്വാഭാവികമാണ്.

--------------------------------------------
7. സമരങ്ങളോടുള്ള സമീപനം
--------------------------------------------

നിർഭാഗ്യവശാൽ, ഏറ്റവും സംഘടിതമായതു മാത്രമല്ല – ഏറ്റവും അസഹിഷ്ണുതയുള്ള മതവും കമ്മ്യൂണിസ്റ്റുമതം തന്നെ. സമരങ്ങളോടുള്ള സർക്കാർ സമീപനം അതാണു വീണ്ടും വീണ്ടും തെളിയിക്കുന്നത്‌.

പുസ്തകത്തിന്റെ മുപ്പത്തിയഞ്ചാം പേജിൽ സ്വാതന്ത്ര്യസമരകാലത്തെ ‘വാഗൺ ട്രാജഡി‘യേക്കുറിച്ചു പറയുന്ന ഒരു ഭാഗമുണ്ട്‌. അതിനുശേഷം കൊടുത്തിരിക്കുന്ന ചോദ്യം ഇങ്ങനെ.

അന്നും ഇന്നും ഭരണാധികാരികൾ പ്രതിഷേധസമരങ്ങളോടു കാണിക്കുന്ന സമീപനങ്ങൾ താരതമ്യം ചെയ്യൂ. എന്താണു നിങ്ങളുടെ നിഗമനം?

ഭേഷായി! ഇപ്പോൾ അത്തരമൊരു പരിശോധന നടത്തിയിട്ട്‌ ആ നിഗമനം പറയാതിരിക്കുന്നതു തന്നെയാവും ഭേദം!

അങ്ങേയറ്റത്തെ അസഹിഷ്ണുത - കമ്മ്യൂണിസ്റ്റുകളുടെ മുഖമുദ്രയായ അസഹിഷ്ണുത – അതൊന്നു മാത്രമാണ് സമരങ്ങൾക്കുനേരെ സർക്കാരും സർക്കാർ അനുകൂലസംഘടനകളും പ്രകടിപ്പിച്ചുകാണുന്നത്‌. എന്തിനും ഏതിനും അവർ മറുപടി പറയുന്നത്‌ കയ്യാങ്കളിയിലൂടെയാണ്. ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയുമല്ലാതെ, മര്യാദാപൂർവ്വവും അതേസമയം തന്ത്രപരവുമായ ഇടപെടലുകളിലൂടെയും വേണമെങ്കിൽ കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കാം എന്ന ലളിതരാഷ്ട്രീയപാഠം അവർക്ക്‌ തികച്ചും അന്യമാണെന്നുറപ്പിക്കുന്ന സംഭവങ്ങളാണിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്‌.

പാഠപുസ്തകത്തെ എതിർക്കുന്നവരെ “തെരുവിൽ നേരിടു“മെന്നാണ് സർക്കാർ അനൂകൂലസംഘടനകൾ പറയുന്നത്‌. ‘പള്ളീലച്ചന്മാരെ ളോഹയിട്ടു വഴിനടക്കാൻ അനുവദിക്കില്ല‘ എന്ന് ആക്രോശിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം വിപ്ലവസംഘടനകൾ പ്രകടനങ്ങൾ സംഘടിപ്പിച്ചത്‌. കമ്മ്യൂണിസ്റ്റുകൾക്ക്‌ എതിരുനിൽക്കുന്നത്‌ ആരായാലും അവരെ തുണിയുടുത്തുനടക്കാൻ അനുവദിക്കില്ല എന്നൊരു ധാർഷ്ട്യപ്രഖ്യാപനമായി അതാരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറയാനാവില്ല. “വെള്ളക്കൊടിയെ തൊട്ടുകളിച്ചാൽ - വെള്ളപുതച്ചു കിടത്തിക്കും” എന്നു ഭീഷണസ്വരത്തിൽ പാടുന്നവരാണു മാർക്സിസ്റ്റു ചെറുപ്പക്കാർ. “വെള്ളയുമിട്ടു നടക്കുന്നവരെ” എന്ന്‌ ആദ്യത്തെ വരി തിരുത്തിപ്പാടാൻ അവർക്കധികം സമയമൊന്നും വേണ്ട. അതിനെ വിപ്ലവാവേശം ബാധിച്ച ഏതാനും ചെറുപ്പക്കാരുടെ വികലചിന്തയായിട്ടല്ല – മറിച്ച്‌, തങ്ങളെ എതിർക്കുന്നവരോടുള്ള സർക്കാർനിലപാടിന്റെ സൂചനയായിട്ടാണ് എടുക്കേണ്ടത്‌.

“തങ്ങൾ കുത്തകയാക്കിവച്ചിരുന്ന അക്രമസമരത്തിന്റെ പാത ഏറ്റെടുക്കാൻ യു.ഡി.എഫ്‌. അനുകൂലവിദ്യാർത്ഥിസംഘടനകളെ അനുവദിക്കില്ല” എന്ന മട്ടിലായിരുന്നു കോട്ടയത്ത്‌ ചുവപ്പുസേന നടത്തിയ “അക്രമവിരുദ്ധ“ പ്രകടനം! മനോരമയ്ക്കും മറ്റു മാദ്ധ്യമപ്രവർത്തകർക്കുമെതിരെ നടത്തിയ ഹീനമായ അക്രമത്തെ സർക്കാർ എങ്ങനെയാണു കാണുന്നതെന്നറിയില്ല. പക്ഷേ, സർക്കാറിന്റെ മർദ്ദനനയം നടപ്പാക്കുന്ന പ്രതിനിധികളായിത്തന്നെയാണ് ആ ആക്രമിസംഘത്തെ മറ്റുള്ളവർ കാണുന്നത്‌.

പാഠപുസ്തകത്തിനെതിരെമാത്രമല്ല – ചില നിയമനങ്ങളിലെ അഴിമതിയടക്കം വിവിധമേഖലകളിൽ സർക്കാരിന്റെ തെറ്റായ നയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സെക്രട്ടേറിയറ്റ്‌ പരിസരത്ത്‌ യുവമോർച്ച സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നത്‌. അവരുടെ സമരപ്പന്തലിലേക്ക്‌ ഇരച്ചുകയറി മിന്നലാക്രമണം നടത്തിക്കൊണ്ടാണ് ഡിഫിക്കാർ വിപ്ലവവീര്യം പ്രകടിപ്പിച്ചത്‌. അക്രമം നടത്താൻ കൂട്ടുനിൽക്കുക – എറിയാൻ കല്ലെടുത്തുകൊടുക്കുക – ഇതൊക്കെപ്പോരാഞ്ഞ്‌ ഈ അന്യായങ്ങളുടെയെല്ലാം ഇരകളുടെ നേരേ ലാത്തിച്ചാർജ്ജും കൂടി അഴിച്ചുവിട്ടപ്പോളാണ് ചുവപ്പൻ പോലീസിനു സമാധാനമായത്‌. ഈ സംഭവങ്ങളിലെല്ലാം – ഇടതുവിദ്യാർത്ഥി‌/യുവജനസംഘടനകളും പോലീസുമെല്ലാം സർക്കാരിന്റെ പ്രതിനിധികളാണ്. പ്രതിഷേധസമരങ്ങളോടുള്ള സർക്കാരിന്റെ സമീപനമാണ് ഇവരുടെയെല്ലാം പ്രവൃത്തിയിലൂടെ പ്രതിഫലിക്കുന്നത്‌.

പാഠപുസ്തകത്തിൽ പറയുന്നതുപോലെ, “അന്നും ഇന്നും ഭരണാധികാരികൾ പ്രതിഷേധസമരങ്ങളോടു കാണിക്കുന്ന സമീപനങ്ങൾ താരതമ്യം ചെയ്ത്‌ “ ആളുകൾ ഒരു നിഗമനത്തിലെത്തിയാൽ ആ നിഗമനം കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം കേൾവിയ്ക്കു തീരെ സുഖകരമായിരിക്കില്ല. അതുകൊണ്ട്‌ ആ ചോദ്യത്തിനു മറുപടിയായി
സർക്കാരിനോട്‌ ഒരു മറുചോദ്യം മാത്രം ചോദിക്കുന്നതാവും ഉത്തമം. ആ ചോദ്യവും പാഠപുസ്തകത്തിൽ നിന്നു തന്നെയെടുക്കാം. നാല്പതാം പേജിൽനിന്ന്:-

സാമൂഹ്യതിന്മകൾക്കെതിരെ പ്രതികരിക്കുന്നതിന് മുന്നോട്ടു വരുന്നവർ ആക്രമിക്കപ്പെടുന്നു. ഇതു ശരിയാണോ? ഇവർ ആക്രമണത്തിന് ഇരയാകാൻ എന്തായിരിക്കും കാരണം?

--------------------------------------------------------
8. യഥാർത്ഥപാഠങ്ങൾ ഇവയൊക്കെ :-
--------------------------------------------------------

ഈ പാഠപുസ്തകം – അതിനെതിരെയുള്ള പ്രതിഷേധം – മറിച്ചുള്ള പ്രതികരണങ്ങൾ - ഇവയൊക്കെച്ചേർന്ന്‌ പകർന്നു തരുന്ന യഥാർത്ഥപാഠങ്ങൾ ഇതൊക്കെയാണ്.

എപ്പോളൊക്കെ അവസരം ലഭിച്ചിട്ടുണ്ടോ അപ്പോളൊക്കെ ചരിത്രം വളച്ചൊടിക്കാനും തങ്ങൾക്കനുകൂലമാക്കി അവതരിപ്പിക്കാനും ശ്രമിക്കുക എന്ന രീതിയിൽനിന്ന്‌ കമ്മ്യൂണിസ്റ്റുകൾ ഇനിയും പിന്നോക്കം പോയിട്ടില്ല.

സമഗ്രാധിപത്യം എന്ന പരമമായ ലക്ഷ്യത്തിലേക്കു നയിക്കാനുതകുന്ന എന്തു പരിപാടികളും അവർ നിരന്തരമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിക്കൊണ്ടിരിക്കും.

അണികൾക്ക്‌ ഈയിടെയായി തിരിച്ചറിവുണ്ടാകുന്നുണ്ട്‌. എങ്കിലും, പാർട്ടികൾ ഒരു നിലപാടെടുത്താൽ - അതു തെറ്റാണെന്ന്‌ എത്രയധികം ഉറപ്പുണ്ടെങ്കിലും അതിനെ അന്ധമായി ന്യായീകരിക്കുക എന്ന മാനസികാടിമത്തത്തിൽ നിന്ന്‌ ഭുരിഭാഗവും ഇനിയും മോചിതരായിട്ടില്ല.

ആരൊക്കെ എത്രയൊക്കെ വിശദീകരിച്ചുകൊടുത്താലും ശരി – മറ്റുള്ളവരുടെ ഭാഗത്തുനിന്നുകൂടി കാര്യങ്ങൾ ആലോചിക്കാനോ തങ്ങളുടെ തെറ്റുകൾ അംഗീകരിക്കാനോ നിലപാടുകൾ പുന:പരിശോധിക്കാനോ കമ്മ്യൂണിസ്റ്റുകൾ ഇപ്പോളും തയ്യാറല്ല.

അവർ പിടിക്കുന്ന മുയലിനു കൊമ്പ്‌ മൂന്നല്ല – മുപ്പതിനായിരമാണ്.

സുവ്യക്തമായ കാര്യങ്ങളുടെ പേരിൽ‌പ്പോലും അനാവശ്യമായി തർക്കിച്ചും തമ്മിൽത്തല്ലിയും മലയാളിസമൂഹം ഊർജ്ജവും സമയവും പാഴാക്കുന്നു.

അടുത്തെങ്ങും കേരളം രക്ഷപെടുമെന്നു തോന്നുന്നില്ല.

ഇതൊക്കെയാണ് പാഠങ്ങൾ.

വേദനിപ്പിക്കുന്ന ചില സാമൂഹ്യപാഠങ്ങൾ!


--------------
അനുബന്ധപോസ്റ്റ്‌:- ‘മയ’മില്ലാത്ത ധീരൻ - ഒരു ബദൽ പാഠപുസ്തകം – സാമ്രാജ്യത്വസമക്ഷം!

15 comments:

Unknown said...

പാഠപുസ്തകത്തിന്റെ കുറച്ചുഭാഗം ഇവിടെ വായിക്കാം.

qw_er_ty

Suhruth said...

കേരളത്തിലെ കമ്മ്യൂണിസ്റ്റുനേതാക്കളുടെ വാക്കുകൾ ഏറ്റവുമധികം ചിരിപ്പിക്കുന്നത്‌ അവർ അമേരിക്കയേക്കുറിച്ചു പറയുമ്പോളാണ്. ഏതെങ്കിലുമൊരു ഓണംകേറാമുലയിലെ ഇടവഴിയിൽ‌വച്ച്‌ ഒരു ലോക്കൽകമ്മിറ്റി മെംബറെ പട്ടികടിക്കാൻ ഒടിച്ചാലും അവർ പറഞ്ഞുകളയും അത്‌ അമേരിക്ക അഴിച്ചുവിട്ട പട്ടിയാണെന്ന്‌.

ഹ ഹ ഹ .......... ഇതു കൊള്ളാം. നന്നായിട്ടുണ്ട്

vishnu വിഷ്ണു said...

നകുലന്‍ ജിക്ക് ഈ ഉള്ളവന്റെ പ്രണാമം
വര്‍ ഗ്ഗീയത മതത്തിന്റെ പേരില്‍ മാത്രമല്ലെന്നും
ഏതു തരത്തിലുള്ള വര്‍ ഗ്ഗീകരണവും വര്‍ ഗ്ഗീയതയുടെ തുടക്കമാണെന്നും മനസ്സിലാവാത്തിടത്തോളം
നമുക്ക് ഈ ആശയങ്ങളെ പ്രതിരോധ്ധിക്കാന്‍ കഴിയില്ല

josecartoons@gmail.com said...

കമ്മ്യൂണിസം ഒരു മുട്ടാള സംഘടന മാത്രമാണെന്ന് കേരളത്തിലെ മലയാളികള്‍ തിരിച്ചറിഞ്ഞു പ്രതികരിക്കുന്നതു വരെ ഈ അവസ്ഥ തുടരും.

Mr. K# said...

“പഴയ അവസ്ഥയും ഇന്നത്തെ അവസ്ഥയും താരത‌മ്യം ചെയ്യൂ – എങ്ങനെയാണ് മാറ്റം ഉണ്ടായത്‌? – ങേ – ങേ?” എന്നൊക്കെ ചിന്തിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങൾ വ്യക്തമായിത്തന്നെ ചോദിച്ചിട്ടുണ്ട്‌. എന്നിട്ട്‌ അതിനു താഴെ അല്പം സ്ഥലമിട്ടിരിക്കുന്നു. കണ്ടെത്തിയ കാര്യങ്ങൾ എന്തെല്ലാം? ....കുത്തുകുത്ത്‌......!

ഇന്ന് കേരളത്തില്‍ ഈ അവസ്ഥയാണോ നിലനില്ക്കുന്നത് എന്ന് ചോദിച്ചതിനു തൊട്ടുതാഴെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നത് എങ്ങനെയാണ്‍ എന്നും ചോദിച്ചിട്ടുണ്ട്. വിദ്യാര്ത്ഥിക്ക് കണ്ഫ്യൂഷന്‍ ആകരു
തല്ലോ :-)

നെല്ല് കൃഷി ചെയ്താല്‍ മാത്രമേ ജന്മിയാവുകയുള്ളു എന്ന് തോന്നുന്നു. അല്ലെന്കില്‍ ജന്മിക്ക് ഒരു ഉദാഹരണം തരാമായിരുന്നു. തിരുവനന്തപുരത്ത് ഐ.എസ്.ആര്.ഓ വിനു 100 ഏക്കര്‍ സ്ഥലം വേണം. പത്രത്തില്‍ പരസ്യം ചെയ്തപ്പോള്‍ വില്ക്കാന്‍ തയ്യാറായത് 17 ജന്മിമാര്‍. അതിലൊരു ജന്മിയുടെ കൈയില്‍ നിന്നും സ്ഥലം വാങ്ങുകയും ചെയ്തു. ഈയടുത്ത് പണ്ടത്തെ ജന്മിമാരുടെ പോലെ ഈ ജന്മിയും വിഭവസമൃദ്ധമായ ഒരു സദ്യനടത്തിയെന്നും പത്രത്തില്‍ കണ്ടു. ദേവകിനിലയത്തോടിന്റെ പുസ്തകത്തില്‍ നിന്നെടുത്തതു പോലത്തെ സദ്യയായിരുന്നോ എന്ന് ഉണ്ടവരോട് ചോദിക്കാന്‍ വിദ്യാര്ത്ഥികളോട് പറയാം :-)

കുറച്ചുനാളുമുമ്പ്, കൃഷിക്കാരുടെ ഭാഷയില് പറഞ്ഞാല് ഇക്കഴിഞ പൂവിനു കുട്ടനാട്ടില് കുറേ നെല്ല് ചീഞ്ഞു പോവുകയുണ്ടായി. എല്ലാക്കാലവും അന്യസംസ്ഥാനക്കാര്‍ പോറ്റും എന്ന് വിചാരിക്കുന്നുണ്ടോ എന്ന് പുസ്തകത്തില്‍ ചോദിച്ചവര്‍ ,ആ ചോദ്യം കുറച്ചു നാള്‍ മുമ്പ് സ്വയം ഒന്നു ചോദിച്ചിരുന്നെന്കിലോ? സ്വന്തം പാടത്ത് കൊയ്ത്ത് യന്ത്രമിറക്കണമെന്കില്‍ ജന്മിക്ക് കപ്പം കെട്ടണമത്രേ.

ഇങ്ങനെയും ജീവിതം എന്ന പാഠം കാലഹരണപ്പെട്ടതാണെന്നൊരഭിപ്രായവുമുണ്ട്. അതിനു പകരം ഇങ്ങനെയും ജീവിക്കാം എന്നൊരു പാഠമായാലോ? :-)

Unknown said...

“അപ്പുറത്തെ വീട്ടിലെ രാജു എന്തുജാതിയാണച്ഛാ”

ജാതി പ്രസക്തമല്ല എന്നു പറയുന്ന ഒരു പാഠം വായിച്ചിട്ടു നിന്റെ മോന്‍ എന്തിനാണു അപ്പുറത്തേ വീട്ടിലെ ആള്‍ക്കാരുടെ ജാതി തിരക്കുന്നത്??

“എന്താടാ - നിനക്കു പഠിക്കാനൊന്നുമില്ലേ ” എന്നു ചോദിക്കുന്നതിനു പകരം "നിനക്കു പഠിച്ചാല്‍ മനസ്സിലാവില്ലേ" എന്നു വേണം അപ്പോള്‍ ചോദിക്കാന്‍...

നിനക്കു പഠിച്ചാല്‍ മനസ്സിലാവില്ലേ????????

Unknown said...

സി.ഐ.ഡി.സാഹിബ്‌,

അങ്ങോട്ടു “പഠിപ്പീരു” മാത്രമല്ലാതെ ഇങ്ങോട്ടു ചോദ്യങ്ങൾ ഒന്നും പാടില്ലാത്ത രീതി കമ്മ്യൂണിസ്റ്റുകളുടെ മർദ്ദകനയത്തിന്റെ ഭാഗമാണ്. അതുകൊണ്ട്‌ താങ്കൾ പറഞ്ഞമാതിരി ഭീഷണികൾ കേൾക്കണമെങ്കിൽ, പാർട്ടികുടുംബങ്ങളിലോ മറ്റോ ചെല്ലേണ്ടിവരും.

കുട്ടികൾ ജാതി ചിക്കിച്ചികയുന്നതും ആലോചിച്ചു വിശകലനം ചെയ്യുന്നതുമൊക്കെ ഏതുപാഠം വായിച്ചിട്ടാണെന്ന മുൻ‌വിധിയിലേക്കാണു താങ്കൾ എടുത്തുചാടിയത്‌? ‘ജീവനില്ലാത്ത മതം‘ എന്ന മൂന്നോ നാലോ പേജു മാത്രമാണ് പാഠപുസ്തകമെങ്കിൽ‌പ്പിന്നെ വെറുതെയെന്തിനാണ് കുട്ടികളുടെ ചുമലിൽ ഭാരം കൂട്ടാനായി മാത്രം കുറേയധികം താളുകൾ അതിന് അപ്പുറത്തും ഇപ്പുറത്തും തുന്നിപ്പിടിപ്പിച്ചിരിക്കുന്നത്‌? “വിദഗ്ദ്ധസമിതി“യും ‘ജീവനെ ബലികൊടുത്തു‘ സർക്കാരിനെ രക്ഷപെടുത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്‌. മറ്റുപാഠങ്ങൾ കുട്ടികൾ വായിച്ചുപഠിച്ചുകൂടെന്നുണ്ടോ?

ജാതീയമായ വിഭാഗീയതകളേക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന - പലതുകൊണ്ടും അപകടകരവും അപലപനീയവുമായ ഭാഗങ്ങൾ പുസ്തകത്തിലുണ്ട്‌. അതു ഗുണമുണ്ടാക്കും എന്നാണു കരുതുന്നതെങ്കിൽ തെറ്റി. ദോഷമല്ലാതെ മറ്റൊന്നുമുണ്ടാക്കുന്നില്ല അത്‌.

Unknown said...

ഒന്നു പറയാൻ വിട്ടുപോയി.
സി.ഐ.ഡികൾ സാധാരണയായി എല്ലാക്കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നവരാണ്. പക്ഷേ, വെറുതെ ഓടിച്ചുവായിച്ചപ്പോൾ മനസ്സിൽത്തോന്നിയ പടി ചില ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ഇവിടെ കമന്റിട്ട സി.ഐ.ഡി. ചെയ്തിരിക്കുന്നത്‌. ആ ‘സേന‘യും ചുവപ്പുവൽക്കരിക്കപ്പെട്ടിരിക്കുന്നുവോ എന്തോ!

എന്തുകൊണ്ടായിരിക്കും ആ കമന്റിടാനിടയാക്കിയ തെറ്റിദ്ധാരണയുണ്ടായത്‌ എന്നു പരിശോധിക്കാനായി പോസ്റ്റിന്റെ ആ ഭാഗം വീണ്ടും വായിച്ചുനോക്കി. അപ്പോൾ ശ്രദ്ധിച്ച ചില കാര്യങ്ങൾ :-

(1) ‘രണ്ടാം പാഠ‘ത്തേക്കുറിച്ചാണു പറയുന്നത്‌ എന്ന്‌ ആ ഭാഗത്തിന്റെ തുടക്കത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

(2) വെറുതെ കുറേ പേരുകളും ജാതിപ്പേരുകളും മാത്രം വിളിച്ചുപറയുന്നതുകേൾക്കുമ്പോളാണ് ‘നിനക്കു പഠിക്കാനൊന്നുമില്ലേ’എന്നു ചോദിക്കുന്നത്‌. അല്ലാതെ അയലത്തെ കുട്ടിയുടെ ജാതി ചോദിക്കുമ്പോളല്ല.

(3) അനാവശ്യമായ ജാതിചോദ്യങ്ങളുണ്ടാകുമ്പോൾ ‘മറുപടിയില്ലാ’താകുകയാണു ചെയ്യുന്നത്‌ എന്നു വ്യക്തമായിത്തന്നെ എഴുതിയിട്ടുണ്ട്‌. അല്ലാതെ, ‘പഠിക്കാനൊന്നുമില്ലേ’എന്നു മറുചോദ്യം ചോദിക്കുകയല്ല ചെയ്തിരിക്കുന്നത്‌.

(4) ഇന്നത്തെ അവസ്ഥ ജാതിയുടെ അടിസ്ഥാനത്തിൽ അവലോകനം ചെയ്യേണ്ടിവരുമ്പോളാണ് കുട്ടിയ്ക്ക്‌ സംശയങ്ങളുണ്ടാകുന്നത്‌ എന്നതും സൂചിപ്പിച്ചിട്ടുണ്ട്‌.

അപ്പോൾ - ഒരു കാര്യം ഉറപ്പാണ്. എഴുത്തിന്റെ പ്രശ്നം മൂലമുണ്ടായ തെറ്റിദ്ധാരണയല്ല. ഒന്നുകിൽ വായനയുടെ കുഴപ്പം. അല്ലെങ്കിൽ നന്നായി വായിക്കുകയും മനസ്സിലാക്കുകയും ചെയ്തപ്പോൾ മനസ്സിലുണ്ടായ കുറ്റബോധത്തിന്റെയോ അസഹിഷ്ണുതയുടെയോ ഫലം.

Rajeeve Chelanat said...

നകുലന്‍

ഒന്ന് ഓടിച്ചുനോക്കി. ചിലതിനെക്കുറിച്ച് മാത്രം സൂചിപ്പിക്കട്ടെ. ഉള്ളില്‍ തട്ടിയ ഫലിതം തന്നെയാകട്ടെ ആദ്യം.

“കുട്ടികളിൽ മതമൈത്രിയുടെ സന്ദേശമെത്തിക്കുമ്പോൾ, പരോക്ഷമായ സൂചനകളിലൂടെ അതവരുടെ ഹൃദയത്തിൽ നേരിട്ടെത്തിക്കാനാണു ശ്രമിക്കേണ്ടത്‌ എന്നതൊരു സാമാന്യതത്വമാണ്. ‘മതമൈത്രി വേണം‘ എന്ന്‌ എടുത്തു പറയുന്നതുപോലും കുട്ടികളുടെ മനസ്സിൽ മറിച്ചൊരു ചിത്രം പതിയാനിടയാക്കുമെന്നതിനാൽ വളരെ സൂക്ഷിക്കണം“ - എങ്ങിനെയാണ് നകുലാ, നല്ലൊരു കാര്യമെന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്ന മതമൈത്രി മറിച്ചൊരു ചിത്രം കുട്ടികളുടെ മനസ്സില്‍ പതിപ്പിക്കുന്നത്? പരോക്ഷമായ കാര്യങ്ങളിലൂടെ അവരിലേക്കെത്തിക്കാന്‍, മതമൈത്രി ലൈംഗികവിഷയമൊന്നുമല്ലല്ലോ. അക്രമവാസന ഉണര്‍ത്തുന്ന കാര്യവുമല്ല. അതോ, അവയേക്കാളൊക്കെ അപകടമുള്ളതാണോ ആ ‘മൈത്രി’?

ഇനി താങ്കളുടെ ആ ആമുഖം::

“ഇത്തരം “വിദഗ്ദ്ധ”രുടേതായി പത്രങ്ങളിലും മറ്റും വരുന്ന ലേഖനങ്ങളിലെ സാങ്കേതികപദങ്ങളും മറ്റും മിക്കവാറും മനസ്സിലാകാതെ വരുന്നു.ആ നിലക്ക്....” മിക്കവാറും മനസ്സിലാകാത്ത ആ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നുവോ? അതോ, ഒരിക്കലും മനസ്സിലാക്കാന്‍ പറ്റില്ലെന്ന് സ്വയം വിശ്വസിപ്പിച്ച്, എഴുന്നള്ളിക്കുന്നതാണോ?

കുട്ടിയുടെ വായന (എന്തായാലും തടസ്സങ്ങൾ നീക്കുക തന്നെ വേണം!; ഇതിനൊക്കെ എതിരെ ഒറ്റയ്ക്കു പ്രവർത്തിച്ചിട്ടു കാര്യമില്ല. കൂട്ടായ പ്രവർത്തനമാണു വേണ്ടത്‌. ”
) കേട്ട ഉടനെ പുസ്തകമൊക്കെ അരിച്ചുപെറുക്കി വാരിക്കുന്തവും കൊച്ചരിവാളുമൊക്കെ തിരയുന്ന, പരിഭ്രമിച്ചുവശായ അച്ഛന്റെ മനോനില കാര്യമായ അപകടത്തിലാണെന്നു മാത്രമാണ് മനസ്സിലാകുന്ന കാര്യം നകുലാ..താങ്കളും അത് സമ്മതിക്കുന്നുണ്ട് അടുത്ത ഖണ്ഡികയില്‍. അത്രയും സമാധാനം.

അടുത്ത ഭാഗം

“അതിനിടയിൽക്കയറി എന്റെ മകൻ തന്നെ ജാതിതാല്പര്യം കാണിച്ചുതുടങ്ങിയാൽ?“ ജാതിയെക്കുറിച്ച് ചോദിച്ചുമനസ്സിലാക്കുന്നതും, അതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെ വേര്‍തിരിച്ചുകാണുന്നതും രണ്ടും രണ്ടാണെന്ന യാഥാര്‍ഥ്യബോധമെങ്കിലും, താങ്കളില്‍ ഉണ്ടാകുമെന്നുതന്നെയാണ് എന്റെ വിശ്വാസം.മക്കളുടെ ജാതി രേഖപ്പെടുത്താത്ത ഒരാളെന്ന നിലയിലും, ജാതിബോധത്തെക്കുറിച്ച് വളരെ വസ്തുനിഷ്ഠമായ ചില നിരീക്ഷണങ്ങള്‍ (എനിക്ക്‌ ചെറുപ്പം തൊട്ടേ സമുദായസംഘടനകളോ.....അങ്ങനെ കൊണ്ടുപോകാനാണിഷ്ടം)പുലര്‍ത്തിക്കാണുന്ന ഒരാളെന്ന നിലയിലുമാണ് എന്റെ ആ വിശ്വാസം. കൂട്ടത്തില്‍ പറയട്ടെ, ആ നിലപാടിനെ എത്ര ശ്ലാഘിച്ചാലും മതിയാവുകയുമില്ല. ഇന്നത്തെ പല ഇടതുപക്ഷക്കാരില്‍‌പ്പോലും ഈ നിലപാട് കാണുന്നില്ല എന്ന ഖേദവും ബാക്കി.

അതു പോകട്ടെ. മൂന്നാം ഭാഗത്തിലേക്ക്:

“ഭൂപരിഷ്കരണം, ജാതീയതയ്ക്കെതിരെയുള്ള മുന്നേറ്റങ്ങൾ തുടങ്ങിയവ .....കുത്തുകുത്ത്‌......) നകുലാ, വിവരദോഷം പറയുകയാണെന്ന് താങ്കള്‍ക്ക് തന്നെ ബോദ്ധ്യമുള്ള വിധത്തിലാണ് ആ ഭാഗങ്ങള്‍.പുതുതലമുറക്ക് അറിവില്ലാത്ത കാര്യങ്ങള്‍ അവര്‍ക്കിടയില്‍ ‘മാര്‍ക്കറ്റ്’ ചെയ്യരുത് എന്നാണെങ്കില്‍ നകുലാ ഞാന്‍ വാദത്തിനില്ല. താങ്കളെപ്പോലൊരാളെ അച്ഛനായി കിട്ടിയ ആ കുട്ടിയോടാണ് ഞാന്‍ സഹതപിക്കുക. (വ്യക്തിപരമായി എടുക്കരുത്. പക്ഷേ, ഈ രീതിയിലല്ലാതെ താങ്കളുടെ ആ അഭിപ്രായങ്ങളെക്കുറിച്ച് എനിക്ക് മറ്റൊന്നും പറയാനില്ല. പിന്നെ, ആശയങ്ങളെ പരിചയപ്പെടുത്തുന്നത് മാര്‍ക്കറ്റിംഗായി കാണുന്ന ആ കാണാപ്പുറം ബഹുകേമം തന്നെ.

ഇനി നാലാം ഭാഗം:

അതിലെ ‘ആകുലതകള്‍’,

1. ഉള്ളടക്കം ഒരു ‘പൊതു‘പാഠപുസ്തകമെന്ന നിലയിൽ അസ്വീകാര്യമാണ് - ഈ പാഠപുസ്തകം ഒരു പൊതു പാഠപുസ്തകമല്ല. ഏഴാം ക്ല്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഒന്നാണ്. അതിനു താഴെയോ മുകളിലേക്കോ ഉള്ള ക്ലാസ്സിലേക്കുള്ളതല്ലതന്നെ.

2. പിന്നെയുള്ളത്, “പ്രായവും പാഠങ്ങളും ഒത്തുപോകുന്നുണ്ടോ?, അതുമാത്രമാണോ പഠിപ്പിക്കേണ്ടത്‌ – ഒഴിവാക്കലുകൾ ഉണ്ടോ?
അത്‌ അങ്ങനെയൊക്കെത്തന്നെയാണോ പഠിപ്പിക്കേണ്ടത്‌ – വളച്ചൊടിക്കലുകളില്ലേ?“ എന്നൊക്കെയാണ്. വലിയ ബുദ്ധിഭാരമൊന്നും കൊടുക്കാതതന്നെ ചെറിയ ക്ലാസ്സുകളിലും ഈ തരത്തിലുള്ള പാഠങ്ങള്‍ ആവാം. ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന പാഠങ്ങളാകട്ടെ, ഒരു അഞ്ചാം ക്ലാസ്സുകാരനുപോലും മനസ്സിലാകുന്നവയുമാണ്. പണ്ട് നമ്മളൊക്കെ സെക്കന്‍ഡറിതലങ്ങളില്‍ പഠിച്ചിരുന്ന പല കാര്യങ്ങളും ഇന്നത്തെ തലമുറ അതിനുമുന്‍പുതന്നെ പഠിക്കുന്നില്ലേ? അപ്പോഴൊന്നും ഈ അജവിലാപം എവിടെയും കേട്ടിട്ടില്ലല്ലോ. അഥവാ, ഓരോ ക്ലാസ്സിലേക്കും പറ്റുന്ന തരത്തില്‍ കണിശമായ കരിക്കുലം എന്നൊന്നും പഠനസമ്പ്രദായത്തിലില്ല. ഒരു ശരാശരി നിലവാരം നോക്കലേ ഉള്ളു. ഒന്നുമുതല്‍ പതിനാറുവരെയുള്ള ഗുണനപ്പട്ടിക ആറാം ക്ലാസ്സുകാരനും ഏഴാം തരക്കാരനും പറ്റിയേക്കും. പക്ഷേ അത് ഒന്നാം ക്ലാസ്സുകാരനു പറ്റില്ല എന്ന് നമുക്കറിയുകയും ചെയ്യാം. അല്ലേ? അതല്ലേ അതിന്റെയൊരു ശരി.പിന്നെ, പഠിപ്പിക്കേണ്ടത് മുഴുവന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ, വളച്ചൊടിക്കലുകള്‍ ഉണ്ടോ എന്നൊക്കെയുള്ളത് ആപേക്ഷികം മാത്രമാണ് നകുലാ.

ഏതെങ്കിലും ഒരു ക്ലാസ്സിലെ ഏതെങ്കിലും ഒരു പാഠം ഏതെങ്കിലും ഒരു രീതിയില്‍ പഠിപ്പിച്ചാല്‍, കുട്ടികള്‍ അതോടെ തല തിരിയുമെന്നോ, പുരോഗമനസ്വഭാവക്കാരാകുമെന്നോ ഒക്കെയാണ് ആരുടെയെങ്കിലും വാദമെങ്കില്‍ അയാ‍ളെ ഏറ്റവുമടുത്ത മാനസികാരോഗ്യകേന്ദ്രത്തിലാണ് എത്തിക്കേണ്ടത്. അത്രക്ക് മൂര്‍ച്ഛിച്ചിരിക്കുന്നു അവസ്ഥ.ചെറുശ്ശേരിയുടെ കൃഷ്ണഗാഥപോലുള്ള കരിക്കുലമൊക്കെയുണ്ടായിട്ടും (എത്രയോ കാലം) നമ്മുടെ ഭാഷാ-വിഷയ പഠനരീതികള്‍ അതില്‍ മാത്രമായി ഒതുങ്ങിക്കൂടുകയല്ലല്ലോ ഉണ്ടായിട്ടുള്ളത്? വീട്ടിലും പുറത്തും നിന്ന് കിട്ടുന്ന അറിവുകളാണ് അനുഭവവും ഉള്‍ക്കാഴ്ചയും, ജീവിത-ചിന്താരീതികളുമായി വളര്‍ന്നുവികസിക്കുന്നത്. കേവലം ഒരു സാമൂഹ്യപാഠപുസ്തകമല്ലെന്ന് ചുരുക്കം. അത്രയെങ്കിലും മനസ്സിലാക്കാനുള്ള സാമാന്യബോധമില്ലാത്തവരോട് വാദിക്കുന്നത് വെറുതെയാണെന്ന് അറിയാം. താങ്കള്‍ ആ ഗണത്തില്‍പെടുന്നയാളല്ലെന്നുള്ള തോന്നല്‍കൊണ്ട് ഇത്രയുമെഴുതിയെന്നു മാത്രം.

അവസാനമായി ഒന്നിനെക്കുറിച്ചുകൂടി.

“ ഈ അർജ്ജുൻസിംഗിനും യശ്പാലിനുമൊക്കെ അതിന്റെ പരിഭാഷവായിച്ച്‌ എന്തുപിടികിട്ടാനാണ്? പിടികിട്ടിയാൽത്തന്നെ മലയാളികളുടെ പരാതിയ്ക്ക്‌ അഭിപ്രായം പറയാൻ അവർ ആരാണ്?“"

ഇവിടെ മലയാളി എങ്ങിനെ ഓണവും വിഷുവും ആഘോഷിക്കണമെന്നോ, പായസമുണ്ണണമെന്നോ, മുണ്ടും വേഷ്ടിയും ധരിക്കണമെന്നൊ, കേകയും മഞ്ജരിയും പ്രയോഗിക്കണം എന്നൊന്നുമല്ലല്ലോ നമ്മള്‍ ചര്‍ച്ചിക്കുന്നത് നകുലാ. ഒരു പാഠപുസ്തകത്തിനെക്കുറിച്ചല്ലേ? അതൊന്നും അവര്‍ക്ക് മനസ്സിലാകാത്തതും മലയാളികള്‍ക്ക് മാത്രം മനസ്സിലാകുന്ന കാര്യവുമാണെന്നാണോ വിവക്ഷ. മാത്രവുമല്ല, ആ അഭിപ്രായത്തില്‍ സ്ഫുരിക്കുന്ന അഹന്ത. ഇതൊക്കെ ഞങ്ങള്‍ മലയാളികളുടെ കുടുംബകാര്യമാണ്. വരത്തന്മാര്‍ ഇടപെടേണ്ടതില്ല എന്ന മട്ടിലുള്ള, നകുലനെപ്പോലെയൊരാളില്‍നിന്നും ഒരിക്കലും വരാന്‍ പാടില്ലാത്ത ഒന്ന്.

സാംസ്കാരികമായ കൊടുക്കല്‍‌‌വാങ്ങലിന്റെ ഭാഷയിലൂടെയായിരിക്കണം അഭിപ്രായങ്ങള്‍ പറയേണ്ടത്.ശിവസേനയുടെ ഭാഷയിലല്ല നകുലാ.

സമയം കിട്ടുന്നതിനനുസരിച്ച് ഇനിയും പങ്കെടുക്കാം. തത്‌ക്കാലം വിട.

അഭിവാദ്യങ്ങളോടെ

Anonymous said...

Rajeeve Chelanat said...
സാംസ്കാരികമായ കൊടുക്കല്‍‌‌വാങ്ങലിന്റെ ഭാഷയിലൂടെയായിരിക്കണം അഭിപ്രായങ്ങള്‍ പറയേണ്ടത്.ശിവസേനയുടെ ഭാഷയിലല്ല നകുലാ.


നകുലന് കിട്ടിയല്ലൊ അടുത്ത ബ്രാൻഡിഗ് - ശിവസേനക്കാരൻ.

താങ്കളുടെ കുട്ടികളുടെ ഗാർഡിയനായി ചേലനാട്ടിനെ എത്രയും പെട്ടെന്നു നിയമിക്കണം.
അങ്ങനെ അവർ ഇടതു പുരൊഗമന മതേതര സോഷ്യലിസ്റ്റു കമ്മ്യുനിസ്റ്റു (കപട പിന്തിരിപ്പൻ വർഗ്ഗിയ വാദി എന്നും വായിക്കാം) കരായി ജീവിക്കട്ടെ.

Unknown said...

>>[രാജീവ്‌]എങ്ങിനെയാണ് നകുലാ, നല്ലൊരു കാര്യമെന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്ന മതമൈത്രി മറിച്ചൊരു ചിത്രം കുട്ടികളുടെ മനസ്സില്‍ പതിപ്പിക്കുന്നത്? പരോക്ഷമായ കാര്യങ്ങളിലൂടെ അവരിലേക്കെത്തിക്കാന്‍, മതമൈത്രി ലൈംഗികവിഷയമൊന്നുമല്ലല്ലോ. അക്രമവാസന ഉണര്‍ത്തുന്ന കാര്യവുമല്ല. അതോ, അവയേക്കാളൊക്കെ അപകടമുള്ളതാണോ ആ ‘മൈത്രി’?

[നകുലൻ] മൈത്രിയേക്കുറിച്ചല്ല - ‘മൈത്രിവേണം എന്ന്‌ പ്രത്യൽക്ഷത്തിൽത്തന്നെ ആവശ്യപ്പെടുന്നതി‘നേക്കുറിച്ചാണ് അവിടെ പറഞ്ഞത്‌. (ഗൌരവത്തിൽ സമീപിക്കേണ്ട വിഷയമാണ് എന്നു സൂചിപ്പിക്കാൻ വേണ്ടി മാത്രം). അവിടെ, വേണ്ടത്ര ഗൈരവം കണ്ടില്ല എന്നുമാതമായിരുന്നു പരാതിപ്പെട്ടത് എന്നത്‌ ഓർമ്മിപ്പിച്ചുകൊണ്ടു മറുപടി പറയാം.

ഈയൊരു പോയിന്റ്‌ മതത്തിന്റെ കാര്യത്തിൽ മാത്രമല്ല രാജീവേ - ജാതിപഠിപ്പിക്കുന്നിടത്തും ബാധകമാണ്. കുട്ടിയുടെ മുന്നിൽ ആദ്യം തന്നെ പ്രശ്നം പച്ചയ്ക്കു തുറന്നുകാട്ടിക്കൊണ്ട്‌ പരിഹാരവും കൂടി നിർദ്ദേശിക്കുക എന്ന സമീപനം ഒരു വശത്ത്‌. പ്രശ്നത്തിലേക്ക്‌ അനാവശ്യമായ ഊന്നൽ കൊടുക്കാതെ തന്നെ പരോക്ഷമായി പരിഹാരം അവന്റെ മനസ്സിലുറപ്പിക്കുക എന്ന സമീപനം മറുവശത്ത്‌. രണ്ടാം സമീപനമാണു കുട്ടികളെ സംബന്ധിച്ചിടത്തോളം കൂടുതൽ നല്ലതെന്നാണു ഞാൻ പറഞ്ഞത്‌. എഴുത്തിലൂടെ വിശദീകരിച്ചുതരുവാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശ്രമിച്ചുനോക്കാം.

മതമൈത്രിയില്ലായ്മ എന്ന ഒരു ‘ഡീഫോൾട്ട്‌’മാനസികാവസ്ഥയോടെയല്ല കുട്ടി ജനിച്ചുവീഴുന്നത്‌. ചെറുപ്പത്തിൽ അവനിൽ മതവിദ്വേഷമില്ല താനും. അപ്പോൾ, മതമൈത്രിവേണം എന്നു നിർന്തരം കേൾക്കുമ്പോൾ മാത്രമായിരിക്കും അവൻ അത്തരമൊരു പ്രശ്നത്തേക്കുറിച്ചുതന്നെ ജീവിതത്തിൽ ആദ്യമായി കേൾക്കുന്നത്‌. മൈത്രിയുടെ ആവശ്യകതയേക്കുറിച്ചു നിരന്തരം ഉത്ബോധിപ്പിക്കുന്നത്‌ അത്‌ കിട്ടാൻ ബുദ്ധിമുട്ടുള്ള സംഗതിയായതുകൊണ്ടാണെന്നും - അപ്പോൾ മൈത്രിയില്ലായ്മയാണ് (മോശമാണെങ്കിൽ‌പ്പോലും) ഒരു സാമാന്യരീതി എന്നും -‌ അവനു തോന്നുകകൂടി ചെയ്താൽ വീണ്ടും പ്രശ്നമാകും. സാമാന്യരീതി അതാണ് എന്ന തോന്നൽ മാത്രം അവന്റെ മനസ്സിൽ പതിയുകയും - ബോധനത്തിന്റെ രണ്ടാംഘട്ടമായ പരിഹാരം അവൻ ഉൾക്കൊള്ളാതെ വരികയും ചെയ്യാനുള്ള സാദ്ധ്യതയുണ്ട്‌.

മറ്റേ സമിപനമാണ് കുട്ടികൾക്കു നല്ലത്‌. പ്രത്യേകിച്ചും അവർ ആദ്യഘട്ടത്തിൽ സ്വാഭാവികമായിത്തന്നെ മൈത്രിയുള്ളവരായതുകൊണ്ട്‌. നെഗറ്റീവിലേക്കുപോയി അവിടെക്കഴിഞ്ഞ്‌ പിന്നീടു പോസിറ്റീവിലേക്കു വരുന്ന പരിചയപ്പെടുത്തൽ രീതിയ്ക്കു പകരം, സീറോയിൽത്തന്നെ കഴിയാനനുവദിച്ച്‌ പോസിറ്റീവിലേക്കു കൊണ്ടുപോകുക എന്നത്‌. വിഭാഗീയതകളേക്കുറിച്ചുള്ള ചിന്തകൾ തന്നെ വളർത്താതെ - സ്വാഭാവികമെന്നമട്ടിൽത്തന്നെ മൈത്രിയുള്ള അന്തരീക്ഷം സൃഷ്ടിച്ച്‌ - നിലനിർത്തി - അതാണു സാമാന്യരീതി എന്ന ബോധം ഉള്ളിലുറപ്പിയ്ക്കുക. അപ്പോൾ, പിന്നീട്‌ വളർന്നുകഴിയുമ്പോൾ മൈത്രിയില്ലായ്മ എന്നൊരു ജിവിതസാഹചര്യം അഭിമുഖീകരിക്കേണ്ടിവരുമ്പോൾ അതു സാമാന്യരീതിയ്ക്കെതിരാണെന്നും - തെറ്റാണെന്നും - എല്ലാം സ്വയം ബോദ്ധ്യപ്പെടുകയും പ്രശ്നങ്ങൾ മനസ്സിലാക്കുകയുമൊക്കെ ചെയ്തുകൊള്ളും.

വലിയൊരു മതിൽ ഇടിച്ചുകളയാനായി ഒരു സമൂഹം സമരം ചെയ്യുകയാണെന്നു കരുതുക. മതിൽ ഇടിഞ്ഞുവീഴുന്നതനുസരിച്ച്‌ സമരത്തിന്റെ ശക്തിയും നാം ആനുപാതികമായി കുറച്ചുകൊണ്ടുവരണം. ഒന്നു രണ്ടു തലമുറ കഴിയുമ്പോഴായിരിക്കും ചിലപ്പോൽ മതിൽ മുക്കാലും നിലം പൊത്തുന്നത്‌. അപ്പോളേയ്ക്കും രണ്ടുഭാഗത്തുമുള്ള കുട്ടികൾക്ക്‌ അങ്ങോട്ടുമിങ്ങോട്ടും കവച്ചുകടന്ന്‌ പന്തുകളിക്കാൻ സാധിക്കുന്നെങ്കിൽ, അവരെ അങ്ങനെ അനുവദിച്ചുകൊണ്ടു തന്നെ ബാക്കി മതിൽ കൂടി പൊളിക്കാനുള്ള മൃദുവായ ശ്രമങ്ങൾ മതി എന്നാണെന്റെ പക്ഷം. മതിൽ മുഴുവനായി നിലന്നിന്ന കാലം വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട്‌ - അകൽച്ചയുടെ പാഠം കുട്ടികളെ ആദ്യം പഠിപ്പിച്ചിട്ട്‌ - അതിനി ആവർത്തിക്കരുത്‌ എന്നൊക്കെപ്പറഞ്ഞ്‌ പേടിപ്പിച്ച്‌ - അവരേക്കൊണ്ട്‌ ആദ്യകാലത്തേതുപോലെ തന്നെ ശക്തമായ ശ്രമങ്ങൾ നടത്തിക്കേണ്ടതില്ല. മതിലിന്റെ ചില ഭാഗങ്ങൾ ഇപ്പോളും ഉയർന്നു തന്നെയാണു നിൽക്കുന്നതെന്നതു യാഥാർത്ഥ്യമായിരിക്കും. പക്ഷേ അതിന്‌ കുട്ടികളുടെ മനസ്സിൽ ആദ്യം തന്നെ ഊന്നൽ നൽകേണ്ടതില്ല. അല്ലാത്ത ഭാഗങ്ങളിൽക്കൂടി ചാടിക്കടന്ന്‌ കളിച്ചു വളർന്നാൽ അവർ ഭാവിയിൽ ബാക്കി ഭാഗം കൂടി സ്വയം ഇടിച്ചു നിരത്തിക്കോളും. സ്വാഭാവികമായ തകർച്ചകൾ കൂടി നാം പരമാവധി അനുവദിക്കണം. അതല്ലായെങ്കിൽ, ഇരുവശത്തുമുള്ളവർ വാശിയോടെ മതിൽ വീണ്ടും കെട്ടിപ്പൊക്കുക എന്നതായിരിക്കും ഫലം.

ഇന്നത്തെ ചില കുട്ടികൾ ആവേശത്തോടെ തങ്ങളുടെ ജാതിവാൽ പൊക്കിപ്പിടിക്കുന്നതുകണ്ടിട്ടുണ്ടോ‌? അവർ വാശിയോടെ കുമ്മായവും ചാന്തും കുഴയ്ക്കുകയാണ്. എനിക്കു സങ്കടമുണ്ട്‌ അതു കാണാൻ.

ആശയം ഉദ്ദേശിച്ച രീതിയിൽ പകർത്താൻ കഴിഞ്ഞോ എന്നറിയില്ല. ഇതു വലിയൊരു വിഷയമാണ്. ഗൌരവമുള്ള ചിന്തയ്ക്കും എഴുത്തിനും വകയുള്ളത്‌. എന്നെങ്കിലും സമയം കിട്ടിയാൽ കുറേക്കൂടി വിശദമായി എഴുതണമെന്നുണ്ട്‌.

>>[രാജീവ്‌]“ഇത്തരം “വിദഗ്ദ്ധ”രുടേതായി പത്രങ്ങളിലും മറ്റും വരുന്ന ലേഖനങ്ങളിലെ സാങ്കേതികപദങ്ങളും മറ്റും മിക്കവാറും മനസ്സിലാകാതെ വരുന്നു.ആ നിലക്ക്....” മിക്കവാറും മനസ്സിലാകാത്ത ആ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നുവോ? അതോ, ഒരിക്കലും മനസ്സിലാക്കാന്‍ പറ്റില്ലെന്ന് സ്വയം വിശ്വസിപ്പിച്ച്, എഴുന്നള്ളിക്കുന്നതാണോ?

[നകുലൻ] സാങ്കേതികപദജടിലമായ - ഗൌരവത്തോടെയുള്ള - ഒരു എഴുത്തിനുപകരം ലളിതശൈലിസ്വീകരിക്കാനുറച്ചുകൊണ്ടു തുടങ്ങിയപ്പോൾ സ്വാഭാവികമായി വന്ന ആമുഖമാണത്‌. പിന്നെ, അത്തരത്തിലുള്ള എഴുത്തിലൂടെ പ്രശ്നങ്ങളിൽ നിന്നു രക്ഷപെടാൻ ശ്രമിക്കുന്നുവെന്നു തോനിച്ച ചിലരോടുള്ള പ്രതിഷേധവും ആ വരിയിൽ പ്രതിഫലിക്കുന്നുണ്ട്‌.

>>[രാജീവ്‌]കുട്ടിയുടെ വായന (എന്തായാലും തടസ്സങ്ങൾ നീക്കുക തന്നെ വേണം!; ഇതിനൊക്കെ എതിരെ ഒറ്റയ്ക്കു പ്രവർത്തിച്ചിട്ടു കാര്യമില്ല. കൂട്ടായ പ്രവർത്തനമാണു വേണ്ടത്‌. ”
) കേട്ട ഉടനെ പുസ്തകമൊക്കെ അരിച്ചുപെറുക്കി വാരിക്കുന്തവും കൊച്ചരിവാളുമൊക്കെ തിരയുന്ന, പരിഭ്രമിച്ചുവശായ അച്ഛന്റെ മനോനില കാര്യമായ അപകടത്തിലാണെന്നു മാത്രമാണ് മനസ്സിലാകുന്ന കാര്യം


[നകുലൻ] അരിവാളും വാരിക്കുന്തവും പ്രതീകങ്ങളായി മാത്രമാണ് ഉപയോഗിച്ചതെന്നു ഞാൻ എടുത്തുപറയേണ്ടതില്ല. “എന്തുവിലകൊടുത്തും സമത്വം കൊണ്ടുവരും - അതിനായി ഒരുമിച്ചുപ്രവർത്തിക്കും“ എന്ന മട്ടുള്ള അവതരണം എല്ലാവർക്കും സ്വീകര്യമല്ലല്ലോ രാജീവേ. കമ്മ്യുണിസ്റുവൽക്കരണം എന്ന ആരോപണങ്ങൾ ശക്തമാകുനത്‌ അതുകൊണ്ടൊക്കെയാണ്. അതിൽ അസ്വാഭാവികമായി എന്താണുള്ളത്‌ - നല്ല കാര്യമല്ലേ - എന്ന തോന്നലുകളൊക്കെയും ആപേക്ഷികമാണ്.

>>[രാജീവ്‌]ജാതിയെക്കുറിച്ച് ചോദിച്ചുമനസ്സിലാക്കുന്നതും, അതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെ വേര്‍തിരിച്ചുകാണുന്നതും രണ്ടും രണ്ടാണെന്ന യാഥാര്‍ഥ്യബോധമെങ്കിലും, താങ്കളില്‍ ഉണ്ടാകുമെന്നുതന്നെയാണ് എന്റെ വിശ്വാസം.

[നകുലൻ] തീർച്ചയായും അതു രണ്ടും രണ്ടാണ്. ആദ്യത്തേത്‌ രണ്ടാമത്തേതിനെ തടയാൻ സഹായിക്കുമെന്നു താങ്കൾ വിശ്വസിക്കുനു. എന്നാൽ, ഒരു കാലത്തിനുശേഷവും ആദ്യത്തേത്‌ ശക്തമായിത്തന്നെ തുടർന്നാൽ അതു രണ്ടാമത്തേതിനെ തടയാനല്ല - അതിന്റെ വളർച്ചയെയാണു സഹായിക്കുക എന്നു ഞാൻ ഭയക്കുന്നു, അതാണു നാമിരുവരുടെയും നിരീക്ഷണങ്ങൾ തമ്മിലുള്ള വ്യത്യാസം. ആദ്യം അവതരിപ്പിച്ച പോയിന്റു തന്നെ ഇവിടെയും. മനസ്സിലായെന്നു വിശ്വസിക്കട്ടെ.

>>[രാജീവ്‌]“ഭൂപരിഷ്കരണം, ജാതീയതയ്ക്കെതിരെയുള്ള മുന്നേറ്റങ്ങൾ തുടങ്ങിയവ .....കുത്തുകുത്ത്‌......) നകുലാ, വിവരദോഷം പറയുകയാണെന്ന് താങ്കള്‍ക്ക് തന്നെ ബോദ്ധ്യമുള്ള വിധത്തിലാണ് ആ ഭാഗങ്ങള്‍.പുതുതലമുറക്ക് അറിവില്ലാത്ത കാര്യങ്ങള്‍ അവര്‍ക്കിടയില്‍ ‘മാര്‍ക്കറ്റ്’ ചെയ്യരുത് എന്നാണെങ്കില്‍ നകുലാ ഞാന്‍ വാദത്തിനില്ല. പിന്നെ, ആശയങ്ങളെ പരിചയപ്പെടുത്തുന്നത് മാര്‍ക്കറ്റിംഗായി കാണുന്ന ആ കാണാപ്പുറം ബഹുകേമം തന്നെ.

[നകുലൻ] ഭൂപരിഷ്ക്കരണം എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്‌ എന്തിനാണെന്നതിനേപ്പറ്റി താങ്കൾക്കു പറയാനുള്ളാ ന്യായീകരണം അറിഞ്ഞതിന്റെ ശേഷമേ ഇതിനു മറുപടി പറയാനാവൂ.

>>[രാജീവ്‌]ഉള്ളടക്കം ഒരു ‘പൊതു‘പാഠപുസ്തകമെന്ന നിലയിൽ അസ്വീകാര്യമാണ് - ഈ പാഠപുസ്തകം ഒരു പൊതു പാഠപുസ്തകമല്ല. ഏഴാം ക്ല്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഒന്നാണ്. അതിനു താഴെയോ മുകളിലേക്കോ ഉള്ള ക്ലാസ്സിലേക്കുള്ളതല്ലതന്നെ.

[നകുലൻ] ഇവിടെ ‘പൊതു’എന്നതിലെ വൈവിദ്ധ്യം പല ക്ലാസുകളുടേതല്ല ഉദ്ദേശിച്ചത്‌. കമ്മ്യൂണിസ്റ്റ്‌ ആഭിമുഖ്യമുള്ളവരുടെ മക്കളിൽ ഏഴാം ക്ലാസിലുള്ളവർ / അല്ലാത്തവരുടെ മക്കളിൽ ഏഴാം ക്ലാസിലുള്ളവർ ... അങ്ങനെയങ്ങനെ.

>>[രാജീവ്‌]“പ്രായവും പാഠങ്ങളും ഒത്തുപോകുന്നുണ്ടോ?, അതുമാത്രമാണോ പഠിപ്പിക്കേണ്ടത്‌ – ഒഴിവാക്കലുകൾ ഉണ്ടോ?
അത്‌ അങ്ങനെയൊക്കെത്തന്നെയാണോ പഠിപ്പിക്കേണ്ടത്‌ – വളച്ചൊടിക്കലുകളില്ലേ?“ എന്നൊക്കെയാണ്. വലിയ ബുദ്ധിഭാരമൊന്നും കൊടുക്കാതതന്നെ ചെറിയ ക്ലാസ്സുകളിലും ഈ തരത്തിലുള്ള പാഠങ്ങള്‍ ആവാം. ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന പാഠങ്ങളാകട്ടെ, ഒരു അഞ്ചാം ക്ലാസ്സുകാരനുപോലും മനസ്സിലാകുന്നവയുമാണ്. പണ്ട് നമ്മളൊക്കെ സെക്കന്‍ഡറിതലങ്ങളില്‍ പഠിച്ചിരുന്ന പല കാര്യങ്ങളും ഇന്നത്തെ തലമുറ അതിനുമുന്‍പുതന്നെ പഠിക്കുന്നില്ലേ? അപ്പോഴൊന്നും ഈ അജവിലാപം എവിടെയും കേട്ടിട്ടില്ലല്ലോ.


[നകുലൻ] ‘മനസ്സിലാകായ്ക’ യല്ല - പ്രായം കൊണ്ടുള്ള പ്രശ്നമായി ഉദ്ദേശിച്ചത്‌. സായുധസമരങ്ങളും ചുട്ടുകൊല്ലലും അടിപിടിയും അങ്ങനെ പലതും... അതൊക്കെ ഒരുപക്ഷേ ഉദ്ദേശിച്ചിരുന്നേക്കാവുന്നതുപോലെ, വേണ്ടരീതിയിൽത്തന്നെ ഉൾക്കൊള്ളാനുള്ള മാനസിക പക്വത പ്രതീക്ഷിക്കാമോ..വിപരീതഫലമുളവാക്കുമോ..എന്നതൊക്കെയാണ്. നാലാംക്ലാസിൽ പഠിക്കുന്ന കുട്ടി ബോംബ്‌ഭീഷണി മുഴക്കുന്ന കാലമല്ലേ എന്നു തോന്നാം. അപകടത്തിന്റെ ഉദാഹരണമായിത്തന്നെ വേണം അതും കാണാനെന്നാണ് എനിക്കു തോനുന്നത്‌.

>>[രാജീവ്‌]പഠിപ്പിക്കേണ്ടത് മുഴുവന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ, വളച്ചൊടിക്കലുകള്‍ ഉണ്ടോ എന്നൊക്കെയുള്ളത് ആപേക്ഷികം മാത്രമാണ് നകുലാ.

[നകുലൻ] അക്കാര്യത്തിൽ എനിക്കും സംശയമേതുമില്ല. എല്ലാവർക്കും സ്വീകാ‍ര്യമായ ഒരു ഉള്ളടക്കത്തിലെത്തുക മിക്കവാറും അസാദ്ധ്യമാണ് എന്നുമറിയാം. ഇതുപക്ഷേ അങ്ങേയറ്റം ഏകപക്ഷീയമായിപ്പോയി രാജീവ്‌. അതുകൊണ്ടാണ് പ്രതിഷേധമുണ്ടായത്‌ എന്നും അല്ലാതെ നുണകൾ മാത്രമാണുള്ളത്‌ എന്നല്ല ആരോപണം എന്നുമാണ് അവിടെ പറഞ്ഞിരിക്കുന്നത്‌.

>>[രാജീവ്‌]ഏതെങ്കിലും ഒരു ക്ലാസ്സിലെ ഏതെങ്കിലും ഒരു പാഠം ഏതെങ്കിലും ഒരു രീതിയില്‍ പഠിപ്പിച്ചാല്‍, കുട്ടികള്‍ അതോടെ തല തിരിയുമെന്നോ, പുരോഗമനസ്വഭാവക്കാരാകുമെന്നോ ഒക്കെയാണ് ആരുടെയെങ്കിലും വാദമെങ്കില്‍

[നകുലൻ] ഒരു തിരുത്ത്‌...ഒരു പാഠമല്ല... ഒരു പുസ്തകം മുഴുവൻ..അതാണ് കാര്യങ്ങൾ ഇത്ര വഷളാക്കിയത്‌. പിന്നെ, ശാസ്ത്രത്തിലോ ഗണിതത്തിലോ ഒന്നും പ്രത്യയശാസ്ത്രനുറുങ്ങുകൾ കയറ്റുവാൻ ഇടവുമില്ലല്ലോ. സ്ഥലം ഏറ്റവുമുള്ള സാമൂഹ്യപഠത്തിൽ സമ്പൂർണ്ണമായും, കുറച്ചുള്ള മലയാളത്തിൽ പറ്റുന്നരീതിയിലൊക്കെയും കലർത്തുകയും ചെയ്തു എന്നാണു കാണുന്നത്‌.

പിന്നെ, എന്തുകൊണ്ട്‌ ഏഴാംക്ലാസ്‌ തെരഞ്ഞെടുത്തു എന്നതും ആലോചിച്ചുനോക്കേണ്ടതാണ്. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ പിച്ചവയ്ക്കാൻ പറ്റുന്ന ഹൈസ്കൂളിലേയ്ക്ക്‌ എത്തുന്നതിനു മുമ്പ്‌ - എന്നാൽ ഏറ്റവുമധികം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന പ്രായം എന്നനിലയിലാണ് ഏഴാം ക്ളാസ്‌ തെരഞ്ഞെടുത്തതെന്നു കരുതിയാൽ തെറ്റുപറഞ്ഞുകൂടാ.

ഇൻഡിപെൻഡൻസ്‌‌-ഡെമോക്രസി-സോഷ്യലിസത്തിലേക്ക്‌ ഒരു “സോഫ്‌റ്റ്‌ലാൻഡിംഗ്‌“?
സംശയമാണേ.

>>[രാജീവ്‌]“ ഈ അർജ്ജുൻസിംഗിനും യശ്പാലിനുമൊക്കെ അതിന്റെ പരിഭാഷവായിച്ച്‌ എന്തുപിടികിട്ടാനാണ്? പിടികിട്ടിയാൽത്തന്നെ മലയാളികളുടെ പരാതിയ്ക്ക്‌ അഭിപ്രായം പറയാൻ അവർ ആരാണ്?“" ഇവിടെ മലയാളി എങ്ങിനെ ഓണവും വിഷുവും ആഘോഷിക്കണമെന്നോ, പായസമുണ്ണണമെന്നോ, മുണ്ടും വേഷ്ടിയും ധരിക്കണമെന്നൊ, കേകയും മഞ്ജരിയും പ്രയോഗിക്കണം എന്നൊന്നുമല്ലല്ലോ നമ്മള്‍ ചര്‍ച്ചിക്കുന്നത് നകുലാ. ഒരു പാഠപുസ്തകത്തിനെക്കുറിച്ചല്ലേ? അതൊന്നും അവര്‍ക്ക് മനസ്സിലാകാത്തതും മലയാളികള്‍ക്ക് മാത്രം മനസ്സിലാകുന്ന കാര്യവുമാണെന്നാണോ വിവക്ഷ. മാത്രവുമല്ല, ആ അഭിപ്രായത്തില്‍ സ്ഫുരിക്കുന്ന അഹന്ത. ഇതൊക്കെ ഞങ്ങള്‍ മലയാളികളുടെ കുടുംബകാര്യമാണ്. വരത്തന്മാര്‍ ഇടപെടേണ്ടതില്ല എന്ന മട്ടിലുള്ള, നകുലനെപ്പോലെയൊരാളില്‍നിന്നും ഒരിക്കലും വരാന്‍ പാടില്ലാത്ത ഒന്ന്.

[നകുലൻ] വല്ലാതെ തെറ്റിപ്പോയി വായന.
പാഠപുസ്തകത്തിലെ തെറ്റെന്താണ്‌ - പരാതികൾ എന്തുകൊണ്ടുണ്ടാകുന്നു എന്നൊക്കെ മനസ്സിലാക്കാനുള്ള ജീവിതപശ്ചാത്തലമില്ലാത്തവരുടെ അടുത്തേയ്ക്ക്‌ ഓടിക്കൊണ്ടുചെന്ന്‌ ധൃതിയിൽ അനുമതിവാങ്ങിക്കുന്നതുപോലെ തന്നെയാണ് വിദ്യാഭ്യാസമന്ത്രിയുടെ ഡൽഹി യാത അനുഭവപ്പെട്ടത്.
പ്രതിഷേധിക്കുന്നവരെ മറികടക്കാനൊരു പുറം വാതിൽശ്രമം പോലെ. അതിനോടുള്ള പ്രതിഷേധമാണ് ആ വാക്കുകളിൽ പ്രതിഫലിച്ചത്‌. പണിക്കർ സാർ പറഞ്ഞതുപോലെ ‘അക്കാദമിക്‌ കഴിവുകളുണ്ടോ എന്നു മാത്രം നോക്കിയാൽ മതി‘യെന്നെനിക്ക്‌ അഭിപ്രായമില്ല. അക്കാദമികതലത്തിനു പുറത്തേയ്ക്കു നീളൂന്ന പല കഴിവുകളും കാഴ്ചപ്പാടുകളും ജീവിതസാഹചര്യവുമൊക്കെ ഉള്ളവർക്കേ പരാതികളേക്കുറിച്ചു നന്നായി മനസ്സിലാക്കാനും നിഷപക്ഷമായ പരിഹാരം നിർദ്ദേശീക്കാനും കഴിയൂ. അർജ്ജുൻസിംഗിനേയും യശ്പാലിലെയും അവിടെ സങ്കൽ‌പിക്കാനാവുന്നില്ല.

പ്രത്യഭിവാദ്യങ്ങൾ - പതിവുപോലെ.
സ്നേഹപൂർവ്വം.

പാര്‍ത്ഥന്‍ said...

ഇതുവരെയും 'മതമില്ലാത്ത ജീവനെ' ക്കുറിച്ചുമാത്രമെ വായിച്ചിരുന്നുള്ളൂ. അതുകൊണ്ട്‌ അതിനെ അനുകൂലിക്കാനും തോന്നിയിരുന്നു. പക്ഷെ 7-അം ക്ലാസ്സുകാരുടെ ലവലില്‍ വേണ്ടാ എന്ന അഭിപ്രായമുണ്ട്‌.
'ഒരുജാതി, ഒരുമതം ഒരുദൈവം' എന്ന്‌ ഗുരുദേവന്‍ പറഞ്ഞതിനെ തിരുത്താന്‍ സഹോദരന്‍ അയ്യപ്പന്‍ 'ജാതിയില്ല, മതമില്ല, ദൈവമില്ല' എന്നു പറഞ്ഞതും ഒരേ ആശയം തന്നെയാണെന്ന്‌ ഗുരുദേവനും സമ്മതിച്ചിട്ടുള്ളതാണ്‌.
'സ്നേഹം' എന്ന മതത്തിലേയ്ക്കെത്താന്‍ ഇനിയും എത്രദൂരം പോകണം. അവിടെ എത്തിയാല്‍ ഒരുജാതിയിലെ രണ്ടു വര്‍ഗ്ഗത്തെ മാത്രമെ കാണുകയുള്ളൂ - ആണും, പെണ്ണും. ഞാന്‍ ഇന്നലെ 'സ്വഗ്ഗീയം' എന്ന ബ്ലോഗില്‍ ഇട്ട കമന്റാണ്‌ ഇത്‌.
(സ്വര്‍ഗ്ഗീയത്തില്‍ നിന്ന്‌)
[ചിലത്‌ ദൈവമാണ്‌ തിരുവചനത്തിന്റെ ഗ്രന്ഥകാരന്‍ എന്നത്‌ വ്യക്തമാക്കുമ്പോള്‍ മറ്റ്‌ ചിലത്‌ ബൈബിള്‍ രചനയിലെ മാനുഷിക ഗ്രന്ഥകാരന്മാരുടെ പങ്കിനെക്കുറിച്ചും അവരിലൂടെ പരിശുദ്ധാത്മാവ്‌ എങ്ങനെയാണ്‌ പ്രവര്‍ത്തിച്ചതെന്നും വിശദീകരിക്കാന്‍ ശ്രമിക്കുന്നു. ഒരു വിശദീകരണവും അതില്‍ തന്നെ പൂര്‍ണ്ണമാണെന്ന് പറയാനാവില്ല, ഒരോന്നിനും അതിന്റേതായ ഗുണങ്ങളും പോരായ്മകളും ഉണ്ട്‌.
(എന്റെ മറുപടി )
താങ്കളുടെ വിവരണവുമായി കുറെയൊക്കെ യോജിക്കാന്‍ കഴിയുന്നുണ്ട്‌. സജിയുടെ സംശയം എനിയ്ക്കും ഉണ്ട്‌.

ഞാനും ദൈവത്തെത്തേടി നടക്കുകയാണ്‌. പ്രസ്താവനയെ വിമര്‍ശനാത്മകമായിത്തന്നെയാണ്‌ ഞാന്‍ കാണുന്നത്‌. ലോകത്തിന്‌ ഒരു പരമാത്മവ്‌ മാത്രമാണ്‌ ഉള്ളതെങ്കില്‍ അതിന്റെ ഭാഷ ഒരേപോലെയാവണം. പല സ്ഥലത്തും പല മതങ്ങളിലും പല രീതിയില്‍ വ്യഖ്യാനിക്കുമ്പോള്‍ മാനുഷികമായ പങ്ക്‌ വ്യക്തമാകുന്നുണ്ട്‌. പക്ഷെ ആരും അത്‌ അംഗീകരിക്കാന്‍ തയ്യാറല്ല. അവിടെയാണ്‌ പ്രശ്നം ആരംഭിക്കുന്നത്‌.

*****************************
ഇത്തിരി ആത്മപ്രശംസ: പ്രീ ഡിഗ്രി വരെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയോട്‌ അനുഭാവമുള്ള ആളായിരുന്നു. (ഇങ്ക്വിലാബ്‌ വിളിക്കാന്‍ പോകത്തതുകൊണ്ട്‌ രക്ഷപ്പെട്ടു.) പക്ഷെ ഡിഗ്രിയ്ക്ക്‌ 'ഏക്ണോമിക്‌ അനാലിസിസ്‌' പഠിച്ചതിനുശേഷം ഒരു രാഷ്ട്രീയത്തിലും താല്‌പര്യമില്ലാതെയായി. എന്റെ അഭിപ്രായത്തില്‍ കുട്ടികളെ ചെറിയ ക്ലാസ്സില്‍ തന്നെ കമ്മ്യൂണിസവും, സോഷ്യലിസവും, കേപ്പിറ്റലിസവും, ഡമോക്രസ്സിയും എന്താണെന്ന്‌ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

തറവാടി said...

ഈ ലേഖനത്തിലെ ഹൈലൈറ്റ്സ്:

>>>കമ്മ്യൂണിസ്റ്റുവർഗ്ഗീയതയടങ്ങിയ പുസ്തകങ്ങൾ വിപണിയിലെത്തുന്നതിനെ ആരും എതിർക്കില്ല. ഓരോമതവിശ്വാസികൾക്കും അവരവരുടെ വിശ്വാസങ്ങൾ മുറുകെപ്പിടിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്‌.<<<

>>>പക്ഷേ അതൊരു നിർബന്ധിതപാഠ്യപദ്ധതിയുടെ ഭാഗമായി മാറുമ്പോൾ എതിർക്കപ്പെടും<<<

>>ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്റുകൾ - ഈ നാലു മത വിഭാഗക്കാരും കേരളത്തിൽ പ്രബലരാണ്. ഇതിൽ ഏതെങ്കിലുമൊരു മതസമൂഹം മറ്റൊന്നിനെയോ മറ്റെല്ലാത്തിനെയുമോ വെറുപ്പിക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തിയിലേർപ്പെട്ടാൽ അതു പ്രതിഷേധങ്ങൾക്കിടയാക്കും <<<<


>>>‘മതം തികച്ചും അപ്രധാനമാണ്. അത്‌ ഉപേക്ഷിക്കുന്നതിലും തെറ്റില്ല‘ <<<

ശ്രീ യശ്പാല്‍ പുസ്തകത്തില്‍ തെറ്റുണ്ടെന്നെങ്ങിനെ പറയും , ഒരു നേര്‍ വയനയില്‍ വളരെ നല്ല ആശയമല്ലെ അതു പ്രചരിപ്പിക്കുന്നത്

കാണാപ്പുറം നകുലന്‍, വളരെ സ്വതന്ത്രമായ ''നാടന്‍'' വിലയിരുത്തല്‍ അഭിനന്ദനങ്ങള്‍ :)


പുസ്തകത്തെ എതിര്‍ത്തതിനെനിക്ക് കിട്ടിയ പേരുകള്‍ , താങ്കള്‍ക്കും അതിനര്‍ഹതയുണ്ടല്ലോ ;)

( താങ്കള്‍ തീര്‍ച്ചയായും മത മൗലിക വാദിയും , പുരോഗമനത്തിനെതിരെ നില്‍‌ക്കുന്നവനും ,
വിവരം കെട്ടവനും , അരാഷ്ട്രീയ വാദിയും , പിന്നെ , പിന്നെ എന്തൊക്കെയോ ആണ്! )

തറവാടി said...

നകുലന്‍,

എന്‍‌റ്റെ സം‌ശയങ്ങള്‍ ഒന്നുമല്ല , ഒരിക്കല്‍‌ക്കൂടി അഭിനന്ദനങ്ങള്‍ :)

Anonymous said...

nakula..

kuttti ee prayathil engane okaii..ethokayii padkanoo ennu vyakulapeduna thankal...brittonile nurserry thalathil padipikunathu enthanu ennu onu parihodicholu...
4 mathayii vayasil avan/ aval le padipikunathu lyinkeeka vidyab asvum...racisathine pattium annu...thanakal NCB(national childrens book uk) yudaii view ethnu ennu parishodicholu..

kevalam tharkikan vendiullaa oru vadagathi matram annu ee vayasine(age) patti paranju kondu thankal parayunathu ennu eniku kanuvan sadikunathu...