Wednesday, March 25, 2009

വരുണാസ്ത്രം വല്ലായ്മപ്പെടുത്തുമ്പോൾ

നെഹൃവിന്റെ കുടുംബത്തിലെ ഒരു അംഗം.

തന്നെ കഴുതയെന്ന ‘ജന്തു‘വെന്നു വിളിച്ചാലും വേണ്ടില്ല – ‘ഹിന്ദു‘വെന്നു വിളിക്കരുതേ – എന്നു വിലപിച്ചിരുന്ന സാക്ഷാൽ ജവഹർലാൽ നെഹൃവിന്റെ കുടുംബത്തിലെ തന്നെ ഒരു അംഗം.

അങ്ങനെയൊരാൾ, തന്റെ ‘കുലമഹിമ‘ വെടിഞ്ഞുകൊണ്ടും, ഹിന്ദുവെന്നതിൽ അഭിമാനിച്ചിരുന്ന ഗാന്ധിജിയുടെ ശൈലി സ്വീകരിച്ചുകൊണ്ടും, താൻ സ്വാഭിമാനിയായൊരു ഹിന്ദുവും ഭാരതീയനും ഗാന്ധിയുമാണെന്നൊക്കെ വിളിച്ചു പറഞ്ഞാൽ?

ചരിത്രസംഭവമാണ്.

വരുൺഗാന്ധിയാണ് സംഗതി ഒപ്പിച്ചുകളഞ്ഞത്.

പക്ഷേ, അങ്ങനെയൊരു പരാമർശം വേണ്ടിവന്ന സാഹചര്യം ദു:ഖിപ്പിക്കുന്നതായിരുന്നു.

ചില ശിഥിലചിന്തകൾ.

വരുൺഗാന്ധിയോട് ഒരു ബി.ജെ.പി.അനുഭാവിയ്ക്കു പറയാനുള്ളത്.

വരുൺഗാന്ധീ, അനിയാ,

ആദ്യത്തെ അങ്കമായിരുന്നു.

ആകെപ്പാടെയുള്ള രാഷ്ട്രീയപരിചയം അഞ്ചുവർഷത്തേതു മാത്രമായിരുന്നു.

പരിചയമില്ലായ്മയും പ്രായക്കുറവും പ്രകടമായിരുന്നു.

വല്ലായ്മപ്പെടുത്തിക്കളഞ്ഞു – ശരിക്കും.

സി.ഡി.യിലുള്ളത് പൂർണ്ണമായും തന്റെ വാക്കുകളല്ലെന്നും, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില എഡിറ്റിംഗുകൾ നടന്നിട്ടുണ്ടെന്നുമുള്ള വാദം കേൾക്കാതിരിക്കുന്നില്ല. അത് ഒട്ടും അസ്വാഭാവികമോ അസംഭവ്യമോ അല്ല. എങ്ങനെയെങ്കിലും കുടുക്കാനുള്ള ശ്രമങ്ങൾ കുറച്ചുനാളുകളായി നടക്കുകയായിരുന്നു എന്നു ന്യായമായും സംശയിപ്പിക്കുന്ന ചില പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതു ശ്രദ്ധിക്കാതെയുമല്ല. പക്ഷേ എന്തൊക്കെയായാലും ശരി, കോൺഗ്രസിനും അവരുടെ നോമിനി നവീൻ ചൌളയ്ക്കുമൊക്കെ അങ്ങനെയൊരു കുടുക്കിടാൻ അവസരമെങ്കിലും ഉണ്ടാക്കിക്കൊടുത്ത പരാമർശങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെന്നതു സത്യമാണെങ്കിൽ, തെറ്റുപറ്റിയെന്നു സമ്മതിക്കാതിരിക്കേണ്ടതില്ല.

രാഷ്ട്രീയപ്പാർട്ടികളുടെ അതിരു കടന്ന മതവിവേചനവും മതപ്രീണനവും മൂലം സഹികെടുമ്പോൾ മനസ്സിലുണ്ടായേക്കാവുന്ന പ്രതിഷേധം ഒരു കാരണവശാലും മതദ്വേഷമായി പരിണമിക്കാതെ സൂക്ഷിക്കേണ്ടതുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയും, അവയിലേക്കു നയിച്ചേക്കാവുന്നതെന്തിനെയും നിരുത്സാഹപ്പെടുത്തുകയും വേണം.

എല്ലാവരും ചേർന്ന് ആക്രമിക്കുമ്പോൾ പാർട്ടി കയ്യൊഴിയുകയില്ല. പക്ഷേ, പറഞ്ഞതായി ആരോപിക്കപ്പെടുന്ന പരാമർശങ്ങളിലെ തെറ്റായ വശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടു തന്നയുള്ളതാണ് പാർട്ടിയുടെ നിലപാടെന്നത് ഒരു കാരണവശാലും മറക്കരുത്. അതിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങൾ കൃത്യമായി വായിച്ചെടുത്ത്, പിഴവുകൾ പരിശോധിച്ചുമാത്രം മുന്നോട്ടു പോകുന്നതിനേപ്പറ്റി ആലോചിക്കുക.

പാർട്ടിക്കു പുറത്തു നിന്നു തന്നെയും താങ്കളെ അനുകൂലിച്ചു മുന്നോട്ടുവന്നിട്ടുള്ളവരുണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഇതു പറയുന്നത്. മറ്റു രാഷ്ട്രീയക്കാർ കറകളഞ്ഞ വർഗ്ഗീയത സംസാരിക്കുകയും മതതീവ്രവാദികളെയടക്കം ന്യായീകരിച്ചുകൊണ്ട് അങ്ങേയറ്റം അപലപനീയമായ നിലപാടെടുക്കുകയും ചെയ്യുമ്പോളൊക്കെ “മതേതര“വാദികൾ കടുത്ത മൌനം പാലിക്കുകയും താങ്കളുടെ കാര്യത്തിൽ ആക്രമണമഴിച്ചുവിടുകയും ചെയ്യുന്നതു കാണുമ്പോൾ അതിനൊരു പ്രതിപ്രവർത്തനമെന്ന നിലയിൽ അനുകൂലിക്കാൻ ആളുകൾക്കു തോന്നും. അതു സ്വാഭാവികമാണ്.

പക്ഷേ അതിന്റെ പേരിൽ, എല്ലാ വശങ്ങളും ആലോചിക്കാതിരിക്കരുത്. തെറ്റുണ്ടെങ്കിൽ അവ തിരിച്ചറിഞ്ഞു തിരുത്തുക തന്നെ വേണം.

സാമുദായികവിദ്വേഷം വളർത്താനൊന്നും താനൊരിക്കലും ശ്രമിക്കുകയില്ലെന്ന ഏറ്റുപറച്ചിൽ നന്നായി. അത്രയും നല്ലത്.

പറഞ്ഞതായി ആരോപിക്കപ്പെടുന്ന കാര്യങ്ങൾ ശരിയോ തെറ്റോ എന്നതിനൊന്നും പ്രസക്തിയില്ലെന്നതാണു യാഥാർത്ഥ്യം. അവ തെറ്റായ എന്തെങ്കിലും സന്ദേശങ്ങൾ കൂടി നൽകുന്നുണ്ടോ എന്നതാണു പ്രശ്നം. എന്താണ് ഒരാൾ ഉദ്ദേശിക്കുന്നതെങ്കിലും ശരി – പറയാനിടയാക്കുന്ന സാഹചര്യങ്ങൾ എന്തായാലും ശരി – വാക്കുകൾ മുന്നോട്ടുവയ്ക്കുന്ന സന്ദേശം നല്ലതല്ലെങ്കിൽ, അതു കുറ്റകരമാണ്.

ഉത്തർപ്രദേശ് കലുഷിതമാണ്. അറിയാൻ വയ്യാത്തതല്ല. മുസ്ലീങ്ങൾ പിണങ്ങുമെന്നു ധരിച്ചുകൊണ്ടും, അതുകൊണ്ടു തന്നെ നടപടികൾക്കു മടിച്ചു കൊണ്ടും രാഷ്ട്രീയക്കാർ പല പ്രശ്നങ്ങളുടെ നേരെയും കണ്ണടയ്ക്കുകയാണെന്നും അറിയാതെയല്ല.

പക്ഷേ അതിനെല്ലാം സമ്പൂർണ്ണമായി മുസ്ലീങ്ങളെ ഒന്നടങ്കം പ്രതിസ്ഥാനത്തു നിർത്തുകയാണെന്ന പ്രതീതി ഒരിക്കലും വന്നുകൂടാ. അങ്ങനെവന്നാൽ അതു മുതലെടുത്ത് വീണ്ടും പ്രശ്നങ്ങൾ വർദ്ധിക്കുകയേയുള്ളൂ. മുസ്ലീങ്ങളെ വച്ചു മുതലെടുക്കുന്ന കൂസിസ്റ്റു രാഷ്ട്രീയക്കാർ തന്നെയാണു മുഖ്യപ്രതികൾ. അവരെത്തന്നെയാണ് ആദ്യം തിരുത്തേണ്ടതും.

ഒന്നുമില്ലെങ്കിലും, സമുദായത്തിനകത്തുതന്നെയുള്ള കുറച്ചുപേരുടെ പ്രവൃത്തികൾ മൂലവും പ്രീണനരാഷ്ട്രീയക്കാരുടെ ചെയ്തികൾ മൂലവും സമുദായത്തിനു മേൽ ഒന്നാകെ വീഴുന്ന ലേബലുകളിൽ നിന്നു കുതറിമാറാൻ ആഗ്രഹിക്കുകയും കൂസിസ്റ്റുരാഷ്ട്രീയത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന മുസ്ലീ‍ങ്ങൾ അനവധിയാണെന്നതു കൂടിയെങ്കിലും അറിഞ്ഞുവയ്ക്കേണ്ടതുണ്ട്. അതു കൂടി മനസ്സിൽ വയ്ക്കേണ്ടതുമുണ്ട്.

മറ്റൊരു വശത്ത്, ഹിന്ദുവിന്റെ നേരേ മെക്കിട്ടു കയറുന്നവർക്കെതിരെ നേരിട്ടു പ്രതികരിക്കുന്നതേപ്പറ്റിയും ചിലതു ചിന്തിക്കേണ്ടതുണ്ട്. ഇതൊന്നും രാജ്യത്ത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നോർക്കണം. അതുകൊണ്ടൊക്കെ ഇത്രയും നാളുകൾക്കുള്ളിൽ എന്തു നേടി എന്നു കൂടി പരിശോധിക്കുന്നതും നന്നായിരിക്കും.

എത്രയോ നൂറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടേയിരുന്നു! അതിർത്തി കടന്ന് അനവധിപേർ അക്ഷരാർത്ഥത്തിൽത്തന്നെ “കുതിരകയറി”. വെട്ടുകൊണ്ടു പ്രയോജനമുണ്ടായില്ല. അധിനിവേശങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. രാഷ്ട്രീയമായ ചെറുത്തുനിൽ‌പ്പ് ദുസാദ്ധ്യമോ അസാദ്ധ്യമോ ആയിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിൽ, രാഷ്ട്രം വെട്ടിമുറിക്കണമെന്നു പറഞ്ഞ് ആഭ്യന്തരമായ കുതിരകയറ്റങ്ങൾ അരങ്ങേറി. ഒടുവിൽ, ഡയറക്റ്റ് ആക്ഷനുകൾ തന്നെ നടന്നു. തിരിച്ചുള്ള പ്രതികരണങ്ങളുമുണ്ടായി. യാതൊരു പ്രയോജനവുമുണ്ടായില്ല.

വിഭജനം ഒഴിവാക്കാൻ വെട്ടുകൾക്കു കഴിഞ്ഞില്ല. കോൺഗ്രസിനെ മറികടക്കാൻ ഒരു രാഷ്ട്രീയ ശക്തിയായിരുന്നു അവിടെ വേണ്ടിയിരുന്നത്.

കൈവെട്ടാനല്ല – മറിച്ച് – അരുതെന്നു പറഞ്ഞുകൊണ്ട് കോൺഗ്രസിന്റെ കയ്യിൽ കടന്നു പിടിക്കാനായിരുന്നു അവിടെ ആളുണ്ടാവേണ്ടിയിരുന്നത്.

സാധിച്ചില്ല. തടയാൻ കഴിഞ്ഞില്ല..

രാഷ്ട്രീയമായ പ്രതിരോധം ദുർബലമായിരുന്നു. വെട്ടുകൾ ഒന്നടങ്കം നിഷ്ഫലമാകുന്നത്ര ദുർബലം.

ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ വളരെ വ്യക്തമാണ്. എല്ലായ്പോഴും, ഒരു രാഷ്ട്രീയപരിഹാരത്തേക്കുറിച്ചു തന്നെയാണു ചിന്തിക്കേണ്ടതെന്നു തന്നെയാണ് ആ പാഠം പറഞ്ഞുവയ്ക്കുന്നത്. മറ്റു മാർഗ്ഗങ്ങൾ പ്രശ്നപരിഹാരം കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളൂ.

പിന്നീട്, “ഡയറക്ട് ആക്ഷ“നുകൾ നടത്തിയ അതേ മുസ്ലീം ലീഗിനേത്തന്നെ മാന്യന്മാരാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റുകൾ അവർക്കു ഭരിക്കാൻ അവസരമുണ്ടാക്കിക്കൊടുത്തു. കാലം കടന്നുപോയപ്പോൾ, ഒരിക്കൽ ലിഗിനെ ‘ചത്ത കുതിര’ എന്നു വിശേഷിപ്പിച്ച കോൺഗ്രസും അവരെ കൂടെ കൂട്ടി. ഒടുവിലിതാ, അവർ മൂന്നു പേരും ചേർന്നു നടത്തിയ യു.പി.എ. ഭരണവും രാജ്യത്തിനു കാണേണ്ടി വന്നു!!!

ആ ഭരണം ഇനിയും തുടരണോ എന്നു തീരുമാനിക്കാനുള്ള ഒരു തെരഞ്ഞെടുപ്പാണ് ഇനി വരുന്നത്.

അത് അടുത്തു വരുമ്പോൾ, താങ്കൾ നിൽക്കുന്നത് എവിടെയാണ്? തയ്യാറെടുപ്പുകൾ എവിടം വരെയായി?

തുറന്നു പറയട്ടെ - എന്റെ അഭിപ്രായത്തിൽ, ആരോപണങ്ങൾ അതേപടി ശരിയാണെങ്കിൽ, പ്രസ്താവനകളിൽ ചിലത് തീർച്ചയായും അനുചിതവും, അപക്വവും തന്നെയായിരുന്നു. പ്രകോപനങ്ങളോ പ്രേരണയോ എന്തു തന്നെയായിരുന്നാലും.

സത്യത്തിൽ, ആളുകൾ വരുണിന്റെ പിന്നാലെ പായാൻ അത്യുത്സാഹം കാട്ടുകയല്ലേ എന്നു പലരും ചോദിക്കുന്നു. പ്രസംഗം കുറ്റകരമാണെങ്കിൽ, മണിക്കൂറിൽ നാലു തവണ എന്ന കണക്കിൽ കോൺഗ്രസ് അനുകൂല മാദ്ധ്യമങ്ങൾ അതു തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കുന്നത് അതിനേക്കാൾ കുറ്റകരമല്ലേ എന്നും ചോദിക്കുന്നു.

അതെ. അതുകൊണ്ട്?

ഇതേ ഉത്തർപ്രദേശ് തന്നെയല്ലേ ഡാനിഷ് കാർട്ടൂണിസ്റ്റിന്റെ തല വെട്ടിക്കൊണ്ടുവരുന്നയാൾക്ക് 51 കോടി പാരിതോഷികം നൽകുമെന്നു പരസ്യമായി പ്രഖ്യാപിച്ച മന്ത്രി ഹാജി യാക്കൂബ് ഖുറേഷിയുടെ സ്ഥലവും - എന്നു പലരും ചോദിക്കുന്നു.

അതെ. അതുകൊണ്ട്?

കോൺഗ്രസ് നേതാവ് ഇമ്രാൻ കിദ്വായി, ഇസ്ലാമിന്റേയും കാഫിറുകളേയും ബി.ജെ.പി.യുടെയുമൊക്കെ കാര്യം പറഞ്ഞ് വോട്ടു ചോദിച്ചില്ലേയെന്നും, ബി.ജെ.പി.പ്രവർത്തകരായ മുസ്ലീങ്ങൾക്കെതിരെ തനിക്കു ഫത്വ പുറപ്പെടുവിക്കാൻ കഴിയാത്തതിൽ ദു:ഖമുണ്ടെന്നു പറഞ്ഞില്ലേയെന്നും പലരും ചോദിക്കുന്നു.

അതെ. അതുകൊണ്ട്?

മുംബൈ ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിനിന്നപ്പോൾ, തീവ്രവാദികളുടെ മതവും പൊക്കിപ്പിടിച്ചു കൊണ്ട് കോൺഗ്രസ് നേതാവ് അബ്ദുറഹിമാൻ ആന്തുലേ നടത്തിയ പ്രസ്താവനകൾ അപലപനീയമായിരുന്നില്ലേ എന്നു ചോദിക്കുന്നു പലരും.

അതെ. അതുകൊണ്ട്?

അതിനൊക്കെയെതിരെ പ്രതികരിക്കാൻ പോയിട്ട് ഒന്നു തുമ്മാൻ പോലും ഭയക്കുകയും, ഹിന്ദുക്കളുടെ കാര്യം വന്നാൽ ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന “മതേതര“വാദികളുടെ മനസ്സിലുള്ളതു കറകളഞ്ഞ കാപട്യമല്ലേ എന്നു ചോദിക്കുന്നു.

അതെ. അതുകൊണ്ട്?

അതുകൊണ്ടൊക്കെയെന്താണ് - എന്നതാണു പ്രശ്നം.
ആ രാഷ്ട്രീയക്കാരൊക്കെ അങ്ങനെയൊക്കെ പറഞ്ഞെങ്കിൽ, അവർക്കെതിരെ പ്രതികരിക്കാൻ പലരും മടിക്കുന്നെങ്കിൽ, അതിനെല്ലാമെതിരെ വികാരം കൊള്ളുക മാത്രം ചെയ്താൽ എന്തു കാര്യമുണ്ടെന്നതാണു പ്രശ്നം.

ഒരു കാര്യവുമില്ല. യാതൊരു കാര്യവുമില്ല.

അങ്ങനെയുള്ളവരെ ഇനിയെങ്കിലും പാർലമെന്റു കാണിക്കാതിരിക്കാൻ എന്താണു ചെയ്യാനാവുക എന്നു ചിന്തിക്കുക.

വികാരം കൊള്ളലുകളോ വീരവാദങ്ങളോ ഒന്നും ആർക്കും ഒരുകാലത്തും നേട്ടമുണ്ടാക്കിയിട്ടില്ല. വേദനകൾക്കു പരിഹാരവുമുണ്ടാക്കിയിട്ടില്ല. മറിച്ച്, അവ പ്രശ്നപരിഹാരങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടേ ഉള്ളൂ. എക്കാലത്തും.

വികാരം കൊള്ളാൻ അവസരമുണ്ടാക്കിയത് ആരാണെന്നു പരിശോധിക്കുക. അവർക്ക് രാഷ്ട്രീയമായ തിരിച്ചടികൊടുക്കാൻ പറ്റുമോ എന്നു ശ്രമിക്കുക.

ബി.ജെ.പി. ഒഴിച്ചാൽ ഉത്തർപ്രദേശിലെ മറ്റു പ്രമുഖ പാർട്ടികൾ ആരൊക്കെയാണ്? ബി.എസ്.പി.യും എസ്.പി.യും കോൺഗ്രസും. അഹമ്മദാബാദ് സ്ഫോടനത്തിന്റെ സൂത്രധാരനെന്നു പോലീസ് കണ്ടെത്തിയ സിമി നേതാവിന്റെ വീട്ടിൽ "സഹായ"വാഗ്ദാനവുമായെത്തിയ പാർട്ടി നേതാക്കളുടെ കൂട്ടത്തിൽ ഈ മൂന്നു പാർട്ടികളുടെയും പ്രമുഖരുണ്ടായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. അവർക്കൊക്കെ ശക്തമായ മറുപടി കൊടുക്കാൻ എന്തു വാചകങ്ങളാണ് വരുൺ, താങ്കളുടെ കയ്യിലുള്ളത്? അത്തരക്കാരോടു ശക്തമായ പ്രതിഷേധമുള്ള ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു സംസാരിക്കാൻ രാഷ്ട്രീയമായ മറുപടികൾ എന്തൊക്കെയാണ് താങ്കളുടെ കയ്യിലുള്ളത്?

ഏതെങ്കിലും സമുദായത്തിനെതിരെ പരാതിയുണ്ടായിട്ടു കാര്യമില്ല. വാക്കുകൾ അവർക്കെതിരെയെന്ന മട്ടിലുമല്ല ചൊരിയേണ്ടത്. യാതൊരു പരിധിയുമില്ലാതെ മതപ്രീണനനയങ്ങളുമായി മുന്നേറുന്ന ഇവിടുത്തെ കൂസിസ്റ്റു രാഷ്ട്രീയക്കാരെ നിലയ്ക്കു നിർത്താനാണു പരിശ്രമിക്കേണ്ടത്. ദേശീയപ്രസ്ഥാനങ്ങളെ തളർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരുടെ കയ്യിലേക്ക് വടി വച്ചു നീട്ടുവാനല്ല.

താങ്കൾ ജനിച്ചത് 1980-ൽ. അതേ വർഷം തന്നെയാണ് ഭാരതീയജനതാപാർട്ടിയും പിറന്നു വീണത്. പക്ഷേ എന്നു വച്ച് പാർട്ടിയുടെ പാരമ്പര്യവും അത്രത്തോളമേയുള്ളൂവെന്നു ധരിച്ചുപോകരുത്. ജനസംഘകാലഘട്ടവും കൂടി കണക്കിലെടുത്ത് മൊത്തം ആറു പതിറ്റാണ്ടോളം എന്നും കരുതിക്കൂടാ.ആയിരക്കണക്കിനു വർഷങ്ങൾ പിന്നിലേക്കു കിടക്കുന്ന വലിയൊരു സംസ്കാരത്തിലാണ് അതിന്റെ അടിത്തറ ആണ്ടുകിടക്കുന്നത്. അതിനെ അന്ധമായി അധിക്ഷേപിക്കാൻ മാത്രം ശ്രമിക്കുന്നവർക്ക് അവസരമുണ്ടാക്കിക്കൊടുക്കരുത്.

പാർട്ടി രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യസമ്പൂർണ്ണ സമ്മേളനം 1980 ഡിസംബറിൽ മുംബൈയിലാണു നടന്നത്. അന്ന്, ആയിരക്കണക്കിനു പ്രതിനിധികളെ സാക്ഷി നിർത്തിക്കൊണ്ട്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്രവിദ്യാഭ്യാസമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ശ്രീ. മുഹമ്മദ് കരീം ഛഗ്ല ഇങ്ങനെ പറഞ്ഞു: -

കോൺഗ്രസിന് ഒരു ബദലില്ലെന്ന് ആരുപറഞ്ഞു? ഇതാ എന്റെ മുന്നിൽ, ഭാരതീയ ജനതാ പാർട്ടിയുടെ രൂപത്തിലൂടെ അതു ഞാൻ കാണുന്നു. അടൽ ബിഹാരി വാജ്‌പേയിയിലൂടെ, ഇന്ദിരയ്ക്കുള്ള ബദലും.

ഇന്ദിര, റേഡിയോയിലൂടെയും പത്രങ്ങളിലൂടെയും ഈ പാർട്ടി വർഗ്ഗീയമാണെന്നു പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ഞാനതു ശക്തമായി നിരാകരിക്കുന്നു. ഭാരതീയ ജനതാ പാർട്ടിയെ വർഗ്ഗീയമെന്നു മുദ്രകുത്തുന്നതു തികച്ചും തെറ്റാണ്.


സാക്ഷാൽ മുഹമ്മദ് കരീം ഛഗ്ല പറഞ്ഞ വാക്കുകളാണ്. അദ്ദേഹം തീർച്ചയായും ആലോചനാശൂന്യനല്ല. വരുൺ, ഇതൊന്നും തമാശകളുമല്ല.

പാർട്ടിയെ ഇന്നത്തെ നിലയിലെത്തിച്ചതിനു പിന്നിൽ അത്യദ്ധ്വാനം ചെയ്തിട്ടുള്ള മുസ്ലീങ്ങൾ അനവധിയാണ്. അവരുടെ കൂട്ടത്തിൽ, വടക്ക് പാർലമെന്റംഗമായ ഷാനവാസ് ഹുസൈനേപ്പോലെയുള്ള വലിയവർ മാത്രമല്ല, ഇങ്ങു തെക്ക് കൊടുങ്ങല്ലൂരിലെ സാധാരണ വഴിയോര കച്ചവടക്കാരായ ഖാലിദും ഷംസുദ്ദീനും മുഹമ്മദും ജമാലും ഹമീദുമെല്ലാമുണ്ട്.

അവരെയൊന്നും മറന്നു കൊണ്ട് ആരും സംസാരിക്കരുത്. ഒരു ബി.ജെ.പി.ക്കാരനും സംസാരിക്കരുത്. അറിയില്ലയെങ്കിൽ, പാർട്ടിയേക്കുറിച്ചു പഠിക്കണം. അറിവുണ്ടാക്കി വയ്ക്കണം.

പ്രചാരണത്തിനിടെ രണ്ടാഴ്ച മുമ്പു താൻ നടത്തിയ പരാമർശങ്ങൾ ഇപ്പോളെങ്ങനെ പെട്ടെന്നു പൊട്ടിമുളച്ചതു പോലെ പ്രത്യക്ഷപ്പെടുന്നു എന്ന താങ്കളുടെ അത്ഭുതം കൂറലുകളും രാഷ്ട്രീയരംഗത്തെ പരിചയമില്ലായ്മ തന്നെയാണു കാണിക്കുന്നത്.

പ്രസംഗത്തിന്റെ വാർത്ത പരക്കുന്നതിനു കുറച്ചുമുമ്പു വരെ ശ്രദ്ധയാകർഷിച്ചുകൊണ്ടിരുന്നത് മറ്റൊരു വാർത്തയായിരുന്നു. ഉത്തർപ്രദേശിൽത്തന്നെ
ഗാസിയാബാദിൽ നൂറുകണക്കിനു മുസ്ലീങ്ങൾ ബി.ജെ.പി.യിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ച കാര്യ
മായിരുന്നു അത്. ആ വാർത്ത ബി.ജെ.പി.ക്ക് അനുകൂലം എന്നതിനേക്കാളധികം കോൺഗ്രസിനു പ്രതികൂലമായിരുന്നു. കോൺഗ്രസിൽ വിശ്വാസമില്ലെന്ന അവരുടെ പ്രഖ്യാപനം ശ്രദ്ധനേടി വരികയായിരുന്നു. അത്തരമൊരു വാർത്ത പ്രചാരം നേടി വരുമ്പോൾ മിണ്ടാതിരിക്കുന്നതിനു പകരം തിരിച്ചടിയേക്കുറിച്ചു ചിന്തിക്കാതിരിക്കില്ല ആരായാലും. അടിയും തിരിച്ചടിയും അടിയൊഴുക്കുകളുമൊക്കെ കലർന്നതാണു രാഷ്ട്രീയം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയം. ഇവിടെ, കോൺഗ്രസിന്റെ തിരിച്ചടിക്ക് ശക്തി കൂടുതലായിരുന്നു.

വരുൺ - താങ്കളെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ സംഗതി വിപരീതഫലം ചെയ്യുമെന്നും കാറ്റു തിരിഞ്ഞുവീശുമെന്നും അറിയാത്തവരല്ല മുതിർന്ന രാഷ്ട്രീയക്കാർ. “വരുൺ ശ്രദ്ധപിടിച്ചുപറ്റാൻ വേണ്ടി പറഞ്ഞതാണെന്നും കൂടുതൽ പ്രതികരിച്ച് അനാവശ്യമായ പ്രാധാന്യം നൽകേണ്ടെ“ന്നും മുലായം സിംഗ് യാദവിനേക്കൊണ്ടു പറയിച്ചത് അദ്ദേഹത്തിന്റെ പ്രായോഗികരാഷ്ട്രീയതന്ത്രജ്ഞാനമാണ്. മായാവതിയും കാര്യമായി പ്രതികരിച്ചിട്ടില്ല. എന്തൊക്കെയായാലും, അങ്ങനെയൊരു കാറ്റടിപ്പിക്കാൻ വേണ്ടി താങ്കൾ ബോധപൂർവ്വം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ലാത്തതുകൊണ്ടു പറയുകയാണ്. രാഷ്ട്രീയം എളുപ്പമല്ല വരുൺ – പ്രത്യേകിച്ച് ഉത്തർപ്രദേശിലെ രാഷ്ട്രീയം. നോക്കിയും കണ്ടും വേണം എന്തും ചെയ്യാൻ. മുതിർന്നവർ നിൽക്കുന്നതു കണ്ടു മനസ്സിലാക്കി കരുതലോടെ നിൽക്കുക.

ദിവസം ചെല്ലുന്തോറും ഈ സംഭവം വാർത്തകളിൽ മങ്ങിമങ്ങിപ്പോകും. വരുൺ എന്ന പേര് മാഞ്ഞുപോകും. പറഞ്ഞെന്ന് ആരോപിക്കപ്പെടുന്ന കാര്യങ്ങളും അവയുടെ പശ്ച്ചാത്തലവും പ്രേരണയും പരിചയക്കുറവും, പാർട്ടി അവയെ തള്ളിപ്പറഞ്ഞതുമെല്ലാം മാഞ്ഞുമാഞ്ഞുപോകും. ഒടുവിൽ ഒരു വരി മാത്രം അവശേഷിക്കും. അല്ലെങ്കിൽ ചിലർ ബോധപൂർവ്വം അവശേഷിപ്പിക്കും. ബി.ജെ.പി.യുടെ ലക്ഷ്യം മുസ്ലീങ്ങളെ ഉപദ്രവിക്കലാണത്രേ!

അയോദ്ധ്യയുടെ കാര്യത്തിൽ, അഞ്ഞൂറുവർഷത്തെ സഹനങ്ങളേക്കുറിച്ച് ആരുമിപ്പോൾ ഓർക്കുന്നില്ല.

ഹിന്ദുക്കളുടെ തികച്ചും ന്യായവും മാന്യവുമായ ആവശ്യത്തെ അനേകമനേകം മുസ്ലീങ്ങൾ ആത്മാർത്ഥമായി പിന്തുണച്ചതായിരുന്നു എന്നത് ഓർക്കുന്നില്ല.

ഷാഹ്‌ബാനു കേസിലെ വിധിയും കോൺഗ്രസിന്റെ കരണം മറിച്ചിലുകളും ആരും ഓർക്കുന്നില്ല.

ഫൈസാബാദ് കോടതിവിധിയും അതിനെതിരെയുള്ള ആക്ഷൻ കമ്മിറ്റി രൂപവത്കരണവുമൊന്നും ഓർക്കുന്നില്ല.

മുസ്ലീങ്ങളിൽത്തന്നെ വളരെച്ചെറിയ ഒരു വിഭാഗത്തിന്റെ കടും‌പിടുത്തത്തിന്റെ മുന്നിൽ ഇവിടുത്തെ കൂസിസ്റ്റുരാഷ്ട്രീയക്കാർ കമിഴ്ന്നുവീണതായിരുന്നു എല്ലാ പ്രശ്നങ്ങളുടെയും യഥാർത്ഥകാരണമെന്ന് ആരും ഓർക്കുന്നില്ല.

ഹിന്ദുക്കളുടെ നിരന്തരമായ പരാതികൾ, പരിഭവങ്ങൾ, സഹനസമരങ്ങൾ, അവർ നേരിട്ട ചതികൾ - ഒന്നും ആരും ഓർക്കുന്നില്ല. പുതുതലമുറയ്ക്കാണെങ്കിൽ പഴയ കഥകൾ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാൻ പോലും ആരുമില്ല.

ഇപ്പോൾ അവശേഷിക്കുന്ന – ചിലർ ബോധപൂർവ്വം അവശേഷിപ്പിക്കുന്ന ചിത്രം ഒന്നു മാത്രമാണ്. ബി.ജെ.പി. മനപ്പൂർവ്വം ഒരു പള്ളി പൊളിച്ചിരുന്നുവത്രേ! അത്, “മുസ്ലീങ്ങളെ ഉപദ്രവിക്കൽ“ എന്ന അജണ്ടയുടെ ഭാഗമായിരുന്നത്രേ!

എത്ര മാത്രം വിഡ്ഢിത്തമാണത്!

ശുദ്ധ അസംബന്ധമാണ് – അറിയാവുന്നവർക്കറിയാം. പക്ഷേ, കാലം കടന്നുപോകുമ്പോൾ ചുവരിൽ അവശേഷിക്കുന്ന – ചിലർ മനപ്പൂർവ്വം അവശേഷിപ്പിക്കുന്ന - എഴുത്ത് അങ്ങനെ ചിലതു മാത്രമാണ്.

സൂക്ഷിക്കണം വരുൺ – പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുമ്പു സൂക്ഷിക്കണം – ആരായാലും – എന്തായാലും.

അയോദ്ധ്യാ‍പ്രശ്നം പരിഹരിക്കുന്നതിൽ കോൺഗ്രസ് ആദ്യം കാണിച്ച താല്പര്യം ആത്മാർത്ഥമായി തുടർന്നിരുന്നെങ്കിൽ, മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും അതിൽ ഇടപേടേണ്ടി വരുക പോലുമുണ്ടായിരുന്നില്ല.

അവർക്കു താല്പര്യമില്ലെങ്കിൽ വേണ്ട - പ്രശ്നപരിഹാരത്തിനു തൊട്ടടുത്തെത്തിയ ചന്ദ്രശേഖറിന്റെ ഗവണ്മെന്റിനെ ഒരു സുപ്രഭാതത്തിൽ വലിച്ചു താഴെയിട്ടതെങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ, പ്രശ്നം ഇന്നുമിങ്ങനെ പരിഹരിക്കപ്പെടാതെ അവശേഷിക്കുമായിരുന്നില്ല.

അങ്ങനെയെങ്കിൽ, തർക്കമന്ദിരം തകർക്കപ്പെടുമായിരുന്നില്ല. അതിന്റെ ന്യായം പറഞ്ഞ് ഒരുവനും ആക്രോശിക്കുകയോ ആക്രമണങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യുമായിരുന്നില്ല.

അതിങ്ങനെ അന്തമില്ലാതെ നീണ്ടിരുന്നില്ലെങ്കിൽ, അവിടേയ്ക്കു കർസേവകർക്കു പോകേണ്ടി വരുമായിരുന്നില്ല. അവർ ട്രെയിനിൽ മടങ്ങിവരുമായിരുന്നില്ല. അവരെയാരും ചുട്ടുകരിക്കുമായിരുന്നില്ല. അത് മറ്റൊരു കലാപത്തിനു വഴിവയ്ക്കുമായിരുന്നില്ല.

ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ കോൺഗ്രസ് കോറിയിട്ട കറുത്തപാടുകൾ ഭീകരമാണ്. അവർ വരുത്തിവച്ച വിനകൾ അനവധിയാണ്. അടിയന്തിരാവസ്ഥ മാറ്റി നിർത്തിയാൽത്തന്നെ - രാജ്യവിഭജനം മുതൽ - അയോദ്ധ്യയ്ക്കു വഴിമരുന്നിട്ടതും വളർത്തിയതും – അങ്ങനെയങ്ങനെ അനവധി പാടുകൾ. കോൺഗ്രസ് കടുത്ത വർഗ്ഗീയതാല്പര്യങ്ങൾക്കു വഴങ്ങിക്കൊടുത്തതിന്റെ പേരിൽ മാത്രം ഉണ്ടായ അനവധി പാടുകൾ.

ഇപ്പോളും അയോദ്ധ്യയുടെ പേരിൽ പഴികേൾക്കേണ്ടിവരുന്നത് ആർക്കാണ്?
ബി.ജെ.പി.

ഗോധ്രാനന്തരസംഭവങ്ങളുടെ പേരിൽ പഴികേൾക്കുന്നതാരാണ്?
ബി.ജെ.പി.

അയോദ്ധ്യയിലെ ക്ഷേത്രം പുനർ‌നിർമ്മിക്കപ്പെടണമെന്ന അനേകലക്ഷങ്ങളുടെ അഭിലാഷം പൂർത്തീകരിക്കപ്പെടാതെ അവശേഷിക്കുന്നതിന്റെ പേരിൽ പഴികേൾക്കുന്നതാരാണ്?

അതും ബി.ജെ.പി.!!!

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായ സിഖുവിരുദ്ധകലാപത്തിന്റെ പേരിലെങ്കിലും കോൺഗ്രസ് ഇപ്പോളും വിമർശിക്കപ്പെടുന്നുണ്ടോ? ഇല്ല. എല്ലാവർക്കും വേണ്ടത് ബി.ജെ.പി.യുടെ രക്തമാണ്. അതിനു വേണ്ടി കോൺഗ്രസെന്നോ കമ്മ്യൂണിസ്റ്റോ എന്നില്ലാതെ ഏതൊരാളും കെട്ടിപ്പിടിക്കും. കാർക്കശ്യത്തോടെ കഥകൾ ചമയ്ക്കും.

വരുണേ, ബി.ജെ.പി.യെ അന്ധമായി എതിർക്കുന്ന അനവധി പാർട്ടികളുടെ ഇടയിലൂടെ വേണം പ്രവർത്തിക്കാൻ എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടല്ലാതെ താങ്കൾ ആ പാർട്ടിയിലേക്കു ചെല്ലരുത്.

ദേശീയപ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്താനും തകർക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ സഹായത്തിന് എപ്പോളുമുള്ള മാദ്ധ്യമങ്ങളേയും മറ്റു പ്രചാരണോപാധികളേയും നിസാരവൽക്കരിച്ചുകൊണ്ടുള്ള രാഷ്ട്രീയപ്രവർത്തനം ആത്മഹത്യാപരവുമാണ് വരുൺ. സൂക്ഷിക്കണം.

പ്രശ്നങ്ങൾ എന്തൊക്കെയായാലും ശരി - രാഷ്ട്രീയപരിഹാരം – ജനാധിപത്യരീതിയിലുള്ള പരിഹാരം - അതുമാത്രമാണ് – അതുമാത്രമാണ് ഒരു പോംവഴി – എന്നതു സദാ മനസ്സിൽ വയ്ക്കുകയും വേണം.

അതിനായി ശ്രമിക്കുക - – അതുമാത്രമാണ് – അതുമാത്രമാണ് കരണീയം.

നിരാശപ്പെട്ടിട്ടോ രോഷം കൊണ്ടിട്ടോ പിന്നെ പശ്ചാ‍ത്തപിച്ചിട്ടോ ഒന്നും ഒരു കാര്യവുമില്ല. ക്ഷമവേണം. അപാരമായ ക്ഷമ.

കോൺഗ്രസിന്റെ വർഗ്ഗീയതയ്ക്കു മറുപടി പറയേണ്ടത് അവരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിക്കൊണ്ടായിരിക്കണം.

ഇപ്പോളവർ പറയുന്നത് വരുന്ന പാർലമെന്റു തെരഞ്ഞെടുപ്പിൽ തങ്ങൾ ഇപ്പോളേ ജയിച്ചുകഴിഞ്ഞുവെന്നാണ്!

2004-ലെ പാർലമെന്റു തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ നിരന്തരമായ പരാജയങ്ങളാണ് അവർ ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്. കഴിഞ്ഞ വർഷം അവസാനം അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നിച്ചു തെരഞ്ഞെടുപ്പു നടക്കുന്നതുവരെ അവർക്ക് തലയുയർത്താൻ വയ്യാത്തത്ര ദയനീയമായ അവസ്ഥയായിരുന്നു. കർണ്ണാടക കൂടി നഷ്ടമായതോടെ കോൺഗ്രസിനെ എക്കാലവും പൊക്കി നിർത്തുന്ന മാദ്ധ്യമങ്ങൾ പോലും അവരെ കൈവിട്ടു.

ഒടുവിൽ, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോ‍ളും, അവയിൽ മൂന്നെണ്ണം ബി.ജെ.പി. ഭരിച്ചിരുന്നവ ആയിരുന്നിട്ടുകൂടി - കാര്യമായ മുന്നേറ്റമുണ്ടാക്കാനൊന്നും കോൺഗ്രസിനു കഴിഞ്ഞിട്ടേയില്ല. അക്കൂട്ടത്തിൽ ഏറ്റവും വലിയ മൂന്നു സംസ്ഥാനങ്ങളിൽ രണ്ടിടത്തു ബി.ജെ.പി. ജയിച്ചു. ഏറ്റവും ചെറിയ രണ്ടു സംസ്ഥാനങ്ങളിൽ കോൺഗ്രസും ജയിച്ചു. ഒരിടത്ത് ആർക്കും ഭൂരിപക്ഷവുമില്ല. പലവിധഘടകങ്ങളാൽ ബി.ജെ.പി.യ്ക്കു കനത്ത പരാജയം പ്രവചിക്കപ്പെട്ട രാജസ്ഥാനിൽ‌പ്പോലും അവരെ മറികടന്നു വ്യക്തമായ വിജയമുറപ്പിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ബി.ജെ.പി.യെ മറികടന്ന് ഭൂരിപക്ഷമുണ്ടാക്കാൻ ആകെ സാധിച്ച ഏക സംസ്ഥാനമായ ഡൽഹിയിൽത്തന്നെ ബി.ജെ.പി. പഴയ നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. നേരിട്ടു മത്സരം നടക്കാത്ത സംസ്ഥാനമായ മിസോറാം കൂടി കണക്കിലെടുത്ത് എണ്ണിയാൽ‌പ്പോലും, കോൺഗ്രസിനേക്കാളധികം സീറ്റുകളിൽ ബി.ജെ.പി.വിജയിക്കുകയും ചെയ്തു.

പക്ഷേ, മാദ്ധ്യമങ്ങളും മറ്റും ഉടൻ തന്നെയങ്ങുപ്രഖ്യാപിക്കുകയാണ് കോൺഗ്രസ് തിരിച്ചുവരികയാണത്രേ! ബി.ജെ.പി. തകർന്നത്രേ!

ഇവിടെ ഈ കൊച്ചു കേരളത്തിൽ‌പ്പോലുമുണ്ട് 20 ലോക്‌സഭാമണ്ഡലങ്ങൾ. അങ്ങനെയിരിക്കെ, വെറും ഒരേയൊരു ലോക്‌സഭാ സീറ്റുള്ള മിസോറാമിലും കേവലം ഏഴെണ്ണം മാത്രമുള്ള ഡൽഹിയിലും അസംബ്ലി തെരഞ്ഞെടുപ്പു ജയിച്ചാൽ ഉടൻ തന്നെ കോൺഗ്രസ് രക്ഷപെട്ടുവെന്നൊക്കെ വാദിക്കുന്നവരേക്കുറിച്ച് എന്തു പറയാനാണ്! അതിലുമൊക്കെ എത്രയോ വലിയ സംസ്ഥാനമായ മധ്യപ്രദേശിലും മറ്റും 140-ൽ പരം സീറ്റുനേടി ബി.ജെ.പി. നേടിയ ഉജ്ജ്വലവിജയത്തേക്കുറിച്ചു മിണ്ടാട്ടമേയില്ലാത്തവരുടെ കാര്യം! ജനസംഖ്യ തീരെക്കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലെ പല കോൺഗ്രസ് സ്ഥാനാർത്ഥികളും നേടിയ മൊത്തം വോട്ടുകൾ, രാജസ്ഥാനിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി വസുന്ധരയ്ക്കു ലഭിച്ച ഭൂരിപക്ഷത്തിന്റെ പകുതി പോലുമില്ലെന്നറിയണം!

കോൺഗ്രസ് വേണമെങ്കിൽ തങ്ങളെ പിന്തുണയ്ക്കട്ടെ എന്ന് ഒരു കമ്മ്യൂണിസ്റ്റു നേതാവു വീമ്പടിക്കുന്നതു പോലും കേൾക്കേണ്ടി വരുന്നത്ര പരിതാപകരമായ അവസ്ഥയിലാണ് കോൺഗ്രസ് ഇപ്പോൾ. ഏറ്റവുമധികം സീറ്റുകളുള്ള സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ബീഹാറിലുമെല്ലാം യു.പി.എ. പൊളിയുകയും ഒറ്റയ്ക്കു മത്സരിക്കേണ്ടി വരികയും ചെയ്തതോടെ പരാജയവും ഉറപ്പാണ്. എന്നിട്ടും, ഇപ്പോളേ തങ്ങൾ ജയിച്ചുവെന്നൊക്കെ വീമ്പിളക്കുന്ന അവരുടെ അജ്ഞാനത്തിനും അഹങ്കാരത്തിനും മറുപടി കൊടുക്കുവാൻ കഴിയുമോ എന്നു പരിശോധിക്കൂ വരുൺ! ആത്മാർത്ഥമായി പ്രവർത്തിച്ച് അവരെ പരാജയപ്പെടുത്തൂ.

രാജ്യത്തെ വിഭവങ്ങളുടെ ഒന്നാമത്തെ അവകാശം തന്നെ മുസ്ലീങ്ങൾക്കു ലഭിക്കണമെന്നൊക്കെ വാദിക്കുകയും, അതേ സമയം തന്നെ "മതനിരപേക്ഷത"യേപ്പറ്റി മേനി നടിക്കുകയും ചെയ്യുന്നൊരാളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിപ്പിക്കുന്ന കോൺഗ്രസ് എന്ന തനി‌വർഗ്ഗീയപ്പാർട്ടിയേയും അവരെ പിന്താങ്ങാനല്ലാതെ മറ്റൊന്നിനുമാവാത്ത കമ്മ്യൂണിസ്റ്റുകളേയുമൊക്കെ പരാജയപ്പെടുത്താൽ ശ്രമിക്കൂ.

മുസ്ലീം വോട്ടുകൾ നഷ്ടപ്പെടുമെന്നു തെറ്റിദ്ധരിച്ച് മതതീവ്രവാദികളെ പിണക്കാൻ മടിക്കുക മാത്രമല്ല – പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്ന കൂസിസ്റ്റുകളെ ഒന്നടങ്കം പരാജയപ്പെടുത്താൻ ഉത്സാഹിക്കൂ.

അങ്ങനെയെങ്കിൽ, മുസ്ലീങ്ങളോ ഹിന്ദുക്കളോ എന്നൊന്നും ഭേദമില്ലാതെ ഈ രാജ്യത്തെ അനേകമാളുകൾ നിങ്ങളെ അഭിനന്ദിക്കും. അതിനൊക്കെ ശ്രമിക്കൂ. അല്ലാതെ, അപക്വമായ പ്രസ്താവനകൾ നടത്തിക്കൊണ്ട് അത്തരക്കാരുടെ കെണികൾക്കു കഴുത്തു നീട്ടരുത്.

27 comments:

Unknown said...

വരുൺഗാന്ധിയോട് ഒരു ബി.ജെ.പി.അനുഭാവിയ്ക്കു പറയാനുള്ളത്

കുതിപ്പു് said...

ഈ ലേഖനം വായിച്ചപ്പോള്‍ എന്നെ ഭയപ്പെടുത്തിയതു ഇതാണു്. എങ്ങിനെ ഇത്ര വിദഗ്ദമായി ഇത്ര സമര്‍ത്ഥമായി പച്ചവെള്ളം പോലെ തെളിവാര്‍ന്ന കാര്യങ്ങള്‍ ഇങ്ങിനെ വളച്ചൊടിച്ചു് എഴുതുവാന്‍ സാധിക്കുന്നു?
ഇതു് ഒരുപാര്‍ട്ടിയുടെ മാത്രം പ്രശ്നമല്ല. എല്ലാവരും തുടര്‍ന്നുപോവുന്ന ഒരു കീഴ്വഴക്കമാണു് താനും. കോണ്‍‌ഗ്രസ്സും ഇടതുപക്ഷപാര്‍ട്ടികളും മറ്റും ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കൂട്ടു് നിന്നുംവെന്നും ഇസ്ലാം വര്‍ഗ്ഗീയത കണ്ടില്ലെന്നു നടിച്ചുവെന്നും എല്ലാം സത്യമാണെങ്കില്‍ പോലും ഈ ബ്ലോഗിലെ പ്രസ്തുത പോസ്റ്റില്‍‍ എഴുതി വെച്ചിരിക്കുന്ന പല കാര്യങ്ങളും തികഞ്ഞ വര്‍ഗ്ഗീയ ചിന്താഗതികള്‍ അല്ലേ? ഹിന്ദുക്കള്‍ മാത്രമാണോ ഇന്ത്യയില്‍ കഷ്ടപ്പെടുന്നതു? ഇന്ത്യക്കാരല്ലേ? ഹിന്ദു മതത്തിലെ പ്രശ്നങ്ങള്‍ നിമിത്തമല്ലേ ക്രിസ്ത്യാനിയാവാനും മുസ്ലീമാവാനും ഒക്കെ ഒരുപറ്റം ആളുകള്‍ തിരക്കു കൂട്ടിയതു്? പക്ഷെ അവിടെ നിന്നും വിവേചനമാണെന്നു് അവര്‍ പിന്നീടു് മനസ്സിലാക്കുന്നതും? ഹിന്ദുവിന്റെ പേരില്‍ അങ്ങിനെ ഒരു വികാരം ഇളക്കിവിടുന്നതു തെറ്റല്ലേ? ഹിന്ദു എന്നു പറയുന്നതു ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന ഒരു ജനതയാവുമ്പോള്‍ പ്രത്യേകിച്ചു് അതു് കൂടുതല്‍ ഗൌരവമയ വര്‍ഗ്ഗീയ പ്രശ്നമാവുന്നില്ലേ? വരുണ്‍ ഗാന്ധിയെ രാഷ്ട്രീയകുരുക്കില്‍ പെടുത്തി എന്നു് വിശ്വസിക്കേണ്ടി വന്നാല്‍ പോലും ബി.ജെ.പി അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ (അതിപ്പോള്‍ ബി.ജെ.പിക്കു നേരിട്ടു് നിയന്ത്രണമില്ലാത്ത ചെറിയ ചെറിയ പാര്‍ട്ടികളാണെങ്കില്‍ പോലും) കൂടുന്നില്ലേ? അതായതു് എപ്പോഴെങ്കിലും വൈരാഗ്യമുള്ളവരുടെ മേലും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കുതിരകയറാമെന്നുള്ള ധൈര്യം.
അതു് തടയേണ്ടതു് ഒരു ഇന്ത്യന്‍ പൌരനെന്ന നിലയ്ക്ക് നമ്മളുടെ കടമയല്ലേ? അതു തടയുവാന്‍ ബി.ജെ.പിക്കു് സാധിക്കുന്നില്ലെങ്കില്‍ അത് ഇന്ത്യയെ കുരുതികൊടുക്കുമെന്നു കരുതിയെങ്കിലും ബി.ജെ.പി എന്തെങ്കിലും ചെയ്യേണ്ടതല്ലേ? പട്ടിണിയല്ല, രോഗങ്ങളല്ല, മറിച്ചു് വര്‍ഗ്ഗിയതയ്കാണു് ഒരു രാജ്യത്തെ കുട്ടിച്ചോറാക്കാന്‍ എളുപ്പം കഴിയുക. അല്ലേ? അത് ഉണങ്ങാത്ത മുറിവായി എപ്പോഴും തലമുറുകള്‍ തോറും ഉണ്ടാവുന്നു. വിഭജനത്തിലെ പട്ടിണി നമ്മള്‍ മറന്നു, ആ വര്‍ഗ്ഗീയത മറക്കുവാന്‍ ഇനിയും സാധിച്ചിട്ടില്ല.

Unknown said...

കുതിപ്പേ,

(1) തികച്ചും വർഗ്ഗീയമായ പ്രശ്നങ്ങളോട്‌ നാം പ്രതികരിക്കാൻ തീരുമാനിച്ചാൽ സ്വാഭാവികമായും പ്രതികരണങ്ങളും വർഗ്ഗീയമായിപ്പോകും. മിണ്ടാതിരിക്കലാണോ പ്രതികരണമാണോ കുറച്ചു മാത്രം പ്രശ്നങ്ങളുണ്ടാക്കുന്നത്‌ എന്നു നോക്കിയതിനു ശേഷം, എന്തു വേണമെന്ന തീരുമാനമെടുക്കേണ്ടി വരും.

(2) മുസ്ലീങ്ങളെ ഉപദ്രവിക്കാനിഷ്ടപ്പെടുന്നവരുടെ ഒരു കൂട്ടായ്മയാണ് ബി.ജെ.പി. എന്ന ഒരു ഇമേജു പരക്കാനിടയാകുന്ന എന്തുണ്ടായാലും, പാർട്ടിയ്ക്ക്‌ അകത്തുനിന്നോ പുറത്തു നിന്നോ എവിടെ നിന്ന്‌ ഉണ്ടായാലും, അതിനു നേരേ ബി.ജെ.പി. അനുഭാവികൾ നിശബ്ദത പാലിച്ചാൽ അതും എന്നെ ഭയപ്പെടുത്തും. ഹിന്ദുക്കൾ ഭൂരിപക്ക്ഷമായതു കൊണ്ട്‌ വർഗ്ഗീയചിന്തകളുണ്ടായാൽ ഭയപ്പെടണമെന്നു താങ്കൾ സൂചിപ്പിക്കുന്നു. അതുപോലെ തന്നെയാണു പാർട്ടിയുടെ കാര്യവും. ബി.ജെ.പി. രാജ്യത്ത്‌ വളരെയധികം സ്വാധീനമുള്ള പ്രസ്ഥാനമാണ്. അവർക്കിടയിൽ എന്താണു സംഭവിക്കുന്നതെന്ന്‌ നാലാളറിയട്ടെ. അറിയപ്പെടാത്തെ സംഗതികൾ ചിലതുകൂടി ഇടയ്ക്കൊക്കെ വിളിച്ചു പറയാൻ ആരെങ്കിലും തുനിയുന്നെങ്കിൽ സന്തോഷിക്കുക തന്നെയാണു വേണ്ടത്‌. എന്തുകൊണ്ടാണ് ബി.ജെ.പി.യെ പിന്തുണയ്ക്കുന്നതെന്നും, മുസ്ലീങ്ങളെ തല്ലുന്നതിലുള്ള സന്തോഷമാണോ അതിനു പിന്നിലെന്നുമുള്ളതു വിശദമാക്കാം. മറ്റേതെങ്കിലും പോസ്റ്റിൽ.

വായനയ്ക്കു നന്ദി.

റാവുത്തര്‍ - अण्णाभैया said...

നീതീകരിക്കാനാവാത്ത സമുദായ പ്രീണനങ്ങളിലൂടെയും നുണപ്രചാരണങ്ങളിലൂടെയും 'മതേതര'കുത്തകക്കാരായ ഒരു പറ്റം കപടനാട്യക്കാര്‍ അധികാരം പിടിച്ചു പറ്റാന്‍ വേണ്ടി പയറ്റുന്ന കുതന്ത്രങ്ങള്‍ക്കിടയില്‍ തന്റെ പ്രസ്ഥാനത്തെ മൊത്തം കരിവാരിത്തേക്കുന്നത് കണ്ടപ്പോള്‍ അധികം അനുഭവ പരിജ്ഞാനമില്ലാത്ത ഒരു ചെറുപ്പക്കാരന്റെ ദിശമാറിപ്പോയ വികാര പ്രകടനമായിരുന്നു വരുണിന്റെത്. അത് തികച്ചും അപക്വവും ബി.ജെ.പി യില്‍ ഞെട്ടലുണ്ടാക്കിയതുമാണ്.

വിവാദമുണ്ടാക്കിയ ഈ പരാമര്‍ശങ്ങളിലൂടെ അനാവശ്യമായി സഞ്ചരിക്കാതെ തന്നെ പ്രസ്ഥാനമെന്താനെന്നും അതിന്റെ ആദര്‍ശവും മാര്‍ഗവും ലക്ഷ്യവും എന്താണെന്നും അയാളെ വീണ്ടും ഒര്മപ്പെടുത്താനും നാവടക്കത്തോടെ മുന്നോട്ടു നയിക്കാനും ആ പ്രസ്ഥാനത്തിന് കഴിഞ്ഞു എന്നത് വരുനിന്റെ പിന്നീടുള്ള പ്രസ്താവനകളില്‍ നിന്നും വ്യക്തമാണ്.

എന്ത് കൊണ്ട് പുരത്താക്കിയില്ല എന്നും അയാളെ തന്നെ സ്ഥാനര്തിയായി തുടരാന്‍ എന്തുകൊണ്ട് അനുവദിച്ചു എന്നുമുള്ള ചോദ്യത്തിനു ഉത്തരം താന്‍ ഏതെങ്കിലും സമുടായതെയല്ല പരാമര്ശി ച്ച്ച്ചത് ചില ഛിദ്രശക്തികളെയാണ് എന്നുള്ള ന്യായീകരണത്തെ മുഖവിലക്കെടുത്തില്ലെങ്കില്‍ പോലും അയാള്‍ കൊലപാതകം ആസൂത്രണം ചെയ്യാന്‍ പാര്‍ടി ഓഫീസില്‍ മീറ്റിങ്ങ് വിളിച്ചു കൂട്ടിയ ആളോ പാര്‍ലമെന്റ് തകര്‍ക്കാന്‍ ഗൂഡാലോചന നടത്തിയ ആളോ വര്‍ഗീയപ്രകോപനപരമായ പ്രസംഗത്തിന്റെയോ തീവ്രവാദ ബന്ധത്തിന്റെയോ പേരില്‍ പത്തിലധികം കേസുകള്‍ ചുമക്കുന്ന ആളോ അല്ല എന്നുള്ളതാണ്. അത്തരം ആളുകള്‍ ഇന്ന് മന്ത്രിപദങ്ങളിലും അവരുടെ മാനുഷികപരിഗണന അനുഭവിക്കുന്നവരിലും തോളോട് തോള്‍ ചേര്‍ന്നിരുന്നു വേദികള്‍ പങ്കിടുന്നവരിലും കാണാം.

ബി.ജെ.പി യുടെ വര്‍ഗീയമുഖം പ്രകടമായി എന്നുള്ള വാദം വേണ്ടത്ര പ്രയോജനമൊന്നും ചെയ്യില്ല എന്നതും അതിന്റെ പ്രചാരകര്‍ മനസ്സിലാക്കേണ്ടതാണ്. കാരണം എണ്ണമറ്റ മാധ്യമങ്ങളുടെ പിന്തുണയോടെ ബി.ജെ.പി അങ്ങനെയൊക്കെയാണെന്ന് ഇക്കാലമത്രയും പ്രചരിപ്പിച്ച അതെ സാഹചര്യത്തില്‍ നിന്നുകൊണ്ട്‌ തന്നെയാണ് ഇന്ന് ആയിരക്കണക്കിന് ന്യൂനപക്ഷ സമുദായാങ്ങങ്ങള്‍ പ്രത്യേകിച്ചും ബി.ജെ. പിയെ മനസ്സിലാക്കാനും പിന്തുണക്കാനും തയ്യാറായി മുന്നോട്ടു വന്നിട്ടുള്ളത്.

താന്‍ ഭാരതീയനാണ് എന്ന് അഭിമാനത്തോടെ ഒരാള്‍ പറഞ്ഞാല്‍ അതില്‍ എല്ലാവര്ക്കും അഭിമാനമുണ്ട്. താന്‍ ഹിന്ദുവാണെന്നോ മുസല്മാനാണെന്നോ ഈസായിയാണെന്നോ അഭിമാനിച്ച്ചാല്‍ അത് അയാളുടെ വ്യക്തിപരമായ താത്പര്യമാണ്. മറിച്ച്‌ ഒരാള്‍ താന്‍ ഗാന്ധിയാനെന്നോ അല്ലെങ്കില്‍ ( ഏതൊരു കുടുംബ നാമവും) മറ്റെന്തെന്കിലും ആനെന്നോ പൊതുവേദിയില്‍ വിളിച്ചു പറഞ്ഞുകൊണ്ട് അഭിമാനിച്ചാല്‍ അതില്‍ പൊതുജനത്തെ സംബന്ധിച്ച് അയാളെക്കുറിച്ച് അഭിമാനിക്കാന്‍ വലിയ വകയൊന്നും ഇല്ല. അക്കൂട്ടത്തില്‍ പറഞ്ഞ മറ്റൊരബധ്ധം മാത്രമാണ് ഈ വിവാദത്തിനു തിരി കൊളുത്ത്തിയതെന്നും എന്നാല്‍ അതൊന്നുമല്ലാ വലിയ കാര്യം രാജ്യം നേരിടുന്ന വെല്ലുവിളികളോട്, രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച വിഷയങ്ങളില്‍ ബി.ജെ പി യുടെ നിലപാട് എന്താനെന്നുല്ലതാണ് പ്രധാനമെന്നും തിരിച്ചറിയുന്നവര്‍ തന്നെയാണ് ഈ രാജ്യത്തെ മുസ്ലീങ്ങളും.

ഘടോല്‍ഘചന്‍ said...

നകുലേട്ടാ, പലപ്പോഴും പറയണം എന്നു തോന്നിയിട്ടുള്ള, എന്നാല്‍ കഴിയാതിരുന്ന കാര്യങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചു. മൂന്നില്‍ ഒന്നു ഭാരതത്തിന്റെ പ്രാതിനിധ്യം പോലും അവകാശപ്പെടാന്‍ കഴിയാത്ത ഇടതിനെയോ, പ്രീണന രാഷ്ടീയവും, നെഹ്രു കുടുംബത്തിന്റെ ‘ഗാന്ധി’ വാലുമായി വരുന്ന ഏതു കഴുതയും ഇന്ത്യക്കാരെ നയിക്കാന്‍ മറ്റാരേക്കളും പ്രാപ്തരാണ് എന്ന് പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന കോണ്‍ഗ്രസും അല്ലാത്ത ഒരു ഓപ്ഷന്‍ എന്ന നിലയില്‍ നിന്നും പ്രതികരിക്കാന്‍ ശ്രമിക്കുന്നവരുടെ, മാറ്റം ആഗ്രഹിക്കുന്നവരുടെ പ്രതിനിധി എന്ന നിലയിലേക്കുള്ള ബി.ജെ.പി യുടെ വളര്‍ച്ച അഭിനന്ദനാര്‍ഹം തന്നെ.

പിന്നെ വരുണിന്റെ പ്രതികരണത്തേക്കുരിച്ചാണെങ്കില്‍, ജാമിയാ മിലിയാ വെടിവയ്പ്പു കേസില്‍ വെടിയേറ്റു മരിച്ച പോലീസ് ഇന്‍സ്പെക്ടര്‍ ശര്‍മ്മ സ്വന്തം സഹപ്രവര്‍ത്തകരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത് എന്ന് പ്രഖ്യാപിച്ച, അതിന്റെ പേരില്‍ ജാഥ നയിച്ച ദില്ലി ജുമാ മസ്ജിദ് ഇമാമിനോടും അതിനെ അനുകൂലിച്ച ലാലു-മുലായം രാഷ്ട്രീയ പ്രഭുക്കന്മാരോടും പ്രതികരിക്കേണ്ടി വരുന്നവരുടെ ഭാഷ അല്‍പ്പം കടുത്തതായിപ്പോകും. അങ്ങിനെയുള്ള പ്രതികരണങ്ങള്‍ നടത്തിയും കേട്ടും വളര്‍ന്ന വരുണിന്റെ ശബ്ദം കടുത്തതായി പോയെങ്കില്‍ അതിനു കാരണം അദ്ദേഹത്തെ പ്രകോപിപ്പിച്ചവരും കൂടി ആണെന്നു തന്നെ വരും. ഉത്തരവാദിത്വമുള്ള ഒരു പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കൂ വരുണ്‍ സൂക്ഷിക്കണമായിരുന്നു എന്നാല്‍ തന്നെയും.

Anonymous said...

യഥാർത്ഥത്തിൽ ആരാണ് വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്നത് എന്ന പഴയ ചോദ്യത്തിലേക്കു തന്നെ എല്ലാവരേയും തിരിച്ചെത്തിച്ചതു മാത്രമാണ് വരുൺ എപിസോഡിന്റെ അനന്തരഫലം. ബി.ജെ.പി.യെ കുടുക്കാനുള്ള ആർത്തിയോടെ അമിതപ്രാധാന്യം കൊടുത്തു പ്രചരിപ്പിക്കുന്നവർ ആരാണോ അവർക്കു തന്നെ തിരിച്ചടികിട്ടുമെന്ന പതിവു തന്നെ ഇത്തവണയും ആവർത്തിക്കാനാണു സാദ്ധ്യത.

കേരളത്തിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില സംഭവങ്ങൾ ശ്രദ്ധേയമാണ്. ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി സംഗമം സി.പി.എമ്മുകാരുടെ അക്രമത്തേത്തുടർന്ന് അലങ്കോലപ്പെട്ടു. യുവമോർച്ചനേതാവിന്റെ കൈ തകർത്തിരിക്കുന്നു!
ബി.ജെ.പി.ക്കാർ ഉന്നയിച്ച ഒരു ചോദ്യം മാർക്സിസ്റ്റുകൾക്കു ദഹിക്കാതെ വന്നതായിരുന്നു പ്രകോപനം. ചേറ്റിലും ചെളിയിലും പണിയെടുക്കുന്ന പാവപ്പെട്ട കർഷകത്തൊഴിലാളികൾക്ക് 250 രൂപാ പെൻഷനും മദ്രസ അദ്ധ്യാപകർക്ക് 4000 രൂപയും എന്നതിനു സി.പി.എമ്മിന്റെ ന്യായീകരണമെന്താണെന്നു ചോദിച്ചപ്പോളായിരുന്നു അടി. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന ശൈലിക്കു പകരം, ഉത്തരം മുട്ടുമ്പോൾ കൈ തകർക്കുക എന്ന മട്ട്!

ഇവിടെ, ബി.ജെ.പി.ക്കാർ വർഗ്ഗീയത പറയുകയാണോ ചെയ്തത് അതോ സി.പി.എമ്മുകാരുടെ വർഗ്ഗീയത ചൂണ്ടിക്കാട്ടുകയാണോ ചെയ്തത്? പഴയ ചോദ്യം തന്നെ വീണ്ടും.

മറ്റൊരു സംഭവം നടന്നത് കാസർഗോഡ് മണ്ഡലത്തിലാണ്. അവിടുത്തെ ബി.ജെ.പി.സ്ഥാനാർത്ഥി കെ.സുരേന്ദ്രനെതിരെ പരാതിപ്പെടുമെന്ന് സി.പി.എം. നേതാവ് എം.വി.ഗോവിന്ദൻ പറഞ്ഞിരിക്കുന്നു. ഒരു കന്നഡപത്രത്തിലെ വാർത്തയാണ് ആധാരം. ഒരു പട്ടികജാതി കോളനിയിൽ സ്വീകരണത്തിനിടെ പ്രസംഗിക്കുമ്പോൾ സുരേന്ദ്രൻ വർഗ്ഗീയത പറഞ്ഞുവെന്നാണ് ആരോപണം. ശബരിമലയിൽ നിന്നും ഗുരുവായൂരിൽ നിന്നുമൊക്കെ ആദായം പറ്റുന്ന സർക്കാർ മദ്രസാദ്ധ്യാപകർക്ക് പെൻഷനും ന്യൂനപക്ഷവിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുമൊക്കെ കൊടുക്കാൻ ഉത്സാഹിക്കുമ്പോൾ, പാവപ്പെട്ട ഒരു വിദ്യാർത്ഥിക്ക് ഹിന്ദുവാണെന്നതിന്റെ മാത്രം പേരിൽ അവസരനിഷേധമുണ്ടാകുന്നതിൽ അനീതിയുണ്ടെന്നു ചൂണ്ടിക്കാട്ടിയത്രേ!

ഇവിടെയും ചോദ്യം പഴയതു തന്നെ. ബി.ജെ.പി.ക്കാർ വർഗ്ഗീയത പറയുകയാണോ ചെയ്തത് അതോ സി.പി.എമ്മുകാരുടെ വർഗ്ഗീയത ചൂണ്ടിക്കാട്ടുകയാണോ ചെയ്തത്?

ആരാണിവിടെ വർഗ്ഗീയവിഭജനമുണ്ടാക്കുന്നത്? ആരാണതിനെ പ്രതിരോധിക്കുന്നത്?

കൺഫ്യൂഷൻ തീർക്കണമേ...എന്റെ (കപട?)മതേതരമുത്തപ്പാ!

Anonymous said...

ഇതു വായി......
http://anti-inhuman.blogspot.com/2009/03/blog-post_26.html...........

Anonymous said...

മുകളിലത്തെ അനോണിയോട്,
ആ ബ്ലോഗ് നടത്തുന്നവരുടെ മാനസിക നില പ്രതിഫലിപ്പിക്കുന്ന രീതിയില്‍ തെറിയും അമേദ്യ വിവരണവും നടക്കുന്നിടത്തേയ്ക്കുള്ള ലിങ്ക്, കാര്യകാരണ സഹിതം മാന്യമായ രീതിയില്‍ ചര്‍ച്ച നടക്കുന്ന ഈ ബ്ലോഗ്ഗില്‍ കൊണ്ടിട്ട് നാറ്റിക്കാതെ

ഞാന്‍ കശ്മലന്‍ said...

നന്നായി . ഗാന്ധി എന്നാ പേര് ഇനിയെങ്ങിലും സോണിയ രാഹുല്‍ തുടങ്ങിയ ഖാന്‍ ഡി (കടപ്പാട് -മാതൃഭൂമി & ഗോപികൃഷ്ണന്‍ ) മാര്‍ ഉപയോഗിക്കില്ലല്ലോ .
ഇതും ഗാന്ധി തന്നെ എന്ന് മനസ്സിലായല്ലോ ..


പിന്നെ പ്രസംഗത്തിന്റെ യുട്‌ബെ വീഡിയോ കണ്ടോ ??
അമിതാബ് ബച്ചന്‍ പറയുന്ന തരത്തില്‍ കടുത്ത സബ്ദമാണ് അതില്‍ , വരുണിന്റെ tho കിളിക്കോന്ച്ചാലും .. ടൈംസ്‌
now വീഡിയോ കാണുക

Unknown said...

ബി.ജെ.പി.യിലേയും കോൺഗ്രസിലേയും രണ്ടു വീതം നേതാക്കൾ (എല്ലാവരും മുസ്ലീങ്ങൾ) പലപ്പോഴായി പറഞ്ഞ ചില സംഗതികൾ ചുവടെ.

(1) ഇമ്രാൻ കിദ്വായി - കോൺഗ്രസ്‌. - എ.ഐ.സി.സി. മെംബർ - മൈനോരിറ്റി സെൽ അദ്ധ്യക്ഷൻ

(ബി.ജെ.പി.യിൽ ചേരുന്ന മുസ്ലീങ്ങൾക്കെതിരെ ഞാൻ ഫത്വ പുറപ്പെടുവിച്ചേനെ - എനിക്ക്‌ അധികാരമുണ്ടായിരുന്നെങ്കിൽ.)

“AICC” എന്നതിന്റെ പൂർണ്ണരൂപമായി, കോൺഗ്രസ്‌ “കമ്മിറ്റി” എന്ന്‌ എഴുതേണ്ടതിനു പകരം “കമ്മ്യൂണീറ്റി ”(All India Congress Community) എന്ന്‌ അറിയാതെ എഴുതിപ്പോയ തമാശയും അവിടെക്കാണാം.

(2) മൊഹ്സിന കിദ്വായി - കോൺഗ്രസ്‌. - എ.ഐ.സി.സി. ജനറൽ സെക്രട്ടറി

(കോൺഗ്രസാണ് “സെക്യുലർ” പാർട്ടി. ഞങ്ങളാ‍ണ് മുസ്ലീങ്ങളുടെ ഉന്നമനത്തിനായി പ്രത്യേകം ശ്രദ്ധ വയ്ക്കുന്നത്‌. സച്ചാർ കമ്മിറ്റിയുടെ ക്രെഡിറ്റ്‌ ഞങ്ങൾക്കാണ്.)

(3) ഷാനവാസ്‌ ഹുസൈൻ - ബി.ജെ.പി. - മുൻ കേന്ദ്ര മന്ത്രി

(ഒരു വശത്ത്‌ - ശരിയായ ബോധവത്ക്കരണശ്രമങ്ങൾ നടക്കുന്നില്ല. മറുവശത്ത്‌ - നെഗറ്റീവ്‌ പ്രൊപ്പഗണ്ട പരിധിയില്ലാതെ തുടരുകയുമാണ്. ഇതു രണ്ടും കൂടിയാകുമ്പോൾ മുസ്ലീ‍ങ്ങൾക്ക്‌ ബി.ജെ.പി.യുടെ അടിസ്ഥാനപ്രമാണങ്ങളേക്കുറിച്ചൊന്നും അറിയാൻ അവസരമില്ലെന്നു വരുന്നു.)

(4) ഡോ. മുംതാസ്‌ അലിഖാൻ - ബി.ജെ.പി. - കർണ്ണാടക മന്ത്രി

(കാൽ ഭാഗത്തോളമെങ്കിലും മുസ്ലീങ്ങളുടെ കൂടി പിന്തുണയോടെ തന്നെയാണ് കർണ്ണാടകയിലെ ബി.ജെ.പി. ഗവണ്മെന്റ്‌ അധികാരത്തിൽ വന്നിട്ടുള്ളത്‌. ബി.ജെ.പി. എന്തിനു വേണ്ടിയൊക്കെയാണു നിലകൊള്ളുന്നതെന്ന്‌ മുസ്ലീം സമൂഹത്തിനു വിശദമാക്കിക്കൊടുക്കേണ്ടത്‌ എന്റെ ഉത്തരവാദിത്തമാണ്.)

.

Anonymous said...

Anonymous,
കെ.സുരേന്ദ്രൻ പറഞ്ഞ കാര്യത്തിൽ ഒരു കൺഫ്യൂഷനെന്തിനാണ്? പറയാതെ തന്നെ തന്നെ എല്ലാവർക്കും അറിയാം രാഷ്ട്രീയക്കാരുടെ മുസ്ലീം പ്രീണനം. സംവരണത്തിന്റെ അടിസ്ഥാനതത്വങ്ങൾ പോലും കാറ്റിൽ‌പ്പറത്തിക്കൊണ്ടാണ് മതത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത്‌. അവഗണിക്കപ്പെട്ടതിന്റെ കാരണം പരിഗണിച്ചുവേണം സമുദായങ്ങളെ പരിഗണിക്കാൻ. സംവരണതീരുമാനങ്ങൾ എടുക്കാൻ. പട്ടികജാതിക്കാരും മറ്റും മറ്റുള്ളവരിൽ നിന്ന്‌ ബോധപൂർവ്വമായ അവഗണനയും അടിച്ചമർത്തലും നേരിട്ടതുകൊണ്ടാണ് അവർ സംവരണത്തിന് അർഹരാകുന്നത്‌. മതത്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെയൊരു അവസ്ഥയില്ല. മതാടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങൾ കൊടുക്കുന്നത്‌ വോട്ടുപിടിക്കാനുള്ള പരിപാടി മാത്രമാണ്. മുക്രിപെൻഷൻ കൂടുതലാണെങ്കിൽ അതിന്റെ കാരണവും വേറെയല്ല. മതാടിസ്ഥാനത്തിൽ രാജ്യം തന്നെ മുറിച്ചു കൊടുക്കേണ്ടി വന്ന ചരിത്രമുള്ള ഒരിടത്ത്‌ ഇതൊക്കെ വലിയ അപകടമാണ്. സുരേന്ദ്രനൊന്നും സൂചിപ്പിക്കാതെ തന്നെ ആളുകൾക്ക്‌ അതൊക്കെ മനസ്സിലാക്കാൻ പറ്റുമെന്നുള്ളതിന് ഇന്നത്തെ ഒരു മാതൃഭൂമി വാർത്ത തെളിവ്‌.

തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക്‌ വോട്ടു ചെയ്യും - പട്ടികജാതി-വര്‍ഗ്ഗ സംവരണ സംരക്ഷണ ഫോറം

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ക്ക്‌ വോട്ട്‌ ചെയ്യുമെന്ന്‌ കേരള പട്ടികജാതി-വര്‍ഗ്ഗ സംവരണ സംരക്ഷണ ഫോറം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ സാമ്പത്തിക അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന്‌ ഫോറം പ്രസിഡന്റ്‌ അഡ്വ. കെ.എ. ബാലന്‍ കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ കേരള ബജറ്റില്‍ പട്ടികജാതിക്കാരുടെ വികസനത്തിന്‌ ഒരു പൈസ പോലും വകകൊള്ളിച്ചിട്ടില്ലെന്നും പട്ടികജാതി വികസന ഫണ്ടില്‍ 50 ശതമാനവും പാഴാക്കിയതായും അവര്‍ പറഞ്ഞു.

ഭരണഘടനയുടെ 93-ാം ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി വര്‍ഗ്ഗക്കാര്‍ക്ക്‌ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണ പ്രകാരമുള്ള പ്രവേശനം കഴിഞ്ഞ 2006 മുതല്‍ നിഷേധിച്ചിരിക്കുകയാണ്‌. ഇത്‌ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഫോറം ഭാരവാഹികളായ വി. കമലന്‍ മാസ്റ്റര്‍, പി.കെ. ബാഹുലേയന്‍, എം.കെ. കുഞ്ഞോല്‍, റ്റി.എം. വേലായുധന്‍, എന്‍.സി. അയ്യപ്പന്‍, വേലായുധന്‍, ചക്കപ്പക്കുട്ടി, എം. ശശിധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Anonymous said...

ഇതുകൂടി.

തെരഞ്ഞെടുപ്പിനു മുമ്പ്‌ മുസ്ലീ‍ങ്ങൾ കൂട്ടമായി ബി.ജെ.പി.യിൽ ചേർന്നു പ്രവർത്തിക്കുന്നതും കോൺഗ്രസിനെ കയ്യൊഴിയുന്നതുമായ വാർത്തകൾ ഇനിയും അവസാനിച്ചെന്നു തോന്നുന്നില്ല. അത്‌ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നു മാത്രമല്ല കേൾക്കുന്നത്‌. ഗുജറാത്തിലെ വഡോദരയിൽ നിന്നു കൂടിയാണ്.

Minority workers of Congress in Vadodara join BJP

Vadodara: A large number of Congress party workers including supporters from the minority community have joined the Bharatiya Janata Party (BJP) in Vadodara district on Saturday. The sudden swing in favour of the BJP has created a flutter in Congress circles, especially for the Chotta-Udaipur seat, as majority of the workers who have joined the BJP come under this constituency. NCP leader Ashok Pawar from Vadodara along with 35 supporters has also joined the BJP.

The saffron brigade sudden good fortune in the Vadodara district has however, traumatised local Congress leaders to a great extent. Talking to DNA, Vadodara district BJP president Satish Patel said, the Congress workers from various villages and towns of Vadodara district have joined BJP. About 30 Congress workers, belonging to minority community from Bodeli initiated the move on the occasion of inauguration of election office at Bodeli on Saturday."

Apart from that Congress workers from Chotta-udaipur have also joined the BJP. Among the 150 Congress workers from the minority community from Kawant and Panvaad who joined BJP, includes tribal leader Sardarsinh Bhil, member of taluka panchayat, Ravjibhai Dadhi from Mandala which is regarded as a strong hub of Congress.

According district BJP officials, about 300 workers in all have joined BJP on Saturday. Apart from this, Shriram Shinde and Nishu Chauhan from the Maratha Sangh also joined the BJP at Vadodara.

Anonymous said...

മുസ്ലീം നേതാക്കൾ കോൺഗ്രസിനെ ഉപേക്ഷിച്ച് കൂട്ടത്തോടെ ബി.ജെ.പി.യിൽ ചേരുന്ന വാർത്തകൾ വീണ്ടും. ഏറ്റവും പുതിയത് താഴെക്കൊടുത്തിരിക്കുന്നു. അഹമ്മദ് പട്ടേലിന്റെ അനുയായികളാണ് ഇത്തവണ. അക്കൂട്ടത്തിൽ മുസ്ലീം നേതാക്കളുമുണ്ട്. നരേന്ദ്രമോഡിയേപ്പോലെയൊരാളുടെ ഭരണപാടവത്തിന്റെ നൂറിലൊന്നെങ്കിലും കൈമുതലായുള്ള ഒരൊറ്റ നേതാവിനെയെങ്കിലും ചൂണ്ടിക്കാണിക്കാനില്ലാത്തിടത്തോളം കാലം കോൺഗ്രസിന്റെ ഗതി ഇതൊക്കെത്തന്നെ. മുസ്ലീങ്ങളെ എത്രകാലം പേടിപ്പിച്ചു കൂടെ നിർത്താൻ പറ്റും?

Cong suffers jolt in Ahmed Patel's dist

Ahmedabad: Just ahead of the Lok Sabha elections, Congress in Gujarat suffered a setback of sorts on Sunday as some party leaders in Bharuch district quit the party and joined the BJP. Sources said more Congress leaders are expected to join BJP in the run-up to the election.

Among those who quit Congress are some co-operative leaders who hold importance in the politics of Bharuch district, which incidentally is home district of Ahmed Patel, political advisor to Congress president Sonia Gandhi. Over 500 workers of Bharuch Congress gathered at the state BJP office in Khanpur on Sunday. They were welcomed by BJP state president Purshottam Rupala and other leaders.

"Congress leaders, who have come from area of Ahmed Patel, are now with BJP," Rupala informed the mediapersons. "We have made a dent into the Congress's presence in the district," he added.

Former district president of Congress Arunsinh Rana, who is among those who joined BJP, is said to have played a crucial role in the defection. Rana is believed to be a close aide of Ahmed Patel. Karsan Patel, who contested from Ankleshwar seat in the assembly elections held in 2007, is another major leader who joined the BJP.The president in-charge of the Congress's Bharuch district unit, Dharmendrasinh Mahida, expressed his disappointment, "Arunsinh and all those who have joined the BJP have betrayed the Congress and Ahmed Patel."

The defection of Congress leaders, of which three belong to the minority community, is likely to cost the party dear in the district panchayat. It has reduced the Congress in minority in Bharuch district panchayat and BJP is set to come to power.

The BJP has won the Bharuch seat in the last Lok Sabha election. Mansukh Vasava of BJP had emerged victorious by 72,202 votes. Vasava is again contesting on the BJP ticket, while Aziz Tankarvi is Congress candidates.

ഭാരതീയന്‍ said...

ഈ പ്രസ്താവന അപക്വമതിയായ ഒരു യുവാവിന്ന്റെ ആണു എന്നു തിരിചചറിയുംബോള്‍ തന്നെ ഒരു കാര്യം പറഞുകൊള്ളട്ടെ.ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയതിനു മരുന്നു ഭൂരിപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയം അല്ല.മറിചു യധാര്‍ധ മതെതര വോട്ട് ബാങ്ക് ആണു.ആ വോട്ട് ബാങ്കില്‍ എല്ലാ മതക്കാരും ഉന്ടാകും.അങനെ മുന്നേറാന്‍ ബി ജെ പി ക്കു കഴിയട്ടെ.

Unknown said...

ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയതിനു മരുന്നു ഭൂരിപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയം അല്ല.Sometimes it is. Mild dose of the same microbe that causes polio is used to neutralise the disease.

Anonymous said...

നകുലേട്ടാ,
ഗുജറാത്തിലെ ഗര്‍ഭപാത്രം പിളര്‍ന്ന ത്രിശൂലത്തിനെ പറ്റി ഒരു മതേതര രോമാഞ്ചകഞ്ചുക നോവല്‍ എഴുതി കോടതിയില്‍ സാക്ഷി പറയിപ്പിച്ച നുമ്മടെ ടീസ്റ്റ സെറ്റല്വാദ് അമ്മച്ചിയെ പറ്റി ഒരു പോസ്റ്റ് പ്രതീക്ഷിയ്ക്കട്ടെ? ബഹുമാനിക്കേണ്ടവരെ നമ്മള്‍ ബഹുമാനിക്കണം. യേത്?

Anonymous said...

മുസ്ലീങ്ങൾ ബി.ജെ.പി.യെ പിന്തുണയ്ക്കുന്നതു സംബന്ധിച്ച വാർത്തകൾ കൊടുത്തിരിക്കുന്നതു കണ്ടു. അതിൽ വലിയ കാര്യമൊന്നുമില്ല. അതിൽ പുതുമയുമില്ല. രണ്ടു വാർത്തകൾ ഇവിടെ.

Muslims give BJP Candidate Bainsla a leg upminorities behind BJP nominee.

Anonymous said...

ശ്രീ, ശ്രീ, ശ്രീ, ശ്രീ നകുലന് (കടപ്പാട് നമ്മുടെ സ്വന്തം ശ്രീ രവിശങ്കരിനോട്) നായ്കാഷ്ടം കഴുകിയാല്‍ നന്നാകുമോ? അതുപോലെയാണ് സംഘ പരിവാറിനെ (പ്രത്യേകിച്ച് ബി ജെ പി യെ ) വെള്ള പൂശാനുള്ള താങ്കളുടെ ശ്രമം. ബി ജെ പി എന്നത് ഹിന്ദു വര്‍ഗീയത്തില്‍ അധിഷ്ടിതമായ സംഘടന തന്നെയാണ്. ക്രിസ്ത്യന്‍ മുസ്ലിം എന്നൊക്കെ കേള്‍കുമ്പോള്‍ തന്നെ (എന്തിന് ഹിന്ടുകളിലെ വിവിധ ജാതികളെ പോലും ) അവര്ക്കു കലിയിളകും. ഒരു ബഹു സ്വര സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ കാരണമാണ് നകുലനെ പോലുള്ളവര്‍ ഇപ്പോള്‍ കാണിക്കുന്ന വെള്ള പൂശല്‍ (അതായത് ഞങ്ങള്‍ ക്രിസ്ത്യന്‍ / മുസ്ലിം) വിഭാകങ്ങല്ക് എതിരല്ല എന്ന് വരുത്തി തീര്കാനുള്ള തത്രപാട്.

Anonymous said...

Why no updates for a long time? Continue writing please...

Unknown said...

തൊട്ടുമുകളിൽ കമന്റിട്ട അനോണി സുഹൃത്തേ,
ഞാൻ ഇവിടെത്തന്നെയുണ്ട്‌. ചില തിരക്കുകളിൽ‌പ്പെട്ടുപോയതാണ്. എഴുതാം. അപ്രിയസത്യങ്ങൾ വിളിച്ചുപറഞ്ഞാൽ ചിലർക്കെങ്കിലും വിറളി പിടിക്കുമെന്ന്‌ അറിയാതെയല്ല അതിനു തുനിയാറുള്ളത്‌. അത്തരക്കാരുടെ ആക്രോശങ്ങളും ഭർത്സനങ്ങളും പ്രോത്സാഹനം തന്നെയാണു തരുന്നത്‌. കൊള്ളേണ്ടിടങ്ങളിൽ കൊള്ളുന്നുണ്ട്‌ എന്നു കാണുമ്പോൾ സന്തോഷവും ആത്മവിശ്വാസവും തോന്നുന്നു. എഴുതാം. നന്ദി.

qw_er_ty

Unknown said...

>> [Anonymous said...6/09/2009 12:12:00 PM]ക്രിസ്ത്യന്‍ മുസ്ലിം എന്നൊക്കെ കേള്‍കുമ്പോള്‍ തന്നെ (എന്തിന് ഹിന്ടുകളിലെ വിവിധ ജാതികളെ പോലും ) അവര്ക്കു കലിയിളകും<<

:-)
അനോണി സുഹൃത്തേ, താങ്കളുടെ മനസ്സിലുള്ള അജ്ഞതയുടെ പാര‌മ്യമാണ് ഇവിടെ വെളിപ്പെടുന്നത്‌. സഹതപിക്കുന്നു.

എന്നാലും, കളിയാക്കുവാനായല്ല, കൌതുകം കൊണ്ടു മാത്രം ചോദിച്ചുപോകുകയാണ്. സംഘപരിവാറിനെയാണോ ഉദ്ദേശിച്ചത്‌? അവർക്ക്‌ ഏതൊക്കെ ജാതിപ്പേരുകൾ കേൾക്കുമ്പോളാണ് കലിയിളകുക എന്നറിയാൻ താല്പര്യമുണ്ട്‌. ക്രിസ്ത്യൻ, മുസ്ലീം എന്നിങ്ങനെ മാത്രമല്ലാതെ മറ്റേതെങ്കിലും മതങ്ങളോടും ഇമ്മാതിരി കലിയുണ്ടോ എന്നു കൂടി അറിയാൻ ആഗ്രഹമുണ്ട്‌. പറഞ്ഞു തരണമെന്നപേക്ഷിക്കുന്നു. ആളുകൾക്ക്‌ സംഘപരിവാറുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന അജ്ഞതകളേക്കുറിച്ചും അവർക്കു പറ്റാറുള്ള അബദ്ധങ്ങളേക്കുറിച്ചും മനസ്സിലാക്കുന്നത്‌ കുറേക്കാലമായുള്ള ഒരു ഹോബിയാണ്.

qw_er_ty

Anonymous said...

നമ്മുടെ പഴയ ക്ഷത്രിയന്‍ ശൂദ്രന്‍ ഓര്‍മയില്ലേ അതുപോലെ ചെറുമന്‍, പാണന്‍, ഹരിജന്‍, ഗിരിജന്‍ ഇതൊക്കെയാണ് ഞാന്‍ ഉദ്ദേശിച്ചത്. പിന്നെ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും സംഘപരിവാരം സ്നേഹികുന്നത് നാം ഇടക്കിടക്ക്‌ പത്രങ്ങളിലൂടെയും ചാനലുകളില്‍ കൂടെയും അറിയുന്നുണ്ടല്ലോ. (ഓ ക്ഷമിക്കണം അതൊക്കെ സന്ഘപരിവാരത്തെ കരിവാരിത്തേക്കാന്‍ മനപ്പൂര്‍വം ചെയ്യുന്നതാണല്ലോ). ഇങ്ങനെ ജനം നല്ലത് പോലെ മനസ്സിലാക്കിയിട്ടുണ്ട് സംഘപരിവാറിന്റെ ന്യൂനപക്ഷ പ്രേമം കുറുക്കന് കൊഴിയോടുള്ളത്തില്‍ കവിഞ്ഞതല്ല എന്ന്. ഏതായാലും താങ്കളുടെ കുറിപ്പുകള്‍ കാണുമ്പോള്‍ ഒറീസയിലും ഗുജറാത്തിലും മറ്റും നടന്നതൊക്കെ സത്യം തന്നെയാണെന്ന് കൂടുതല്‍ കൂടുതല്‍ ബോധ്യം ആകുന്നുണ്ട്. സംഘപരിവാറിന്റെ ഓരോ വംശീയ കലാപങ്ങളെയും ഉന്മൂല ശ്രമങ്ങളെയും എത്ര നിസ്സാരമായാണ് താങ്കള്‍ ശുദ്ദ കളവാണെന്ന് സ്ഥാപിക്കുന്നത്.

Unknown said...

അനോണിസുഹൃത്തേ,

നമ്മുടെ രണ്ടുപേരുടേയും മുൻകമന്റുകൾ ചേർത്തുവായിച്ചാൽ മനസ്സിലാകുന്നത്‌ താങ്കൾക്ക്‌ ദാ ഇങ്ങനെയൊരു അഭിപ്രായമുണ്ടെന്നാണ്

ക്ഷത്രിയന്‍, ശൂദ്രന്‍, ചെറുമന്‍, പാണന്‍, ഹരിജന്‍, ഗിരിജന്‍ .... എന്നൊക്കെ കേൾക്കുമ്പോൾത്തന്നെ അവർക്ക്‌ (സംഘപരിവാറിന്) കലിയിളകും.“.

അല്ലേ? അങ്ങനെ തന്നെയല്ലേ താങ്കൾ ഉദ്ദേശിച്ചത്‌? എനിക്കങ്ങനെയാണു മനസ്സിലായത്‌. കമന്റുകളുടെ പ്രസക്തഭാഗങ്ങൾ ചുവടെ.

(1) >>> [Anonymous said...6/09/2009 12:12:00 PM]
ക്രിസ്ത്യന്‍ മുസ്ലിം എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ (എന്തിന് ഹിന്ദുക്കളിലെ വിവിധ ജാതികളെ പോലും ) അവർക്കു കലിയിളകും <<

(2) >> [കാണാപ്പുറം നകുലൻ said...6/10/2009 02:59:00 PM]സംഘപരിവാറിനെയാണോ ഉദ്ദേശിച്ചത്‌? അവർക്ക്‌ ഏതൊക്കെ ജാതിപ്പേരുകൾ കേൾക്കുമ്പോളാണ് കലിയിളകുക എന്നറിയാൻ താല്പര്യമുണ്ട്‌. <<

(3) > [Anonymous said...6/22/2009 11:13:00 AM]
നമ്മുടെ പഴയ ക്ഷത്രിയന്‍ ശൂദ്രന്‍ ഓര്‍മയില്ലേ അതുപോലെ ചെറുമന്‍, പാണന്‍, ഹരിജന്‍, ഗിരിജന്‍ ഇതൊക്കെയാണ് ഞാന്‍ ഉദ്ദേശിച്ചത്. <<

എന്താ ശരിയല്ലേ - അങ്ങനെ തന്നെയല്ലേ അതു മനസ്സിലാക്കേണ്ടത്‌? മുകളിൽ‌പ്പറഞ്ഞപേരുകളൊക്കെ കേട്ടാൽ കലിയിളകും എന്നു തന്നെയാണു താങ്കൾ പറഞ്ഞിരിക്കുന്നത്‌. സംഘപരിവാറിനെയാണോ ഉദ്ദേശിച്ചത്‌ എന്ന ചോദ്യത്തിനു മറുപടി പറഞ്ഞിട്ടില്ലെങ്കിലും, മറുപടി തന്നെ അനാവശ്യമെന്നമട്ടിൽ, അത്രയ്ക്കു വ്യക്തമല്ലേ എന്നൊരു ധ്വനിയാണു താങ്കളുടെ മറുപടിയിൽ.

ഇനി, ദയവായി പറഞ്ഞു തരിക. താങ്കൾ അങ്ങനെ കരുതാൻ കാരണമെന്താണ്? മേൽ‌പ്പറഞ്ഞ എന്തെങ്കിലും വിഭാഗങ്ങളുടെ പേരുകേട്ടപ്പോൾത്തന്നെ സംഘപ്രസ്ഥാനങ്ങൾക്കെന്തിനെങ്കിലും കലിയിളകിയ ഒരു സംഭവം..അതല്ലെങ്കിൽ, ഇനി ഭാവിയിലെങ്കിലും കലിയിളകിയേക്കും എന്നു സംശയിപ്പിക്കുകയെങ്കിലും ചെയ്യുന്ന ഒരു സംഭവം..ഒന്നു പറഞ്ഞുതരിക. താങ്കളിങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തുന്നതിന്റെ അടിസ്ഥാനമെന്തെന്നു പറഞ്ഞുതരിക. സാമാന്യയുക്തിക്കു നിരക്കുന്ന എന്തെങ്കിലും സംഗതി കൈവശമുണ്ടെങ്കിൽ പറഞ്ഞുതരിക.

സംഘപരിവാർ പ്രസ്ഥാനങ്ങളേക്കുറിച്ച്‌ ഒരു പുൽക്കൊടിയോളമെങ്കിലും അറിവുള്ളൊരാളാണെങ്കിൽ ഇത്രയ്ക്കു പമ്പരവിഡ്ഡിത്തം പറയില്ലെന്നുറപ്പുള്ളതുകൊണ്ട്‌ സംഘസംബന്ധിയായ താങ്കളുടെ അറിവ്‌ എത്രത്തോളമുണ്ടെന്ന്‌ ഇപ്പോളേ വ്യക്തമാണ്. എന്നാലും, യാതൊരടിസ്ഥാനവുമില്ലാത്ത ഇത്തരം അഭിപ്രായങ്ങൾ കൃത്രിമമായി സ്വയം തന്നെ ഉണ്ടാക്കുന്നതാണോ അതോ ആരെങ്കിലും മനസിൽ അടിച്ചേൽ‌പ്പിച്ചതാണോ എന്നറിയാനുള്ള ആകാംക്ഷ കൊണ്ടു ചോദിക്കുന്നതാണ്. ദയവായി ഒഴിഞ്ഞുമാറരുതെന്നപേക്ഷിക്കുന്നു. എന്താണ് ആ ആരോപണത്തിന്റെ അടിസ്ഥാനം?

qw_er_ty

Unknown said...

>> [Anonymous said...6/22/2009 11:13:00 AM]സംഘപരിവാറിന്റെ ഓരോ വംശീയ കലാപങ്ങളെയും ഉന്മൂല ശ്രമങ്ങളെയും എത്ര നിസ്സാരമായാണ് താങ്കള്‍ ശുദ്ദ കളവാണെന്ന് സ്ഥാപിക്കുന്നത്. <<

[നകുലൻ] ഈ കമന്റ്‌ അറിയാതെയാണെങ്കിലും ഒരു അംഗീകാരമായി മാറുന്നുണ്ട്‌.നന്ദി.

സ്ഥാപിത താല്പര്യക്കാരുടെ കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്കിടയിലും പകൽ പോലെ തെളിയുന്ന പല യാഥാർത്ഥ്യങ്ങളും തിരിച്ചറിയാനുള്ള കണ്ണും അതു വിളിച്ചുപറയാൻ മടികാണിക്കാത്ത മനസ്സുമുള്ള ആർക്കും ചെയ്യാവുന്ന ഒരു കാര്യമാണത്‌. അപ്പോൾപ്പിന്നെ അതിനെ “നിസാരം” എന്നു തന്നെയാണു വിശേഷിപ്പിക്കേണ്ടത്‌. വംശീയകലാപങ്ങളും മറ്റും മനപ്പൂർവ്വം സൃഷ്ടിക്കുന്നതാണെന്നും “ഉൻ‌മൂലനശ്രമ”മാണ് അതിന്റെ പിന്നിലെന്നുമൊക്കെയുള്ള വാദം തികഞ്ഞ പൊള്ളയാണെന്നു സ്ഥാപിക്കുന്നത്‌ തീർച്ചയായും നിസാരം തന്നെയാണ്. സാമാന്യബുദ്ധിയുപയോഗിച്ചു കുറച്ചൊന്നു ചിന്തിക്കുകയും സംസാരിക്കുകയും ചെയ്താൽ മാത്രം മതി അതിന്. താങ്കൾക്കും അത്‌ അനുഭവപ്പെട്ടതിൽ സന്തോഷം.

രാജ്യത്തുനടക്കുന്ന വംശീയകലാപങ്ങളുടേയും മറ്റും മുലകാരണങ്ങളേക്കുറിച്ചു സംസാരിക്കാനും മനസ്സിലാക്കാനും മടിച്ചുകൊണ്ട്‌, അതല്ലെങ്കിൽ ബോധപൂർവ്വം മറച്ചുകൊണ്ട്‌ അവയെല്ലാം “സംഘപരിവാർ മനപ്പൂർവ്വം സൃഷ്ടിക്കുന്നതാ“ണെന്ന വിചിത്രവാദം ഉന്നയിക്കുന്നവർ ഒന്നുകിൽ തികഞ്ഞ കുത്സിതബുദ്ധികളാണ്. ഒന്നെങ്കിൽ അവർ ബോധപൂർവ്വമാണതു ചെയ്യുന്നത്‌. അതല്ലെങ്കിൽ അവർ ഭീരുക്കളാണ്. സത്യമറിയാമെങ്കിലും പറയാൻ ഭയമാണവർക്ക്‌. മൂന്നാമത്തെ കൂട്ടരാകട്ടെ കഥയൊന്നുമറിയാതെ മറ്റുള്ളവർ പറയുന്നത്‌ ഏറ്റുപിടിക്കാൻ മാത്രം അറിയാവുന്നവരാണ്. ഈ മൂന്നു കൂട്ടരുടേയും വാദഗതികൾ തീർത്തും പൊള്ളയാണ്. അതു പൊളിഞ്ഞുവീഴുക തന്നെ ചെയ്യും.

എന്റെ കുറിപ്പുകൾ കാണുമ്പോൾ ഒറീസയിലും ഗുജറാത്തിലും നടന്നതൊക്കെ സത്യം തന്നെയാണെന്നു താങ്കൾക്കു ബോധ്യം വരുന്നു എന്നെഴുതിയിരിക്കുന്നു. അപ്പോൾ, പ്രചാരണങ്ങളുടെ സത്യാവസ്ഥയേക്കുറിച്ച്‌ അല്പമെങ്കിലും സംശയം താങ്കളുടെ മനസ്സിലും മുമ്പൊക്കെയെങ്കിലും ഉണ്ടായിരുന്നെന്നു മനസ്സിലാകുന്നു. നല്ല കാര്യം. സാമാന്യയുക്തിയുപയോഗിച്ചു കുറച്ചുകൂടി ചിന്തിച്ചു നോക്കൂ സുഹൃത്തേ - ആരോപണങ്ങളിലെ തികഞ്ഞ യുക്തിരാഹിത്യം നിസാരമായി ബോദ്ധ്യപ്പെടും. എനിക്കുണ്ടായ പല തിരിച്ചറിവുകളും താങ്കൾക്കുമുണ്ടായേക്കും.

പിന്നെ, ഒറീസയേയും ഗുജറാത്തിനേയുമൊക്കെ സംബന്ധിച്ച പോസ്റ്റുകൾ ഇതിനു മുമ്പ്‌ പ്രസിദ്ധീകരിച്ചിരുന്നു. അവിടെ പറഞ്ഞിട്ടുള്ളതിൽ ഏതെങ്കിലും കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ പറയുക. നമുക്ക്‌ അതേപ്പറ്റിയും സംസാരിക്കാം. മുകളിലെ കമന്റിൽ ചോദിച്ച ചോദ്യം (ജാതികളും കലിയിളകലും സംബന്ധിച്ച്‌)വിട്ടുകളയുകയുമരുത്‌.

സ്നേഹപൂർവ്വം,

qw_er_ty

Anonymous said...

അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോള്‍ മനേക ഗാന്ധിക്ക് 80 ട്രക്കുകള്‍ ഉണ്ടായിരുന്നു ഇപ്പോള്‍ എന്തൊക്കെ വേറെ ഉണ്ടെന്ന് അറിഞ്ഞുകൂടാ. പക്ഷേ ആള് പഴയത് തന്നെ.
എങ്ങനെ ഇവര്‍ ബീജെപിയുടെ ആള്‍ ആയി? മകന്‍ എങ്ങനെ എം.പി ആയി? ഇവരില്‍ രണ്ടു പേരിലും എവിടെയാണ് ഹിന്ദുത്വം?
കാഷ് കൊടുത്താല്‍ എവിടെയും എന്തും ആകാം.
അടിയന്തിരാവസ്ഥയില്‍ ചത്തൊടുങ്ങിയ ജനസംഘക്കാരുടെ ആത്മാക്കള്‍ എന്തു പറയുന്നു?

A Stoic said...

ഹിന്ദുവല്ലാത്ത വരുണ്‍ ഗാന്ധി ഹിന്ദു വോട് തട്ടാന്‍ പറഞ്ഞത് കേട്ടു ആവേശം കൊള്ളുന്നത് കഷ്ടം. വരുണ്‍ ഗാന്ധിയോ, അയാളുടെ മാതാപിതാക്കളോ ഹിന്ദുക്കള്‍ അല്ല. കൈക്കൂലിയും, അമ്മ വഴി മറ്റ് ചിലതും കൊടുത്തു ബി ജെ പിയില്‍ കയറിയതാണ്.

Blogger said...

As reported by Stanford Medical, It is indeed the ONLY reason women in this country get to live 10 years longer and weigh an average of 42 pounds less than we do.

(And really, it really has NOTHING to do with genetics or some hard exercise and absolutely EVERYTHING to do with "HOW" they are eating.)

P.S, I said "HOW", and not "what"...

Click this link to find out if this little quiz can help you unlock your true weight loss possibility